എനിക്കെന്തു നേടാം എന്നു ചിന്തിക്കുന്നതിലുപരി, എനിക്കെന്തു നല്കാന്‍ സാധിക്കും എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മ്മവും ആനന്ദകരമാക്കി തീര്‍ക്കേണ്ടതു്, കര്‍മ്മത്തില്‍ ആനന്ദം നുകരേണ്ടതു്, നമ്മുടെ ആവശ്യമാണു്. എങ്ങനെയാണു് അതു സാധിക്കുക? കര്‍മ്മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണു് അതിന്റെ ശരിയായ ഫലം ലഭിക്കുന്നതു്. ഒരു തള്ളയ്ക്കു തന്റെ കുഞ്ഞിനെ നോക്കുകയെന്നതു ക്ഷീണമുണ്ടാക്കുന്ന ജോലിയല്ല. എന്നാല്‍ ആയയ്ക്കു് അതു് ആയാസമുള്ള അദ്ധ്വാനമാണു്. കര്‍മ്മമല്ല, അതിനോടുള്ള മനോഭാവമാണു നമുക്കു് ആനന്ദവും ദുഃഖവും നല്കുന്നതു്.

സാധാരണ നമ്മള്‍ കര്‍മ്മം ചെയ്യുന്നതു നമ്മുടെ സന്തോഷത്തിനു വേണ്ടിയാണു്. എന്നാല്‍, അതു മറ്റുള്ളവര്‍ക്കുകൂടി ആനന്ദകരമായിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നതു്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും, അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അതിനാല്‍ അങ്ങനെയുള്ള കര്‍മ്മം കര്‍മ്മയോഗമാകുന്നില്ല. ഏതൊരു കര്‍മ്മവും അനുഷ്ഠിക്കുമ്പോള്‍ നമുക്കെന്തുനേടാം എന്നതിലുപരി മറ്റുള്ളവര്‍ക്കു് എന്തു നല്കാന്‍ കഴിയും എന്നുകൂടി ചിന്തിക്കേണ്ടതാണു്. അതാണു കര്‍മ്മയോഗം.

സംതൃപ്തിയാണു് ഏറ്റവും വലിയ ധനം. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും, സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. ധനികനാണെങ്കിലും, സംതൃപ്തിയില്ലെങ്കില്‍ അവനാണു ദരിദ്രന്‍. അതിനാല്‍ ഉള്ളതില്‍ സംതൃപ്തിയടയാന്‍ ശ്രമിക്കുക.

ഒരേ അമ്മയുടെ വയറ്റില്‍നിന്നും പിറന്ന രണ്ടു കുട്ടികള്‍. ഒരാള്‍ കളക്ടറായി. മറ്റെയാള്‍ ക്ലര്‍ക്കുമായി. ക്ലര്‍ക്കായ ആള്‍, തനിക്കു ക്ലര്‍ക്കാകാനേ കഴിഞ്ഞുള്ളുവല്ലോ എന്നു ചിന്തിച്ചു വിഷമിച്ചാല്‍ വല്ല പ്രയോജനവുമുണ്ടോ? അതേസമയം ജോലി വേണ്ടവണ്ണം ശ്രദ്ധയോടെ ചെയ്താല്‍, പ്രമോഷന്‍ കിട്ടി നല്ല സ്ഥാനത്തേക്കുയരുവാന്‍ കഴിയും. മുകളിലേക്കു നോക്കാന്‍ പോയാല്‍ ദുഃഖമാണു്. തന്നെക്കാള്‍ താഴെ ജോലി ചെയ്യുന്ന എത്രയോ പേരുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിച്ചു കൂടാ. വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ ഏതൊരു സാഹചര്യത്തിലും സംതൃപ്തി കണ്ടെത്താന്‍ കഴിയും. എങ്കിലേ നമുക്കു സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കൂ. വളരാന്‍ കഴിയൂ.

നമ്മുടെ ദുഃഖം മറ്റുള്ള പലരുടെയും ദുഃഖത്തെ അപേക്ഷിച്ചു് എത്രയോ നിസ്സാരമാണു്. ഇതു മനസ്സിലാക്കി ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ നമുക്കു സാധിക്കണം.

ജീവിതത്തില്‍ ആനന്ദം നുകരുവാന്‍ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു്, നമ്മളെക്കുറിച്ചുതന്നെയുള്ള ചിന്തകളാണു്. തന്നെമറന്നു് അന്യരെ സ്‌നേഹിക്കുവാന്‍ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കുവാന്‍ പറ്റുകയില്ല. കണ്ണില്ലാത്തവനെ പിന്നെയും നയിക്കാം; പ്രേമമുള്ള ഒരു ഹൃദയമുണ്ടെങ്കില്‍. എന്നാല്‍ ഹൃദയത്തിനു് അന്ധത ബാധിച്ചവനെ നയിക്കാന്‍ പ്രയാസമാണു്. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണു്. ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിനു് അര്‍പ്പണവസ്തുവായിത്തീരും. അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവനു് ഒരിക്കലും ലോകത്തിന്റെ സൗന്ദര്യം നുകരുവാന്‍ കഴിയില്ല.

മനുഷ്യര്‍ തമ്മില്‍ ജനനംകൊണ്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നവരായിരിക്കാം. എന്നാല്‍ മരണം എല്ലാവര്‍ക്കും പൊതുവായുള്ളതാണു്. എന്നാല്‍ അഹങ്കാരത്തെ മറികടക്കുന്നവന്‍ മരണത്തിലും മരിക്കുന്നില്ല.