മക്കളേ, ഈശ്വരനോടു പ്രേമം വന്നുകഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ കഴിയില്ല. ‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, പൂജ ചെയ്യുന്നു, ഈശ്വരനെ വിളിക്കുന്നു. എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’ എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു എന്നേ അമ്മ പറയുകയുള്ളൂ. കാരണം ഈശ്വരനോടു പ്രേമം വന്നവനു പിന്നെ ദുഃഖമില്ല.

ഈശ്വരപ്രേമം = ആനന്ദം

ഈശ്വര പ്രേമത്തില്‍ മുഴുകിയവൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. അവനു ദുഃഖത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ തൻ്റെ ഇഷ്ടമൂര്‍ത്തിയെ മാത്രമാണു കാണുന്നതു്. ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അതു് അവിടുത്തോടു പ്രേമം കിട്ടാന്‍ വേണ്ടി ആയിരിക്കണം. ഏതെങ്കിലും വസ്തുലാഭത്തിനു വേണ്ടിയാകരുതു്.

ഈശ്വരപ്രേമത്തെക്കുറിച്ചു പറയുമ്പോള്‍ അമ്മ ഓര്‍ക്കുന്നതു്, വിദുരപത്‌നിയുടെ കാര്യമാണു്. വിദുരരും അദ്ദേഹത്തിൻ്റെ പത്‌നിയും ഭഗവാൻ്റെ വലിയ ഭക്തരായിരുന്നു. ഒരിക്കല്‍ വിദുരര്‍ ഭഗവാനെ തൻ്റെ ഗൃഹത്തിലേക്കു ക്ഷണിച്ചു. അവര്‍ ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുകയാണു്. എന്തുചെയ്യുമ്പോഴും ഭഗവാനെക്കുറിച്ചുള്ള ചിന്തമാത്രം, ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്കണം, എന്തൊക്കെ പറയണം എന്നെല്ലാം ഭാര്യയും ഭര്‍ത്താവും ഓര്‍ത്തോര്‍ത്തിരിക്കുകയാണു്.

അങ്ങനെ ഭഗവാന്‍ വരേണ്ട ദിവസമായി. രണ്ടുപേരുംകൂടി ഭഗവാനെ സ്വീകരിക്കുവാന്‍ വേണ്ടതെല്ലാം ഒരുക്കിവച്ചു. ഭഗവാന്‍ എത്തേണ്ട സമയമടുത്തു. വിദുരപത്‌നി വേഗം കുളിച്ചുവരുന്നതിനായി പോയി. ആ സമയത്തുതന്നെ ഭഗവാനും എത്തി. ഒരു തോഴി ചെന്നു ഭഗവാന്‍ വന്ന വിവരം അവരെ അറിയിച്ചു. പിന്നെ താമസമുണ്ടായില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി, കുളിച്ചുനിന്ന അതേപടി ആ ഭക്ത ‘കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…’ എന്നു വിളിച്ചുകൊണ്ടു ഭഗവാൻ്റെ സമീപത്തേക്കു് ഓടിവന്നു. താന്‍ കുളിച്ചുകൊണ്ടു നില്ക്കുകയായിരുന്നു എന്ന കാര്യംതന്നെ മറന്നുപോയിരുന്നു.

അവര്‍ പെട്ടെന്നു പോയി പഴങ്ങള്‍ എല്ലാം എടുത്തുകൊണ്ടുവന്നു. പീഠം കൊണ്ടുവന്നുവച്ചു. ‘കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…’ എന്നു വിളിച്ചുകൊണ്ടാണു് ഇതൊക്കെ ചെയ്യുന്നതു്. ഭക്തികൊണ്ടു് എല്ലാം മറന്നു. അവസാനം ഭഗവാനു് ഇരിക്കാന്‍വച്ച പീഠത്തില്‍ അവര്‍തന്നെ കയറിയിരുന്നു. ഭഗവാന്‍ താഴെയുമിരുന്നു. അവര്‍ ഇതൊന്നുമറിയുന്നില്ല. പിന്നെ പഴം തൊലിയുരിഞ്ഞു ഭഗവാനു നല്കാന്‍ തുടങ്ങി. പക്ഷേ, തൊലിയാണു ഭഗവാനു നല്കിയതെന്നു മാത്രം. പഴം താഴെ കളഞ്ഞു, തൊലി ഭഗവാൻ്റെ വായിലും വച്ചുകൊടുത്തു. അവിടുന്നാകട്ടെ പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ സ്വാദോടെ അതു കഴിച്ചുകൊണ്ടിരുന്നു.

ആ സമയത്താണു ഭഗവാന്‍ എത്തിയ വിവരമറിഞ്ഞു വിദുരര്‍ കയറിവരുന്നതു്. അവിടത്തെ ആ കാഴ്ച കണ്ടു് അദ്ദേഹം അമ്പരന്നു. ഭാര്യ കുളിച്ചപടി ഭഗവാൻ്റെ മുന്നില്‍ ഇരിക്കുന്നു. അതും ഭഗവാനെ തറയില്‍ ഇരുത്തിയിട്ടു് ഉയര്‍ന്ന പീഠത്തിലും! അടുത്ത കാഴ്ച കണ്ട അദ്ദേഹത്തിനു സ്വന്തം കണ്ണുകളെക്കൂടി വിശ്വസിക്കാനായില്ല. തൻ്റെ ഭാര്യ പഴം ദൂരെക്കളഞ്ഞിട്ടു തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്തപോലെ അതു ഭക്ഷിക്കുന്നു.

വിദുരനു കലി വന്നു, ”ഓ, ദ്രോഹി നീ എന്താണീ ചെയ്യുന്നതു്?” വിദുരര്‍ ഭാര്യയുടെ നേരെ കയര്‍ത്തു. ഭര്‍ത്താവിൻ്റെ ഒച്ച കേട്ടാണു വിദുരപത്‌നിക്കു ബാഹ്യബോധം വന്നതു്. അപ്പോള്‍ മാത്രമാണു തൻ്റെ അവസ്ഥയെക്കുറിച്ചും ചെയ്തികളെക്കുറിച്ചും അവരറിയുന്നതു്. അവര്‍ വേഗം അവിടെനിന്നും പോയി അലക്കിയ വസ്ത്രങ്ങള്‍ ധരിച്ചു തിരിച്ചുവന്നു. വിദുരരും പത്‌നിയും കൂടി നേരത്തെ നിശ്ചയിച്ചപ്രകാരം ഭഗവാനെ പീഠത്തില്‍ ഇരുത്തി പാദപൂജ നടത്തി. തയ്യാറാക്കിവച്ചി രുന്ന നാനാവിധ വിഭവങ്ങള്‍ നല്കി. നല്ല പഴം നോക്കി ശ്രദ്ധാപൂര്‍വ്വം തൊലികളഞ്ഞു ഭഗവാനു കൊടുത്തു.

എല്ലാം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു, ”നിങ്ങള്‍ ആചാരപ്രകാരം പലതും ചെയ്തുവെങ്കിലും അവയൊന്നും എനിക്കാദ്യം കിട്ടിയ സ്വീകരണത്തിൻ്റെയത്രയും ആയില്ല. എന്തൊക്കെ തന്നുവെങ്കിലും നേരത്തെ കിട്ടിയ പഴത്തൊലിയോളം സ്വാദു് അതിനൊന്നിനും ഇല്ലായിരുന്നു.” കാരണം വിദുരപത്‌നി തന്നെത്തന്നെ മറന്നുകൊണ്ടാണു് അതു ഭഗവാനു നല്കിയതു്.

മക്കളേ, അതാണു വേണ്ടതു്. ഭഗവാൻ്റെ മുന്നില്‍ നാം നമ്മെത്തന്നെ മറക്കണം. അവിടെ പിന്നെ രണ്ടില്ല. ഞാനും നീയുമില്ല. അതിനാല്‍ ഒരാചാരത്തിൻ്റെയും ആവശ്യം വരുന്നില്ല. ആചാരമെല്ലാം രണ്ടെന്ന ഭാവം കളയാനാണു്, അങ്ങനെയുള്ള പ്രേമമാണു നമുക്കു ഭഗവാനോടുണ്ടായിരിക്കേണ്ടതു്. അവിടുത്തെക്കവിഞ്ഞു മറ്റൊന്നിനും ഹൃദയത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല.

നദിക്കു് അക്കരെ ഇക്കരെ രണ്ടു കര തോന്നും. എന്നാല്‍ അടിത്തട്ടു് ഒന്നാണു്. അതുപോലെ ഭഗവാന്‍ ഭക്തന്‍, ഗുരു ശിഷ്യന്‍ എന്നു പറയുന്നുവെങ്കിലും ഈ പ്രേമഭാവം അവനെ ആത്മതത്ത്വത്തില്‍ തന്നെയാണു് എത്തിക്കുന്നതു്. അതിനാല്‍ എല്ലാം മറന്നുള്ള ആ പരമമായ പ്രേമം തരേണമേ എന്നുവേണം മക്കള്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കേണ്ടതു്. അതാണു ജീവിതത്തിൻ്റെ സ്ഥായിയായ സ്വത്തു്, ആനന്ദത്തിൻ്റെ ഉറവിടം. അങ്ങനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ നാം ജീവിതത്തില്‍ വിജയിച്ചു.