ആദ്ധ്യാത്മികത എന്നു കേള്‍ക്കുമ്പോള്‍, ഭയക്കുന്നവരാണു ജനങ്ങളില്‍ അധികംപേരും. സ്വത്തു സമ്പാദിക്കരുതെന്നോ കുടുംബജീവിതം വെടിയണമെന്നോ അല്ല ആദ്ധ്യാത്മികത എന്നതുകൊണ്ടു് അര്‍ത്ഥമാക്കുന്നതു്. സ്വത്തു സമ്പാദിച്ചുകൊണ്ടു കുടുംബജീവിതം നയിച്ചുകൊള്ളൂ.പക്ഷേ, തത്ത്വം അറിഞ്ഞായിരിക്കണം ജീവിക്കേണ്ടതു്.

കർഷകർക്കൊപ്പം അമൃതാ വിശ്വവിദ്യാപീഠം വിദ്യാർത്ഥികൾ

ആദ്ധ്യാത്മികതത്ത്വമറിയാതുള്ള സ്വത്തുസമ്പാദനവും കുടുംബജീവിതവുമെല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിക്കുന്നതുപോലെയാണു്. ഈ സമ്പാദ്യങ്ങളോ സ്വന്തക്കാരോ ഒന്നും ശാശ്വതമായി നമ്മുടെ കൂടെ വരുന്നതല്ല. അവയ്ക്കു് അവയുടെതായ സ്ഥാനം മാത്രമേ ജീവിതത്തില്‍ നല്കുവാന്‍ പാടുള്ളൂ.

എല്ലാം ഉപേക്ഷിക്കണം എന്നല്ല, ഈ ഭൗതികലോകത്തു് എങ്ങനെ വിവേകപൂര്‍വ്വം ആനന്ദപ്രദമായി ജീവിക്കാം എന്നു പഠിപ്പിക്കുന്നതാണു് ആദ്ധ്യാത്മികതത്ത്വങ്ങള്‍. നീന്തലറിയാത്തവന്‍ കടലിലിറങ്ങിയാല്‍ തിര അവനെ അടിച്ചുമറിച്ചിടും. അവന്റെ ജീവന്‍തന്നെ അപകടത്തിലാകും.

എന്നാല്‍ നീന്തല്‍ പഠിച്ചവന്‍ കടലിലെ തിരകളില്‍ നീന്തി രസിക്കും. അവനു് അതു് ആനന്ദകരമായ ലീലയാണു്. ഇതുപോലെ ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ ഈ ലോകത്തെ ഒന്നുകൂടി ആനന്ദപൂര്‍ണ്ണമായി പുല്കുവാന്‍ കഴിയുന്നു. അല്ലാതെ മരിച്ചു കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വേണ്ടിയുള്ളതോ കുറെ അന്ധവിശ്വാസങ്ങളോ അല്ല ആദ്ധ്യാത്മികത. സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍തന്നെ.

ഈ ലോകത്തെ ഒരു കുട്ടിയുടെ ലീലപോലെ നോക്കി കണ്ടാല്‍, മനസ്സിനെ അനുഭൂതിതലത്തിലേക്കുയര്‍ത്തുവാന്‍ കഴിയും. ഈ ജീവിതത്തില്‍തന്നെ ആനന്ദം അനുഭവിക്കാന്‍ വേണ്ട ശക്തിയും ധൈര്യവും എങ്ങനെ സംഭരിക്കാം എന്നു പഠിപ്പിക്കുന്ന തത്ത്വമാണു് ആദ്ധ്യാത്മികത.

ജോലിയൊന്നും ചെയ്യാതെ വെറുതെ കുത്തിയിരിക്കാന്‍, മടിയന്മാരായിരിക്കാന്‍ ഈ മാര്‍ഗ്ഗം ഉപദേശിക്കുന്നില്ല. ഒരാള്‍ സാധാരണ എട്ടു മണിക്കൂര്‍ ജോലി ചെയ്യുമെങ്കില്‍ അതു പത്തു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു് അധികം നേടിയ പണം മിച്ചംവച്ചു സാധുസേവയ്ക്കായി ഉപയോഗിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതു് ആദ്ധ്യാത്മികതയാണു്. അതാണു യഥാര്‍ത്ഥ ഈശ്വരപൂജ.