ചില കുടുംബങ്ങളില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ മരണം നടക്കുന്നതു കാണാം. ചില കുടുംബങ്ങളില്‍ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. ചിലര്‍ക്കു് എത്ര കല്യാണാലോചനകള്‍ വന്നാലും ഒന്നും ശരിയായി കാണാറില്ല. ചില കുടുംബങ്ങളില്‍ കുട്ടികള്‍ ജനിക്കാറില്ല. ചില കുടുംബത്തില്‍ ചെറുപ്രായക്കാര്‍ക്കും മരണം സംഭവിക്കുന്നു. ചില കുടുംബങ്ങളില്‍, പെണ്‍കുട്ടികള്‍ മുപ്പതും നാല്പതും വയസ്സാകുമ്പോള്‍ തന്നെ വിധവകളാകുന്നു. ഇതിനൊക്കെ കര്‍മ്മഫലമെന്നു മാത്രമേ കാരണം പറയുവാന്‍ കഴിയൂ.
അതിനാലാണു നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും, നമ്മുടെ ഓരോ വാക്കും, ഓരോ നോട്ടവും എന്തിനു്, നമ്മുടെ ഓരോ ചിന്തയും ശ്രദ്ധിച്ചു വേണം എന്നു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്. കാരണം, ഇവയ്‌ക്കെല്ലാം അതിന്റേതായ ഫലമുണ്ടു്. നമ്മുടെ ഓരോ ചീത്ത പ്രവൃത്തിയും നല്ല പ്രവൃത്തിയും മറ്റനേകം പേരെ സ്വാധീനിക്കുന്നുണ്ടു്.
ഇതു പറയുമ്പോള്‍, അമ്മ ഒരു കഥ ഓര്‍ക്കുകയാണു്: രാജകൊട്ടാരത്തില്‍ വിദൂഷകന്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ടു്. പക്ഷേ, രാജാവിനു കഥ ശരിക്കു മനസ്സിലായില്ല. വിദൂഷകന്‍ തന്നെ കളിയാക്കുകയാണെന്നു തെറ്റിദ്ധരിച്ച രാജാവു്, ദേഷ്യത്തോടെ വിദൂഷകനു് ഒരടി കൊടുത്തു.
വിദൂഷകന്‍ വേദന കൊണ്ടു പുളഞ്ഞു. ദേഷ്യം കൊണ്ടു പല്ലിറുമ്മി. എന്നാല്‍, തന്നെ അടിച്ചതു രാജാവാണു്, മറുത്തൊരക്ഷരം പോലും പറയുവാന്‍ കഴിയില്ല. ഒരു കാരണവും കൂടാതെ അടികിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകനു നിയന്ത്രിക്കുവാനായില്ല. വിദൂഷകന്‍, അടുത്തു നിന്നയാള്‍ക്കു് ഒരടി കൊടുത്തു.
അയാള്‍ വിദൂഷകനോടു ചോദിച്ചു, ”അങ്ങെന്താണീ ചെയ്തതു്? ഞാനങ്ങയെ ഒന്നും ചെയ്തില്ലല്ലോ, പിന്നെ എന്തിനാണു് എന്നെ അടിച്ചതു്.”
”അതിനെന്താ നീ, നിന്റെ അടുത്തു നില്ക്കുന്നയാള്‍ക്കു് ഒരടി കൊടുക്കു്. ജീവിതം ഒരു വലിയ ചക്രം പോലെയാണു്. അതു കറങ്ങി വരുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു നമുക്കു കാണാം. ഇപ്പോള്‍ മടിക്കേണ്ട, കൊടുത്തു കൊള്ളൂ.” ഇതായിരുന്നു വിദൂഷകന്റെ മറുപടി.
ഇന്നു നമുക്കു ചുറ്റും കണ്ടു വരുന്നതും ഇതു തന്നെയാണു്. തന്റെ പകയും ദേഷ്യവും അടുത്തു നില്ക്കുന്നവരോടാണു തീര്‍ക്കുന്നതു്. വാസ്തവത്തില്‍, അവര്‍ ഒന്നുമറിഞ്ഞിട്ടുണ്ടാകില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ കൊടുത്തതു തിരിയെ നമ്മളിലേക്കു തന്നെ മടങ്ങിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല.
കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല.
ഉച്ചതിരിഞ്ഞു രണ്ടു മണിയായപ്പോഴാണു് അമ്മ അറിയുന്നതു് അന്നു് അതുവരെയും പശുക്കള്‍ക്കു തീറ്റയും വെള്ളവും കൊടുത്തിട്ടില്ലെന്ന്. അമ്മ വിളിപ്പിച്ചപ്പോള്‍ത്തന്നെ പശുക്കളുടെ ചുമതല വഹിക്കുന്ന ബ്രഹ്മചാരിക്കു കാര്യം മനസ്സിലായെന്നു തോന്നുന്നു. തല കുനിച്ചാണു വരവ്. ക്ഷമാപണപൂര്‍വ്വം താന്‍ പശുക്കള്‍ക്കു തീറ്റ കൊടുക്കാന്‍ മറന്നു പോയി എന്നു് അമ്മയെ അറിയിച്ചു.
അമ്മയുടെ ശബ്ദമുയര്‍ന്നു, ”എന്താ നീയീപ്പറയുന്നത്! ഈ മിണ്ടാപ്രാണികള്‍ക്കു തീറ്റയും, വെള്ളവും കൊടുക്കാന്‍ മറന്നുപോയെന്നോ? തന്നെത്താന്‍ തിന്നാനും കുടിക്കാനും നീ എപ്പോഴെങ്കിലും മറക്കാറുണ്ടോ? നമുക്കു വിശക്കുകയോ ദാഹിക്കുകയോ ചെയ്താല്‍ കഴിക്കാനോ കുടിക്കാനോ വല്ലതും ചോദിച്ചു വാങ്ങാം. ഇതുങ്ങള്‍ക്കു് അതു പറ്റുമോ?
എന്തു വലിയ പാപമാ മോനേ ഇത്. സാധകന്മാര്‍ മറ്റുള്ളവരുടെ വേദന അറിയേണ്ടേ? മനുഷ്യരുടെയെന്നല്ല, എല്ലാ ജീവജാലങ്ങളുടെയും ഹൃദയവികാരം അവനറിയാന്‍ കഴിയണം. മനുഷ്യരെപ്പോലെ സംസാരിക്കുന്നില്ലെന്നു വച്ചു് അവയ്‌ക്കൊന്നും വികാരവിചാരങ്ങളില്ലെന്നു കരുതരുത്.”
”മറ്റുള്ളവരുടെ കണ്ണില്‍ക്കൂടി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നതും ആ തലത്തില്‍ച്ചെന്നു് അവരുടെ ഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ശരിയായ സാധകനു മാത്രം ലഭിക്കുന്ന സിദ്ധിയാണ്. മോനേ, എല്ലാ പ്രാണികള്‍ക്കും വിശപ്പും ദാഹവുമുണ്ടെന്നു നിനക്കറിയില്ലേ. അവയ്ക്കു നമ്മളെപ്പോലെ, സമയത്തിനു തീറ്റയും വെള്ളവും കൊടുക്കുന്നതു സാധനയായി കാണണം. അല്ലാതെ ”ഓ, ഇതെന്നെ ഏല്പിച്ച ജോലിയല്ലേ, ചെയ്യാതിരിക്കാന്‍ പറ്റത്തില്ലല്ലോ” എന്നു വിചാരിച്ചു യാന്ത്രികമായിട്ടു ചെയ്യരുത്.
പശുക്കളെ നിന്നെപ്പോലെ കണ്ടു്, അവയുടെ വിശപ്പും ദാഹവും നിന്റെയാണെന്നു കണ്ടു് അവയെ നോക്കണം. ഈ പശുക്കളിലും നിന്നിലും തുടിക്കുന്ന ജീവനു വ്യത്യാസമുണ്ടോ മോനേ? ആ ഭാവം ഉള്‍ക്കൊണ്ടു ചെയ്യുമ്പോള്‍ നിന്റെ കര്‍മ്മം സാധനയായിത്തീരും.”
പറയുന്നതിനിടയില്‍ത്തന്നെ അമ്മ നടന്നു ചെന്നു സ്‌റ്റോര്‍ മുറിയിലെ ചാക്കില്‍ നിന്നു കാലിത്തീറ്റ വാരിയെടുത്തു കാടിയിലിട്ടു ഇളക്കാന്‍ തുടങ്ങി. പേടിച്ചും മടിച്ചും പിന്നാലെ കൂടിയ ബ്രഹ്മചാരി താന്‍ തന്നെ തീറ്റയും വെള്ളവും കൊടുത്തുകൊള്ളാമെന്നു വീണ്ടും വീണ്ടും പറഞ്ഞു നോക്കി. ”നീയിനിയൊന്നും പറയണ്ട. അമ്മയുടെ വാത്സല്യം കിട്ടാന്‍ ഇവര്‍ക്കും കൊതിയുണ്ട്. കാടി കുടിക്കുമ്പോള്‍ അവയും അമ്മയുടെ സ്നേഹം നുകരട്ടെ” തുടര്‍ന്നും ബ്രഹ്മചാരി പല പ്രകാരത്തില്‍ അനുനയവാക്കുകള്‍ പറഞ്ഞുവെങ്കിലും അമ്മ അതൊന്നും ചെവിക്കൊണ്ടില്ല.
പശുക്കള്‍ കാടി കുടിച്ചു തീരുവോളം അമ്മ അവയെ തട്ടിത്തഴുകി തലോടി ക്കൊണ്ടു് അരികില്‍ത്തന്നെ നിന്നു. അമ്മയുടെ തോളില്‍ മുഖമുരുമ്മി പശുക്കള്‍ അവയുടെ സ്നേഹം പ്രകടിപ്പിച്ചു. അമ്മയുടെ മുഖത്താണോ, പശുക്കളുടെ മുഖത്താണോ കൂടുതല്‍ സംതൃപ്തി തുളുമ്പിയിരുന്നതു് എന്നു പറയാന്‍ പ്രയാസം. കാടി കൊടുത്തു കഴിഞ്ഞു് അമ്മതന്നെ വൈക്കോല്‍ വലിച്ചു് എല്ലാ പശുക്കള്‍ക്കും ഇട്ടു കൊടുത്തു. ഒരിക്കല്‍ ക്കൂടി അവയുടെ ആടയും, നെറ്റിയും തലോടിക്കൊടുത്തിട്ടു നാലര മണിയോടെയാണു് അമ്മ തന്റെ ഉച്ചഭക്ഷണത്തിനായി മുറിയിലേക്കു മടങ്ങിയത്.
അമ്മ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തനതായൊരു ചാരുതയുണ്ട്. അതിനു കാരണം ഏതൊരു ചെറിയ കര്‍മ്മത്തിലും അമ്മ നിറയ്ക്കുന്ന നിസ്സീമ പ്രേമമാണ്. നമുക്കു ശരിയായി സ്നേഹിക്കാനറിയില്ല. നമ്മുടെ പ്രവൃത്തിക്കു പിന്നില്‍ ആ സ്നേഹചോദനയില്ലാത്തതുകൊണ്ടു തന്നെ അവയ്‌ക്കൊന്നും തികവുറ്റ സൗന്ദര്യം കൈവരുന്നുമില്ല.
കര്‍മ്മഫലത്തെപ്പറ്റിയുള്ള അതിരറ്റ ആധി കാരണം നമ്മുടെ മനസ്സു് ചഞ്ചലമാകുന്നുവെന്നു മാത്രമല്ല ചെയ്യുന്ന കര്‍മ്മത്തില്‍ നമുക്കു പൂര്‍ണ്ണ ഏകാഗ്രത കൈവരുന്നുമില്ല. കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല.
ജീവിതത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധ്രിക്കേണ്ട ഒരു കാര്യം നമ്മുടെ കോപം നിയന്ത്രിക്കുക എന്നതാണു്. ദേഷ്യം എന്നതു രണ്ടുവശത്തും മൂര്‍ച്ചയുള്ള ഒരു കത്തി പോലെയാണു്. അതു പിടിച്ചിരിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും.
നമുക്കു് ആരോടെങ്കിലും ഒരാളോടു ദേഷ്യം തോന്നുമ്പോള്‍, നമ്മുടെ മനസ്സു് എത്ര കലുഷമാകുന്നു. ശാന്തമായി ഇരിക്കാനോ നില്ക്കാനോ കിടക്കാനോ ഒന്നും കഴിയാത്തവിധം മനസ്സു് അസ്വസ്ഥമായിരിക്കും. അതനുസരിച്ചു രക്തം ചൂടാകും. ഇല്ലാത്ത രോഗങ്ങള്‍ക്കൊക്കെ അതു വഴിയൊരുക്കും. ദേഷ്യത്തിൻ്റെ ആ ചൂടില്‍ നമ്മളിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മള്‍ അറിയാറില്ല എന്നുമാത്രം.
പലരും പലപ്രാവശ്യം ചിന്തിച്ചേ ആരോടെങ്കിലും ചിരിക്കുകയുള്ളൂ. ഒന്നു ചിരിച്ചു പോയാല്‍ അതൊരു പരിചയമായിപ്പോകില്ലേ. ആ പരിചയത്തിൻ്റെ പേരില്‍ അയാള്‍ എന്തെങ്കിലും സഹായം ആവശ്യപ്പെടുമോ? പൈസക്കെന്തെങ്കിലും ആവശ്യമുള്ള ആളാണോ? ഇതൊക്കെ ചിന്തിച്ചു വളരെ ശ്രദ്ധിച്ചു മാത്രമേ പലരും ചിരിക്കുവാന്‍ തയ്യാറാകൂ. എന്നാല്‍, ദേഷ്യത്തിൻ്റെ കാര്യത്തില്‍ അങ്ങനെയല്ല. എല്ലാം മറന്നു്, പൂര്‍ണ്ണമായി ദ്വേഷിക്കും. എങ്കിലും, ചില സ്ഥലങ്ങളില്‍ നമ്മള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കാറുമുണ്ടു്.
മേലുദ്യോഗസ്ഥരോടു സാധാരണ ആരും ദ്വേഷിക്കാറില്ല. കാരണം, ശിക്ഷ കിട്ടുമെന്നറിയാം. ചിലപ്പോള്‍ സ്ഥലം മാറ്റമായിരിക്കും അല്ലെങ്കില്‍, പ്രമോഷനു തടസ്സമായിരിക്കും. അതുമല്ലെങ്കില്‍ ജോലി തന്നെ നഷ്ടമായെന്നും വരാം. അതിനാല്‍, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും പരമാവധി നിയന്ത്രണം പാലിക്കുന്നു. അതിനു കഴിയാതെ വന്നിട്ടുള്ളവര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍, മറ്റുള്ളവര്‍ ഒരു പാഠമായി എടുക്കാറുണ്ടു്.
എന്നാല്‍, തങ്ങളെക്കാള്‍ താഴെയുള്ളവരോടു ദ്വേഷിക്കുന്ന കാര്യത്തില്‍ ആരും ഒരു നിയന്ത്രണവും പാലിച്ചു കാണാറില്ല. ഇവിടെയാണു വാസ്തവത്തില്‍ സ്വയം നിയന്ത്രിക്കേണ്ടതു്. കാരണം, അവര്‍ക്കു നമ്മളെ തിരിച്ചൊന്നും പറയുവാന്‍ കഴിയില്ല. നമ്മളെ ആശ്രയിച്ചു നില്ക്കുന്നവരാണു് അവര്‍.
അവര്‍ പ്രത്യക്ഷത്തില്‍ യാതൊന്നും പ്രകടിപ്പിച്ചു എന്നു വരില്ല. എന്നാല്‍, അവരുടെ ഹൃദയം തളരും. അവരുടെ മനസ്സു് അറിയാതെ പറഞ്ഞു പോകും, ”ഈശ്വരാ, ഞാനറിയാത്ത തെറ്റിനു് ഈ വഴക്കു കേള്‍ക്കേണ്ടി വരുന്നല്ലോ. ഈശ്വരാ, സത്യം നീ കാണുന്നില്ലേ…” അവരുടെ ഹൃദയത്തില്‍ നിന്നും ഉയരുന്ന ഈ വാക്കുകളുടെ ശോകതരംഗങ്ങള്‍ നമുക്കു് ഒരു ശാപമായിത്തീരും. അതില്‍ നിന്നും മോചനം നേടുക അത്ര എളുപ്പമല്ല.
ചിലര്‍ എത്ര നന്നായി പഠിച്ചാലും പരീക്ഷയില്‍ ജയിക്കാറില്ല. എത്ര ഇൻ്റര്‍വ്യൂവിനു പോയാലും ജോലി ലഭിക്കാറില്ല. കാരണം, ആരുടെയെങ്കിലും ഹൃദയത്തെ വേദന പെടുത്തിയിരിക്കും. അവരുടെ ഹൃദയം നൊന്ത പ്രാര്‍ത്ഥന ശാപമായി, നമ്മുടെ മുന്നില്‍ തടസ്സമായി നില്ക്കുകയാണു്. നമ്മളിലേക്കൊഴുകേണ്ട ഈശ്വര കൃപയ്ക്കു് അതു തടസ്സം സൃഷ്ടിക്കും.
ഇതിനര്‍ത്ഥം ശാസിക്കേണ്ട സാഹചര്യങ്ങളില്‍ അതു ചെയ്യേണ്ടെന്നല്ല. തെറ്റുകള്‍ കാണുമ്പോള്‍ അതു തിരുത്തേണ്ടത് ആവശ്യമാണു്. സ്നേഹവും സൗമ്യതയും എല്ലാവരുടെ മുന്നിലും വിജയിച്ചു എന്നു വരില്ല. അവിടെ ഗൗരവം കാണിക്കാം. എന്നാല്‍, അതു് ആ വ്യക്തിയുടെ നേരെയാകരുതു്. ആ വ്യക്തിയുടെ തെറ്റായ പ്രവൃത്തിക്കു നേരെ ആകണം. ആവശ്യമില്ലാതെ ഗൗരവപ്പെടുവാന്‍ പാടില്ല. നമ്മുടെ വാക്കും പ്രവൃത്തിയും മറ്റുള്ളവരുടെ ഹൃദയത്തെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രം.
മിഥുനമാസപ്പുലരി. രാവിലെ എട്ടു മണിയോടു കൂടി രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴ ഏതാണ്ടു ശമിച്ചിരിക്കുന്നു. കാര്‍മേഘാവൃതമായ ആകാശം എപ്പോള്‍ വേണമെങ്കിലും പെയ്യാന്‍ ഒരുങ്ങിനില്ക്കുകയാണ്. ആശ്രമമുറ്റമാകെ മഴവെള്ളം തളംകെട്ടി നില്ക്കുന്നു. പശ്ചിമ സാഗരത്തിൻ്റെ തിരമാലകളുയര്‍ത്തുന്ന ഗര്‍ജ്ജനം, ആശ്രമത്തിൻ്റെ പ്രശാന്തിയെ ഭഞ്ജിക്കാന്‍ വിഫലയത്‌നം നടത്തുകയാണെന്നു തോന്നും.
സാധാരണയായി വെളുപ്പിനു നാലഞ്ചു മണിയോടുകൂടി തീരുന്ന ദേവീഭാവ ദര്‍ശനം കനത്ത പേമാരി കാരണം രാത്രി ഒരു മണിക്കുതന്നെ കഴിഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ കളരിയുടെ വരാന്തയില്‍, തലേന്നു ഭാവദര്‍ശനത്തിനെത്തിയ ഒരു വ്യക്തി മാത്രം ഇരിപ്പുണ്ട്. അരികില്‍ കിളിക്കൂടുപോലെ തോന്നിക്കുന്ന ഒരു ചെറിയ തടിപ്പെട്ടിയും. എന്തെങ്കിലും ആവശ്യമുണ്ടോ എന്നറിയാനായി ഒരു അന്തേവാസി അദ്ദേഹത്തെ സമീപിച്ചു.
”ഓ, ഒന്നുമില്ലേ. ഇന്നലെ ദര്‍ശനത്തിനു വന്നതാന്നേ. അമ്മച്ചിയെ ഒന്നുകൂടി കണ്ടേച്ചു പോകാമെന്നു വിചാരിച്ചു കാത്തിരിക്കുവാരുന്നു.” ”അച്ഛന്‍ എവിടെനിന്നു വരുന്നു? എന്തു ചെയ്യുന്നു?” ആശ്രമരീതിയനുസരിച്ചു പ്രായമായവരെ എല്ലാം തന്നെ ഇളംതലമുറക്കാരായ അന്തേവാസികള്‍ അച്ഛനെന്നു സംബോധന ചെയ്യുക പതിവാണ്. സ്നേഹപൂര്‍ണ്ണമായ കുശലാന്വേഷണം കേട്ടപ്പോള്‍ത്തന്നെ ആ മനുഷ്യൻ്റെ മുഖം പ്രസന്നമായി.
”ചേര്‍ത്തലേന്നാ കുഞ്ഞേ. കുറച്ചു സെൻ്റു ഉണ്ടാക്കി വിറ്റു ഇങ്ങനെയൊക്കെ അങ്ങു കഴിഞ്ഞു പോകുന്നു. കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളീല്‍വച്ചാ അമ്മച്ചിയെക്കുറിച്ചു് ആദ്യം കേട്ടത്. അന്നു തന്നെ ഞാന്‍ ദര്‍ശനത്തിനു വരികേം ചെയ്തു. ദര്‍ശനോം കഴിഞ്ഞു രാത്രി മടങ്ങാന്‍ ബസ്സ് കിട്ടാതെ പള്ളീല്‍ കിടന്നാ ഉറങ്ങിയത്. ഒറങ്ങുമ്പം ഒരു കാഴ്ച. എന്താ അതിനു പറയേണ്ടതു കുഞ്ഞേ? സ്വപ്നമോ, സത്യമോ എന്നു് എനിക്കറിയാന്‍ മേല. ആരോ എൻ്റെ ഈ സെൻ്റു പെട്ടി തുറക്കുന്ന ശബ്ദം കേട്ടു കണ്ണു തുറക്കുമ്പോള്‍ ആരെയാ കാണുന്നത്? നമ്മുടെ അമ്മച്ചി! ദേവീഭാവത്തില്‍ കണ്ട അതേ വേഷം!
അമ്മച്ചി പെട്ടീലെന്തോ തിരയുകാന്നു തോന്നി. ഞാന്‍ വിരണ്ടു നോക്കുന്നതു കണ്ടു് അമ്മച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു, ”മോനേ, അമ്മ നല്ല ചന്ദനത്തൈലമുണ്ടോന്നു നോക്കിയതാ. ഇതില്‍ കാണുന്നില്ലല്ലോ.” അത്രേം പറഞ്ഞു പെട്ടെന്നു് എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചങ്ങു മറഞ്ഞു. എനിക്കാണേല്‍ വലിയ വിഷമം തോന്നി. അമ്മച്ചി ചോദിച്ചതു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന്. ഇന്നലെ ഞാന്‍ തന്നെയുണ്ടാക്കിയ ചന്ദനത്തൈലവും കൊണ്ടാ വന്നത്. ദേവീഭാവസമയത്തു് അതു ഞാന്‍ അമ്മച്ചിയുടെ സാരിയേലൊക്കെ പുരട്ടി.
”മോനതു കൊണ്ടുവന്നോ”എന്നു അമ്മച്ചി ചോദിക്കേം ചെയ്തു. എനിക്കാണേല്‍ സന്തോഷംകൊണ്ടു മേലൊക്കെ കുളിരുകോരി. പള്ളീ നടന്നതെല്ലാം അമ്മച്ചി അറിഞ്ഞു തന്നെ ചെയ്തതാന്നു് ഉറപ്പായില്ലേ. ഭക്തിയോ, സ്നേഹമോ എന്താന്നു ഒന്നും പറയാന്‍ അറിയത്തില്ല, എൻ്റെ കണ്ണുകള്‍ രണ്ടും നിറഞ്ഞു് ഒഴുകുകാരുന്നു.” മുഖം നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ തുടര്‍ന്നു, ”എനിക്കു് ജീവിതത്തില്‍ കിട്ടേണ്ടതു് ഒക്കെ കിട്ടിയപോലെ. അമ്മച്ചിയെ ഒന്നൂടി കണ്ടു നമസ്‌കരിച്ചേച്ചും പോണമെന്നു് ആശേണ്ട്.”
പറഞ്ഞു തീര്‍ന്നില്ല, അമ്മ മുറിയുടെ പുറത്തു ബാല്‍ക്കണിയില്‍ ഇറങ്ങി വന്നു. ആ മുസ്ലീം ഭക്തന്‍ വിനയപൂര്‍വ്വം അവിടെത്തന്നെ നമസ്‌കരിച്ചു് എഴുന്നേറ്റു കൈകൂപ്പി. ”മോനിതു വരെ പോയില്ലാരുന്നോ? വല്ലതും കഴിച്ചോ മോനേ?” ”കുഞ്ഞുകുട്ടി പരാധീനങ്ങളില്ലേ അമ്മച്ചി. അതുങ്ങള്‍ക്കു വല്ലതും ചെലവിനു് കൊണ്ടുകൊടുക്കാണ്ടെ പറ്റുമോ? എന്നാലും അമ്മച്ചിയെ ഒന്നൂടി കാണാതെ പോകാന്‍ മനസ്സു വരാത്തോണ്ടു നിന്നതാന്നേ. കണ്ടപ്പോഴേ വയറു നെറഞ്ഞു.”
അമ്മ ചിരിച്ചു. കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം അമ്മയ്ക്കു ചന്ദനത്തൈലത്തിനോടു പ്രത്യേക ഇഷ്ടമുണ്ടെന്ന്. സര്‍വ്വസംഗപരിത്യാഗികളായ മഹാത്മാക്കള്‍ക്കു് ഒന്നിനോടും അഭിലാഷങ്ങള്‍ ഇല്ല. നമ്മുടെ മനസ്സിനു് ഉത്തേജനം നല്കാനായി അവര്‍ തങ്ങള്‍ക്കു് ഓരോ സമയത്തു് ഓരോന്നിനോടു ഇഷ്ടാനിഷ്ടമുള്ളതായി ഭാവിക്കുന്നു എന്നു മാത്രം. ഇങ്ങനെയോരോ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ അവര്‍ നമ്മുടെ മനസ്സില്‍ ഭക്തിയും വിശ്വാസവും വളര്‍ത്തുന്നു. നമ്മളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഏണിപ്പടികളാണു മഹാത്മാക്കളുടെ ഇത്തരം ലീലകള്‍.
അത്യാവശ്യ ജോലിയുള്ളതുകൊണ്ടു് ഇന്നു ധ്യാനത്തിനു കൃത്യ സമയത്തു ചെല്ലുന്നതില്‍ നിന്നു് ഇന്നത്തേക്കു് ഒഴിവാക്കിത്തരണമെന്നു് അപേക്ഷിച്ചുകൊണ്ടു് ഒരു ബ്രഹ്മചാരി അമ്മയുടെ അടുത്തെത്തി.
”ശരി മോനേ. പക്ഷേ, ആദ്യം ധ്യാനമുറിയില്‍ ചെന്നു മറ്റുള്ളവരോടു വിവരം പറഞ്ഞേച്ചു പോണം. അവര്‍ കാര്യം മനസ്സിലാക്കിയില്ലെങ്കില്‍ നിനക്കു് അച്ചടക്കമില്ലെന്നു കരുതി മറ്റുള്ളവരും ഉഴപ്പാന്‍ തുടങ്ങും. നമ്മളെന്തു ചെയ്താലും അതു മറ്റുള്ളവര്‍ക്കു മാതൃകയാകണം. നീ നിൻ്റെ സഹോദരങ്ങള്‍ക്കു മാതൃക കാണിക്കേണ്ടവനല്ലേ? ആദ്ധ്യാത്മിക ജീവിയുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവര്‍ക്കു പാഠമാകണം. ശരിയായ ജിജ്ഞാസുവിൻ്റെ ഓരോ കര്‍മ്മത്തിനു പിന്നിലും ആ ആദര്‍ശം കാണണം.”
ബ്രഹ്മചാരി വിനയപൂര്‍വ്വം അമ്മയുടെ ശ്രീചരണങ്ങളില്‍ നമസ്‌കരിച്ചു വിടവാങ്ങി. കൊത്തിവച്ച വിഗ്രഹംപോലെ തൻ്റെ മുഖത്തു നിര്‍ന്നിമേഷനായി നോക്കിനില്ക്കുന്ന ആ മുസ്ലീം ഭക്തൻ്റെ മേല്‍ കാരുണ്യ രശ്മികള്‍ പൊഴിച്ചുകൊണ്ടു മന്ദഹാസവദനയായി അമ്മ മുറിയിലേക്കു മടങ്ങി.
വാക്കിൻ്റെ ദേവത അഗ്നിയാണെന്നു പറയും. അഗ്നിയുടെ സ്വഭാവം ചൂടും പ്രകാശവും, പുകയുമാണു്. അഗ്നി ചൂടും പ്രകാശവും തരുന്നതുപോലെ നമ്മുടെ ഓരോ വാക്കും മറ്റുള്ളവര്‍ക്കു് ഉന്മേഷവും അറിവും പകരുന്നതായിരിക്കണം. പുകപോലെ മനസ്സിനെ മലിനമാക്കുന്നതാകരുതു്.
ഇന്നു നമ്മുടെ വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ അറിയുവാന്‍കഴിയും അതിൻ്റെ ദേവത അഗ്നിയാണെന്നു്. കാരണം, അതില്‍നിന്നും വമിക്കുന്നതു തീയും പുകയുമാണു്. പക്ഷേ, ജ്ഞാനവും പ്രകാശവും അതിൻ്റെ അടുത്തെങ്ങുമില്ല എന്നുമാത്രം. നമ്മുടെ ഒരു വാക്കു്, അതു കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം. മറ്റുള്ളവര്‍ക്കു് ആനന്ദം ഉളവാക്കണം.
നാം മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം. അതിനുള്ള ശക്തി നമ്മുടെ ഓരോ വാക്കിനുമുണ്ടായിരിക്കണം. അതിനു കഴിയണമെങ്കില്‍ നമ്മുടെ വാക്കുകളില്‍ വിനയവും ലാളിത്യവും പ്രതിഫലിക്കണം. എന്നാല്‍, ഇന്നു നമ്മുടെ വാക്കുകള്‍ അരിച്ചു പെറുക്കിയാല്‍ വിനയമെന്നതു കാണാന്‍സാധിക്കില്ല.
‘അവനെക്കാള്‍ വലിയവനാകണം’ ഈയൊരു ഭാവമാണു് അതിലെല്ലാം നിറഞ്ഞുനില്ക്കുന്നതു്. ഒരുവൻ്റെ എളിമയിലാണു് അവൻ്റെ വലിപ്പമെന്ന സത്യം മാത്രം നാം ശ്രദ്ധിക്കാറില്ല. എത്ര നിസ്സാരനും മറ്റുള്ളവരുടെ മുന്‍പില്‍ വലിയവനായി ചമയുന്നതിലാണു ശ്രദ്ധ മുഴുവന്‍. എന്നാല്‍, ഇതിലൂടെ വാസ്തവത്തില്‍ നാം അവരുടെ മുന്നില്‍ വിവിഡ്‌ഢിയായിത്തീരുകയാണെന്ന കാര്യം മാത്രം നമ്മള്‍ അറിയാറില്ല.
പട്ടാളത്തില്‍ മേജറായിരുന്ന ഒരാള്‍ക്കു കേണലായി പ്രമോഷന്‍ കിട്ടി. കേണലായി ചാര്‍ജ്ജെടുത്ത ദിവസം, അദ്ദേഹത്തെ കാണാനായി ഒരാള്‍ വന്നു. അയാള്‍ വാതില്‍ തുറന്നു വരുന്ന മാത്രയില്‍ത്തന്നെ കേണല്‍ വലിയ ഗമയില്‍, ഫോണെടുത്തു് ഹലോ… എന്നു വിളിച്ചു സംഭാഷണം തുടങ്ങി. ”ഹലോ, അമേരിക്കന്‍ പ്രസിഡണ്ടു് ക്ലിന്റനാണോ? ങാ, എന്തുണ്ടു വിശേഷം? ഞാന്‍ ഇന്നു ചാര്‍ജ്ജെടുത്തതേയുള്ളൂ. കുറെ ഫയല്‍ നോക്കാനുണ്ടു്. ങാ, ഞാന്‍പിന്നെ വിളിക്കാം. മിസ്സിസ്സിനെ അന്വേഷിച്ചതായി പറയണം…” ഇങ്ങനെ കുറേ സംസാരിച്ചതിനു ശേഷം ഫോണ്‍ താഴെ വച്ചു.
ഈ സമയമത്രയും വന്നയാള്‍വളരെ ഭവ്യതയോടെ അവിടെ നില്ക്കുകയാണു്. കേണല്‍ ഗൗരവം വിടാതെ ചോദിച്ചു, ”ഉം, എന്താണു വേണ്ടതു്?” വന്നയാള്‍, വിനയം ഒട്ടും വിടാതെ പറഞ്ഞു, ”ക്ഷമിക്കണം, ഞാന്‍ ഫോണ്‍ കണക്ടു ചെയ്യാന്‍ വേണ്ടി വന്നതാണു്. ഇന്നലെ വച്ച പുതിയ ഫോണാണു്. ലൈന്‍ കൊടുത്തിട്ടില്ല.” ഇവിടെ ആരാണു വിഡ്‌ഢിയായതു്. ഇതുപോലെ, ദിവസവും പലപ്രാവശ്യം നമ്മള്‍ വിഡ്‌ഢിയാകുന്നുണ്ടു്. നമ്മള്‍ അറിയുന്നില്ല എന്നുമാത്രം. സ്വന്തം വലിപ്പം മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നവന്‍ എല്ലാവരുടെയും മുന്നില്‍ സ്വയം വിഡ്‌ഢിയായിത്തീരുകയാണു്.