സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം സനാതനധർമ്മത്തിൽ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്റെ പ്രത്യക്ഷമൂർത്തികളായി ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്റെപോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ പഠിക്കാൻ ഉണ്ട്. ജഡവസ്തുക്കളിൽപ്പോലും ഋഷിമാർ ഈശ്വരചൈതന്യം ദർശിച്ചു. അവർ പാടി, ‘സർവ്വം ബ്രഹ്മമയം, രേ രേ സർവ്വം ബ്രഹ്മമയം’ എന്ന്. ഇന്നു സയൻസും പറയുന്നു, എല്ലാം ഊർജ്ജമാണെന്ന്. ഋഷികളുടെ വാക്കിൽ വിശ്വാസമുണ്ടായിരുന്ന ഭാരതീയർ, സർവ്വതിനെയും ഈശ്വരനായിക്കണ്ടു ഭക്തിപൂർവ്വം നമിച്ചു.