കൂടുതൽ അവബോധത്തോടും, അനുകമ്പയോടും, ലക്ഷ്യബോധത്തോടും കൂടിയ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതിനായി, അമ്മ തൻ്റെ പുതുവത്സര സന്ദേശത്തിൽ 12 സുപ്രധാന കാര്യങ്ങൾ പങ്കുവെച്ചു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സ്നേഹവും, ക്ഷമയും, സ്വയം അച്ചടക്കവും വളർത്താനും, ഐക്യത്തിലും സമാധാനത്തിലും നമ്മെ ഒന്നിച്ച് മുന്നോട്ട് നയിക്കാനും ഈ ചിന്തകൾക്ക് ഈ വർഷം മുഴുവൻ സാധിക്കട്ടെ.
മനസ്സിൻ്റെ നിരന്തരമായ ചലനം നിരന്തരമായ ഓളങ്ങളെ, ചിന്തകളെ സൃഷ്ടിക്കുന്നു. ഈ ചിന്താതരംഗങ്ങള്‍ കാരണം എല്ലാറ്റിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു് അവ്യക്തവും അപൂര്‍ണ്ണവുമാകുന്നു.
ചഞ്ചലപ്പെടുകയെന്നതു മനുഷ്യ മനസ്സിൻ്റെ സ്വഭാവമാണു്. ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം കണക്കെ അതു് ഒരു കാര്യത്തില്‍നിന്നു മറ്റൊന്നിലേക്കു സദാ ചലിച്ചുകൊണ്ടിരിക്കും.
ഈ ചലനം അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഒരു നിമിഷം മനസ്സു് (എന്തിനെയെങ്കിലും) ഇഷ്ടപ്പെടുന്നു; അടുത്ത നിമിഷം വെറുക്കുന്നു. ഒരു വസ്തുവിനെ മനസ്സിപ്പോള്‍ കൊതിക്കുന്നു. അടുത്ത നിമിഷം അതേ വസ്തുവില്‍ അതിനു മടുപ്പു വരുന്നു.
മനസ്സു് എന്ന പെന്‍ഡുലം ചിലപ്പോള്‍ ക്രോധത്തിലേക്കു നീങ്ങും. ചിലപ്പോള്‍ ആഗ്രഹത്തിലേക്കു നീങ്ങും. നിശ്ചലമായിരിക്കുക എന്നതു് അതിനു സാദ്ധ്യമല്ല. നിശ്ചലാവസ്ഥ എന്നൊന്നു മനസ്സിനില്ല.
മനസ്സിൻ്റെ ഒരിക്കലും നിലയ്ക്കാത്ത ഈ ചലനം കാരണം പ്രപഞ്ചത്തിൻ്റെ ചലിക്കാത്ത, സ്ഥിരമായ അടിസ്ഥാന സത്തയെ ദര്‍ശിക്കുവാന്‍ കഴിയാതെ പോകുന്നു. ആ മാറ്റമില്ലാത്ത സത്തയാണു് എല്ലാത്തിൻ്റെയും യഥാര്‍ത്ഥ സ്വരൂപം.
പരിസ്ഥിതിയെ പഴിചാരാതെ, ഇപ്പോഴുള്ള മനഃസ്ഥിതിയാണു നമ്മള്‍ ആദ്യം മാറ്റിയെടുക്കേണ്ടതു്. അതിനു വേണ്ടിയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന.
ഒരു കുട്ടി ക്ഷേത്രത്തില്‍ ചെന്നു പ്രാര്‍ത്ഥിക്കുകയാണു്, ”ഈശ്വരാ! അമേരിക്കയുടെ തലസ്ഥാനം ചൈനയാക്കണേ” എന്നു്. ഇതുകേട്ടു കൊണ്ടു് അടുത്തുനിന്ന ഒരാള്‍ ചോദിച്ചു, ”എന്താ കുട്ടീ, ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതു്?”
”അതോ, പരീക്ഷയ്ക്കു ഞാനെഴുതിയതു് അമേരിക്കയുടെ തലസ്ഥാനം ചൈനയാണെന്നാണു്. പിന്നീടാണു മനസ്സിലായതു് അതു തെറ്റാണെന്നു്. എൻ്റെ ഉത്തരം ശരിയാകാന്‍ വേണ്ടിയാണു ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുന്നതു്.” ഇതായിരുന്നു കുട്ടിയുടെ മറുപടി.
ഇതു കുട്ടിത്തമാണു്. നമ്മള്‍ വളര്‍ത്തേണ്ടതു് ഈ കുട്ടിത്തമല്ല, കുഞ്ഞു ഹൃദയമാണു്. നിഷ്‌കളങ്കതയാണു്. കുട്ടിത്തം വിവേകമില്ലായ്മയാണു്. അതു നമ്മെ പക്വതയില്ലായ്മയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
നീന്തല്‍ പഠിക്കാന്‍ പോയാല്‍ പഠിപ്പിക്കുന്ന ആള്‍ എപ്പോഴും കൂടെ നിന്നാല്‍ സ്വയം നീന്തുവാനുള്ള കഴിവു വേഗം നേടുവാനാവില്ല. അതിനാല്‍, നമ്മള്‍ സ്വയം ശക്തി ആര്‍ജ്ജിക്കണം.
ജീവിതത്തില്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള ശക്തി നാം സ്വയം കണ്ടെത്തണം. മനഃസ്ഥിതിയെ മാറ്റുവാന്‍ കഴിയുന്നതിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. അല്ലാതെ, പരിസ്ഥിതിയെ പഴി പറഞ്ഞും അതിനെ മാറ്റാനാവാതെ നിരാശപ്പെട്ടും ജീവിതം നഷ്ടമാക്കരുതു്.
എയര്‍ക്കണ്ടീഷന്‍ കാറില്‍ യാത്ര ചെയ്യുന്ന മക്കള്‍ കാണും. നമുക്കറിയാം, മനസ്സമാധാനമില്ലെങ്കില്‍ എയര്‍ക്കണ്ടീഷന്‍ കാറില്‍ യാത്ര ചെയ്തിട്ടും എന്തു പ്രയോജനം? പരിസ്ഥിതി ശരിയാക്കിയതുകൊണ്ടു മാത്രം പ്രയോജനമില്ല. എയര്‍ക്കണ്ടീഷന്‍ മുറിയില്‍ക്കിടന്നു് ആത്മഹത്യ ചെയ്യുന്നവരുണ്ടു്.
എന്നാല്‍, മനഃസ്ഥിതി ശരിയാക്കുകയാണെങ്കില്‍, ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നമുക്കു നേരിടാന്‍ കഴിയും. ആശ്വാസത്തിനുവേണ്ടി മറ്റുള്ളവരെ ചാരാതെ നമ്മള്‍ നമ്മില്‍ത്തന്നെ വിശ്വാസം വളര്‍ത്തണം. അതിലൂടെ മാത്രമേ നമുക്കു് ആശ്വാസം ലഭിക്കുകയുള്ളൂ.
കത്തിനു നമുക്കു തരാന്‍ കഴിയാത്തതെന്തോ, അതാണു മതം നമുക്കു നല്കുന്നതു്. എന്താണു മനുഷ്യന്‍ നിരന്തരം ആഗ്രഹിക്കുന്നതു്? ഇന്നു ലോകത്തില്‍ ദുര്‍ല്ലഭമായിരിക്കുന്ന വസ്തു ഏതാണു്? ‘ശാന്തി’യാണതു്.
ഇന്നു ശാന്തിയെന്നതു ലോകത്തെവിടെയും കാണാന്‍ കിട്ടുന്നില്ല. അകത്തുമില്ല ശാന്തി, പുറത്തുമില്ല ശാന്തി. പൂര്‍ണ്ണമായൊരു ജീവിതം നയിക്കണമെങ്കില്‍ ശാന്തി വേണം. സ്നേഹം വേണം. ശാന്തി എന്നതു് എല്ലാ ആഗ്രഹങ്ങളും സഫലമായ ശേഷം കിട്ടുന്ന ഒന്നല്ല. മനസ്സുള്ളിടത്തോളം കാലം ആഗ്രഹങ്ങള്‍ ഉയര്‍ന്നു വരുകയും അവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ശാന്തി ഉണ്ടാകുന്നതു്, എല്ലാ ചിന്തകളും അടങ്ങി, നമ്മള്‍ മനസ്സിനപ്പുറം പോകുമ്പോഴാണു്.
എല്ലാറ്റിനും അതീതമായ ആ അവസ്ഥയില്‍ വ്യക്തി ബോധം അനന്തമായ ബോധത്തില്‍ ലയിക്കുന്നു. നാമങ്ങളുടെയും രൂപങ്ങളുടെയും ലോകം അതോടെ ഇല്ലാതാകുന്നു. സനാതനധര്‍മ്മത്തിലെ അദ്വൈതസിദ്ധാന്തത്തിൻ്റെ കാതല്‍ ഇതാണു്. മനുഷ്യനു പരമമായ പൂര്‍ണ്ണതയെ പ്രാപിക്കാം. അതു തന്നെയാണു് അവൻ്റെ യഥാര്‍ത്ഥസ്വരൂപം. എങ്കില്‍ എന്തുകൊണ്ടു് ഇപ്പോള്‍ നമ്മള്‍ അതനുഭവിക്കുന്നില്ല എന്നതു ചോദിച്ചേക്കാം! പ്രധാനമായും ബാഹ്യ വസ്തുക്കളോടുള്ള മമതകൊണ്ടാണു്. നമ്മുടെ സ്വരൂപത്തെ ക്കുറിച്ചുള്ള അജ്ഞാനം ശരിയായ ജ്ഞാനത്തിലൂടെ മാത്രമേ മാറുകയുള്ളൂ. ഈ ശുദ്ധജ്ഞാനം ഉള്ളിലുദിക്കാന്‍ ഒരൊറ്റ വഴി മാത്രമേയുള്ളൂ. ഒരു സദ്ഗുരുവിൻ്റെ, പൂര്‍ണ്ണമായ ആനന്ദവും ശാന്തി യും നിരന്തരം അനുഭവിക്കുന്ന ഒരു മഹാത്മാവിൻ്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കുക എന്നതു്.
നിരന്തരം ശാന്തി അനുഭവിക്കുന്ന ഒരാള്‍ എപ്പോഴും ഉല്ലാസവാനായിരിക്കും. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ താളലയം ഒരിക്കലും നഷ്ടമാകുന്നില്ല. യാതൊരുവിധ പ്രശ്‌നത്തിനും അദ്ദേഹത്തെ അലട്ടുവാനോ, സമനില തെറ്റിക്കുവാനോ സാദ്ധ്യമല്ല. അദ്ദേഹം കഴിഞ്ഞു പോയതിനെ കുറിച്ചോര്‍ത്തു വിഷമിക്കുകയോ വരാനിരിക്കുന്നതിനെ കുറിച്ചു് ഉത്കണ്ഠപ്പെടുകയോ ചെയ്യുന്നില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ സാഹചര്യത്തെയും അദ്ദേഹം ശാന്തതയോടും മനഃസംയമനത്തോടും നേരിടുന്നു.
തീര്‍ച്ചയായും ജീവിതത്തില്‍ മറ്റുള്ളവരെപ്പോലെത്തന്നെ അദ്ദേഹത്തിനും പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. പക്ഷേ പ്രശാന്തചിത്തനായ ഒരാള്‍ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രശ്‌നങ്ങളെ നേരിടുക. പ്രശ്‌നങ്ങളോടുള്ള അയാളുടെ മനോഭാവം വ്യത്യസ്തമായിരിക്കും. അങ്ങനെയുള്ളവര്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും ഒരു പ്രത്യേക അഴകും ചാതുര്യവും കാണും. ജീവിതത്തില്‍ ഉണ്ടാകാ വുന്ന ഏതു പ്രതിസന്ധിയിലും അവര്‍ അചഞ്ചലരായിത്തന്നെ നിലകൊള്ളും.
നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ.
സീതയുടെ സ്വയംവര മണ്ഡപത്തിലേക്കു ശ്രീരാമന്‍ കയറി വരുകയാണു്. മിഥിലാവാസികള്‍ രാമനെക്കണ്ട മാത്രയില്‍ത്തന്നെ, ”ഓ! ഇദ്ദേഹം എത്രയോ സുന്ദരന്‍, കരുത്തന്‍, ഗുണവാന്‍! ഈശ്വരാ, ആ വില്ലുകുലയ്ക്കുവാനായി ഇദ്ദേഹത്തിനു ശക്തി കൊടുക്കണേ” എന്നാണു പ്രാര്‍ത്ഥിച്ചതു്.
ശ്രീരാമന്‍ അകത്തേക്കു കടന്നപ്പോള്‍, സ്വയംവരത്തില്‍ സീതയെ നേടാനുള്ള ആഗ്രഹത്തോടെ അവിടെ എത്തിയിരുന്ന രാജാക്കന്മാരെല്ലാം അദ്ദേഹത്തെ മനസാ ഇങ്ങനെ ശപിച്ചു, ”ഇയാളെ എന്തിനാണു് ഇവിടേക്കു വരുത്തിയതു്? ഇങ്ങേരു വന്നതു കാരണം നമുക്കുള്ള അവസരം നഷ്ടമാകുമോ? നമുക്കു സീതയെ കിട്ടുന്ന കാര്യം സംശയം തന്നെ. ഇയാള്‍ ഇവിടെ നിന്നും പോയാല്‍ മതിയായിരുന്നു.” എന്നിങ്ങനെ അവര്‍ സാഹചര്യത്തെ ശപിച്ചു കൊണ്ടേയിരുന്നു.
ഈ സമയം ശ്രീരാമനെ ദര്‍ശിച്ച സീതയാകട്ടെ, ”ഈശ്വരാ! ഇത്രയും ഭാരമുള്ള വില്ലു് അവിടുന്നു് എന്തിനാണു നിര്‍മ്മിച്ചതു്? ഇതിൻ്റെ ഭാരമൊന്നു കുറച്ചു കൊടുത്തു കൂടേ?” എന്നിങ്ങനെ പരിസ്ഥിതിയെ മാറ്റാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു.
ഇതില്‍ മിഥിലാവാസികളുടെ പ്രാര്‍ത്ഥനയാണു ശരിയായ പ്രാര്‍ത്ഥന. അവരുടെ മനോഭാവമാണു ശരിയായിട്ടുള്ളതു്. അവര്‍ പരിസ്ഥിതിയെ മാറ്റുവാനല്ല പ്രാര്‍ത്ഥിച്ചതു്. അതിനെ നേരിടാന്‍ വേണ്ട ശക്തി നല്കണേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഇതുപോലെ, നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ. എന്നാല്‍, പ്രാര്‍ത്ഥന വെറും കുട്ടിത്തമാകാനും പാടില്ല.