ചോദ്യം : ഇന്നുള്ള ബഹുഭൂരിപക്ഷത്തിനും പുറമെയുള്ള കാര്യങ്ങളിലാണു താത്പര്യം. അന്തര്‍മ്മുഖരാകാന്‍ ആര്‍ക്കും താത്പര്യമില്ല. അങ്ങനെയുള്ള ഒരു സമൂഹത്തോടു് അമ്മയ്ക്കു് എന്താണു പറയുവാനുള്ളതു്?


അമ്മ: കണ്ണാടിയിലെ പ്രതിബിംബം കണ്ടു സത്യമെന്നു കരുതി കുരയ്ക്കുന്ന നായയെപ്പോലെയാകരുതു നമ്മുടെ ജീവിതം. അതു വെറും നിഴലാണു്, പുറമേക്കു കാണുന്നതെല്ലാം വെറും നിഴലാണു്. നിഴലിനെയല്ല നമ്മള്‍ പിന്‍തുടരേണ്ടതു്. നമ്മള്‍ നമ്മിലേക്കു തിരിയണം. ഈ ഒരു സന്ദേശമേ അമ്മയുടെ ജീവിതത്തിലൂടെ പകരുവാനുള്ളൂ.

നമ്മള്‍ നമ്മിലേക്കു തിരിയുക

ഭൗതികത്തിലും ആദ്ധ്യാത്മികത്തിലും സഞ്ചരിക്കുന്ന കോടിക്കണക്കിനു് ആളുകളെ കാണുകയും അവരുടെ ജീവിതം പഠിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തതിൻ്റെ വെളിച്ചത്തിലാണു് അമ്മ ഇതു പറയുന്നതു്. അല്ലാതെ ഒരു ചെറിയ ലോകത്തിൻ്റെ അനുഭവത്തിലൂടെയല്ല. പുറംലോകത്തോടുള്ള അമിതമായ ഭ്രമം വെടിഞ്ഞു നമ്മള്‍ നമ്മിലേക്കു തിരിയാത്തിടത്തോളം ജീവിതത്തില്‍ ശാന്തി അനുഭവിക്കുവാന്‍ കഴിയില്ല.