മക്കളേ, കഷ്ടപ്പെടുന്നവരോടുള്ള കരുണയാണു ഈശ്വരനോടുള്ള നമ്മുടെ കടമ. സ്നേഹവും കാരുണ്യവും കൊണ്ടു മാത്രമേ ലോകത്തു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ.

അമ്മ ഒരനുഭവം പറയാം. ഒരു കെട്ടിടത്തിൻ്റെ ഒരു മുറിയില്‍ കാന്‍സര്‍ രോഗവുമായി വേദന സഹിക്കാന്‍ വയ്യാതെ പിടയുന്ന ഒരു രോഗി താമസിക്കുന്നു. വേദനയ്ക്കു് അല്പം ആശ്വാസം കിട്ടാന്‍ വേദന സംഹാരി വാങ്ങാന്‍ പണമില്ല. അതേസമയം തൊട്ടടുത്ത മുറിയില്‍ മദ്യവും മയക്കു മരുന്നും കഴിച്ചു്, സ്ത്രീസുഖവും അനുഭവിച്ചു സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വേറൊരാള്‍.

അയാള്‍ സ്വയം നാശത്തിന് ഉപയോഗിക്കുന്ന പണം മതി, തൊട്ടടുത്ത മുറിയിലെ രോഗിയുടെ വേദന അകറ്റാന്‍. അനാവശ്യമായി ചെലവാക്കുന്ന പണം മറ്റുള്ളവരെ സഹായിക്കുവാന്‍ ഉപയോഗിച്ചാല്‍ അയാള്‍ സ്വന്തം നാശത്തില്‍ നിന്നു രക്ഷപ്പെടും. കൂടാതെ അയാള്‍ക്കു ഹൃദയ വിശാലതയുണ്ടാവും. മറ്റുള്ളവര്‍ക്കും അതുകൊണ്ടു പ്രയോജനമുണ്ടാകും.

അറിയാതെ നമ്മുടെ കൈ നമ്മുടെ കണ്ണില്‍ കൊണ്ടാല്‍ നാം കൈയിനെ ശിക്ഷിക്കുമോ? ഇല്ല. കണ്ണിൻ്റെ വേദന ശമിപ്പിക്കുവാനേ ശ്രമിക്കുകയുള്ളൂ. കാരണം കണ്ണും കൈയും നമ്മുടെ സ്വന്തമാണു്, നമ്മുടെ തന്നെ ഭാഗമാണു്. അതുപോലെ മറ്റുള്ളവരുടെ കുറ്റങ്ങള്‍ നമ്മുടെ കുറ്റമായി കാണാന്‍ നമുക്കു കഴിയണം.

സര്‍വ്വ ജീവജാലങ്ങളിലും നമ്മെത്തന്നെ, നമ്മുടെ ആത്മാവിനെത്തന്നെ കാണാന്‍ നമുക്കു സാധിക്കണം. എങ്കില്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാനും നമുക്കു സാധിക്കും. തന്നെത്തന്നെ മറ്റുള്ളവരില്‍ ദര്‍ശിച്ചു് അവരുടെ കുറ്റങ്ങളും കുറവുകളും നമ്മുടെതായി കാണാന്‍ കഴിയുക എല്ലാവരെയും സ്നേഹിക്കാന്‍ കഴിയുക- ഇതാണു മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം.

സ്വര്‍ണ്ണം സുന്ദരമാണു്, വളരെ വിലപിടിപ്പുള്ളതാണു്, എന്നാല്‍ അതിനു പരിമളംകൂടി ഉണ്ടായാലോ? അതിൻ്റെ മൂല്യവും സൗന്ദര്യവും എത്രയോ ഇരട്ടി വര്‍ദ്ധിക്കും. ധ്യാനവും ആദ്ധ്യാത്മികസാധനകളും വിലമതിക്കാനാവാത്തതാണു്, വളരെ പ്രാധാന്യമുള്ളതാണു്. എന്നാല്‍ ധ്യാനത്തോടൊപ്പം നമുക്കു സഹജീവികളോടു കാരുണ്യം കൂടിയുണ്ടായാല്‍ അതു സ്വര്‍ണ്ണത്തിനു സുഗന്ധം കൂടിയുണ്ടാകുന്നതു പോലെയാണു്. നമ്മുടെ ജീവിതത്തിലുടനീളം ആ ദിവ്യസുഗന്ധം നിറഞ്ഞുനില്ക്കും.

ഭാരതത്തിൻ്റെ സ്വത്തു് സ്നേഹമാണു്. ജീവിതത്തിൻ്റെ അടിസ്ഥാനമാണു് സ്നേഹം.

ഇന്നു നമ്മള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും കഴിഞ്ഞകാല ദുഃഖങ്ങളില്‍നിന്നും വേദനകളില്‍നിന്നും ഉണ്ടായിട്ടുള്ളതാണു്. ഇങ്ങനെയുള്ള ഉണങ്ങാത്ത അനവധി മുറിവുകളുമായിട്ടാണു് ഓരോരുത്തരും ഇന്നു നടക്കുന്നതു്.

ഇത്തരം മുറിവുകള്‍ ഉണക്കാന്‍ വൈദ്യശാസ്ത്ര രംഗത്തു് ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇതിനൊരു ഒറ്റമൂലിയുണ്ടു്. പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. ഒരാളുടെ കുറവറിഞ്ഞു നികത്തുവാനായിരിക്കണം അന്യൻ്റെ ശ്രമം.

മക്കളേ, പരസ്പരം വിശ്വാസവും പ്രേമവും വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ കുറയും. സ്നേഹമാണു ജീവിതത്തിൻ്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണു് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം.

ശരീരത്തിനു വളരാന്‍ ഭക്ഷണമാണു വേണ്ടതെങ്കില്‍ ആത്മാവിനു വളരാന്‍ വേണ്ടതു പ്രേമമാണു്. മുലപ്പാലിനു നല്കുവാനാവാത്ത ശക്തിയും വീര്യവും സ്നേഹത്തിനു നല്കുവാന്‍ കഴിയും. അതിനാല്‍ മക്കള്‍ പരസ്പരം സ്നേഹിച്ചു് ഒന്നായിത്തീരണം. അതാണു് അമ്മയുടെ ആഗ്രഹം. ഈ ഒരാദര്‍ശമാണു മക്കള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

ഒരാളുടെ ദേഷ്യംകൊണ്ടും അവിവേകം കൊണ്ടുമുള്ള ദോഷം ബാലന്‍സു ചെയ്യുന്നതു്, മറ്റൊരാളുടെ ക്ഷമയും വിനയവും ശാന്തതയുംകൊണ്ടാണു്.

ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരേ സ്വഭാവക്കാര്‍ ആയിരിക്കണമെന്നില്ല. എടുത്തുചാട്ടക്കാരനും അവിവേകിയും മുന്‍കോപിയും ആയ ഒരാള്‍ അവിടെയുണ്ടാകാം. എന്നാല്‍ അതേ കുടുംബത്തില്‍ത്തന്നെ സാത്ത്വികനും ശാന്തനും വിവേക പൂര്‍വ്വം ആലോചിച്ചു ശ്രദ്ധയോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമായ ഒരാളുണ്ടായെന്നും വരാം.

ഇവരില്‍ ആരായിരിക്കും ആ കുടുംബത്തില്‍ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു്? തീര്‍ച്ചയായും രണ്ടാമത്തെ ആള്‍തന്നെയാണു്. അദ്ദേഹത്തിൻ്റെ വിവേകവും വിനയവും ക്ഷമയുമാണു് ആ കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുന്നതു്. മുന്‍കോപിയും അവിവേകിയും ആയവന്‍ മാത്രമാണു് അവിടെ ഉണ്ടായിരുന്നെങ്കില്‍ ആ കുടുംബം എന്നേ നശിച്ചുപോയേനേ.

അതുപോലെ ഈ ലോകകുടുംബത്തിൻ്റെ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു മഹാത്മാക്കളാണു്, ഗുരുക്കന്മാരാണു്. അവരുടെ ക്ഷമയും സഹനശക്തിയും വിവേകവും സ്നേഹവും കാരുണ്യവുമാണു ലോകത്തെ നിലനിര്‍ത്തുന്നതു്. അല്ലെങ്കില്‍ ഇതെല്ലാം എന്നേ നശിച്ചു നാമവശേഷമായേനെ!

മതത്തിൻ്റെ അന്തഃസത്ത മനസ്സിലാക്കി വിവേകബുദ്ധിയോടും ശാന്തതയോടുംകൂടി പെരുമാറുന്ന ഒരംഗമെങ്കിലം ഒരു കുടുംബത്തിലുണ്ടായാല്‍ ഈ ലോകത്തിൻ്റെതന്നെ മുഖച്ഛായ മാറ്റുവാന്‍ സാധിക്കും. ഈ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങള്‍ക്കു മാത്രമേ കഴിയൂ.

മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം ഉള്‍ക്കൊണ്ടാല്‍ അന്യരുടെ ദുഃഖം നമ്മുടെ ദുഃഖമായി മാറുന്നു. അന്യൻ്റെ സന്തോഷം നമ്മുടെ സന്തോഷമായി തീരുന്നു; ഹൃദയത്തില്‍ കാരുണ്യം ഉണരുന്നു; മറ്റുള്ളവരുടെ കഷ്ടപ്പാടും വേദനയും അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു. ആത്മാവിൻ്റെ ഏകത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ മറ്റുള്ളവരോടു പൂര്‍ണ്ണമായ കാരുണ്യവും സ്നേഹവും തോന്നുകയുള്ളൂ. അതാണു മതത്തിൻ്റെ ലക്ഷ്യം.

ജീവിതം കൈമാറാൻ ഉള്ളതാണു്. സ്വന്തമാക്കാൻ ഉള്ളതല്ല. നാം, ഒന്നായി തീരണം. ഈയൊരു ഭാവമാണു നമ്മള്‍ വളര്‍ത്തേണ്ടതു്.

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കുതിര പന്തയക്കാരനുണ്ടായിരുന്നു. അതിലെ ഭ്രമംകൊണ്ടു് അയാളുടെ ബിസിനസ്സെല്ലാം നഷ്ടമായി.

അയാള്‍ വീട്ടിലെത്തി ഭാര്യയോടു പറഞ്ഞു, ”എൻ്റെ ബിസിനസ്സെല്ലാം നഷ്ടമായി. ഇനി നമ്മള്‍ എന്തു ചെയ്യും?”

ഭാര്യ പറഞ്ഞു, ”ഇനി അങ്ങു കുതിര പന്തയത്തിനു പോകേണ്ട. ഉള്ള പണം കൊണ്ടു നമുക്കു ജീവിക്കാം.”

”ഓ ശരി, നീ കൂടി ഒരു കാര്യം ചെയ്യണം” ഭര്‍ത്താവു പറഞ്ഞു, ”നീ ഇനി, ആഡംബര വസ്ത്രങ്ങള്‍ വാങ്ങുന്നതു ഉപേക്ഷിക്കണം. അതിനുള്ള പണം ഇനി നമുക്കില്ല.”

‘ശരി.’ ഭാര്യയും സമ്മതിച്ചു. ”നമ്മള്‍ കാറോടിക്കാന്‍ ഒരു ഡ്രൈവറെ വച്ചിട്ടില്ലേ, ഈ പണമില്ലാത്ത സമയത്തു്, ഒരു ഡ്രൈവര്‍ക്കു് എവിടെ നിന്നും ശമ്പളം കൊടുക്കാനാണു്? അങ്ങേക്കു ഡ്രൈവിങു് അറിയാമല്ലോ, പിന്നെ എന്തിനാണു് ഒരു ഡ്രൈവര്‍?” ഭാര്യ ചോദിച്ചു.

”ശരിയാണു്, ഇനി ഡ്രൈവര്‍ വേണ്ട. വണ്ടി അത്യാവശ്യത്തിനു ഞാന്‍ തന്നെ ഓടിച്ചു കൊള്ളാം.” ഭര്‍ത്താവു സമ്മതിച്ചു.

ഭര്‍ത്താവു ചോദിച്ചു, ”ഈ കാശില്ലാത്ത സമയത്തു നമുക്കൊരു അടുക്കളക്കാരിയെ വേണോ? വേണ്ട സഹായം ഞാനും ചെയ്തു തരാം.” ഭാര്യ സന്തോഷപൂര്‍വ്വം സമ്മതിച്ചു.

അങ്ങനെ അവര്‍ ജീവിതം പരസ്പരം കൈമാറി. അനാവശ്യ ചെലവുകള്‍ കുറച്ചു് അവര്‍ക്കു നേരിട്ട നഷ്ടം നികത്തി. അങ്ങനെ ജീവിതത്തില്‍ വിജയം നേടാന്‍ കഴിഞ്ഞു.

ഈ ഒരു ഭാവമാണു നമ്മള്‍ വളര്‍ത്തി എടുക്കേണ്ടതു്. ഒരു ഹൃദയമായി തീരുക, ഒന്നായി തീരുക. മറിച്ചു് ”നീ അതു് പറഞ്ഞില്ലേ, നീ എന്നെ ഉപദേശിക്കാനാരാണു്?” ഇങ്ങനെ പറഞ്ഞു പരസ്പരം വേര്‍പിരിയാനുള്ളതല്ല ജീവിതം.

‘എൻ്റെ മതമാണു വലുതു്’ എന്നു ഒരാള്‍. ‘അല്ലാ, എൻ്റെ മതമാണു വലുതു്’ എന്നു മറ്റൊരാള്‍. ഈ ബഹളം തുടരുകയാണു്. മതം മത്സര വേദിയായി തീര്‍ന്നിരിക്കുന്നു.

ഇടുങ്ങിയ മനഃസ്ഥിതിയും അസൂയയും കാരണം മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വവും സന്ദേശവും ജനങ്ങള്‍ക്കു് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മതത്തിൻ്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വളരുന്ന കലഹങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും കാണുമ്പോള്‍ അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മ വരുകയാണു്.

ഒരു ആശുപത്രിയിലെ രണ്ടു വാര്‍ഡുകളില്‍ രോഗം വര്‍ദ്ധിച്ചു വേദന കൊണ്ടു പിടയുന്ന രണ്ടു രോഗികള്‍ കിടക്കുകയാണു്. അവര്‍ക്കു വേണ്ടി മരുന്നു വാങ്ങി അവരുടെ ബന്ധുക്കള്‍ തിരിയെ വരുകയായിരുന്നു. ഒരാളിനു തെക്കു ഭാഗത്തുള്ള വാര്‍ഡിലേക്കും മറ്റെയാളിനു വടക്കു ഭാഗത്തുള്ള വാര്‍ഡിലേക്കുമാണു പോകേണ്ടതു്. 

ഇടവഴിയില്‍ ഒരു ഭാഗത്തുവച്ചു് അവര്‍ കണ്ടുമുട്ടി. ഒരുസമയത്തു് ഒരാളിനു മാത്രം കഷ്ടിച്ചു കടന്നുപോകാന്‍ പറ്റുന്ന വിധമായിരുന്നു ആ വാതില്‍. വഴി മാറി കൊടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല. ‘എനിക്കാദ്യം പോകണം; നീ പിന്നെപ്പോയാല്‍ മതി’ എന്നാണു് ഇരുകൂട്ടരുടെയും  ഭാവം. വഴക്കും വാഗ്വാദവുമായി, അവസാനം കൈയേറ്റത്തില്‍ അവസാനിച്ചു.

പാവം രോഗികള്‍ വേദന കൊണ്ടു പിടഞ്ഞു പിടഞ്ഞു് ഉറക്കെ നിലവിളിക്കുകയാണു്. അപ്പോഴും മത്സര ബുദ്ധി കൊണ്ടു മദം മൂത്തു് അന്ധരായ ബന്ധുക്കള്‍ മരുന്നും കൈയില്‍ പിടിച്ചു തമ്മിലടിച്ചു കൊണ്ടിരുന്നു.

മതാനുയായികള്‍ പലപ്പോഴും ഈ ബന്ധുക്കളെ അനുകരിക്കുന്നതു നമുക്കു് ഇന്നു കാണാം. മതഭ്രാന്തു പിടിച്ചു് അന്ധരായ ഇവര്‍ മതത്തിൻ്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കുന്നില്ല. ഈശ്വരനിലേക്കു് അടുക്കുന്നതിനു പകരം ഇവര്‍ ഈശ്വരനില്‍ നിന്നു് അകലുകയാണു ചെയ്യുന്നതു്. സ്വയം അധഃപതിക്കുകയാണു ചെയ്യുന്നതു്. 

അന്ധമായ മദമാത്സര്യങ്ങള്‍ മൂലം പരസ്പരം സഹിക്കുവാനോ, ക്ഷമിക്കുവാനോ മനുഷ്യന്‍ തയ്യാറാകുന്നില്ല. സ്നേഹിക്കുവാനുള്ള കഴിവു് ഇന്നു മനുഷ്യനു പാടേ നഷ്ടപ്പെട്ടിരിക്കുന്നു.