(ജര്‍മ്മനിയില്‍നിന്നും ഒരു സംഘം ഭക്തര്‍ അമ്മയെ ദര്‍ശിക്കുന്നതിനായി ആശ്രമത്തിലെത്തി. വര്‍ഷങ്ങളായി സാധനകള്‍ അനുഷ്ഠിക്കുന്നവരാണു് അതില്‍ കൂടുതല്‍ പേരും. അവരുടെ ചോദ്യങ്ങള്‍ മുഖ്യമായും സാധനയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അമ്മയുമായി അവര്‍ നടത്തിയ സംഭാഷണം)

ചോദ്യം : ഭക്ഷണവും ധ്യാനവും തമ്മിലുള്ള സമയദൈര്‍ഘ്യം എങ്ങനെ ആയിരിക്കണം?

അമ്മ: മക്കളേ, ഭക്ഷണം കഴിഞ്ഞ ഉടനെ ധ്യാനം പാടില്ല. മുഖ്യ ഭക്ഷണം കഴിഞ്ഞാല്‍ രണ്ടുമണിക്കൂറെങ്കിലും കഴിയാതെ ധ്യാനിക്കരുതു്. ഭക്ഷണം ലഘുവായിരുന്നാലും അരമണിക്കൂര്‍ കഴിയാതെ ധ്യാനിക്കുന്നതു നല്ലതല്ല. ധ്യാനിക്കാനിരിക്കുമ്പോള്‍ ശരീരത്തിന്റെ ഏതു ഭാഗത്താണോ നമ്മള്‍ ഏകാഗ്രതയ്ക്കു ശ്രമിക്കുന്നതു്, അവിടേക്കു മനസ്സുപോകും. അതുമൂലം ദഹനക്കുറവുണ്ടാകും. ഛര്‍ദ്ദിലുണ്ടാകും. തലവേദനയും മറ്റു പല അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ടു്. അതിനാല്‍ ഭക്ഷണം കഴിഞ്ഞാല്‍ ശരിക്കു ദഹനം നടക്കാന്‍ സമയം നല്കിയതിനുശേഷമേ ധ്യാനം നടത്താന്‍ പാടുള്ളൂ.