ചോദ്യം : ചിലര്‍ ജനിക്കുമ്പോള്‍ത്തന്നെ പണക്കാരാണു്. എല്ലാ സുഭിക്ഷതകളുടെയും നടുവില്‍ അവര്‍ വളരുന്നു. ചിലരാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിനുകൂടി വകയില്ലാത്ത കുടിലുകളില്‍ ജനിക്കുന്നു. ഇതിനു കാരണമെന്താണു്?

അമ്മ: മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചാണു് ഓരോരുത്തര്‍ക്കും പുതിയ ജന്മം കിട്ടുന്നതു്. ചിലര്‍ ജനിക്കുന്നതു കേസരിയോഗസമയത്തായിരിക്കും. അവര്‍ക്കു് എവിടെയും ഐശ്വര്യംതന്നെ. ഐശ്വര്യദേവത അവരില്‍ കുടികൊള്ളുന്നു. മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചു് ആ ദേവതയോടുകൂടി അവര്‍ ജനിക്കുന്നു. ഏകാഗ്രതയോടുകൂടി ഈശ്വരനെ ഭജിച്ചും ദാനധര്‍മ്മങ്ങള്‍ ചെയ്തും കഴിഞ്ഞ ജന്മങ്ങളില്‍ ജീവിച്ചവരായിരിക്കും അവര്‍. അതുമൂലം അവര്‍ക്കു് ഐശ്വര്യമുണ്ടായി. ദുഷ്‌കര്‍മ്മങ്ങള്‍ അധികം ചെയ്തവരാണു കൂടുതല്‍ കഷ്ടത സഹിക്കുന്നതു്.

ചോദ്യം : പക്ഷേ, ഇതൊന്നും നമുക്കറിയാന്‍ കഴിയുന്നില്ലല്ലോ.

അമ്മ: ഈ ജന്മത്തില്‍ത്തന്നെ കുട്ടിക്കാലത്തു ചെയ്ത കാര്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നുണ്ടോ? പരീക്ഷയ്ക്കുവേണ്ടി തലേന്നു പഠിച്ച പാഠം പരീക്ഷാസമയത്തു മറന്നുപോകാറില്ലേ? അതുപോലെ എല്ലാം ഒരു മറവിയില്‍ ഇരിക്കുകയാണു്. ജ്ഞാനദൃഷ്ടികൊണ്ടു അവയെ അറിയാന്‍ കഴിയും.