എന്തു കുറുമ്പുകള്‍ കാട്ടിയാലും എൻ്റെ
കണ്മണിയല്ലേ നീ തങ്കമല്ലേ?
എന്തു കുന്നായ്മകള്‍ കാട്ടിയാലും അമ്മ-
യ്ക്കന്‍പുറ്റൊരോമനക്കുട്ടനല്ലേ…
ഉണ്ണിക്കാല്‍ പിച്ചവച്ചീക്കൊച്ചു മുറ്റത്തെ
മണ്ണില്‍ നടക്കാന്‍ പഠിച്ചിടുമ്പോള്‍,
ഉണ്ണിക്കൈ രണ്ടിലും മണ്ണുവാരിപ്പിടി-
ച്ചുണ്ണുവാനോങ്ങിയൊരുങ്ങിടുമ്പോള്‍,
അമ്മയ്ക്കു തീയാണെന്‍ പൊന്നുങ്കൊടമേ നീ
തിന്നല്ലേ വീഴല്ലേയെന്നു കെഞ്ചും
കണ്ണീര്‍മൊഴികളില്‍ തുള്ളിത്തുളുമ്പുന്നൊ-
രമ്മമനസ്സു നീ കാണ്മതുണ്ടോ?

അമ്മയ്ക്കു നീ മാത്രമാണു പൊന്നോമനേ
കര്‍മ്മബന്ധങ്ങള്‍ക്കു സാക്ഷിയായി
നിന്നെയെടുത്തൊരു പൊന്നുമ്മ നല്കുമ്പോള്‍
ധന്യമായ്ത്തീരുന്നു ജന്മംതന്നെ!
കണ്ണിന്നുകണ്ണായ നീയെനിക്കീശ്വരന്‍
തന്ന നിധിയെന്നറിഞ്ഞിടുമ്പോള്‍
പ്രാണൻ്റെ പ്രാണനെക്കാളുമെന്നുണ്ണിയോ-
ടാണെനിക്കിഷ്ടമെന്നോര്‍ത്തിടുമ്പോള്‍,
അമ്മയ്ക്കു നീയും നിനക്കെന്നുമമ്മയും
നമ്മള്‍ക്കു ദൈവവും കാവലായി
നന്മയും സ്നേഹവും കോരിനിറയ്ക്കുന്ന
നല്ലൊരു ലോകത്തിന്‍ കാതലായി
അമ്മയും മക്കളും തമ്മിലുള്ളന്യോന്യ-
ബന്ധത്തിന്നപ്പുറത്തൊന്നുമില്ല.
ആ ബന്ധവായ്പിന്‍ പ്രകാശസുഗന്ധമാ-
ണീരേഴു പാരും നിറഞ്ഞ സത്യം!

അമ്പലപ്പുഴ ഗോപകുമാര്‍