ഡോ: ടി.വി. മുരളീവല്ലഭന്‍ (2011)

അമ്മയെന്ന പദം സുന്ദരവും സുതാര്യവും പൂര്‍ണ്ണവുമാണു്. ദുഃഖമയമായ ജീവിതസാഗരത്തില്‍ സുഖത്തിൻ്റെയും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും തുരുത്തുകള്‍ കാണിച്ചുതരുന്നതു് അമ്മയാണു്. കപടലോകത്തില്‍, ആത്മാര്‍ത്ഥമായ ഹൃദയത്തിലൂടെ ലോകത്തിൻ്റെ സുതാര്യതയെ പരിചയപ്പെടുത്തുന്നതു് അമ്മയാണു്.

‘ഓം’ എന്ന പ്രണവ മന്ത്രത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന പദമാണ് അമ്മ. ശബ്ദശാസ്ത്രപ്രകാരം അ, ഉ, മ്, എന്ന മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്നാണു് ‘ഓം’ രൂപപ്പെടുന്നതു്. അമ്മയെന്ന വാക്കിലും, അ, മ എന്ന അക്ഷരങ്ങളാണുള്ളതു്. ശബ്ദപ്രപഞ്ചത്തിൻ്റെ പൂര്‍ണ്ണത എങ്ങനെയാണോ പ്രണവ(ഓം)ത്തില്‍ അടങ്ങിയിരിക്കുന്നതു്, അതേപോലെ ജീവിതത്തിൻ്റെ പൂര്‍ണ്ണതയും അമ്മയില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നു. ദേഹമാതാവിൻ്റെ മക്കള്‍ കുടുംബത്തിലൊതുങ്ങുമ്പോള്‍, ലോകമാതാവു മനുഷ്യരാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. ലോകമാതാവില്‍ നിന്നു പ്രപഞ്ചമാതാവായി ഉയരുമ്പോള്‍, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും ജന്തുക്കളും കാടും കടലും മലയും പുഴയും മണ്ണും വിണ്ണുമെല്ലാം അമ്മയുടെ മക്കളാകുന്നു. ഇവിടെയാണു് ‘ഓം’ ശബ്ദപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നപോലെ, ‘അമ്മ’ ദൃശ്യപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നതു്. ഈ അവസ്ഥയില്‍ അമ്മ മാതൃസ്ഥാനവും ഗുരുസ്ഥാനവും അലങ്കരിക്കുന്നു. ഇവിടെ അമ്മ ഗുരു എന്ന നിലയില്‍ ശിഷ്യരെ സത്യത്തിലേക്കു നയിക്കുകയും ‘അമ്മ’ എന്ന നിലയില്‍ മക്കളെ സത്യത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നു.

അമ്മയും പ്രകൃതിയും

മക്കളുടെ വികൃതികളും കുസൃതികളും ഇഷ്ടവും അനിഷ്ടവും സ്‌നേഹവും ദേഷ്യവുമെല്ലാം മനസ്സിലാക്കി അവരുടെ ഉയര്‍ച്ചയില്‍ ആനന്ദവും തകര്‍ച്ചയില്‍ ദുഃഖവും തോന്നുന്ന ഒരു സാധാരണ അമ്മയുടെ സ്‌നേഹവും ത്യാഗവും നമുക്കു് ഊഹിക്കുവാന്‍ കഴിയും. എന്നാല്‍ സമസ്ത ജീവജാലങ്ങളുടെയും മലകളുടെയും പുഴകളുടെയും കാറ്റിൻ്റെയും കടലിൻ്റെയും അമ്മയായ ‘അമ്മ’യ്ക്കുള്ള സ്‌നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ആഴവും പരപ്പും അളവുകള്‍ക്കപ്പുറമാണു്. പ്രപഞ്ചസ്പന്ദനം തൊട്ടറിയുന്ന അമ്മയ്ക്കു കിളികളുടെ കളകളാരവവും ഇലകളുടെ മര്‍മ്മരവും തിരമാലകളുടെ തിമര്‍പ്പും തൻ്റെ കുട്ടികളുടെ ആട്ടവും പാട്ടുമായി മാത്രമേ തോന്നുകയുള്ളൂ. പ്രകൃതിയുടെ താളം സ്‌നേഹമായും പ്രപഞ്ചത്തിൻ്റെ ലയം ത്യാഗമായും കരുതുന്ന അമ്മയുടെ മുന്‍പില്‍നിന്നും മക്കള്‍ക്കു ലഭിക്കുന്ന പ്രസാദമാണു് ഏകത്വബോധം. മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നുള്ള ബോധം. അമ്മയുടെ പല പ്രഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നതു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണു്. ഈ ബന്ധത്തെ അവഗണിച്ചു കൊണ്ടുള്ള മനുഷ്യൻ്റെ വികസനമോഹമാണു് ഇന്നു നാം അനുഭവിക്കുന്ന എല്ലാ കെടുതികള്‍ക്കും കാരണം.

അല്പശാസ്ത്രവും അര്‍ത്ഥവിദ്യയും

17, 18, 19 നൂറ്റാണ്ടുകളിലാണു് ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും വിപ്ലവകരമായി വളര്‍ന്നതു്. ജീവിതത്തിൻ്റെ എല്ലാ തലങ്ങളെയും ഇവയുടെ വളര്‍ച്ച സ്പര്‍ശിച്ചിട്ടുണ്ടു്. ഈ വളര്‍ച്ചയുടെ തുടക്കം കുറിച്ചതു ബേക്കണ്‍, ന്യൂട്ടണ്‍, ദക്കാര്‍ത്തെ തുടങ്ങിയ മഹാരഥന്മാരായിരുന്നു. പ്രകൃതിയെ അടിമയാക്കുവാനും ഒരു വേട്ടക്കാരനെപ്പോലെ പിന്‍തുടര്‍ന്നു സത്യത്തെ ഞെക്കിപ്പിഴിഞ്ഞെടുക്കുവാനുമാണു ബേക്കറിൻ്റെ ശാസ്ത്രബോധം മനുഷ്യനെ പഠിപ്പിച്ചതു്. ഐസക്ക് ന്യൂട്ടനാകട്ടെ പ്രകൃതിയെ വെറുമൊരു യന്ത്രമായി കണക്കാക്കി. ഒരു യന്ത്രത്തിനു കേടുപറ്റിയാല്‍ ഒന്നെങ്കില്‍ അതു നന്നാക്കി എടുക്കുകയോ അല്ലെങ്കില്‍ കേടുപറ്റിയ ഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാം. (repairing/replacement). ഇതേപ്രകാരം പ്രകൃതിയ്‌ക്കെന്തെങ്കിലും ദോഷം സംഭവിച്ചാല്‍തന്നെ മനുഷ്യസംഭാവനയായ ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ചു് അതു നന്നാക്കിയെടുക്കുകയോ കേടായ ഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാമെന്നു ന്യൂട്ടണും മനുഷ്യരെ വിശ്വസിപ്പിച്ചു.

ദക്കാര്‍ത്തെയാകട്ടെ, ഭാഗിക ചിന്താപദ്ധതിയെ പ്രോത്സാഹിപ്പി ച്ചു. പ്രകൃതിയെത്തന്നെ പരസ്പര ബന്ധമില്ലാത്ത പല ഭാഗങ്ങളായി കാണാനാണു് അദ്ദേഹം വെമ്പല്‍ കൊണ്ടതു്. ഇതിൻ്റെ ഫലമായി ശരീരവും മനസ്സും പ്രകൃതിയും മനുഷ്യനും പരസ്പരബന്ധമില്ലാത്ത വ്യത്യസ്തഘടകങ്ങളായി നിലകൊള്ളുന്നു. മനുഷ്യകേന്ദ്രീകൃത വീക്ഷണമുള്ള പാശ്ചാത്യ ദൈവ ശാസ്ത്രം കൂടി ചേര്‍ന്നപ്പേള്‍ ആധുനിക വികസന മാതൃകകള്‍ പ്രകൃതിയില്‍നിന്നു വളരെ അകന്നു പോയി. മനുഷ്യൻ്റെ ആര്‍ത്തിയെ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടിയാണു് ഈ പ്രകൃതിയും ഇതിലെ വിഭവങ്ങളുമെന്നു തെറ്റിദ്ധരിച്ചു് അതിനെ പരമാവധി ചൂഷണം ചെയ്തു്, ഇന്നു ഭൂമി വാസയോഗ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.

മുകളില്‍ പറഞ്ഞ വീക്ഷണങ്ങളെല്ലാം ആധുനികശാസ്ത്രസാങ്കേതികവിദ്യയുടെയും സമ്പദ് വ്യവസ്ഥിതിയുടെയും അമരത്തിരിക്കുന്നിടത്തോളം കാലം നമ്മുടെ പ്രശ്‌നങ്ങളെല്ലാം പ്രതിസന്ധികളായിക്കൊണ്ടിരിക്കും. സോഷ്യലിസ്റ്റു സമ്പദ്‌വ്യവസ്ഥിതി തന്നെ തകര്‍ന്നുപോയതു് അതില്‍ നിന്നുതന്നെ ഉരിത്തിരിഞ്ഞുവന്ന പ്രതിസന്ധികൊണ്ടാണെന്നു ന മുക്കറിയാം. ഇപ്പോഴത്തെ മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനപ്രശ്‌നങ്ങളും ആര്‍ത്തിയും ചൂഷണവും അമിതോപഭോഗവുമാണു്. അധികാരത്തിൻ്റെ അഹങ്കാരവും അഴിമതിയും ഭരണവര്‍ഗ്ഗത്തിൻ്റെ ധൂര്‍ത്തും ആവിഷ്‌കാരസ്വാതന്ത്ര്യത്തിൻ്റെ അടിച്ചമര്‍ത്തലുമൊക്കെ സോഷ്യലിസ്റ്റു വ്യവസ്ഥിതിയെ തകര്‍ത്തെങ്കില്‍, ആര്‍ത്തിയും അമിതോപഭോഗവും ലാഭക്കൊതിയും ധൂര്‍ത്തുമൊക്കെയാണു മുതലാളിത്ത വ്യവസ്ഥിതിയുടെ ഇന്നത്തെ പ്രതിസന്ധികള്‍. ഇരു വ്യവസ്ഥിതികളിലും ഉണ്ടായ ഭീകരമായ പരിസ്ഥിതിപ്രശ്‌നങ്ങളുടെ മൂലകാരണം മനുഷ്യമനഃസ്ഥിതിയുടെ സംസ്‌കാരശൂന്യതയാണെന്നു് ആധുനിക സാമൂഹ്യശാസ്ത്രഗവേഷകര്‍ ഏറെക്കുറെ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.
(തുടരും…)

നമ്മുടെ മനസ്സു് ശുദ്ധമാണെങ്കിൽ, ഈശ്വരസ്മരണയോടെയാണു് ഓരോ കർമ്മവും ചെയ്യുന്നതെങ്കിൽ, ക്ഷേത്രത്തിലൊന്നും പോയില്ലെങ്കിലും ഭഗവത്കൃപ നമ്മളിലുണ്ടാകും. മറിച്ചു്, എത്ര തവണ ക്ഷേത്രത്തിൽപ്പോയാലും സ്വാർത്ഥതയും പരനിന്ദയും വിടാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല.

അയൽവാസികളായ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ഭക്തയും മറ്റേ സ്ത്രീ വേശ്യയുമായിരുന്നു. ഭക്ത കൂട്ടുകാരിയോടു പറയും, ”നീ ചെയ്യുന്നതു ശരിയല്ല, മഹാപാപമാണ്. അതു നിന്നെ നരകത്തിലേ എത്തിക്കുകയുള്ളൂ.

വേശ്യാസ്ത്രീ എപ്പോഴും കൂട്ടുകാരിയുടെ വാക്കോർക്കും. ഞാൻ എത്ര വലിയ പാപിയാണ്. ജീവിക്കാൻ മറ്റു യാതൊരു മാർഗ്ഗവുമില്ല, അതുകൊണ്ടു ഞാൻ ഈ തെറ്റുകൾചെയ്യുന്നു. ഈശ്വരാ! എന്നോടു് ക്ഷമിക്കണേ. അടുത്ത ജന്മമെങ്കിലും എൻ്റെ കൂട്ടുകാരിയെപ്പോലെ അവിടുത്തെ പ്രാർത്ഥിക്കാനും പൂജിക്കുവാനുമുള്ള അവസരം ഉണ്ടാക്കിത്തരണേ. ഈശ്വരാ എൻ്റെ തെറ്റുകൾക്കു് മാപ്പുതരണേ. ഇതു പറഞ്ഞു് അവർ ദിവസവും കരയും.

ക്ഷേത്രത്തിൽപ്പോകുന്ന സ്ത്രീ ക്ഷേത്രത്തിലെത്തിയാലും തൻ്റെ കൂട്ടുകാരിയെക്കുറിച്ചും അവരുടെ പ്രവൃത്തിയെക്കുറിച്ചുമാണു ചിന്ത. അവസാനം രണ്ടു പേരും മരിച്ചു. ഭക്തയെ നരകത്തിലേക്കും വേശ്യയെ സ്വർഗ്ഗത്തിലേക്കും കൊണ്ടുപോകുന്നതിനായി ദൂതന്മാരെത്തി.

ഭക്തയ്ക്കു് ഇതൊട്ടും സഹിച്ചില്ല. അവർ ചോദിച്ചു, ”ജീവിതകാലം മുഴുവൻ വേശ്യാവൃത്തി നടത്തിയവളെ നിങ്ങൾ സ്വർഗ്ഗത്തിൽ കൊണ്ടു പോകുന്നു. ക്ഷേത്രത്തിൽ പോകുകയും പൂജ നടത്തുകയും ചെയ്ത എന്നെ നരകത്തിലേക്കും. ഇതെന്തു നീതിയാണ്? നിങ്ങൾക്കു തെറ്റു പറ്റിയിട്ടുണ്ട്?”

സ്വർഗ്ഗദൂതന്മാർ പറഞ്ഞു. ”ഞങ്ങൾക്കു് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നീ ക്ഷേത്രത്തിൽ പോകുമ്പോഴും പൂജ ചെയ്യുമ്പോഴുമെല്ലാം നിൻ്റെ മനസ്സു നികൃഷ്ടമായ പ്രവൃത്തികളെക്കുറിച്ചാണു ചിന്തിച്ചു കൊണ്ടിരുന്നത്. എന്നാൽ നിൻ്റെ കൂട്ടുകാരി വേശ്യയായിരുന്നു എങ്കിലും അവൾ അതുമായി ബന്ധിച്ചിരുന്നില്ല. അവളുടെ മനസ്സു് ഈശ്വരനിലായിരുന്നു.

തൻ്റെ തെറ്റുകളെക്കുറിച്ചോർത്തു് ആ സ്ത്രീ പശ്ചാത്തപിക്കാത്ത ദിവസങ്ങളോ ഈശ്വരനെ വിളിച്ചു മാപ്പപേക്ഷിക്കാത്ത സമയങ്ങളോ ഇല്ലായിരുന്നു. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതു കൊണ്ടു വേശ്യയായി ജീവിച്ചെങ്കിലും അവർ യഥാർത്ഥ ഭക്തയായിരുന്നു. അതുകൊണ്ടാണു് അവരെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നത്.”

ഇന്ന് ശിവരാത്രിയാണ്. പരമമായ മംഗളത്തെ തരുന്ന രാത്രിയാണ് ശിവരാത്രി. ത്യാഗം, തപസ്സ്, വ്രതം, ഭക്തി, ജ്ഞാനം എല്ലാം ഒത്തുചേരുന്ന ഒരു ആഘോഷമാണ് ശിവരാത്രി.ഇവയെല്ലാം ഒത്തുചേർന്ന ശിവാരാധനയിലൂടെ നമ്മൾ പരമമായ മംഗളത്തെ പ്രാപിക്കുന്നു. അഥവാ ഈശ്വരനുമായി ഒന്നു ചേരുന്നു. സംഹാരമൂർത്തിയായിട്ടാണ് ശിവൻ അറിയപ്പെടുന്നത്. തുടക്കമുണ്ടെങ്കിൽ ഒടുക്കവും ഉണ്ട്. ഇവ രണ്ടുമുണ്ടെങ്കിൽ ഇടയിൽ സ്ഥിതിയും ഉണ്ടാകും. സൃഷ്ടിസ്ഥിതിലയങ്ങൾ വേറിട്ട് നിൽക്കുകയില്ല. ഒരു പൂ വിടരണമെങ്കിൽ മൊട്ട് ഇല്ലാതാകണം. കായ് ഉണ്ടാകണമെങ്കിൽ പൂ കൊഴിഞ്ഞു വീഴണം. അപ്പോൾ സൃഷ്ടിസ്ഥിതിലയങ്ങൾ ഒന്നിൻ്റെ തന്നെ വിവിധ ഭാവങ്ങൾ ആണ്. ഇതുപോലെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഒരേ പരമാത്മാവിൻ്റെ ഭിന്ന മുഖങ്ങളാണ്.

ശിവൻ്റെ അത്ഭുതലീലകളും മഹാത്മ്യവും എത്രപറഞ്ഞാലും തീരുകയില്ല. ശിവൻ ധ്യാനനിമഗ്നനാണ്, ഒപ്പം നടരാജനുമാണ്. ഏകാകിയായ ഭിക്ഷാടനമൂർത്തിയാണ് അതേസമയം ലോകത്തിൻ്റെ മുഴുവനും പിതാവുമാണ്, അർധനാരീശ്വരനാണ്. അധർമ്മികളെ ശിക്ഷിക്കുന്ന ഭൈരവനാണ്. ഋഷികൾക്കും ലോകത്തിനും ആദിഗുരുവായ ദക്ഷിണാമൂർത്തിയാണ്. ലോകരക്ഷകനായ നീലകണ്ഠനാണ്. ജ്ഞാനമാകുന്ന മൂന്നാം തൃക്കണ്ണോടു കൂടിയവനാണ്. കാലത്തേയും കാമത്തേയും ജയിച്ചവനാണ്. ഇങ്ങനെ ശിവൻ്റെ വിശേഷങ്ങൾക്ക് അവസാനമില്ല.ഓരോ രൂപവും ഓരോ ഭാവവും അർത്ഥപൂർണ്ണമാണ്. ആദ്ധ്യാത്മികമായ തത്വങ്ങൾ പഠിപ്പിക്കുന്നതാണ്.

ജീവിതത്തിൽ പലവിധ സൗഭാഗ്യങ്ങൾ നമുക്ക് ഉണ്ടാകാം.ഉന്നതകുലത്തിൽ ജനനം, സ്നേഹസമ്പന്നരായ അച്ഛനമ്മമാർ, സുന്ദരവും ആരോഗ്യപൂർണ്ണവുമായ ശരീരം, ഉന്നത വിദ്യാഭ്യാസം, പണം, പദവി, കീർത്തി അങ്ങനെ പലപല സൗഭാഗ്യങ്ങൾ. എന്നാൽ ഇതെല്ലാം ഇന്നുണ്ട് നാളെയില്ല എന്നതരത്തിലുള്ളതാണ്. ലോകത്തേയും ലോകവസ്തുക്കളേയും ആശ്രയിച്ചുള്ളതാണ്.അതിനാൽ ഇതൊക്കെ ഏതുനിമിഷവും നഷ്ടപ്പെട്ട് പോകാം. എന്നാൽ ഒരിക്കലും നഷ്ടപ്പെടാത്തതും എപ്പോഴും നമുക്ക് സംതൃപ്തിയും സന്തോഷവും തരുന്ന എന്താണോ അതാണ് ഏറ്റവും മംഗളകരമായ സൗഭാഗ്യം. അതു ആത്മാനന്ദമാണ്, ഈശ്വരനുമായുള്ള ഐക്യമാണ്. അതിലേയ്ക്ക് നമ്മളെ നയിക്കുന്നതാണ് ശിവരാത്രി.

ഊണും ഉറക്കവും വെടിഞ്ഞ് ഭഗവാനെ ഭജിക്കുക എന്നതാണ് ശിവരാത്രി അനുഷ്ഠാനത്തിൽ പ്രധാനം. ഇന്ദ്രിയ ധർമ്മങ്ങളാകുന്ന വിശപ്പും ദാഹവും ജയിച്ച്, അജ്ഞാനമാകുന്ന ഉറക്കത്തിലേയ്ക്ക് വഴുതി വീഴാതെ ജ്ഞാനത്തിൻ്റെ ഉണർവിൽ കഴിയുന്ന രാത്രിയാണ് ശിവരാത്രി. ലോകർക്ക് രാത്രി വിശ്രമത്തിനും ആസ്വാദനത്തിനും ഉള്ള സമയമാണ്. എന്നാൽ ഭക്തൻ്റെ ഭാവം അതല്ല. രാത്രി ഈശ്വരസ്മരണയ്ക്ക് ഏറ്റവും പറ്റിയ സമയം ആണ്. ഇന്ദ്രിയാസ്വാദനങ്ങൾ അല്പസുഖം തരുന്നതും അല്പനിമിഷം മാത്രം നിലനിൽക്കുന്നതുമാണ്.

അവ ആസ്വദിക്കരുത് എന്നല്ല, അവ ആസ്വദിക്കുമ്പോഴും അവിടുത്തെ കൃപകൊണ്ടാണ് അത് ലഭിച്ചതെന്ന നന്ദിയോടെയും ലോകസ്വഭാവം മറക്കാതെയും അവ അനുഭവിക്കാം. ലോകത്തിൽ നിന്ന് കിട്ടുന്ന അല്പസുഖങ്ങൾകൊണ്ട് തൃപ്തിപ്പെടുന്നവരാണ് സാധാരണ ജനങ്ങൾ. എന്നാൽ ഇന്ദ്രിയങ്ങളേയും മനസ്സിനേയും അധീനമാക്കുമ്പോൾ അതിൽനിന്ന് ലഭിക്കുന്ന വലുതായ ശാന്തിയും സുഖവും ഉണ്ട്. അതിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലുകളാണ് വ്രതവും തപസ്സും.

ശിവരാത്രിക്ക് ഉപവാസം പ്രധാനമാണ്. രാപ്പകൽ പൂർണ്ണമായും ഉപവസിക്കുകയെന്നതാണ് ആചാരം. അല്ലെങ്കിൽ അവനവൻ്റെ ശക്തിക്കനുസരിച്ച് ഉപവസിക്കാം. ഉപവാസം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഈശ്വരസമീപം വസിക്കുക അല്ലെങ്കിൽ ആത്മനിഷ്ഠനായിരിക്കുക എന്നതാണ്. ബാഹ്യമായ ആഹാരം വെടിയൽ അതിന് സഹായിക്കും. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന എല്ലാംതന്നെ ആഹാരമാണ്. അവയെ വെടിയുന്നതിൻ്റെ പ്രതീകമാണ് അന്നമാകുന്ന അഹാരം ഉപേക്ഷിക്കൽ. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം കിട്ടുന്നു. അപ്പോൾ ഭക്ഷണം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഊർജ്ജത്തെ ശരീരം സ്വന്തം ശുദ്ധീകരണത്തിനും രോഗങ്ങളെ മാറ്റുവാനും ഉപയോഗിക്കുന്നു. അപ്പോൾ പ്രാണൻ ശരിയായ ദിശയിൽ ചരിക്കുകയും മനസ്സ് ധ്യാനാത്മകമായ അവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നു. ആ അവസ്ഥയിൽ രാത്രി ഉറക്കമൊഴിഞ്ഞാൽ നല്ല ഉണർവുണ്ടാകും. ധ്യാനം ഏകാഗ്രമാകുകയും ചെയ്യും.

അതുമാത്രല്ല ശാരീരകമായ പല അസുഖങ്ങളും ശമിപ്പിക്കാൻ ഉപവാസംകൊണ്ട് കഴിയും. എന്നാൽ ഒന്നും അമിതമാവരുത്. മിതത്വവും സന്തുലനവും ആവശ്യമാണ്. അധികം ഉറങ്ങുന്നവനും തീരെ കുറച്ചുറങ്ങുന്നവനും അധികം ഭക്ഷിക്കുന്നവനും തീരെകുറച്ച് ഭക്ഷിക്കുന്നവനും യോഗം സാധ്യമല്ലെന്ന് ഗീതയിലും പറയുന്നുണ്ടല്ലോ. അങ്ങനെയായാൽ നമ്മുടെ നിയന്ത്രണമില്ലാതെ ഉറക്കം കടന്നുവരും ശാരീരികമായ മറ്റ് പ്രേരണകളും വരും. മനസ്സിനെ ഏകാഗ്രമാക്കാൻ ശ്രമിക്കുമ്പോൾ മനസ്സ് ഉറക്കത്തിലേക്ക് വഴുതുക എന്നത് അധികംപേരുടേയും പ്രശ്നമാണ്. ഉള്ളിൽ തമസ്സ് കൂടുതൽ ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെ സംഭവിക്കും. സത്സംഗങ്ങൾ കേൾക്കുന്നതും മന്ത്രജപവും പലരും ഉറക്ക ഗുളികകൾക്ക് പകരമായി വിജയകരമായി ഉപയോഗിച്ച് വരുന്നുണ്ട്.

ധ്യാനിക്കാനിരുന്നാൽ ഉടൻ ഉറക്കം അവരെ പിടിക്കൂടും. അല്ലെങ്കിൽ ചില പതിവു ചിന്തകൾ മനസ്സിൽ കടന്നുവരും. ധ്യാനവും ഉറക്കവും അല്ലെങ്കിൽ ധ്യാനവും വിപരീത ചിന്തകളും വിട്ടുപിരിയാത്ത കൂട്ടുകാരെപോലെയായിത്തീരുന്നു. ഈ പ്രശ്നത്തെ എങ്ങനെ ജയിക്കും? വീണ്ടും വീണ്ടും ജാഗ്രത വളർത്തി, വീണ്ടും വീണ്ടും പരിശ്രമിച്ച് അതിനെ ക്രമേണ ജയിക്കണം.
ശിവരാത്രിയുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് അറിയാതെയാണ് പലരും വ്രതം എടുക്കുന്നതും ഉറക്കമിളക്കുന്നതും. സിനിമ കണ്ടും മൊബൈലിൽ ഗെയിം കളിച്ചും രാത്രി ഉറങ്ങാതിരുന്നാൽ അതു ശിവരാത്രി വ്രതമാവില്ല. ശിവരാത്രി വ്രതത്തിൻ്റെ പിന്നിലുള്ള തത്വവും നമ്മൾ അറിഞ്ഞിരിക്കണം.

ശിവൻ്റെ അഷ്ടമൂർത്തികൾ പ്രസിദ്ധമാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി പിന്നെ മനസ്സ്, ബുദ്ധി, ജീവാത്മാവ് ഇവയാണ് അഷ്ടമൂർത്തികൾ ഈ പ്രപഞ്ചം മുഴുവൻ ശിവമയമാണെന്ന് സാരം. അതിനാൽ സകല ജീവികളിലും ഈശ്വരനെ ദർശിച്ച് സ്നേഹിക്കുക, സേവിക്കുക, ആദരിക്കുക, ആരാധിക്കുക എന്നതാണ് നമ്മുടെ ധർമ്മം. ശിവാരാധനയിലൂടെ അതിലേക്കാണ് നമ്മൾ ഉയരേണ്ടത്. അജ്ഞാനമാകുന്ന മോഹനിദ്രയിൽ നിന്ന് ഉണരാനും ആന്തരികമായ ശാന്തിയും സൗന്ദര്യവും കണ്ടെത്താനും ശിവരാത്രി നമ്മെ ആഹ്വാനം ചെയ്യുന്നു. ആ ഉണർവിലേക്ക് ഉണരാൻ നമുക്ക് ഓരോത്തർക്കും കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.

ഇഗോർ സെഡ്‌നോവ് – റഷ്യ

ഞാനൊരു റഷ്യക്കാരനാണു്. സോവിയറ്റ് യൂണിയനിലെ ഈശ്വരവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലാണു ഞാൻ ജനിച്ചതു്. വീട്ടിലെ ഈ സാഹചര്യം കാരണം ചെറുപ്പം മുതലേ എനിക്കു് ഈശ്വരചിന്തയോ ഭക്തിയോ ഉണ്ടായിരുന്നില്ല. ഈശ്വരനിൽ വിശ്വസിക്കാത്ത ഞാൻ ആത്മീയതയിലും ഗുരുക്കന്മാരിലും വിശ്വസിച്ചിരുന്നില്ല എന്നതിനു് അദ്ഭുതത്തിനവകാശമില്ലല്ലോ. ഗുരുക്കന്മാർ എന്നു പറയുന്നവരൊക്കെ മടിയന്മാരും ദുർബ്ബലചിത്തരെ ചൂഷണം ചെയ്തു ജീവിക്കുന്നവരും ആണെന്നായിരുന്നു എൻ്റെ ധാരണ.

1993-ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കുറച്ചു കാലമായി എൽ.എസ്.ഡി. എന്ന മയക്കു മരുന്നിനു് അടിമയായിരുന്നു ഞാൻ. ഒരിക്കൽ ഞാൻ കഴിച്ച മയക്കു മരുന്നിൻ്റെ അളവു വളരെ കൂടി മരണത്തിൻ്റെ വക്കിലെത്തി. എന്നാൽ ഈശ്വരനിശ്ചയം മറ്റൊന്നായിരുന്നു. എനിക്കു പോകാനുള്ള സമയമായിരുന്നില്ല. ബോധം വന്നപ്പോൾ, ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ, ഞാൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. ഈ പ്രപഞ്ചത്തിൽ എല്ലാ കാര്യങ്ങൾക്കും കാരണമായ ഒരു ശക്തിയുണ്ടെന്നു് എനിക്കു ബോദ്ധ്യമായി. ആ ശക്തിയെ അറിയുവാനായി ശേഷിച്ച ജീവിതം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

അടുത്ത വർഷം ഞാൻ അമേരിക്കയിലേക്കു പോയി. അവിടെ വച്ചാണു ഞാൻ യോഗാതത്ത്വശാസ്ത്രത്തിലേക്കു് ആകർഷിക്കപ്പെട്ടതു്. 1997 ഒക്ടോബറിൽ വെർജീനിയയിലെ ഒരു ആദ്ധ്യാത്മിക സംഘടനയിൽ ഞാൻ ചേർന്നു. ആ വർഷംതന്നെ ഡിസംബറിൽ എൻ്റെ ആത്മീയ സഹയാത്രികരോടൊപ്പം ഞാൻ ദക്ഷിണഭാരതത്തിലേക്കു വന്നു. അപ്പോൾ എൻ്റെ ആത്മീയവീക്ഷണം തികച്ചും ബൗദ്ധികമായിരുന്നു. അദ്വൈതസിദ്ധാന്തമാണു് ഏറ്റവും ഉയർന്നതെന്നും ഭക്തിയും പൂജയും ഭജന പാടുന്നതുമൊക്കെ വെറും ബാലിശമാണെന്നും ആണു ഞാൻ ധരിച്ചിരുന്നതു്.

ഭാരതത്തിലെത്തിയ ഞങ്ങൾ കോവളം ബീച്ചിൽ രണ്ടു ദിവസം വിശ്രമിച്ചു. മൂന്നാംദിവസം വൈകുന്നേരം ഒരു ബസ്സിൽ കയറി ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥലത്തേക്കു തിരിച്ചു. ഇരുട്ടുപിടിച്ച ഒരു ദിവസമായിരുന്നു അതു്. നാട്ടിൻപ്രദേശത്തു കൂടിയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നതു്. ഒട്ടും പരിചയമില്ലാത്ത സ്ഥലവും കാഴ്ചകളും എന്നെ അല്പം ഉത്കണ്ഠപ്പെടുത്തിയിരുന്നു. പെട്ടെന്നു ഞങ്ങളുടെ ടൂർ ലീഡർ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. അവിടെ അടുത്തു് ഒരു ആശ്രമമുണ്ടെന്നും അവിടെ കയറി കണ്ടിട്ടു് അടുത്ത ലക്ഷ്യത്തിലേക്കു പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇതു് ‘അമ്മ’ എന്നു പറഞ്ഞ ഏതോ ഒരു മഹാത്മാവിൻ്റെ ആശ്രമമാണത്രേ! അമ്മയെക്കുറിച്ചു ഞാൻ അതിനു മുൻപു കേട്ടിട്ടില്ല. ബസ്സിൽ നിന്നിറങ്ങി ഒരു വള്ളത്തിൽ കായൽ കടന്നാണു ഞങ്ങൾ അമ്മയുടെ ആശ്രമത്തിൽ എത്തിയതു്.

നാല്പത്തഞ്ചു മിനിട്ടാണു് ആശ്രമസന്ദർശനത്തിനു ലഭിച്ചതു്. ആ സമയം ഹാളിലിരുന്നു ഭജന കേൾക്കുകയോ ആശ്രമം ചുറ്റിനടന്നു കാണുകയോ ചെയ്യാമെന്നു ടൂർ ലീഡർ പറഞ്ഞു. ചിലരെല്ലാം ഭജന നടക്കുന്ന ഹാളിലേക്കു പോകുന്നതു കണ്ടപ്പോൾ ഞാനും അവരോടൊപ്പം കൂടി. ഹാൾ നിറഞ്ഞിരുന്നു. ആ തിരക്കിൽ കുറച്ചു സ്ഥലം കണ്ടുപിടിച്ചു ഞാൻ അവിടെ ഇരുന്നു. ഹാളിൽ ധാരാളം വിദേശീയരുണ്ടായിരുന്നതു് എന്നെ അദ്ഭുതപ്പെടുത്തി. മിക്കവരും വെള്ള വസ്ത്രം ധരിച്ചിരുന്നു. സ്റ്റേജിനും വളരെ ദൂരെയാണു ഞാൻ ഇരുന്നിരുന്നതു്. കാവിയുടുത്ത കുറച്ചു സന്ന്യാസിമാരുടെയിടയിൽ വെള്ളവസ്ത്രം ധരിച്ച, ഇരുണ്ട നിറമുള്ള ഒരു സ്ത്രീ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. അവർ പാടുന്ന ഭജന ഹാളിലുള്ള എല്ലാവരും ഏറ്റുപാടുന്നു. അവരായിരിക്കണം അമ്മ എന്നു ഞാൻ ഊഹിച്ചു.

കുറച്ചു സമയമേ ആശ്രമത്തിൽ കിട്ടുകയുള്ളു എന്നുള്ളതു കൊണ്ടു്, ഞാൻ മറ്റൊന്നും അധികം ശ്രദ്ധിക്കാതെ ഭജനയിൽ മനസ്സു് കേന്ദ്രീകരിക്കാൻ ശ്രമിച്ചു. ഈ ലോകത്തെയും തന്നെത്തന്നെയും മറന്നു ഭജന പാടുന്ന അമ്മയുടെ സ്വരം വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്ത ഒരു അനുഭൂതി എന്നിലുണർത്തി. ഭജന പാടുന്നതിനിടയിൽ അമ്മ ഈശ്വരനാമം ഉച്ചത്തിൽ വിളിക്കുകയും ഭക്തിയോടെ കൈകൾ ഉയർത്തി കേഴുകയും ചെയ്തിരുന്നു. സാധാരണ ആളുകളുടെ കണ്ണുകൾക്കു കാണാൻ പറ്റാത്ത ഒരു ഈശ്വരസാന്നിദ്ധ്യവുമായി അവർക്കു നേരിട്ടു സംവേദിക്കാനാവുന്നുണ്ടെന്നു് എനിക്കു തോന്നി.

സമയം പോയതറിഞ്ഞില്ല. കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റു പുറത്തുപോകുന്നതു കണ്ടപ്പോഴാണു് അവിടെ നിന്നു യാത്രതിരിക്കാനുള്ള സമയമായി എന്നെനിക്കു് ഓർമ്മ വന്നതു്. എന്നാൽ ആ അന്തരീക്ഷത്തിൽനിന്നു വിട്ടുപോകാനും തോന്നുന്നില്ല. അവസാനം നിവൃത്തിയില്ലാതെ, ദുഃഖത്തോടെ ഞാൻ ആശ്രമം വിട്ടിറങ്ങി. ഇങ്ങനെയാണു ഞാൻ അമ്മയെ ആദ്യമായി കാണുന്നതു്.

രണ്ടു വർഷം കടന്നുപോയി. രണ്ടായിരാം ആണ്ടു് ജനുവരിയിൽ ഞാൻ വീണ്ടും ഭാരതത്തിലേക്കു വന്നു. അമേരിക്കയിൽ ഞങ്ങളുടെ ആദ്ധ്യാത്മികസംഘടനയിൽ ‘ഉമ’ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. എനിക്കു സ്വന്തം അമ്മയെപ്പോലെ ആയിരുന്നു അവർ. അവരും ഞാനും കൂടി ആ തവണയും കോവളം ബീച്ചിൽ പോയി. ഞാൻ ഭാരതത്തിലേക്കു വരുന്നുണ്ടെന്നറിഞ്ഞപ്പോൾ, റഷ്യയിലെ എൻ്റെ രണ്ടു സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും ഞങ്ങളുടെ ഒപ്പം കൂടിയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങളിൽ താത്പര്യമുള്ള അവരോടു് ആദ്യമായി ഭാരതം സന്ദർശിച്ചപ്പോഴുള്ള എൻ്റെ അനുഭവം ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണു് അവരും ഭാരതം സന്ദർശിക്കാൻ തീരുമാനിച്ചതു്.

അപ്പോഴും ഈശ്വരനെ ബുദ്ധികൊണ്ടു് അറിയാനാണു ഞാൻ ശ്രമിച്ചിരുന്നതു്. ഭക്തിമാർഗ്ഗം തരംതാണതാണെന്നും വിചാരമാർഗ്ഗമോ ജ്ഞാനമാർഗ്ഗമോ ആണു് എന്നെപ്പോലെയുള്ള ബുദ്ധിജീവികൾക്കു യോജിച്ചതു് എന്നുമായിരുന്നു എൻ്റെ വിശ്വാസം. റഷ്യയിൽനിന്നുള്ള എൻ്റെ സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും എന്നെപ്പോലെത്തന്നെയായിരുന്നു. അദ്വൈതം മാത്രം ഉപദേശിക്കുന്ന ഗുരുക്കന്മാരെയും, അവർ ഉറപ്പുതരുന്ന ഇൻസ്റ്റൻ്റ് സാക്ഷാത്കാരത്തെയുമാണു ഞങ്ങളെല്ലാം തേടിയിരുന്നതു്. ഭക്തിമാർഗ്ഗം മോശം; കർമ്മയോഗം, സേവനം എല്ലാം അതിലേറെ മോശം എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതുകൊണ്ടു തന്നെ അമ്മയെപ്പോലൊരു ഗുരുവിനെയല്ല ഞങ്ങൾ തേടിയിരുന്നതു്. എങ്കിലും അമ്മയുടെ ആശ്രമം കോവളത്തിന് അടുത്തായിരുന്നതുകൊണ്ടു്, ആദ്യം അങ്ങോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.

പോകുന്ന വഴിയിൽ ടാക്‌സിയിലിരുന്നു് ‘From Here To Nirvana: A Yoga Journal Guide To Spiritual India’ എന്ന ബുക്കിൽ അമ്മയെക്കുറിച്ചെഴുതിയിരുന്നതു ഞാൻ വായിച്ചു. അമ്മയുടെ ജീവിതത്തിലെ പല സംഭവങ്ങളും അതിൽ പ്രതിപാദിച്ചിരുന്നു. അതെൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അമ്മ തന്നെ കാണാൻ വരുന്ന എല്ലാവരെയും നേരിട്ടു കാണുമെന്നും ആലിംഗനം ചെയ്തു സ്വീകരിക്കുമെന്നും അറിഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. അമ്മയുടെ ആശ്രമം മുൻപൊരിക്കൽ സന്ദർശിച്ചിരുന്നുവെങ്കിലും ഇതെനിക്കൊരു പുതിയ അറിവായിരുന്നു. എന്നാൽ ലിസയും ആൻഡ്രിയും തങ്ങൾ സന്ദർശിക്കാൻ പോകുന്ന ആശ്രമത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒന്നും അറിയാൻ താത്പര്യപ്പെടാതെ സാധാരണ ടൂറിസ്റ്റുകളെപ്പോലെ തമാശ പറയുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ആശ്രമത്തിലെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. അന്നു് അമ്മയെ കാണാൻ സാധിക്കുമോ എന്നു ഞാൻ സംശയിച്ചു. എന്നാൽ എത്ര വൈകിയാലും വരുന്നവരെ മുഴുവൻ അന്നുതന്നെ കണ്ടിട്ടേ അമ്മ ദർശനഹാളിൽനിന്നും എഴുന്നേറ്റു പോവുകയുള്ളൂ എന്നു് അപ്പോൾ എനിക്കറിയില്ലായിരുന്നു. അന്നു തന്നെ ദർശനം കിട്ടിയാൽ ഉടൻ മടങ്ങാമെന്നും ഇല്ലെങ്കിൽ അന്നവിടെ താമസിക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു. വള്ളിക്കാവിലെത്തിയ ഞങ്ങൾ കടത്തു കടന്നു് ആശ്രമത്തിലേക്കു നടന്നു. ആൻഡ്രിയും ലിസയും അപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയുമായിരുന്നു. ഒരു ആശ്രമത്തിലെ വിശുദ്ധിയും അന്തസ്സും അവർ മനസ്സിലാക്കാത്തതിൽ എനിക്കു് അരിശം തോന്നി. ഞങ്ങൾ ഹാളിലേക്കു ചെല്ലുമ്പോൾ അമ്മ ദർശനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഉമയും ലിസയും സ്ത്രീകളുടെ ക്യൂവിലും ആൻഡ്രിയും ഞാനും പുരുഷന്മാരുടെ ക്യൂവിലും സ്ഥലംപിടിച്ചു. ആളുകൾ ഹാളിൽ തിങ്ങി നിറഞ്ഞിരുന്നു.

പിന്നെ നടന്നതു വാക്കുകൾ കൊണ്ടു വിവരിക്കാൻ വിഷമമാണു്. അമ്മയുടെ അടുത്തേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ ഒരു തേങ്ങൽ കേട്ടു ഞാൻ തിരിഞ്ഞു നോക്കി. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു മനുഷ്യനു് ഇത്ര കുറച്ചു സമയംകൊണ്ടു് ഇങ്ങനെ മാറാൻ കഴിയുമോ? അല്പം മുൻപുവരെ തമാശ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്നിരുന്ന ആൻഡ്രി എന്ന ചെറുപ്പക്കാരൻ ഇപ്പോഴിതാ നിഷ്‌കളങ്കനായ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നു. പഴയ ആൻഡ്രി എങ്ങോ പോയി മറഞ്ഞു. ഇതു് ഇപ്പോഴെൻ്റെ സുഹൃത്തല്ല; അമ്മയുടെ അടുത്തെത്താൻ വെമ്പുന്ന ഒരു കൊച്ചുകുഞ്ഞാണു്. ആൻഡ്രിയുടെ ഈ മാറ്റം കണ്ടപ്പോൾ ഞാനും പരവശനായിപ്പോയി. ക്യൂ പതുക്കെ നീങ്ങിയപ്പോഴൊക്കെ ഞാൻ അമ്മയെ ശ്രദ്ധിക്കുകയായിരുന്നു. രണ്ടു വർഷം മുൻപു് അമ്മയെ ആദ്യമായി കണ്ട രംഗം എൻ്റെ ഓർമ്മയിൽ വന്നു. എൻ്റെ ഊഴമായപ്പോൾ അമ്മ എന്നെയും മാറോടു ചേർത്തു ചെവിയിലെന്തോ മന്ത്രിച്ചു. എനിക്കു വലിയ ശാന്തി അനുഭവപ്പെട്ടു.

ദർശനത്തിനുശേഷം അമ്മയുടെ അടുത്തു കുറച്ചു സമയം ഞാനിരുന്നു. അമ്മയെ കാണുമ്പോൾ മക്കളുടെ മുഖത്താണോ മക്കളെ കാണുമ്പോൾ അമ്മയുടെ മുഖത്താണോ കൂടുതൽ സന്തോഷം? അമ്മയുടെ ഇരുണ്ട ശരീരത്തിലെ ഓരോ രോമകൂപങ്ങൾക്കിടയിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി. കാർഡ്രൈവർ ഞങ്ങളുടെ പെട്ടികളുമായി കായലിനക്കരെ കാത്തുനില്ക്കുകയാണെന്നു പെട്ടെന്നാണു് എനിക്കോർമ്മ വന്നതു്. ഞങ്ങൾ പുറത്തിറങ്ങി. എന്നാൽ ആൻഡ്രി ആശ്രമം വിട്ടു വരാൻ തയ്യാറല്ലായിരുന്നു. അവസാനം എന്തുംവരട്ടെ എന്നു തീരുമാനിച്ചു ഞങ്ങൾ അന്നവിടെ താമസിക്കുവാൻ നിശ്ചയിച്ചു. ഭജന കേട്ടും അമ്മയെ കൊതിതീരെ നോക്കിനിന്നും ആശ്രമത്തിൽ ചുറ്റിനടന്നും ഞങ്ങൾ ആ രാത്രി ഉറങ്ങാതെ കഴിച്ചു കൂട്ടി.

അമ്മയുടെ ദർശനം കിട്ടിയതിനുശേഷം കുറെ നാളുകളോളം എൻ്റെ മനസ്സിൽ അമ്മയെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും ഇല്ലാതെയായി. ആ വർഷംതന്നെ അമ്മ അമേരിക്കയിൽ വന്നപ്പോൾ അമ്മയെ വീണ്ടും ദർശിക്കുവാനും അമ്മയുടെ അടുത്തു കൂടുതൽ സമയം ചെലവഴിക്കാനും എനിക്കു കഴിഞ്ഞു. അമ്മയാണു ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു എന്നു് എനിക്കുറപ്പായി. എൻ്റെ ആത്മീയപുരോഗതിയെപ്പറ്റിയുള്ള ആശങ്കയൊക്കെ മാഞ്ഞു. പുറമെ കാണുന്ന അമ്മ എൻ്റെ ആത്മസാരം തന്നെയാണു് എന്നുറപ്പായാൽ പിന്നെ എന്തിനാണു് ആശങ്ക? എൻ്റെ അമ്മയുടെ ദിവ്യപ്രേമം അനുഭവിക്കുവാൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും കഴിയുമാറാകട്ടെ! എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ! ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

ശ്രീകുമാരന്‍ തമ്പി

കാണാതെ കാണുന്നു
നമ്മള്‍ പരസ്പരം
അറിയുന്നു നീയെന്നു-
മെന്നാത്മനൊമ്പരം!

കാരുണ്യമാണു നിന്‍
മതമെന്ന ബോധത്തില്‍
ഞാനെൻ്റെയില്ലായ്മ
ആനന്ദമാക്കുന്നു!

കാവി വസ്ത്രത്താ-
ലുടല്‍ മറയ്ക്കാതെ ഞാന്‍
ആ മഹാസത്യത്തിന്‍
സാരാംശമറിയുന്നു…

കാണുന്നു നീ മാത്ര-
മെന്നെയീ യാത്രയില്‍
നയനങ്ങള്‍ തോല്ക്കുന്നു
നിൻ്റെയുള്‍ക്കാഴ്ചയില്‍!

ഉയിരിൻ്റെ ബന്ധനം
ഉടലറിയുന്നുവോ…?
കടലിൻ്റെ ഗര്‍ജ്ജനം
അഴല്‍തന്നെയല്ലയോ…!

അകലെയാണെങ്കിലും
ആലിംഗനത്തില്‍ ഞാന്‍
അരികിലില്ലെങ്കിലും
കാതില്‍ നിന്‍ തേന്‍മൊഴി!

പറയാതെയറിയുന്നു
നീയെന്‍ പ്രതീക്ഷകള്‍
ഒരു തെന്നലായ്‌വന്നു
തഴുകുന്നിതെന്നെ നീ.

ഉടലിൻ്റെ പരിരംഭണം
വേണ്ട, യീയിരുളില്‍
പ്രിയതമം നിന്‍ ചിരി-
യെന്‍ ലക്ഷ്യതാരകം!