ദമയന്തിയമ്മയുടെ ത്യാഗ-തപോനിഷ്ഠമായ ജീവിതം അമ്മയുടെ – മാതാ അമൃതാനന്ദമയീദേവിയുടെ മനസ്സിൽ എന്നും നിറസാന്നിദ്ധ്യമായി തുളുമ്പി നിന്നു. ശിഷ്യരോടും ഭക്തരോടും നിത്യേനയെന്നോണം അമ്മ നടത്താറുള്ള സത്സംഗങ്ങളിലും അമൃത സല്ലാപങ്ങളിലും ദമയന്തിയമ്മയുടെ ഓർമ്മകളും ഉപദേശങ്ങളും ശിക്ഷണങ്ങളും ആവർത്തിച്ച് ഓടിയെത്തുമായിരുന്നു. “എല്ലാവരിലും എല്ലാത്തിലും ഈശ്വരനെക്കണ്ട് ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചത് ദമയന്തിയമ്മയാണ്” എന്ന് അമ്മ കൂടെക്കൂടെ ഓർക്കും.

അമ്മയും ദമയന്തിയമ്മയും

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.

ആ തപോനിഷ്ഠമായ ജീവിതത്തെക്കുറിച്ചോർക്കവേ അമ്മ പറഞ്ഞു ”ആഴ്ചയിൽ ഏഴു ദിവസങ്ങൾ ഉണ്ടെങ്കിൽ നാല് ദിവസവും ദമയന്തിയമ്മയ്ക്ക് വ്രതവും ഉപവാസവുമായിരിക്കും. ദമയന്തിയമ്മ ഉപവാസം മുഴുമിക്കാറാകുമ്പോൾ തെങ്ങിൽ നിന്നും തനിയേ കരിക്ക് വീഴുക പതിവാണ്.

“ദമയന്തിയമ്മയുടെ ജീവിതം മുഴുവൻ പ്രായോഗിക വേദാന്തമായിരുന്നു. ദമയന്തിയമ്മയെന്നും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. ഉണർന്നാൽ ആദ്യം ഭൂമിയെത്തൊട്ട് വണങ്ങും. കുളി കഴിഞ്ഞാൽ മണിക്കൂറുകൾ നീളുന്ന നാമജപവും പ്രാർത്ഥനയുമാണ്. ഹരിനാമകീർത്തനം എന്നും ചൊല്ലും.

“സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മുറ്റം തൂത്ത് വൃത്തിയാക്കിയിരിക്കണം.സൂര്യനെ ചൂല് കാണിക്കാൻ പാടില്ല. ഒരു ചെറിയ അഴുക്കോ ഈർക്കിലയുടെ കഷ്ണമോ എവിടെയും കാണുവാൻ പാടില്ല. പുറകോട്ട് തൂത്ത് തൂത്ത് പോകണം. ചൂലിൽനിന്നും ഒരു ഈർക്കിലി പോലും ഊർന്ന് വീഴരുത്. കാരണം ഒരു ഈർക്കിലി നഷ്ടപ്പെട്ടാൽ മുഴുവൻ ചൂലും നഷ്ടമാവാൻ പിന്നെ അധികം താമസമുണ്ടാവില്ല. ഒരു ഈർക്കിലയിൽ ഒരു മുഴുവൻ ചൂലിനെയാണ് ദമയന്തിയമ്മ കണ്ടത്. ചെറുതിൽ വലുതിനെക്കാണണം. ശ്രദ്ധയാണ് കർമ്മത്തെ ഈശ്വരപൂജയാക്കി മാറ്റുന്നത്. എല്ലാത്തിലും ഈശ്വരനുണ്ട്. ഒരു ഈർക്കിലയെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനാൽ അതിനെ നഷ്ടപ്പെടുത്താനും നമുക്ക് അവകാശമില്ല.”

“വേസ്റ്റ്‌ പേപ്പറാണെങ്കിലും അതിൽ ചവിട്ടാൻ പാടില്ല കാരണം അക്ഷരം സരസ്വതിയാണ്. നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കാൻ പാടില്ല.” ആ ഉപദേശത്തിലും ഒരു പ്രായോഗിതയുണ്ട് കാരണം നമ്മൾ നദിയെ അഴുക്കാക്കിയാൽ അതിന്റെ ദോഷം പിന്നെ അതിൽ കുളിക്കാൻ വരുന്ന നമ്മൾക്ക് തന്നെയാണ്.

ഒന്നും ദമയന്തിയമ്മയ്ക്ക് നിസ്സാരമല്ല. സകലതും ഈശ്വരന്റെ ഭിന്നഭിന്ന രൂപങ്ങൾതന്നെ. ആ ഭക്തിയും ശ്രദ്ധയും കരുതലും ദമയന്തിയമ്മയുടെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും. ഒരു സംഭവം അമ്മ ഓർമ്മിക്കുന്നു “കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുവരാൻ ദമയന്തിയമ്മ പറഞ്ഞു. അമ്മ നോക്കിയപ്പോൾ എട്ടുപത്ത് ഇലകളുള്ള ഒരു തണ്ട് ഒടിഞ്ഞുകിടക്കുന്നതാണ് കണ്ടത്. അത് എടുത്തു. പച്ചിലകളുള്ള തണ്ട് ഓടിച്ചെന്ന് കരുതി ദമയന്തിയമ്മയിൽ നിന്നും കണക്കിന് അടികിട്ടി. നാല് ഇല മാത്രം ആവശ്യമുള്ളയിടത്ത് എട്ട് ഇല ഒടിക്കാൻ ആർക്കും അവകാശമില്ല. എന്തും ആവശ്യത്തിലധികം എടുത്താൽ അത് അധർമ്മമാണ്. താൻ മക്കളെയെന്നും ഉപദേശിക്കാറുള്ള ഈ പാഠം ദമയന്തിയമ്മയാണ് എന്നെ പഠിപ്പിച്ചത്.”

ദമയന്തിയമ്മ

“ഒമ്പത് മക്കളും ബന്ധുക്കളുടെ മക്കളുമടക്കം ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ദമയന്തിയമ്മയുടേത്. ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അനുഭവിച്ചിരുന്നു. പലപ്പോഴും കുട്ടികൾക്ക്തന്നെ നിറച്ച് ഭക്ഷണം കഴിക്കാൻ പോലുമുണ്ടാവില്ല. എങ്കിലും അതിഥികൾ വരുന്നത് ദമയന്തിയമ്മയ്ക്ക് എന്നും സന്തോഷമാണ്. അവർ വന്നാൽ വീട്ടിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് അങ്ങനെതന്നെ അവർക്ക് നൽകും. എന്നിട്ട് ഞങ്ങൾക്ക് കഞ്ഞി വെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും. അപ്പോളും തന്റെ മക്കളെക്കുറിച്ചല്ല ദമയന്തിയമ്മയ്ക്ക് ആധി. മറിച്ച് അതിഥികൾക്ക് വയറ് നിറഞ്ഞോ അവർക്ക് തൃപ്തിയായോ എന്നെല്ലാമാണ്. ദമയന്തിയമ്മ തന്നെയും തന്റെ മക്കളെയും കവിഞ്ഞാണ് അവരെ കണ്ടത്. അതിഥികളെ അകത്ത് കടത്തിയിട്ട് ദമയന്തിയമ്മ ഞങ്ങളെ പുറത്ത് കടത്തും. അവർക്ക് കൊടുക്കാൻ അലക്കിയ വസ്ത്രങ്ങൾ എപ്പോഴും ദമയന്തിയമ്മ വീട്ടിൽ സൂക്ഷിക്കുമായിരുന്നു.

“ഇവിടങ്ങളിൽ കടലിന്റെ കനിവിനെ ആശ്രയിച്ചിട്ടുള്ള ജീവിതമായതിനാൽ അന്ന് പല വീടുകളിലും പട്ടിണിയായിരിക്കും. വീട്ടിൽ ചോറ് വെച്ചാൽ അഞ്ചു പേർക്കെങ്കിലും കഴിക്കാറുള്ളത് ദമയന്തിയമ്മ മാറ്റിവയ്ക്കും. അടുത്തുള്ള വീട്ടിലെ കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് വരാൻ പറയും. ചിലപ്പോൾ തീയെടുക്കുവാൻ എന്നെ അടുത്തുള്ള വീടുകളിലേക്ക് അയക്കും. ആ സമയം ആ വീടുകൾ വൃത്തിയല്ലെങ്കിൽ ആ സമയം അവിടം തൂത്ത് വൃത്തിയാക്കണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമാണ്. ദമയന്തിയമ്മ ശാസ് ത്രമൊന്നും പഠിച്ചിട്ടില്ല പക്ഷെ ആ ജീവിതം തന്നെ വേദാന്തമായിരുന്നു. ഏതിലും ദമയന്തിയമ്മ ഈശ്വരനെക്കണ്ടു. ദമയന്തിയമ്മയിൽനിന്നും ഒത്തിരി അടി കിട്ടിയിട്ടുണ്ട് എന്നാൽ ആ ശിക്ഷണങ്ങളിൽ നിന്നാണ് ശ്രദ്ധയുടെയും നിഷ്ഠയുടെയും പാഠങ്ങൾ അമ്മ പഠിച്ചത്.”

അമ്മയ്ക്ക് ഉമ്മ നൽകുന്ന ദമയന്തിയമ്മ

ദമയന്തിയമ്മ ജനിച്ചത് കരുനാഗപ്പള്ളി താലൂക്കിൽ പണ്ടാരത്തുരുത്ത് കിണറ്റുമൂട്ടിൽ എന്ന തറവാട്ടിലാണ്. അച്ഛന്റെ പേര് പുണ്യൻ അമ്മയുടെ പേര് കറുത്തകുഞ്ഞ്. തന്റെ മകളായ സുധാമണി വീട്ടുജോലികളെല്ലാം ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഈശ്വര ഉന്മത്തയായ് ഭാവസമാധിയിൽ മുഴുകി മണിക്കൂറുകൾ തന്നെ കടന്നുപോകുന്നതും അടുത്തുള്ള പാവപ്പെട്ട വീടുകളിൽ ഉള്ളവർക്ക് സ്വന്തം വീട്ടിൽനിന്നും സാധനങ്ങൾ എടുത്തുനൽകുന്നതുമെല്ലാം ദമയന്തിയമ്മയെ പലപ്പോഴും ദുഃഖിതയാക്കിയിരുന്നു. അമ്മയുടെ ആധ്യാത്മിക മഹത്വം ജനങ്ങൾ അറിഞ്ഞുതുടങ്ങിയതോടെ അമ്മയെ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവന്നു. ഇതെല്ലാം ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും മകളെക്കുറിച്ചുള്ള ആധിയ്ക്ക് കാരണമായിത്തീർന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ മകളുടെ മഹത്വവും ദിവ്യതയും മാതാപിതാക്കളായ ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും സംശയലേശമെന്യേ ബോധ്യമായി. ആ മാതാപിതാക്കൾ അമ്മയുടെ ഭക്തരും ശിഷ്യരുമായിത്തീർന്നു. ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന മാനവരാശിക്ക് സാന്ത്വനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും നിഷ്കളങ്കമായ ഈശ്വര പ്രേമത്തിന്റെയും അമൃതവർഷമായി വന്നെത്തിയ മാതാ അമൃതാനന്ദമയീദേവിയ്ക്ക് ജന്മം നൽകാൻ നിയോഗിതയായ പുണ്യവതിയായ ശ്രീ ദമയന്തിയമ്മയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ കോടി പ്രണാമങ്ങൾ.

-സ്വാമി ബ്രഹ്‌മാമൃതാനന്ദ പുരി (അമ്മയുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയത് )

നമ്മുടെ ജീവിതത്തില്‍ ആകെക്കൂടി നോക്കിയാല്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു കര്‍മ്മം ചെയ്യുക. രണ്ടു ഫലം അനുഭവിക്കുക.

ഇതില്‍ നല്ല കര്‍മ്മം ചെയ്താല്‍ നല്ല ഫലം കിട്ടും. ചീത്ത കര്‍മ്മത്തില്‍നിന്നു ചീത്ത ഫലമേ കിട്ടുകയുള്ളൂ. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മവും വളരെ ശ്രദ്ധയോടുകൂടിവേണം ചെയ്യുവാന്‍.


ചിലര്‍ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നതു കാണാം. വേദാന്തഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള അവര്‍ ചോദിക്കും ആത്മാവു് ഒന്നു മാത്രമേയുള്ളുവല്ലോ, അപ്പോള്‍ ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? എന്നാല്‍ ഇത്തരം ചോദ്യം ചോദിക്കുന്നവര്‍പോലും ശാരീരികമായ ആവശ്യങ്ങളില്‍ വളരെയേറെ താത്പര്യം പുലര്‍ത്തുന്നതു കാണാം.

അവര്‍ പന്ത്രണ്ടു മണിയടിക്കാന്‍ കാത്തിരിക്കും; ഭക്ഷണം കഴിക്കാന്‍. കൃത്യസമയത്തു് ആഹാരം കിട്ടിയില്ലെങ്കില്‍ അവര്‍ വിമ്മിഷ്ടപ്പെടും. മറ്റുള്ളവരോടു കോപിച്ചെന്നും വരാം. വിശപ്പിനു മുന്നില്‍ അവരുടെ ആത്മബോധം എവിടെപ്പോയി? ആത്മാവിനു ഭക്ഷണം എന്തിനു് എന്നു് അവര്‍ ചോദിക്കാറില്ല.

ഉണ്ണണം, കിടക്കണം, നല്ല വസ്ത്രം ധരിക്കണം തുടങ്ങിയ കര്‍മ്മങ്ങളിലെല്ലാം അവര്‍ക്കു വിട്ടുവീഴ്ചയില്ല. അന്യര്‍ക്കു നന്മ ചെയ്യുന്ന കാര്യത്തില്‍ മാത്രമേ വൈമനസ്യമുള്ളൂ. ഇതു ശരിയായ വേദാന്തവീക്ഷണമല്ല. ഒരു ജോലിയും ചെയ്യാതെ മടിപിടിച്ചിരിക്കുന്ന മടിയന്മാരുടെ വാദമാണിതു്. അതു നമുക്കൊരിക്കലും കൂട്ടാവില്ല.

കര്‍മ്മം ചെയ്യാതിരിക്കുന്നതല്ല, കര്‍മ്മം ചെയ്യുമ്പോഴും താന്‍ യാതൊന്നും ചെയ്യുന്നില്ല എന്നു ബോധിക്കുന്നതാണു ശരിയായ ജ്ഞാനം. നമുക്കു് ഒരു നിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ കഴിയില്ല എന്നതാണു വാസ്തവം. കൈകൊണ്ടു് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ചിന്തകൊണ്ടു ചെയ്യും. ഉറങ്ങുകയാണെങ്കില്‍ സ്വപ്‌നത്തില്‍ ചെയ്യും. ശ്വാസോച്ഛ്വാസവും മറ്റു ശാരീരികകര്‍മ്മങ്ങളും അതിൻ്റെ മുറയ്ക്കു നടക്കും.

എങ്ങനെയായാലും കര്‍മ്മം ഒഴിവാക്കാന്‍ പറ്റുകയില്ല. എങ്കില്‍പ്പിന്നെ ലോകത്തിനു പ്രയോജനകരമായ രീതിയില്‍ എന്തെങ്കിലും കര്‍മ്മം ചെയ്തുകൂടെ. അതു കൈകാലുകള്‍ കൊണ്ടായാലും എന്താണു തെറ്റു്. നിഷ്‌കാമമായ കര്‍മ്മം വാസനകളെ ക്ഷയിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. നല്ല ചിന്തയും നല്ല വാക്കും നല്ല പ്രവൃത്തിയും ഉണ്ടായാല്‍ മാത്രമേ അതുവരെ ആര്‍ജ്ജിച്ച ചീത്ത സംസ്‌കാരത്തെ ജയിക്കാന്‍ കഴിയൂ.

പണ്ടു ഗുരുകുലങ്ങളില്‍ വേദാന്തപഠനത്തിനു വരുന്ന ശിഷ്യരെ ഗുരു വിറകു ശേഖരിക്കാനും ചെടികള്‍ നനയ്ക്കാനും വസ്ത്രം അലക്കാനും എല്ലാം നിയോഗിക്കും. സ്വാര്‍ത്ഥതയും ശരീരബുദ്ധിയും മറികടക്കാന്‍ നിസ്സ്വാര്‍ത്ഥമായ സേവനം ആവശ്യമാണു്. അതുകൊണ്ടു് ആരും നല്ല കര്‍മ്മം ചെയ്യാതെ മടിപിടിച്ചിരിക്കുകയോ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുതു്.

ലോകജനസംഖ്യ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനനുസൃതമായി ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുകയെന്നതു ദുഷ്കരമാണു്.

ഇതു കാരണം, ഇവയുടെ ഉത്പാദനം കൂട്ടാനായി ശാസ്ത്രജ്ഞന്മാർ രാസവളങ്ങൾ തുടങ്ങിയ കൃത്രിമമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ ആറുമാസംകൊണ്ടു വിള നല്കിയ പച്ചക്കറിച്ചെടികൾ രണ്ടു മാസങ്ങൾക്കകം ഫലം നല്കിത്തുടങ്ങും. അതേസമയം, ഇവയുടെ പോഷകഗുണം നേരത്തെയുള്ളതിൽനിന്നു മൂന്നിലൊന്നായി കുറയുകയാണു ചെയ്യുന്നതു്. ഇതിനും പുറമെ, ഈ ചെടികളുടെ ആയുസ്സും ഗണ്യമായിക്കുറയുന്നു. ഇങ്ങനെ നോക്കിയാൽ, കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതു്, ആത്യന്തികമായി തിരിച്ചടിക്കുന്നു എന്നതാണു നാം കാണുന്നതു്.

പൊന്മുട്ടയിടുന്ന താറാവാണു പ്രകൃതി. എന്നാൽ ആ താറാവിനെക്കൊന്നു പൊന്മുട്ടയെല്ലാം ഒറ്റയടിക്കു സ്വന്തമാക്കാം എന്നു കരുതിയാൽ സർവ്വനാശമായിരിക്കും ഫലം. പ്രകൃതിമലിനീകരണവും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും നാം അവസാനിപ്പിക്കണം. നമ്മുടെ നിലനില്പിനും ഭാവിതല മുറകളുടെ നിലനില്പിനും പ്രകൃതിയെ നാം സംരക്ഷി ച്ചേ മതിയാകൂ.

മനുഷ്യനു് എല്ലാ സൗഭാഗ്യങ്ങളും നല്കുന്ന കല്പവൃക്ഷമാണു പ്രകൃതി. എന്നാൽ ആ വൃക്ഷത്തിൻ്റെ കൊമ്പിൽ കയറിയിരുന്നു്, ആ കൊമ്പു തന്നെ മുറിക്കുന്ന വിഡ്ഢിയുടെ സ്ഥിതിയാണു് ഇന്നു മനുഷ്യൻ്റെതു്. രക്തത്തിൽ വെളുത്ത കോശങ്ങൾ കൂടുമ്പോൾ അതു കാൻസറിൻ്റെ ലക്ഷണമാണെന്നു പറയും. അതുപോലെ, അന്തരീക്ഷത്തിൻ്റെ ഗുണത്തിനു മാറ്റംവന്നു് കാൻസറിൻ്റെ ലക്ഷണങ്ങൾ എന്നപോലെ അതിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഇവയെല്ലാം കാരണം മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥ അകവും പുറവും കാൻസർ ബാധിച്ച രോഗിയെപ്പോലെയായിരിക്കുന്നു.

അമ്മയ്ക്കു് ഒരു അപേക്ഷയുണ്ടു്. പ്രകൃതിയുടെ താളലയം വീണ്ടെടുക്കാൻ ഈ ഭൂമിയിലെ ഓരോ വ്യക്തിയും തൻ്റെ കടമ നിർവ്വഹിക്കണം. ആദ്യമായി, മലിനീകരണം നിർത്താൻ നാം വേണ്ടതു ചെയ്യണം. ഫാക്ടറികളും വ്യവസായങ്ങളും ആവശ്യമാണു്. എന്നാൽ അവയുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും കുറയ്ക്കാൻ പുതിയ വഴികൾ കണ്ടെത്തണം. ഫാക്ടറികൾ നിർമ്മിക്കുമ്പോൾ അവ ജനവാസമേഖലകളിൽനിന്നു കഴിയുന്നത്ര അകലെയായാൽ നന്നായിരിക്കും.

ഇന്നു നമ്മുടെ മനസ്സു് കഴിഞ്ഞതിലും വരാന്‍ പോകുന്നതിലുമാണു്. ഇതുമൂലം നഷ്ടമാകുന്നതു്, ആനന്ദിക്കുവാനുള്ള ഈ നിമിഷമാണു്.

ഒരിക്കല്‍ ഒരാള്‍ ഐസ്ക്രീം വാങ്ങിക്കഴിക്കുവാന്‍ മുന്നില്‍ വച്ചു. ഒരു സ്പൂണ്‍ ഐസ്ക്രീം എടുത്തു വായിലിട്ടു. എന്നിട്ടു ചിന്തിച്ചു തുടങ്ങി, ‘ചെറുതായി ഇപ്പോഴും തലവേദനയുണ്ടു്. രാവിലെ മുതല്‍ തുടങ്ങിയതാണു്. ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടലില്‍ ഒരു വൃത്തിയുമുണ്ടായിരുന്നില്ല. എല്ലാം തുറന്നുവച്ചിരിക്കുകയായിരുന്നു. അതില്‍ വല്ല പല്ലിയോ മറ്റോ വീണിട്ടുണ്ടാകുമോ.

ആ ഹോട്ടലിൻ്റെ അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ എത്രമാത്രം ആഭരണങ്ങളാണുള്ളതു്. അതിൻ്റെ എതിര്‍വശത്തുള്ള തുണിക്കടയില്‍ തൂക്കിയിരിക്കുന്ന വസ്ത്രങ്ങള്‍; എത്രയെത്ര ഫാഷനുകള്‍! ഓ, ഈ ജന്മത്തില്‍ എനിക്കതു വല്ലതും വാങ്ങാന്‍ പറ്റുമോ? ഇപ്പോഴത്തെ ജോലികൊണ്ടു കഷ്ടിച്ചു ജീവിക്കാന്‍തന്നെ പറ്റുന്നില്ല. എന്തൊരു ജന്മമായിപ്പോയി! നല്ല പണമുള്ള കുടുംബത്തില്‍ ജനിച്ചെങ്കില്‍. പഠിക്കാന്‍ പോയ സമയത്തു നന്നായി പഠിച്ചാല്‍ മതിയായിരുന്നു. അതിനും കഴിഞ്ഞില്ല. കഷ്ടം.’

ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടിരുന്നു, ഒപ്പം ഐസ്ക്രീമും കഴിച്ചു കഴിഞ്ഞു. പക്ഷേ, അതിൻ്റെ രുചി എന്തെന്നുകൂടി അറിയാന്‍ സാധിച്ചില്ല. മനസ്സു് മറ്റു ചിന്തകളിലായിരുന്നു. ആ സമയമത്രയും മരിച്ചതിനു തുല്യമായി. കഴിഞ്ഞതും വരാന്‍ പോകുന്നതും ഓര്‍ത്തിരുന്നു് അനുഭവിക്കുവാന്‍ ലഭിച്ച നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തി.

അതാണു പറയുന്നതു്, കഴിഞ്ഞതെല്ലാം ഒരു കാന്‍സല്‍ഡ് ചെക്കുപോലെയാണെന്നു്. കഴിഞ്ഞതിനെക്കുറിച്ചു് ഓര്‍ത്തിരുന്നതുകൊണ്ടു പ്രയോജനമില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതു്, ശവത്തെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നതുപോലെയാണു്. മരിച്ചവര്‍ ഒരിക്കലും കൂടെ വരില്ല. കഴിഞ്ഞ കാലം, ഇനി ഒരിക്കലും കൂടെവരില്ല.

അതു പോലെ വരാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ചു് ആലോചിച്ചിട്ടും പ്രയോജനമില്ല. അതൊരു സ്വപ്‌നം മാത്രമാണു്. സംഭവിക്കാം, സംഭവിക്കാതിരിക്കാം. പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതു് ഈ നിമിഷം മാത്രമാണു്. അതു കൈയിലിരിക്കുന്ന പണംപോലെയാണു്.

നമ്മുടെ ഇഷ്ടത്തിനനുസരിച്ചു് ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ആലോചനയില്ലാതെ ചിലവാക്കിയാല്‍, അതുകൊണ്ടു ശരിയായ പ്രയോജനം നമുക്കു ലഭിക്കില്ല; പണവും നഷ്ടമാകും. അതിനാല്‍ ചിന്തിച്ചു ചെലവഴിക്കണം. ഓരോ നിമിഷവും വിവേകബുദ്ധി ഉണര്‍ത്തി വേണം നീങ്ങുവാന്‍. എങ്കില്‍ മാത്രമേ കര്‍മ്മത്തില്‍ ധീരതയോടെ മുന്നേറുവാന്‍ സാധിക്കൂ. ഈ തത്ത്വം നമ്മള്‍ ഉള്‍ക്കൊള്ളണം. ഈ ഒരു നിശ്ചയദാർഢ്യം നമ്മുടെ മനസ്സിനുണ്ടായിരിക്കണം.

27 സെപ്‌റ്റംബർ  2024 , അമൃതപുരി – അമൃതവർഷം 71  ആഘോഷങ്ങൾ

അമ്മയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, പ്രശസ്ത കവിയും പണ്ഡിതനുമായ പ്രൊഫസർ വി.മധുസൂദനൻ നായർക്ക് പ്രസിദ്ധമായ അമൃതകീർത്തി പുരസ്‌കാരം സമ്മാനിയ്ക്കപ്പെട്ടു. സരസ്വതി ദേവിയുടെ ശിൽപവും 1,23,456 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അമ്മ  നേരിട്ട്  നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു. 

“സാഹിത്യത്തിന്  അസാധാരണമായ സംഭാവനകൾ നൽകിയ, പ്രത്യേകിച്ച് ആത്മീയ ദാർശനിക ആശയങ്ങളും ആധുനിക ചിന്താ ശൈലികളും ഗംഭീരമായ രചനാശൈലിയിൽ സമന്വയിപ്പിച്ചതിനാണ്  പ്രൊഫ. മധുസൂദനൻ നായർ അവർകളെ തിരഞ്ഞെടുത്തത് ”  എന്ന് അവാർഡ് നിർണയ സമിതിയിലെ അംഗമായ സ്വാമി തുരീയാമൃതാനന്ദ പുരി പറഞ്ഞു.

സമയാകാശങ്ങളിൽ, രാമായണ തീർത്ഥം, വാൽമീകി രാമായണം (സംസ്കൃത ഗ്രന്ഥവും മലയാള വ്യാഖ്യാനവും), വാക്കിന്റെ വിശ്വരൂപം, നാറാണത്തു ഭ്രാന്തൻ തുടങ്ങിയ മധുസൂദനൻ നായരുടെ ശ്രദ്ധേയമായ കൃതികൾ അദ്ദേഹത്തിന്റെ അഗാധമായ ജഞാനത്തിന്റെയും മലയാള സാഹിത്യത്തിനുള്ള  അദ്ദേഹത്തിന്റെ  സംഭാവനയുടെയും  ഉദാഹരണങ്ങളാണ്. 

 പ്രൊഫസർ മധുസൂദനൻ നായർ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജിൽ മലയാളം വിഭാഗം പ്രൊഫസറായും മേധാവിയായും  സേവനമനുഷ്ഠിച്ചിട്ടുള്ള ആദരണീയനായ  അദ്ധ്യാപകനാണ്. ഭാരത  സർക്കാരിന്റെ സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാൽ അദ്ദേഹത്തിന്റെ സാഹിതീ  സംഭാവനകൾ പരക്കെ  അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

തന്റെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരത്തിന് അമ്മയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി  പുരസ്‌കാര സ്വീകരണ  പ്രസംഗത്തിൽ അദ്ദേഹം  പറഞ്ഞു. തുടർന്ന് തന്റെ ചില  ആശയങ്ങൾ  പങ്കുവച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു: “സ്നേഹം എന്നത് പ്രപഞ്ചത്തെ സമ്പൂർണ്ണമായി ലയിപ്പിക്കുന്ന ഒരു അമൃത സാഗരം എന്നാണ് എപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. സ്നേഹം അമൃതമാകുമ്പോൾ അത് ആനന്ദമാവും, സർവ്വാനന്ദമാവും.  ഇത് അമൃതപുരിയാവുന്നത് അങ്ങനെയാണ്. ‘അമൃതേന ആവൃതാം പുരിം’ എന്ന് തൈത്തിരീയം ആരണ്യകത്തിൽ ശരീരത്തെ പറയുന്നു. ഈ ഇരിക്കുന്ന എല്ലാ ശരീരങ്ങളും അങ്ങനെ അമൃതപുരിയായല്ലോ. പ്രപഞ്ചത്തിലെ എല്ലാ ജീവശരീരങ്ങളും അതുപോലെ അമൃതപുരിയാകണമല്ലോ. അതിനായിരിക്കണം മനുഷ്യന്റെ ജ്ഞാനവും വിജ്ഞാനവും ധനവും എല്ലാം. ഒരു ഭേദവും ഇല്ല. മനുഷ്യനുൾപ്പെടെ എല്ലാ ജീവിയും ഒരേ ദേവതയുടെ അമൃതപുരിയാണ് എന്ന് വരുന്ന ഒരു സന്ദേശം എല്ലാ മക്കൾക്കും ആയി കൊടുക്കുന്ന ഇടം എവിടെ ആണോ അവിടെ അമൃതമയമാണ്. 

സ്നേഹത്താൽ ഒന്നായ ഒരു ലോകത്തെ മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം തുടർന്നു: “പ്രപഞ്ചം ഒറ്റ സംഗീതത്തിൽ ലയിക്കുമെങ്കിൽ, സ്നേഹത്തിന്റെ ഒറ്റ സംഗീതത്തിൽ പ്രപഞ്ചം മുഴുവൻ ലയിക്കുമെങ്കിൽ, നമുക്ക് യുദ്ധങ്ങളുണ്ടാവില്ല. കലാപങ്ങൾ ഉണ്ടാവില്ല. അടിപിടികൾ ഉണ്ടാവില്ല.  ഏറ്റവും കഷ്ടപ്പെടുന്നവരെ കൂടെ കൈ കൊടുത്തു കൂടെ കൊണ്ടുപോകുന്ന, ഏറ്റവും മുറിവേറ്റ മുടന്തനായ കുഞ്ഞാടിനെ കൂടെ ചുവന്നു കൊണ്ടുപോകുന്ന മഹത്വങ്ങൾ ആയി ഓരോ മനുഷ്യനും മാറു മാറാകണം എന്ന ഒരു പ്രാർത്ഥനാ എന്നെപ്പോലൊരാളിൽ ഉണ്ട്. അതാണ് ഞാൻ എന്റെ കവിതകളിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ആ അക്ഷര കർമ്മങ്ങൾക്ക്, ആത്മാർത്ഥതയോടെ ചെയ്തിട്ടുള്ള കർമ്മങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന് ഞാനെന്റെ ശിരസ് നമിക്കുന്നു.  ലോകത്തിന് ഇനിയും സ്നേഹത്തിന്റെ മഹാ ഭാഷ്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഈയമ്മ ചിരകാലം വറ്റാത്ത സ്നേഹത്തോടെ തന്നെ നമ്മുടെ കൂടെ ഉണ്ടാകണമേ എന്നും, വരും തലമുറകൾക്കു എല്ലാ ലോകത്തിനും പ്രത്യേകിച്ചു തീരെ കഷ്ടപ്പെടുന്നവർക്ക് എല്ലാർക്കും മനസ്സിൽ എന്നും ആശ്വാസമായി ആനന്ദമായി കൈത്താങ്ങാടയി ഈ പ്രസ്ഥാനം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഒരു ഭേദവും ഇല്ലാതെ എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ ലോകം സുന്ദരമായിരിക്കൂ.”

ഒരാളുടെ കാഴ്ചപ്പാട്  അവരുടെ അനുഭവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന്  തുടർന്ന് അദ്ദേഹം വ്യക്തമാക്കി: “എന്റെ കണ്ണിൽ ദ്വേഷമല്ല സ്നേഹമാണുള്ളതെങ്കിൽ ലോകം മുഴുവൻ എനിക്ക് മധുമയം ആയിരിക്കും. എന്റെ കണ്ണിൽ കാലുഷ്യമുണ്ടെങ്കിൽ ലോകം എനിക്ക് വിഷമയമായിരിക്കും. ലോകം മധുമയമായിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. എല്ലാ മനസ്സും  ഒരേ സ്നേഹ ശ്രുതിയിൽ ലയിച്ചാൽ ലോകം മുഴുവൻ സുന്ദരമായി  തന്നെ ഇരിക്കും. അങ്ങനെ സുന്ദരമാകണമേ എന്നു തന്നെയാണ്  എന്റെയും പ്രാർത്ഥന. ഞാൻ അങ്ങനെ എഴുതിയ രണ്ടു വരി ഇവിടെ സമർപ്പിച്ച് പിൻമാറിക്കൊള്ളാം എന്ന് വിചാരിക്കുന്നു.“

ഐക്യം, സ്നേഹം, അനുകമ്പ എന്നീ മൂല്യങ്ങളുടെ ജീവസ്സുറ്റ ചിത്രീകരണമുള്ള  ‘അച്ഛൻ പിറന്ന  വീട്’  എന്ന തന്റെ കവിതയിലെ  ഒരു ഹൃദ്യമായ ഭാഗം  ചൊല്ലിക്കൊണ്ടാണ് പ്രൊഫ. മധുസൂദനൻ നായർ  പ്രസംഗം അവസാനിപ്പിച്ചത്.

അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പാരായണം വേദിയിലും  സദസ്സിലുമുണ്ടായിരുന്ന എല്ലാവരെയും സ്വാധീനിച്ചു. കവിയോടൊപ്പം കണ്ണീർ പൊഴിച്ചുകൊണ്ട് അമ്മയും അതാസ്വദിക്കുന്നത് നമുക്ക് കാണാമായിരുന്നു. അദ്ദേഹത്തിന്റെ  വരികൾ  അമ്മയുടെ  സന്ദേശങ്ങളെ അതിശയകരമായി  കവിതയിലേക്ക്  കാച്ചിക്കുറുക്കി അലിയിച്ചു ചേർത്തതായി തോന്നി. ആ വാക്കുക്കൾ, അത് കേട്ടവരുടെയെല്ലാം മനസ്സിൽ  ഉജ്ജ്വലമായ ചിത്രങ്ങൾ വരച്ചിട്ടു.  

26 സെപ്തംബർ 2024,  അമൃതപുരി​–
ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ കൈപിടിച്ച് ഉയർത്താനാ​യി മാതാ അമൃതാനന്ദമയി മഠം 15 കോടി രൂപയുടെ പദ്ധതികൾ അമ്മയുടെ 71-ആം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു  പ്രഖ്യാപിച്ചു.  ദുരന്തത്തിലെ അതിജീവിതർക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്തത്തിൻ്റെ വ്യാപ്തി ഭാവിയിൽ കുറയ്ക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കും.  

അമൃതാ സർവകലാശാലയുടെ സഹായത്തോടെ​ കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചേക്കാവുന്ന വയനാടിന്റെ പരിസ്ഥിതിലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. കേരള സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കും.​ ഇത് വഴി ദുരന്ത സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ മേഖലയിൽ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതൽ കൃത്യത ഉറപ്പാക്കാനും അധികൃതർക്ക് സാധിക്കും.​  

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ അമ്മയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ സംഘം  സ്ഥലം സന്ദർശിച്ചു  സൂക്ഷ്മമായി അവലോകനം ചെയ്തു തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ കൂടുതൽ മേഖലകളിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് ഉരുൾപൊട്ടൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കാൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിച്ചത്.