……. തുടർച്ച

ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: സകലര്‍ക്കും സ്വന്തം സുഖമാണു വലുതു്. അതില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ല.

അമേരിക്കയില്‍വച്ചു് ഒരാള്‍ അമ്മയുടെ അടുത്തുവന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചിട്ടു അധിക ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനു ഭാര്യയെന്നുവച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്നു നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ഭക്ഷണം കഴിക്കില്ല. ഭാര്യ എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ കാത്തിരിക്കും. അത്ര സ്നേഹമായിരുന്നു. പക്ഷേ, അവര്‍ക്കു് അധികനാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ സാധിച്ചില്ല. ഭാര്യയ്ക്കു ചെറിയൊരു അസുഖം പിടിപെട്ടു. ഒരാഴ്ച കഴിഞ്ഞു മരിക്കുകയും ചെയ്തു. ശവം അടക്കുന്നതിനായി പള്ളിയില്‍ കൊണ്ടുപോയി. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം ആളുകള്‍ അവിടെ വന്നിരുന്നു. അവര്‍ കണ്ടുകഴിഞ്ഞ ശേഷമേ ശവം മറവു ചെയ്യൂ. അദ്ദേഹത്തിനു വിശപ്പു സഹിക്കാനും വയ്യ. ”എത്രയും പെട്ടെന്നു ശവം അടക്കിയെങ്കില്‍, അടക്കിയെങ്കില്‍.” അദ്ദേഹം സ്വയം പറയുകയാണു്. അതു കഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കാമല്ലോ. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ കാത്തുനിന്നു. ശവം ഉടനെയൊന്നും അടക്കുന്ന ലക്ഷണം കണ്ടില്ല. വിശപ്പിനി ഒട്ടും സഹിക്കാന്‍ വയ്യ എന്ന നിലയിലായി. ക്ഷമ നശിച്ചു. അദ്ദേഹം അടുത്ത കടയില്‍പ്പോയി ഭക്ഷണം വാങ്ങിക്കഴിച്ചു. ഈ സംഭവത്തെക്കുറിച്ചു് അദ്ദേഹംതന്നെയാണു് അമ്മയോടു പറഞ്ഞതു്. അവസാനം പറഞ്ഞു, ”അമ്മേ, എൻ്റെ ജീവന്‍കൂടി ഭാര്യയ്ക്കു സമര്‍പ്പിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. എനിക്കവളെ അത്ര സ്നേഹമായിരുന്നു. പക്ഷേ, വിശപ്പിനു മുന്നില്‍ ഞാനെല്ലാം മറന്നു.” ഇതു് അമേരിക്കയില്‍ നടന്ന സംഭവം.

നമ്മുടെ നാട്ടില്‍ നടന്നതു കേള്‍ക്കണ്ടേ, ഇവിടെ ആശ്രമത്തില്‍ വന്ന ഒരു സ്ത്രീ പറഞ്ഞതാണു്. അവരുടെ ഭര്‍ത്താവു സൈക്കിളില്‍ പോയപ്പോള്‍ വണ്ടിയിടിച്ചു മരിച്ചു. അയാളുടെ രണ്ടാം ഭാര്യയാണു് ഈ സ്ത്രീ. ആദ്യഭാര്യ മരിച്ചു. ആ വകയില്‍ രണ്ടുമൂന്നു കുട്ടികളുമുണ്ടു്. ഭര്‍ത്താവു മരിച്ചെന്നു കേട്ടപ്പോള്‍ സ്ത്രീ ശവം കാണുവാനോ ശവം കൊണ്ടുവരുവാനോ അല്ല പോയതു്. ഭര്‍ത്താവിൻ്റെ അലമാരയുടെ താക്കോലെടുക്കാനായിരുന്നു. താക്കോലെടുത്തു വന്നപ്പോഴേക്കും ശവവുമായി ആളുകള്‍ വീട്ടിലെത്തിക്കഴിഞ്ഞു. അപ്പോള്‍ ആദ്യഭാര്യയുടെ മക്കളും അവിടെയെത്തി. അവര്‍ അച്ഛന്‍ മരിച്ചെന്നു കേട്ടു വന്നതാണു്. പക്ഷേ, ആദ്യം പോയതു അച്ഛൻ്റെ അടുത്തേക്കല്ല. അച്ഛന്‍ താക്കോല്‍ സൂക്ഷിക്കാറുള്ള സ്ഥലമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാനമ്മ എടുക്കുന്നതിനു മുന്‍പു അതു സ്വന്തമാക്കണം. അല്ലെങ്കില്‍ അച്ഛൻ്റെ പണം മുഴുവന്‍ അവര്‍ സ്വന്തമാക്കില്ലേ? പക്ഷേ, മക്കളെത്താന്‍ അല്പം വൈകി. ഭാര്യ അതു വേണ്ട സ്ഥാനത്തേക്കു മാറ്റി.

ഇത്രയും ലാളിച്ചു വളര്‍ത്തിയ പുത്രൻ്റെ സ്നേഹമെവിടെ? തന്നെ ജീവനെക്കാളുപരി സ്നേഹിക്കുന്നു എന്നു പറഞ്ഞ ഭാര്യയുടെ സ്നേഹമെവിടെ? എല്ലാവരുടെയും ദൃഷ്ടി സ്വത്തില്‍ മാത്രമായിരുന്നു. മക്കളേ, ഇതാണു ലോകം. എല്ലാവരും അവരവരുടെ തൃപ്തിക്കുവേണ്ടി സ്നേഹിക്കുന്നു. അവരവരുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സ്നേഹിക്കുന്നു. ഭാര്യ അന്യ പുരുഷനോടു സംസാരിക്കുന്നതു കണ്ടാല്‍ ചിലര്‍ക്കു ഭാര്യയെ കൊല്ലാനുള്ള വാശിയാണു്. അച്ഛന്‍ രോഗം പിടിപെട്ടു മരണശയ്യയില്‍ കിടക്കുമ്പോള്‍ മകനു സ്വത്തു വീതം വയ്ക്കുവാനുള്ള ധൃതിയാണു്. അഥവാ ഭാഗം വച്ചെന്നിരിക്കട്ടെ. വലിയ പറമ്പു തനിക്കു കിട്ടിയിട്ടില്ലെങ്കില്‍ അച്ഛൻ്റെ കഥ കഴിക്കാനും മടിക്കില്ല. ലോകം ഇങ്ങനെയാണെന്നു കരുതി യാതൊരു കര്‍മ്മവും ചെയ്യാതെ മടിയന്മാരായി ഇരിക്കണമെന്നല്ല ഇതിനര്‍ത്ഥം. ‘ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം എക്കാലവും എനിക്കു കൂട്ടായിരിക്കും. ചത്തു ചെന്നാലും കൂടെയുണ്ടാകും’ എന്നും മറ്റുമുള്ള പ്രതീക്ഷകള്‍ പാടില്ല.

സ്വന്തം ധര്‍മ്മം എന്താണെന്നറിഞ്ഞു് അതനുസരിച്ചു ജീവിക്കുവാന്‍ പഠിക്കുക. പ്രതീക്ഷ വയ്ക്കാതെ കര്‍മ്മം ചെയ്യുക സ്നേഹമോ സമ്പത്തോ പദവിയോ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. കര്‍മ്മം ചെയ്യുന്നതു നമ്മുടെ അന്തഃകരണശുദ്ധിക്കു വേണ്ടിയായിരിക്കണം. ബന്ധം മുഴുവന്‍ ആദ്ധ്യാത്മികത്തോടായിരിക്കട്ടെ. അതിലേ ആനന്ദമുള്ളൂ. മറ്റുള്ളവരില്‍ പ്രതീക്ഷവച്ചു കര്‍മ്മം ചെയ്താല്‍ ദുഃഖം മാത്രമേ കൂട്ടായി വരുകയുള്ളു. മറിച്ചു്, തത്ത്വം അനുസരിച്ചു ജീവിച്ചാല്‍ ഭൂമിയിലും സ്വര്‍ഗ്ഗം, മരിച്ചാലും സ്വര്‍ഗ്ഗം. ലോകത്തിനും ഗുണം, നമുക്കും ഗുണം.