ദമയന്തിയമ്മയുടെ ത്യാഗ-തപോനിഷ്ഠമായ ജീവിതം അമ്മയുടെ – മാതാ അമൃതാനന്ദമയീദേവിയുടെ മനസ്സിൽ എന്നും നിറസാന്നിദ്ധ്യമായി തുളുമ്പി നിന്നു. ശിഷ്യരോടും ഭക്തരോടും നിത്യേനയെന്നോണം അമ്മ നടത്താറുള്ള സത്സംഗങ്ങളിലും അമൃത സല്ലാപങ്ങളിലും ദമയന്തിയമ്മയുടെ ഓർമ്മകളും ഉപദേശങ്ങളും ശിക്ഷണങ്ങളും ആവർത്തിച്ച് ഓടിയെത്തുമായിരുന്നു. “എല്ലാവരിലും എല്ലാത്തിലും ഈശ്വരനെക്കണ്ട് ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചത് ദമയന്തിയമ്മയാണ്” എന്ന് അമ്മ കൂടെക്കൂടെ ഓർക്കും.

അമ്മയും ദമയന്തിയമ്മയും

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.

ആ തപോനിഷ്ഠമായ ജീവിതത്തെക്കുറിച്ചോർക്കവേ അമ്മ പറഞ്ഞു ”ആഴ്ചയിൽ ഏഴു ദിവസങ്ങൾ ഉണ്ടെങ്കിൽ നാല് ദിവസവും ദമയന്തിയമ്മയ്ക്ക് വ്രതവും ഉപവാസവുമായിരിക്കും. ദമയന്തിയമ്മ ഉപവാസം മുഴുമിക്കാറാകുമ്പോൾ തെങ്ങിൽ നിന്നും തനിയേ കരിക്ക് വീഴുക പതിവാണ്.

“ദമയന്തിയമ്മയുടെ ജീവിതം മുഴുവൻ പ്രായോഗിക വേദാന്തമായിരുന്നു. ദമയന്തിയമ്മയെന്നും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. ഉണർന്നാൽ ആദ്യം ഭൂമിയെത്തൊട്ട് വണങ്ങും. കുളി കഴിഞ്ഞാൽ മണിക്കൂറുകൾ നീളുന്ന നാമജപവും പ്രാർത്ഥനയുമാണ്. ഹരിനാമകീർത്തനം എന്നും ചൊല്ലും.

“സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മുറ്റം തൂത്ത് വൃത്തിയാക്കിയിരിക്കണം.സൂര്യനെ ചൂല് കാണിക്കാൻ പാടില്ല. ഒരു ചെറിയ അഴുക്കോ ഈർക്കിലയുടെ കഷ്ണമോ എവിടെയും കാണുവാൻ പാടില്ല. പുറകോട്ട് തൂത്ത് തൂത്ത് പോകണം. ചൂലിൽനിന്നും ഒരു ഈർക്കിലി പോലും ഊർന്ന് വീഴരുത്. കാരണം ഒരു ഈർക്കിലി നഷ്ടപ്പെട്ടാൽ മുഴുവൻ ചൂലും നഷ്ടമാവാൻ പിന്നെ അധികം താമസമുണ്ടാവില്ല. ഒരു ഈർക്കിലയിൽ ഒരു മുഴുവൻ ചൂലിനെയാണ് ദമയന്തിയമ്മ കണ്ടത്. ചെറുതിൽ വലുതിനെക്കാണണം. ശ്രദ്ധയാണ് കർമ്മത്തെ ഈശ്വരപൂജയാക്കി മാറ്റുന്നത്. എല്ലാത്തിലും ഈശ്വരനുണ്ട്. ഒരു ഈർക്കിലയെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനാൽ അതിനെ നഷ്ടപ്പെടുത്താനും നമുക്ക് അവകാശമില്ല.”

“വേസ്റ്റ്‌ പേപ്പറാണെങ്കിലും അതിൽ ചവിട്ടാൻ പാടില്ല കാരണം അക്ഷരം സരസ്വതിയാണ്. നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കാൻ പാടില്ല.” ആ ഉപദേശത്തിലും ഒരു പ്രായോഗിതയുണ്ട് കാരണം നമ്മൾ നദിയെ അഴുക്കാക്കിയാൽ അതിന്റെ ദോഷം പിന്നെ അതിൽ കുളിക്കാൻ വരുന്ന നമ്മൾക്ക് തന്നെയാണ്.

ഒന്നും ദമയന്തിയമ്മയ്ക്ക് നിസ്സാരമല്ല. സകലതും ഈശ്വരന്റെ ഭിന്നഭിന്ന രൂപങ്ങൾതന്നെ. ആ ഭക്തിയും ശ്രദ്ധയും കരുതലും ദമയന്തിയമ്മയുടെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും. ഒരു സംഭവം അമ്മ ഓർമ്മിക്കുന്നു “കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുവരാൻ ദമയന്തിയമ്മ പറഞ്ഞു. അമ്മ നോക്കിയപ്പോൾ എട്ടുപത്ത് ഇലകളുള്ള ഒരു തണ്ട് ഒടിഞ്ഞുകിടക്കുന്നതാണ് കണ്ടത്. അത് എടുത്തു. പച്ചിലകളുള്ള തണ്ട് ഓടിച്ചെന്ന് കരുതി ദമയന്തിയമ്മയിൽ നിന്നും കണക്കിന് അടികിട്ടി. നാല് ഇല മാത്രം ആവശ്യമുള്ളയിടത്ത് എട്ട് ഇല ഒടിക്കാൻ ആർക്കും അവകാശമില്ല. എന്തും ആവശ്യത്തിലധികം എടുത്താൽ അത് അധർമ്മമാണ്. താൻ മക്കളെയെന്നും ഉപദേശിക്കാറുള്ള ഈ പാഠം ദമയന്തിയമ്മയാണ് എന്നെ പഠിപ്പിച്ചത്.”

ദമയന്തിയമ്മ

“ഒമ്പത് മക്കളും ബന്ധുക്കളുടെ മക്കളുമടക്കം ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ദമയന്തിയമ്മയുടേത്. ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അനുഭവിച്ചിരുന്നു. പലപ്പോഴും കുട്ടികൾക്ക്തന്നെ നിറച്ച് ഭക്ഷണം കഴിക്കാൻ പോലുമുണ്ടാവില്ല. എങ്കിലും അതിഥികൾ വരുന്നത് ദമയന്തിയമ്മയ്ക്ക് എന്നും സന്തോഷമാണ്. അവർ വന്നാൽ വീട്ടിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് അങ്ങനെതന്നെ അവർക്ക് നൽകും. എന്നിട്ട് ഞങ്ങൾക്ക് കഞ്ഞി വെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും. അപ്പോളും തന്റെ മക്കളെക്കുറിച്ചല്ല ദമയന്തിയമ്മയ്ക്ക് ആധി. മറിച്ച് അതിഥികൾക്ക് വയറ് നിറഞ്ഞോ അവർക്ക് തൃപ്തിയായോ എന്നെല്ലാമാണ്. ദമയന്തിയമ്മ തന്നെയും തന്റെ മക്കളെയും കവിഞ്ഞാണ് അവരെ കണ്ടത്. അതിഥികളെ അകത്ത് കടത്തിയിട്ട് ദമയന്തിയമ്മ ഞങ്ങളെ പുറത്ത് കടത്തും. അവർക്ക് കൊടുക്കാൻ അലക്കിയ വസ്ത്രങ്ങൾ എപ്പോഴും ദമയന്തിയമ്മ വീട്ടിൽ സൂക്ഷിക്കുമായിരുന്നു.

“ഇവിടങ്ങളിൽ കടലിന്റെ കനിവിനെ ആശ്രയിച്ചിട്ടുള്ള ജീവിതമായതിനാൽ അന്ന് പല വീടുകളിലും പട്ടിണിയായിരിക്കും. വീട്ടിൽ ചോറ് വെച്ചാൽ അഞ്ചു പേർക്കെങ്കിലും കഴിക്കാറുള്ളത് ദമയന്തിയമ്മ മാറ്റിവയ്ക്കും. അടുത്തുള്ള വീട്ടിലെ കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് വരാൻ പറയും. ചിലപ്പോൾ തീയെടുക്കുവാൻ എന്നെ അടുത്തുള്ള വീടുകളിലേക്ക് അയക്കും. ആ സമയം ആ വീടുകൾ വൃത്തിയല്ലെങ്കിൽ ആ സമയം അവിടം തൂത്ത് വൃത്തിയാക്കണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമാണ്. ദമയന്തിയമ്മ ശാസ് ത്രമൊന്നും പഠിച്ചിട്ടില്ല പക്ഷെ ആ ജീവിതം തന്നെ വേദാന്തമായിരുന്നു. ഏതിലും ദമയന്തിയമ്മ ഈശ്വരനെക്കണ്ടു. ദമയന്തിയമ്മയിൽനിന്നും ഒത്തിരി അടി കിട്ടിയിട്ടുണ്ട് എന്നാൽ ആ ശിക്ഷണങ്ങളിൽ നിന്നാണ് ശ്രദ്ധയുടെയും നിഷ്ഠയുടെയും പാഠങ്ങൾ അമ്മ പഠിച്ചത്.”

അമ്മയ്ക്ക് ഉമ്മ നൽകുന്ന ദമയന്തിയമ്മ

ദമയന്തിയമ്മ ജനിച്ചത് കരുനാഗപ്പള്ളി താലൂക്കിൽ പണ്ടാരത്തുരുത്ത് കിണറ്റുമൂട്ടിൽ എന്ന തറവാട്ടിലാണ്. അച്ഛന്റെ പേര് പുണ്യൻ അമ്മയുടെ പേര് കറുത്തകുഞ്ഞ്. തന്റെ മകളായ സുധാമണി വീട്ടുജോലികളെല്ലാം ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഈശ്വര ഉന്മത്തയായ് ഭാവസമാധിയിൽ മുഴുകി മണിക്കൂറുകൾ തന്നെ കടന്നുപോകുന്നതും അടുത്തുള്ള പാവപ്പെട്ട വീടുകളിൽ ഉള്ളവർക്ക് സ്വന്തം വീട്ടിൽനിന്നും സാധനങ്ങൾ എടുത്തുനൽകുന്നതുമെല്ലാം ദമയന്തിയമ്മയെ പലപ്പോഴും ദുഃഖിതയാക്കിയിരുന്നു. അമ്മയുടെ ആധ്യാത്മിക മഹത്വം ജനങ്ങൾ അറിഞ്ഞുതുടങ്ങിയതോടെ അമ്മയെ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവന്നു. ഇതെല്ലാം ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും മകളെക്കുറിച്ചുള്ള ആധിയ്ക്ക് കാരണമായിത്തീർന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ മകളുടെ മഹത്വവും ദിവ്യതയും മാതാപിതാക്കളായ ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും സംശയലേശമെന്യേ ബോധ്യമായി. ആ മാതാപിതാക്കൾ അമ്മയുടെ ഭക്തരും ശിഷ്യരുമായിത്തീർന്നു. ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന മാനവരാശിക്ക് സാന്ത്വനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും നിഷ്കളങ്കമായ ഈശ്വര പ്രേമത്തിന്റെയും അമൃതവർഷമായി വന്നെത്തിയ മാതാ അമൃതാനന്ദമയീദേവിയ്ക്ക് ജന്മം നൽകാൻ നിയോഗിതയായ പുണ്യവതിയായ ശ്രീ ദമയന്തിയമ്മയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ കോടി പ്രണാമങ്ങൾ.

-സ്വാമി ബ്രഹ്‌മാമൃതാനന്ദ പുരി (അമ്മയുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയത് )


വി.എ.കെ. നമ്പ്യാര്‍

ഒരു ദിവസം രാവിലെ എൻ്റെ വീട്ടിലെ ജോലിക്കാരി ലക്ഷ്മി ഉറക്കെ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി വന്നു, ”അദ്ഭുതം സംഭവിച്ചു സാര്‍! മഹാദ്ഭുതം സംഭവിച്ചു.”

”കരച്ചില്‍ നിര്‍ത്തു്. കാര്യമെന്താണെന്നു പറ.” ഞാന്‍ പറഞ്ഞു.

ദില്ലിയില്‍ പ്രതിരോധകാര്യാലയത്തിലെ ഒരു ജീവനക്കാരനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവു പളനിവേലു. എൻ്റെ ക്വാര്‍ട്ടേഴ്‌സിനോടു തൊട്ടുള്ള വേലക്കാരുടെ ഫ്ലാറ്റിലാണു ലക്ഷ്മിയും ഭര്‍ത്താവും താമസിച്ചിരുന്നതു്. വേലക്കാരുടെ ഫ്ലാറ്റില്‍ താമസിക്കുന്ന പുരുഷന്മാര്‍ അധികവും മദ്യപാനികളായിരുന്നു. രാത്രിയില്‍ കുടിച്ചു വഴക്കുണ്ടാക്കുന്നതു് അവരുടെ സ്ഥിരം പരിപാടിയായിരുന്നു. ഈ വഴക്കിനിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നേ ഞാന്‍ കരുതിയുള്ളൂ.

ലക്ഷ്മി പറയാന്‍ തുടങ്ങി, ”എൻ്റെ മൂത്ത മകള്‍ക്കു കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുണ്ടു്. ഒരു വര്‍ഷം മുന്‍പു് അവള്‍ക്കു പെട്ടെന്നു് ഒരസുഖം വന്നു. ബോധമില്ലാതെ, സംസാരിക്കാനോ അനങ്ങാനോ വയ്യാതെ അവള്‍ കിടപ്പിലായി. വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനുമൊക്കെ ആരുടെയെങ്കിലും സഹായമില്ലാതെ പറ്റാതായി. കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ ഞങ്ങളുടെ കൂടെയാണു താമസം.”

”ഒരു മുറി മാത്രമുള്ള നിങ്ങളുടെ ഫ്ലാറ്റില്‍ സുഖമില്ലാത്ത നിങ്ങളുടെ മകളുംകൂടി ഉണ്ടെന്നു നീ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ലല്ലോ ലക്ഷ്മി!”

”സാര്‍, അവള്‍ക്കു് എണീക്കാനോ നടക്കാനോ വയ്യാത്തതു കൊണ്ടു് അവള്‍ ഞങ്ങളുടെ കൂടെ ഉണ്ടെന്നു് ആര്‍ക്കുമറിയില്ല, ഞാന്‍ ആരോടും പറഞ്ഞതുമില്ല. കുറെ ഡോക്ടര്‍മാരെ കാണിച്ചു. ഒരു ഫലവുമുണ്ടായില്ല. മക്കള്‍ അവളുടെ ഭര്‍ത്താവിൻ്റെ കൂടെയാണു്.

”ലക്ഷ്മി എന്താണു് അദ്ഭുതം സംഭവിച്ചതു് എന്നു പറയാന്‍ തുടങ്ങി. തലേദിവസം വെളുപ്പിനു് അഞ്ചുമണിക്കു് അവള്‍ക്കു് അമ്മയുടെ സ്വപ്‌നദര്‍ശനം ഉണ്ടായി പോലും.

അതു കേട്ടപ്പോള്‍ എനിക്കു് ആശ്ചര്യമായി. ”എന്തു്? അമ്മ നിൻ്റെ സ്വപ്‌നത്തില്‍ വന്നുവെന്നോ? ഇരുപതു വര്‍ഷമായി ഞാന്‍ അമ്മയുമായി അടുത്തിട്ടു്. എനിക്കിതു വരെ സ്വപ്‌നത്തില്‍ അമ്മയുടെ ദര്‍ശനം ഉണ്ടായിട്ടില്ല, അമ്മ എൻ്റെയടുത്തു വന്നിട്ടില്ല. നീ കഴിഞ്ഞ മാസമാണു് ആദ്യമായി അമ്മയെ കാണുന്നതു്. എന്തൊരു അനുഗ്രഹം ലക്ഷ്മി! എന്താണു സംഭവിച്ചതു്?”

”സാറേ, എന്താ സംഭവിച്ചതു് എന്നെനിക്കറിയില്ല. അമ്മ എൻ്റെ മുറിയില്‍ നില്ക്കുന്നതാണു ഞാന്‍ കണ്ടതു്. എന്തൊരു വലുപ്പമായിരുന്നു അമ്മയ്ക്കു്! ഞാന്‍ അമ്മയുടെ മുട്ടിനോളമേ ഉണ്ടായിരുന്നുള്ളൂ. ദേവീരൂപത്തിലുള്ള അമ്മയുടെ ഒരു പടം നിങ്ങളുടെ പൂജാമുറിയിലില്ലേ? അതുപോലെ നിറമുള്ള ഒരു സാരിയാണു് അമ്മ ഉടുത്തിരുന്നതു്. അമ്മയെ കണ്ടപ്പോഴേക്കും ഞാന്‍ ‘അമൃതേശ്വരൈൃ നമഃ, അമൃതേശ്വരൈൃ നമഃ!’ എന്നു ജപിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അമ്മ ചെറുതായി വന്നു, സാധാരണ നിലയിലായി. ഒരു മൊന്തയില്‍ വെള്ളവും കര്‍പ്പൂരവും കൊണ്ടുവരാന്‍ എന്നോടു് അമ്മ പറഞ്ഞു.

”അതോടെ സ്വപ്‌നം അവസാനിച്ചു, അവളെഴുന്നേറ്റു. സ്വപ്‌നത്തില്‍ വിറയ്ക്കുന്ന കൈകളോടെ തൊഴുതുകൊണ്ടു ഭര്‍ത്താവും കൂടെയുണ്ടായിരുന്നു എന്നാണു് അവള്‍ പറഞ്ഞതു്.

”എന്നിട്ടു് ഇന്നാണു് അദ്ഭുതം സംഭവിച്ചതു സാറേ. മോളുടെ ബഹളം കേട്ടാണു ഞങ്ങള്‍ ഉറക്കമുണര്‍ന്നതു്, ‘അമ്മേ, എനിക്കു സുഖമായി, അമ്മേ, എനിക്കു സുഖമായി. അമൃതാനന്ദമയിയമ്മ എന്നെ സുഖമാക്കി!’ ഞങ്ങള്‍ നോക്കുമ്പോള്‍ അവളാരും താങ്ങാതെ എണീറ്റിരിക്കുന്നു. അദ്ഭുതംതന്നെ. കഴിഞ്ഞ ഒരു വര്‍ഷമായി കിടന്നകിടപ്പിലായിരുന്നു അവള്‍. ഒറ്റ ദിവസംകൊണ്ടു് ഉറക്കമെഴുന്നേറ്റതുപോലെ എഴുന്നേറ്റു നില്ക്കുന്നു, ഭര്‍ത്താവിനെയും മക്കളെയുമൊക്കെ ഓര്‍ക്കുന്നു. ദേവിയമ്മയാണു് അസുഖം മാറ്റിയതു് എന്നു് അവള്‍ പറയുന്നു. ഏറ്റവും അദ്ഭുതമെന്താണെന്നോ? അവളിതുവരെ അമ്മയെ കണ്ടിട്ടില്ല എന്നു മാത്രമല്ല, അമ്മയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല.

”തലേദിവസം അമ്മ വീട്ടില്‍ വന്നുവെന്നും അമ്മതന്നെയാണു മകളുടെ അസുഖം മാറ്റിയതെന്നും ലക്ഷ്മിയും മകളും വിശ്വസിക്കുന്നു.

2006 ജൂലായിലാണു ലക്ഷ്മി ഞങ്ങളുടെ ഗവണ്‍മെൻ്റ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കായി വരുന്നതു്. ഞാനും എൻ്റെ ഭാര്യ സുധയും അവരോടു് ഇടയ്ക്കിടയ്ക്കു് അമ്മയുടെ കഥകള്‍ പറയാറുണ്ടു്. കുറച്ചു് ആത്മീയഗുണങ്ങളുള്ളവളായിരുന്നു ലക്ഷ്മി. ഞങ്ങള്‍ പറയുന്നതു മനസ്സിലാകും. വിശ്വസിക്കുകയും ചെയ്യും. പൂജാമുറിയിലുള്ള അമ്മയുടെ ഫോട്ടോ വളരെ ഭക്തിയോടെയാണു ലക്ഷ്മി നോക്കാറുള്ളതു്.

ഉത്തരഭാരതപര്യടനത്തിനിടയ്ക്കു് എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ അമ്മ ദില്ലിയിലെത്താറുണ്ടു്. 2007ല്‍ അമ്മ ദില്ലിയില്‍ വന്നപ്പോള്‍ ജോലിക്കാരുടെ ഫ്ലാറ്റുകളിലെല്ലാം അമ്മയുടെ പരിപാടിയുടെ നോട്ടീസെത്തിക്കാനും പുഷ്പവിഹാറില്‍ നടക്കുന്ന അമ്മയുടെ പരിപാടിസമയത്തു ഞങ്ങളൊരുക്കുന്ന വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്തു വന്നു് അമ്മയുടെ ദര്‍ശനം വാങ്ങിക്കാന്‍ ആര്‍ക്കൊക്കെയാണു താത്പര്യം എന്നറിയാനും ഞങ്ങള്‍ ലക്ഷ്മിയെ ഏല്പിച്ചിരുന്നു. അവിടത്തെ വീട്ടുജോലിക്കാരൊന്നും അമ്മയെ കാണുകയോ അമ്മയെക്കുറിച്ചു കേള്‍ക്കുകയോ ചെയ്തിട്ടുള്ളവരായിരുന്നില്ല. എല്ലാവര്‍ക്കും നോട്ടീസു കൊടുത്തു കഴിഞ്ഞു ലക്ഷ്മി ഞങ്ങളുടെ അടുത്തു വന്നു. അമ്മയെക്കുറിച്ചു് ആര്‍ക്കും അറിയില്ലെന്നും അന്‍പതു പേരുപോലും അമ്മയുടെ ദര്‍ശനത്തിനു വരുമോ എന്നു സംശയമാണെന്നും ലക്ഷ്മി പറഞ്ഞു. ഏതായാലും ഒരു പ്രാവശ്യം കൂടി ലക്ഷ്മിയും അവരുടെ ഭര്‍ത്താവും എല്ലാവരെയും കണ്ടു് അമ്മയെപ്പറ്റി സംസാരിച്ചു.

അമ്മയുടെ ദര്‍ശനദിവസം ഒരു ബസ്സു് ഏര്‍പ്പാടാക്കി എല്ലാവരെയുംകൂട്ടി വരാന്‍ ഞങ്ങള്‍ ലക്ഷ്മിയെ ഏ ത്തിച്ചു. അമ്മയുടെ ദില്ലി സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള തിരക്കുകളുമായി ഞാന്‍ ഓടിനടക്കുകയായിരുന്നു. പെട്ടെന്നു പരിഭ്രമിച്ചുകൊണ്ടുള്ള ലക്ഷ്മിയുടെ ഫോണ്‍വിളി വന്നു. അമ്മയെ കാണാന്‍ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകള്‍ വന്നിരിക്കുന്നുവത്രേ. രണ്ടു ബസ്സു കൂടിയെങ്കിലും എന്തായാലും വേണ്ടിവരും എന്നു പറഞ്ഞാണു വിളിക്കുന്നതു്. അന്നു ലക്ഷ്മിയും ഭര്‍ത്താവുംകൂടി ഇരുന്നൂറ്റിയന്‍പതു പേരെയെങ്കിലും അമ്മയുടെ ദര്‍ശനത്തിനു കൊണ്ടുവന്നു.

മൂന്നു ബസ്സില്‍, നില്ക്കാന്‍പോലും സ്ഥലമില്ലാതെ തിങ്ങി ഞെരുങ്ങിയാണവര്‍ വന്നതു്. ഒരാളുടെയും പ്രലോഭനമില്ലാതെ സ്വന്തമിഷ്ട പ്രകാരമാണു് എല്ലാവരും അമ്മയെ കാണാന്‍ വന്നതു്. അമ്മ ലക്ഷ്മിയെയും അവരുടെ ഭര്‍ത്താവിനെയും വിളിച്ചു് ഓരോരുത്തരെയായി ദര്‍ശനത്തിനു വിടാന്‍ പറഞ്ഞു. അന്നു് ആ പാവപ്പെട്ട വീട്ടുവേലക്കാര്‍ അമ്മയെ ആദ്യമായി കണ്ടു. അതിനു കാരണമായതോ! അമ്മയെ അതുവരെ കണ്ടിട്ടില്ലാത്ത ലക്ഷ്മിയും അവരുടെ ഭര്‍ത്താവും. ആദ്യം പറഞ്ഞ കാര്യം, സംഭവിച്ചതു് അമ്മയുടെ വൈഭവംകൊണ്ടു മാത്രമാണു്.

ലക്ഷ്മിയുടെ നിഷ്‌കളങ്കമായ ഭക്തി കണ്ടപ്പോള്‍ അവളോടു കൃപ കാണിക്കണേ എന്നു് അര്‍ച്ചന ചെയ്യുന്ന സമയത്തു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ലക്ഷ്മിക്കു് എന്താണു് ആവശ്യമുള്ളതെന്നു് എനിക്കു് അറിവുണ്ടായിരുന്നില്ല. പക്ഷേ, അമ്മ അറിഞ്ഞു. കൃപാവര്‍ഷവുമായി ലക്ഷ്മിയുടെ വീട്ടിലേക്കു ചെന്നു് അവള്‍ക്കു് ഒരു പുതിയ ജീവിതം കൊടുത്തു.

സി. രാധാകൃഷ്ണന്‍

എട്ടും നാലും കൂട്ടിയതപ്പടി
തെറ്റിപ്പോയീ ക്ലാസ്സില്‍
കിട്ടീ തുടയില്‍ തൊലിയാസകലം
പൊട്ടിപ്പോംവരെ പൊടിപൂരം

അന്തിക്കമ്മയ്ക്കരികെയെത്തി
നൊന്തുവിറച്ചു പരുങ്ങി
പൊട്ടിക്കരയാന്‍ നാണിച്ചമ്മയൊ-
ടൊട്ടിത്തേങ്ങിയ നേരം

അതു പോരെന്നൊരു കൂമന്‍ മൂളി
അതു നേരെന്നൊരു കൂമത്യാരും
കുറ്റിച്ചൂളാനേറ്റുപിടിക്കെ
മുതുകു തലോടിപ്പാടിത്തന്നു
കൗസല്യാസ്തുതി അമ്മ.

അതിൻ്റെ താളലയങ്ങളില്‍നിന്നും
പൊങ്ങീലിവനിന്നോളം
എന്തൊരു രസമീയമൃതാനുഭവസുഖ-
സുന്ദരമധുരസ്മരണ
തെളിനീര്‍ച്ചാലിന്നടിയില്‍ നിന്നൊരു
വെള്ളാരങ്കല്‍പ്പൊലിമ.

പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ.

പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം.

അന്തരീക്ഷത്തിനൊരു പ്രത്യേക സുഗന്ധവും നവോന്മേഷവും ഉണ്ടാകുന്നു. ഏതാനും മാസങ്ങൾ മുൻപുവരെ വാടിത്തളർന്നു നിന്ന വൃക്ഷങ്ങളാണു്. ഇപ്പോൾ അവയ്‌ക്കൊരു പുനർജ്ജന്മം കിട്ടിയിരിക്കുന്നു; ശക്തിയും സൗന്ദര്യവും കൈ വന്നിരിക്കുന്നു.

പ്രകൃതി നല്കുന്ന ഈ മാതൃകപോലെ, രാജ്യങ്ങളും രാഷ്ട്രനേതാക്കളും യുദ്ധത്തിനെക്കുറിച്ചുള്ള അവരുടെ പഴയകാല വീക്ഷണവും മാറ്റണം. യുദ്ധത്തിൻ്റെ പേരിൽ മനുഷ്യൻ മനുഷ്യനോടു കാണിച്ചിട്ടുള്ള ക്രൂരതയും ദുഷ്ടതയും അവസാനിപ്പിക്കണം.

യുദ്ധം പ്രാകൃത മനസ്സിൻ്റെ ചിന്തയാണു്. അതകറ്റി, അവിടെ കാരുണ്യത്തിൻ്റെ സൗന്ദര്യം തുളുമ്പുന്ന പുത്തൻപൂവും തളിരും കായും ഫലവും ഉണ്ടാകാൻ നാം അനുവദിക്കണം. ക്രമേണ, മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാപമായ, ‘യുദ്ധവാസന’ എന്ന ഉള്ളിലെ ‘ഭീകരനെ’ നശിപ്പിക്കാൻ കഴിയും. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ശുഭപ്രതീക്ഷയുടെയും ഒരു പുതുയുഗത്തിനു പിറവി നല്കാൻ നമുക്കു കഴിയും.

ശാന്തിക്കു നിദാനം കാരുണ്യമാണു്. കാരുണ്യം എല്ലാവരിലുമുണ്ടു്. എങ്കിലും അനുഭവത്തിലൂടെ അതു പ്രവൃത്തിയിൽ കൊണ്ടുവരാൻ അത്ര എളുപ്പമല്ല. അതിനു് അവനവന്റെ ഹൃദയത്തിലേക്കു തിരിഞ്ഞു് ഒരു അന്വേഷണം നടത്തണം.

”എൻ്റെ ഹൃദയം ജീവസ്സുറ്റതാണോ? അവിടെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉറവ വറ്റാതെ കിടക്കുന്നുണ്ടോ? മറ്റൊരാളുടെ ദുഃഖത്തിലും വേദനയിലും എൻ്റെ ഹൃദയം ആർദ്രമാകാറുണ്ടോ? അവരുടെ വേദനയിൽ ഞാൻ കരളലിഞ്ഞു കരഞ്ഞിട്ടുണ്ടോ?

അന്യരുടെ കണ്ണീർ തുടയ്ക്കാൻ, അവരെ ആശ്വസിപ്പിക്കാൻ, അവർക്കു് ഒരു നേരത്തെ ആഹാരമോ വസ്ത്രമോ കൊടുത്തു സഹായിക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടോ?” ഈ വിധത്തിൽ ആഴത്തിൽ ആത്മാർത്ഥമായി ചിന്തിക്കണം. അപ്പോൾ കാരുണ്യത്തിൻ്റെ വെൺനിലാവു മനസ്സിൽ താനേ ഉദിച്ചുയരും.


പണ്ടൊക്കെ അഞ്ചു വയസ്സാകുമ്പോഴാണു കുട്ടികളെ സ്‌കൂളിലേക്കയച്ചിരുന്നതു്. ഇന്നു രണ്ടര വയസ്സാകുമ്പോഴേ, കുഞ്ഞുങ്ങളെ എഴുത്തിനിരുത്താന്‍ കൊണ്ടുവരികയാണു്. അമ്മയുടെ അടുത്തും പലരും കൊണ്ടുവരാറുണ്ടു്.

അഞ്ചു വയസ്സുവരെ കുഞ്ഞുങ്ങളെ സ്നേഹിക്കാനേ പാടുള്ളൂ. അവരുടെ സ്വാതന്ത്ര്യത്തിനു് ഒരു തടസ്സവും ഉണ്ടാകുവാന്‍ പാടില്ല. അവര്‍ക്കു് ഇഷ്ടംപോലെ കളിക്കാന്‍ കഴിയണം. തീയിലും കുളത്തിലും ഒന്നും ചെന്നു ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രം.

കുഞ്ഞുങ്ങള്‍ എന്തു കുസൃതി കാട്ടിയാലും അവരെ സ്നേഹിക്കുവാന്‍ മാത്രമേ പാടുള്ളൂ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതുപോലെ അഞ്ചു വയസ്സുവരെ സ്നേഹത്തിന്റെ മറ്റൊരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണം.

എന്നാല്‍ ഇന്നതല്ല സ്ഥിതി, നന്നേ ചെറുപ്പത്തില്‍തന്നെ അവരെ സ്‌കൂളിലേക്കയക്കുകയാണു്. ഇതുമൂലം ആ കുഞ്ഞുങ്ങള്‍ക്കു കിട്ടുന്നതു ടെന്‍ഷന്‍ മാത്രം.

നല്ല സുഗന്ധമുള്ള സുന്ദരപുഷ്പങ്ങളായി വിരിയേണ്ട മൊട്ടുകളില്‍ പുഴുവിനെ കടത്തിവിടുന്നതുപോലെയാണിതു്. പുഴു തിന്നു നശിച്ച മൊട്ടുകള്‍ വിരിഞ്ഞാല്‍തന്നെയും വികൃതമായിരിക്കും.

ചെറുപ്പത്തിലേ വഹിക്കേണ്ടിവരുന്ന അമിതഭാരം കാരണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുംതോറും അവരുടെ മനസ്സു് മുരടിക്കുകയാണു്. ഇതു മാറണമെങ്കില്‍, ആദ്യം അച്ഛനമ്മമാര്‍ ആദ്ധ്യാത്മിക സംസ്‌കാരം ഉള്‍കൊള്ളണം. അതു കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നു കൊടുക്കണം.

ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചു് ഓരോരുത്തരും അറിഞ്ഞിരിക്കണം. ഭൗതികവിദ്യാഭ്യാസവും മറ്റും നമ്മുടെ വയറുനിറയ്ക്കാന്‍ വേണ്ട ജോലി നേടിത്തരാന്‍ ഉപകരിക്കും. പക്ഷേ, അതുകൊണ്ടു മാത്രം ജീവിതം പൂര്‍ണ്ണമാകുന്നില്ല

സൂരജ് സുബ്രഹ്‌മണ്യന്‍

ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു നാമെല്ലാം വിഷു കൊണ്ടാടുകയാണു്. നമ്മെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണു വിഷു. കണികണ്ടുണര്‍ന്നും കൈ നീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാടു് ഈ ആഘോഷത്തെ വരവേല്ക്കുന്നു.

സൂര്യഭഗവാന്‍ തൻ്റെ ഉച്ചരാശിയായ മേടരാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണു വിഷുവായി ആചരിച്ചുവരുന്നതു്. രാശിചക്രത്തിലെ ആദ്യരാശിയാണു മേഷ രാശി. വിഷു എന്നാല്‍ തുല്യമായതു് എന്നര്‍ത്ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസമാണു വിഷു. പരമ്പരാഗത കാല ഗണന പ്രകാരം മേടം ഒന്നാം തീയതിയാണു മേടവിഷു. സംഘകാല കൃതികളില്‍പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും.

ഭാരതത്തിലെമ്പാടും ഈ ദിവസം വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്ക്കുന്നു. കൈനീട്ടവും വിഷുക്കോടിയും വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു.

മഹാവിഷുവ സംക്രാന്തിയാണു ഒഡീഷയിലെ ജനങ്ങള്‍ക്കു് ഈ ദിവസം. മഹാവിഷുവ സംക്രാന്തിയോടനുബന്ധിച്ചു് ഇരുപത്തിയൊന്നു ദിവസംവരെ നീണ്ടുനില്ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡീഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു. ഉത്തര ഭാരത സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു പഞ്ചാബില്‍ വിഷു, ബൈ സാഖി (വൈശാഖി) എന്ന പേരിലാണു് ആഘോഷിക്കപ്പെടുന്നതു്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.

ഉത്തരപൂര്‍വ്വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍ നൃത്തവും ദേവതാരാധനയുമൊക്കെയായി ‘ബ്വിസാഗു’ എന്ന പേരിലാണു വിഷു ആഘോഷിക്കുന്നതു്. ആസാമില്‍ ‘ബിഹു’ എന്ന പേരിലാണു വിഷു ആഘോഷിക്കപ്പെടുന്നതു്. ആസാമിൻ്റെ ദേശീയോത്സവവും കൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്ക്കും. ബംഗാളത്തിലെ വര്‍ണ്ണശബളമായ വിഷു ആഘോഷങ്ങളെ ബംഗാളികള്‍ ‘പഹേലാ ബൈശാഖ്’ എന്നു വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും വിവിധതരം പലഹാരങ്ങള്‍ പങ്കുവച്ചും പഹേലാ ബൈശാഖ് ആഘോഷിക്കുന്നു.

വിഷുവിനു തുല്യമായി മറാത്തികളും കൊങ്കണികളും ‘ഗുഡി പഡ് വ’ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ചു് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ‘പുത്താണ്ടു്’ എന്ന പേരിലാണു വിഷുസംക്രമം ആഘോഷിക്കപ്പെടുന്നതു്. ചക്കയും മാങ്ങയും വാഴപ്പഴവും ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങു തമിഴ്‌നാട്ടിലുമുണ്ടു്. നേപ്പാള്‍, തായ്‌ലണ്ട്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷുസംക്രമത്തോടനുബന്ധിച്ചു് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നുവരുന്നു.

ഭാരതത്തിൻ്റെ തെക്കേയറ്റത്തു മലയാളി തൻ്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്തു്, വര്‍ണ്ണംകൊണ്ടും ഭാഷകൊണ്ടും ജീവിതരീതികള്‍ കൊണ്ടും വ്യത്യസ്തനായ കശ്മീരിയും തൻ്റെ പുതുവര്‍ഷമായ ‘നവ രേഹ്’ ദിനം ആരംഭിക്കുന്നതു സമാനമായ കണികാണലിലൂടെയാണു്.

ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിപുണതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ചു വിഷു നമ്മോടു നിശ്ശബ്ദമായി സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും ഭൂമിശാസ്ത്രപരമായും ഭിന്നിച്ചുനിന്നാലും അതിൻ്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോജിപ്പിക്കുന്നതു് എങ്ങനെയെന്നു വിഷു നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നു.

ഭാരതം മുഴുവന്‍ അതിൻ്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം…