ചോദ്യം : മനസ്സു് നന്നാകാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടു പ്രയോജനമുണ്ടോ?

അമ്മ: ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചതു്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എൻ്റെ മനസ്സിനില്ല. അതിനാല്‍ മനസ്സു നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം എന്നു മക്കള്‍ ചിന്തിക്കേണ്ട. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വച്ചാല്‍ കുളിക്കാന്‍ പറ്റില്ല. കരയിലിരുന്നു നീന്തു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല. നീന്തു പഠിക്കണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങണം.

ഡോക്ടര്‍ രോഗിയോടു ‘രോഗം ഭേദമായിട്ടു് എൻ്റെ അടുത്തു വന്നാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു ഡോക്ടറെ സമീപിക്കുന്നതു്. അതുപോലെ, മനസ്സു് ശുദ്ധമാക്കിത്തരേണ്ടതു് അവിടുന്നാണു്. അതിനുവേണ്ടിയാണു് നാം അവിടുത്തെ ആശ്രയിക്കുന്നതു്. ഈശ്വരനില്‍ക്കൂടി മാത്രമേ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ.

കഴിഞ്ഞ നിമിഷം വരെ നാം എങ്ങനെ ജീവിച്ചു എന്നതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട കാര്യമില്ല. അതു കാന്‍സല്‍ ചെയ്ത ചെക്കുപോലെയാണു്. പെന്‍സിലും അതിനടുത്തു റബ്ബറുമുണ്ടു്. എഴുതിയാലുടനെ മായ്ക്കുകയും ചെയ്യാം. പക്ഷേ, ഒരിക്കലേ മായ്ക്കുവാന്‍ പറ്റുകയുള്ളു. രണ്ടാമതെഴുതി മായ്ക്കുവാന്‍ ശ്രമിച്ചാല്‍ പേപ്പറു കീറും. അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ അവിടന്നു ക്ഷമിക്കും. പക്ഷേ, തെറ്റാണെന്നു് അറിഞ്ഞുകഴിഞ്ഞിട്ടു വീണ്ടും ആവര്‍ത്തിക്കുന്നതാണു് ഏറ്റവും വലിയ തെറ്റു്. അതു പാടില്ല.