ഇന്നു് ഒരു സ്ഥലത്തു് എത്തിച്ചേരുവാന്‍ വഴികള്‍ പലതുമുണ്ടു്. വാഹനങ്ങള്‍ എല്ലാ മോഡലുകളിലുമുണ്ടു്. എത്ര വേഗത്തില്‍ വേണമെങ്കിലും അവിടെ എത്തിച്ചേരാം. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും വിഷമമോ കഷ്ടതകളോ ദുഃഖമോ വരുമ്പോള്‍ മറ്റു വഴികള്‍ ഒന്നുമില്ല. വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ നമുക്കിന്നു കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുന്‍പില്‍ തെളിയുന്നില്ല. ഇവിടെയാണു് ആദ്ധ്യാത്മികതയുടെ പ്രസക്തി.

നമ്മള്‍ ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ടു്. എന്തുകൊണ്ടു നമുക്കു വിഷമം വന്നു? എന്താണു വിഷമിക്കാന്‍ കാരണം? ഇവയുടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ ശ്രമിക്കണം. അതു മനസ്സിലായില്ലെങ്കില്‍ പിന്നെയും ദുഃഖം മാത്രമായിരിക്കും ഫലം.

ഒരു യുവതിയുടെ അടുത്തു കാമുകന്‍ വന്നു്, ‘നീ എത്ര സുന്ദരിയായിരിക്കുന്നു. നിന്റെ സാമീപ്യം എനിക്കെത്ര സന്തോഷം പകരുന്നു. നീയില്ലാത്ത ജീവിതത്തെക്കുറിച്ചു് എനിക്കു് ആലോചിക്കുവാന്‍ കൂടി വയ്യ.’ ഇങ്ങനെ പറയുന്നതു കേള്‍ക്കുമ്പോള്‍ അവള്‍ക്കു വലിയ സന്തോഷം തോന്നും.

എന്നാല്‍, അധികം വൈകാതെ തന്നെ ‘നീ എന്റെ അടുത്തേക്കു വരികയേ വേണ്ട. നിന്നെ കാണുന്നതുതന്നെ എനിക്കു് അലര്‍ജിയാണു്’ എന്നും അയാള്‍ പറഞ്ഞേക്കാം. അതു കേള്‍ക്കുമ്പോള്‍ അവള്‍ ദുഃഖിച്ചു തളരും. ഇതാണു ലോകത്തിന്റെ സ്വഭാവം എന്നറിയുന്നില്ല. അതു കാരണം ദുഃഖിക്കേണ്ടി വരുന്നു.

ലോകത്തിന്റെ സ്വഭാവം എന്താണു്? ഒരു പശുവിനെ സ്നേഹിക്കുന്നതു പാലിനുവേണ്ടിയാണു്. ഒരു വസ്തുവിന്റെ പിന്നിലാണു സ്നേഹം. പാലു കിട്ടിയില്ലെങ്കില്‍ അതിനെ ഇറച്ചിവെട്ടുകാരനു വില്ക്കും. ലോകത്തെ ചാരി നിന്നാല്‍ ഇതായിരിക്കും ഫലം. എപ്പോഴും അതു നമ്മളോടൊപ്പം ഉണ്ടായിരിക്കുകയില്ല. ദുഃഖം വരുന്ന സമയം ‘എന്തുകൊണ്ടു് എനിക്കീ ദുഃഖം വന്നു. എന്താണു കാരണം?’ ഓരോ സാഹചര്യത്തിലും ഇതിനുത്തരം കണ്ടെത്തുവാന്‍ ശ്രമിച്ചാല്‍ നമുക്കു മുന്നോട്ടു പോകുവാന്‍ പ്രയാസമില്ല.

നദി മുറിച്ചു കടക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവന്‍ പ്രയത്‌നം വിടാതെ തുടര്‍ന്നാല്‍ പിന്നീടു സമുദ്രം കടക്കുവാനുള്ള ശക്തിയാര്‍ജ്ജിക്കും.  ജീവിതത്തില്‍ ഇടക്കിടെ പ്രശ്‌നങ്ങള്‍ വരുന്നതു നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുകയാണു ചെയ്യുന്നതു്. അതു നമ്മളിലെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഈശ്വരന്‍ ഒരുക്കുന്ന സാഹചര്യങ്ങളാണു്. കാലില്‍ചെറിയ മുള്ളു തട്ടുമ്പോള്‍, നാം ഒന്നുകൂടി ശ്രദ്ധയോടെ നടക്കും. വലിയ കുഴിയില്‍ വീഴുന്നതില്‍ നിന്നും അതു നമ്മെ രക്ഷിക്കും. ഇതോര്‍ത്തുകൊണ്ടു നമ്മള്‍ പരമാത്മാവിങ്കല്‍ മുറുകെപ്പിടിക്കുവാന്‍ ശ്രമിക്കണം.

എന്നും ചെറിയ ചെറിയ ഭാരം മാത്രം പൊക്കിയെടുത്തു കൊണ്ടിരുന്നാല്‍ ചാമ്പ്യനാകാന്‍ സാധിക്കില്ല. ചാമ്പ്യനാകണമെങ്കില്‍ അതിനുള്ള ശ്രമം ചെയ്യണം. ആദ്യം ഇരുപത്തഞ്ചു കിലോ, പിന്നെ മുപ്പതുകിലോ, പിന്നെ നാല്പതു്, പിന്നെ അന്‍പതു് ഇങ്ങനെ കൂട്ടി കൂട്ടി പോകണം. അങ്ങനെ ശ്രമം വിടാതെ തുടര്‍ന്നവര്‍ മാത്രമേ ഏതു രംഗത്തും വിജയിച്ചു കാണുന്നുള്ളൂ.

ചെറിയ ഭാരം മാത്രം ഉയര്‍ത്തി ശീലിച്ചാല്‍ വലിയ ഭാരം ഉയര്‍ത്തേണ്ടി വരുമ്പോള്‍, മറിഞ്ഞു വീഴും. ഇപ്പോള്‍ നമുക്കു നമ്മളില്‍ത്തന്നെ നില്ക്കുവാന്‍ അറിയില്ല. നമ്മള്‍ എന്തിനെ ചാരി നില്ക്കുന്നുവോ അതൊന്നു മാറിയാല്‍ താഴെ വീണതു തന്നെ. എന്നാല്‍, ആദ്ധ്യാത്മികത, നമുക്കു നമ്മളില്‍ത്തന്നെ നില്ക്കുവാന്‍ വേണ്ട പരിശീലനം തരുന്നു.

“ഏതു ജോലി ചെയ്യണമെങ്കിലും ഏകാഗ്രത വേണ്ടേ?. ഏതു രംഗമെടുത്തു നോക്കിയാലും ഓരോ വാക്കിനും പ്രവൃത്തിക്കും പിന്നിലെ ശക്തിയും ബലവും പ്രചോദനവും ഒക്കെ സ്നേഹമാണെന്നു കാണാം. ഏതു തുറയിലും എത്ര ഉയര്‍ന്നതോ താഴ്ന്നതോ ആയ പണിയെടുക്കുന്ന മനുഷ്യനാണെങ്കിലും, ഏതു ജാതിമത വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും, ഇതല്ലേ സത്യം?”

”പുറമെ നിന്നു കാണുന്ന ഒരാള്‍ക്കു തോന്നിയേക്കാം പരീക്ഷണ ശാലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ കേവലം ബുദ്ധിപരമായ കര്‍മ്മമല്ലേ ചെയ്യുന്നതെന്ന്. അവിടെ ഹൃദയത്തിനെന്തു സ്ഥാനമാണുള്ളത്?.”

“പക്ഷേ, ആ പ്രവൃത്തിയുടെ ആഴത്തിലേക്കു പോയി നോക്കുമ്പോഴറിയാം തന്റെ ജോലിയോടു് അദ്ദേഹത്തിനെത്ര പ്രേമമുണ്ടെന്ന്. ഗവേഷണ വിഷയത്തോടു് അഗാധമായ പ്രേമം കൂടാതെ ആര്‍ക്കും അതിനുവേണ്ടി ഉറക്കമൊഴിച്ചു കഷ്ടപ്പെടാന്‍ കഴിയില്ല. ലോകത്തെ മാറ്റി മറിച്ചുവെന്നു നീ പറഞ്ഞ എല്ലാ പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ മനുഷ്യനു് അവരവരുടെ വിഷയത്തോടു് ഉള്ള സ്നേഹമാണു പ്രവര്‍ത്തിച്ചിരുന്നതെന്നു കാണാം. അല്ലേ?”

”സ്നേഹമാണു ബുദ്ധിക്കു പ്രകാശം പകരുന്നത്. എത്രകണ്ടു പ്രേമമുണ്ടോ, അതനുസരിച്ചു ബുദ്ധി തീക്ഷ്ണവും തെളിഞ്ഞതുമായിത്തീരുന്നു. നമ്മളതിനെ സൂക്ഷ്മബുദ്ധി, കൂര്‍മ്മ ബുദ്ധി എന്നൊക്കെ പേര്‍ പറഞ്ഞു വിളിച്ചാലും അതിന്റെ പിന്നിലൊളിഞ്ഞിരിക്കുന്ന ശക്തി സ്നേഹത്തിന്റെതാണ്. ചിലരിതു തിരിച്ചറിയുന്നു, പലരും അറിയുന്നില്ല, അത്രയേ ഉള്ളൂ.”

അമ്മ മക്കളുടെ മുഖത്തേക്കു നോക്കി. കേട്ടിരുന്നവര്‍ക്കു കുറെയൊക്കെ മനസ്സിലായെങ്കിലും എന്തോ ചില സംശയങ്ങള്‍ ബാക്കി നില്ക്കുന്നു എന്നു അവരുടെ മുഖഭാവം വ്യക്തമാക്കി. അമ്മ താന്‍ പറഞ്ഞതു മറ്റൊരു രീതിയില്‍ വിശദമാക്കാന്‍ ശ്രമിച്ചു.

”മോനേ, ലൗകികമോ ആദ്ധ്യാത്മികമോ പ്രയാസമുള്ളതോ അല്ലാത്തതോ, കായികമോ മാനസികമോ ആയ ഏതു ജോലിയും വിജയിക്കണമെങ്കില്‍ ഏകാഗ്രത കൂടിയേ കഴിയൂ. ഇല്ലേ. ഏകാഗ്രത എന്നു പറഞ്ഞാല്‍ മനസ്സിന്റെ നിശ്ചലതയല്ലാതെ മറ്റെന്താണ്? ഏകാഗ്രതയുണ്ടായാല്‍ മനസ്സില്‍ ഉണ്ടാകുന്ന പലതരം ചിന്താപ്രവാഹങ്ങള്‍ അടങ്ങും. ചിന്തകളടങ്ങിയാല്‍ മനസ്സടങ്ങി. മനസ്സിന്റെ ആ നിശ്ചലതയ്ക്കു കാരണം സ്നേഹമാണ്.

തന്റെ പരീക്ഷണ വിഷയത്തോടുള്ള ആഭിമുഖ്യമാണു ശാസ്ത്രജ്ഞനെ കര്‍മ്മനിരതനാക്കുന്നത്. അതിനെ താല്‍പര്യമെന്നോ, ആത്മാര്‍ത്ഥതയെന്നോ, പ്രതിബദ്ധതയെന്നോ ഒക്കെ പറഞ്ഞാലും അതെല്ലാം സ്നേഹത്തിന്റെതന്നെ വിവിധ ഭാവങ്ങളല്ലേ. പ്രേമമില്ലാതെ ആത്മാര്‍ത്ഥതയോ, തീവ്രമായ അഭിലാഷമോ, താല്‍പര്യം തന്നെയോ ഉണ്ടാകുമോ? ശരിയല്ലേ?”

നമ്മുടെ കര്‍മ്മമല്ല, ഈശ്വര കൃപയാണു് എല്ലാ വിജയത്തിനും അടിസ്ഥാനം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മുടെ കര്‍മ്മം കൂടാതെ മറ്റു പല ഘടകങ്ങളും അതില്‍ വരും. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ മാത്രമേ, പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ.

നമുക്കു നന്നായറിയാം, നമ്മള്‍ എത്ര ശ്രദ്ധവച്ചു റോഡു കുറുകെ കടന്നാലും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ അശ്രദ്ധയോടെയാണു വാഹനമോടിക്കുന്നതെങ്കില്‍ നമ്മെ ഇടിച്ചെന്നിരിക്കും. അതുപോലെ, നമ്മള്‍ വളരെ ശ്രദ്ധയോടെ എല്ലാ ട്രാഫിക്കു നിയമങ്ങളും പാലിച്ചു വാഹനമോടിക്കുകയാണെന്നിരിക്കട്ടെ, എന്നാലും മദ്യപനായ ഡ്രൈവര്‍ ഓടിക്കുന്ന, എതിരെ വരുന്ന വാഹനം നമ്മളെ ഇടിച്ചെന്നിരിക്കാം.

ഇന്നു പലതും നമുക്കറിയാമെങ്കിലും ലോകത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മാത്രം നമുക്കറിയില്ല. എന്നാല്‍, അതു മനസ്സിലാക്കി നീങ്ങിയാല്‍ മാത്രമേ, ശാന്തിയുണ്ടാകൂ. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഇന്നു നമുക്കു ചുറ്റുമുണ്ടു്. ഭൗതിക സാഹചര്യങ്ങള്‍ എങ്ങനെ മാറിയാലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ അവ ഉണ്ടാക്കുന്നില്ല.

അമ്മ ഒരു സംഭവം ഓര്‍ക്കുകയാണു്: ഒരിക്കലൊരു ഭാരതീയനെ അമേരിക്കയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാം അവര്‍ ഒരുക്കി വച്ചിട്ടുണ്ടു്. അദ്ദേഹം താമസ സ്ഥലത്തു് എത്തിയ ഉടനെ സ്വീകരിക്കാന്‍ വന്ന സ്ത്രീ ചോദിച്ചു, ”അങ്ങേക്കു് എന്താണു കുടിക്കാന്‍വേണ്ടതു്?” വളരെ ഭവ്യതയോടുള്ള ചോദ്യം കേട്ടു് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു, ”എനിക്കു ചായ മതി.”

”ഏതു തരം ചായയാണു് അങ്ങേക്കു വേണ്ടതു്. കഫീനുള്ള ചായയാണോ, അതോ കഫീനില്ലാത്ത ചായയാണോ? അതോ നാരങ്ങാ ചായ വേണോ, ഇഞ്ചി ചേര്‍ത്ത ചായ മതിയോ?” ഇങ്ങനെ അനേകം ചായകളുടെ പേരു ചോദിക്കുവാന്‍ തുടങ്ങി. വന്നയാളാകട്ടെ ഇങ്ങനെയുള്ള പേരുകള്‍ ഒന്നും കേട്ടിട്ടേയില്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളതു്, വെറും ചായ മാത്രം. അദ്ദേഹത്തിനു് ആകെ ആശയകുഴപ്പമായി. ‘എന്തേ ഇവരിങ്ങനെ ചോദിക്കുന്നതു്?’

 ”എനിക്കു സാധാരണ ചായ മതി.”

ആ സ്ത്രീ പോയിട്ടു വീണ്ടും തിരിയെ വന്നു പറഞ്ഞു, ”ക്ഷമിക്കണം, അങ്ങേക്കു പഞ്ചസാരയുള്ള ചായ വേണോ പഞ്ചസാരയില്ലാത്ത ചായ വേണോ? അതോ പ്രകൃതി ചായ വേണോ?”.

വന്നയാള്‍ക്കു ക്ഷമ ഏതാണ്ടു നഷ്ടമായിത്തുടങ്ങി, ”എനിക്കു ചായമാത്രം മതി.”

ആ സ്ത്രീ വീണ്ടും ചോദിച്ചു, ”ക്ഷമിക്കണം, അങ്ങേക്കു പാല്‍ചേര്‍ത്ത ചായ വേണോ, പാലില്ലാത്ത ചായ വേണോ? നൂറുശതമാനം കൊഴുപ്പുള്ള ചായ വേണോ, കൊഴുപ്പൊട്ടുമില്ലാത്ത ചായ വേണോ! അതോ കൊഴുപ്പു് എണ്‍പതുശതമാനം വേണമോ, അതോ അന്‍പതുശതമാനം മതിയോ.”

അദ്ദേഹം വല്ലാതായി, ”അയ്യോ എനിക്കു് ഒരു ഗ്ലാസ്സു വെള്ളം മാത്രം മതിയേ” എന്നു പറഞ്ഞു.

ഉടനെ ആ സ്ത്രീ വീണ്ടും ചോദിച്ചു, ”അങ്ങേക്കു ഫില്‍റ്റര്‍ വാട്ടര്‍ വേണോ. അതോ സ്പ്രിങ്‌ വാട്ടര്‍ വേണോ, അതുമല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വേണോ!” ഇങ്ങനെ ചോദ്യം തുടര്‍ന്നു.

അദ്ദേഹത്തിന്റെ ക്ഷമ പൂര്‍ണ്ണമായും നശിച്ചു. അദ്ദേഹം വേഗം അകത്തു ചെന്നു് അവിടെ നിന്നും ഒരു ഗ്ലാസ്സുവെള്ളം എടുത്തു കുടിച്ചു. കാര്യം അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിനുവേണ്ടി എത്രമാത്രം ചോദ്യങ്ങളാണു് ചോദിച്ചു കൊണ്ടിരുന്നതു്. ഉള്ളതു ചെറിയ ഒരാഗ്രഹമാണെങ്കിലും അതു നിറവേറ്റാന്‍ അനേകം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകാം. മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണു് ഇന്നു ചെയ്യുന്നതു്.

”പുരാണകഥകളെല്ലാം യഥാര്‍ത്ഥത്തില്‍ നടന്നവയാണോ എന്നു ചോദിക്കുന്നവര്‍ കണ്ടേക്കാം. കഥയല്ല, കഥയുടെ പിന്നിലെ തത്ത്വം ഗ്രഹിക്കുന്നതാണു കാര്യം. എല്ലാ കാര്യങ്ങളും വെറും ബുദ്ധികൊണ്ടുമാത്രം അറിയാന്‍ ശ്രമിക്കുന്നയാളിനു ഹൃദയഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

ധ്യാനത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥമറിയാന്‍ കഴിയില്ല. അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ പറ്റിയെന്നിരിക്കും. അങ്ങനെയുള്ള ബുദ്ധികൊണ്ടെന്താ ഗുണം?”

അമ്മ അതു പറഞ്ഞപ്പോള്‍ ഒരു ബ്രഹ്മചാരിക്കു ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല. ”അമ്മേ, ഇന്നു നാം കാണുന്ന സകലതും മനുഷ്യന്റെ ബുദ്ധികൊണ്ടുണ്ടായ നേട്ടങ്ങളല്ലേ? ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ഇത്ര കണ്ടു വികസിച്ചതൊക്കെ മനുഷ്യബുദ്ധി ഒന്നുകൊണ്ടല്ലേ. പിന്നെ അമ്മയെന്താ അതുകൊണ്ടു പ്രയോജനമില്ലെന്നു പറയുന്നത്?”

”മോനേ, അമ്മ ഒരു കാര്യം പറയുമ്പോള്‍ അതു നല്ലവണ്ണം ശ്രദ്ധിക്കണം” അമ്മ സാവധാനം വിശദീകരിച്ചു,”ശരിക്കു മനസ്സിലാക്കി സംസാരിക്കണം. അമ്മ ഹൃദയത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ചതാണ്. അല്ലാതെ ബുദ്ധി ഉപയോഗമില്ലാത്തതാണെന്നല്ല പറഞ്ഞത്.”

”ബുദ്ധി ഒന്നിനും കൊള്ളാത്ത സാധനമൊന്നുമല്ല. അതു വേണം എന്നല്ല, കൂടിയേ തീരൂ താനും. എന്നാല്‍ അതിനു് അര്‍ഹമായ സ്ഥാനമുണ്ട്. വേണ്ടാത്തിടത്തു് ഉപയോഗിക്കാതിരുന്നാല്‍ മതി. അതിനു് അനവസരത്തില്‍ അമിതപ്രാധാന്യം കൊടുക്കുന്നതാണു നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. അങ്ങനെയായാല്‍ ജീവിതത്തില്‍ സൗന്ദര്യത്തിനു സ്ഥാനമുണ്ടാവില്ല.

ഹൃദയത്തിന്റെ സ്ഥാനം ബുദ്ധി പിടിച്ചടക്കുന്നതാണു മാനസിക സംഘര്‍ഷങ്ങള്‍ക്കും, നിരാശയ്ക്കും ഒക്കെ കാരണമാവുന്നത്. ഹൃദയവും ബുദ്ധിയും തമ്മില്‍ ജീവിതത്തില്‍ ഒരു ബാലന്‍സു് വേണം. ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സ്നേഹമല്ലേ മോനേ?

ഇന്നു നൂറുകണക്കിനു സിനിമകളുടെയും നോവലുകളുടെയും ഗാനങ്ങളുടെയും പ്രധാനവിഷയം പ്രേമമാണു്.

എഴുത്തുകാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട വിഷയം പ്രേമമാണു്. എന്നാല്‍, എഴുതിയതുകൊണ്ടോ, വായിച്ചതുകൊണ്ടോ മാത്രം പ്രേമം ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തില്‍ യഥാര്‍ത്ഥ പ്രേമം കണ്ടെത്തുവാന്‍ തന്നെ പ്രയാസമാണു്. ഭാര്യാഭര്‍ത്തൃബന്ധം പോലും യാന്ത്രികമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ജീവിതം തന്നെ വിരസമായി മാറിയിരിക്കുന്നു. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.

ഒരിടത്തു് ഒരു വീടിന്റെ മുറ്റത്തു ഭാര്യയും ഭര്‍ത്താവും കൂടി ഒരു കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു ചുഴലിക്കാറ്റു വന്നു. കാറ്റു രണ്ടുപേരെയും കട്ടിലോടു കൂടി ഉയര്‍ത്തിക്കൊണ്ടു പോയി. അവരെ ഇറക്കി വച്ചതു നൂറു കിലോമീറ്റര്‍ അകലെ. ഭാഗ്യത്തിനു് അപകടമൊന്നും സംഭവിച്ചില്ല. ഉടനെ ഭാര്യ വിതുമ്പി വിതുമ്പി കരയാന്‍ തുടങ്ങി. ഭര്‍ത്താവു ചോദിച്ചു, ”നീ എന്തിനാണു കരയുന്നതു്. നോക്കൂ, നമ്മള്‍ സുരക്ഷിതരായി ഇവിടെ എത്തിയില്ലേ. ഒരപകടവും സംഭവിച്ചില്ലല്ലോ. ദേഹത്തൊരു മുറിവു പോലുമില്ല. പിന്നെ എന്തിനാണു നീ കരയുന്നതു്.”

ഉടനെ ഭാര്യ പറയുകയാണു്, ”ഞാന്‍ കരയുന്നതു വിഷമം കൊണ്ടല്ല, സന്തോഷം കൊണ്ടാണു്.”

”അതെന്താണിത്ര സന്തോഷം?”

ഭര്‍ത്താവിന്റെ ചോദ്യം കേട്ടു ഭാര്യ പറഞ്ഞു, ”അതോ, നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷം, ഇത്രയും കാലത്തിനകം ഇതാദ്യമായല്ലേ നമ്മള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നതു്. അതോര്‍ത്തപ്പോഴുള്ള സന്തോഷംകൊണ്ടു കരഞ്ഞു പോയതാണു്”. ഇതാണിന്നത്തെ കുടുംബ ജീവിതം.

പ്രേമമെന്നതു ഹൃദയങ്ങളുടെ ഐക്യമാണു്. ഒന്നായിത്തീരലാണതു്. താനും തന്റെ ജീവിതവും പ്രേമഭാജനത്തിനുവേണ്ടി എന്ന ഭാവനയാണവിടെ. പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്. എന്നാല്‍, പൂര്‍ണ്ണ സമര്‍പ്പണവും നിത്യമായ പ്രേമവും മാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളോടു് ഉണ്ടാകുക സാദ്ധ്യമല്ല. മാറ്റമില്ലാത്ത പരമാത്മാവിങ്കല്‍ മാത്രമേ അതുണ്ടാവുകയുള്ളൂ.

യഥാര്‍ത്ഥ പ്രേമം പരമാത്മാവിങ്കലുള്ള ഹൃദയത്തിന്റെ ഭാവമാണു്. അതു് ഈശ്വരനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണു്. ഈശ്വരനോടുള്ള സമര്‍പ്പണത്തിലൂടെ മാത്രമേ, നമുക്കീ പ്രേമത്തെയോ നിസ്സ്വാര്‍ത്ഥതയെയോ പൂര്‍ണ്ണമായ ആനന്ദത്തെയോ കൈ വരിക്കുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍, നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും അവിടുത്തേക്കു സമര്‍പ്പിക്കുവാന്‍ കഴിയണം. അതാണു ശരണാഗതി. അതില്ലാതെ യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ കഴിയില്ല.