വാത്സല്യവായ്പിലൂടമ്മയീ വിശ്വത്തെ
ആത്മാവിലെന്നെന്നുമോമനിപ്പൂ
അശ്രുനീർ വാർക്കാതെ ഓർക്കാവതല്ല, തൻ
വിശ്രുതമായ മഹച്ചരിതം!

ത്യാഗോജ്ജ്വലങ്ങളാം ഭവ്യമുഹൂർത്തങ്ങൾ
കോർത്തതാണമ്മഹാസച്ചരിതം
‘വിസ്മയ’ മെന്നുള്ളൊരൊറ്റവാക്കല്ലാതെ
കെൽപെഴില്ലന്യവാക്കൊന്നു ചൊല്ലാൻ

വിസ്മയം

വെണ്മേഘത്തുണ്ടുപോലുള്ളൊരുടയാട-
ത്തുമ്പിനാൽ കണ്ണീർ തുടയ്ക്കുമമ്മ
പൊൻകരതാരാൽ തലോടി മനസ്സിന്റെ
നൊമ്പരമെല്ലാമകറ്റുമമ്മ !

പച്ചിലക്കുമ്പിളിൽ പുഷ്യരാഗംപോലെ
ശുഭ്രസാന്നിദ്ധ്യമെൻഹൃത്തിലമ്മ
അക്കാൽച്ചുവട്ടിൽ ഞാനർപ്പിച്ച പുഷ്പങ്ങൾ
നിത്യവും വാടാതിരുന്നിടട്ടെ!

“സ്നേഹനൂലിൽ ചേർത്തു കോർത്ത സൂനങ്ങളായ്
മാറേണമാരു” മെന്നമ്മയോതും
സ്നേഹോത്സവത്തിന്റെ കാവ്യാമൃതമാകും
അമ്മയ്ക്കൊരായിരം ഹൃത്പ്രണാമം!

സ്വാമി തുരീയാമൃതാനന്ദ പുരി