അമ്മയുടെ വന്ദ്യപിതാവ് ദാനം നല്‍കിയ 10 സെന്റ് ഭൂമിയിലാണ് മാതാ അമൃതാനന്ദമയീ മഠത്തിന്റെ തുടക്കം. ജനിച്ച ഗൃഹം തന്നെ അമ്മ ആശ്രമമാക്കി , ക്രമേണ അതിനെ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആസ്ഥാനകേന്ദ്രമാക്കി രൂപാന്തരപ്പെടുത്തിയ അമ്മ കൈരളിയുടെ ശബ്ദം ഐക്യരാഷ്ട്രസഭ വരെ എത്തിച്ചു.

ലോകമെമ്പാടും തന്റെ ശിഷ്യരോടൊത്തു് സഞ്ചരിച്ചുകൊണ്ടു് അമ്മ ആദ്ധ്യാത്മിക ജ്ഞാനയജ്ഞങ്ങള്‍ നയിക്കുകയും ഭക്തജനങ്ങള്‍ക്കു് ആദ്ധ്യാത്മികമായും, ഭൗതികമായും മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ അരുളുകയും ചെയ്യുന്നു. ശ്രുതിമധുരമായ ഭക്തിഗാനങ്ങളിലൂടെ, തത്വപ്രബോധനമാര്‍ന്ന ലളിതഭാഷണങ്ങളിലൂടെ, സ്വജീവിതത്തിന്റെ അനന്യമായ മാതൃകയിലൂടെ അമ്മ പ്രേമഭക്തിയുടേയും വേദാന്തതത്വങ്ങളുടേയും സന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കുന്നു. ജനലക്ഷങ്ങളില്‍ ഈശ്വര പ്രേമവും മനുഷ്യ സ്‌നേഹവും ലോകസേവന തല്പരതയും അങ്കുരിപ്പിക്കുന്നു.

ഭാരതത്തിന്റെ സനാതനമായ ആദ്ധ്യാത്മിക സംസ്‌ക്കാരം ലോകമെങ്ങും പ്രചരിപ്പിക്കുവാനായി 1987 മുതല്‍ അമ്മ എല്ലാ വര്‍ഷവും ആഗോള പര്യടനങ്ങള്‍ നടത്തി വരുന്നുണ്ട്. അഞ്ചുഭൂഖണ്ഡങ്ങളിലുമായി 30 ഓളം വിവിധ രാഷ്ട്രങ്ങളില്‍ അന്‍പതിനായിരത്തില്‍ പരം ജ്ഞാനയജ്ഞങ്ങള്‍ അമ്മ നയിച്ചു കഷ്ഠിഞ്ഞു. അമ്മയുടെ ലോകയാത്രകള്‍ ഭൗതികതയില്‍ മുങ്ങിയ അനേകായിരങ്ങളുടെ ജീവിതത്തില്‍ ആദ്ധ്യാത്മികതയിലേക്കുള്ള പരിവര്‍ത്തനം തുടക്കംകുറിച്ചു കൊണ്ടിരിക്കുന്നു.

ചിക്കാഗോയില്‍ നടന്ന രണ്ടാം വിശ്വമത മഹാസമ്മേളനം അമ്മയെ ഈ നൂറ്റാണ്ടിലെ സനാതന ധര്‍മ്മത്തിന്റെ ആഗോള പരമാദ്ധ്യക്ഷന്മാരിലൊരാളായി അവരോധിക്കുകയുണ്ടായി.

ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള്‍

ബ്രഹ്മസ്ഥാന പ്രതിഷ്ഠയിലൂടെ അമ്മ ക്ഷേത്രാരാധനയുടെ ചരിത്രത്തില്‍ വിപ്ലവാത്മകമായ നവോത്ഥാനത്തിന് തുടക്കം കുറിച്ചു. ഒരൊറ്റ ശിലയില്‍ നാലു ദേവതാരൂപങ്ങളുള്ള മൂര്‍ത്തിയുടെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സമസ്ത ദേവീ ദേവന്മാരും ബ്രഹ്മ തത്വത്തിന്റെ വിവിധ മുഖങ്ങളാണ് എന്നതിനാല്‍ നാനാ രൂപങ്ങളിലും ഏകത്വത്തെ ദര്‍ശിക്കുക എന്നതായിരുന്നു ഈ ക്ഷേത്ര പ്രതിഷ്ഠയിലൂടെ അമ്മ നല്‍കിയ സന്ദേശം. ഭക്തജനങ്ങള്‍ക്ക് ജാതിമതഭേദമെന്യേ സമൂഹമായി സ്വയം പൂജ ചെയ്യാന്‍ സൗകര്യം ഒരുക്കിക്കൊണ്ട് ബ്രഹ്മസ്ഥാനങ്ങള്‍ മറ്റൊരു തരത്തിലും ക്ഷേത്രാരാധനയ്ക്ക് പുതിയൊരു മാനം കുറിച്ചു. ആദ്യമായി 1988ല്‍ ഏപ്രിലില്‍ കൊടുങ്ങല്ലൂരിലാണ് ആദ്യ ക്ഷേത്രം സ്ഥാപിച്ചത്.

ഈശ്വരതത്വ പ്രചരണാര്‍ഥമുള്ള അമ്മയുടെ പുസ്തകങ്ങള്‍ 50ഓളം സ്വദേശീയവും വിദേശീയവുമായ ഭാഷകളില്‍ ഇതിനകം പ്രസിദ്ധീകൃതമായിട്ടുണ്ട്.

പ്രതിമാസ മാതൃസന്ദേശവാഹിനിയായ മാതൃവാണി 15 ഭാഷകളില്‍ പ്രസിദ്ധീകരിച്ചുവരുന്നു.

അമൃതപുരിയിലും, രാജ്യത്തെമ്പാടുമുള്ള മഠം ശാഖകളിലും സേവാസമിതി, അമൃതാ ബാലകേന്ദ്രം, അമൃതകുടുംബം തുടങ്ങിയവയിലൂടെയെല്ലാം അമ്മയുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജനവിഭാഗമാണ് ‘അമൃതയുവധര്‍മ്മധാര’ (അയുദ്ധ്)