അമൃതപ്രിയ 2012

ജീവിതത്തിൻ്റെ അർത്ഥം

കുഞ്ഞായിരിക്കുമ്പോൾ മുതലേ ഈ ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചു ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ‘ഈശ്വരനിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ഈശ്വരനുണ്ടായിരുന്നെങ്കിൽ ലോകം ഇങ്ങനെയാകുമായിരുന്നില്ല; ഈ ക്രൂരതയും ദുഃഖവും ചൂഷണവും ഒന്നുമുണ്ടാകുമായിരുന്നില്ല. എന്നാലും ഈ സുന്ദരമായ പ്രകൃതിയും മനുഷ്യൻ കണ്ടുപിടിച്ച കലാരൂപങ്ങളും മനുഷ്യർക്കിടയിലെ അപൂർവ്വമായുള്ള സ്നേഹവുമൊക്കെ ക്രൂരത നിറഞ്ഞ ഈ ലോകത്തെ സുന്ദരമാക്കുന്നുണ്ടു് എന്നു ഞാൻ വിശ്വസിച്ചു. സംഗീതം, സാഹിത്യം, കവിത എല്ലാം എനിക്കിഷ്ടമായിരുന്നു.

1985 ജൂണിൽ ഒരു ദിവസം ഞാൻ ഫ്രാൻസിൽ ട്രെയിൻ കാത്തുനില്ക്കുകയായിരുന്നു. അന്നെനിക്കു് ഇരുപത്തിയേഴു വയസ്സാണു പ്രായം. അടുത്തുനിന്നിരുന്ന രണ്ടു പേർ സംസാരിക്കുന്നതു ഞാൻ കേട്ടു. അതിലൊരാൾ പറയുകയാണു്, ”ഈ ബുക്കിൽ പറയുന്നതു നാമെല്ലാം ആ പരമസത്യത്തിൻ്റെ മൂർത്തീരൂപങ്ങളാണെന്നാണു്. പക്ഷേ, നാമതു് അറിയുന്നില്ലെന്നു മാത്രം.” ആ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ആ അപരിചിതനെ സമീപിച്ചു് അദ്ദേഹം പറഞ്ഞതിൻ്റെ അർത്ഥമെന്താണെന്നു് അന്വേഷിച്ചു.

ഞാൻ യാത്ര ചെയ്യാൻ ഉദ്ദേശിച്ച അതേ ട്രെയിനിൽ പാരീസിലേക്കു പോകാൻ നില്ക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഒരു മണിക്കൂർ പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിനിൽ ഇരുന്നും ഞങ്ങൾ സംസാരിച്ചു. മുംബൈയിൽ ജീവി ച്ചിരുന്ന നിസർഗ്ഗദത്ത് മഹാരാജുമായുള്ള സംഭാഷണങ്ങൾ അടങ്ങിയ ‘ഐ ആം ദാറ്റ്’ എന്ന പുസ്ത കമായിരുന്നു അദ്ദേഹത്തിൻ്റെ കൈയിൽ. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുകയാണു്, ഒരു മുൻപരിചയവുമില്ല, എങ്കിലും ആ പുസ്തകം അദ്ദേഹമെനിക്കു വായിക്കാൻ തന്നു. അന്നുതന്നെ ഞാനതു വായിക്കാൻ തുടങ്ങി.

തികച്ചും പുതിയ ഒരു അറിവാണു് ആ പുസ്തകം എനിക്കു സമ്മാനിച്ചതു്. എൻ്റെ ജീവിതവീക്ഷണം ആകെ മാറി. ആത്മജ്ഞാനിയായ ഒരു മഹാത്മാവായിരുന്നു നിസർ ഗ്ഗദത്ത് മഹാരാജ്. 1980ൽ അദ്ദേഹം ശരീരം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ മുഴുവൻ എനിക്കു മനസ്സിലായില്ല. എങ്കിലും അതാണു സത്യമെന്നു് എനിക്കു വിശ്വസിക്കാൻ സാധിച്ചു. ലോകത്തിൽ ഞാൻ അതുവരെ കണ്ട ദുരിതങ്ങൾക്കും അനീതികൾക്കുമൊക്കെ ഒരു കാരണമുണ്ടു് എന്നു ഞാൻ തിരിച്ചറിഞ്ഞു. എല്ലാ അനുഭവങ്ങൾക്കും കാരണം ഒരുവൻ്റെ പൂർവ്വകർമ്മങ്ങളാണു്. ആത്മാവിനെക്കുറിച്ചും ഓരോരുത്തരുടെയും ഉള്ളിലുള്ള ഈശ്വരചൈതന്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ടായിരുന്നു. അതെല്ലാം എനിക്കു പുതിയ അറിവായിരുന്നു. അദ്ദേഹം പറഞ്ഞതു മുഴുവൻ എനിക്കു മനസ്സിലായില്ല. ഒരു ആത്മജ്ഞാനി പറയുന്നതൊക്കെ മനസ്സിലാക്കാൻ മറ്റൊരു ആത്മജ്ഞാനിക്കല്ലാതെ മറ്റാർക്കാണു കഴിയുക?

അടുത്ത രണ്ടു വർഷം ആ പുസ്തകം ഞാൻ എപ്പോഴും കൂടെ കൊണ്ടു നടന്നു. ഭാരതത്തിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപു് ഋഷീശ്വരന്മാർ തപസ്സിലൂടെ നേടിയ അറിവാണു വേദത്തിലും ഉപനിഷത്തിലുമുള്ള വേദാന്തം. അതുതന്നെയാണു നിസർഗ്ഗദത്ത് മഹാരാജും പറയുന്നതെന്നു ഞാൻ മനസ്സിലാക്കി. ഭഗവദ്ഗീതയും ഞാൻ പഠിക്കാൻ ശ്രമിച്ചു. അതിൽ രണ്ടാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ള, തീ കൊണ്ടു കത്തിക്കാനോ വെള്ളംകൊണ്ടു നനക്കാനോ വാളുകൊണ്ടു മുറിക്കാനോ സാധിക്കാത്ത ആത്മാവിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനാകെ കോരിത്തരിച്ചു. പിന്നീടു്, മറ്റു മതങ്ങളിലെ ഉപദേശങ്ങളും പഠിക്കണം എന്നു നിശ്ചയിച്ചു ഞാൻ ബൈബിളും ഖുറാനും പഠിച്ചു. എല്ലാ മതങ്ങളിലും പറയുന്നതു് ഒരേ കാര്യം തന്നെ; കാരുണ്യം, വിനയം, വൈരാഗ്യം, സേവനം…

മൂന്നു വർഷം കഴിഞ്ഞു. 1988 ജൂലായിൽ ഒരു ദിവസം ഞാൻ എന്നോടുതന്നെ ചോദിച്ചു. ‘എനിക്കിപ്പോൾ ഈശ്വരവിശ്വാസമായി, ശരിതന്നെ. പക്ഷേ, ഞാനെന്താണു ചെയ്യേണ്ടതു്?’ ഈ സംശയം വന്നപ്പോഴാണു് അതിൻ്റെ ഉത്തരമെന്നവണ്ണം അമ്മ എൻ്റെ ജീവിതത്തിലേക്കു വന്നതു്. നമ്മൾ ഗുരുവിനെത്തേടി അലയേണ്ടതില്ല എന്നു് അമ്മ പറയാറുണ്ടു്. പരമ ജ്ഞാനത്തിൻ്റെ ബീജം എല്ലാവരുടെയും ഉള്ളിലുണ്ടു്. സാഹചര്യം അനുകൂലമാകുന്നതുവരെ ഗുരു കാത്തിരിക്കും. സമയമാകുമ്പോൾ ഒരു കുളിർമഴപോലെ ഗുരു നമ്മെ തേടിയെത്തും. അതാണു് ഒരു മഹാത്മാവിൻ്റെ കാരുണ്യം. നമ്മൾ അമ്മയെ കാത്തിരിക്കുന്നില്ല. എന്നാൽ, അമ്മ നമ്മൾ ഓരോരുത്തരെയും പ്രതീക്ഷിച്ചിരിക്കയാണു്. ഞാൻ ആദ്യമായി അമ്മയെ കാണാൻ പോകുന്നതു ഗുരുവിൻ്റെ അടുത്തെത്താനുള്ള വെമ്പലോടെയോ ഭക്തിയോടെയോ ഒന്നുമല്ല. അമ്മയെക്കുറിച്ചു് ഒരു മാഗസിനിൽ വായിച്ചപ്പോൾ ഒരു കൗതുകം തോന്നി, അത്രതന്നെ. ഒരൊറ്റ ദർശനംകൊണ്ടു് എൻ്റെ ജീവിതത്തിൻ്റെ ഗതിയാകെ മാറ്റാൻ കെല്പുള്ളവളുടെ മുന്നിലേക്കാണു പോകുന്നതെന്നു് അന്നു ഞാനറിഞ്ഞില്ല.

ആദ്യമായി അമ്മയുടെ മുന്നിൽ

ഇപ്പോഴും ഞാൻ നല്ലതുപോലെ ഓർക്കുന്നു. അമ്മയെയും പ്രതീക്ഷിച്ചു ദർശനഹാളിലിരുന്ന ഞാൻ വളരെ അസ്വസ്ഥയായിരുന്നു. തിരക്കിനിടയിലിരിക്കുന്നതു് എനിക്കു സ്വതവേ ഇഷ്ടമല്ല. (അന്നു് ഒരു നൂ റുപേരേ ഹാളിലുണ്ടായിരുന്നുള്ളൂ. അതു തിരക്കായി അന്നെനിക്കു തോന്നി. എന്നാൽ ഇന്നത്തെ തിരക്കോ!) ഷൂസ് പുറത്തു് ഊരിവച്ചിരിക്കയാണു്. ഹാളിലെ തറ വൃത്തിയുള്ളതാണോ എന്നു ഞാൻ സംശയിച്ചു. എന്നാൽ അമ്മ വന്നപ്പോൾ തിരക്കും വെറും തറയിൽ ഇരിക്കുന്നതിൻ്റെ അസ്വസ്ഥതയുമൊക്കെ ഞാൻ വിസ്മരിച്ചു. അമ്മയിൽ നിന്നു പ്രസരിക്കുന്ന പ്രേമത്തിൻ്റെയും ശാന്തിയുടെയും തരംഗങ്ങളിൽ ഞാൻ മുങ്ങിപ്പോയി എന്നു പറയാം. അമ്മ തീർച്ചയായും ആത്മജ്ഞാനിയായ ഒരു മഹാത്മാവുതന്നെ. അല്ലെങ്കിൽ എങ്ങനെയാണു് അമ്മയുടെ സാന്നിദ്ധ്യം ഇത്ര ശക്തിയുള്ളതാകുന്നതു്?

അമ്മ വന്നു് അല്പസമയത്തിനകം ഞാൻ ദർശനത്തിനു് അമ്മയുടെ മുന്നിലെത്തി. അമ്മയെന്നെ ആലിംഗനം ചെയ്തു മടിയിൽ കിടത്തിയപ്പോൾ അമ്മയുടെ അടുത്തിരുന്ന ആരോ പൊട്ടിക്കരയുന്ന ശബ്ദം ഞാൻ കേട്ടു. കാന്തത്തിൻ്റെ സാമീപ്യത്തിൽ ഇരുമ്പു കാന്തമാകുന്നതുപോലെ അമ്മയുടെ സാന്നിദ്ധ്യത്തിൽ എനിക്കും കാരുണ്യമേറിയോ? ഒരു നിമിഷം ഞാൻ തലയുയർത്തി അവരെ മാടിവിളിച്ചു. ‘എല്ലാവരും വരൂ. അമ്മയുടെ ഹൃദയത്തിൽ എല്ലാവർക്കും ഇടമുണ്ടു്’ എന്നു് ഉറക്കെ വിളിച്ചു പറയണമെന്നു് എനിക്കു തോന്നി.

എൻ്റെ ഹൃദയം അമ്മ അറിഞ്ഞു കാണണം. പൊട്ടിച്ചിരിച്ചുകൊണ്ടു് അമ്മ എൻ്റെ തലയിൽ താളമിടുന്നതുപോലെ തട്ടി. അമ്മയുടെ ദർശനം തീരുന്നതുവരെ ഞാൻ ആ ഹാളിലിരുന്നു. എല്ലാവരെയും കണ്ടുകഴിഞ്ഞു പോകാനായി എഴുന്നേറ്റപ്പോൾ അമ്മ എന്നെ നോക്കി, ‘വീണ്ടും കാണാം’ എന്ന മട്ടിൽ ആംഗ്യം കാണിച്ചു. എങ്ങനെയാണു് അമ്മയെ വീണ്ടും കാണുന്നതു് എന്നെനിക്കു മനസ്സിലായില്ല. എനിക്കൊരു ജോലിയുണ്ടു്. താമസിയാതെ വിവാഹം കഴിച്ചു കുട്ടികളൊക്കെയായി കുടുംബമായി ജീവിക്കണമെന്നാണു ഞാൻ തീരുമാനിച്ചിരുന്നതു്. ഇനി എന്നെങ്കിലും അമ്മയെ കാണുമോ എന്നുപോലും എനിക്കു സംശയമായിരുന്നു.

അമ്പലപ്പുഴ ഗോപകുമാര്‍

അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയും
എന്മനം നീലക്കടലുപോലെ
അമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-
ഴെന്മനം നീലനഭസ്സുപോലെ…

അന്തമെഴാത്തൊരഗാധമഹോദധി-
ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…
ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-
ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം…

സൂര്യനും ചന്ദ്രനും നക്ഷത്രരാശിയും
പോയിമറഞ്ഞൊരു ശൂന്യതയില്‍
ഒച്ചയനക്കമില്ലാരവാരങ്ങളി-
ല്ലച്ച്യുതാകാശമഹാസരിത്തില്‍.

ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-
തേജസ്സായമ്മ മിഴി തുറക്കെ,
ഓരോ തളിരിലും പൂവിലുമീ ജഗത്-
പ്രാണനായമ്മ തുടിച്ചു നിലേ്ക്ക,

ജീവന സംഗീതധാരയായെത്തുന്ന-
തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!
ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-
പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…!

അമ്മയോടൊത്തുള്ളൊരൈഹികജീവിത-
സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേ
സമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-
നിര്‍മ്മായലീലകളാര്‍ക്കറിയാം…?

എല്ലാം മഹാമായതന്‍ അനഘാനന്ദ-
സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!
ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-
ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…

ഭാരതീയ വികസന മാതൃക

ചിരപുരാതനമെങ്കിലും നിത്യനൂതനമായ ഒരു വികസനദർശനം ഭാരതത്തിനുണ്ടു്. സഹസ്രാബ്ദങ്ങളിലൂടെ രൂപമെടുത്ത ഈ ദർശനം പണ്ടത്തെ വേദേതിഹാസങ്ങളിലെന്നപോലെത്തന്നെ ഇന്നത്തെ അമൃതഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നു. അമ്മയുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും ശ്രദ്ധിച്ചാൽ വികസന സങ്കല്പത്തെക്കുറിച്ചു നമുക്കു സമഗ്രമായൊരു ചിത്രം ലഭിക്കും. സാമൂഹ്യശാസ്ത്രത്തിലെയും ഭൗതിക ശാസ്ത്രത്തിലെയും ഗവേഷകർ അല്പമൊന്നു് അഹങ്കാരംവിട്ടു് അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചാൽ ലോകത്തിൻ്റെ വികസനത്തിനു് ഒരു ശാശ്വത മാതൃക നല്കാൻ സാധിക്കും.

മതവിശ്വാസവും പ്രകൃതിസംരക്ഷണവും

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും തമ്മിലുള്ളതു പോലെയാണെന്നു് അമ്മ പറയുന്നു. അംശവും പൂർണ്ണവും പോലെയുള്ള പരസ്പരബന്ധമാണു മനുഷ്യനും പ്രകൃതിയും തമ്മിൽ. പ്രകൃതിയുടെ ഭാഗമാണു മനുഷ്യൻ. മനുഷ്യൻ്റെ നിലനില്പിനു പ്രകൃതി അനിവാര്യമാണു്. ഈ മനുഷ്യപ്രകൃതി ബന്ധത്തിൻ്റെ ആഖ്യാനമാണു പുരാണേതിഹാസങ്ങൾ. ഇണപ്പക്ഷികളിലൊന്നിനു് അമ്പേറ്റപ്പോൾ പിടഞ്ഞതു മുനിഹൃദയം! ഒരു പക്ഷിയുടെ വേദനയുമായി താദാത്മ്യം പ്രാപിക്കുന്ന തലത്തിലേക്കു മനുഷ്യൻ ഉയരുന്നതിൻ്റെ ഉദാഹരണങ്ങൾ ഏതെങ്കിലും ഭൗതികസാമൂഹ്യശാസ്ത്രഗ്രന്ഥങ്ങളിൽ ലഭ്യമല്ല. അതു മതഗ്രന്ഥങ്ങളിലും അവയുടെ പ്രചോദനത്താൽ എഴുതപ്പെട്ട സാഹിത്യകൃതികളിലും മാത്രമേ കാണാൻ കഴിയൂ. ഭാരതത്തിൽ നിലനില്ക്കുന്ന മതവിശ്വാസവും ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യപ്രകൃതി ബന്ധത്തിൻ്റെ ഉദാത്ത മാതൃകകളാണു്.

ഭൂതയജ്ഞം

ഭാരതത്തിലെ ശ്രേഷ്ഠമായ പഞ്ചയജ്ഞങ്ങളിൽ ഒന്നാണു ഭൂതയജ്ഞം. ഇതിൻ്റെ ഭാഗമായി എല്ലാ ജീവജാലങ്ങളെയും പരമാത്മസ്വരൂപത്തിൻ്റെ ഭാഗമായിക്കണ്ടു സേവിക്കുവാനാണു് അമ്മ ഉപദേശിക്കുന്നതു്. സസ്യങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം കൊടുക്കുന്ന മതപരമായ പല ചടങ്ങുകളും ഭാരതത്തിലുണ്ടു്. മാത്രമല്ല, ഇവയൊക്കെ പലപ്പോഴും പരിഗണിക്കപ്പെടുന്നതു പല ദേവീദേവന്മാരുടെയും ജീവിതവുമായി ബന്ധപ്പെട്ടതുകൊണ്ടാണു്. വൃക്ഷായുർവ്വേദവും മൃഗചികിത്സയുമൊക്കെ മതഗ്രന്ഥങ്ങളുടെ ഭാഗമായാണു ഭാരതത്തിൽ വികസിച്ചതു്. ഓരോ മനുഷ്യൻ്റെയും ജന്മനക്ഷത്രത്തിനനുസരിച്ചുള്ള സസ്യങ്ങളും ജന്തുക്കളും പക്ഷികളും മൃഗങ്ങളുമൊക്കെ ഏതൊക്കെ എന്നു നിജപ്പെടുത്തുകയും അവയെ സംരക്ഷിക്കണമെന്നു നിഷ്‌കർഷിക്കുകയും ചെയ്ത ഭരതീയ ഋഷിപാരമ്പര്യത്തിൻ്റെ പാദങ്ങളിൽ, ആധുനിക ജൈവ വൈവിധ്യ ശാസ്ത്രജ്ഞർ സാഷ്ടാംഗം പ്രണമിക്കണം. കാരണം, ഇന്നു പ്രതിദിനം 50 – 100 ജീവി വർഗ്ഗങ്ങൾ ഭൂമുഖത്തുനിന്നു് അ പ്രത്യഷമാകുന്നതു തടയാൻ തത്രപ്പെടുന്ന ആധുനികശാസ്ത്രജ്ഞർക്കു്, മതവിശ്വാസത്തിൽ കൂടിയുള്ള ഭാരതത്തിൻ്റെ ജൈവ വൈവിധ്യ സംരക്ഷണം ഒരു മാർഗ്ഗദർശനമായിരിക്കും. ‘2010‘ ഐക്യരാഷ്ട്രസഭ ജൈവവൈവിധ്യ വർഷമായാണു് ആചരിച്ചതു്. അമ്മയുടെ ‘മനുഷ്യനും പ്രകൃതിയും’ എന്ന പുസ്തകം അന്താരാഷ്ട്ര ജൈവവൈവിധ്യ ബോർഡിൻ്റെ ശ്രദ്ധയിൽകൊണ്ടു വരുന്നതു് ഈ അവസരത്തിൽ വളരെ ഉചിതമായിരിക്കും.

പഞ്ചമാതാ’ സങ്കല്പം

ഭാരതത്തിലെ ഓരോ വിശ്വാസവും ആചാരവും സങ്കല്പവും പ്രകൃതിസംരക്ഷണത്തെ മുൻനിർത്തിയാണു്. ഇതിനു് ഉത്തമ ഉദാഹരണമായി അമ്മ എടുത്തു കാണിക്കുന്നതു് ‘പഞ്ചമാതാ’ സങ്കല്പത്തെയാണു്. ദേഹമാതാ, ഗോമാതാ, ദേശമാതാ, ഭൂമാതാ, വേദമാതാ എന്നീ അഞ്ചു മാതാസങ്കല്പങ്ങൾ എങ്ങനെയാണു പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതു് എന്നു നോക്കാം.

നമുക്കു ജന്മം നല്കിയ മാതാവിനോടടുത്തു നില്ക്കുന്നതു ഗോമാതാവാണു്. മുലപ്പാലിനു ശേഷം കുട്ടികൾ മുഖ്യമായി ആശ്രയിക്കുന്നതു പശുവിൻപാലിനെയാണല്ലോ. മാത്രമല്ല, ഒരു കാർഷികവ്യവസ്ഥിതിയിൽ ‘പശുകുടുംബ’ത്തിൻ്റെ പ്രാധാന്യം വളരെ കൂടുതലാണു്. പശുവിൻ്റെ അഞ്ചു് ഉല്പന്നങ്ങളായ ‘പഞ്ചഗവ്യം’ മനുഷ്യജീവിതത്തിൽ പരമപ്രധാനസ്ഥാനം അലങ്കരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഒരു കുടുംബത്തിലെ അമ്മയുടെ സ്ഥാനമാണു് ഒരു ഗ്രാമത്തിൽ പശുവിനുള്ളതു്. ദേഹമാതാവിനെയും ഗോമാതാവിനെയും നിലനിർത്തുന്നതും ദേശമാതാവിനെ ഉൾക്കൊള്ളുന്നതും ഭൂമാതാവാണു്. ഭൂമിദേവിയെന്നും ഭൂമാതായെന്നുമൊക്കെയുള്ള സംബോധനകളിൽ നിന്നുതന്നെ ഭാരതത്തിൽ ഭൂമിക്കും പ്രകൃതിക്കും നാം നല്കിയിരുന്ന പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കും. അഥർവ്വ വേദത്തിലെ അറുപത്തിനാലു സൂക്തങ്ങൾ ഭൂമിയെക്കുറിച്ചുള്ളതാണെന്നു് അറിയുമ്പോഴാണു്, പൗരാണിക ഭാരതീയരുടെ പരിസ്ഥിതിബോധം കൂടുതൽ വ്യക്തമാകുന്നതു്.

ഐക്യരാഷ്ട്രസഭ ഭൂമിയെ സംരക്ഷിക്കാൻ വേണ്ടി ഒരു ‘Earth Charter‘ തന്നെ തയ്യാറാക്കിയിട്ടുണ്ടു്. അതിൻ്റെ പത്താമതു വാർഷികം ഈ വരുന്ന നവംബറിൽ അഹമ്മദാബാദിൽവച്ചു് ആഘോഷിക്കാൻ പോകുന്നു. ഇതിനൊക്കെ രൂപം നല്കുന്ന ഭാരതീയരുൾപ്പെടെയുള്ള വിദഗ്ധരാരും നമ്മുടെ പ്രകൃതിസങ്കല്പം മനസ്സിലാക്കുന്നില്ല എന്നതു ദുഃഖകരമായ സത്യമാണു്. പ്രകൃതി സംരക്ഷണത്തിൽ ലോകരാഷ്ട്രങ്ങൾക്കു മാതൃകയാകാൻ ഏറ്റവും യോഗ്യതയുള്ള രാഷ്ട്രം ഭാരതമാണു്. താത്വികമായും പ്രായോഗികമായും ഉള്ള ഈ അർഹത എത്ര കാലത്തേക്കു് ഉണ്ടാകുമെന്നുള്ളതു് അറിഞ്ഞുകൂടാ. കാരണം, പുതിയ പഠനങ്ങളനുസരിച്ചു് ആഗോളതലത്തിൽ അമേരിക്കയെയും യൂറോപ്പിനെയുമൊക്കെ പിൻതള്ളി ചൈനയും ഭാരതവും മലിനീകരണത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ പോകുന്നു. യൂറോഅമേരിക്കൻ രാഷ്ട്രങ്ങളിലെ ജനസംഖ്യയുടെ മൂന്നിരട്ടിയോളം വരുന്ന ഭാരതം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ വികസനത്തിൻ്റെ പേരിൽ മത്സരിച്ചു മലിനീകരണം നടത്തിയാൽ, ഭൂമിയുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നർത്ഥം.

ലോകത്തിലെ വികസന വിദഗ്ധർ ഹരിതശാസ്ത്രസാങ്കേതിക വിദ്യ(Green Technology)യിലൂടെയും ഹരിതനയങ്ങളിൽ (Green Policies) കൂടിയുമാണു പ്രകൃതിയെ സംരക്ഷിക്കാമെന്നു പ്രതീക്ഷിക്കുന്നതു്. ഈ രണ്ടു മാർഗ്ഗങ്ങളും പ്രധാനമെങ്കിലും അവയോടൊപ്പം മനുഷ്യമനസ്സുകളെക്കൂടി ഹരിതമയമാക്കുന്ന പദ്ധതികൾകൂടി ചേർന്നെങ്കിൽ മാത്രമേ പ്രകൃതിസംരക്ഷണം പൂർണ്ണമാകൂ. ഈ അവസരത്തിൽ വളരെ പ്രസക്തമായ ചില ഉപദേശങ്ങൾ അമ്മ നല്കുന്നു.

”മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നറിഞ്ഞാൽ മാത്രമേ പ്രകൃതിസംരക്ഷണം നടക്കൂ. പ്രകൃതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന ഇന്നത്തെ മനോഭാവം തുടർന്നാൽ അധികം താമസിയാതെ അതു മനുഷ്യൻ്റെതന്നെ നാശത്തിനു കാരണമാകും.” (അമൃതവാഹിനി പേജു് -186)

”മനുഷ്യൻ ജീവരാശിയുടെ ഭാഗമാണു്. അവൻ്റെ നിലനില്പിനു് ആവശ്യമായതു പ്രകൃതിയിൽ നിന്നെടുക്കാം. എന്നാൽ, അതു പ്രകൃതിയുടെ താളലയം തകർക്കാനിടയാക്കാതെ നോക്കേണ്ട ഉത്തരവാദിത്വവും അവനുണ്ടു്.” (അമൃതവാഹിനി പേജു്-87)

സർവ്വനാശത്തിൽനിന്നും സർവ്വനേട്ടങ്ങളിലേക്കു മനുഷ്യരാശിയെ നയിക്കാൻ ഈ ഉപദേശങ്ങൾ ഉപകാരപ്രദമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഡോ: ടി.വി. മുരളീവല്ലഭൻ (2011)

ഡോ: ടി.വി. മുരളീവല്ലഭന്‍ (2011)

അമ്മയെന്ന പദം സുന്ദരവും സുതാര്യവും പൂര്‍ണ്ണവുമാണു്. ദുഃഖമയമായ ജീവിതസാഗരത്തില്‍ സുഖത്തിൻ്റെയും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും തുരുത്തുകള്‍ കാണിച്ചുതരുന്നതു് അമ്മയാണു്. കപടലോകത്തില്‍, ആത്മാര്‍ത്ഥമായ ഹൃദയത്തിലൂടെ ലോകത്തിൻ്റെ സുതാര്യതയെ പരിചയപ്പെടുത്തുന്നതു് അമ്മയാണു്.

‘ഓം’ എന്ന പ്രണവ മന്ത്രത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന പദമാണ് അമ്മ. ശബ്ദശാസ്ത്രപ്രകാരം അ, ഉ, മ്, എന്ന മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്നാണു് ‘ഓം’ രൂപപ്പെടുന്നതു്. അമ്മയെന്ന വാക്കിലും, അ, മ എന്ന അക്ഷരങ്ങളാണുള്ളതു്. ശബ്ദപ്രപഞ്ചത്തിൻ്റെ പൂര്‍ണ്ണത എങ്ങനെയാണോ പ്രണവ(ഓം)ത്തില്‍ അടങ്ങിയിരിക്കുന്നതു്, അതേപോലെ ജീവിതത്തിൻ്റെ പൂര്‍ണ്ണതയും അമ്മയില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നു. ദേഹമാതാവിൻ്റെ മക്കള്‍ കുടുംബത്തിലൊതുങ്ങുമ്പോള്‍, ലോകമാതാവു മനുഷ്യരാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. ലോകമാതാവില്‍ നിന്നു പ്രപഞ്ചമാതാവായി ഉയരുമ്പോള്‍, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും ജന്തുക്കളും കാടും കടലും മലയും പുഴയും മണ്ണും വിണ്ണുമെല്ലാം അമ്മയുടെ മക്കളാകുന്നു. ഇവിടെയാണു് ‘ഓം’ ശബ്ദപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നപോലെ, ‘അമ്മ’ ദൃശ്യപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നതു്. ഈ അവസ്ഥയില്‍ അമ്മ മാതൃസ്ഥാനവും ഗുരുസ്ഥാനവും അലങ്കരിക്കുന്നു. ഇവിടെ അമ്മ ഗുരു എന്ന നിലയില്‍ ശിഷ്യരെ സത്യത്തിലേക്കു നയിക്കുകയും ‘അമ്മ’ എന്ന നിലയില്‍ മക്കളെ സത്യത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നു.

അമ്മയും പ്രകൃതിയും

മക്കളുടെ വികൃതികളും കുസൃതികളും ഇഷ്ടവും അനിഷ്ടവും സ്‌നേഹവും ദേഷ്യവുമെല്ലാം മനസ്സിലാക്കി അവരുടെ ഉയര്‍ച്ചയില്‍ ആനന്ദവും തകര്‍ച്ചയില്‍ ദുഃഖവും തോന്നുന്ന ഒരു സാധാരണ അമ്മയുടെ സ്‌നേഹവും ത്യാഗവും നമുക്കു് ഊഹിക്കുവാന്‍ കഴിയും. എന്നാല്‍ സമസ്ത ജീവജാലങ്ങളുടെയും മലകളുടെയും പുഴകളുടെയും കാറ്റിൻ്റെയും കടലിൻ്റെയും അമ്മയായ ‘അമ്മ’യ്ക്കുള്ള സ്‌നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ആഴവും പരപ്പും അളവുകള്‍ക്കപ്പുറമാണു്. പ്രപഞ്ചസ്പന്ദനം തൊട്ടറിയുന്ന അമ്മയ്ക്കു കിളികളുടെ കളകളാരവവും ഇലകളുടെ മര്‍മ്മരവും തിരമാലകളുടെ തിമര്‍പ്പും തൻ്റെ കുട്ടികളുടെ ആട്ടവും പാട്ടുമായി മാത്രമേ തോന്നുകയുള്ളൂ. പ്രകൃതിയുടെ താളം സ്‌നേഹമായും പ്രപഞ്ചത്തിൻ്റെ ലയം ത്യാഗമായും കരുതുന്ന അമ്മയുടെ മുന്‍പില്‍നിന്നും മക്കള്‍ക്കു ലഭിക്കുന്ന പ്രസാദമാണു് ഏകത്വബോധം. മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നുള്ള ബോധം. അമ്മയുടെ പല പ്രഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നതു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണു്. ഈ ബന്ധത്തെ അവഗണിച്ചു കൊണ്ടുള്ള മനുഷ്യൻ്റെ വികസനമോഹമാണു് ഇന്നു നാം അനുഭവിക്കുന്ന എല്ലാ കെടുതികള്‍ക്കും കാരണം.

അല്പശാസ്ത്രവും അര്‍ത്ഥവിദ്യയും

17, 18, 19 നൂറ്റാണ്ടുകളിലാണു് ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും വിപ്ലവകരമായി വളര്‍ന്നതു്. ജീവിതത്തിൻ്റെ എല്ലാ തലങ്ങളെയും ഇവയുടെ വളര്‍ച്ച സ്പര്‍ശിച്ചിട്ടുണ്ടു്. ഈ വളര്‍ച്ചയുടെ തുടക്കം കുറിച്ചതു ബേക്കണ്‍, ന്യൂട്ടണ്‍, ദക്കാര്‍ത്തെ തുടങ്ങിയ മഹാരഥന്മാരായിരുന്നു. പ്രകൃതിയെ അടിമയാക്കുവാനും ഒരു വേട്ടക്കാരനെപ്പോലെ പിന്‍തുടര്‍ന്നു സത്യത്തെ ഞെക്കിപ്പിഴിഞ്ഞെടുക്കുവാനുമാണു ബേക്കറിൻ്റെ ശാസ്ത്രബോധം മനുഷ്യനെ പഠിപ്പിച്ചതു്. ഐസക്ക് ന്യൂട്ടനാകട്ടെ പ്രകൃതിയെ വെറുമൊരു യന്ത്രമായി കണക്കാക്കി. ഒരു യന്ത്രത്തിനു കേടുപറ്റിയാല്‍ ഒന്നെങ്കില്‍ അതു നന്നാക്കി എടുക്കുകയോ അല്ലെങ്കില്‍ കേടുപറ്റിയ ഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാം. (repairing/replacement). ഇതേപ്രകാരം പ്രകൃതിയ്‌ക്കെന്തെങ്കിലും ദോഷം സംഭവിച്ചാല്‍തന്നെ മനുഷ്യസംഭാവനയായ ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ചു് അതു നന്നാക്കിയെടുക്കുകയോ കേടായ ഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാമെന്നു ന്യൂട്ടണും മനുഷ്യരെ വിശ്വസിപ്പിച്ചു.

ദക്കാര്‍ത്തെയാകട്ടെ, ഭാഗിക ചിന്താപദ്ധതിയെ പ്രോത്സാഹിപ്പി ച്ചു. പ്രകൃതിയെത്തന്നെ പരസ്പര ബന്ധമില്ലാത്ത പല ഭാഗങ്ങളായി കാണാനാണു് അദ്ദേഹം വെമ്പല്‍ കൊണ്ടതു്. ഇതിൻ്റെ ഫലമായി ശരീരവും മനസ്സും പ്രകൃതിയും മനുഷ്യനും പരസ്പരബന്ധമില്ലാത്ത വ്യത്യസ്തഘടകങ്ങളായി നിലകൊള്ളുന്നു. മനുഷ്യകേന്ദ്രീകൃത വീക്ഷണമുള്ള പാശ്ചാത്യ ദൈവ ശാസ്ത്രം കൂടി ചേര്‍ന്നപ്പേള്‍ ആധുനിക വികസന മാതൃകകള്‍ പ്രകൃതിയില്‍നിന്നു വളരെ അകന്നു പോയി. മനുഷ്യൻ്റെ ആര്‍ത്തിയെ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടിയാണു് ഈ പ്രകൃതിയും ഇതിലെ വിഭവങ്ങളുമെന്നു തെറ്റിദ്ധരിച്ചു് അതിനെ പരമാവധി ചൂഷണം ചെയ്തു്, ഇന്നു ഭൂമി വാസയോഗ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.

മുകളില്‍ പറഞ്ഞ വീക്ഷണങ്ങളെല്ലാം ആധുനികശാസ്ത്രസാങ്കേതികവിദ്യയുടെയും സമ്പദ് വ്യവസ്ഥിതിയുടെയും അമരത്തിരിക്കുന്നിടത്തോളം കാലം നമ്മുടെ പ്രശ്‌നങ്ങളെല്ലാം പ്രതിസന്ധികളായിക്കൊണ്ടിരിക്കും. സോഷ്യലിസ്റ്റു സമ്പദ്‌വ്യവസ്ഥിതി തന്നെ തകര്‍ന്നുപോയതു് അതില്‍ നിന്നുതന്നെ ഉരിത്തിരിഞ്ഞുവന്ന പ്രതിസന്ധികൊണ്ടാണെന്നു ന മുക്കറിയാം. ഇപ്പോഴത്തെ മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനപ്രശ്‌നങ്ങളും ആര്‍ത്തിയും ചൂഷണവും അമിതോപഭോഗവുമാണു്. അധികാരത്തിൻ്റെ അഹങ്കാരവും അഴിമതിയും ഭരണവര്‍ഗ്ഗത്തിൻ്റെ ധൂര്‍ത്തും ആവിഷ്‌കാരസ്വാതന്ത്ര്യത്തിൻ്റെ അടിച്ചമര്‍ത്തലുമൊക്കെ സോഷ്യലിസ്റ്റു വ്യവസ്ഥിതിയെ തകര്‍ത്തെങ്കില്‍, ആര്‍ത്തിയും അമിതോപഭോഗവും ലാഭക്കൊതിയും ധൂര്‍ത്തുമൊക്കെയാണു മുതലാളിത്ത വ്യവസ്ഥിതിയുടെ ഇന്നത്തെ പ്രതിസന്ധികള്‍. ഇരു വ്യവസ്ഥിതികളിലും ഉണ്ടായ ഭീകരമായ പരിസ്ഥിതിപ്രശ്‌നങ്ങളുടെ മൂലകാരണം മനുഷ്യമനഃസ്ഥിതിയുടെ സംസ്‌കാരശൂന്യതയാണെന്നു് ആധുനിക സാമൂഹ്യശാസ്ത്രഗവേഷകര്‍ ഏറെക്കുറെ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.
(തുടരും…)

നമ്മുടെ മനസ്സു് ശുദ്ധമാണെങ്കിൽ, ഈശ്വരസ്മരണയോടെയാണു് ഓരോ കർമ്മവും ചെയ്യുന്നതെങ്കിൽ, ക്ഷേത്രത്തിലൊന്നും പോയില്ലെങ്കിലും ഭഗവത്കൃപ നമ്മളിലുണ്ടാകും. മറിച്ചു്, എത്ര തവണ ക്ഷേത്രത്തിൽപ്പോയാലും സ്വാർത്ഥതയും പരനിന്ദയും വിടാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല.

അയൽവാസികളായ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ഭക്തയും മറ്റേ സ്ത്രീ വേശ്യയുമായിരുന്നു. ഭക്ത കൂട്ടുകാരിയോടു പറയും, ”നീ ചെയ്യുന്നതു ശരിയല്ല, മഹാപാപമാണ്. അതു നിന്നെ നരകത്തിലേ എത്തിക്കുകയുള്ളൂ.

വേശ്യാസ്ത്രീ എപ്പോഴും കൂട്ടുകാരിയുടെ വാക്കോർക്കും. ഞാൻ എത്ര വലിയ പാപിയാണ്. ജീവിക്കാൻ മറ്റു യാതൊരു മാർഗ്ഗവുമില്ല, അതുകൊണ്ടു ഞാൻ ഈ തെറ്റുകൾചെയ്യുന്നു. ഈശ്വരാ! എന്നോടു് ക്ഷമിക്കണേ. അടുത്ത ജന്മമെങ്കിലും എൻ്റെ കൂട്ടുകാരിയെപ്പോലെ അവിടുത്തെ പ്രാർത്ഥിക്കാനും പൂജിക്കുവാനുമുള്ള അവസരം ഉണ്ടാക്കിത്തരണേ. ഈശ്വരാ എൻ്റെ തെറ്റുകൾക്കു് മാപ്പുതരണേ. ഇതു പറഞ്ഞു് അവർ ദിവസവും കരയും.

ക്ഷേത്രത്തിൽപ്പോകുന്ന സ്ത്രീ ക്ഷേത്രത്തിലെത്തിയാലും തൻ്റെ കൂട്ടുകാരിയെക്കുറിച്ചും അവരുടെ പ്രവൃത്തിയെക്കുറിച്ചുമാണു ചിന്ത. അവസാനം രണ്ടു പേരും മരിച്ചു. ഭക്തയെ നരകത്തിലേക്കും വേശ്യയെ സ്വർഗ്ഗത്തിലേക്കും കൊണ്ടുപോകുന്നതിനായി ദൂതന്മാരെത്തി.

ഭക്തയ്ക്കു് ഇതൊട്ടും സഹിച്ചില്ല. അവർ ചോദിച്ചു, ”ജീവിതകാലം മുഴുവൻ വേശ്യാവൃത്തി നടത്തിയവളെ നിങ്ങൾ സ്വർഗ്ഗത്തിൽ കൊണ്ടു പോകുന്നു. ക്ഷേത്രത്തിൽ പോകുകയും പൂജ നടത്തുകയും ചെയ്ത എന്നെ നരകത്തിലേക്കും. ഇതെന്തു നീതിയാണ്? നിങ്ങൾക്കു തെറ്റു പറ്റിയിട്ടുണ്ട്?”

സ്വർഗ്ഗദൂതന്മാർ പറഞ്ഞു. ”ഞങ്ങൾക്കു് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നീ ക്ഷേത്രത്തിൽ പോകുമ്പോഴും പൂജ ചെയ്യുമ്പോഴുമെല്ലാം നിൻ്റെ മനസ്സു നികൃഷ്ടമായ പ്രവൃത്തികളെക്കുറിച്ചാണു ചിന്തിച്ചു കൊണ്ടിരുന്നത്. എന്നാൽ നിൻ്റെ കൂട്ടുകാരി വേശ്യയായിരുന്നു എങ്കിലും അവൾ അതുമായി ബന്ധിച്ചിരുന്നില്ല. അവളുടെ മനസ്സു് ഈശ്വരനിലായിരുന്നു.

തൻ്റെ തെറ്റുകളെക്കുറിച്ചോർത്തു് ആ സ്ത്രീ പശ്ചാത്തപിക്കാത്ത ദിവസങ്ങളോ ഈശ്വരനെ വിളിച്ചു മാപ്പപേക്ഷിക്കാത്ത സമയങ്ങളോ ഇല്ലായിരുന്നു. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതു കൊണ്ടു വേശ്യയായി ജീവിച്ചെങ്കിലും അവർ യഥാർത്ഥ ഭക്തയായിരുന്നു. അതുകൊണ്ടാണു് അവരെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നത്.”