വൈരാഗ്യനിഷ്ഠനും രാഗിയും ഞാനല്ല
ഭോഗിയും ത്യാഗിയുമല്ല
അജ്ഞാനി ഞാനല്ല, ജ്ഞാനിയും ഞാനല്ല
ഞാനാരു്? ഞാനാരുമല്ല!

കൈകാര്യകര്‍ത്തൃത്വമുള്ളവന്‍ ഞാനല്ല
കൈവല്യകാംക്ഷിയുമല്ല
മണ്ണിലും ഞാനില്ല, വിണ്ണിലും ഞാനില്ല
ഞാനെങ്ങു്? ഞാനെങ്ങുമല്ല!

വേറൊന്നു കാണുമ്പോള്‍ വേറൊന്നു കേള്‍ക്കുമ്പോള്‍
വേറൊരാളാകുന്നു ഞാനും
കാണ്മവന്‍ ഞാനല്ല, കേള്‍പ്പവന്‍ ഞാനല്ല
കാഴ്ചയ,ല്ലാലാപമല്ല!

ഇല്ലായിരുന്നു പിന്നുണ്ടായതല്ല ഞാന്‍,
ഇല്ലായ്മയില്ലാത്തൊരുണ്മ!
കല്ലായിരുന്നതും പുല്ലായിരുന്നതും
എല്ലാമനാദി ചൈതന്യം!

ബദ്ധനല്ല ഞാന്‍ മുക്തനല്ല ഞാന്‍
സിദ്ധന,ല്ല,ല്ല സാധകന്‍,
ലക്ഷ്യമല്ല ഞാന്‍ മാര്‍ഗ്ഗമല്ല ഞാന്‍,
സച്ചിദാനന്ദ ചേതന!

ഭാവിയല്ല ഞാന്‍ ഭൂതമല്ല ഞാന്‍,
കാലനിഷ്പന്ദ ചേതന!
ആരുമല്ല ഞാന്‍ ഏതുമല്ല ഞാന്‍
കേവലാനന്ദ ചേതന!

സ്വാമി തുരീയാമൃതാനന്ദ പുരി

അമ്മയുടെ നാല്പതാംതിരുനാള്‍ ആഘോഷിക്കാന്‍ കന്നി മാസത്തിലെ കാര്‍ത്തികനാളില്‍ (1993 ഒക്ടോബര്‍ 5 ചൊവ്വ) ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും അമൃതപുരിയിലെത്തിയ ഭക്തജനങ്ങള്‍ ആ പുണ്യദിനത്തില്‍ അമ്മയുടെ പാദപൂജ ചെയ്തു ധന്യരാകാന്‍ അഭിലഷിച്ചു.

പശ്ചിമമദ്ധ്യഭാരതത്തില്‍ കരാളനൃത്തമാടിയ ഭൂമികുലുക്കം സൃഷ്ടിച്ച ശോകാന്തരീക്ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും പാദപൂജയ്ക്കും അമ്മ അത്യധികം വിമുഖയായിരുന്നു. എങ്കിലും മക്കളുടെ ഹൃദയപൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ക്കു മുന്‍പില്‍ ഒടുവില്‍ അമ്മ വഴങ്ങി.

പ്രഭാതത്തില്‍ 8 മണിയോടെ അമ്മ, ആശ്രമത്തില്‍ പുതുതായി പണിത വിശാലമായ പന്തലിൻ്റെ തെക്കേ അറ്റത്തുള്ള വേദിയിലെത്തി. ഭക്തിനിര്‍ഭരമായ പാദപൂജാകര്‍മ്മത്തിനുശേഷം പന്തലില്‍ സ്ഥല സൗകര്യം മതിയാകാതെ വിഷമിച്ചു നില്ക്കുന്ന ഭക്തജനങ്ങളെ സാന്ത്വനിപ്പിച്ചുകൊണ്ടു് അമ്മ പറഞ്ഞു,

”മക്കള്‍ ഉള്ള സ്ഥലത്തൊക്കെ ഇരിക്കാന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും സൗകര്യമായ സ്ഥലമില്ലെന്നു് അമ്മയ്ക്കറിയാം. മക്കള്‍ അതോര്‍ത്തു വിഷമിക്കല്ലേ. ദൂരെനില്ക്കുന്ന മക്കളുടെ അടുത്തും അമ്മയുടെ മനസ്സുണ്ടു്. ചെറിയ തോതില്‍ മഴയുണ്ടു്. കുറച്ചുസമയം കഴിഞ്ഞു നമുക്കു ഹാളിലേക്കു പോകാം.” തുടര്‍ന്നു തൻ്റെ അമൃതവാണിയിലൂടെ അമ്മ മക്കളെ അനുഗ്രഹിച്ചു.

”മക്കളേ, അമ്മ ഇന്നീ പൂജ സ്വീകരിക്കുന്നതു് അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണു്. ഈ പൂജയുടെ ആവശ്യമില്ലെന്നു് അമ്മ നൂറു തവണ പറഞ്ഞിരുന്നു. അമ്മ നിങ്ങളെ സേവിക്കേണ്ടവളാണു്. അതിലാണു് അമ്മയ്ക്കു സന്തോഷം. പക്ഷേ, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രം അമ്മ ഇവിടെ ഇരിക്കുന്നു.

ഇപ്രാവശ്യം ജന്മദിനാഘോഷമൊന്നും വേണ്ടതില്ലെന്നു് അമ്മ അമേരിക്കയില്‍വച്ചുതന്നെ മക്കളോടു പറഞ്ഞിരുന്നു. എന്തോ ശോകം പോലെ അമ്മയുടെ മനസ്സില്‍ തോന്നി. ഇന്നത്തെ അവസ്ഥ മക്കള്‍ ഒന്നു് ഓര്‍ത്തുനോക്കൂ. ഒരു വശത്തു ചീഞ്ഞളിഞ്ഞ ശവങ്ങള്‍, ദുഃഖിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍. ജീവനോടെ ശേഷിച്ചവര്‍ക്കു വേണ്ട സുരക്ഷിതത്വം നല്കുവാനോ മരിച്ചവരെ ദഹിപ്പിക്കാനോ വേണ്ട സൗകര്യമില്ല. ആവശ്യത്തിന് ആളുകളില്ല.

ലാത്തൂർ (മഹാരാഷ്ട്ര) ഭൂകമ്പം സെപ്റ്റംബർ 30 -1993

അമ്മയ്ക്കു് അവിടേക്കു് ഓടിപ്പോകണമെന്നു് ആഗ്രഹമുണ്ടു്. കുറച്ചു കുഞ്ഞുങ്ങളോടു് അങ്ങോട്ടു പോകുവാനായി അമ്മ പറഞ്ഞു കഴിഞ്ഞു. അവിടെ ബന്ധുക്കളും സ്വത്തുക്കളും നഷ്ടമായി കഷ്ടപ്പെടുന്ന ആ മക്കളെക്കുറിച്ചൊന്നോര്‍ത്തു നോക്കൂ.
ഇതു് അവിടുത്തെ മാത്രം സ്ഥിതിയല്ല. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇതു് എല്ലാ രാജ്യത്തും നടക്കുന്നുണ്ടു്.

മരിച്ചവരെക്കുറിച്ചു് അമ്മ ചിന്തിക്കുന്നില്ല. അവര്‍ മരിച്ചുകഴിഞ്ഞു. എന്നാല്‍, വേദന തിന്നു ജീവിച്ചിരിക്കുന്ന ആയിരങ്ങളുണ്ടു്. അവരെക്കുറിച്ചാണു് അമ്മയ്ക്കു വിഷമം. അവരെയാണു നാം രക്ഷിക്കേണ്ടതു്. അവര്‍ക്കാണു നാം സുരക്ഷിതത്വം നല്‌കേണ്ടതു്. മക്കളുടെ ശ്രമം അതിനു വേണ്ടിയായിരിക്കണം.

(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക്‌ മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട്‌ അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ……………… തുടർച്ച.)

ഇന്നു രാവിലെ കൊച്ചിയില്‍ വെച്ച്‌ പത്രക്കാര്‍ എന്നോടു ചോദിച്ചു, “സാറെന്തിനാണ്‌ വള്ളിക്കാവില്‍ പോകുന്നത്‌?” എന്ന്‌. എന്തേ എനിക്കു പോയിക്കൂടേ, എന്തേ എൻ്റെ മനസ്സില്‍ സങ്കടമില്ലേ? നിങ്ങള്‍ക്കു മാത്രമേ ദുഃഖമുള്ളോ? ഞാന്‍ പോകുന്നത്‌ എന്തിനെന്നു വെച്ചാല്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഇരിക്കുന്ന സങ്കടത്തിൻ്റെ നിവൃത്തിക്കു വേണ്ടിയാണ്‌. എല്ലാവരും ഇവിടെ വാത്സല്ല്യം നുകരാനായി വരുമ്പോള്‍ ഞാനും വരുന്നു. പല കൊല്ലങ്ങളായി എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. അതു തന്നെയായിരുന്നു നല്ലത്‌. എന്നാല്‍ കുറച്ചു കാലമായി ഇലക്ഷന്‍ നടത്തിയതോടെ സ്ഥിതി അതല്ല. രാഷ്ട്രീയക്കാരോട്‌ യുദ്ധം ചെയുന്നു. രാഷ്ട്രീയക്കാരോട്‌ യുദ്ധം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലേ എന്ന്‌ നിങ്ങള്‍ ആലോചിച്ച സമയത്ത്‌, രാഷ്ട്രീയക്കാരോട്‌ യുദ്ധം ചെയ്യുവാന്‍ എനിക്കു സാധിച്ചു. അമ്മയുടെ ശക്തികൊണ്ട്‌ സാധിച്ചു.

ഇതു പറയുമ്പോള്‍, ഭഗവദ്ഗീത പഠിച്ചിട്ടുള്ളവര്‍ ചിന്തിക്കാം, ”അഹങ്കാര വിമൂഢാത്മാ“ അഹങ്കാരം കൊണ്ട്‌ വിമൂഢനായ മനുഷ്യന്‍ ഞാന്‍ ചെയ്തു- ഇലക്ഷന്‍ കമ്മീഷണറായ ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത്‌ വിഡ്ഢിത്തമല്ലെ എന്ന്‌. എന്നാല്‍ സത്യമതല്ല. സത്യം- അമൃതപുരിയില്‍ നിന്നും ഉത്ഭവിച്ച വാത്സല്യത്തിൻ്റെ ഗുണങ്ങള്‍കൊണ്ട്‌ തെറ്റ്‌ തെറ്റെന്നു പറയാനും ശരി, ശരിയെന്നു പറയാനുമുള്ള ശക്തി എനിക്കു ലഭിച്ചു എന്നതാണ്‌. ഇതു പറയുവാന്‍ ശക്തി മനുഷ്യനു വേണം. ഈ ശക്തി ഉത്ഭവിക്കുന്നതാകട്ടെ, ഈ മാതിരി വാത്സല്യപ്രവാഹത്തില്‍ നിന്നുമാണ്‌. അതുകൊണ്ടാണ്‌ ആയിരക്കണക്കിനു ജനങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്‌ – അമ്മയുടെ പിറന്നാളിന്‌.

ഒരു കാര്യം, അമ്മയുടെ ജന്മനാളു കണക്കാക്കാനേ പാടില്ല – ഒന്നേ ചെയ്യുവാന്‍ പാടുള്ളു. ഭഗവാനേ, അമ്മയ്ക്ക്‌ അമ്പത്‌, അറുപത്‌, എഴുപത്‌, എണ്‍പത്‌, നൂറ്‌ എന്നിങ്ങനെ ആയിരക്കണക്കിന്‌ പിറന്നാളുകള്‍ വേണം. എണ്ണുവാന്‍ അവിടുത്തേയ്ക്ക്‌ ബുദ്ധിമുട്ടാണെങ്കില്‍, ഞങ്ങള്‍ എണ്ണിത്തരാം. പക്ഷെ ഈ വാത്സല്യത്തിൻ്റെ പ്രവാഹം, നിന്നു പോകരുതേ, ഇതായിരിക്കണം പ്രാര്‍ത്ഥന. കാരണം ഈ ദേശത്തില്‍ ധര്‍മ്മത്തിൻ്റെ സാമ്രാജ്യം തിരിച്ചു വരണം. ശരി, ശരിയെന്നും, തെറ്റു തെറ്റെന്നും പറയുവാനുള്ള ധൈര്യം, ഉന്നതന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള സര്‍വ്വരിലും വന്നു ചേരണം. അമ്മ നമ്മില്‍ നിന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

നമുക്ക്‌ എല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന്‌ അമ്മയോടു പ്രാര്‍ത്ഥിക്കാം. തെറ്റു തെറ്റെന്നും, ശരി, ശരിയെന്നും എടുത്തു പറഞ്ഞ്‌, ധര്‍മ്മത്തിനു വേണ്ടി സമരം ചെയ്യുവാനുള്ള ധൈര്യം, അമ്മേ, ഞങ്ങള്‍ക്കു തരേണമേ. നിങ്ങള്‍ക്ക്‌ ഇതിനുള്ള ധൈര്യമുണ്ടോ, ഇതിനുള്ള നട്ടെല്ലൊണ്ടോ? എങ്കില്‍ മുമ്പോട്ടേയ്ക്കു പോകുക. ഭാരതം മറുപടി പറയും, കാരണം, ലോകത്തിന്‌ ആകെപ്പാടെയുള്ള ഒരേയൊരു വിളക്കുമരമാണ്‌ ഭാരതം. ലോകത്തിന്റെ പ്രകാശ ഗോപുരമാണ്‌ ഭാരതം.

അല്‍പ്പ ദിവസം കഴിഞ്ഞാല്‍ ഞാനും നിങ്ങളില്‍ പലരേയും പോലെ പ്രവൃത്തിയില്ലാത്തവനാകും. ജോലിയില്‍ നിന്നും വിരമിക്കും. പിന്നെ എവിടെയെങ്കിലും എംപ്ലോയ്മെൻ്റ്‌ എക്സ്ചേഞ്ചില്‍ പോയി പേരു പതിപ്പിക്കേണ്ടി വരും. ആ സമയത്ത്‌ ഒരു പ്രാര്‍ത്ഥനയാണ് ഉളളത്‌. അമ്മേ, എനിയ്ക്കൊരു വഴി കാണിച്ചു തരണേ… ഗുരുവായുരപ്പനെപ്പറ്റി യേശുദാസ്‌ പാടിയ ഒരു പാട്ട് ഓര്‍മ്മ വരുന്നു. പാലഭിഷേകങ്ങള്‍ ഒക്കെ കഴിഞ്ഞാല്‍ സുവര്‍ണ്ണ പുഷ്പവും, കളഭ ചാര്‍ത്തും, മലര്‍ നിവേദൃവും ഒക്കെ കഴിഞ്ഞാല്‍, അടിയൻ്റെ വിശപ്പിനൊരരിമണി തരണേ ഗുരുവായൂര്‍ പരം പൊരുളേ……… ഇവിടെ അമൃതപുരിയില്‍ വന്നിട്ട്‌ ഗുരുവായൂരപ്പന്‍ എന്നസ്ഥാനത്ത്‌ അമ്മയുടെ പേരു വെച്ചിട്ട്‌ ഞാന്‍ പഠയുകയാണ്‌, അടിയൻ്റെ വിശപ്പിന്‌ ഒരരിമണി നല്‍കണേ… പരമവാത്സല്യ നിധിയായ അമ്മേ………

ഇതിലധികമായി ഒന്നും പറയുവാന്‍ എനിക്കില്ല. ഈ നേരത്ത്‌ നിങ്ങളെ എല്ലാവരേയും കാണുവാനും, ഈ ശക്തിയില്‍ ഒരു ഭാഗം ഉള്‍കൊള്ളുവാനും നിങ്ങളോടു സംസാരിക്കുവാനും, പാവനമായ ഈ കര്‍മ്മങ്ങള്‍ ചെയ്യുവാനുമുള്ള അര്‍ഹത എനിക്കു തന്ന അമ്മയുടെ വാത്സല്ല്യത്തിനും, ഇവിടെയുള്ള എല്ലാവര്‍ക്കും എൻ്റെ കൃതാര്‍ത്ഥത അറിയിച്ചു കൊള്ളുന്നു. ഇവിടെ നിന്നും തിരിച്ചു പോകുമ്പോള്‍, നിങ്ങള്‍ മനസ്സില്‍ ഇങ്ങനെ വിചാരിക്കണം എന്നൊരു പ്രാര്‍ത്ഥനയുണ്ട്‌. ലോകത്ത്‌ നൂറ്റമ്പത്‌, ഇരുനൂറ്‌ ദേശങ്ങളാണുള്ളത്‌. അതില്‍ വെറും ഒരു ദേശമല്ല ഭാരതം. ലോകത്തിനാകപ്പാടെ വഴികാട്ടുവാനുള്ള ഒരേ ഒരു ദേശം ഭാരതമാണ്‌.

ഭാരതത്തിനു വഴി കാട്ടുവാനുള്ള ശക്തിയോ, വെള്ളവ്രസ്തം ധരിച്ച്‌ രാവിലെ 8 മണി മുതല്‍ ഒരു ചാഞ്ചാട്ടവുമില്ലാതെ ഇവിടെ ഇരിക്കുന്ന ഈ ശക്തിയാണ്‌. ഇതിനെ പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞില്ല, എങ്കില്‍, നമ്മളെ പോലെ വിഡ്ഡികള്‍ ഉലകത്തില്‍ ആരുമില്ല എന്ന്‌, ചരിത്രം നമ്മളെ കുറിച്ച്‌ മോശമായി വിധി എഴുതും. അതിന്‌ ദയവു ചെയ്ത്‌ വഴി കൊടുക്കരുത്‌. ധര്‍മ്മത്തിൻ്റെ പുനഃസ്ഥാപനത്തിനു വേണ്ടി നമ്മള്‍ എല്ലാവരും ഒത്തു ചേര്‍ന്ന്‌ പണി ചെയ്‌താല്‍ അഞ്ച്‌, പത്ത്‌, പതിനഞ്ച്‌ കൊല്ലത്തിനകത്ത്‌ തീയ ശക്തികളെ ഒഴിവാക്കാനും നല്ല ശക്തികളെ മുന്‍പോട്ടു കൊണ്ടു വരുവാനും നമുക്കു കഴിയും. അതിനുള്ള എല്ലാ ശക്തിയും നമുക്കുണ്ട്. വഴി കാട്ടുവാന്‍, വാത്‌സല്ല്യത്തിൻ്റെ പാതയില്‍ വഴി കാട്ടുവാന്‍ അമ്മയുമുണ്ട്‌. പിന്നെ നാം എന്തിനു ഭയപ്പെടണം?

ഇത്രയും പറഞ്ഞു കൊണ്ട്‌ നിങ്ങളെ എല്ലാവരെയും കാണുവാനും, ഈ ചടങ്ങില്‍ പങ്കു കൊള്ളുവാനും ഭാഗ്യം കിട്ടിയതില്‍ ആ പരംപൊരുളിനോട്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌, അമ്മയ്ക്കു പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്‌ ഞാന്‍ വിരമിച്ചു കൊള്ളുന്നു. നമസ്ക്കാരം.

ടി.എന്‍.ശേഷന്‍

(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക്‌ മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട്‌ അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.)

പരമ വാത്സല്യത്തിൻ്റെ സ്വരൂപമായ അമ്മേ, ഇവിടെ കൂടിയിരിക്കുന്ന അമ്മയുടെ മക്കളേ, അമ്മയെ കാണുമ്പോള്‍, ദിവസേന രാവിലെ തിരുപ്പതിയില്‍ ചൊല്ലുന്ന ശ്ലോകത്തിൻ്റെ ഒരംശമാണ്‌ ഓര്‍മ്മയില്‍ വരുന്നത്‌. “വാത്സല്യാദി ഗുണോജ്ജ്വലാം ഭഗവതീം വന്ദേ ജഗന്മാതരം.”

ശ്രീ ടി.എന്‍.ശേഷന്‍ (ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ – 1996)

അമ്മയുടെ പിറന്നാളായ ഇന്ന്‌, സൗജന്യ ആശുപത്രിയുടെയും, ദേശത്തിലെ പാവപ്പെട്ട മക്കള്‍ക്കു വേണ്ടി നിര്‍മ്മിയ്ക്കുവാന്‍ പോകുന്ന 25,000 വീടുകളിലെ ആദ്യത്തെ 5000 വീടുകളുടെ നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം നടക്കുകയാണ്‌. നമുക്കെല്ലാവര്‍ക്കും ഇതില്‍ ആഹ്ളാദിയ്ക്കുവാന്‍ അവസരം ഉണ്ട്‌. ഈ കാര്യങ്ങളെക്കുറിച്ച്‌ വലിയ പ്രഭാഷണങ്ങള്‍ നടത്തേണ്ട ആവശ്യമില്ല. കാരണം, ഇതെല്ലാം ഒരേ ഒരു കാര്യത്തിൻ്റെ വിവിധ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നവ മാത്രമാണ്‌. എന്താണത്‌? വാത്സല്യം.

അമ്മയുടെ വാത്സല്യം, അതിരുകളില്ലാത്ത അമ്മയുടെ വാത്സല്യം. അത്‌ നമ്മളിവിടെ നേരില്‍ കണ്ടുകൊണ്ടിരിയ്ക്കുന്നു. രാവിലെ എട്ടു മണിയ്ക്കു തുടങ്ങിയ ദര്‍ശനം വൈകുന്നേരം അഞ്ചു മണികഴിഞ്ഞിട്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ആ വാത്സല്യത്തിൻ്റെ ചില കണികകള്‍ മാത്രമാണ്‌ ഈ സൗജന്യ ആശുപത്രി, സാധുക്കള്‍ക്കുള്ള ഭവനദാനം, മരണത്തെ കാത്തു കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഹോസ്‌പിസ്‌ തുടങ്ങിയവ; ഈ മാത്യ വാത്സല്യത്തിൻ്റെ ഉദാഹരണങ്ങളായി ഇനിയും പല കാര്യങ്ങളും പറയുവാന്‍ കഴിയും.

ഇന്നു രാവിലെ അമ്മ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമയം, ഇവിടെ വന്നു ചേരുവാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല. അതിനവസരം ലഭിച്ച നിങ്ങള്‍ ഭാഗ്യവാന്മാര്‍ തന്നെ. അതിനെ കുറിച്ച്‌ രണ്ടു വാക്ക്‌ പറഞ്ഞതിനു ശേഷം, ഉദ്ഘാടന കാര്യങ്ങളിലേക്കു കടക്കാം. നമ്മുടെ ദേശത്തെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌, വിഷ്ണു പുരാണത്തില്‍ എഴുതിയിരിക്കുന്നതാണ്‌.

“ഉത്തരം യത് സമുദ്രസ്യ ഹിമാദ്രേശ്ചൈവ ദക്ഷിണം
വര്‍ഷം തത്‌ ഭാരതം നാമ ഭാരതീ യത്ര സന്തതി” ഇതാണ്‌ ഭാരതവര്‍ഷം!

ഇന്നു നിങ്ങള്‍ വിശ്വസിക്കുന്ന മതം ഹിന്ദുമതമായി കൊള്ളട്ടെ, വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതില്‍ വിശ്വസിക്കുന്ന ഒരു മതമായി കൊള്ളട്ടെ, ഞായറാഴ്ച പള്ളിയില്‍ പോകുന്നതില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരു മതമായിരിക്കട്ടെ, ഏതുമാകട്ടെ, നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിച്ചാലും അതിപുരാതനകാലം മുതല്‍ നമ്മുടെ അടിസ്ഥാനമായ ശാസ്ത്രങ്ങള്‍ പറയുന്നു, ഏകം സത്‌ വിപ്രാ ബഹുധാ വദന്തി. സത്യം ഒന്നേ ഒന്നു മാത്രം. അറിവുളവര്‍ വിവിധ രീതികളില്‍ പറയുന്നു. പക്ഷേ ആരൊക്കെ ഏതു ഭാഷയിലും പറയട്ടെ, തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ ഭഗവാനോടു പറയട്ടെ, അടിസ്ഥാനമായ സത്യം ഒന്നു മാത്രം; സനാതനധര്‍മ്മം ഈ ഒരു സത്യത്തെ കുറിച്ച്‌ മാത്രമാണ്‌ പറയുന്നത്‌.

ആ ഒരു ധര്‍മ്മത്തിൻ്റെ അടിത്തറയിലാണ്‌ ഈ ദേശം ആയിരത്താണ്ടുകളായി വളര്‍ന്നു വന്നിരിക്കുന്നത്‌. പക്ഷേ, അതിനിടയില്‍ എവിടെയോ, ഒരു സ്ഥലത്ത്‌, ആരുടേയോ കുറ്റം കൊണ്ട്‌, ധര്‍മ്മാചരണത്തില്‍ അല്‍പ്പം പിശക്‌ വന്നു. അത്‌ എവിടെ ഏര്‍പ്പെട്ടു? എന്തു കൊണ്ട്‌ ഏര്‍പ്പെട്ടു? ആരുടെ ധാര്‍ഷ്ട്യം കൊണ്ട്‌ ഏര്‍പ്പെട്ടു? എന്നും മറ്റും ആലോചന ചെയ്യുന്നതു കൊണ്ട്‌ ആര്‍ക്കും ഒരു പ്രയോജനവും ലഭിക്കുവാന്‍ പോകുന്നില്ല. പകരം ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുവാനാണ്‌ നാം ശ്രമം ചെയ്യേണ്ടത്‌.

ഞാന്‍ എല്ലാവരോടും.ഒരു വെല്ലുവിളി നടത്തുകയാണ്‌. അതെന്താണെന്നല്ലേ, ജാതിയുടെ പേരിലും, മതത്തിൻ്റെ പേരിലും, ഭാഷയുടെ പേരിലും, മനുഷ്യനെ പിരിച്ചു പിരിച്ചു നിര്‍ത്താതെ ധര്‍മ്മത്തിൻ്റെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അമ്മയുടെ വാത്സല്യത്തിന്‌ അര്‍ഹരായിരിക്കണമെങ്കില്‍ ഇതാവശ്യമാണ്‌. ധര്‍മ്മത്തെ
അടിസ്ഥാനമാക്കി ജീവിതം നയിക്കേണ്ടതാവശ്യമാണ്‌.

ഭഗവദ്‌ ഗീതയില്‍ പറഞ്ഞിരിക്കുന്നു
“യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേയുഗേ”

“എവിടെയെങ്കിലും എപ്പോഴെങ്കിലും ധര്‍മ്മത്തിനു വിരോധമായി ഒരു നിലവന്നാല്‍, ആ സമയത്ത്‌ ഞാന്‍ എന്നെത്തന്നെ ആവിര്‍ഭവിപ്പിച്ച്‌, നിങ്ങളുടെ കൂടെ വരും” എന്നാണ്‌ ഭഗവാന്‍ പറഞ്ഞത്‌. ഇത്‌ പുസ്തകത്തിൻ്റെ താളുകളില്‍ മാത്രം ഒതുങ്ങുന്ന സത്യമല്ല. ഇതാ ഇവിടെ അമൃതപുൂരിയില്‍ കണ്ണിനു നേരെ നാം ആ സത്യത്തെ കാണുന്നു.

ഞാന്‍ ഹിന്ദുവാണ്‌, ഞാന്‍ മുസ്ലീമാണ്‌, ഞാന്‍ കൃസ്ത്യാനിയാണ്‌, ഞാന്‍ സിക്കാണ്‌, ഞാന്‍ ജൈനനാണ്‌. നമ്മള്‍ എന്തുമായിക്കൊള്ളട്ടെ, ഭഗവാൻ്റെ അടുത്ത്‌ ഏതു ഭാഷയില്‍, സംസാരിച്ചാലും നമുക്കെന്താണ്‌ കുഴപ്പം? ആഴ്ചയില്‍ ഏതു ദിവസം വേണമെങ്കിലും നിങ്ങള്‍ നിങ്ങളുടെ ഭഗവാൻ്റെ അടുത്തേയ്ക്ക്‌ പൊയ്ക്കൊള്ളു, ഏതു ഭാഷയില്‍ വേണമെങ്കിലും സംസാരിച്ചു കൊള്ളു, പക്ഷേ നമ്മുടെ ഭഗവാനുണ്ടല്ലോ, അയാള്‍ക്ക്‌ ഭാഷയുമില്ല, മതവുമില്ല– ഉള്ളത്‌ ധര്‍മ്മം ഒന്നു മാത്രം.

ഇന്ന്‌ ഈ ദേശത്തില്‍ ആകപ്പാടെ കാണുന്നതെന്താണ്‌? രാവിലെ എഴുന്നേറ്റ്‌ ദിനപ്പ്രതം തുറന്നു നോക്കുന്ന നേരത്ത്‌ എന്താണ്‌ കണ്ണില്‍ പതിയുന്നത്‌? ധര്‍മ്മത്തിൻ്റെ നഷ്ടമല്ലാതെ മറ്റൊന്നും കാണുവാനില്ല. ഇന്ന്‌ ഇന്ത്യ ധര്‍മ്മം ഇല്ലാതാകുന്ന ഒരു ദേശമായി മാറിക്കൊണ്ടിരിക്കുകയാണ്‌. വ്യാസമുനി പറഞ്ഞ ഒരു സത്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? മനുഷ്യനും മൃഗത്തിനും തമ്മില്‍ എന്താണ്‌ വ്യത്യാസം? ആകപ്പാടെയുള്ള ഒരു വൃത്യാസം- ”ധര്‍മ്മേണ ഹീനാഃ പശുഭി സമാനാഃ”

ധര്‍മ്മമില്ലാത്ത മനുഷ്യന്‍ മൃഗത്തിനു തുല്ല്യമാണ്‌. ഏതു ശരി, ഏതു തെറ്റ്‌ എന്ന്‌ തിരിച്ചറിയുവാനുള്ള കഴിവ്‌ മനുഷ്യനു മാത്രമേയുള്ളു. എന്നാല്‍, ഇതിനു ശക്തിയില്ലാതെ, ധൈര്യമില്ലാതെ, അതിനുള്ള വഴിയറിയാതെ അലഞ്ഞു കൊണ്ടിരിക്കുന്ന നമ്മള്‍ എല്ലാവരും ശരിയായ വഴിയറിയുന്നതിനു വേണ്ടി, ശക്തി നേടുന്നതിനു വേണ്ടി, വാത്സല്ല്യത്തിൻ്റെ പ്രവാഹിനിയായ അമ്മയുടെ മുന്നില്‍ വന്നു ചേര്‍ന്നിരിക്കുന്നു.

ടി.എന്‍.ശേഷന്‍ (തുടരും…….)

യുവാവ് : അമ്മയെ ഒന്നു നമസ്‌കരിച്ചാൽ മതി. എൻ്റെ എല്ലാ അസ്വസ്ഥതകളും നീങ്ങും. എനിക്കതനുഭവമാണ്. എന്നാൽ എന്നെ വിഷമിപ്പിക്കുന്ന പ്രശ്‌നം അതല്ല. ഇനി ഞാൻ നാട്ടിൽ നിന്നാൽ കൂട്ടുകാർ എന്നെ വിടില്ല. അതുകൊണ്ടു രണ്ടുമൂന്നുദിവസം എനിക്കു് ഇവിടെനിന്നാൽക്കൊള്ളാമെന്നുണ്ട്. പക്ഷേ അമ്മയോടു് ചോദിക്കുവാനുള്ള ധൈര്യമെനിക്കില്ല. പെറ്റമ്മയെക്കാൾ എനിക്കു സ്നേഹം വാരിച്ചൊരിഞ്ഞു തന്ന എൻ്റെ അമ്മയുടെ മുന്നിൽ ഞാൻ വീണ്ടും തെറ്റുകാരനായിപ്പോയല്ലോ എന്നോർക്കുമ്പോൾ ആകെത്തളരുന്നു.

യുവാവിൻ്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ആ യുവാവിനെ ആശ്വസിപ്പിക്കുവാൻ തക്ക വാക്കുകൾ ബ്രഹ്മചാരിയുടെ കൈവശമുണ്ടായിരുന്നില്ല. എന്നാൽ നിറഞ്ഞ ഹൃദയഭാരവും പേറിനില്ക്കുന്ന ആ മകൻ്റെ ഉൾത്തുടിപ്പു് അറിയാവുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. ഭക്തർക്കു കിടക്കുവാനുള്ള സ്ഥലം കാട്ടിക്കൊടുത്തിട്ടു് അമ്മ ആ യുവാവിൻ്റെ സമീപത്തേക്കു വന്നു.

അദ്ദേഹം പെട്ടന്നെഴുന്നേറ്റു തൊഴുകൈകളോടെ വണങ്ങിനിന്നു. അമ്മ വാത്സല്യത്തോടെ ആ യുവാവിൻ്റെ ഇരുകരങ്ങളും ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. “മോൻ ഇത്ര ദുർബ്ബലനാണോ?” (യുവാവിൻ്റെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ അടർന്നുവീണു.. കണ്ണുനീർ തുടച്ചുകൊണ്ടു് അമ്മ പറഞ്ഞു.)

“മോൻ വിഷമിക്കാതെ. കഴിഞ്ഞതിനെക്കുറിച്ചോർത്തു് എന്തിനു് ദുഃഖിക്കണം? ഇനി അവരു വിളിച്ചാൽ പോകാതിരുന്നാൽ മതി.”
“മോനേ, ഒരു ക്ഷേത്രത്തിലും ഒരു കള്ളുഷാപ്പിലും ഓരോ തത്തയെ വളർത്തി. ക്ഷേത്രത്തിലെ തത്ത വേദമന്ത്രങ്ങൾ ഉരുവിടുമ്പോൾ
ഷാപ്പിലെ തത്ത അസഭ്യവാക്കുകൾ പറയും, സംസർഗ്ഗം അനുസരിച്ചിരിക്കും സ്വഭാവം. മുറിയിൽ ടെലിവിഷൻ ഓൺ ചെയ്തുവച്ചിട്ടു് അവിടെയിരുന്നാൽ എത്രയായാലും നോക്കിപ്പോകും. കാണാതിരിക്കണമെങ്കിൽ ഒന്നുകിൽ അതു നിർത്തണം. അല്ലെങ്കിൽ അടുത്ത മുറിയിൽപ്പോയി ഇരിക്കണം.”

“ചീത്ത ആളുകളുമായി സഹകരിച്ചാൽ അറിയാതെ
നമ്മളെയും ആ വാസന പിടികൂടും. അതുകൊണ്ടു്, അങ്ങനെയുള്ള
ആൾക്കാരുമൊത്തു സഹകരിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിനെന്തെങ്കിലും വിഷമമുണ്ടായാൽ മോനു് അമ്മയുടെ അടുത്തുവരാമല്ലോ. മോനു് അമ്മയുണ്ടല്ലോ. കുറച്ചു ദിവസം മോനിവിടെ താമസിക്ക്. ലൈബ്രറിയിൽനിന്നു പുസ്തകങ്ങൾ എടുത്തു വായിക്കുകയും ചെയ്യാം.”

(ബ്രഹ്മചാരിയോട്) ഈ മോനു വടക്കേവീടിൻ്റെ മുകളിലത്തെ
മുറിയിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്ക്.
തൻ്റെ അന്തർഗ്ഗതങ്ങൾ സദാ അറിയുന്ന അമ്മയുടെ സ്നേഹമസൃണമായ വാക്കുകൾ കേട്ടപ്പോൾ ആ യുവാവിനു് സ്വയം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. അയാൾ പൊട്ടിക്കരഞ്ഞു പോയി. കണ്ണുനീർ ധാര മുറിയാതെ പ്രവഹിച്ചു. പശ്ചാത്താപത്തിൻ്റെ പനിനീർധാര സ്വന്തം കരവല്ലികളാൽ തുടച്ചുനീക്കിക്കൊണ്ടു് അമ്മ സമാശ്വാസമേകി. “മോൻ പോയി കിടക്കു്, അമ്മ നാളെ സംസാരിക്കാം.”

ആ യുവാവിനെ ബ്രഹ്മചാരിയോടൊപ്പം പറഞ്ഞുവിട്ടതിനുശേഷം
ഒരു ഭക്തയെയുംകൂട്ടി അമ്മ ആശ്രമത്തിനു മുൻഭാഗത്തുള്ള തെങ്ങിൻ തോപ്പിലേക്കു് നടന്നു. അമ്മയോടു് എന്തോ സ്വകാര്യം പറയുന്നതിനുവേണ്ടി അവർ വളരെ നേരമായി അമ്മയെ കാത്തു നില്ക്കുകയായിരുന്നു. അവരെ ആശ്വസിപ്പിച്ചതിനുശേഷം അമ്മ മുറിയിലേക്കു പോയപ്പോൾ സമയം രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു.