അമ്മേ, മായ എന്നാല്‍ എന്താണു്?

അമ്മ: ശാശ്വതമായ ശാന്തി തരാന്‍ കഴിവില്ലാത്തതെന്തോ അതാണു മായ. ഇന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്കു ശാന്തി തരാന്‍ കഴിയില്ല. അതില്‍നിന്നും ദുഃഖം മാത്രമേ കിട്ടൂ. സത്യത്തില്‍ അവയെല്ലാം സ്വപ്നംപോലെ ഇല്ലാത്തതുമാണു്.

ഒരാളിനു പ്രതീക്ഷിക്കാതെ പെട്ടെന്നു ലോട്ടറി അടിച്ചു. ധാരാളം പണം കിട്ടി. അതുപയോഗിച്ചു് അയാള്‍ ആ രാജ്യത്തിലെ സുന്ദരിയായ രാജകുമാരിയെ വിവാഹം കഴിച്ചു. പകുതി രാജ്യം സ്വന്തമാക്കി. ഒരു ദിവസം രാജകുമാരിയും അയാളും കൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നു് ഒരു കാറ്റില്‍പ്പെട്ടു കുതിരയും യാത്രക്കാരും താഴെ വീണു. ആ വീഴ്ചയില്‍ രാജകുമാരിയും കുതിരയും മരിച്ചു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ടു് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍നിന്നു ശ്രദ്ധിച്ചു താഴേക്കു ചാടി. താഴെയെത്തി വേഗം കണ്ണു തുറന്നു. അവിടെ വനമോ രാജകുമാരിയോ കുതിരയോ കൊട്ടാരമോ യാതൊന്നുമില്ല. സ്വന്തം കുടിലിന്‍റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ടു്. രണ്ടു ദിവസത്തെ പട്ടിണി മൂലം അയാള്‍ ക്ഷീണിച്ചു കുടിലില്‍ വന്നു കിടന്നതാണു്. തളര്‍ച്ച മൂലം പെട്ടെന്നു മയങ്ങി. ആ പകലുറക്കത്തില്‍ക്കണ്ട വെറും സ്വപ്നം മാത്രമായിരുന്നു താന്‍ കണ്ടതെല്ലാം എന്നു് ഉണര്‍ന്നപ്പോള്‍ അയാള്‍ക്കു ബോദ്ധ്യമായി. രാജ്യവും രാജകുമാരിയും നഷ്ടമായതില്‍ യാതൊരു ദുഃഖവും തോന്നിയില്ല. കാരണം അതു വെറും സ്വപ്നം മാത്രമാണെന്നു് അയാള്‍ക്കറിയാം. പക്ഷേ, സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോള്‍ തികച്ചും യാഥാര്‍ത്ഥ്യമായിരുന്നു. അതുപോലെ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍നിന്നും ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയാന്‍ കഴിയൂ.

ശ്മശാനത്തിനടുത്തു താമസിക്കുന്നവര്‍ക്കു് അവിടെ താമസിക്കാനോ അതുവഴി നടക്കാനോ യാതൊരു ഭയവുമില്ല. ശവം ദഹിപ്പിക്കുന്ന സ്ഥലം എന്നതില്‍ക്കവിഞ്ഞു് അവര്‍ യാതൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ദൂരെനിന്നും വരുന്നവര്‍ക്കു് ആ വഴിയെ നടക്കാന്‍തന്നെ പേടിയാണു്. അവര്‍ക്കതു പിശാചിന്‍റെ വാസസ്ഥാനമാണു്. അതിലെ, രാത്രി ഒറ്റയ്ക്കു നടന്നു വരുമ്പോള്‍ കാലൊന്നു തട്ടിയാല്‍ മതി, എന്തിനു് ഒരു ഓല അനങ്ങുന്നതു കണ്ടാല്‍ മതി ഭയന്നു വിറയ്ക്കും. എന്തുകണ്ടാലും അവര്‍ക്കതു പിശാചായിട്ടാണു കാണുന്നതു്. ഒരു തൂണു കണ്ടാല്‍ മറുതയാണെന്നു തെറ്റിദ്ധരിച്ചു ഭ്രമിച്ചു ബോധംകെട്ടു വീഴും. ഇതുപോലെ ഇന്നു് ഓരോ വസ്തുവിലുമുള്ള തെറ്റായ ആരോപം മൂലം നാം നശിച്ചുകൊണ്ടിരിക്കുകയാണു്. പാമ്പുള്ള കാട്ടില്‍ക്കൂടി ഇരുട്ടത്തു നടന്നുപോകുമ്പോള്‍ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പാമ്പു കടിച്ചതാണെന്നു കരുതി ചിലര്‍ വീണലറാറുണ്ടു്. പാമ്പു കടിച്ചാലുണ്ടാകുന്ന ലക്ഷണങ്ങളെല്ലാം നമുക്കവരില്‍ കാണാനും സാധിക്കും. വിഷവൈദ്യന്‍ വന്നു പാമ്പു കടിച്ചിട്ടില്ല എന്നു പറയുന്നതുവരെ അവര്‍ വിഷബാധയേറ്റതുപോലെയാണു്. ഇങ്ങനെയുള്ള അനേകം പേരുടെ അനുഭവം അമ്മയ്ക്കറിയാം. ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു. ശരി കാണാനുള്ള കഴിവില്ലാത്തതുകൊണ്ടു നമ്മുടെ ഇന്നത്തെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു. അതുകൊണ്ടാണു ഭൗതികവസ്തുക്കളുമായി ബന്ധിക്കരുതെന്നു പറയുന്നതു്. അവയോടുള്ള ബന്ധം വന്നവര്‍ക്കെല്ലാം ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ. അക്കാരണത്താലാണു് ഇതു മായയാണെന്നു പറയുന്നതു്. എന്നാല്‍ എല്ലാറ്റിനെയും ചൈതന്യമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല. സുഖം മാത്രമേ ഉണ്ടാവുകയുള്ളൂ.