സ്വാമി തുരീയാമൃതാനന്ദ പുരി

നന്ദനസൂനുവാമിക്കൊച്ചുബാലനെ
കല്ക്കക്കണ്ടംകൊണ്ടു മെനഞ്ഞെടുത്തോ?
ചെഞ്ചോരിവായ്മലര്‍ പുഞ്ചിരിച്ചുണ്ടുകള്‍
ചെമ്പവിഴത്താല്‍ മെനഞ്ഞെടുത്തോ?

ഗോപികമാരെടുത്തുമ്മവെച്ചുമ്മവെ-
ച്ചോമനിച്ചീടുമിക്കൊച്ചുബാലന്‍
ആനായബാലകന്മാരിലിളയവന്‍
പേലവമായൊരീമേനികണ്ടോ?

ചന്ദണച്ചൂര്‍ണ്ണവും പൗര്‍ണ്ണമിച്ചാറും ചേര്‍-
ത്താരോമെനഞ്ഞീമനോജ്ഞരൂപം
തന്‍ചിരികൊഞ്ചലിതന്തരംഗങ്ങളില്‍
മഞ്ജീരശിഞ്ജിതമെന്നപോലെ!

സൗന്ദര്യമാകെയുമാറ്റിക്കുറുക്കിയീ
മഞ്ജുളരൂപമുണ്ടാക്കി ദൈവം
അമ്മയശോദയ്ക്കു സമ്മാനമേകുവാ-
നുണ്ടായപുണ്യമെ,ന്താര്‍ക്കറിയാം

ചുമ്മാതതുമിതും ചൊല്ലാതെ,നിങ്ങളാ
പൈതലിന്‍ വൈഭവമോര്‍ത്തുനോക്കൂ;
ചെല്ലക്കിടാവെന്നുചൊല്ലിടാം നിങ്ങള്‍ക്ക്
വല്ലഭം ചൊല്ലിയാലുള്ളുകാളും!

അന്നൊരുഭൂതമീനന്ദാലയംതന്നില്‍
മന്ദം പ്രവേശിച്ചു പാല്‍കൊടുത്തു
സുന്ദരിയാമിവളാരെന്നുനാമെല്ലാം
അന്തിച്ചുപോയതുമോര്‍മ്മയില്ലേ?

പിന്നവിടുണ്ടായതെന്തു ഞാന്‍ വര്‍ണ്ണിപ്പൂ!
വന്നുമലച്ചു മലകണക്കെ,
ഘോരാട്ടഹാസം മുഴക്കി മരിച്ചതും
നാമെല്ലാം കണ്ടുമിഴിച്ചതല്ലേ?

ചാടായിവന്നതും കാറ്റായിവന്നതും
ക്രൂരരാം രാക്ഷസമുഖ്യരല്ലേ?
എല്ലാം പൊടിതൂളായ് മാറ്റിച്ചമച്ചിട്ടും
ഇ,ച്ചാരുമേനി വിയര്‍ത്തതില്ല!

ബാലനെന്നോതേണ്ട;തിന്മയെ വെല്ലുവാന്‍
നന്മയായ് ദൈവമവതരിച്ചു;
ദൈവവരബലമ,ല്ലവനീശ്വരന്‍!
പാപപുണ്യങ്ങള്‍ക്കതീതഭാവന്‍!