സ്വാമി തുരീയാമൃതാനന്ദ പുരി

ഓര്‍മ്മയില്‍നിന്നൂര്‍ന്നുവീണൊരു
കാവ്യശീലില്‍ ഞാന്‍… എൻ്റെ
ജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു…!
കാത്തുനില്പില്ലാരുമെന്നുടെ
യാനപാത്രത്തെ… എൻ്റെ
തോണിയില്‍ ഞാന്‍ മാത്രമായി യാത്ര ചെയ്യുന്നു…!

ആത്മനൊമ്പരമാരറിവൂ
നീയൊരാളെന്യേ… സ്നേഹോ-
ദാരശീലേ! നീലവാനംപോലെനിന്നുള്ളം!
മാനസപ്പൊന്‍തേരില്‍ ഞാനൊ-
ന്നാനയിച്ചോട്ടെ… അമ്മേ
നേരമിന്നും ഏറെയായ് നീ ആഗമിക്കില്ലേ…?

ഉള്ളിലാര്‍ദ്രതയുള്ളനീയെ-
ന്നുള്ളുകാണില്ലേ… കണ്ടാല്‍
ഉള്ളമീവിധമെന്തിനമ്മേ,വെന്തുനീറുന്നു…?
എള്ളിലെണ്ണകണക്കു നീയെ-
ന്നുള്ളിലുണ്ടേലും… ഉള്ളാല്‍
കണ്ടറിഞ്ഞല്ലാതെയെങ്ങനെയുള്ളമാറുന്നു…?

ചാരിടാറില്ലെന്മനസ്സിന്‍
ജാലകങ്ങള്‍ ഞാന്‍… പ്രേമോ-
ദാരഗാനാലാപമായ് നീ ആഗമിക്കില്ലേ…?
മാന്തളിര്‍ തൊത്തിൻ്റെ മാര്‍ദ്ദവ-
മുള്ളൊരെന്നുള്ളം… നിൻ്റെ
കാലടിപ്പൊന്‍ താമരത്തേന്‍ പൂവു തേടുന്നു…!

ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിൽ അമ്മ അയച്ച അനുശോചന സന്ദേശം

===

ഓം നമഃ ശിവായ

”ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആദ്ധ്യാത്മികതത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും, അതേസമയം മതത്തിനതീതമായി നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ആശ്രമത്തില്‍ നിരവധി തവണ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്; പൊതുപരിപാടികളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അദ്ദേഹം ആശ്രമവുമായി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു.

ഇന്ന് മതത്തിന്റെ ഉപരിപ്ലവതക്കു മാത്രമാണ് മനുഷ്യന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിന്റെ അന്തസത്തയായ ആദ്ധ്യാത്മികമൂല്യങ്ങള്‍ വിസ്മരിച്ചിരിക്കുന്നു. അതാണ് ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും കാരണം. മതത്തിന്റെ അന്തസത്ത ആദ്ധ്യാത്മികതയാണെന്നു മനസ്സിലാക്കുന്പോൾ എല്ലാത്തിനോടും സമത്വവും സ്നേഹവും ആദരവും കാരുണ്യവും ഉള്ളില്‍ തനിയേ ഉണ്ടാകും. മതവിദ്വേഷത്തില്‍ നിന്നും ഏകാത്മബോധത്തിലേക്കും പരസ്പരസ്നേഹത്തിലേക്കും നിഷക്കാമ കര്‍മ്മത്തിലേക്കും പൊതുസമൂഹത്തെ നയിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ മതാചര്യനുമുണ്ടെന്ന് അമ്മ വിശ്വസിക്കുന്നു. ഈ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കഴിയുന്നത്ര പ്രവര്‍ത്തിച്ചു എന്നുവേണം പറയാന്‍.

കേവലം മതസഹിഷ്ണുതക്കുമപ്പുറം, മതങ്ങള്‍ക്കു പരസ്പരം ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയണം. അതിന്റെ അടിസ്ഥാന തത്വമായ ആദ്ധ്യാത്മികത അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയെക്കുറിച്ച് ചിന്തിക്കുന്പോൾ എല്ലാ വിഭാഗക്കാരെയും ഒരുപോലെ പരിഗണിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായി കാണാം. മറ്റുള്ളവരെ എല്ലാം മറന്നു ചിരിപ്പിക്കുവാനും, ചിന്തിക്കുവാനും കഴിയുക എന്നതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആ കഴിവ് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.

സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മാര്‍ഗ്ഗദര്‍ശിയേയും മനുഷ്യസ്‌നേഹിയേയും ആണ് ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു, ഒപ്പം അനുയായികളുടേയും ബന്ധുജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.”

ഓം നമഃ ശിവായ

അമ്മ (ശ്രീ മാതാ അമൃതാനന്ദമയീ ദേവീ)

05 മെയ് 2021, അമൃതപുരി

സായാഹ്‌ന ഭജന കഴിഞ്ഞു. അമ്മ കളരിമണ്ഡപത്തിനും ധ്യാന മുറിക്കും മദ്ധ്യേയുള്ള മുറ്റത്തുവന്നു വെറും മണലിൽ ഇരിക്കുന്നു. ഭക്ഷണത്തിനുള്ള മണി മുഴങ്ങി. അമ്മ പറഞ്ഞതനുസരിച്ചു ഭക്തന്മാർ ഓരോരുത്തരും ഭക്ഷണം കഴിക്കാൻ പോയി. ഒന്നു രണ്ടു ബ്രഹ്മചാരികൾമാത്രം അമ്മയുടെ സമീപത്തു് അവശേഷിച്ചു. മാതൃസന്നിധിയിൽ അവർ ധ്യാനനിമഗ്നരാണ്.

ഭക്ഷണം കഴിഞ്ഞു് എല്ലാവരും വീണ്ടും വന്നു് അമ്മയുടെ ചുറ്റുമായി ആസനസ്ഥരായി. അമ്മ എല്ലാവരോടുമായി ചോദിച്ചു. ”മക്കൾ ഭക്ഷണം കഴിച്ചുവോ?”

ഒരു ഭക്ത: എല്ലാവരും കഴിച്ചമ്മേ. അമ്മ: വീട്ടിൽ നല്ല സ്വാദുള്ള കൂട്ടാനൊക്കെയുണ്ടാകും. ഇവിടെ അതൊന്നുമില്ലാത്തതിനാൽ മക്കളു വയറുനിറച്ചു കഴിച്ചു കാണില്ല. ഒരു ഭക്തൻ: അല്ലമ്മേ, വയറു നിറച്ചു കഴിച്ചു. വീട്ടിൽ എത്ര കറിയും കൂട്ടാനും ഉണ്ടായാലും ഇവിടുന്നു കിട്ടുന്നത്രയും രുചി തോന്നാറില്ല. അമ്മ: (ചിരിച്ചുകൊണ്ടു്) അതു് അമ്മയോടുള്ള സ്നേഹംകൊണ്ടു മക്കൾ പറയുകയാണ്. (എല്ലാവരും ചിരിക്കുന്നു.)

ഒരു ഭക്തൻ: അമ്മേ ഒരു സംശയം! കഴിഞ്ഞ ദിവസം അമ്മ ഒരു ബ്രഹ്മചാരിയോടു പറയുന്നതു കേട്ടു. അഹിംസ ഒരു വ്രതമാക്കണം. ആരെയും ദ്വേഷിക്കാൻ പാടില്ല. ആരെങ്കിലും നമ്മളോടു ദ്വേഷിച്ചാൽത്തന്നെ അവരിലും ഈശ്വരനെക്കണ്ടു സ്നേഹത്തോടുകൂടി അങ്ങോട്ടു പെരുമാറാൻ ശ്രമിക്കണം എന്നും മറ്റും. ഇതു പാലിക്കാൻ പ്രയാസമല്ലേ?’

അമ്മ: മോനേ, നാം നൂറുശതമാനം വിജയം വരിച്ചോ എന്നതല്ല കാര്യം. ആത്മാർത്ഥമായ പരിശ്രമം നടത്തിയോ എന്നതാണ്. ആത്മീയതയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ കുറെയൊക്കെ ത്യാഗം സഹിക്കാൻ തയ്യാറാകണം. അവർ തങ്ങളുടെ ജീവിതം മുഴുവൻ ഈ മാർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവച്ചുകഴിഞ്ഞു. ആരെങ്കിലും ദ്വേഷിച്ചാൽ അതു് അവരുടെ അഹങ്കാരത്തെ കളയുവാൻവേണ്ടി ഈശ്വരൻ സൃഷ്ടിച്ച ഒരു സന്ദർഭമാണെന്നു കാണണം. ദ്വേഷിച്ച ആൾ ഈശ്വരരൂപം എന്നറിയണം. മറിച്ചു്, അഹത്തിനടിമയായി അവരോടു ദ്വേഷിക്കാൻ പാടില്ല. സർവ്വതിനെയും ഈശ്വരനായിക്കണ്ടു് ഉള്ളിൽ സ്നേഹിച്ചാൽ മാത്രമേ സാധകർക്കു വളരുവാൻ കഴിയൂ.’

പി. നാരായണക്കുറുപ്പ്

ജനങ്ങള്‍ ശങ്കാകുലര്‍ ആകുന്ന അവസ്ഥ (ഇംഗ്ലീഷിലെ സ്കെപ്റ്റിസിസം) പരിഷ്‌കൃത രാജ്യങ്ങളുടെ ലക്ഷണമായിക്കഴിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍. ഭൗതികശാസ്ത്രത്തിൻ്റെ മുന്നേറ്റവും വ്യാപാരമനഃസ്ഥിതിയും മനോവ്യാപാരത്തെ നിത്യജീവിത പ്രശ്‌നത്തിലേക്കും ലാഭക്കച്ചവടത്തിലേക്കും തളച്ചിടുകയും ചെയ്തു. ഈ കാലഘട്ടത്തിലും വിശ്വമാനവികത (ദീനദയാല്‍ ഉപാധ്യായയുടെ വാക്കു്) എന്ന ദര്‍ശനം അനേകം ഋഷിതുല്യരായ ആചാര്യന്മാരുടെ വാക്കിലും കര്‍മ്മത്തിലും നിലനിന്നതു നമ്മുടെ നാട്ടില്‍ മാത്രമാണു്. ഈ വസ്തുത അനേകം ദുഃഖകരമായ സംഭവപരമ്പരയ്ക്കിടയിലും നമുക്കു സ്വാഭിമാനവും സാന്ത്വനവും പകരുന്നു.

ആ ഋഷിപരമ്പരയെ വന്ദിച്ചുകൊണ്ടു് നമുക്കേറ്റവും അടുത്തുള്ള അമ്മ എന്ന ഋഷിയെപ്പറ്റി ചിന്തിക്കാം. ആ ചിന്ത ഉദിക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സു് കാണപ്പെടുന്ന ലോകത്തെ നിത്യാനുഭവത്തിൻ്റെ തലത്തില്‍നിന്നു് ഉയര്‍ന്നു പറക്കുന്നതായും കാണാത്ത ലോകത്തിൻ്റെ ഈശ്വരസാന്നിദ്ധ്യത്തില്‍ ചെന്നെത്തി ശാന്തിയുടെ പ്രാണവായു ഉള്‍ക്കൊള്ളുന്നതായും നമുക്കു തോന്നും. തോന്നണം. അപ്പോള്‍ ശങ്കാകുലത മാറുന്നു. മനസ്സിൻ്റെയും ബുദ്ധിയുടെയും വികാസംകൊണ്ടു ജനനം, മരണം എന്നീ ചാക്രിക സംഭവങ്ങളുടെ അങ്ങേപ്പുറത്തുള്ള ജീവന്‍ എന്ന ചൈതന്യത്തെ ഭാവനയിലെങ്കിലും അനുഭവനീയമാക്കാന്‍ സാധിക്കുന്നു. സാധിക്കണം. അവിടെ ഭക്തിയും ജ്ഞാനവും ഒരുമിക്കുന്നു. അങ്ങനെ നയിക്കപ്പെടുന്ന കര്‍മ്മമാണു നമ്മുടെ ധര്‍മ്മം എന്ന തോന്നല്‍ വരുന്നു. ഇതാണു സത്യാവബോധത്തിൻ്റെ വഴി. ഈ വഴിക്കു സഞ്ചരിക്കുവാന്‍ നമുക്കു സാധിക്കണം. ഇങ്ങനെ ചില ജീവിതോദ്ദേശ്യം സാധിച്ചെടുക്കുന്നതിനാണു ‘സാധന’ എന്നു പറയുന്നതു്.

പറഞ്ഞപ്പോള്‍ എളുപ്പമായി എങ്കിലും അനുഷ്ഠിക്കുമ്പോഴറിയാം മനസ്സു് ഒരിടത്തു നില്ക്കുന്നില്ല എന്നു്. ശ്രദ്ധ ഉറയ്ക്കുന്നില്ല. പേടിക്കേണ്ട. മനോവികാരങ്ങള്‍ക്കു് അടിപ്പെട്ടു പോവുക എന്നതു മനുഷ്യസ്വഭാവമാണു്, വ്യക്തിയുടെ ദോഷമല്ല. ‘മായ’ എന്നു ചിലരൊക്കെ പറയുന്ന ജീവിതസമരത്തിൻ്റെ പ്രേരണയാണതു്. മായയില്‍നിന്നു സത്യദര്‍ശനത്തിലേക്കു പുരോഗമിക്കാനുള്ള ഇച്ഛാശക്തിയും ഒരനുഗ്രഹമെന്നോണം മനുഷ്യനു കിട്ടിയിട്ടുണ്ടു്. ഇതാണു ശരിയായ അര്‍ത്ഥത്തില്‍ നമ്മുടെ പുരോഗമനം. സാമൂഹികതലത്തില്‍ ഇന്നു പ്രസിദ്ധിയാര്‍ജ്ജിച്ച പുരോഗമനം പലതരം ദുഃഖങ്ങളെ ഇരട്ടിപ്പിക്കുന്നതിനേ സഹായിക്കൂ എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആത്മീയ പുരോഗമനമാണു് ആശ്രയിക്കാവുന്ന ഒരേയൊരു മാര്‍ഗ്ഗം. നമുക്കു നന്മയും ശാന്തിയും അരുളുന്ന അരങ്ങില്‍ ചെന്നിരിക്കാം. അവിടെ ശാന്തരസമാണു സ്ഥായി. വീരം, വിദ്വേഷം, ക്രോധം, പ്രതികാരം തുടങ്ങിയ കലിയുടെ പകര്‍ച്ചകള്‍ അവിടെയില്ല. ഇവിടെയാണു മനസ്സിൻ്റെ സ്വസ്ഥത നാം അറിയുന്നതു്.

ചിലര്‍ ഈ കഴിവോടെ ജനിക്കുന്നു. ഗുരൂപദേശത്താല്‍ കഴിവു വികസിച്ചു ‘സച്ചിദാനന്ദം’ എന്ന പരമമായ അവസ്ഥയിലെത്തുന്നു. കൂടുതല്‍ പേരും ഈശ്വരാനുഗ്രഹം എന്ന മാനസികാവസ്ഥയില്‍ സംതൃപ്തി കണ്ടെത്തുന്നു. നമ്മള്‍ ചെയ്തുപോകുന്ന കര്‍മ്മങ്ങളുടെ ആകെത്തുക (ജന്മാന്തരകര്‍മ്മവും ഉള്‍പ്പെടും.) അനുസരിച്ചാണു നമുക്കു ലഭിക്കുന്ന വെളിപാടു് അല്ലെങ്കില്‍ സമചിത്തത അല്ലെങ്കില്‍ ജ്ഞാനോദയം. സാധാരണക്കാരന്‍ ബൗദ്ധിക തലത്തിലേക്കു് ഉയരണമെങ്കില്‍ ഒരു ജ്ഞാനിയുടെ കീഴില്‍ ശിക്ഷണം നേടണം. ശാസ്ത്രകാരനോ സാഹിത്യകാരനോ ആവാം ഈ ജ്ഞാനി. ബൗദ്ധികതലത്തില്‍ നിന്നു് ആത്മീയതലത്തിലേക്കു് ഉയരണമെങ്കില്‍ ആചാര്യന്‍ അല്ലെങ്കില്‍ ഗുരുവാണു നമുക്കു വേണ്ടതു്. ഭാരതത്തില്‍ ‘വേദ’മാണു യഥാര്‍ത്ഥ ജ്ഞാനം.

വേദപാരമ്പര്യം ആദ്ധ്യാത്മികതയിലാണെന്നും നിത്യജീവിത സാമൂഹികസത്യങ്ങള്‍ കണക്കിലെടുത്തില്ലെന്നും പറയുന്നവരുണ്ടു്. അവര്‍ വിസ്മരിക്കുന്നതു വസിഷ്ഠന്‍, മൈത്രേയി, ഗാര്‍ഗ്ഗി, യാജ്ഞവല്ക്യന്‍ തുടങ്ങിയ സിദ്ധയോഗികള്‍ ചരിത്രാതീത രാമായണകാലം മുതല്‍ രാഷ്ട്രീയ സാമൂഹിക നിത്യജീവിത പ്രശ്‌നങ്ങളില്‍ ഭരണാധിപന്മാരെ ഉപദേശിച്ചുപോന്ന ചരിത്രത്തെയാണു്. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണനാവട്ടെ കര്‍മ്മയോഗി എന്ന തൻ്റെ നിയോഗം ബാല്യകാലം മുതല്‍ സമാധിദശവരെ പുലര്‍ത്തി; യുദ്ധ രംഗത്തു തേരാളിയായി നിര്‍ണ്ണായക ചരിത്ര മുഹൂര്‍ത്തങ്ങളെ നിയന്ത്രിച്ചു. അവര്‍ ധ്യാനനിരതരായിരുന്നിരിക്കാം. അതിലേറെ പോരാളികളും ആയിരുന്നു. ഈ ചരിത്രമാണു് ഓരോ കാലത്തും ധര്‍മ്മത്തിനു ഗ്ലാനി പറ്റിയ ഘട്ടങ്ങളി ലൊക്കെ ആവര്‍ത്തിച്ചതും.

ഓര്‍ക്കുക, പതിനെട്ടാം ശതകം മുതല്‍ തുടങ്ങിയ മുഗളന്മാരില്‍നിന്നുള്ള വിമോചനത്തിൻ്റെ ചരിത്രം ഝാന്‍സിറാണി, താന്തിയാതൊപ്പെ, ശിവജി, അനേകം രാജാക്കന്മാര്‍, ബലിദാനികള്‍, ഭക്തിപ്രസ്ഥാനം, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം തുടങ്ങിയ സാര്‍വ്വത്രികമായ നവോത്ഥാന പ്രവര്‍ത്തന പരമ്പര. അടുത്ത കാലത്തെ സ്വാതന്ത്ര്യസമരം, രാമരാജ്യം എന്ന മുദ്രാവാക്യം. കേരളത്തില്‍ത്തന്നെ എത്രയോ ആദ്ധ്യാത്മികഗുരുക്കന്മാര്‍ ഭക്തിയെയും സാമൂഹിക സമത്വത്തെയും ജനനന്മയെയും ഒരേ ശ്വാസത്തിലല്ലേ പറഞ്ഞു ഫലിപ്പിച്ചതും, ഒരേ കര്‍മ്മത്താലല്ലേ കൂട്ടിയിണക്കിയതും! ആദ്ധ്യാത്മികം, ഭൗതികം എന്ന വേര്‍തിരിവു നമുക്കില്ല.

ഈ സമഗ്രവീക്ഷണവും പാരമ്പര്യവും ആധുനികസാമൂഹികാവശ്യവും തമ്മിലുള്ള സംയോജനവും ആണു ഭാരതത്തിൻ്റെ ശക്തി എന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ടു്. വിവേകാനന്ദസ്വാമിയും നിവേദിതയും ആ തിരിച്ചറിവിനു് അടുത്തകാലത്തു് ആക്കം കൂട്ടിയതായും നമുക്കു് അറിയാം. ഇതിൻ്റെ തുടര്‍ച്ചയായി വേണം അമ്മയ്ക്കു് ആഗോളതലത്തില്‍ ഇന്നു ലഭിക്കുന്ന ആദരവിനെ കാണാന്‍.

ഐക്യരാഷ്ട്രസഭയില്‍നിന്നു 2002ലെ ഗാന്ധി കിങ് അവാര്‍ഡ് (മഹാത്മാഗാന്ധിയുടെയും
ഡോക്ടര്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങിൻ്റെയും പേരിലുള്ളതു്.) അമ്മ സ്വീകരിച്ചപ്പോള്‍ അവിടെ മുഴങ്ങിയ ജനശബ്ദം ഈ വസ്തുതയെ വ്യക്തമാക്കുന്നു. ഗാന്ധിജിയും ലൂതര്‍കിങും സ്വപ്‌നം കണ്ടതു സമസ്തലോകത്തിൻ്റെയും ശാന്തിയും സ്നേഹവും ഐക്യവുമായിരുന്നു, സ്ത്രീപുരുഷ സമത്വമായിരുന്നു. പോര, ചരാചരപ്രപഞ്ചത്തിൻ്റെ അന്യോന്യ ആശ്രിതത്ത്വത്തില്‍ ഉറച്ചുനില്ക്കുന്ന വിശ്വപ്രേമമായിരുന്നു. ഈ വസ്തുതയാണു പ്രസ്തുത അവസരത്തില്‍ അമ്മ എടുത്തു പറഞ്ഞതും.

സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ മുഖവുരയോടെ പ്രസിദ്ധീകരിച്ച ‘സാര്‍വ്വലൗകിക മാതൃത്ത്വം’ എന്ന ഗ്രന്ഥത്തില്‍നിന്നു് ഉദ്ധരിക്കട്ടെ: ക്രിസ്ത്യന്‍ പ്രക്ഷേപണ വിഭാഗക്കാര്‍ ചോദിച്ചു, ”അമ്മയ്ക്കു ലോകമൊട്ടാകെ അനുയായികളുണ്ടു്. അവരെല്ലാം അമ്മയെ ആരാധിക്കുന്നവര്‍ തന്നെയോ?”

അമ്മ: അമ്മ അവരെ ആരാധിക്കുന്നു. അവരെല്ലാമാണു് എൻ്റെ ദൈവം. അമ്മയ്ക്കു സ്വര്‍ഗ്ഗസ്ഥനായ ഒരു ദൈവവുമില്ല. കാണാവുന്ന എന്തും, നിങ്ങളെല്ലാംതന്നെ അമ്മയ്ക്കു ദൈവമാണു്. അതുകൊണ്ടു് അവരെല്ലാം എന്നെയും സ്നേഹിക്കുന്നു. സ്നേഹം പരസ്പരമുള്ളതാണല്ലോ. അവിടെ ദ്വന്ദ്വമില്ല. സ്നേഹമെന്ന ഏകത്വം മാത്രമേയുള്ളൂ. (‘അദ്വൈതം’ എന്നതു് ഏതോ അപാരപാണ്ഡിത്യത്തിൻ്റെ ഭാഷയല്ലെന്നും നിത്യജീവിതത്തിലെ ഏറ്റവും ലളിതമായ മാനസികാനുഭവമാണെന്നും ഈ വാക്കുകളില്‍ വ്യക്തം.)

ഡോ: ജെയിന്‍ ഗുഡാള്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകയോടു് അമ്മ പറഞ്ഞു, ”ഈ സ്നേഹം മനുഷ്യനില്‍ ഒതുങ്ങുന്നില്ല. ഒരിക്കല്‍ ഒരു ചെമ്പരുന്തു് ഒരു മീനിനെ കൊത്തിയെടുത്തു് എൻ്റെ മടിയില്‍ ഇട്ടുതന്നു. മറ്റൊരിക്കല്‍ പശു തൊഴുത്തില്‍നിന്നു നേരിട്ടു ഇറങ്ങിവന്നു് അമ്മയ്ക്കു പാലുകുടിക്കാന്‍ വേണ്ടി മുല ചുരത്തി മുന്‍പില്‍ നിന്നു. അമ്മ പാടുന്നതു കേട്ടു, ഒരു തത്തക്കിളി ആസ്വദിച്ചുനിന്നു. പ്രാവുകള്‍ നൃത്തംവച്ചു.” പ്രപഞ്ചാത്മാവുമായുള്ള ഐക്യം ഭാവനയൊന്നുമല്ലെന്നും ജീവിതത്തില്‍ ഉടനീളം അതുണ്ടെന്നും വിദേശികള്‍ മനസ്സിലാക്കിയതു് അമ്മയില്‍നിന്നുതന്നെ.

സ്വയം ‘അമ്മ’ എന്നു പറയുമ്പോള്‍ ഞാന്‍ എന്ന ഭാവം തോന്നാതെയാവുന്നു. അങ്ങനെ വരണമെങ്കില്‍ സ്വയം പരമാത്മാവു് എന്ന ഊര്‍ജ്ജംതന്നെയാണെന്നും അതില്‍നിന്നും ജീവാത്മാവിനെ മാത്രം, നമുക്കു മനസ്സിലാക്കുവാന്‍ വേണ്ടി, വേര്‍തിരിച്ചു പറയുന്നു എന്നുമാണു് അമ്മയുടെ ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതു്. ഈ അവസ്ഥയെ ചിലരെങ്കിലും ”ആള്‍ദൈവം” എന്നു പറയുന്നതു് ആദരസൂചകമായിട്ടാവില്ല. പക്ഷേ, അവര്‍ക്കറിയില്ലാത്ത അര്‍ത്ഥമാണു് ആ വാക്കിനു്. ഭാരതഭൂമിയില്‍ ഇപ്പറയുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും ”ആള്‍ദൈവങ്ങ”ളാണു്. ഈ സത്യം സ്വയം അറിഞ്ഞാല്‍ അവര്‍ക്കു നന്നു്. അതില്‍ അമൃതാനന്ദതത്ത്വം എവിടെയോ ഉണ്ടു്. നമ്മുടെ നാട്ടുകാര്‍ അതറിഞ്ഞില്ലെങ്കിലും വെളിയില്‍നിന്നു വന്ന ജിജ്ഞാസുക്കളായ അന്വേഷകര്‍ക്കു് അമൃതത്വം ഏതാണ്ടു ഗ്രഹിക്കാന്‍ കഴിഞ്ഞു. പാശ്ചാത്യനാടുകളിലെ ശിഷ്യന്മാരിലും ശിഷ്യകളിലും അതു പൊതുവെ പ്രകടമാണല്ലോ.

രാഷ്ട്രീയ അതിപ്രസരത്താല്‍ അന്ധരായിത്തീര്‍ന്നവരുടെ കൂട്ടത്തിലാണു കേരളത്തിലുള്ളവര്‍ എന്നു തോന്നുന്നു. അവര്‍ അമ്മയെ മനസ്സിലാക്കാന്‍ ഇനിയും കാലമെടുക്കും. അമ്മയ്ക്കാണെങ്കില്‍ എല്ലാവരും മക്കള്‍തന്നെ. ലൗകികതലത്തില്‍ത്തന്നെ നമ്മുടെ ഗൃഹങ്ങളില്‍ കുട്ടികള്‍ പലപ്പോഴും ഓര്‍ക്കാറില്ല തങ്ങളുടെ പെറ്റമ്മ പുലര്‍ത്തിപ്പോരുന്ന വാത്സല്യത്തിൻ്റെ തോതു്. ഒരു സാധാരണ സംഭവംപോലെ ആ സ്നേഹം കടന്നുപോകുന്നു. കാലാന്തരത്തില്‍ ചിലപ്പോള്‍ പെറ്റമ്മയുടെ കാലശേഷം പലരും വികാരവായ്‌പ്പോടെ അനുസ്മരിക്കുന്നതു കേട്ടിട്ടുണ്ടു തങ്ങളുടെ അമ്മയുടെ അപാരമായ സ്നേഹത്തെപ്പറ്റി. ത്യാഗത്തെപ്പറ്റി. ചിലരെങ്കിലും പശ്ചാത്തപിക്കാറുണ്ടു്, പെറ്റമ്മയ്ക്കുവേണ്ടി പുത്രധര്‍മ്മം അനുഷ്ഠിക്കാന്‍ കഴിയാതെ പോയതില്‍. ഇത്തരം കൃത്യവിലോപങ്ങള്‍ക്കൊക്കെ ഒരു ഉചിതമായ പരിഹാരമാണു് എല്ലാ മക്കളുടെയും അമ്മയെ, മാതൃവാത്സല്യം ഈശ്വരാനുഗ്രഹമാക്കി മാറ്റാന്‍ കഴിയുന്ന അമ്മയെ, അറിയാന്‍ ശ്രമിക്കുക, ആരാധിക്കാന്‍ കഴിയുക എന്നതു്. ആ സൗഭാഗ്യമാണു് അമ്മയുടെ മുന്‍പില്‍ നമുക്കു ലഭിച്ചിരിക്കുന്നതു്. സാഷ്ടാംഗം പ്രണമിക്കുക.

മക്കളേ, മനസ്സിൻ്റെ ശ്രുതി ശരിയായാല്‍ എല്ലാം നല്ല ശ്രുതിയായിത്തീരും. അതിൻ്റെ ശ്രുതി ഒന്നു തെറ്റിയാല്‍ ജീവിതത്തില്‍ സകലതും അപശ്രുതിയായി മാറും. ഇതു സംഭവിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കു പരിശീലനം നല്കുന്നതിനുള്ള കേന്ദ്രങ്ങളാണു് ആശ്രമങ്ങള്‍.

ഇന്നു ചിലര്‍ക്കു് ആശ്രമങ്ങളെയും ആത്മീയജീവിതത്തെയും ദുഷിക്കാനും പരിഹസിക്കാനുമാണു താത്പര്യം. കുറച്ചു നാളുകൾക്കു മുമ്പ് ഒരു സിനിമയിറങ്ങി. ആശ്രമങ്ങളെ പൊതുവേ കളിയാക്കിക്കൊണ്ടുള്ള ഒന്നു്. നമ്മുടെ കേരളത്തില്‍ ഏതെങ്കിലും ഒരാശ്രമത്തില്‍നിന്നും കഞ്ചാവു പിടിച്ചതായി ചരിത്രമില്ല. ഈ സിനിമയും മറ്റും കണ്ടു ചിലര്‍ അഭിപ്രായം പറയുന്നതു കേട്ടിട്ടു് ഇവിടെ വരുന്ന ഭക്തരായ മക്കള്‍ വിഷമിച്ചു. അവരുടെ വിഷമം, സത്യമെന്തെന്ന് അന്വേഷിക്കാതെ ആളുകള്‍ അഭിപ്രായം പറയുന്നതിലാണു്. ഒരു എഴുത്തുകാരൻ്റെ സങ്കല്പകഥ, മുത്തശ്ശിക്കഥ, അതു സിനിമയില്‍ കണ്ടാല്‍ കണ്ണടച്ചു ആളുകള്‍ വിശ്വസിക്കും. മഹാത്മാക്കളുടെ വാക്കുകള്‍ തള്ളിക്കളയും. ബുദ്ധിജീവികള്‍ എന്നു സ്വയം അഭിമാനിക്കുകയും ചെയ്യും. ആശ്രമത്തില്‍ ചെന്നു നേരില്‍ കാണുന്നതല്ല വിശ്വാസം. സിനിമയിലെ മുത്തശ്ശിക്കഥകളാണു പലര്‍ക്കും സത്യം. ആ സിനിമ കണ്ടിട്ടു് ആളുകള്‍ ആശ്രമങ്ങളെ ആക്ഷേപിക്കുന്നു. എങ്കില്‍ ഈ ‘ബുദ്ധിജീവികള്‍’ വാസ്തവസ്ഥിതിയെക്കുറിച്ചു് അന്വേഷിക്കുവാന്‍ തയ്യാറാകുന്നില്ല.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അടുത്തുചെന്നു് ഒരാള്‍ പറയുകയാണു്, ‘ഞാന്‍ നിങ്ങള്‍ മരിച്ചു കിടക്കുന്നതു കണ്ടു. നിങ്ങള്‍ എങ്ങനെയാണു മരിച്ചെതെന്നും ഞാന്‍ കേട്ടു.’ ജീവിച്ചിരിക്കുന്ന ആളോടാണു പറയുന്നതു്. ഇതു പോലെയാണു് ഓരോ കാര്യവും. നേരില്‍കാണുന്നതിലല്ല വിശ്വാസം. സിനിമയിലും കഥകളിലും കാണുന്നതാണു കാര്യം. ഭാവനയിലുള്ള കാര്യങ്ങള്‍ ഉള്ളതുപോലെ എഴുതി ഫലിപ്പിക്കുക എന്നതു് എഴുത്തുകാരൻ്റെ കഴിവാണു്. അതു് എഴുത്തുശൈലിയാണു്. അങ്ങനെ എഴുതിയാല്‍ അയാള്‍ക്കു കുറെ പണം കിട്ടും. പേരും പ്രശസ്തിയും നേടാം. അതിനുവേണ്ടി അവര്‍ ഏതു രീതിയിലും എഴുതും. ഈ രീതിയില്‍ എഴുത്തുകാരും നിര്‍മ്മാതാക്കളും മറ്റും പണം സമ്പാദിക്കുന്നു. ആഡംബരത്തോടെ ജീവിക്കുന്നു. എന്നാല്‍, ആദ്ധ്യാത്മികജീവികള്‍ അങ്ങനെയല്ല. ത്യാഗപൂര്‍ണ്ണമാണു് അവരുടെ ജീവിതം.

അമ്മ കലകളെ നിന്ദിക്കുകയല്ല. കലകള്‍ ആവശ്യമാണു്. ഓരോന്നിനും അതിൻ്റെതായ പ്രാധാന്യമുണ്ടു്. പക്ഷേ, ഉള്ള സംസ്‌കാരം കൂടി നശിപ്പിക്കുന്ന തരത്തിലാകരുതു കലകള്‍. കലകള്‍ മനുഷ്യനെ നന്നാക്കാനും അവൻ്റെ മനസ്സിനെ വിശാലമാക്കാനും വേണ്ടിയായിരിക്കണം. മറിച്ചു്, മനുഷ്യനെ മൃഗമാക്കിത്തീര്‍ക്കുവാനാകരുതു്. വ്യാജഡോക്ടര്‍മാര്‍ ഉള്ളതുകൊണ്ടു വൈദ്യശാസ്ത്രം തെറ്റാണെന്നും എല്ലാ ഡോക്ടര്‍മാരും കള്ളന്മാരാണെന്നും പറയുന്നതു ശരിയാണോ? അത്തരം ചിന്ത ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതു ജനങ്ങളോടു കാട്ടുന്ന വഞ്ചനയാണു്. ഏതിൻ്റെയും നല്ലവശം ഉള്‍ക്കൊള്ളുവാന്‍ പഠിപ്പിക്കുന്ന കലകള്‍കൊണ്ടേ മനുഷ്യനും സമൂഹത്തിനും പ്രയോജനമുള്ളൂ.

ഇവിടെ താമസിക്കുന്ന മക്കളെക്കുറിച്ചു് ഇവിടെ വന്നിട്ടുള്ളവര്‍ക്കറിയാം. പകലും രാത്രിയും അവര്‍ കഷ്ടപ്പെട്ടു ജോലി ചെയ്യുകയാണു്. അവര്‍ അദ്ധ്വാനിക്കുന്നതു് അവര്‍ക്കു സുഖിക്കുവാനോ അവരുടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ നല്കുവാനോ അല്ല. ഇവിടുത്തെ കുഞ്ഞുങ്ങള്‍ ലോകത്തിനു വേണ്ടിയാണു് അദ്ധ്വാനിക്കുന്നതു്. ഇവിടെവരുന്ന മക്കള്‍ക്കു താമസസൗകര്യം ചെയ്യുന്നതിനും മറ്റുമായി വെള്ളക്കെട്ടുകള്‍ നികത്താന്‍ അര്‍ദ്ധരാത്രിക്കും അവര്‍ മണ്ണു ചുമക്കുന്നതു കാണാം. ഊണും ഉറക്കവും വിട്ടുള്ള അവരുടെ ഈ അദ്ധ്വാനംകൊണ്ടാണു് ഇത്രയും കുറഞ്ഞ കാലയളവില്‍ ഈശ്വരന്‍ ഇത്രയധികം സേവനം ചെയ്യുവാനിടയാക്കിയതു്. പിന്നെ ഗൃഹസ്ഥാശ്രമിമക്കള്‍, അവരും അവരുടെ കഴിവിനൊത്തവണ്ണം സേവനം ചെയ്യുന്നു. ഇപ്പോഴും ആ ശ്രമം നമ്മള്‍ തുടരുന്നു. ഇങ്ങനെയുള്ള ആശ്രമങ്ങളിലെ ആദ്ധ്യാത്മികജീവികള്‍ തങ്ങളെത്തന്നെ ലോകത്തിനു സമര്‍പ്പിച്ചിരിക്കുകയാണു്. സ്വാര്‍ത്ഥതയ്ക്കായി അവര്‍ യാതൊന്നും ചെയ്യുന്നില്ല.