ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ?

അമ്മ : മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായ ബന്ധം വളര്‍ത്താന്‍ മതം പഠിപ്പിക്കുന്നു. പ്രകൃതിയെ സ്നേഹിക്കാനും പൂജിക്കാനുമാണു മതാചാരങ്ങള്‍ അനുശാസിക്കുന്നതു്; നശിപ്പിക്കാനല്ല. പ്രകൃതിക്കു നന്മ ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിനു നന്മ കൈവരുകയുള്ളൂ എന്നു് ആദ്ധ്യാത്മികശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും തമ്മിലുള്ളതുപോലെയാണു്. ഇതു നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്ടാണു മതാചാരങ്ങളില്‍ പ്രകൃതിപൂജയ്ക്കു് ഇത്ര സ്ഥാനം നല്കുവാന്‍ കാരണം. ഓരോ ആചാരത്തിന്റെയും പിന്നിലെ ഉദ്ദേശ്യം മനുഷ്യനെ പ്രകൃതിയുമായി ബന്ധിക്കുക എന്നതായിരുന്നു. അതില്‍ക്കൂടി മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും നമ്മുടെ പൂര്‍വ്വികര്‍ ഉറപ്പുവരുത്തി.

ഒരു നെല്ലു വിതച്ചാല്‍ അതു് ആയിരം മണികളായി തിരിച്ചുകിട്ടും. ഒരു വൃക്ഷമാകട്ടെ, തന്നെ വെട്ടുന്നവനും തണലു നല്കുന്നു; എറിയുന്നവനും മധുരഫലങ്ങള്‍ മടക്കിക്കൊടുക്കുന്നു. എന്നാല്‍ ഇന്നു നമുക്കു് ഒരു തൈ നടുമ്പോഴോ ഒരു മൃഗത്തെ വളര്‍ത്തുമ്പോഴോ അതില്‍ നിന്നുള്ള ലാഭം മാത്രമാണു നോട്ടം. ലാഭത്തിനു കോട്ടം വന്നാല്‍ അതിനെ നശിപ്പിക്കാന്‍ പിന്നെ താമസമില്ല. പശുവിന്റെ കറവ വറ്റിയാല്‍ അതിനെ ഉടനെ ഇറച്ചിക്കു വിറ്റു കാശാക്കും. വൃക്ഷത്തിലെ ആദായം കുറഞ്ഞാല്‍ അതറുത്തു് ഉരുപ്പടികളാക്കും. എവിടെയും സ്വാര്‍ത്ഥതയല്ലാതെ നിഷ്‌കാമസ്നേഹം കാണുന്നുണ്ടോ ? നമ്മുടെ പൂര്‍വ്വികര്‍ അങ്ങനെയായിരുന്നില്ല. വൃക്ഷങ്ങളും ജന്തുജാലങ്ങളും നിലനില്‌ക്കേണ്ടതു മനുഷ്യനന്മയ്ക്കു് ആവശ്യമാണെന്നു് അവര്‍ക്കറിയാമായിരുന്നു. മനുഷ്യനു സ്വാര്‍ത്ഥതയേറുമ്പോള്‍ അവനിക്കാര്യം മറക്കുമെന്നും വരുംതലമുറ അതിന്റെ കഷ്ടത അനുഭവിക്കേണ്ടിവരും എന്നും അവര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ ഓരോ മതാചാരത്തെയും പ്രകൃതിയുമായി കൂട്ടിയിണക്കി. അങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മില്‍, വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങളിലൂടെ അവര്‍ക്കു സാധിച്ചു.

വൃക്ഷത്തിലെ ഫലം മാത്രം കണ്ടുകൊണ്ടല്ല അവര്‍ അവയെ
സ്നേഹിച്ചിരുന്നതു്. ആലും കൂവളവും തുളസിയും മറ്റും ആദായംകൊണ്ടല്ല അവര്‍ക്കു് ആരാദ്ധ്യങ്ങളായിരുന്നതു്. പശു, വില്പനയ്ക്കുള്ള വെറും നാല്ക്കാലി ആയിരുന്നില്ല; പഞ്ചമാതാക്കളിലൊന്നായിരുന്നു. (വേദമാതാ, ഭൂമാതാ, ദേശമാതാ, ദേഹമാതാ, ഗോമാതാ ഇവയാണു പഞ്ചമാതാക്കള്‍) കാവുകളില്‍ അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ ഔഷധസസ്യങ്ങളാണു നട്ടുവളര്‍ത്തിയിരുന്നതു്. വെളുപ്പിനു് ഉണര്‍ന്നു കുളത്തില്‍ കുളിച്ചു് ഈറനോടെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു കാവിനു വലത്തിടുക എന്നതു്; ഒരിക്കല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രഭാതത്തില്‍ ഔഷധച്ചെടികളില്‍ തട്ടിവരുന്ന കാറ്റു ശ്വസിക്കുന്നതുമൂലം അന്നവര്‍ക്കു രോഗങ്ങളെ ചെറുത്തു നില്ക്കുവാന്‍ കഴിഞ്ഞു. വാര്‍ദ്ധക്യത്തിലും യൗവനത്തിന്റെ ഉണര്‍വ്വും ആരോഗ്യവും നിലനിന്നു. കാവില്‍ വളരുന്ന വൃക്ഷങ്ങള്‍ വെട്ടുന്ന കാര്യം അന്നാര്‍ക്കും ചിന്തിക്കുവാന്‍ കൂടി കഴിയുമായിരുന്നില്ല. അവിടെ പാര്‍ത്തിരുന്ന പക്ഷിമൃഗാദികളെ
സ്നേഹിക്കുവാനല്ലാതെ ഉപദ്രവിക്കുവാന്‍ അവര്‍ മുതിര്‍ന്നില്ല. പക്ഷികള്‍ക്കു വൃക്ഷങ്ങളില്‍ കൂടു കെട്ടിക്കഴിയാം. ആഹാരം തേടി എങ്ങും അലയേണ്ടതില്ല. കായ്കളും കനികളും വേണ്ടുവോളമുണ്ടു്. വിഷപ്പാമ്പുകള്‍ക്കുപോലും കാവിലെ പുറ്റുകളില്‍ സ്വൈര്യമായിക്കഴിയാം. അവയെ ആരും ഭയപ്പെട്ടിരുന്നതുമില്ല. സര്‍പ്പങ്ങളെ ദേവതകളായിക്കണ്ടു് ആരാധിക്കാനാണു് അവര്‍ പഠിച്ചിരുന്നതു്. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? ഒരു ചേരയെക്കണ്ടാല്‍ മതി, അതിനെ എറിഞ്ഞു കൊല്ലാതെ പിന്മാറില്ല. കാവിലെയും പറമ്പിലെയും വൃക്ഷങ്ങള്‍ വെട്ടി വിറ്റു കാശാക്കാതെ ഉറക്കം വരില്ല. പശുവിനു് ഒരു തുടം പാല്‍ കുറഞ്ഞാല്‍, വില്ക്കാന്‍ പിന്നെ താമസമില്ല.
(തുടരും………..)