‘ഞാന്‍’ ഭാവത്തില്‍നിന്നുമാണു കോപം വരുന്നതു്. ഈ കോപത്തെ അടക്കാനും പാടില്ല, പുറത്തേക്കു വിടാനും പാടില്ല എന്നു പറയും. കോപത്തെ ഉള്ളിലടക്കിയാല്‍, തനിക്കു തന്നെ ദോഷമാണു്. അതു മനസ്സില്‍ ഉമിത്തീപോലെ ഇരുന്നു നീറും. അതു ടെന്‍ഷനായി മാറും. നമ്മുടെ ഓരോ കര്‍മ്മത്തിലും ആ കോപം നിഴലിക്കും. ഉള്ളില്‍ കൊണ്ടുനടക്കുന്ന കോപവും താപവും നമ്മളെ രോഗികളാക്കി മാറ്റും. പുറത്തേക്കുവിട്ടാല്‍ ലോകത്തിനും ദോഷമായിത്തീരും. അതിനാലാണു കോപം രണ്ടു തലയും മൂര്‍ച്ചയുള്ള പിടിയില്ലാത്ത വാളു പോലെയാണെന്നു പറയുന്നതു്. അതു ഉപയോഗിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും. കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്. നമ്മള്‍ കോപിച്ചിരിക്കുന്ന സമയം എടുക്കുന്ന തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കാന്‍ പോകരുതു്. കോപിച്ചിരിക്കുമ്പോള്‍ വായില്‍ വരുന്നതു് അതേപോലെ വിളിച്ചു പറയരുതു്. ക്ഷമയും വിവേകവും ഒന്നു മാത്രമാണു കോപത്തിനുള്ള മറുമരുന്നു്. കോപം നമ്മുടെ ദുര്‍ബ്ബലതയാണെന്നു് ആദ്യം മനസ്സിലാക്കണം. ദേഷ്യത്തോടുകൂടി ആര്‍ക്കെങ്കിലും കത്തെഴുതുകയാണെങ്കില്‍, അതയയ്ക്കുന്നതിനു മുന്‍പു്, പല തവണയായി പത്തു പ്രാവശ്യമെങ്കിലും വായിക്കണം. അങ്ങനെയാകുമ്പോള്‍ കോപത്തിന്റെ ചൂടു നിറഞ്ഞ പല വാക്കുകളും വാചകങ്ങളും നമുക്കൊഴിവാക്കുവാന്‍ സാധിക്കും. തല്ക്കാലത്തെ ദേഷ്യമൊന്നടങ്ങിയശേഷം വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ നമ്മുടെതന്നെ ദൗര്‍ബ്ബല്യത്തെ നമുക്കു മനസ്സിലാക്കുവാനുള്ള കഴിവു ലഭിക്കും. ചിന്തകളെ തെളിഞ്ഞ കണ്ണാടിയില്‍ എന്നപോലെ കാണുവാന്‍ കഴിയും. കോപത്തിന്റെ നിസ്സാരത മനസ്സിലാകും. ക്ഷമിക്കുന്നതിന്റെ മഹത്ത്വം ബോദ്ധ്യമാകും.

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെനിന്നോ ഒരു കല്ലു നമ്മുടെ ദേഹത്തുവീണു എന്നു കരുതുക. ആ കല്ലു വീണു നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പു് ആ മുറിവു കഴുകി മരുന്നു വയ്ക്കുവാന്‍ നമ്മള്‍ തയ്യാറാകണം. അതല്ലെങ്കില്‍ ആളെ കണ്ടുപിടിക്കുവാന്‍ ആ തിരക്കിലൂടെ ഓടുന്നതിനിടയില്‍ ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും. അഥവാ, ആളെ കണ്ടുപിടിച്ചു ശകാരം കഴിയുമ്പോഴായിരിക്കും അറിയുക, വേറെ ആരെങ്കിലും എറിഞ്ഞതോ, അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്നുവീണതോ ആണു് ആ കല്ലെന്നു്. ഇത്രയൊക്കെ കഷ്ടപ്പെട്ടു്, ആളെ കണ്ടെത്തി അടി കൊടുത്താലും നമ്മുടെ കാലിന്റെ വേദന, സമയത്തിനു മരുന്നു വയ്ക്കാത്തതുമൂലം കൂടുന്നതല്ലാതെ കുറയുന്നില്ല.

 

ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണു്. ആദ്യം അതുണക്കാനാണു നോക്കേണ്ടതു്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷിഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും വളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും.

കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണു്.
കോപം വരുമ്പോള്‍ എടുത്തുചാടുകയോ അതുള്ളിലടക്കുകയോ അല്ല ചെയ്യേണ്ടതു്. മനസ്സിനെ കഴിവതും ശാന്തമാക്കി വിവേകപൂര്‍വ്വം ചിന്തിക്കണം. അങ്ങനെയായാല്‍ കോപം വരുത്തിവയ്ക്കുന്ന ഒട്ടുമുക്കാലും പ്രശ്‌നങ്ങളും നമുക്കൊഴിവാക്കാന്‍ കഴിയും.