ഇന്നു നൂറുകണക്കിനു സിനിമകളുടെയും നോവലുകളുടെയും ഗാനങ്ങളുടെയും പ്രധാനവിഷയം പ്രേമമാണു്.

എഴുത്തുകാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട വിഷയം പ്രേമമാണു്. എന്നാല്‍, എഴുതിയതുകൊണ്ടോ, വായിച്ചതുകൊണ്ടോ മാത്രം പ്രേമം ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തില്‍ യഥാര്‍ത്ഥ പ്രേമം കണ്ടെത്തുവാന്‍ തന്നെ പ്രയാസമാണു്. ഭാര്യാഭര്‍ത്തൃബന്ധം പോലും യാന്ത്രികമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ജീവിതം തന്നെ വിരസമായി മാറിയിരിക്കുന്നു. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.

ഒരിടത്തു് ഒരു വീടിന്റെ മുറ്റത്തു ഭാര്യയും ഭര്‍ത്താവും കൂടി ഒരു കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു ചുഴലിക്കാറ്റു വന്നു. കാറ്റു രണ്ടുപേരെയും കട്ടിലോടു കൂടി ഉയര്‍ത്തിക്കൊണ്ടു പോയി. അവരെ ഇറക്കി വച്ചതു നൂറു കിലോമീറ്റര്‍ അകലെ. ഭാഗ്യത്തിനു് അപകടമൊന്നും സംഭവിച്ചില്ല. ഉടനെ ഭാര്യ വിതുമ്പി വിതുമ്പി കരയാന്‍ തുടങ്ങി. ഭര്‍ത്താവു ചോദിച്ചു, ”നീ എന്തിനാണു കരയുന്നതു്. നോക്കൂ, നമ്മള്‍ സുരക്ഷിതരായി ഇവിടെ എത്തിയില്ലേ. ഒരപകടവും സംഭവിച്ചില്ലല്ലോ. ദേഹത്തൊരു മുറിവു പോലുമില്ല. പിന്നെ എന്തിനാണു നീ കരയുന്നതു്.”

ഉടനെ ഭാര്യ പറയുകയാണു്, ”ഞാന്‍ കരയുന്നതു വിഷമം കൊണ്ടല്ല, സന്തോഷം കൊണ്ടാണു്.”

”അതെന്താണിത്ര സന്തോഷം?”

ഭര്‍ത്താവിന്റെ ചോദ്യം കേട്ടു ഭാര്യ പറഞ്ഞു, ”അതോ, നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷം, ഇത്രയും കാലത്തിനകം ഇതാദ്യമായല്ലേ നമ്മള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നതു്. അതോര്‍ത്തപ്പോഴുള്ള സന്തോഷംകൊണ്ടു കരഞ്ഞു പോയതാണു്”. ഇതാണിന്നത്തെ കുടുംബ ജീവിതം.

പ്രേമമെന്നതു ഹൃദയങ്ങളുടെ ഐക്യമാണു്. ഒന്നായിത്തീരലാണതു്. താനും തന്റെ ജീവിതവും പ്രേമഭാജനത്തിനുവേണ്ടി എന്ന ഭാവനയാണവിടെ. പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്. എന്നാല്‍, പൂര്‍ണ്ണ സമര്‍പ്പണവും നിത്യമായ പ്രേമവും മാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളോടു് ഉണ്ടാകുക സാദ്ധ്യമല്ല. മാറ്റമില്ലാത്ത പരമാത്മാവിങ്കല്‍ മാത്രമേ അതുണ്ടാവുകയുള്ളൂ.

യഥാര്‍ത്ഥ പ്രേമം പരമാത്മാവിങ്കലുള്ള ഹൃദയത്തിന്റെ ഭാവമാണു്. അതു് ഈശ്വരനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണു്. ഈശ്വരനോടുള്ള സമര്‍പ്പണത്തിലൂടെ മാത്രമേ, നമുക്കീ പ്രേമത്തെയോ നിസ്സ്വാര്‍ത്ഥതയെയോ പൂര്‍ണ്ണമായ ആനന്ദത്തെയോ കൈ വരിക്കുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍, നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും അവിടുത്തേക്കു സമര്‍പ്പിക്കുവാന്‍ കഴിയണം. അതാണു ശരണാഗതി. അതില്ലാതെ യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ കഴിയില്ല.

ഇക്കാലത്താര്‍ക്കും പ്രേമത്തിന്റെയോ, ധ്യാനത്തിന്റെയോ മൗനം മനസ്സിലാക്കാന്‍ കഴിവില്ല. അവരതിനെ വികല്പമെന്നോ ഭ്രാന്തെന്നോ ഒക്കെ വിളിച്ചേക്കും. ധ്യാനിയുടെ മൗനം എന്തെന്നു കൂടി അവര്‍ക്കറിയില്ല.

സാധാരണക്കാര്‍ക്കു വാക്കുകളുടെ ലോകം മാത്രമേ പരിചയമുള്ളൂ. അവിടെ അവരറിയുന്ന സ്നേഹവും വാക്കുകളിലൂടെത്തന്നെ പ്രകടമാക്കുന്ന സ്നേഹമാണ്. പറഞ്ഞറിയിക്കാനാവാത്ത തരം സ്നേഹമുണ്ടെന്നവര്‍ക്കറിയില്ല. സ്നേഹഭാജനവുമായി പരിപൂര്‍ണ്ണ ഐക്യം പ്രാപിച്ചാല്‍പ്പിന്നെ അവിടെന്തു വാക്കുകളാണുള്ളത്? നമ്മള്‍ അവിടെ പ്രശാന്തചിത്തരും മഹാമൗനികളുമായി മാറുന്നു. ഇടതടവില്ലാത്ത ആ ധ്യാനാവസ്ഥയെത്തന്നെയാണു സമാധിയെന്നു പറയുന്നത്.”

ഒരു നിമിഷം നിര്‍ത്തിയ ശേഷം അമ്മ തുടര്‍ന്നു, ”പ്രേമഭാജനവുമായി ഒന്നാകുമ്പോള്‍ ഉണ്ടാകുന്ന മൗനത്തിനു ദൃഷ്ടാന്തമായി ശിവന്റെയും, പാര്‍വ്വതീദേവിയുടെയും ഒരു കഥയുണ്ട്.” എന്നിട്ടു് അമ്മ ആ കഥ വിവരിച്ചു തുടങ്ങി.
”പരമശിവന്‍ ഭിക്ഷയ്ക്കായി ലോകം മുഴുവന്‍ ചുറ്റിത്തിരിയാന്‍ പുറപ്പെട്ടു കഴിഞ്ഞാല്‍പ്പിന്നെ പാര്‍വ്വതീദേവി കൈലാസത്തില്‍ എന്നും ഒറ്റയ്ക്കാണ്. ദേവിക്കു് ഈ വിരഹം അസഹ്യമായി തോന്നി. ഒരു ദിവസം സംഭാഷണ മദ്ധ്യേ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടു ദേവി ശിവനോടു പറഞ്ഞു.

” അങ്ങു സദാ നിര്‍വ്വികല്പസമാധിയില്‍ ലയിച്ചു കഴിയുന്ന ആളായതുകൊണ്ടു് അങ്ങേയ്ക്കു വേര്‍പാടിന്റെ ദുഃഖമൊന്നും കണ്ടില്ലെന്നു വരാം. എനിക്കങ്ങനെയല്ല. അതുകൊണ്ടു സമാധിയെന്തെന്നു് എനിക്കുകൂടി ഉപദേശിച്ചു തരണം. അങ്ങനെയായാല്‍ എനിക്കും വിരഹദുഃഖം അനുഭവപ്പെടാതെ കഴിക്കാമായിരുന്നല്ലോ.”

പരമശിവന്‍ ദേവിയോടു പത്മാസനസ്ഥയായി ഇരുന്നു കണ്ണുകളടച്ചു മനസ്സിനെ അന്തര്‍മ്മുഖമാക്കാന്‍ പറഞ്ഞു. ദേവി ധ്യാനമഗ്നയായി.
”ഇപ്പോള്‍ എന്തു കാണുന്നു?” പരമശിവന്‍ ചോദിച്ചു.
”അങ്ങയുടെ രൂപം മനോനേത്രത്തിനു മുമ്പില്‍ കാണുന്നു.”
”ആ രൂപത്തെയും കടന്നു പോകൂ. ഇപ്പോഴെന്തു കാണുന്നു?”
”ഒരു ദിവ്യപ്രകാശം.”
”അതിനെയും അതിക്രമിച്ചു നോക്കൂ. ഇപ്പോഴോ?”
”നാദം മാത്രമാണിപ്പോള്‍ കേള്‍ക്കുന്നത് ”
”അതിനുമപ്പുറം പോകൂ. ഇപ്പോഴെന്താണനുഭവം?”

ആ ചോദ്യത്തിനു് ഉത്തരമുണ്ടായില്ല. ദേവിയുടെ വ്യക്തിത്വം തന്നെ വിലയിച്ചു മറഞ്ഞു പോയിരുന്നു. ദേവി ശിവനുമായി പൂര്‍ണ്ണ ഐക്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവിടെ ചോദ്യം കേള്‍ക്കാനോ ഉത്തരം പറയാനോ ആരുമുണ്ടായിരുന്നില്ല. മനസ്സിനും, വാക്കിനും, ബുദ്ധിക്കും ചിന്തയ്ക്കും എത്തിച്ചേരാനാകാത്ത തലത്തില്‍ പ്രേമത്തിന്റെ പരമകാഷ്ഠയില്‍ തന്റെ നാഥനുമായുള്ള നിത്യമായ, അഭേദ്യമായ, ഐക്യം ദേവി പ്രാപിച്ചു കഴിഞ്ഞിരുന്നു.”

അമ്മ കഥ പറഞ്ഞവസാനിപ്പിച്ചു. കഥയുടെ ഭാവം ഉള്‍ക്കൊണ്ടിട്ടെന്നവണ്ണം സശ്രദ്ധം കേട്ടിരുന്നവരും സഘനമൗനത്തിലാണ്ടിരുന്നു.

ആധുനികരായ നമ്മള്‍ പറയും, പ്രേമവും വിശ്വാസവും അന്ധമാണെന്നു്. യുക്തിയിലും ബുദ്ധിയിലുമാണവരുടെ കണ്ണു്.

എന്നാല്‍, അമ്മ പറയുന്നു, ‘യുക്തി അന്ധമാണു്.’ കാരണം, യുക്തി മാത്രമായാല്‍ ജീവിതം മുരടിച്ചു പോകും. അതിനാല്‍ പ്രേമത്തിലും വിശ്വാസത്തിലും ആയിരിക്കണം നമ്മുടെ കണ്ണു്. യുക്തിയിലും ബുദ്ധിയിലും മാത്രം നിലകൊള്ളുന്ന ഒരു സമൂഹത്തെ ഭാവനയില്‍ കാണുക. കാണാന്‍കൊള്ളാവുന്ന, സ്വയം ചലിക്കുന്ന, സംസാരിക്കുന്ന കുറെ യന്ത്രങ്ങളെ മാത്രമേ, അവിടെ കാണാന്‍ കഴിയൂ. അതിനാലാണു് അമ്മ പറയുന്നതു പ്രേമത്തിലും വിശ്വാസത്തിലുമാണു ജീവിതം നിലകൊള്ളുന്നതെന്നു്.

ചാണകവും മറ്റു വളങ്ങളും റോസാച്ചെടിയുടെ ചുവട്ടിലാണിടേണ്ടതു്. നറുമണം പരത്തുന്ന പുഷ്പങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന ആ ചെടിയുടെ മുകളിലിട്ടു് അതിന്റെ സുഗന്ധം നഷ്ടമാക്കല്ലേ, സൗന്ദര്യം നശിപ്പിക്കല്ലേ. യുക്തിയും ബുദ്ധിയും അതാതിന്റെ സ്ഥാനത്തു പ്രയോഗിക്കൂ. ജീവിതത്തിനു സുഗന്ധവും സൗന്ദര്യവും പകരുന്ന പ്രേമത്തെയും വിശ്വാസത്തെയും നശിപ്പിക്കാന്‍ അതിനെ അനുവദിക്കരുതേ എന്നാണു് അമ്മയ്ക്കു പറയുവാനുള്ളതു്.

പ്രേമവും വിശ്വാസവും കൊണ്ടു് എത്രയോ പേര്‍ ഉദ്ധരിക്കപ്പെടുന്നുണ്ടു് എന്നതിനു് ഒരു തെളിവാണു ശബരിമല തീര്‍ത്ഥാടനം. മണ്ഡല വ്രതക്കാലത്തു് ആ നാല്പത്തിയൊന്നു ദിവസം അവര്‍ കള്ളു കുടി നിര്‍ത്തി. ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി. അഹങ്കാരം പറച്ചിലും നിര്‍ത്തി. ബ്രഹ്മചര്യത്തോടും ധര്‍മ്മബോധത്തോടും ‘സ്വാമിയേ ശരണം’ എന്ന ഏകമന്ത്ര ജപത്തോടുകൂടി ജീവിക്കുവാന്‍ ശീലിക്കുന്നു. അത്രയും നാളെങ്കിലും കുടുംബങ്ങള്‍ക്കും സമൂഹത്തിനും കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും മോചനം ലഭിക്കുന്നു.

എന്നാല്‍, അവിടേക്കും വിമര്‍ശനശരങ്ങള്‍ തൊടുത്തു വിടാന്‍ നമ്മള്‍ മത്സരിക്കുകയാണു്, ഇതെല്ലാം മനുഷ്യനെ പറ്റിക്കലാണു്. വിശ്വാസത്തെ ചൂഷണം ചെയ്യുകയാണു്. ഈ വിധമാണു് അവരുടെ വാദഗതികള്‍. എന്നാല്‍, അതിന്റെ പിന്നിലെ പ്രായോഗികത അവര്‍ കാണുന്നില്ല. ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതാണു്, വിമര്‍ശനം ആവശ്യമാണു്. എന്നാല്‍, അതു് അന്ധമാകാന്‍ പാടില്ല. വിമര്‍ശനം നന്മയെ നശിപ്പിക്കുന്നതാകരുതു്. പ്രേമത്തില്‍ക്കൂടിയും വിശ്വാസത്തില്‍ക്കൂടിയും നാം ചെന്നെത്തുന്നതു് ആത്മതത്ത്വത്തിലേക്കാണു്.

ശരിയായ സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയമാണ്. ഹൃദയത്തിലെ ഈ സ്നേഹാനുഭൂതി പകരാന്‍ വാക്കുകളില്ല. വാക്കുകള്‍ക്കു ഹൃദയത്തില്‍ ഇടമില്ല. അവയുടെ സ്ഥാനം ബുദ്ധിയിലാണ്. ബുദ്ധിക്കു സംസാരിക്കാനറിയാം. എന്നാല്‍ അതു് ഒരു ടേപ്പ് റിക്കാര്‍ഡര്‍ പോലെയേ ഉള്ളൂ. വാക്കുകള്‍ വെറുതെ ചവച്ചു തുപ്പാനേ ബുദ്ധിക്കു കഴിവുള്ളൂ. അവയ്ക്കു പിന്നില്‍ വികാരമില്ല.

കരുണയെന്തെന്നു ബുദ്ധിക്കു് അനുഭവിച്ചറിയാനാവില്ല. ദയയും സ്നേഹവുമൊന്നും ബുദ്ധിയുടെ പരിധിയില്‍ വരില്ല. അതിന്റെ കൈയില്‍ ആകെയുള്ളതു യുക്തിയാണ്. സ്നേഹത്തെയും കരുണയെയുമൊക്കെ യുക്തിയുക്തം അതു വിലയിരുത്താന്‍ നോക്കും. മോനേ, വാക്കുകള്‍ കൂടുമ്പോള്‍ അവിടെ സ്നേഹം കുറയുകയാണ്. സ്നേഹിക്കുന്ന വ്യക്തി സദാ ധ്യാനമഗ്നനെപ്പോലെയാണ്. അത്തരം സ്നേഹമുള്ളിടത്തു ചിന്തകള്‍ നിലയ്ക്കുന്നു.

യഥാര്‍ത്ഥപ്രേമി ചിന്തിക്കുകയല്ല, ധ്യാനിക്കുകയാണു ചെയ്യുന്നത്. തന്റെ സ്നേഹഭാജനത്തെ ക്കുറിച്ചുള്ള ചിന്തകള്‍ മാത്രമേ അയാളുടെ മനസ്സില്‍ ഉള്ളൂ. അവിടെ പലതരം ചിന്തകള്‍ക്കു കടന്നുവരാനിടമില്ല. ആകെയവിടെയുള്ളതു പ്രേമിയെക്കുറിച്ചുള്ള ചിന്ത ഒന്നു മാത്രമാണ്.

ഒറ്റ വൃക്ഷത്തെ മാത്രമായി കാടു് എന്നു പറയാന്‍ പറ്റാത്തപോലെ ഒറ്റ ചിന്ത മാത്രമുള്ളപ്പോള്‍ മനസ്സുണ്ടെന്നുതന്നെ പറയാന്‍ കഴിയില്ല. പ്രേമിയെപ്പറ്റി മാത്രമുള്ള ആ ഏകചിന്ത ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നു വരുന്നതാണ്, വാക്കുകള്‍ക്കും സംസാരത്തിനും എത്തിച്ചേരാനാകാത്തത്ര ആഴങ്ങളില്‍നിന്ന്. അവിടെ വിശദീകരണങ്ങളില്ല. അതിനെപ്പറ്റി കൂടുതലൊന്നും പറയാനേ കഴിയില്ല.

സ്നേഹിക്കുന്നയാള്‍ സദാ ധ്യാനത്തിലാഴ്ന്നു കഴിയുന്നു. അവിടെ ദ്വൈതമില്ല.
സ്നേഹത്തിന്റെ നിഴലാണു ധ്യാനം. നമ്മള്‍ തീര്‍ത്തും നിശ്ശബ്ദരും ആത്മനിഷ്ഠരും ആയിത്തീരുകയാണവിടെ ചെയ്യുന്നത്. ആത്മവിശ്രാന്തിയില്‍ ലയിച്ചിരിക്കുന്നയാള്‍ക്കു സംസാരിക്കാന്‍ തന്നെ കഴിയില്ല. അതാണു ആദിഗുരുവായ ദക്ഷിണാമൂര്‍ത്തി സദാ മൗനത്തില്‍ ഇരിക്കുന്നതായി കാണുന്നത്. ജ്ഞാനവൃദ്ധന്മാരായ തന്റെ ശിഷ്യര്‍ക്കു ദക്ഷിണാമൂര്‍ത്തി മൗനത്തിലൂടെയാണു് ഉപദേശിച്ചതായി പറയുന്നത്. ഗുരുവും മൗനം. ശിഷ്യരും മൗനം. ആ മൗനത്തിലൂടെ ഗുരു ശിഷ്യര്‍ക്കു ജ്ഞാനോപദേശം നല്കുകയും ചെയ്തു അവരതു് ഉള്‍ക്കൊണ്ടു തത്ത്വം സാക്ഷാത്ക്കരിക്കുകയും ചെയ്തു.

ഒരു ഭര്‍ത്താവും ഭാര്യയോടു പറയാറില്ല, ”എടീ, നാളെ പത്തു മണിക്കു നിന്നെ ഞാന്‍ സ്നേഹിക്കാം. നാളെ അഞ്ചു മണിക്കു സ്നേഹിക്കാം” എന്നു്. അഥവാ ഇങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വാക്കില്‍ നിന്നുതന്നെ വ്യക്തമാണു്, അവിടെ സ്നേഹമില്ല എന്നതു്. സ്നേഹം പിന്നീടു വന്നു ചേരുന്നതോ ചേര്‍ക്കപ്പെടേണ്ടതോ അല്ല. സ്നേഹം ഇപ്പോള്‍ ഇവിടെയാണു്.

ഇന്നു നമ്മുടെ ശരീരം മുകളിലേക്കും വശങ്ങളിലേക്കും വളര്‍ന്നു. എന്നാല്‍, മനസ്സുമാത്രം വളര്‍ന്നിട്ടില്ല എന്നതാണു വാസ്തവം. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. കഞ്ഞിനേ വളരാന്‍ കഴിയൂ. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും വിനയവും നമുക്കുണ്ടാകണം. വിനയമാണു് ഒരുവനെ വിശ്വത്തോളം വളര്‍ത്തുന്നതു്. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ഇതു കൊണ്ടാണു്.

നമ്മളില്‍ പലരും പരാതി പറയാറുണ്ടു്, ഇന്നത്തെ ലോകത്തു നല്ലതു ചെയ്യാന്‍ പോയാല്‍, വളരാന്‍ കഴിയില്ല എന്നു്. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ലതു ചെയ്യുവാനുള്ള അവസരങ്ങളാണു്. നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ഏതു നിമിഷവും ഉപയോഗപ്രദമാണു്. എന്നാല്‍, അതിനു ശ്രമിക്കാതെ പിന്നത്തേക്കു മാറ്റിവയ്ക്കുന്നവര്‍, വാസ്തവത്തില്‍ ആത്മവഞ്ചനയാണു ചെയ്യുന്നതു്.

പ്രേമവും വിശ്വാസവും ജീവിതത്തിന്റെ സൗന്ദര്യമാണു്. എന്നാല്‍, പ്രേമവും വിശ്വാസവും എവിടെയുണ്ടോ അവിടേക്കു് കല്ലെറിയുക എന്നതു് മനുഷ്യസ്വഭാവമാണു്. ഇതു പാടില്ല, കാരണം, പ്രേമം സമൂഹത്തിനു നറുമണം കൊടുക്കുന്ന പനിനീര്‍പൂവാണു്. അതിനുനേരെ ആരും കല്ലെറിയരുതു്.