ദമയന്തിയമ്മയുടെ ത്യാഗ-തപോനിഷ്ഠമായ ജീവിതം അമ്മയുടെ – മാതാ അമൃതാനന്ദമയീദേവിയുടെ മനസ്സിൽ എന്നും നിറസാന്നിദ്ധ്യമായി തുളുമ്പി നിന്നു. ശിഷ്യരോടും ഭക്തരോടും നിത്യേനയെന്നോണം അമ്മ നടത്താറുള്ള സത്സംഗങ്ങളിലും അമൃത സല്ലാപങ്ങളിലും ദമയന്തിയമ്മയുടെ ഓർമ്മകളും ഉപദേശങ്ങളും ശിക്ഷണങ്ങളും ആവർത്തിച്ച് ഓടിയെത്തുമായിരുന്നു. “എല്ലാവരിലും എല്ലാത്തിലും ഈശ്വരനെക്കണ്ട് ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചത് ദമയന്തിയമ്മയാണ്” എന്ന് അമ്മ കൂടെക്കൂടെ ഓർക്കും.

അമ്മയും ദമയന്തിയമ്മയും

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.

ആ തപോനിഷ്ഠമായ ജീവിതത്തെക്കുറിച്ചോർക്കവേ അമ്മ പറഞ്ഞു ”ആഴ്ചയിൽ ഏഴു ദിവസങ്ങൾ ഉണ്ടെങ്കിൽ നാല് ദിവസവും ദമയന്തിയമ്മയ്ക്ക് വ്രതവും ഉപവാസവുമായിരിക്കും. ദമയന്തിയമ്മ ഉപവാസം മുഴുമിക്കാറാകുമ്പോൾ തെങ്ങിൽ നിന്നും തനിയേ കരിക്ക് വീഴുക പതിവാണ്.

“ദമയന്തിയമ്മയുടെ ജീവിതം മുഴുവൻ പ്രായോഗിക വേദാന്തമായിരുന്നു. ദമയന്തിയമ്മയെന്നും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. ഉണർന്നാൽ ആദ്യം ഭൂമിയെത്തൊട്ട് വണങ്ങും. കുളി കഴിഞ്ഞാൽ മണിക്കൂറുകൾ നീളുന്ന നാമജപവും പ്രാർത്ഥനയുമാണ്. ഹരിനാമകീർത്തനം എന്നും ചൊല്ലും.

“സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മുറ്റം തൂത്ത് വൃത്തിയാക്കിയിരിക്കണം.സൂര്യനെ ചൂല് കാണിക്കാൻ പാടില്ല. ഒരു ചെറിയ അഴുക്കോ ഈർക്കിലയുടെ കഷ്ണമോ എവിടെയും കാണുവാൻ പാടില്ല. പുറകോട്ട് തൂത്ത് തൂത്ത് പോകണം. ചൂലിൽനിന്നും ഒരു ഈർക്കിലി പോലും ഊർന്ന് വീഴരുത്. കാരണം ഒരു ഈർക്കിലി നഷ്ടപ്പെട്ടാൽ മുഴുവൻ ചൂലും നഷ്ടമാവാൻ പിന്നെ അധികം താമസമുണ്ടാവില്ല. ഒരു ഈർക്കിലയിൽ ഒരു മുഴുവൻ ചൂലിനെയാണ് ദമയന്തിയമ്മ കണ്ടത്. ചെറുതിൽ വലുതിനെക്കാണണം. ശ്രദ്ധയാണ് കർമ്മത്തെ ഈശ്വരപൂജയാക്കി മാറ്റുന്നത്. എല്ലാത്തിലും ഈശ്വരനുണ്ട്. ഒരു ഈർക്കിലയെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനാൽ അതിനെ നഷ്ടപ്പെടുത്താനും നമുക്ക് അവകാശമില്ല.”

“വേസ്റ്റ്‌ പേപ്പറാണെങ്കിലും അതിൽ ചവിട്ടാൻ പാടില്ല കാരണം അക്ഷരം സരസ്വതിയാണ്. നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കാൻ പാടില്ല.” ആ ഉപദേശത്തിലും ഒരു പ്രായോഗിതയുണ്ട് കാരണം നമ്മൾ നദിയെ അഴുക്കാക്കിയാൽ അതിന്റെ ദോഷം പിന്നെ അതിൽ കുളിക്കാൻ വരുന്ന നമ്മൾക്ക് തന്നെയാണ്.

ഒന്നും ദമയന്തിയമ്മയ്ക്ക് നിസ്സാരമല്ല. സകലതും ഈശ്വരന്റെ ഭിന്നഭിന്ന രൂപങ്ങൾതന്നെ. ആ ഭക്തിയും ശ്രദ്ധയും കരുതലും ദമയന്തിയമ്മയുടെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും. ഒരു സംഭവം അമ്മ ഓർമ്മിക്കുന്നു “കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുവരാൻ ദമയന്തിയമ്മ പറഞ്ഞു. അമ്മ നോക്കിയപ്പോൾ എട്ടുപത്ത് ഇലകളുള്ള ഒരു തണ്ട് ഒടിഞ്ഞുകിടക്കുന്നതാണ് കണ്ടത്. അത് എടുത്തു. പച്ചിലകളുള്ള തണ്ട് ഓടിച്ചെന്ന് കരുതി ദമയന്തിയമ്മയിൽ നിന്നും കണക്കിന് അടികിട്ടി. നാല് ഇല മാത്രം ആവശ്യമുള്ളയിടത്ത് എട്ട് ഇല ഒടിക്കാൻ ആർക്കും അവകാശമില്ല. എന്തും ആവശ്യത്തിലധികം എടുത്താൽ അത് അധർമ്മമാണ്. താൻ മക്കളെയെന്നും ഉപദേശിക്കാറുള്ള ഈ പാഠം ദമയന്തിയമ്മയാണ് എന്നെ പഠിപ്പിച്ചത്.”

ദമയന്തിയമ്മ

“ഒമ്പത് മക്കളും ബന്ധുക്കളുടെ മക്കളുമടക്കം ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ദമയന്തിയമ്മയുടേത്. ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അനുഭവിച്ചിരുന്നു. പലപ്പോഴും കുട്ടികൾക്ക്തന്നെ നിറച്ച് ഭക്ഷണം കഴിക്കാൻ പോലുമുണ്ടാവില്ല. എങ്കിലും അതിഥികൾ വരുന്നത് ദമയന്തിയമ്മയ്ക്ക് എന്നും സന്തോഷമാണ്. അവർ വന്നാൽ വീട്ടിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് അങ്ങനെതന്നെ അവർക്ക് നൽകും. എന്നിട്ട് ഞങ്ങൾക്ക് കഞ്ഞി വെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും. അപ്പോളും തന്റെ മക്കളെക്കുറിച്ചല്ല ദമയന്തിയമ്മയ്ക്ക് ആധി. മറിച്ച് അതിഥികൾക്ക് വയറ് നിറഞ്ഞോ അവർക്ക് തൃപ്തിയായോ എന്നെല്ലാമാണ്. ദമയന്തിയമ്മ തന്നെയും തന്റെ മക്കളെയും കവിഞ്ഞാണ് അവരെ കണ്ടത്. അതിഥികളെ അകത്ത് കടത്തിയിട്ട് ദമയന്തിയമ്മ ഞങ്ങളെ പുറത്ത് കടത്തും. അവർക്ക് കൊടുക്കാൻ അലക്കിയ വസ്ത്രങ്ങൾ എപ്പോഴും ദമയന്തിയമ്മ വീട്ടിൽ സൂക്ഷിക്കുമായിരുന്നു.

“ഇവിടങ്ങളിൽ കടലിന്റെ കനിവിനെ ആശ്രയിച്ചിട്ടുള്ള ജീവിതമായതിനാൽ അന്ന് പല വീടുകളിലും പട്ടിണിയായിരിക്കും. വീട്ടിൽ ചോറ് വെച്ചാൽ അഞ്ചു പേർക്കെങ്കിലും കഴിക്കാറുള്ളത് ദമയന്തിയമ്മ മാറ്റിവയ്ക്കും. അടുത്തുള്ള വീട്ടിലെ കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് വരാൻ പറയും. ചിലപ്പോൾ തീയെടുക്കുവാൻ എന്നെ അടുത്തുള്ള വീടുകളിലേക്ക് അയക്കും. ആ സമയം ആ വീടുകൾ വൃത്തിയല്ലെങ്കിൽ ആ സമയം അവിടം തൂത്ത് വൃത്തിയാക്കണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമാണ്. ദമയന്തിയമ്മ ശാസ് ത്രമൊന്നും പഠിച്ചിട്ടില്ല പക്ഷെ ആ ജീവിതം തന്നെ വേദാന്തമായിരുന്നു. ഏതിലും ദമയന്തിയമ്മ ഈശ്വരനെക്കണ്ടു. ദമയന്തിയമ്മയിൽനിന്നും ഒത്തിരി അടി കിട്ടിയിട്ടുണ്ട് എന്നാൽ ആ ശിക്ഷണങ്ങളിൽ നിന്നാണ് ശ്രദ്ധയുടെയും നിഷ്ഠയുടെയും പാഠങ്ങൾ അമ്മ പഠിച്ചത്.”

അമ്മയ്ക്ക് ഉമ്മ നൽകുന്ന ദമയന്തിയമ്മ

ദമയന്തിയമ്മ ജനിച്ചത് കരുനാഗപ്പള്ളി താലൂക്കിൽ പണ്ടാരത്തുരുത്ത് കിണറ്റുമൂട്ടിൽ എന്ന തറവാട്ടിലാണ്. അച്ഛന്റെ പേര് പുണ്യൻ അമ്മയുടെ പേര് കറുത്തകുഞ്ഞ്. തന്റെ മകളായ സുധാമണി വീട്ടുജോലികളെല്ലാം ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഈശ്വര ഉന്മത്തയായ് ഭാവസമാധിയിൽ മുഴുകി മണിക്കൂറുകൾ തന്നെ കടന്നുപോകുന്നതും അടുത്തുള്ള പാവപ്പെട്ട വീടുകളിൽ ഉള്ളവർക്ക് സ്വന്തം വീട്ടിൽനിന്നും സാധനങ്ങൾ എടുത്തുനൽകുന്നതുമെല്ലാം ദമയന്തിയമ്മയെ പലപ്പോഴും ദുഃഖിതയാക്കിയിരുന്നു. അമ്മയുടെ ആധ്യാത്മിക മഹത്വം ജനങ്ങൾ അറിഞ്ഞുതുടങ്ങിയതോടെ അമ്മയെ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവന്നു. ഇതെല്ലാം ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും മകളെക്കുറിച്ചുള്ള ആധിയ്ക്ക് കാരണമായിത്തീർന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ മകളുടെ മഹത്വവും ദിവ്യതയും മാതാപിതാക്കളായ ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും സംശയലേശമെന്യേ ബോധ്യമായി. ആ മാതാപിതാക്കൾ അമ്മയുടെ ഭക്തരും ശിഷ്യരുമായിത്തീർന്നു. ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന മാനവരാശിക്ക് സാന്ത്വനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും നിഷ്കളങ്കമായ ഈശ്വര പ്രേമത്തിന്റെയും അമൃതവർഷമായി വന്നെത്തിയ മാതാ അമൃതാനന്ദമയീദേവിയ്ക്ക് ജന്മം നൽകാൻ നിയോഗിതയായ പുണ്യവതിയായ ശ്രീ ദമയന്തിയമ്മയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ കോടി പ്രണാമങ്ങൾ.

-സ്വാമി ബ്രഹ്‌മാമൃതാനന്ദ പുരി (അമ്മയുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയത് )

പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു താളമുണ്ടു്. കാറ്റിനും മഴയ്ക്കും കടലിനും തിരമാലകൾക്കും ശ്വാസഗതിക്കും ഹൃദയസ്പന്ദനത്തിനും എല്ലാമുണ്ടൊരു താളം.

അതുപോലെ ജീവിതത്തിനുമൊരു താളമുണ്ടു്. നമ്മുടെ ചിന്തയും പ്രവൃത്തിയുമാണു ജീവിതത്തിൻ്റെ താളവും ശ്രുതിയുമായി മാറേണ്ടതു്. ചിന്തയുടെ താളം തെറ്റിയാൽ അതു പ്രവൃത്തിയിൽ പ്രതിഫലിക്കും.

അതുപിന്നെ ജീവിതത്തിൻ്റെതന്നെ താളം തെറ്റിക്കും. ആ താളഭംഗം പ്രകൃതിയെ മുഴുവൻ ബാധിക്കും, പ്രകൃതിയുടെയും താളം തെറ്റും. ഇന്നു നമുക്കു ചുറ്റും കാണുന്നതു് അതാണു്.

ഇന്നു വായു മലിനമായിക്കൊണ്ടിരിക്കുന്നു, ജലം മലിനമായിക്കൊണ്ടിരിക്കുന്നു, നദികൾ വരളുന്നു, കാടുകൾ നശിക്കുന്നു, പുതിയ രോഗങ്ങൾ പടരുന്നു. ഇങ്ങനെപോയാൽ വലിയ ഒരു ദുരന്തമാണു മനുഷ്യനെയും ജീവരാശിയെയും കാത്തിരിക്കുന്നതു്.

അമ്മയുടെ കുട്ടിക്കാലത്തിൽ, കുട്ടികൾക്കു മുറിവു തട്ടിയാലോ അച്ചു വച്ചാലോ അമ്മമാർ ചാണകം വച്ചു മുറിവുണക്കും. എന്നാൽ, ഇന്നു ചാണകം പുരട്ടിയാൽ തീർച്ചയായും മുറിവു സെപ്റ്റിക്കാകും. ആൾ മരിച്ചുപോയെന്നു വരാം.

പണ്ടു് ​ഔഷധമായിരുന്നതു് ഇന്നു വിഷമായിത്തീർന്നു. ഇന്നു് അന്തരീക്ഷം അത്ര മലിനമായിരിക്കുകയാണു്.


നമുക്കു് എളുപ്പം ചെയ്യാവുന്നതും സദാസമയവും അനുഷ്ഠിക്കുവാന്‍ കഴിയുന്നതുമായ ഒരു സാധനയാണു ജപ സാധന.

മക്കള്‍ ഇവിടേക്കു വരാന്‍ വണ്ടിയില്‍ കയറി. ആ സമയം മുതല്‍ ഇവിടെ എത്തുന്നതുവരെ ജപിച്ചുകൂടെ? തിരിയെ പോകുമ്പോഴും ജപിച്ചു കൂടെ?

അതുപോലെ ഏതു യാത്രാസമയത്തും ജപം ചെയ്യുന്നതു് ഒരു ശീലമാക്കിക്കൂടെ? ആ സമയം എന്തിനു മറ്റു കാര്യങ്ങള്‍ സംസാരിച്ചു് ആരോഗ്യം നശിപ്പിക്കണം, മനസ്സിനു അശാന്തിയുണ്ടാക്കണം?

ജപ സാധനയിലൂടെ മനഃശാന്തി മാത്രമല്ല, കാര്യലാഭവുമുണ്ടാകും. ഈശ്വരനെ മാത്രമല്ല, അവിടുത്തെ വിഭൂതികളും സ്വന്തമാക്കുവാന്‍ കഴിയും.

ഭാവിയിലെ യുദ്ധങ്ങൾ ഒഴിവാക്കാൻ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കു മൂല്യങ്ങൾ പകർന്നു നല്കണം. യുദ്ധത്തിൻ്റെ തുടക്കം മനുഷ്യമനസ്സിൽ നിന്നാണെങ്കിൽ ശാന്തിയുടെയും തുടക്കം അവിടെനിന്നു തന്നെയാണു്.

ഉദാഹരണത്തിനു്, പാലിൽ നിന്നു തൈരുണ്ടാക്കാൻ സാധാരണയായി ഒരു മാർഗ്ഗമുണ്ടു്. അല്പം തൈരെടുത്തു പാലിൽ ചേർത്തു് അതു നിശ്ചലമായി ഏതാനും മണിക്കൂറുകൾ വച്ചാൽ നല്ല തൈരു കിട്ടും. ഇതുപോലെ, അച്ഛനമ്മമാർ കുട്ടിക്കാലത്തു തന്നെ മൂല്യങ്ങൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കണം. ചെയ്തു കാണിച്ചു കൊടുക്കുകയും വേണം.

യുദ്ധം നടക്കുന്ന പല രാജ്യങ്ങളിൽ നിന്നും വന്ന മക്കൾ അമ്മയോടു പറയാറുണ്ടു്. “അമ്മേ, ഞങ്ങൾ കാലത്തു് എഴുന്നേല്ക്കുന്നതു വെടിയുണ്ടയുടെ ശബ്ദവും ആളുകളുടെ കരച്ചിലും കേട്ടാണു്. കുട്ടികൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കരയും. ഞങ്ങളും അവരെ മാറോടണച്ചു വയ്ക്കും. പക്ഷികളുടെ മധുരമായ കളകൂജനങ്ങൾ കേട്ടു ഞങ്ങൾ ഉണർന്നിരുന്ന കാലം എന്നോ പോയ് മറഞ്ഞിരിക്കുന്നു!”

ബോംബു സ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും ശബ്ദത്തിനു പകരം പക്ഷികളുടെ കളകൂജനങ്ങൾ കേൾക്കാൻ ഇടവരട്ടെ. കുട്ടികളുടെയും മുതിർന്നവരുടെയും ദീനരോദനങ്ങൾക്കു പകരം എങ്ങും നിറയുന്ന പൊട്ടിച്ചിരികൾ കേൾക്കാൻ ഇടവരട്ടെ.

അമ്മ വിചാരിക്കും; ഈ യുദ്ധങ്ങൾക്കു് ഉപയോഗിക്കുന്ന ബോംബുകളും വെടിക്കോപ്പുകളും പൊട്ടി തെറിക്കുമ്പോൾ, അവയിൽ നിന്നു ചോക്ക്ലേറ്റ് പുറത്തേക്കു വന്നെങ്കിൽ. അവയിൽ നിന്നു മറ്റു് ആഹാര പദാർത്ഥങ്ങളും സുഗന്ധദ്രവ്യങ്ങളും പുറത്തേക്കു വന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നു്.

ബോംബുകൾ പൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശം കാരുണ്യത്തിൻ്റെ ഹൃദയം അലിയിക്കുന്ന വെളിച്ചം ആയിരുന്നെങ്കിൽ. മനസ്സിനു സന്തോഷം പകരുന്ന മനോഹരമായ ഒരു മഴവില്ലായിരുന്നെങ്കിൽ എന്നു്.

ആധുനികായുധങ്ങൾ ഉപയോഗിച്ചു മനുഷ്യനു കൃത്യസമയത്തു കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയും. ഇതിനുപകരം, പ്രതീക്ഷിച്ചിരിക്കുന്നവർക്കു കൃത്യ സമയത്തു് ആഹാരവും വസ്ത്രവും കിടക്കാനിടവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. നമ്മുടെ കാരുണ്യവും സ്‌നേഹവും സഹായവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു് ആഗ്രഹിച്ചു പോകുന്നു.

സ്‌നേഹവും കാരുണ്യവും ഈ ഭൂമുഖത്തുനിന്നു പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്നു നമുക്കൊന്നിച്ചു് ഈ ലോകത്തിനു കാട്ടിക്കൊടുക്കാം. സഹജീവികളോടുള്ള അനുകമ്പയും നമ്മിൽ ഉണ്ടെന്ന് ഒറ്റക്കെട്ടായി നിന്നു് കാണിക്കാം. പുരാതന കാലം മുതൽ തന്നെ മാനവരാശിയെ പരിപോഷിപ്പിച്ചിട്ടുള്ള വിശ്വോത്തര മൂല്യങ്ങളിൽ ഉറച്ചു നിൽക്കാം. അങ്ങനെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കു ശ്രമിക്കാം.

ഏതോ പഴങ്കഥയിലെ സംഭവങ്ങൾ എന്നപോലെ യുദ്ധത്തിനോടും ക്രൂരതയോടും നമുക്കു് എന്നേക്കുമായി വിടപറയാം. വരുംതലമുറകൾ നമ്മെ ശാന്തിയുടെയും സമാധാനത്തിൻ്റെയും ദൂതന്മാരായി ഓർക്കാൻ ഇടവരട്ടെ…

അവിടുന്നു നമ്മെ പിടിക്കണേ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ആ സമര്‍പ്പണഭാവം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ ഭയക്കേണ്ടതില്ല. നമ്മുടെ പിടിവിട്ടാലും അവിടുത്തെ പിടി അയവില്ലാതെ നമ്മെ സംരക്ഷിച്ചുകൊള്ളും.

നമ്മുടെ ഭക്തി, കുരങ്ങിൻ്റെ കുട്ടിയുടെതുപോലെയാകരുതു്. കുരങ്ങിൻ്റെ കുട്ടി തള്ളയുടെ പള്ളയില്‍ പിടിച്ചിരിക്കും. തള്ള ഒരു ശാഖയില്‍നിന്നും മറു ശാഖയിലേക്കു ചാടുമ്പോള്‍, കുട്ടിയുടെ പിടി ഒന്നയഞ്ഞാല്‍ താഴെ വീണതുതന്നെ.

പൂച്ചക്കുട്ടിക്കു കരയാന്‍ മാത്രമേ അറിയൂ. തള്ള അതിനെ കടിച്ചെടുത്തുകൊണ്ടു വേണ്ട സ്ഥാനത്തു് എത്തിച്ചുകൊള്ളും. കുട്ടിക്കു ഭയക്കേണ്ടതില്ല. തള്ള കൈവിടുകയില്ല. ഇതുപോലെ ‘അമ്മാ, അവിടുന്നു് എന്നെ കൈപിടിച്ചു നയിക്കൂ’ എന്നായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടതു്.

അവിടുന്നു നമ്മെ പിടിച്ചാല്‍, വല്ല കുണ്ടിലും കുഴിയിലും വീഴില്ല. കളിപ്പാട്ടങ്ങള്‍ക്കു പിന്നാലെ ഓടാന്‍ വിടാതെ ശരിയായ ലക്ഷ്യത്തിലേക്കു നയിച്ചുകൊള്ളും. ഈ സമര്‍പ്പണഭാവം നാം വളര്‍ത്തിയെടുക്കണം.

ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു.

ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് സങ്കല്പിച്ചുനോക്കുക. അപ്പോൾ മനുഷ്യനും ഇവിടെ ജീവിക്കാൻ കഴിയാതെ വരും.

ഇപ്പോൾത്തന്നെ എത്രയോ ജീവരാശികൾക്കു വംശനാശം സംഭവിച്ചുകഴിഞ്ഞു. ജീവിക്കാനുള്ള അവകാശം മനുഷ്യനു മാത്രമല്ല അവയ്ക്കുമുണ്ടു് എന്നു മനുഷ്യൻ മനസ്സിലാക്കണം. ദയയും കാരുണ്യവും മനുഷ്യനോടു മാത്രം പോരാ, സകല ജീവരാശിയോടും വേണം.

കൊതുകിനെയും കോഴിയെയും പശുവിനെയുമൊക്കെ കൂട്ടത്തോടെ കൊന്നതുകൊണ്ടു നമുക്കു രോഗങ്ങളിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല. പ്രകൃതിയുടെ താളലയം വിണ്ടെടുക്കാനാണു നാം ആദ്യം ശ്രമിക്കേണ്ടതു്.

ശാന്തിയുടെയും സമാധാനത്തിൻ്റെയും ഉറവിടം പ്രേമവും കാരുണ്യവുമാണു്. മനുഷ്യഹൃദയമാകുന്ന കൂമ്പിയ മൊട്ടു് ആ പ്രേമത്താൽ വിടരും. അപ്പോൾ അതിൻ്റെ സുഗന്ധം എങ്ങും പരക്കും.