ധാര്‍മ്മികാചാരസംഹിത

മനുഷ്യരാശി മുഴുവനും നമ്മുടെ കുടുംബമെന്നു നാം കരുതുന്നു. ദയയും ഉദാരതയും നാം ശീലിക്കേണ്ടതുണ്ടു്. നമ്മുടെ ജീവിതം കേവലം നമുക്കുവേണ്ടി മാത്രമാകരുതു്, നമ്മുടെ സേവനം നാം ലോകത്തിനു് അര്‍പ്പിക്കണം.

ആ സേവനവീഥിയില്‍, കൊച്ചുകുട്ടികളെയും പ്രായമായവരെയും ദരിദ്രരെയും അഗതികളെയും വികലാംഗരെയും സമൂഹത്തില്‍നിന്നു് ഒറ്റപ്പെട്ടവരെയും കഷ്ടതയനുഭവിക്കുന്ന ഏതൊരാളെയും നാം വിസ്മരിച്ചുകൂടാ. ഒരു മനുഷ്യനും രണ്ടാംകിട പൗരനായിക്കരുതപ്പെടാന്‍ പാടില്ല. ഒരു രീതിയിലും ചൂഷണം  ചെയ്യപ്പെടാനും പാടില്ല.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായ പങ്കാളിത്തം വേണം. നമ്മള്‍ യാതൊരു തരത്തിലുള്ള ലൈംഗികമായ ദുരാചരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതു്. എല്ലാ രീതിയിലുമുള്ള മേധാവിത്വവും പീഡനവും നമ്മള്‍ നിര്‍ത്തലാക്കണം.

നീതിയിലും പരസ്പരബഹുമാനത്തിലും സമാധാനത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സംസ്‌കാരം പടുത്തുയര്‍ത്താന്‍ നാം സ്വയം സമര്‍പ്പിക്കണം. നമ്മള്‍ ഒരു മനുഷ്യനെയും അടിച്ചമര്‍ത്തുകയോ പരിക്കേല്പിക്കുകയോ കൊല്ലുകയോ ശാരീരികമോ മാനസികമോ ആയ പീഡനത്തിനു വിധേയനാക്കുകയോ പാടില്ല. പ്രശ്‌നപരിഹാരങ്ങള്‍ക്കു് അഹിംസാപരമായ മാര്‍ഗ്ഗങ്ങള്‍ മാത്രം നാം അവലംബിക്കണം.

മനുഷ്യരാശി ധര്‍മ്മപരവും നീതിയുക്തവുമായ ഒരു സാമൂഹ്യവ്യ വസ്ഥിതി കെട്ടിപ്പടുക്കാന്‍ യത്‌നിക്കണം. ആ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും പൂര്‍ണ്ണത പ്രാപിക്കാനുള്ള അവസരമുണ്ടായിരിക്കണം. നമ്മള്‍ സത്യനിഷ്ഠയോടെ സൗമ്യതയോടെ, ഉദാരതയോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അന്യായമോ മുന്‍വിധിയോ വിദ്വേഷമോ കാട്ടാതെ എല്ലാവരോടും കാരുണ്യ പൂര്‍വ്വം പെരുമാറണം.

നാം മോഷ്ടിക്കുവാന്‍ പാടില്ല. നാം അധികാരത്തിനും പ്രതാപത്തിനും പണത്തിനും ഭോഗത്തിനും ഉള്ള ദുരയെ ത്യജിച്ചു് നീതിയുറ്റതും ശാന്തിപൂര്‍ണ്ണവുമായ ഒരു ലോകം പടുത്തുയര്‍ത്തണം.

വ്യക്തികളുടെ ചേതസ്സില്‍ ശുഭകരമായ മാറ്റം വരാതെ ഭൂമിയുടെ ഉദ്ധാരണം സാദ്ധ്യമല്ല. അതിനായി നമ്മുടെ പ്രജ്ഞയെ ശിക്ഷണത്തിലൂടെയും മനഃസംയമനത്തിലൂടെയും ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ക്രിയാത്മകമായ ചിന്താഗതിയിലൂടെയും ഉയര്‍ത്തുവാന്‍ യത്‌നിക്കുമെന്നു നാം പ്രതിജ്ഞയെടുക്കുന്നു. ത്യാഗം ചെയ്യുവാനും നഷ്ടം സഹിക്കുവാനും ഉള്ള സന്നദ്ധത കൂടാതെ നമ്മുടെ സ്ഥിതിയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.

നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിതു്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്ട്രീയപ്രസംഗം, മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ചു പ്രസംഗിക്കാനുണ്ടു്. സൂര്യനുകീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും ആര്‍ക്കും പ്രസംഗിക്കാന്‍ അധികാരമുണ്ടെന്നാണു് എല്ലാവരുടെയും ഭാവം.

ഇതു പറയുമ്പോള്‍ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണു് ഓര്‍മ്മ വരുന്നതു്. ദ്രോണാചാര്യര്‍ കൗരവരെയും പാണ്ഡവരെയും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം, ആദ്യത്തെ പാഠം ‘ക്ഷമ’യായിരുന്നു. ഒരു ദിവസം ഗുരു ശിഷ്യരെയെല്ലാം വിളിച്ചിട്ടു് അതുവരെ പഠിപ്പിച്ച പാഠങ്ങള്‍ ചൊല്ലി കേള്‍പ്പിക്കുവാന്‍ പറഞ്ഞു. ഓരോരുത്തരും അവര്‍ പഠിച്ച പാഠങ്ങള്‍ മനഃപാഠം ചൊല്ലിക്കേള്‍പ്പിച്ചു. അങ്ങനെ യുധിഷ്ഠിരൻ്റെ ഊഴമെത്തി. എന്നാല്‍, യുധിഷ്ഠിരന്‍ ഒരു വരി മാത്രമാണു ചൊല്ലിയതു്. ”നീ ഇത്ര മാത്രമേ പഠിച്ചിട്ടുള്ളോ?” ഗുരുവിൻ്റെ ചോദ്യം കേട്ടു യുധിഷ്ഠിരന്‍ മടിച്ചു മടിച്ചു പറഞ്ഞു, ”ക്ഷമിക്കണം ഗുരോ, ഞാന്‍ ആദ്യത്തെ പാഠം ഏതാണ്ടു പഠിച്ചു. രണ്ടാമത്തെ പാഠം അത്രപോലും പഠിച്ചിട്ടില്ല.”

ഇതു കേട്ട ദ്രോണര്‍ക്കു ദേഷ്യം അടക്കാനായില്ല, കാരണം, മറ്റു ശിഷ്യന്മാരേക്കാളും പഠിത്തത്തിൻ്റെ കാര്യത്തില്‍ അദ്ദേഹം പ്രതീക്ഷ വച്ചിരുന്നതു യുധിഷ്ഠിരനിലാണു്. എന്നാല്‍, മറ്റുള്ളവര്‍ മുഴുവന്‍ പാഠങ്ങളും ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ യുധിഷ്ഠിരനാകട്ടെ, കഷ്ടിച്ചു രണ്ടുവരി മാത്രമേ ചൊല്ലാനറിയൂ എന്നു പറയുന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ ദ്രോണര്‍ ഒരു വടി എടുത്തു് ഒടിഞ്ഞു കഷ്ണങ്ങളാകുന്നതു വരെ യുധിഷ്ഠിരനെ അടിച്ചു. എന്നാല്‍, അടി മുഴുവന്‍ കൊണ്ടിട്ടും യുധിഷ്ഠിരൻ്റെ മുഖത്തെ പുഞ്ചിരിയും പ്രസന്നതയും മാഞ്ഞിരുന്നില്ല.

അതു കണ്ടപ്പോള്‍ ഗുരുവിൻ്റെ ദേഷ്യം തണുത്തു. അദ്ദേഹത്തിനു വിഷമമായി. സ്നേഹപൂര്‍വ്വം അദ്ദേഹം പറഞ്ഞു, ”കുഞ്ഞേ, നീയൊരു രാജപുത്രനാണു്. നിനക്കു് എന്നെ വേണമെങ്കില്‍ ജയിലിലടയ്ക്കാം, ശിക്ഷിക്കാം. എന്നിട്ടു് നീയതൊന്നും ചെയ്തില്ല. നിനക്കു് അല്പം പോലും ദേഷ്യം വന്നില്ല. നിന്നെപ്പോലെ ക്ഷമയുള്ളവര്‍ ഈ ലോകത്തുണ്ടോ? കുഞ്ഞേ നീ എത്ര മഹത്ത്വമുള്ളവനാണു്.” ഇതു പറഞ്ഞു് അദ്ദേഹം നോക്കുമ്പോള്‍ യുധിഷ്ഠിരന്‍ പഠിച്ച പാഠങ്ങള്‍ എഴുതിയിരുന്ന എഴുത്തോല അവിടെ കിടക്കുന്നു. അതിലെ ആദ്യത്തെ വരി ‘ഒരിക്കലും ക്ഷമ കൈവിടാതിരിക്കുക’ എന്നതായിരുന്നു. രണ്ടാമത്തെ വരിയാകട്ടെ, ‘എല്ലായ്‌പ്പോഴും സത്യം മാത്രം പറയുക’ എന്നും.

അദ്ദേഹത്തിൻ്റെ ദൃഷ്ടി വീണ്ടും യുധിഷ്ഠിരൻ്റെ മുഖത്തേക്കു് ഉയര്‍ന്നപ്പോള്‍ എഴുത്തോലയില്‍ കണ്ട വരികള്‍, യുധിഷ്ഠിരൻ്റെ കണ്ണുകളില്‍ പ്രകാശിക്കുന്നതായി അദ്ദേഹത്തിനു തോന്നി. ശിഷ്യൻ്റെ രണ്ടു കൈകളിലും ചേര്‍ത്തു പിടിച്ച ദ്രോണരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അദ്ദേഹം പറഞ്ഞു, ”യുധിഷ്ഠിരാ! ഞാന്‍ നിങ്ങളെ പഠിപ്പിക്കുമ്പോള്‍ വെറും വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. മറ്റുള്ള കുട്ടികള്‍ തത്തയെപ്പോലെ അതു് ഏറ്റു ചൊല്ലുകയായിരുന്നു. വാസ്തവത്തില്‍ നീ മാത്രമാണു് അവ ശരിയായി പഠിച്ചതു്. നീ എത്ര മഹാനാണു കുഞ്ഞേ! ഇത്രകാലം ഞാന്‍ പഠിപ്പിച്ചിട്ടും ഇതിലെ ഒരു വരിപോലും എനിക്കു പഠിക്കുവാനായില്ല. എനിക്കു് എൻ്റെ ദേഷ്യത്തെ നിയന്ത്രിക്കുവാനായില്ല; ക്ഷമിക്കുവാനായില്ല.”

നിറഞ്ഞ കണ്ണുകളോടെ ഗുരു പറയുന്നതു കേട്ടു യുധിഷ്ഠിരന്‍ പറഞ്ഞു, ”ക്ഷമിക്കണം ഗുരോ അങ്ങയോടെനിക്കല്പം ദേഷ്യമുണ്ടായി.” അതു കേട്ടതോടെ തൻ്റെ ശിഷ്യന്‍ രണ്ടാമത്തെ പാഠവും പഠിച്ചുവെന്നു ദ്രോണര്‍ക്കു ബോദ്ധ്യമായി. കാരണം, സാധാരണ പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍, അതില്‍ വീഴാത്തവര്‍ വിരളമാണു്. ഉള്ളില്‍ ദേഷ്യം ഉണ്ടെങ്കിലും പുറത്തു പറയാന്‍ മടിക്കും. എന്നാല്‍, യുധിഷ്ഠിരൻ്റെ കാര്യം നോക്കുക. തുറന്നു പറയാന്‍ ഒരു മടിയും കാണിച്ചില്ല. അതിനര്‍ത്ഥം, യുധിഷ്ഠിരന്‍ രണ്ടാമത്തെ പാഠവും പഠിച്ചു എന്നാണു്. പഠനം പൂര്‍ണ്ണമാകുന്നതു്, പഠിച്ചതു ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മാത്രമാണു്. അതിനു ശ്രമിക്കുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍.

സത്യത്തില്‍ പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്. പറയാനുള്ളതു ജീവിതത്തിലൂടെ കാട്ടിക്കൊടുക്കുകയാണു് ആവശ്യം. എന്നാല്‍, ഇന്നു പലതും വാക്കില്‍ മാത്രം ഒതുങ്ങുന്നു. ജീവിതത്തില്‍ കാണുന്നില്ല. എന്നിരുന്നാലും നല്ല വാക്കിനും നല്ല പ്രവൃത്തിക്കും തീര്‍ച്ചയായും ഫലമുണ്ടു്. അവ ഒരിക്കലും അര്‍ത്ഥശൂന്യമാകുന്നില്ല.

ഈശ്വരപൂജയ്ക്കായി, നാം ഉപയോഗിക്കുന്നതെന്തും ഏറ്റവും നല്ലതായിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. ചീഞ്ഞ പഴങ്ങളോ വാടിയ പൂക്കളോ വൃത്തിയില്ലാത്ത പാത്രങ്ങളോ ഒന്നും നമ്മള്‍ ഒരിക്കലും ഈശ്വരപൂജയ്ക്കു് ഉപയോഗിക്കാറില്ല.

നാം എത്ര ശ്രദ്ധയോടുകൂടി റോഡു മുറിച്ചു കടക്കുവാന്‍ ശ്രമിച്ചാലും മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധകൊണ്ടു നമുക്കു് അപകടം ഉണ്ടാകാം. കര്‍മ്മഫലത്തെ നിയന്ത്രിക്കുന്ന എല്ലാ ഘടകങ്ങളും നമുക്കു് അനുകൂലമായിത്തീരാന്‍ ഈശ്വരകൃപ ഉണ്ടായേ കഴിയൂ എന്നു പറയുന്നതു് അതുകൊണ്ടാണു് . അതിനുള്ള എളുപ്പവഴി, എല്ലാ കര്‍മ്മങ്ങളും ഈശ്വരപൂജ ആയി ചെയ്യുക എന്നതാണു്.

ഓരോ കര്‍മ്മവും ഈ മനോഭാവത്തോടുകൂടി ചെയ്താല്‍ കാലക്രമേണ നമുക്കു സത്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യുവാന്‍ കഴിയുകയുള്ളൂ. ദുഷ്‌കര്‍മ്മങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. കാരണം, ദുഷ്‌കര്‍മ്മങ്ങള്‍ എങ്ങനെ ഈശ്വരനു് അര്‍പ്പിക്കുവാന്‍ കഴിയും?

ഈശ്വരപൂജ ചെയ്യുന്ന ഒരുവനു് ഉണ്ടായിരിക്കേണ്ട മുഖ്യഭാവം വിനയത്തിൻ്റെതാണു്. അതിനാല്‍ പൂജാഭാവത്തില്‍ കര്‍മ്മം ചെയ്യുമ്പോള്‍ നമുക്കു് അഹങ്കരിക്കുവാന്‍ കഴിയുകയില്ല. കര്‍മ്മത്തില്‍ വിജയം സംഭവിച്ചാല്‍ അതു് ഈശ്വരകൃപയായി മാത്രമേ കാണുകയുള്ളൂ. അല്ലാതെ, ആ വിജയം തൻ്റെ കഴിവുകൊണ്ടാണെന്നു് അഹങ്കരിക്കുകയില്ല.

കാരണം, പൂജ കഴിഞ്ഞാല്‍ ലഭിക്കുന്നതു പ്രസാദമാണു്. അതിനാല്‍, കര്‍മ്മഫലത്തെ പ്രസാദമായിട്ടാണു സ്വീകരിക്കുന്നതു്. കര്‍മ്മം ചെയ്യുമ്പോഴുള്ള വിനയഭാവം കര്‍മ്മഫലം അനുഭവിക്കുമ്പോഴും ഉണ്ടാകണം. പ്രസാദത്തിൻ്റെ കുറ്റവും കുറവും നാം നോക്കാറില്ല.

പരാജയം സംഭവിച്ചാല്‍, അതും ഈശ്വരപ്രസാദം എന്നു കണ്ടു്, മടിയന്മാരെപ്പോലെ ഇരിക്കണമെന്നു് ഇതു് അര്‍ത്ഥമാക്കുന്നില്ല. ഉയര്‍ച്ചയ്ക്കുള്ള സാദ്ധ്യതയുണ്ടെങ്കില്‍ വീണ്ടും ശ്രമിക്കണം. എന്നിട്ടും പരാജയമാണു സംഭവിക്കുന്നതെങ്കില്‍ ഈശ്വരേച്ഛയായിട്ടു സ്വീകരിക്കുക.

വിജയത്തെ ഈശ്വരകൃപയായി കാണുമ്പോള്‍ നമ്മില്‍ അഹങ്കാരം ഉണ്ടാകുകയില്ല. അപ്പോള്‍ വിജയത്തില്‍ എല്ലാം മറന്നു മാനംമുട്ടെ തുള്ളിച്ചാടുകയോ പരാജയത്തില്‍ മനസ്സു് തളര്‍ന്നു നിലംപതിക്കുകയോ ചെയ്യില്ല. പരാജയത്തെ ഈശ്വരേച്ഛയായി കാണുമ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന വിചാരം ഉണ്ടാകില്ല.

പരാജയം സംഭവിച്ചാല്‍ ഈ സമയത്തു്, ഇങ്ങനെയുള്ള ഒരു അനുഭവമാണു ഞാന്‍ അര്‍ഹിക്കുന്നതു് എന്നു കരുതിയാല്‍ മതി. ഒരു പ്രാരബ്ധംകൂടി ഒഴിവായി എന്നു കാണണം. ആ അനുഭവം നമുക്കു ജീവിതത്തില്‍ ഒരു പാഠമാണെന്നും അതില്‍നിന്നും എന്തെങ്കിലും പാഠംപഠിക്കുവാന്‍ കഴിയും എന്നും വിചാരിച്ചാല്‍ മതി.

വിവേകമുണ്ടെങ്കില്‍, ഏതു കര്‍മ്മത്തെയും നമുക്കനുകൂലമാക്കിത്തീര്‍ക്കുവാന്‍ കഴിയും. ശരിയായ മനോഭാവത്തോടെ, ഈശ്വരപൂജ ആയി കര്‍മ്മത്തെ സമീപിക്കുമ്പോള്‍ ജോലിയില്‍നിന്നുള്ള വിരസതയും ഒഴിവാകും.

ഉത്സാഹത്തോടുകൂടിയുള്ള നമ്മുടെ പ്രയത്‌നവും അവിടുത്തെ കൃപയും കൂടിച്ചേരുമ്പോള്‍ വിജയം തീര്‍ച്ചയായും നമ്മുടെ പക്ഷത്തു തന്നെയായിരിക്കും. എന്തുതന്നെയായാലും, നിരാശരാകാന്‍ പാടില്ല. ഭഗവാന്‍ എപ്പോഴും അദ്ധ്വാനിക്കുന്നവൻ്റെ കൂടെയാണു്. വിജയം അവനുള്ളതാണു്.

സമസ്തലോകത്തിനായി, ഭാരതത്തിലെ ഋഷിപരമ്പരയ്ക്കും മഹാത്മാക്കള്‍ക്കും സനാതനധര്‍മ്മത്തിനും നല്കുവാനുള്ള കാതലായ സന്ദേശം ഇതാണു്. 

ഇന്നു, ലോകം കടുത്ത വ്യഥയിലമര്‍ന്നിരിക്കുന്നു. സര്‍വ്വത്ര വ്യാപ്തവും അടിയന്തരശ്രദ്ധ അര്‍ഹിക്കുന്നതുമാണു് ഈ വ്യഥ. നമ്മെ ഗ്രസിച്ചിരിക്കുന്ന ഈ മഹാവ്യഥയുടെ ഭയാനകമായ ആഴം മനസ്സിലാക്കുവാന്‍ ഇന്നത്തെ ലോകത്തിൻ്റെ  പ്രത്യക്ഷ ലക്ഷണങ്ങള്‍ നോക്കിയാല്‍ മതി.

മനഃശാന്തി നമുക്കു കൈ വിട്ടുപോയിരിക്കുന്നു. ഭൂഗോളം നശിച്ചുകൊണ്ടിരിക്കുന്നു, അയല്‍വാസികള്‍ പരസ്പരം ഭയന്നു കഴിയുന്നു. പുരുഷന്മാരും സ്ത്രീകളും പരസ്പരം വേര്‍പിരിയുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ നിസ്സഹായരായി മരിച്ചു വീഴുന്നു. ഇതു് അനുവദിക്കാവുന്നതല്ല! ഭൂമിയുടെ പരിസ്ഥിതി രക്ഷാ സംവിധാനങ്ങളെ താറുമാറാക്കുന്നതിനെ ഞങ്ങള്‍ ശിക്ഷാര്‍ഹമെന്നു വിധിക്കുന്നു.

ജീവിതത്തിൻ്റെ വാഗ്ദാനങ്ങളെ തകര്‍ക്കുന്ന ദാരിദ്ര്യവും മനുഷ്യ ശരീരത്തെ ശോഷിപ്പിക്കുന്ന പട്ടിണിയും ഇനിയും ഉണ്ടാവാൻ പാടില്ല. കുടുംബങ്ങളെ തകര്‍ക്കുന്ന സാമ്പത്തികമായ അസന്തുലിതാവസ്ഥയും മാറേണ്ടതാണ്. രാജ്യങ്ങളിലെ, ജനസമൂഹങ്ങളിലെ കുത്തഴിഞ്ഞ വ്യവസ്ഥിതികളും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന അധാര്‍മ്മികതയും തച്ചുടയ്ക്കുക തന്നെ വേണം.

നമ്മുടെ സമുദായങ്ങളെ താറുമാറാക്കുന്ന അരാജകത്വവും കൊച്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്ന ഭ്രാന്തന്‍ ക്രൂരതയും ഭൂമുഖത്തുനിന്നു നിഷ്‌കാസനം ചെയ്യേണ്ടതാണു്. വിശേഷിച്ചു്; മതത്തിൻ്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും സ്പര്‍ദ്ധയെയും ഞങ്ങള്‍ അധിക്ഷേപിക്കുന്നു. അവയെല്ലാം എത്രയും പെട്ടെന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണു്.

നാമെല്ലാം പരസ്പരം ആശ്രയത്തിലാണു ജീവിക്കുന്നതു്. നമ്മുടെ ഓരോരുത്തരുടെയും ക്ഷേമം സമഷ്ടിയുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാല്‍ നാം സമസ്ത ജീവരാശികളെയും മനുഷ്യരെ, മൃഗങ്ങളെ, വൃക്ഷങ്ങളെ ആദരിക്കുന്നു. ഭൂമിയുടെ, അന്തരീക്ഷത്തിൻ്റെ, ജലരാശിയുടെ, മണ്ണിൻ്റെ, പരിരക്ഷയെ ആദരിക്കുന്നു. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ.

നമ്മുടെ ഓരോ തീരുമാനത്തിനും പ്രവൃത്തിക്കും നിഷ്‌ക്രിയതയ്ക്കു പോലും അതിൻ്റെതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നതു സത്യമാണു്. മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ വേണം നാമവരോടു പെരുമാറാന്‍. അതായിരിക്കണം നമുക്ക് ലോകത്തോടുള്ള സന്ദേശം. ഓരോ വ്യക്തിയുടെയും ജീവനെയും അന്തസ്സിനെയും വ്യക്തിത്വത്തെയും മൗലികതയെയും വ്യതിരിക്തതയെയും ആദരിക്കാന്‍ നാം ബാദ്ധ്യസ്ഥരാണു്.

എല്ലാവരോടും മനുഷ്യത്വത്തോടെ പെരുമാറണം. ഒരാള്‍ പോലും ഇതിനപവാദമാകാന്‍ പാടില്ല. നമുക്കു ക്ഷമയും വിശാലമനസ്‌കതയും വേണം. നമുക്കു ക്ഷമിക്കുവാനും സഹിക്കുവാനും കഴിയണം. അനുഭവങ്ങളില്‍നിന്നും പഠിക്കാം. പക്ഷേ വിദ്വേഷകരമായ ഓര്‍മ്മകള്‍ക്കു സ്വയം അടിമപ്പെടാന്‍ നാം അനുവദിച്ചുകൂടാ.

പരസ്പരം ഹൃദയം തുറന്നുകൊണ്ടു് നമ്മുടെ നിസ്സാരമായ ഭിന്നതകള്‍ മറക്കാം. മാനവൈക്യമെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മറക്കാന്‍ നാം തയ്യാറാകണം. അങ്ങനെ സഹകരണത്തിൻ്റെയും സ്നേഹത്തിൻ്റെയും വ്യക്തിബന്ധത്തിൻ്റെയും ഒരു സംസ്‌കാരം നമ്മള്‍ വളര്‍ത്തിയെടുക്കണം.

മക്കളേ, ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു്, കര്‍മ്മം ചെയ്യുക. രണ്ടു്, അതിൻ്റെ ഫലം അനുഭവിക്കുക. കര്‍മ്മം ഏതു മനോഭാവത്തോടുകൂടി ചെയ്യണം, ഏതു മനോഭാവത്തോടുകൂടി കര്‍മ്മഫലം അനുഭവിക്കണം എന്നതറിഞ്ഞാല്‍ ജീവിതം താരതമ്യേന ശാന്തവും സമാധാനപൂര്‍ണ്ണവും ആയിത്തീരും.

നാം വളരെയധികം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുക എന്നതു ജീവിതത്തില്‍ സാധാരണ കണ്ടുവരുന്നതാണു്.

ഒരു കര്‍മ്മത്തിൻ്റെ ഫലം ലഭിക്കുന്നതിനു നമ്മുടെ കര്‍മ്മം കൂടാതെ അനേകം ഘടകങ്ങളും കാരണമായിട്ടുണ്ടു്. ഇവയെല്ലാം അനുകൂലമായി വന്നാല്‍ മാത്രമേ നാം പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. ഇവിടെ കര്‍മ്മം ചെയ്യുക എന്ന ഒരു കാര്യം മാത്രമേ നമ്മുടെ അധീനതയിലുള്ളൂ. അതുകൊണ്ടു്, നമുക്കു ചെയ്യുവാന്‍ കഴിയുന്നതു്, ഫലത്തെക്കുറിച്ചു ചിന്തിച്ചു വിഷമിക്കാതെ, നമ്മുടെ കഴിവിൻ്റെ പരമാവധി നന്നായി ചെയ്യുക എന്നതു മാത്രമാണു്.

അതുകൊണ്ടാണു ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുവാന്‍ ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നതു്. കൂലി വാങ്ങാതെ ജോലി ചെയ്യണം എന്നല്ല ഇതിനര്‍ത്ഥം. ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ വെടിഞ്ഞു കര്‍മ്മം ചെയ്താല്‍ കര്‍മ്മം നന്നായി ചെയ്യുവാന്‍ കഴിയും. നമുക്കു ലഭിക്കുവാനുള്ളതു സ്വാഭാവികമായി വന്നു ചേരുകയും ചെയ്യും.

നാം പരീക്ഷ വളരെ നന്നായി എഴുതിയാലും പേപ്പര്‍ നോക്കുന്ന പ്രൊഫസറും മാര്‍ക്കു പകര്‍ത്തുന്ന ക്ലര്‍ക്കും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതീക്ഷിച്ച ഫലം കിട്ടുകയില്ല. ഒരു കുട്ടി വളരെ നന്നായി പഠിച്ചു പരീക്ഷ എഴുതി. റാങ്കു കിട്ടുമെന്നുതന്നെ അവന്‍ പ്രതീക്ഷിച്ചു. പക്ഷേ, പരീക്ഷാഫലം വന്നപ്പോള്‍ കഷ്ടിച്ചു ജയിച്ചതേയുള്ളൂ. പ്രതീക്ഷിച്ചത്ര മാര്‍ക്കു കിട്ടിയില്ല എന്നു കരുതി അവന്‍ നിരാശനായില്ല. പരീക്ഷാപേപ്പര്‍ എടുക്കുവാനുള്ള കാര്യങ്ങള്‍ ചെയ്തു. രണ്ടാമതു നോക്കി മാര്‍ക്കിട്ടപ്പോള്‍ റാങ്കുണ്ടു്.

ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതു പേപ്പര്‍ നോക്കിയ പ്രൊഫസര്‍ ആ സമയം ആകെ അസ്വസ്ഥനായിരുന്നു എന്നാണു്. അദ്ദേഹത്തിൻ്റെ ഭാര്യ ആരുടെയോകൂടെ ഒളിച്ചോടി. അതിൻ്റെ വിഷമത്തിലായതിനാല്‍ അദ്ദേഹത്തിനു ശ്രദ്ധയോടെ പേപ്പര്‍ നോക്കുവാനായില്ല. അതാണു് അമ്മ പറഞ്ഞതു്, നമ്മള്‍ എത്രതന്നെ പഠിച്ചു പരീക്ഷ എഴുതിയാലും നമ്മുടെ പ്രയത്‌നം മാത്രമല്ല, വിജയം നിര്‍ണ്ണയിക്കുന്നതു് എന്നു്.