ഒരു ഭക്തൻ: അമ്മേ ഈശ്വരനുവേണ്ടി ഞാൻ പലതും ത്യജിച്ചു. എന്നിട്ടും ശാന്തി അനുഭവിക്കുവാൻ കഴിയുന്നില്ല.
അമ്മ: മോനേ, എല്ലാവരും ത്യാഗത്തെക്കുറിച്ചു പറയും. പക്ഷേ നമുക്കു് എന്താണു ത്യജിക്കുവാനുള്ളത്. നമുക്കെന്താണു സ്വന്തമായിട്ടുള്ളത്? ഇന്നു് നമ്മൾ നമ്മുടെതെന്നു കരുതുന്നതെല്ലാം നാളെ നമ്മുടെതല്ലാതായിത്തീരും. എല്ലാം ഈശ്വരൻ്റെതാണു്, അവിടുത്തെ അനുഗ്രഹംകൊണ്ടുമാത്രമാണു നമുക്കിന്നു അവ അനുഭവിക്കാൻ കഴിയുന്നത്.
നമുക്കു സ്വന്തമായിട്ടു് എന്തെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ രാഗദ്വേഷങ്ങൾ മാത്രമാണ്. അവയെയാണു ത്യജിക്കേണ്ടത്. ഇന്നു നമ്മൾ പലതും ത്യജിക്കുന്നുവെങ്കിലും മനസ്സുകൊണ്ടു് അവയോടുള്ള ബന്ധം നമ്മൾ വിടുന്നില്ല. അതാണു ദുഃഖത്തിനു കാരണമാകുന്നത്. ബന്ധുക്കളും പണവും സ്ഥാനമാനങ്ങളുമൊന്നും ശാശ്വതമായ ശാന്തി തരുന്നില്ലെന്നു് ഉള്ളിൽത്തട്ടി മനസ്സിലാകുമ്പോൾ മാത്രമാണു് യഥാർത്ഥമായ ത്യാഗം വരുന്നത്. ഗീത എന്താണു് പഠിപ്പിക്കുന്നത്? മമത ത്യജിച്ചു കർമ്മം ചെയ്യാനല്ലേ?
അമ്മ ഒരു കഥ പറയുവാൻ തുടങ്ങി, ”ഒരിടത്തു് ഒരു പണക്കാരനുണ്ടായിരുന്നു. ഒരു ദിവസം മുതലാളിയെ കാണുന്നതിനായി അദ്ദേഹത്തിൻ്റെ കൂട്ടുകാർ വന്നു. അവർ വെളിയിൽനിന്ന സേവകനോടു മുതലാളി എവിടെ എന്നന്വേഷിച്ചു. സേവകൻ അകത്തുപോയി നോക്കിയിട്ടു വന്നു പറഞ്ഞു. ”മുതലാളി കല്ലെണ്ണിക്കൊണ്ടിരിക്കുകയാണ്.” ഇത്ര സമ്പത്തുള്ള ആൾ കല്ലെണ്ണുകയോ? അതിഥികൾ അതിശയിച്ചു. അല്പസമയം കഴിഞ്ഞു പണക്കാരൻ വന്നപ്പോൾ അവർ കാര്യം തിരക്കി. ‘ഞാൻ പണമെണ്ണിക്കൊണ്ടിരിക്കുമ്പോൾ അതു കല്ലെന്നു് ധരിക്കാൻ മാത്രം മണ്ടനാണോ ഇവൻ’ പണക്കാരൻ അതിശയിച്ചു.
”എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയെങ്കിൽ ക്ഷമിക്കണം” പണക്കാരൻ സുഹൃത്തുക്കളോടു പറഞ്ഞു. വന്നവർ പോയിക്കഴിഞ്ഞപ്പോൾ പണക്കാരൻ വേലക്കാരനെ വിളിച്ചു കുറെ ശാസിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞു. മുതലാളിയെ കാണുവാൻ അദ്ദേഹത്തിൻ്റെ ഒരു സുഹൃത്തു വന്നു. സുഹൃത്തു വേലക്കാരനോടു മുതലാളിയെ തിരക്കി. വേലക്കാരൻ അകത്തുചെന്നു നോക്കിയിട്ടു പറഞ്ഞു. ”മുതലാളി ശത്രുവിനെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്.” അന്നും പണക്കാരൻ പണമെണ്ണി അലമാരയിൽ വയ്ക്കുകയായിരുന്നു. വേലക്കാരൻ മനഃപൂർവ്വം തന്നെ അപമാനിച്ചു എന്നു ധരിച്ച പണക്കാരൻ കോപംകൊണ്ടു വിറച്ചു. ഇവനിത്ര ധിക്കാരിയോ? അയാൾ വേലക്കാരനെ അടിച്ചുപുറത്താക്കി. പോകാൻനേരം വേലക്കാരനെ വിളിച്ചു് ഒരു പാവയെക്കൊടുത്തിട്ടു പറഞ്ഞു. ”നിന്നെക്കാൾ മണ്ടനായി ആരെയെങ്കിലും കാണുകയാണെങ്കിൽ അവർക്കിതു കൊടുക്കണം.” സേവകൻ യാതൊന്നും പറയാതെ നടന്നുനീങ്ങി.
മാസങ്ങൾ കുറെ കഴിഞ്ഞു. ഒരു രാത്രി പണക്കാരൻ്റെ വീട്ടിൽ കൊള്ളക്കാർ കയറി. അവർ പണക്കാരനെ ഭീഷണിപ്പെടുത്തി സമ്പത്തു മുഴുവൻ അപഹരിച്ചു. എതിരിടാൻ ശ്രമിച്ച പണക്കാരനെ മുകളിലത്തെ നിലയിൽനിന്നും തള്ളി താഴത്തിട്ടു. കൊള്ളക്കാർ സമ്പത്തുമായി സ്ഥലംവിട്ടു. നേരം വെളുത്തു ബന്ധുക്കൾ വന്നുനോക്കുമ്പോൾ മുതലാളി മുറ്റത്തു കിടക്കുന്നു. എഴുന്നേല്ക്കാൻ വയ്യ. പല ചികിത്സകളും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. സമ്പത്തു മുഴുവൻ നഷ്ടമായതുമിച്ചം. മക്കളും ഭാര്യയും അതോടെ പണക്കാരനെ ഉപേക്ഷിച്ചു. വേദനയും സഹിച്ചു ഭക്ഷണവും കിട്ടാതെ അയാൾ അവിടെ കിടന്നു. അടുത്ത വീട്ടുകാർ നല്കുന്നതെന്തെങ്കിലും കഴിക്കും. നോക്കുവാൻ ആരുമില്ല. മുതലാളിയുടെ കഷ്ടപ്പാടുകൾ പഴയ സേവകൻ അറിഞ്ഞു. സേവകൻ മുതലാളിയെ കാണുവാൻ വന്നു. കൈയിൽ പഴയ പാവയുമുണ്ട്. വന്നയുടൻ പാവയെ പണക്കാരനു നീട്ടി. മുതലാളിക്കു കാര്യം മനസ്സിലായി. അയാൾ ചോദിച്ചു. ”നീ വ്രണത്തിൽ കുത്തുകയാണോ?”
സേവകൻ പറഞ്ഞു, ”ഇപ്പോഴെങ്കിലും അങ്ങയ്ക്കു ഞാൻ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായിക്കാണുമല്ലോ. സമ്പാദിച്ചുകിട്ടിയ പണത്തിൽനിന്നു് അങ്ങേക്കു ഒരു കല്ലിൻ്റെ വിലയെങ്കിലും ഇന്നു കിട്ടുന്നുണ്ടോ. അങ്ങയുടെ സമ്പത്തല്ലേ അങ്ങയുടെ ശത്രുവായി മാറിയത്, അങ്ങയെ ഈ നിലയിൽ എത്തിച്ചത്! സമ്പത്തു കാരണം എല്ലാം നഷ്ടമായില്ലേ. അങ്ങനെയുള്ള പണത്തെ സ്നേഹിച്ച അങ്ങയെക്കാളും മണ്ടൻ ആരാണ്? ഇതുവരെ അങ്ങയെ സ്നേഹിച്ചവർ അങ്ങയെയല്ല, അങ്ങയുടെ പണത്തെയാണു സ്നേഹിച്ചത്. പണം നഷ്ടമായപ്പോൾ അങ്ങവർക്കു വെറും പിണം. ഇന്നു് എല്ലാവരും അങ്ങയെ വെറുത്തു. ഇനിയെങ്കിലും ആ ഈശ്വരൻ മാത്രമാണു ശാശ്വതബന്ധു എന്നറിഞ്ഞു് അവിടുത്തെ വിളിക്കൂ.”
ഇങ്ങനെ പറഞ്ഞെങ്കിലും വേലക്കാരൻ സ്നേഹപൂർവ്വം തൻ്റെ പഴയ യജമാനനെ ശുശ്രൂഷിക്കാൻ ആരംഭിച്ചു. പണക്കാരനു പശ്ചാത്താപമായി. ”ഇനി ഞാൻ എങ്ങോട്ടു പോകുന്നു എന്നു് എനിക്കറിയില്ല. എന്തിനിത്രയും നാൾ ജീവിച്ചു എന്നുമറിയില്ല. ഞാൻ ഭാര്യയും മക്കളും സമ്പത്തുമാണു ശാശ്വതമെന്നു കരുതി അവർക്കുവേണ്ടി ജീവിച്ചു. ഈശ്വരനെ ഒരു നിമിഷം കൂടി ഓർത്തില്ല. എന്നാൽ അവയെല്ലാം നഷ്ടമായി. പ്രഭോ എന്നു വിളിച്ചു തലകുമ്പിട്ടു നിന്നവരാരും ഇന്നു തിരിഞ്ഞു നോക്കുന്നില്ല. പുച്ഛിച്ചുതുപ്പുന്നു.” ”അങ്ങയെ നോക്കുവാൻ ആരുമില്ലെന്നോർത്തു വിഷമിക്കേണ്ട, ഈശ്വരനുണ്ട്.” ആ സേവകൻ തൻ്റെ മുതലാളിയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തെ വേണ്ടവണ്ണം സേവിച്ചുകൊണ്ടു സേവകൻ അവിടെക്കഴിഞ്ഞു.”
അമ്മ പറഞ്ഞു നിർത്തി. എല്ലാവരുടെയും പിന്നിലായി ഇരുന്നിരുന്ന ഒരു ഭക്തൻ ഉച്ചത്തിൽ കരയുവാൻ തുടങ്ങി. അദ്ദേഹം ആദ്യമായാണു് അമ്മയെക്കാണുവാൻ വരുന്നതു്. ദുഃഖം നിയന്ത്രിക്കാനാവാതെ വാവിട്ടുകരയുന്ന ആ ഭക്തനെ അമ്മ അടുത്തുവിളിച്ചു് ആശ്വസിപ്പിച്ചു. അയാൾ കരഞ്ഞുകൊണ്ടു് പറഞ്ഞു, ”അമ്മേ അമ്മ പറഞ്ഞതു് എൻ്റെ കഥയാണ്. എൻ്റെ പണമെല്ലാം നഷ്ടമായി. ഭാര്യയും മക്കളും എന്നെ വെറുത്തു. ഇന്നു് എനിക്കൊരാശ്വാസം എൻ്റെ പഴയ വേലക്കാരൻ മാത്രമാണ്.” ഭക്തൻ്റെ കണ്ണുനീർ തുടച്ചുകൊണ്ടു് അമ്മ പറഞ്ഞു. ”മോനേ! കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി അതോർത്തു ദുഃഖിക്കണ്ട. ഈശ്വരൻ മാത്രമേ ശാശ്വതമായുള്ളൂ. മറ്റുള്ളതെല്ലാം ഇന്നല്ലെങ്കിൽ നാളെ നഷ്ടമാകും. മോനതറിഞ്ഞു ജീവിച്ചാൽ മതി. ദുഃഖിക്കേണ്ട.”
അമ്മ അടുത്തുനിന്നിരുന്ന ബ്രഹ്മചാരി ബാലഗോപാലനോടു് ‘മനസ്സേ നിൻ സ്വന്തമായി’ എന്നു തുടങ്ങുന്ന കീർത്തനം പാടുവാൻ പറഞ്ഞു. ബാലു പാടി…….,
മനസ്സേ നിൻ സ്വന്തമായിട്ടൊരുത്തരുമില്ലെന്നുള്ള പരമാർത്ഥമെല്ലായ്‌പ്പോഴും സ്മരിക്കുക നീ അർത്ഥശൂന്യമാകുമോരോ കർമ്മങ്ങളെ ചെയ്തുകൊണ്ടു വ്യർത്ഥമായി സംസാരത്തിലലയുന്നു നീ ആരാധിച്ചേക്കാം ജനങ്ങൾ ‘പ്രഭോ പ്രഭോ’യെന്നു വിളിച്ചാ- യതല്പകാലം മാത്രം നിലനില്പതാം ഇത്രനാൾ മറ്റുള്ള ജനം ആരാധിച്ച നിൻ്റെ ദേഹം പ്രാണൻപോമ്പോളുപേക്ഷിപ്പാൻ ഇടയായിടും. ഏതു പ്രാണപ്രേയസിക്കു വേണ്ടിയിത്രയെല്ലാം നിങ്ങൾ പാടുപെടുന്നുണ്ടോ ജീവൻ വെടിഞ്ഞുപോലും അപ്പെൺമണിപോലും തവ മൃതദേഹം കാണുന്നേരം പേടിച്ചു പിൻമാറും കൂടെ വരികയില്ല. മായ തൻ്റെ വലയ്ക്കകത്തകപ്പെട്ടു കൊണ്ടു ജഗ- ന്മാതാവിൻ്റെ നാമത്തെ നീ മറന്നിടൊല്ലേ നേതി നേതി വാദം കൊണ്ടോ വേദതന്ത്രാദികൾ കൊണ്ടോ ദർശനങ്ങളാറുകൊണ്ടോ സാദ്ധ്യമായിടാ നിത്യാനന്ദനിമഗ്നനായ് ജീവജാലങ്ങളിലെന്നും സത്യസ്വരൂപനാമീശൻ കുടികൊള്ളുന്നു. സ്ഥാനമാനധനമെല്ലാം സ്ഥിരമാണെന്നോർത്തിടൊല്ലേ സത്യവസ്തു ഒന്നേയുള്ളൂ ജഗദംബിക. വിത്തധനാദികളെല്ലാം എത്രയേറെ നല്കിയാലും ശുദ്ധഹൃദയമാണവൾക്കേറ്റവും പ്രിയം ഭക്തിലാഭം കൊതിച്ചല്ലോ മാമുനിമാരെക്കാലത്തും ശുദ്ധമാനസന്മാരായി തപം ചെയ്യുന്നു. കാന്തമിരുമ്പിനെപ്പോലെ ആകർഷിക്കുമല്ലോ ജഗന്നാ- ഥൻ ശക്തിയുക്തനാകും ജീവാത്മാവിനെ. കാളിമാതാവിൻ്റെ നാമം കാമനകൾ വിട്ടുകൊണ്ടു ആമോദത്താൽപ്പാടിപ്പാടി നൃത്തമാടിടാം. ദയാമയിയാകും ദേവി ഭയരൂപമെടുത്താലും പദതാരിൽക്കിടക്കുവോർ ധന്യരാണവർ. ശാശ്വതമല്ലീ ശരീരം ശവമാണെന്നോർത്തുകൊണ്ടു ശുദ്ധാത്മാവിനെയറിവാൻ പരിശ്രമിക്കൂ.
അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്.
അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ കൂടെ കഴിയാന്‍ അവസരം ലഭിച്ചു. തിരക്കു പിടിച്ച ദിനചര്യകള്‍ക്കിടയില്‍ അത്രയും നേരം അമ്മയുടെ സവിധത്തില്‍ കഴിയാനായതു് അമൂല്യമായൊരു അനുഭവമായാണു ഞാന്‍ കരുതുന്നതു്. എൻ്റെ കൂടെ ‘മാതൃഭൂമി’യിലെ നന്ദനും വെച്ചൂച്ചിറ മധുവുമുണ്ടായിരുന്നു.
അന്നു് അമ്മയുമായി സംസാരിക്കാത്ത കാര്യങ്ങളില്ല. ആദ്ധ്യാത്മികരാഷ്ട്രീയസാമ്പത്തിക സാമൂഹികസാംസ്‌കാരിക മേഖലകളെ സ്പര്‍ശിക്കുന്ന പല വിഷയങ്ങളെക്കുറിച്ചും അമ്മയുമായി സംസാരിച്ചു. ആദ്ധ്യാത്മികകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, ഭൗതിക സംഭവവികാസങ്ങളെ സംബന്ധിച്ചും അമ്മയ്ക്കുള്ള അഗാധമായ ജ്ഞാനം അദ്ഭുതാവഹമായാണു് എനിക്കു് അനുഭവപ്പെട്ടതു്. അച്ചടിദൃശ്യമാധ്യമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അമ്മയ്ക്കു വ്യക്തമായ അവബോധമുണ്ടായിരുന്നു. ഈ രംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ചും ആധികാരികതയോടെതന്നെ അമ്മ സംസാരിക്കുകയുണ്ടായി. കുറെ പുതിയ അറിവുകളുമായി അന്നു് ആശ്രമത്തിൻ്റെ പടികളിറങ്ങിയപ്പോള്‍, സ്നേഹവാത്സല്യങ്ങളോടെ അമ്മ ഞങ്ങളെ യാത്ര അയച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ സന്ദര്‍ശനം.
‘മരുഭൂമിയിലെ ചുട്ടുപഴുത്ത മണല്‍ക്കാടുകളിലെവിടെയോ തളര്‍ന്നു വരുന്ന യാത്രക്കാര്‍ക്കു വേണ്ടി ദൈവം ഒരു തണല്‍മരം നടുന്നതുപോലെയാണു്’, ദിവ്യാത്മാക്കള്‍ വരുന്നതെന്നു മഹാകവി വള്ളത്തോള്‍ പാടിയതു് അമ്മയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണെന്നു മുന്‍പൊരു ലേഖനത്തില്‍ ഞാനെഴുതിയിരുന്നു. മനുഷ്യഹൃദയങ്ങളില്‍ സ്നേഹത്തിൻ്റെയും ആര്‍ദ്ര വികാരങ്ങളുടെയും ഉറവകള്‍ വറ്റുമ്പോഴാണു യഥാര്‍ത്ഥത്തില്‍ മരുഭൂമികള്‍ ഉണ്ടാകുന്നതു്. അപ്പോള്‍ ദയയുടെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരു കണികയെങ്കിലും അനുഭവിക്കാന്‍ നാം കൊതിച്ചുപോകും.
ആലപ്പുഴ ജില്ലയിലെ ഓച്ചിറ പരബ്രഹ്മസന്നിധാനത്തില്‍നിന്നു് ആറുകിലോമീറ്റര്‍ തെക്കുള്ള മാതാ അമൃതാനന്ദമയീ ആശ്രമം ഇന്നു് അന്തര്‍ദ്ദേശീയ പ്രശസ്തിയിലേക്കുയര്‍ന്നതു് ഏതെങ്കിലും ഭൗതിക കാരണങ്ങളാലല്ല; പരസഹസ്രങ്ങള്‍ക്കു മാതൃസ്നേഹത്തിൻ്റെ ഉറവിടമായി മാറിയിരിക്കുന്നു ആ ഇടമെന്നതുകൊണ്ടാണു്. ‘അമ്മ’ എന്ന സങ്കല്പം ഇന്നും വിശുദ്ധവും അവാച്യവുമായ വാത്സല്യത്തിൻ്റെ പ്രതീകമാണു്. ‘വള്ളിക്കാവിലെ അമ്മ’ അങ്ങനെ വാത്സല്യസ്വരൂപിണിയായ അമ്മയായിത്തീര്‍ന്നിരിക്കുന്നു.
‘പരമമായ പ്രേമസ്വരൂപമാണു ഭക്തി’ എന്നു നാരദമഹര്‍ഷി തൻ്റെ ‘ഭക്തിസൂത്ര’ത്തില്‍ പറയുന്നുണ്ടു്. ജ്ഞാനവും കര്‍മ്മവും യോഗവുമെല്ലാം, വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നദികള്‍, മഹാസമുദ്രത്തില്‍ ചെന്നു വിലയിക്കുന്നതുപോലെ, ഭക്തിയോഗത്തില്‍ സാഫല്യമടയുന്നു. ഭക്തസൂര്‍ദാസും ചൈതന്യമഹാപ്രഭുവും കബീറും തുളസീദാസും ഭക്തിയുടെ അഗാധതകളില്‍ നിര്‍ലീനരായവരാണു്. ഭക്തിയിലൂടെ മാത്രമേ പരമമായ ആനന്ദം അനുഭവ വേദ്യമാകൂ എന്നവര്‍ വിശ്വസിക്കുകയും ചെയ്തു.
‘തളികയിലോ, കുമ്പിളിലോ അല്ലാതെ ജലം കെട്ടി നില്ക്കുകയില്ല. അതുപോലെ ഹരിഭക്തി യിലൂടെ അല്ലാതെ ആനന്ദവും സാദ്ധ്യമല്ലെ’ന്നു തുളസീദാസു് ‘രാമചരിതമാനസത്തി’ല്‍ പറയുന്നു. യോഗേശ്വരനാണു കൃഷ്ണന്‍; ഭഗവദ്ഗീതയുടെ സന്ദേശം ജ്ഞാനകര്‍മ്മഭക്തിയോഗങ്ങളുടെ സമന്വയവുമാണു്. എങ്കിലും കൃഷ്ണനെ പരമമായ പ്രേമത്തിൻ്റെ മൂര്‍ത്തീഭാവമായാണു ഭക്തജനങ്ങള്‍ എക്കാലവും കാണുന്നതു്. ‘യോഗ’ത്തിൻ്റെ സന്ദേശവുമായി അമ്പാടിയിലെത്തിയ ഉദ്ധവരോടു ഗോപികമാര്‍ സംവദിക്കുന്നതിനെ ഭക്തസൂര്‍ദാസു് വിവരിക്കുന്നുണ്ടു്. ”ശരീരവും മനസ്സും എല്ലാം ശ്യാമവര്‍ണ്ണനെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഉദ്ധവാ, താങ്കള്‍ യോഗത്തിൻ്റെ സന്ദേശവുമായാണു് എത്തിയിരിക്കുന്നതു്. എന്നാല്‍ രോമകൂപങ്ങളില്‍പ്പോലും കൃഷ്ണന്‍ നിറഞ്ഞുനില്ക്കുമ്പോള്‍, ഈ യോഗത്തെ പ്രതിഷ്ഠിക്കാന്‍ ഇടമെവിടെ?” എന്നാണു ഗോപികമാര്‍ ചോദിക്കുന്നതു്.
ഭക്തിയുടെയും പ്രേമത്തിൻ്റെയും ഈ നിര്‍വൃതി, അമ്മയുടെ സന്ദേശങ്ങളിലും സങ്കീര്‍ത്തനങ്ങ ളിലും ദര്‍ശനീയമാണു്. സ്മൃതിമധുരങ്ങളും ഹൃദയാവര്‍ജ്ജകങ്ങളുമായ അമ്മയുടെ കീര്‍ത്തനാലാപനം അനിര്‍വ്വചനീയമായ ഭക്തിയുടെ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ആ കീര്‍ത്തന ങ്ങളില്‍ കൃഷ്ണനെ കാത്തിരിക്കുന്ന ഒരു കൃഷ്ണഭക്തയുടെ പ്രതീക്ഷ, തുടികൊട്ടി നില്ക്കുന്നു.
”ഒരു നാളില്‍ ഞാനെന്‍ കണ്ണനെക്കാണും ഒരു ഗാനമാധുരി കേള്‍ക്കും ഓമനച്ചുണ്ടുകളില്‍ ഓടക്കുഴലുമായ് ആരോമല്‍ക്കണ്ണനെന്‍ മുന്നില്‍ വരും അന്നെൻ്റെ ജന്മം സഫലമാകും അന്നു ഞാനാനന്ദമഗ്നയാകും.”
ഭക്തിയുടെയോ ജ്ഞാനയോഗങ്ങളുടെയോ ശാസ്ത്രീയസിദ്ധാന്തങ്ങളൊന്നും പഠിച്ചറിയാന്‍ അവസരം സിദ്ധിക്കാത്ത, സുധാമണിയെന്ന ഒരു വെറും സാധാരണവനിതയില്‍ വിശ്വ വശീകാരകമായ ശക്തിവിശേഷങ്ങള്‍ എങ്ങനെ വികാസം പ്രാപിച്ചു എന്നതു ഭൗതിക കാഴ്ചപ്പാടിലൂടെ വിവരിക്കാന്‍ പ്രയാസമാണു്. ഒരുവേള, ജന്മാന്തരങ്ങളിലൂടെ നേടിയ അനുഭവ പരിണാമമായിരിക്കാം അതു്.
എന്നു തൻ്റെ ഒരു സങ്കീര്‍ത്തനത്തില്‍ അമ്മതന്നെ വിശദീകരിച്ചതു് ഇക്കാര്യമായിരിക്കാം. എല്ലാവരും അമ്മയ്ക്കു മക്കളാണു്. പ്രായമോ ജാതിഭേദമോ ഔദ്യോഗിക പദവികളോ ഒന്നും അതിനു ബാധകമല്ല. ‘മക്കളേ, മോനേ’ എന്ന സംബോധനയ്ക്കു മുന്‍പില്‍ എല്ലാ ശിരസ്സുകളും കുനിഞ്ഞുപോകുന്നു. ഉന്നത സ്ഥാനീയര്‍തൊട്ടു സാധാരണ മനുഷ്യര്‍വരെ ‘അമ്മ’യുടെ മുന്‍പില്‍ കൊച്ചുമക്കളായി മാറുന്നതു് അത്യപൂര്‍വ്വമായ ഒരു അനുഭവമാണു്. വിവിധ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങള്‍ അമ്മ സന്ദര്‍ശിച്ചു കഴിഞ്ഞു. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും അമ്മയെ കാണാന്‍ മക്കളെത്തുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ടോക്കിയോ കമ്മ്യൂണിറ്റി കോളേജില്‍ നടന്ന ഒരു ചടങ്ങിനെപ്പറ്റി സ്വാമി അമൃതസ്വരൂപാനന്ദപുരി വിവരിച്ചതിവിടെ അനുസ്മരിക്കട്ടെ. കോളേജിൻ്റെ മാനേജിങ് ഡയറക്ടറായ ‘തകീകോ കൊല്‍സുമി’യാണു പ്രസ്തുത ചടങ്ങു സംഘടിപ്പിച്ചതു്. അറുപതു വയസ്സുള്ള ആ മാന്യസ്ത്രീയുടെ വസതിയിലാണു് അമ്മയും അനുയായികളും വിശ്രമിച്ചിരുന്നതു്. സാമൂഹിക സേവനം ഐച്ഛികവിഷയമായെടുത്ത മുന്നൂറു വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും മറ്റു പലരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അര മണിക്കൂര്‍ നേരം യഥാര്‍ത്ഥ സാമൂഹികസേവനങ്ങളെ പറ്റി അമ്മ അനുഗ്രഹപ്രഭാഷണം നടത്തി. നിറഞ്ഞ കണ്ണുകളോടെയാണു ജപ്പാന്‍കാര്‍ അമ്മയ്ക്കു വിട നല്കിയതു്. ”അമ്മ വീണ്ടും വരണം, വീണ്ടും!” വികാരനിര്‍ഭരമായിരുന്നു അവരുടെ വാക്കുകള്‍.
വിദേശനാടുകളിലെ വൃദ്ധജനങ്ങളും യുവതീയുവാക്കളും അവരുടെ ദുഃഖങ്ങളെല്ലാം മറന്നു് അമ്മയുടെ സന്ദേശം സശ്രദ്ധം കേള്‍ക്കുന്നു. അവരെ ഏറ്റവും ആകര്‍ഷിക്കുന്നതു് അമ്മയുടെ വാത്സല്യമാണു്. പലരും അമ്മയുടെ കണ്ണുകളിലേക്കു നോക്കി പൊട്ടിക്കരയുന്നു. സ്നേഹം നഷ്ടപ്പെടുന്നവര്‍ക്കു്, നിഷേധിക്കപ്പെടുന്നവര്‍ക്കു് അമ്മ പ്രേമസ്വരൂപിണിയാണു് ത്യാഗസ്വരൂപിണി ആണു്. സ്നേഹസാന്ത്വനങ്ങള്‍ ദ്രുതഗതിയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തു്, തന്നെ സ്നേഹിക്കാനും വിഷമഘട്ടത്തില്‍ ആശ്വസിപ്പിക്കാനും ഒരാളുണ്ടു് എന്ന തോന്നല്‍ നല്കുന്ന അനുഭൂതി അമൂല്യമത്രെ. അമ്മ സ്നേഹാര്‍ദ്രമായൊരു വികാരമാവുന്നതും അതുകൊണ്ടുതന്നെ. ഒരിക്കല്‍ അമ്മയുടെ ദര്‍ശനത്തിനു ശേഷം ഒരു പതിനഞ്ചു വയസ്സുകാരന്‍ അലക്‌സാണ്ട്രി ക്ലിന്‍സു് പറഞ്ഞതു് ഇങ്ങനെയാണു്. ”ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും മാതൃത്വം ഒന്നിച്ചു കൂടിയാലും ഈ അമ്മയുടെ സാര്‍വ്വലൗകിക മാതൃത്വത്തിനു കിടനില്ക്കുകയില്ല!
‘ആത്മസ്വരൂപത്തിൻ്റെ അനുസന്ധാനമാണു ഭക്തി. സാധനയുടെ അന്ത്യഘട്ടത്തില്‍ തനിക്കുണ്ടായ അനുഭൂതിയെപ്പറ്റി അമ്മ ഒരിടത്തു് ഇങ്ങനെ പാടിയിട്ടുണ്ടു്:
”ആനന്ദവീഥിയിലൂടെൻ്റെയാത്മാവു്, ആടി രസിച്ചു നടന്നൊരുനാള്‍ ആ നിമിഷങ്ങളില്‍ രാഗാദിവൈരികള്‍ ഓടിയൊളിച്ചിതെന്‍ ഗഹ്വരത്തില്‍ എന്നെ മറന്നു ഞാന്‍, എന്നിലൂടന്നൊരു തങ്കക്കിനാവില്‍ ലയിച്ചു… മന്ദസ്മിതം തൂകി ആ ദിവ്യജ്യോതിസ്സു് എന്നിലേക്കാഴ്ന്നു ലയിച്ചു.”
ഈ അനുഭൂതിയെ തുടര്‍ന്നാണു് അമ്മയ്ക്കു് ഏകത്വദര്‍ശനമുണ്ടാകുന്നതു്. പിന്നീടു് അമ്മ ഒരു അദ്വൈതവാദിയുടെ ഭാഷയിലാണു സംസാരിച്ചതു്. ”ഈശ്വരനും നാമും രണ്ടെന്നു കാണുമ്പോ ഴാണു ദുഃഖമുണ്ടാകുന്നതു്. എല്ലാം ഒന്നെന്നു ബോധിച്ചാല്‍ പിന്നെ ദുഃഖമില്ല. ഈശ്വരചിന്ത ചെയ്യുന്ന സമയമൊക്കെ ലാഭം. അല്ലാത്ത കാലമൊക്കെ നഷ്ടമെന്നാണു് എനിക്കു തോന്നുന്നതു്” – ചിന്തോദ്ദീപ കമായ അമ്മയുടെ വാക്കുകള്‍.
ഏഴു ഓറഞ്ചു കഴിച്ചവനു് ആദ്യത്തെ ഓറഞ്ചിൻ്റെ രുചി ഏഴാമത്തെ ഓറഞ്ചില്‍ കിട്ടില്ല. അനുഭവിച്ചു വരുമ്പോള്‍ ഒരു വിരക്തി വരും. അതിലല്ല ആനന്ദം എന്നറിയാന്‍ സാധിക്കും. യഥാര്‍ത്ഥ ആനന്ദത്തിൻ്റെ ഉറവ തേടും.
പട്ടി എല്ലില്‍ കടിക്കും. രക്തം വരുമ്പോള്‍ അതു നുണയും. അവസാനം രക്തം വാര്‍ന്നു് അതു തളര്‍ന്നുവീഴും. അപ്പോഴാണറിയുന്നതു്, എല്ലിലെ മാംസത്തില്‍നിന്നല്ല, തൻ്റെ മോണകീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്. പാല്പായസം നമുക്കിഷ്ടമാണു്. പക്ഷേ, കുറച്ചധികമായി കഴിച്ചുകഴിയുമ്പോള്‍ മതിയെന്നു തോന്നും. പിന്നീടു് ഇരട്ടി വേണമെന്നു തോന്നും. അതുപോലെ ഭൗതികത ഒരിക്കലും അനുഭവിച്ചു തീര്‍ന്നിട്ടു പിന്തിരിയാന്‍ പറ്റില്ല. അതിനാല്‍ വൈരാഗ്യം കൈക്കൊണ്ടാല്‍ മാത്രമേ, ലോകവസ്തുക്കളില്‍നിന്നും തിരിഞ്ഞു മാറാന്‍ പറ്റുകയുള്ളൂ. അതാണു് അമ്മയുടെ മാര്‍ഗ്ഗം.
ചെറുപ്പക്കാരില്‍ ചിലര്‍ ആശ്രമങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ രജനീഷിൻ്റെ ആശ്രമത്തെക്കുറിച്ചാണു ചിന്തിക്കുന്നതു്. രജനീഷിൻ്റെ ആശ്രമമെന്നു പറഞ്ഞാല്‍, അതു വിദേശികള്‍ക്കു വേണ്ടിയുള്ളതാണു്. അവരുടെ ലോകത്തിലേക്കദ്ദേഹം ഇറങ്ങിച്ചെന്നു. ലഹരികള്‍ക്ക് അടിമപ്പെട്ടിരുന്നവരോടാണു് അദ്ദേഹം ഉപദേശിച്ചതു്. അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു കൊണ്ടാണു ചെയ്തതു്, രഹസ്യമായിട്ടല്ല. പക്ഷേ, ഇതൊക്കെ അനുഭവിച്ചുകൊണ്ടു് അതില്‍ നിന്നും വിരക്തിനേടാന്‍ പ്രയാസമാണു്. പറ്റുകയില്ലയെന്നാണു് അമ്മ പറയുന്നതു്. അനുഭവിച്ചുള്ള വിരക്തി താത്കാലികം മാത്രമാണു്. ശാശ്വതമല്ല. അതിനാല്‍ അവയുടെ മുന്നില്‍ വൈരാഗ്യമെടുക്കണം.
ഋഷിമാരില്‍നിന്നും വ്യത്യസ്തമായ രീതിയിലാണു് അദ്ദേഹം ഉപദേശിക്കുന്നതെന്നു മാത്രം. പക്ഷേ, ഇന്നു പലരും നമ്മുടെ ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ള ഈ മാര്‍ഗ്ഗത്തെയല്ല നോക്കുന്നതു്, അദ്ദേഹം പറഞ്ഞിട്ടുള്ളതിനെയാണു്. അതുവച്ചാണു് ആശ്രമങ്ങളെ വിലയിരുത്തുന്നതു്. അതിനാല്‍ ഇവിടെയുള്ള കുഞ്ഞുങ്ങളുടെ അദ്ധ്വാനവും ത്യാഗവും കാണാന്‍, ഈ കുറ്റം പറയുന്നവര്‍ക്കു കണ്ണില്ല.
പടിഞ്ഞാറന്‍രാജ്യത്തു പോയാലും നമ്മുടെ കുഞ്ഞുങ്ങള്‍തന്നെ അദ്ധ്വാനിക്കുന്നു. അവര്‍തന്നെ ഭക്ഷണം പാകം ചെയ്യുന്നു. കാരണം, വെളിയില്‍നിന്നും ഭക്ഷണം വാങ്ങണമെങ്കില്‍ പത്തു്, അന്‍പതു ഡോളര്‍ വേണ്ടിവരും. സ്വയം അദ്ധ്വാനിച്ചു് അതും ലാഭമാക്കി, ആ പണവും ഇവിടെ കൊണ്ടുവന്നു സേവനത്തിനു് ഉപയോഗിക്കുകയാണു്. അതിനാല്‍ നമ്മള്‍ സിനിമ കണ്ടും വാരിക വായിച്ചും അഭിപ്രായം പറയുവാന്‍ നില്ക്കാതെ വാസ്തവം എന്തെന്നു് അന്വേഷിക്കണം. അതാണു വേണ്ടതു്.
ഇന്നു ലോകത്തു മൂന്നുതരം ആളുകളുണ്ടു്. ഒന്നാമത്തെ കൂട്ടര്‍ ഏറ്റവും പാവങ്ങളാണു്. അവര്‍ക്കു ഒന്നുമില്ല. ഇവിടെ വരുന്ന പലരെയും അമ്മയ്ക്കറിയാം. സ്വന്തമായി ഒരു നല്ല ഉടുവസ്ത്രം കൂടിയില്ല. മറ്റുള്ളവരുടെ വസ്ത്രം വാങ്ങി ഉടുത്തുകൊണ്ടാണവര്‍ വരുന്നതു്. വീടുമേയാന്‍ പണമില്ലാതെയും രോഗത്തിനു ചികിത്സിക്കാന്‍ കാശില്ലാതെയും ഫീസടയ്ക്കാന്‍ കഴിവില്ലാതെയും എത്രയോ കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്നു. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുന്നു എന്നതു് അവര്‍ക്കു കൂടിയറിയില്ല.
രണ്ടാമതൊരു തരക്കാരുണ്ടു്. കുറച്ചു പണമുണ്ടു്. സ്വന്തം കാര്യങ്ങള്‍ ഒരുവിധം നടന്നു പോകും. മറ്റുള്ളവരോടു്, കഷ്ടപ്പെടുന്നവരോടു് അനുകമ്പയുണ്ടു്. പക്ഷേ, ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല. മൂന്നാമത്തെ തരക്കാര്‍ ഇങ്ങനെയല്ല. അവര്‍ക്കു ജീവിക്കാന്‍ വേണ്ടതിൻ്റെ നൂറിരട്ടി സ്വത്തുണ്ടു്, ഇവര്‍ക്കു ബുദ്ധിയുണ്ടു്. ബിസിനസ്സു് ചെയ്യുന്നു. പണം സമ്പാദിക്കുന്നു. പക്ഷേ, അതു സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മാത്രം ചെലവാക്കുന്നു. എന്നാല്‍ സാധുക്കളോടു കരുണയില്ല.
അവരാണു് ഏറ്റവും വലിയ ദരിദ്രര്‍. നരകം അവര്‍ക്കു വേണ്ടിയുള്ളതാണു്. കാരണം, ഈ പാവങ്ങളുടെ കഷ്ടപ്പാടിനു കാരണക്കാര്‍ അവരാണു്. പാവങ്ങളുടെ സമ്പത്താണു് ഇവര്‍ കൈയടക്കിവച്ചിരിക്കുന്നതു്. മക്കളേ, ഒന്നു ചിന്തിക്കണം, ഈ സാധുക്കളോടു കാണിക്കുന്ന കാരുണ്യമാണു് ഈശ്വരനോടുള്ള കടമ. അമ്പലത്തിനു വലത്തിട്ടിട്ടു് ‘കൃഷ്ണാ, മുകുന്ദാ, മുരാരേ’ എന്നു വിളിക്കുന്നതല്ല ഭക്തി. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ട സഹായം ചെയ്യുന്നതാണു യഥാര്‍ത്ഥ ഭക്തി.
ഒരു യാചകന്‍ കൈനീട്ടിയാല്‍ അവനോടു് ഈച്ചയെയാട്ടുന്നതുപോലെ കാണിക്കുന്ന സംസ്‌കാരമാണു പലരിലും കാണുന്നതു്. സാധുക്കളോടുള്ള കാരുണ്യം വരാതെ, കഷ്ടപ്പെടുന്നവരോടു കരുണ കാട്ടാതെ എത്ര ജപവും ധ്യാനവും നടത്തിയാലും യാതൊരു ഫലവുമില്ല. ക്ഷേത്രങ്ങളില്‍ എത്ര വഴിപാടു നടത്തിയാലും സ്വര്‍ഗ്ഗത്തിലെത്തില്ല. ജീവിതത്തില്‍ ശാന്തി ലഭിക്കാന്‍ പോകുന്നില്ല.
ആദ്യദര്‍ശനം അങ്ങനെ കഴിഞ്ഞു. ഞാന്‍ എൻ്റെ ലോകത്തിലേക്കു മടങ്ങി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ അമ്മയാകട്ടെ എൻ്റെ ഹൃദയത്തിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുവരാന്‍ തുടങ്ങി. അമ്മയെക്കുറിച്ചുള്ള സ്മരണകള്‍, അമ്മയെ കാണണമെന്ന ആഗ്രഹം, ഒന്നും എനിക്കു് അടക്കാന്‍ വയ്യാതെയായി.
ഒരു വര്‍ഷം അവധിയെടുത്തു് അമ്മയുടെ ആശ്രമത്തില്‍ പോയാലോ എന്നായി എൻ്റെ ചിന്ത. എനിക്കാണെങ്കില്‍ ഭാരതത്തില്‍ എവിടെയാണു് അമ്മയുടെ ആശ്രമം എന്നുപോലും അറിയില്ല. ഒറ്റയ്ക്കു്, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തു പോകാന്‍ ഭയവുമില്ലാതില്ല. അമ്മയുടെ ആശ്രമത്തില്‍ പോകണമെന്ന ചിന്ത മാറ്റിക്കളയാന്‍ ഞാന്‍ ശ്രമിച്ചു. എൻ്റെ രാജ്യം എനിക്കിഷ്ടമാണു്. അവിടത്തെ സാമ്പത്തികാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളുമെല്ലാം ഉപേക്ഷിക്കാന്‍ എനിക്കു കഴിയില്ല. എന്നാലും അമ്മയുടെ അടുത്തെത്തണമെന്ന ചിന്തകള്‍ എത്ര ശ്രമിച്ചിട്ടും എനിക്കടക്കാനായില്ല.
അവസാനം, അമ്മയെ ആദ്യമായി കണ്ടു്, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷം താമസിക്കുന്നതിനുള്ള അനുവാദം ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 1990 ജൂണ്‍ മാസത്തിലെ ആ ദര്‍ശനം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ഒരു കുന്നിന്‍മുകളിലായിരുന്നു അമ്മയുടെ ദര്‍ശനവേദി. ധാരാളം വൃക്ഷങ്ങളും ഇളംകാറ്റും പൂക്കളുടെ സുഗന്ധവും എല്ലാംകൂടി മനംമയക്കുന്നതായിരുന്നു ആ അന്തരീക്ഷം. തൂവെള്ള സാരിയുമുടുത്തു വലിയ ഒരു വൃക്ഷത്തിൻ്റെ കീഴിലിരിക്കുന്ന അമ്മ പ്രേമവും ശാന്തിയും പ്രസരിപ്പിക്കുന്ന ഒരു ദേവതയെപ്പോലെ കാണപ്പെട്ടു. യേശുക്രിസ്തു ജീവിച്ചിരുന്നപ്പോഴും ഇങ്ങനെയായിരുന്നിരിക്കണം, ലോകത്തെ മുഴുവന്‍ തന്നിലേക്കടുപ്പിച്ചിരുന്നതു് എന്നു ഞാന്‍ ചിന്തിച്ചു.
യാത്ര തുടങ്ങുന്നു
അമ്മയുടെ ആശ്രമത്തിലേക്കു വരാനുള്ള അനുവാദം ചോദിച്ചപ്പോള്‍ അമ്മ ചിരിച്ചുകൊണ്ടു് എന്നെ നോക്കി. സന്തോഷത്തോടെ സമ്മതം മൂളി. അവിടെയാണു് എൻ്റെ യാത്ര തുടങ്ങിയതു്. 1990 സെപ്തംബറില്‍ ഞാന്‍ ജോലിയില്‍നിന്നു് ഒരു വര്‍ഷം അവധിയെടുക്കുന്നു, എൻ്റെ ഫ്ലാറ്റ് വാടകയ്ക്കു കൊടുത്തു ഭാരതത്തിലേക്കു പുറപ്പെട്ടു. നിസര്‍ഗ്ഗദത്ത് മഹാരാജിൻ്റെ പുസ്തകം എനിക്കു വായിക്കാന്‍ തന്നിരുന്ന വ്യക്തി അപ്പോഴേക്കും എൻ്റെ ആത്മസുഹൃത്തായി കഴിഞ്ഞിരുന്നു. അമ്മയുടെ അടുത്തേക്കു് എന്നെ യാത്രയാക്കാന്‍ അദ്ദേഹവും വന്നിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ ഭയംകൊണ്ടു ഞാന്‍ കരഞ്ഞുപോയി. അമ്മയുടെ ഫോട്ടോ മാറിലടക്കി ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ഇനി അമ്മയല്ലാതെ എനിക്കു മറ്റൊരാശ്രയമില്ല.
എൻ്റെ കൈയിലുള്ള പുസ്തകം തുറന്നു വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു സാധകന്‍ സ്വന്തം വീടു വിട്ടു ഗുരുവിൻ്റെ അടുത്തേക്കു പോകുന്ന ഭാഗമാണു ബുക്കു തുറന്നപ്പോള്‍ എനിക്കു കിട്ടിയതു്. അതു വായിച്ചപ്പോള്‍ എനിക്കു വളരെ ആശ്വാസം തോന്നി. എത്ര കാലം ആശ്രമത്തില്‍ കഴിയാന്‍ എനിക്കു സാധിക്കും എന്നറിയില്ലെങ്കിലും ഈ അനുഭവത്തിലൂടെ അനേകം പേര്‍ കടന്നു പോയിട്ടുണ്ടു് എന്ന വസ്തുത എനിക്കല്പം ആശ്വാസം നല്കി.
ഞാന്‍ അമ്മയുടെ അടുത്തെത്തുന്നതുവരെ എനിക്കു് ആവശ്യമുള്ളപ്പോഴൊക്കെ എന്നെ സഹായിക്കാന്‍ അമ്മ പ്രത്യേകം ആളുകളെ ഏര്‍പ്പെടുത്തിയിരുന്നോ? എൻ്റെ അനുഭവം കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നി. കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ‘ഇനിയെന്തു്’ എന്നു പരിഭ്രമിച്ചു നിന്ന എന്നെ പ്ലെയിനില്‍ വച്ചു പരിചയപ്പെട്ട ചിലര്‍ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടു പോയി. അടുത്ത ദിവസം വള്ളിക്കാവിലെ ബോട്ടുജെട്ടിവരെ അവരെന്നെ എത്തിച്ചു. ബോട്ടില്‍ വച്ചു മറ്റൊരു സ്ത്രീ എന്നെ ഏറ്റെടുത്തു. ബോട്ടുകാരനു പണം കൊടുത്തു് ആശ്രമത്തിലെത്തുന്നതു വരെ അവരെൻ്റെ കൂടെത്തന്നെ നിന്നു.
അങ്ങനെ അവസാനം ഞാന്‍ എൻ്റെ അമ്മയുടെ പുണ്യഭൂമിയില്‍ എത്തി. എത്ര വിശുദ്ധി നിറഞ്ഞതാണു് ആ സ്ഥലം എന്നു് എനിക്കു് അപ്പോഴറിയില്ലായിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോള്‍ മുതല്‍ എന്നില്‍ ആനന്ദം വന്നു നിറയുന്നതു ഞാനറിഞ്ഞു. എന്തൊരാശ്വാസം, ഞാന്‍ എൻ്റെ സ്വന്തം വീട്ടില്‍ എത്തിയിരിക്കുന്നു. ഒരു ബ്രഹ്മചാരിണി എന്നെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു് അമ്മ ദര്‍ശനം കൊടുക്കുന്ന കുടിലിലേക്കു കൊണ്ടുപോയി. അമ്മയുടെ പ്രേമവും കാരുണ്യവും തുളുമ്പുന്ന മുഖം കണ്ടപ്പോള്‍ എനിക്കു് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ‘അലച്ചിലെല്ലാം അവസാനിച്ചു. കഷ്ടപ്പാടുകളെല്ലാം തീര്‍ന്നു. അവസാനം സ്വന്തം വീട്ടിലെത്തി’ ഞാനെന്നോടുതന്നെ പറഞ്ഞു.
എന്നെ കണ്ടപ്പോള്‍ അമ്മ എന്നെ വാരിപ്പുണര്‍ന്നു. ഞാന്‍ അപ്പോഴും കരയുകയായിരുന്നു. എൻ്റെ കണ്ണുനീര്‍ തുടച്ചു്, എന്നെ വീണ്ടും വാരിപ്പുണര്‍ന്നതിനു ശേഷം അമ്മ എഴുന്നേറ്റു. ദര്‍ശനം തീര്‍ന്നു. ഞാനായിരുന്നു അവസാനത്തെയാള്‍. അമ്മ എനിക്കുവേണ്ടി കാത്തിരിക്കയായിരുന്നോ?ആശ്രമത്തിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോടു് ഒരു പുതിയ പേരു് ആവശ്യപ്പെട്ടു. അമ്മയുടെ മകളായി അമ്മ എനിക്കിപ്പോള്‍ ഒരു പുതിയ ജീവിതം തന്നിരിക്കയാണല്ലോ. അപ്പോള്‍ എനിക്കു് ഒരു പുതിയ പേരും അമ്മ തരേണ്ടതാണു് എന്നെനിക്കു തോന്നി. അമ്മയുടെ പേരിനോടു സാമ്യമുള്ള ഒരു പേരു വേണമെന്നായിരുന്നു എൻ്റെ ആഗ്രഹം. അമ്മയ്ക്കു് എന്നോടുള്ള സ്നേഹവും ആ പേരില്‍ ഉണ്ടാകണം എന്നു ഞാനാഗ്രഹിച്ചു. അമ്മ എനിക്കൊരു പേരു തന്നു,
‘അമൃതപ്രിയ’. പേരിൻ്റെ അര്‍ത്ഥമറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ടെനിക്കു ശ്വാസം നിന്നുപോയി. എല്ലാമറിയുന്ന അമ്മ എൻ്റെ ഹൃദയം അറിഞ്ഞിരിക്കുന്നു. അമ്മയുടെ നാമവും അമ്മയുടെ സ്നേഹവും തുളുമ്പിനില്ക്കുന്ന പേരുതന്നെ എനിക്കു തന്നിരിക്കുന്നു. പുതിയ പേരു സ്വീകരിക്കുന്നതിനു മുന്‍പു് അമ്മയെ നമസ്‌കരിക്കാനായി ഞാന്‍ കുനിഞ്ഞപ്പോള്‍ പാദം തലയില്‍ വച്ചു് അമ്മ എന്നെ അനുഗ്രഹിച്ചു. ഗുരുവിൻ്റെ പാദതീര്‍ത്ഥത്തെക്കാള്‍ വലിയ ഒരു തീര്‍ത്ഥമില്ല എന്നാണല്ലോ ശാസ്ത്രങ്ങള്‍ പറയുന്നതു്. ഞാന്‍ ചോദിച്ചതിലും എത്രയോ കൂടുതല്‍ അമ്മ എനിക്കു തന്നു!
എൻ്റെ ഗതി തെളിയുന്നു
ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ ആശ്രമത്തില്‍ താമസിച്ചു. ആ ഒരു വര്‍ഷം സ്വര്‍ഗ്ഗത്തിലായിരുന്നു ഞാന്‍. ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നതു ശരിതന്നെ. ഇടയ്ക്കിടയ്ക്കു നിന്നുപോകുന്ന വെള്ളവും വൈദ്യുതിയും, മസാല നിറഞ്ഞ ഭക്ഷണവും എല്ലാം വിഷമംതന്നെയായിരുന്നു. എങ്കിലും പറഞ്ഞറിയിക്കാനാകാത്ത ഒരു ആനന്ദം എന്നിലെപ്പോഴും നിറഞ്ഞുനിന്നു. അമ്മയുടെ ഭജനയും അമ്മയുടെ ദേവീഭാവവും, അമ്മയ്ക്കുവേണ്ടിയുള്ള സേവനവും എല്ലാം എനിക്കു് ആനന്ദമായിരുന്നു. അമ്മ പലപ്പോഴും ഞങ്ങളുടെ കൂടെവന്നു സേവനം ചെയ്യുമായിരുന്നു. ആ ദിവസങ്ങളില്‍ അമ്മ ഞങ്ങളോടൊപ്പം ധ്യാനിക്കുകയും ചെയ്തിരുന്നു. മക്കളെ സന്തോഷിപ്പിക്കാനായി അമ്മ എന്തൊക്കെയാണു ചെയ്യാറുള്ളതു്!
പരീക്ഷണങ്ങള്‍ തരാനും അമ്മ മിടുക്കിയായിരുന്നു. ആശ്രമവാസം വെറും ഉത്സവം മാത്രമാകാന്‍ അമ്മ അനുവദിച്ചിരുന്നില്ല. പരീക്ഷണങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ആത്മീയമായി വളരാനും കൂടുതല്‍ ശക്തി നേടാനും പരീക്ഷണങ്ങള്‍ എന്നെ സഹായിച്ചു. മഹാഭാരതത്തില്‍ കൗരവരും പാണ്ഡവരും യുദ്ധം ചെയ്ത കുരുക്ഷേത്രംപോലെയാണു് ആശ്രമം എന്നാണു് അമ്മ പറയാറുള്ളതു്. നമ്മുടെ ദുര്‍വ്വാസനകള്‍ കൗരവരും സദ്‌വാസനകള്‍ പാണ്ഡവരുമാണു്. നൂറു കൗരവരെ എതിരിടാന്‍ അഞ്ചു പാണ്ഡവരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഭഗവാന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ടു പാണ്ഡവര്‍ക്കു വിജയം വരിക്കാന്‍ കഴിഞ്ഞല്ലോ.
മക്കളെല്ലാം എപ്പോഴും സന്തോഷമായിരിക്കണമെന്നാണു് അമ്മയുടെ ആഗ്രഹം. നമ്മുടെ സന്തോഷത്തിനു തടസ്സം സൃഷ്ടിക്കുന്നതു നമ്മള്‍തന്നെയാണു് എന്നാണു് അമ്മ പറയാറുള്ളതു്. നമ്മുടെ ശത്രുവും മിത്രവുമൊക്കെ നാം തന്നെയാണെന്നു് അമ്മയുടെ അനുഗ്രഹംകൊണ്ടു് നമുക്കു ക്രമേണ ബോദ്ധ്യമാകും. നമ്മെ കൈ പിടിച്ചു നയിക്കാന്‍ ഗുരുവിനെ അനുവദിച്ചാല്‍ തടസ്സങ്ങളൊക്കെ മാറിക്കിട്ടുകയും ചെയ്യും. നല്ലൊരു യോദ്ധാവിനെപ്പോലെയായിരിക്കണം ഒരു സാധകന്‍. എപ്പോഴും ജാഗ്രതയോടെയിരിക്കണം. അതേ സമയം സ്വസ്ഥതയും വേണം.
ആത്മീയമായി പുരോഗതി നേടാന്‍ നിരന്തരമായ അഭ്യാസം ആവശ്യമാണു്. എന്നാല്‍ സ്വന്തം പുരോഗതിയെക്കുറിച്ചു് ഉത്കണ്ഠപ്പെടുന്നതും നല്ലതല്ല. ഒരു നല്ല യോദ്ധാവു തൻ്റെ വില്ലു് എപ്പോഴും കുലച്ചു വയ്ക്കാറില്ല. എപ്പോഴും ഞാണ്‍ മുറുക്കിക്കെട്ടിയിരുന്നാല്‍ വില്ലു് ഉപയോഗശൂന്യമാകും. അതുപോലെ, എപ്പോഴും ടെന്‍ഷന്‍ അനുഭവിക്കുന്ന മനസ്സും സാധനയ്ക്കു കൊള്ളാതെയാകും. അതുകൊണ്ടാണു് അമ്മ എപ്പോഴും തമാശ പറഞ്ഞും ചിരിപ്പിച്ചും മക്കളെ ഉല്ലാസഭരിതരാക്കാന്‍ ശ്രമിക്കുന്നതു്.
ആശ്രമത്തിലെ ഒരുവര്‍ഷം പെട്ടെന്നു കടന്നുപോയി. പുതിയ വിസയ്ക്കുവേണ്ടി ഞാന്‍ ഫ്രാന്‍സിലേക്കു തിരിച്ചു പോയി. എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ ഒരു മാസം വേണ്ടിവന്നു. ഭൗതിക സുഖങ്ങള്‍ നിറഞ്ഞ എൻ്റെ പഴയ ലോകത്തു് എനിക്കപ്പോള്‍ ഒരു സുഖവും അനുഭവപ്പെട്ടില്ല. അമ്മയുടെ കൂടെയുള്ള ജീവിതത്തിലെ ആനന്ദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനു പകരമായി ഒന്നുമില്ല എന്നെനിക്കു ബോദ്ധ്യമായി.
അമ്മയുടെ പുണ്യഭൂമിയില്‍
അമൃതപുരിയിലേക്കു തിരിച്ചു വന്നപ്പോള്‍ ആശ്രമത്തില്‍ സ്ഥിരമായി താമസിക്കാന്‍ അനുവദിക്കണമെന്നു ഞാന്‍ അമ്മയോടു് അപേക്ഷിച്ചു. അമ്മ സന്തോഷത്തോടെ സമ്മതം നല്കി. അമ്മയോടൊത്തുള്ള ജീവിതം എത്ര വലിയ അനുഗ്രഹമാണു്. അമ്മയുടെ സാന്നിദ്ധ്യത്തില്‍ എത്രയെത്ര ദിവ്യമായ അനുഭവങ്ങളാണു് എനിക്കുണ്ടായിട്ടുള്ളതു്! വളരെയേറെ പരീക്ഷണങ്ങളും എനിക്കു നേരിടേണ്ടിവന്നു. എല്ലാം എനിക്കാവശ്യമായിരുന്നു. ഏതു വിപരീത സാഹചര്യങ്ങളെയും നേരിടാന്‍ അമ്മ എനിക്കു ശക്തി തന്നു. മനസ്സു് ശക്തമാകുംതോറും ശാന്തവും ധ്യാനാത്മകവുമാകുന്നതു ഞാനറിഞ്ഞു. ഇനിയും എനിക്കേറെ പഠിക്കാനുണ്ടു്. അതാണു് എൻ്റെ ജീവിതത്തിൻ്റെ ഉദ്ദേശ്യം എന്നാണല്ലോ അമ്മ എന്നെ പഠിപ്പിച്ചതു്.