ചോദ്യം : അമ്മ പറയാറുണ്ടല്ലോ, കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്?
അമ്മ: തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. ഒരു മെഷീന്‍ മേടിച്ചാല്‍, അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കണം എന്നു് അതിൻ്റെ കൂടെ തരുന്ന ബുക്കില്‍ പറഞ്ഞിരിക്കും. അതു വായിച്ചു മനസ്സിലാക്കാതെ തോന്നിയപോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മെഷീന്‍ കേടാകും. റേഡിയോ ശരിയായ രീതിയില്‍ ട്യൂൺ ചെയ്തില്ലായെങ്കില്‍ ‘കിറുകിറ’ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടാകൂ. അതുപോലെ ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ പാതയിലൂടെ ജീവിതം നയിക്കണം എന്നു പഠിപ്പിക്കുന്നതാണു ഭക്തി. ഒരു യഥാര്‍ത്ഥ ഭക്തൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. എന്നാല്‍ തത്ത്വമറിയാതെയുള്ള ഭക്തിയാണെങ്കില്‍ ജീവിതത്തിലുടനീളം അപശ്രുതി മാത്രമായിരിക്കും. ജീവിതം ആനന്ദദായകമാകില്ല. അതുകൊണ്ടാണു് ‘മക്കള്‍ തത്ത്വമറിഞ്ഞു ഭജിക്കൂ, ഭക്തിക്കുവേണ്ടി ഈശ്വരനെ വിളിക്കൂ’ എന്നു പറയുന്നതു്.
ഇന്നുള്ളവരില്‍ മിക്കവരുടെയും ഭക്തി ആഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണു്. തത്ത്വം മനസ്സിലാക്കിയല്ല അവര്‍ ഭജിക്കുന്നതു്. എന്തെങ്കിലും കാര്യം സാധിക്കുവാനുണ്ടെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകും. നേര്‍ച്ച നേരും. അതു ഭക്തിയല്ല. അതിനെ ഭക്തിയുടെ കൂട്ടത്തില്‍പ്പെടുത്തുവാനും കഴിയില്ല. അതില്‍നിന്നും ആനന്ദം ലഭിക്കുമെന്നും കരുതേണ്ട. കാര്യം സാധിച്ചാല്‍ ഈശ്വരനോടു സ്നേഹം; സാധിച്ചില്ലെങ്കില്‍ വെറുപ്പു്. അവരുടെതു വിശ്വാസം തകര്‍ന്ന ജീവിതമായിരിക്കും.
(തുടരും)