കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി അമ്മയ്ക്ക് ഡി ലിറ്റ് (ഹോണറിസ് കോസ) ഓണററി ബിരുദം നൽകിയത് സ്വീകരിച്ചുകൊണ്ട്‌ യഥാർത്ഥ വിദ്യാഭ്യാസം എങ്ങിനെയായിരിക്കണം എന്ന് വ്യക്തമാക്കികൊണ്ടു അമ്മ നൽകിയ സന്ദേശം.
14 ഓഗസ്റ്റ് 2021

പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവർക്കും  നമസ്കാരം. 

ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ ജോണ്‍ മാരിലിന്‍, ഈ ആദരവിനും ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയതിനും കലിംഗാ യുണിവേഴ്‌സിറ്റിയുടെ സ്ഥാപകൻ  ശ്രീ അച്യുത് സാമന്തയ്ക്കും, സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗം ശ്രീ നിക്കിനും, ശ്രീ വേദ പ്രകാശ്‌നും, ശ്രീ സുസ്മിത സാമന്തയ്ക്കും, ശ്രീ വരുണ്‍ സൂത്രയ്ക്കും, ഈ യുണിവേഴിറ്റിയുടെ മറ്റ് അധികാരികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. 

ഭക്തന്മാരുടെ സ്നേഹവും സമര്‍പ്പണത്തോടുള്ള പ്രയത്നവും കൊണ്ടാണ് ഈ സ്ഥാപനത്തിന് (ആശ്രമത്തിന് )എന്തെങ്കിലും  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. അതുകൊണ്ട്, ഈ ആദരവ്, അവരുടെ നിറഞ്ഞ ഹൃദയത്തിനു മുന്‍പില്‍ അമ്മ സമര്‍പ്പിക്കുന്നു. 

കലിംഗായും കാരുണ്യവും

ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണ്ണലിപികള്‍ കൊണ്ടെഴുതിയ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭൂപ്രദേശമാണ് കലിംഗാ. ഒരു മഹായുദ്ധത്തിന്റെ  രക്തചൊരിച്ചില്‍ കണ്ടു ഹൃദയംനൊന്ത അശോക ചക്രവര്‍ത്തിയുടെ  മനഃപരിവര്‍ത്തനവും, അതേതുടര്‍ന്ന് നിത്യമായ ശാന്തി തിരഞ്ഞെടുത്ത  മണ്ണുമാണിത്. കാരുണ്യം മുളപൊട്ടിയൊഴുകിയ ഈ മണ്ണില്‍  കലിംഗാ ഡീംഡ്  യൂണിവേഴ്‌സിറ്റിയുടെ  സ്ഥാപകൻ  ശ്രീ അച്യുത് സാമന്ത നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അമ്മ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.  യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഒരു മനുഷ്യന്‍ നേടേണ്ട പരമപ്രധാനമായൊരു ഘടകം ഭൂതാനുകന്പയാണ്.  ആ പാതയാണ് ഈ  കാലാലയം പിന്‍തുടരുന്നു  എന്നറിയുന്നതില്‍ അമ്മയ്ക്ക് വളരെ  സന്തോഷമുണ്ട്.   ഇവിടുത്തെ പരന്പരാഗതരായ ദേശവാസികളായ പതിനായിരങ്ങള്‍ക്കു താങ്ങും തണലുമായി ഈ സ്ഥാപനം നിൽക്കുന്നു എന്നറിഞ്ഞതിൽ അമ്മയ്ക്  അങ്ങേയറ്റം സന്തോഷം ഉണ്ട്.  

ഭാരതദര്‍ശനം, ലോകത്തിനു കൊടുത്ത മഹത്തായ സന്ദേശം

ഈ ലോകത്തിലെ  സകലചരാചരങ്ങളും ഏകമായ ചൈതന്യത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ്. അതുകൊണ്ട്, ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനേയും സ്നേഹത്തോടും ആദരവോടും സേവനമനോഭാവത്തോടും നമ്മൾ പരിഗണിക്കണം. അതാണ് ഭാരതദര്‍ശനം, അതാണ് ഭാരതം ലോകത്തിനു കാണിച്ചുകൊടുത്ത മഹത്തായ സന്ദേശം. 

സനാതന ധര്‍മ്മത്തില്‍ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. സ്വർണ്ണത്തിൽ  കമ്മലും മാലയും ഉണ്ട്. കമ്മലിലും മാലയിലും സ്വർണ്ണമുണ്ട്.  നൂറ് കുടത്തിൽ വെള്ളമുള്ളതുകൊണ്ടു സൂര്യൻ നൂറായി പ്രതിബിംബിക്കും. പക്ഷേ സൂര്യന്‍ ഒന്നേയൂള്ളൂ. ഇതുപോലെ എല്ലാവരിലും ഒരേ ആത്മാവാണ് ഉള്ളത് എന്നുകണ്ടു  നമുക്ക് മറ്റുള്ളവരെയും കൂടി പരിഗണിക്കാൻ  നാം നോക്കണം.  വലതു കൈ വേദനിക്കുന്പോള്‍ ഇടതു കൈ അതിനെ തലോടി ആശ്വസിപ്പിക്കുന്നപോലെ, മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായി കാണാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. 

വിദ്യാഭ്യാസം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം

വിദ്യാഭ്യാസം എന്ന പദത്തിന്  ഇംഗ്ലീഷില്‍ ‘എഡ്യൂക്കേഷന്‍’ എന്നാണല്ലോ പറയുന്നത്. ആ പദത്തിന്റെ ശരിയായ അര്‍ത്ഥം, ‘ഉള്ളിലുള്ളതിനെ പുറത്തുകൊണ്ടുവരിക’ എന്നാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അവനവന്റെ  ഉള്ളില്‍ അന്തര്‍ലീനമായ ശക്തിയെ ഉണർത്താൻ  സഹായിക്കുന്നതാണ് വിദ്യാഭ്യാസം, അല്ലെങ്കില്‍ എഡ്യൂക്കേഷന്‍. 

ഇന്നത്തെ വിദ്യാഭ്യാസം നമ്മുടെ കഴിവുകളെ പൂർണ്ണമായി ഉണർത്താനുള്ളതാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.  ഉദാഹരണത്തിന് ഒരു പോര്‍ട്ടര്‍ തന്റെ തല ഭാരം ചുമക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതേ തല ഉപയോഗിച്ച് ഒരു സയന്റിസ്റ്റ് എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ കൈവരിക്കുന്നു.  ഇതുപോലെ നമ്മള്‍ എല്ലാവരിലും കഴിവുകള്‍ ഉണ്ട്. അതിനെ ഉള്ളിൽ നിന്ന് ഉണർത്താനുള്ള സാഹചര്യങ്ങൾ കുറച്ചുകൂടി കൊടുക്കുന്നത് നല്ലതായിരിക്കാം. 

 ഉറക്കം തൂങ്ങുന്ന കോഴി  

അതു പറയുന്പോൾ അമ്മയുടെ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ക്കുകയാണ്:  എന്റെ വീട്ടിൽ കോഴികളെ വളർത്തുമായിരുന്നു. അത് നാടൻ  കോഴികളാണ്, ബ്ലോക്ക് കോഴിയല്ല. അത് കുറച്ചു മുട്ടയിട്ടുകഴിഞ്ഞാൽ പിന്നെ കുറച്ചു നാളേക്ക് മുട്ടയിട്ടില്ല. അത് അടയിരിക്കുന്നു  എന്നാണ് പറയുന്നത്. ഒരു മൂലയിൽപോയി അങ്ങാതെ ഇരിക്കും. ഒരു പനി വന്നപോലെ  മൂലയിൽപോയി ഇരിക്കും. അത് ആളുകളെ അടുപ്പിക്കില്ല. ഇര കൊത്തിത്തിന്നാൻ  പോകില്ല. കൊടുത്താലും തിന്നില്ല. അടുത്തോട്ടു ചെന്നാൽ ശബ്ദമുണ്ടാക്കും. അങ്ങിനെ ഇരുന്നാൽ അഞ്ചാറുമാസം അങ്ങിനെ തന്നെ ഇരിക്കും. ഓടിച്ചുവിട്ടില്ലെങ്കിൽ ചത്തുപോകാനും ഇടയുണ്ട്. 

നാലഞ്ചു ദിവസം അങ്ങിനെ ഇരുന്നു കണ്ടാൽ ദമയന്തിയമ്മ  കോഴിയെ പിടിച്ചു വെള്ളത്തിൽ എറിയും. വെള്ളത്തിൽ മുങ്ങാതിരിക്കാൻ വേണ്ടി ചിറകടിച്ചു ചിറകടിച്ചു  കരയിലേക്ക് വരും. പിന്നെയും അമ്മ വെള്ളത്തിൽ ഏറിയും. പിന്നെയും ചിറകടിച്ചു  കരയിലേക്ക് വരും. അങ്ങിനെ നാലഞ്ചു  പ്രാവശ്യം എറിഞ്ഞുകഴിയുന്പോൾ മൂലക്കിരിക്കാൻ പോകില്ല. നടന്നു കൊത്തിത്തിന്നാൻ  തുടങ്ങും.  പതിനഞ്ചു  ദിവസം കഴിയുന്പോൾ മുട്ടയിടാൻ തുടങ്ങും.

സത്യത്തിൽ ഈ കഴിവ് കോഴിക്ക് ഉണ്ടായിരുന്നില്ലേ. അങ്ങിനെ വെള്ളത്തിലേക്ക് എറിഞ്ഞതുകൊണ്ടല്ലേ ഉണർത്തികൊണ്ടുവരാൻ കഴിഞ്ഞത്. ഇതുപോലെ നമ്മുടെ ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കും. 

ഇന്നത്തെ വിദ്യാഭ്യാസം അനുകരണമാണ്

ഇന്നത്തെ വിദ്യാഭ്യാസം അനുകരണമാണ് – കേൾക്കുന്നത്, വായിക്കുന്നത്  പറയുന്നത് എല്ലാം അങ്ങിനെയാണ്,  ആ ഒരു രീതിയിലാണ് പോകുന്നത്. 

അമേരിക്കയിലെ ഒരു  കോളേജില്‍ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ അമ്മയോടു സംസാരിച്ചപ്പോൾ പറഞ്ഞു. “’അമ്മ, ഇന്ത്യയിൽ നിന്ന് സ്കോളര്ഷിപ്പിനും, പി എച് ഡി ക്കും ജോലിക്കും വേണ്ടി അപേക്ഷ വരാറുണ്ട്. 90 % ആൾക്കാരും ഒരേ രീതിയിലാണ് എഴുതുന്നത്. ഇതുകാണുന്പോൾ ചുരുട്ടി വെയിസ്റ്റ് ബക്കറ്റിൽ ഇട്ടും” എന്ന്.

ഇതിന്റെ അർഥം നമ്മൾ അനുകരണത്തിൽ മാത്രം നിൽക്കുന്നു എന്നാണ്. അതുകൊണ്ട് നമ്മൾ ഒന്നുകൂടി ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും. 

ഉപജീവനവും ജീവനവും രണ്ടും രണ്ടാണ്.

വിദ്യാര്‍ത്ഥികളുടെ കഴിവുകളെ ഉണര്‍ത്തുന്ന രീതിയിലാണോ ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം മുന്നോട്ടുപോകുന്നതെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും പേരും പണവും പദവികളും പ്രശസ്തിയും സന്പാദിക്കാന്‍ വിദ്യാഭ്യാസം സഹായിക്കും. പക്ഷെ അതുകൊണ്ടുമാത്രം ജീവിതംപൂർണ്ണമാകുമോ?  അതാണോ ജീവിതം? നമ്മൾ കുറെയേറെ പുസ്തകങ്ങള്‍ പഠിക്കുകയും, മത്സരിച്ച് പരീക്ഷകള്‍ പാസാകുകയും ഒരു ഡിഗ്രി സന്പാദിക്കുകയും അതിലൂടെ ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തി ഉപജീവനം നയിക്കുകയും ചെയ്യുന്നതാണോ ജീവിതം? 

ഉപജീവനവും ജീവനവും രണ്ടും രണ്ടാണ്. ഉപജീവനത്തിന് ജോലിവേണം, പണം വേണം, വീടും കാറും മറ്റു സുഖസൗകര്യങ്ങൾ  ഒക്കെവേണം. പക്ഷെ ഇവയൊക്കെയുള്ളതു കൊണ്ട് ജീവിതം സുഖമാണോ, സുഖമാകുമോ?  ജീവിതം പൂര്‍ണ്ണമാകണമെങ്കില്‍, സ്നേഹവും കാരുണ്യവും, കൃതജ്ഞതയും,  മറ്റുള്ളവരുടെ വേദനഅറിയാനും അവരെ സഹായിക്കാനുള്ള മനസും , ഹൃദയവിശാലതയും, വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും പക്വതയും നാം വളർത്തിയെടുക്കണം.   

അവനവന്റെ ഉള്ളിലെ ചിന്തകള്‍ക്കും പുറത്തെ  കര്‍മ്മങ്ങള്‍ക്കും വെളിച്ചം പകരുന്നതായിരിക്കണം വിദ്യാഭ്യാസം. വിവേകവും വിചാരവും ഒരുപോലെ വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള  അറിവ്  സന്പാദിക്കുന്നതുപോലെ, ആന്തരികപ്രപഞ്ച ത്തെ അറിവും ഉളവാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. പുറത്തത്തെ കണ്ണ്  തുറപ്പിക്കുന്നപോലെ അകത്തെ കണ്ണും തുറപ്പിക്കാൻ  സഹായിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. സ്വന്തം രാജ്യത്തോടും ലോകത്തോടും സഹജീവികളോടും പ്രകൃതിയോടും മറ്റെല്ലാ ജീവരാശികളോടും ഈശ്വരനോടും ഉള്ള മനുഷ്യന്റെ അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള ബോധവും ആത്മബന്ധവും ഉറപ്പിക്കുന്നതായിരിക്കണം വിദ്യാഭ്യാസം.    

75 ശതമാനത്തിലേറെ അന്ധതയിൽ ഉറങ്ങി  കിടക്കുകയാണ്. 

ഇന്നത്തെ വിദ്യാഭ്യാസം മനസിന്റെയും ബുദ്ധിയുടേയും വികാസത്തിനാണു  കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ തലങ്ങളണ്.  തന്റെ അസ്തിത്വത്തെ  കുറിച്ച് തികച്ചും അജ്ഞതയിലാണ്  മനുഷ്യന്‍ ജീവിക്കുന്നത്. ഈ അറിവില്ലായ്മ പരിഹരിക്കാതിരുന്നാല്‍ നമ്മുടെ ജീവിതവും നമ്മള്‍ ജീവിക്കുന്ന ലോകവും എപ്പോഴും സംഘര്‍ഷപൂർണ്ണമായിരിക്കും. ഒരുവീട്ടിൽ അഞ്ചുപേരുണ്ടെകിൽ അഞ്ചുപേരും രാജാവാകാൻ ശ്രമിക്കുന്നതുപോലെയാണ്. അവിടെ മത്സരം മാത്രമേ ഉണ്ടാകൂ.  

ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ, അല്ലെങ്കില്‍ ജീവിതത്തെ നാലായി വിഭജിച്ചാല്‍, ശരീരവും മനസും ബുദ്ധിയും കഷ്ടിച്ച് ഇരുപ്പത്തിയഞ്ചു ശതമാനം, നാലില്‍ ഒന്നു മാത്രമേ ആകുന്നുള്ളു. ബാക്കി എഴുപത്തിയഞ്ചു ശതമാനത്തിലേറെ വികാസം പ്രാപിക്കാതെ അന്ധതയിൽ ഉറങ്ങി  കിടക്കുകയാണ്. 

വസുധൈവകുടുംബകം

ഇനിയങ്ങോട്ടുള്ള പാഠ്യപദ്ധതിയില്‍ ‘വസുധൈവകുടുംബകം’ എന്ന ഭാരതീയ സങ്കല്‍പ്പത്തിന് കുറച്ചെങ്കിലും പ്രാധാന്യം നല്‍കണം. ഇനിയങ്ങോട്ടുള്ള മാനവരാശിയുടെ യാത്രയിലും ചിന്തയിലും കര്‍മ്മങ്ങളിലും ഈ ഏകത്വബോധം അല്‍പ്പമെങ്കിലും പ്രതിഫലി ക്കണം, അത് പ്രാവര്‍ത്തികമാക്കണം. ഇല്ലെങ്കില്‍, അത്യാഗ്രഹം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി, മനുഷ്യവംശത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകും. ആ ദിശയിലേക്കാണു  നമ്മള്‍ നീങ്ങുന്നതെന്നുള്ളതിന്റെ ശക്തമായ സൂചനകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രകൃതി നമുക്കു നല്‍കികൊണ്ടിരിക്കുകയാണ്. ഈശ്വരന്റെ വിളിക്ക് , പ്രകൃതിയുടെ വിളിക്ക് ചെവികൊടുത്തില്ലെങ്കില്‍, ഭൂമുഖത്തുനിന്നും എന്നേക്കുമായി തുടച്ചുനീക്കപ്പെട്ട ജീവികളുടെ കൂട്ടത്തില്‍ മനുഷ്യവംശവും ഉൾപ്പെടും.   

വിദ്യാഭ്യാസം കൊണ്ട് അഞ്ചു ലക്ഷ്യങ്ങള്‍

വിദ്യാഭ്യാസം കൊണ്ട് അഞ്ചു ലക്ഷ്യങ്ങള്‍ നമുക്ക് സഫലീകരിക്കാന്‍ കഴിയണം:

1. ഉപജീവനം – അതായത്, സന്പത്ത്, പണം, പദവി, സുഖസൗകര്യങ്ങള്‍ എന്നിവ നേടുവാനുള്ള അറിവും പരിശീലനവും നല്‍കുന്നതാവണം വിദ്യാഭ്യാസം.

2. ശരീരികമായ ആരോഗ്യത്തിനും ആവശ്യങ്ങള്‍ക്കും വിവരം നല്‍കുന്ന അതേ പ്രാധാന്യത്തോടെ ആരോഗ്യപൂര്‍ണ്ണമായ ഒരു മനസുണ്ടാകുവാനും വികാരവിചാരങ്ങളില്‍ പക്വതയും വിവേകവും ഉണ്ടാകുവാനും വിദ്യാഭ്യാസം സഹായിക്കണം. 

3. സ്വന്തം വീടിനോടും കുടുംബാംഗങ്ങളോടുമുള്ള കടമനിറവേറ്റുന്നതുപോലെ, നമുക്കു ജീവിക്കാനിടവും ഭക്ഷണവും തന്ന മഴയോടും വെയിലിനോടും  മഞ്ഞിനോടും മലയോടും  കാടിനോടും  വൃക്ഷങ്ങളോടും നദിയോടും  കായ്കനികളോടും  പൂക്കളോടും  പ്രകൃതിയോടും  ഈ ലോകമാകുന്ന വലിയ തറവാടിനോടും ഉള്ള കടമയും നിറവേറ്റാന്‍ വിദ്യാര്‍ത്ഥികളെ  പരിശീലിപ്പിക്കണം.  അതിനുള്ളതായിരിക്കണം വിദ്യാഭ്യാസം.    

4. പ്രകൃതിയോടും ഈശ്വരനോടും, സ്നേഹവും കൃതജ്ഞതയും ആദരവും ഉള്ളവരായിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. അതിന് അവനവന്റെ കഴിവിനനുസരിച്ചുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളും, നിസ്വാര്‍ത്ഥ കര്‍മ്മങ്ങളും ചെയ്യുവാനുള്ള ഉള്‍പ്രേരണ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം.

5. വിദ്യാഭ്യാസം ആത്മസത്തയെ കുറിച്ചുള്ള ബോധം ഉണര്‍ത്തുന്നതായിരിക്കണം. ‘ഞാന്‍ വേറിട്ടും അന്യമായും നില്‍ക്കുന്ന ഒരു വ്യക്തിത്വമല്ല, ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്’ എന്നുള്ള ബോധം വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. നടുക്കടലിലെ വെള്ളവും, തീരത്തടിയുന്ന തിരയും  ഒന്നാണ്. അതുപോലെ, പ്രപഞ്ചമാകുന്ന മഹാസമുദ്രത്തിലെ അനേക തിരകളില്‍ ഒന്നാന്നു ഞാൻ  എന്നുള്ള ബോധം വളർത്താൻ സഹായിക്കുന്നതായിരിക്കണം  വിദ്യാഭ്യാസം.

വിദ്യാഭ്യാസകാലം ധ്യാനാത്മകതയുടെ കാലമായിരിക്കണം

ബാഹ്യമായ വിവരശേഖരണം ഒരു പാലം പോലെയാണ്. അതിലൂടെ സഞ്ചരിച്ച് അന്തര്‍ലീനമായിരിക്കുന്ന അറിവിന്റെ വെളിച്ചത്തിലേക്ക്  നമ്മള്‍ എത്തിച്ചേരണം . ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള തപസ്സാണ്  വിദ്യാഭ്യാസം. അതുകൊണ്ട്, വിദ്യാഭ്യാസകാലം ധ്യാനാത്മകതയുടെ കാലമായിരിക്കണം. ആ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ട്, അറിവുസന്പാദിച്ചാൽ, ജീവിതം മദവും മത്സരവും നിറഞ്ഞതാകില്ല. മറിച്ച്, പ്രകൃതിയും മനുഷ്യനും ഈശ്വരനും കൈകോര്‍ത്തു പോകുന്ന, സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒരു ഉല്ലാസയാത്രയായി തീരും. 

ഒച്ചുകളും പക്ഷികളും ആത്മവിശ്വാസവും

ഇന്നത്തെ ലോകത്തിലേക്കു നോക്കുന്പോൾ കൂരിരുട്ടായിരിക്കും കാണുന്നത്. മക്കൾ തളരാൻ പാടില്ല.  

ഇത് പറയുന്പോൾ അമ്മ  ഒരു കഥ ഓർക്കുകയാണ്. 

കുറെ ഒച്ചുകൾ കൂടി വടക്കോട്ട് ഇഴഞ്ഞു പോകുകയാണ്. കുറെ പക്ഷികൾ പറന്ന്  തെക്കോട്ടു വരികയാണ്. വഴിക്കുവച്ച് അവർ കണ്ടുമുട്ടി. 

പക്ഷികൾ ഒച്ചിനോട് ചോദിച്ചു – “നിങ്ങൾ എവിടേക്കു പോകുകയാണ്?” എന്ന്. 

“ഞങ്ങൾ ആ കാട്ടിലേക്ക് പോകുകയാണ്”

“ഞങ്ങൾ ആ കാട്ടിൽ നിന്നാണ്  വരുന്നതു. അവിടെ വൃക്ഷമെല്ലാം ഉണങ്ങി നില്കുകയാണ്. ഒരു പച്ച ഇല പോലുമില്ല. നിങ്ങൾ തിരിച്ചു പോയ്‌ക്കോളൂ” എന്ന് പക്ഷികൾ നിർദ്ദേശിച്ചു. 

“ഇല്ല ഇല്ല. ഞങ്ങൾ അവിടെ ചെല്ലുന്പോഴേക്കും  ആ വൃക്ഷങ്ങൾ  തളിരിടാൻ തുടങ്ങും” എന്ന് ഒച്ചുകൾ മറുപടി പറഞ്ഞു.  

ഇതുപോലെ മുന്നില്‍ ഒന്നും കാണുന്നില്ലെങ്കിലും ആത്മവിശ്വാസം വിടാതെ മുന്നോട്ടു പോകാൻ  ശ്രമിച്ചുകൊണ്ടിരിക്കണം. അത് ഒരു ബൂസ്റ്റർ റോക്കറ്റ് പോലെയാണ് . മക്കൾ തളരാൻ പാടില്ല. 

എന്റെ കൈ നിങ്ങളിലൂടെ

സൂര്യന് മെഴുകുതിരിയുടെ ആവശ്യമില്ല. അതു പോലെ ഈശ്വരന് നമ്മളില്‍ നിന്നും യാതൊന്നും ആവശ്യമില്ല. അതുകൊണ്ട് മറ്റുള്ളവരെ ഈശ്വരനായി കണ്ടു സ്നേഹിക്കാനും സേവിക്കാനും ഒരു മനസ്സുകൂടി സന്പാദിക്കുന്നതു നല്ലതായിരിക്കും. 

ഇത് പറയുന്പോൾ ‘അമ്മ ഒരു സംഭവം ഓർക്കുകയാണ് – ഒരു നാൽക്കവലയിൽ രണ്ടുകയ്യും ഉയർത്തിപിടിച്ച ഒരു പ്രതിമ വച്ചിരുന്നു. കഴുത്തിൽ ഒരു തകരവും എഴുതിതൂക്കിയിരുന്നു.  “എന്റെ കൈകളിലേക്കു വരൂ” എന്നാണ് അതിൽ എഴുതിയിരുന്നത്.  

കാലക്രമത്തിൽ പ്രതിമയുടെ രണ്ടുകയ്യും ഒടിഞ്ഞു പോയി. ആ പരിസരനിവാസികൾ ഒരു കമ്മിറ്റി കൂടിയിട്ടു ഈ പ്രതിമ മാറ്റി മറ്റൊരു പ്രതിമ വയ്ക്കാം എന്ന് പറഞ്ഞു. 

മറ്റൊരു ഗ്രൂപ്പ് പറഞ്ഞു – ഈ പ്രതിമ മാറ്റാണ്ടാ, രണ്ടുകൈയും പുതിയതായി ഉണ്ടാക്കി ചേർത്താൽ മതി. 

മറ്റൊരു ഗ്രൂപ്പ് പറഞ്ഞു – കയ്യും മാറ്റേണ്ട പ്രതിമയും മാറ്റേണ്ട. ഇങ്ങിനെ തന്നെ ഇരിക്കട്ടെ.” എന്ന്. 

“അങ്ങിനെയാണെങ്കിൽ എന്റെ കൈകളിലേക്കു വരൂ എന്ന് തകരത്തിൽ  എഴുതിയിരിക്കുന്നത് എങ്ങിനെ ശരിയാകും?” എന്നായി മറ്റുചിലർ. 

“അതിനു ‘എന്റെ കൈകളിലേക്കു വരൂ’ എന്നെഴുതിയതിനു താഴെ ‘എന്റെ കൈ നിങ്ങളിലൂടെ’  എന്നുകൂടി എഴുതിച്ചേർക്കാം എന്ന് പറഞ്ഞു.

ഈശ്വരന്റെ കൈ നമ്മളിലൂടെ യാണ്   നമ്മള്‍ ഈശ്വരന്റെ കൈകള്‍ ആവണം. ഈശ്വരൻ  നമ്മുടെ കയ്യിലൂടെ ആകണം കണ്ണുകളിലൂടെ  ആകണം. കാതുകളിലൂടെ ആകണം നാവിലൂടെ ആകണം. അങ്ങിനെ ഓരോന്നിലും ഈശ്വരൻ ആകാൻ നമ്മൾ ശ്രമിക്കണം. 

കാലം, പ്രയത്‌നം,  ഈശ്വരകൃപ

നമ്മുടെ ഏതുകർമ്മവും  മധുരമാകണമെങ്കിൽ മുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് – കാലം, പ്രയത്‌നം,  ഈശ്വരകൃപ.

നമ്മൾ എവിടെങ്കിലും യാത്ര പോകുന്പോൾ, സമയത്തിനു ഇറങ്ങി വണ്ടിയിൽ കയറി. ഇടക്ക് വച്ച് വണ്ടി ബ്രേക്ക് ഡൌൺ ആകാം, ആക്സിഡന്റ് ആകാം. കാലവും പ്രയത്നവും ഉണ്ടായിട്ടും കൃപയില്ലാത്തതുകൊണ്ടു മധുരമാക്കാൻ പറ്റിയില്ല.

അഥവാ നമ്മൾ പ്ലെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നു, നാം ഒരു ലേലത്തിൽ പങ്കടുക്കാൻ പോകുകയാണെന്നിരിക്കട്ടെ – അവിടെ ചെല്ലുന്പോളാണ് അറിയുന്നത് കാലാവസ്ഥ ശരിയല്ല എന്നോ പ്ലെയിനിന്റെ എൻജിൻ കേടാണ്  എന്നോ.  

കാലവും പ്രയത്നവും ഉണ്ടായിട്ടും കൃപയില്ലാത്തതുകൊണ്ടു ആ കർമ്മം  മധുരമാക്കാൻ പറ്റിയില്ല. ആ കൃപയ്ക് നമ്മുടെ ഭാഗത്ത് നല്ല കർമ്മം വേണം. ഇനിയെങ്കിലും നമ്മൾ ഉണർന്നു, ആ കൃപയ്ക്ക് പാത്രമാകാൻ പരമാത്മാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.