സൂരജ് സുബ്രഹ്‌മണ്യന്‍

ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു നാമെല്ലാം വിഷു കൊണ്ടാടുകയാണു്. നമ്മെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണു വിഷു. കണികണ്ടുണര്‍ന്നും കൈ നീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാടു് ഈ ആഘോഷത്തെ വരവേല്ക്കുന്നു.

സൂര്യഭഗവാന്‍ തൻ്റെ ഉച്ചരാശിയായ മേടരാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണു വിഷുവായി ആചരിച്ചുവരുന്നതു്. രാശിചക്രത്തിലെ ആദ്യരാശിയാണു മേഷ രാശി. വിഷു എന്നാല്‍ തുല്യമായതു് എന്നര്‍ത്ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസമാണു വിഷു. പരമ്പരാഗത കാല ഗണന പ്രകാരം മേടം ഒന്നാം തീയതിയാണു മേടവിഷു. സംഘകാല കൃതികളില്‍പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും.

ഭാരതത്തിലെമ്പാടും ഈ ദിവസം വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്ക്കുന്നു. കൈനീട്ടവും വിഷുക്കോടിയും വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു.

മഹാവിഷുവ സംക്രാന്തിയാണു ഒഡീഷയിലെ ജനങ്ങള്‍ക്കു് ഈ ദിവസം. മഹാവിഷുവ സംക്രാന്തിയോടനുബന്ധിച്ചു് ഇരുപത്തിയൊന്നു ദിവസംവരെ നീണ്ടുനില്ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡീഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു. ഉത്തര ഭാരത സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു പഞ്ചാബില്‍ വിഷു, ബൈ സാഖി (വൈശാഖി) എന്ന പേരിലാണു് ആഘോഷിക്കപ്പെടുന്നതു്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.

ഉത്തരപൂര്‍വ്വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍ നൃത്തവും ദേവതാരാധനയുമൊക്കെയായി ‘ബ്വിസാഗു’ എന്ന പേരിലാണു വിഷു ആഘോഷിക്കുന്നതു്. ആസാമില്‍ ‘ബിഹു’ എന്ന പേരിലാണു വിഷു ആഘോഷിക്കപ്പെടുന്നതു്. ആസാമിൻ്റെ ദേശീയോത്സവവും കൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്ക്കും. ബംഗാളത്തിലെ വര്‍ണ്ണശബളമായ വിഷു ആഘോഷങ്ങളെ ബംഗാളികള്‍ ‘പഹേലാ ബൈശാഖ്’ എന്നു വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും വിവിധതരം പലഹാരങ്ങള്‍ പങ്കുവച്ചും പഹേലാ ബൈശാഖ് ആഘോഷിക്കുന്നു.

വിഷുവിനു തുല്യമായി മറാത്തികളും കൊങ്കണികളും ‘ഗുഡി പഡ് വ’ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ചു് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ‘പുത്താണ്ടു്’ എന്ന പേരിലാണു വിഷുസംക്രമം ആഘോഷിക്കപ്പെടുന്നതു്. ചക്കയും മാങ്ങയും വാഴപ്പഴവും ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങു തമിഴ്‌നാട്ടിലുമുണ്ടു്. നേപ്പാള്‍, തായ്‌ലണ്ട്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷുസംക്രമത്തോടനുബന്ധിച്ചു് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നുവരുന്നു.

ഭാരതത്തിൻ്റെ തെക്കേയറ്റത്തു മലയാളി തൻ്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്തു്, വര്‍ണ്ണംകൊണ്ടും ഭാഷകൊണ്ടും ജീവിതരീതികള്‍ കൊണ്ടും വ്യത്യസ്തനായ കശ്മീരിയും തൻ്റെ പുതുവര്‍ഷമായ ‘നവ രേഹ്’ ദിനം ആരംഭിക്കുന്നതു സമാനമായ കണികാണലിലൂടെയാണു്.

ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിപുണതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ചു വിഷു നമ്മോടു നിശ്ശബ്ദമായി സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും ഭൂമിശാസ്ത്രപരമായും ഭിന്നിച്ചുനിന്നാലും അതിൻ്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോജിപ്പിക്കുന്നതു് എങ്ങനെയെന്നു വിഷു നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നു.

ഭാരതം മുഴുവന്‍ അതിൻ്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം…