അമ്മയെപ്പറ്റി ധാരാളം കേട്ടറിവുണ്ടായിരുന്നുവെങ്കിലും അമ്മയുടെ ദര്‍ശനസൗഭാഗ്യം എനിക്കു ലഭിച്ചതു് 2002 ലായിരുന്നു. പക്ഷേ, ആ ദിനം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമായിരുന്നു. എനിക്കു കൈവന്ന പുനര്‍ജന്മത്തിൻ്റെതായിരുന്നു ആ നിമിഷങ്ങള്‍!

ആദ്യദര്‍ശനം

അതു പറയുന്നതിനു മുന്‍പായി ഞാന്‍ കുറച്ചു ദൂരം പുറകോട്ടു സഞ്ചരിക്കട്ടെ…കൊട്ടിയൂര്‍ ഉത്സവത്തിനു കൊല്ലംതോറും ഞാന്‍ കുടുംബ സമേതം പോവുക പതിവായിരുന്നു. ഒരു ഉത്സവദിവസം, പെരുമാളുടെ ദര്‍ശനം കഴിഞ്ഞു് അവിടുത്തെ പ്രസാദങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്കു പോകുന്നതിനിടെ ഞാന്‍ പെട്ടെന്നു ബോധരഹിതനായി കാല്‍ വഴുതി ബാവലി പുഴയില്‍ വീഴാനിടയായി. എൻ്റെ കൂടെ ഭാര്യയും ഭാര്യയുടെ അമ്മാവനും എൻ്റെ അച്ഛൻ്റെ മരുമകനും ഉണ്ടായിരുന്നു. അവര്‍ ഒരുവിധം എന്നെ പിടിച്ചു കരയ്ക്കു കയറ്റി. ശരീരത്തിലും മുഖത്തും ധാരാളം മുറിവുകള്‍ പറ്റിയ എന്നെ അവര്‍ പോലീസിൻ്റെയും മറ്റും സഹായത്തോടെ വാഹനത്തിൻ്റെ അടുത്തെത്തിച്ചു. അപ്പോഴും ബോധം വീണ്ടുകിട്ടിയിട്ടില്ലാത്ത എന്നെ തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ കോഓപ്പറേറ്റീവു് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രഥമശുശ്രൂഷകള്‍ക്കു ശേഷം എനിക്കു ബോധം തിരിയെ വന്നപ്പോള്‍ ഞാന്‍ എവിടെയാണെന്നും എന്താണു സംഭവിച്ചതെന്നും അന്വേഷിച്ചു മനസ്സിലാക്കി. ഡോക്ടര്‍ വന്നു്, സ്‌കാന്‍ മുതലായ പരിശോധനകള്‍ക്കു് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അതിനുവേണ്ടി പോകണമെന്നും പറഞ്ഞു. പക്ഷേ, വൈകുന്നേരം വീട്ടില്‍ എത്തിയില്ലെങ്കില്‍ ബന്ധുക്കളും മറ്റു സുഹൃത്തുക്കളും ഇവിടെ എന്നെ തിരക്കി എത്തുമെന്നതിനാല്‍ ഞാന്‍ ഡോക്ടറോടു പോകാനുള്ള അനുവാദത്തിനായി നിര്‍ബന്ധിച്ചു. അവസാനം വീട്ടില്‍ എത്തിയാല്‍ വൈകാതെതന്നെ തല സ്‌കാന്‍ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു്, ഒരുവിധം മനസ്സില്ലാമനസ്സോടെ ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി. പിറ്റേ ദിവസം ഞാന്‍ തൃശ്ശൂരില്‍ പോയി എല്ലാ പരിശോധനകളും ചെയ്തു. കാര്യമായ കുഴപ്പം ഒന്നുമില്ല എങ്കിലും സൂക്ഷിക്കണം എന്നു ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

എനിക്കു മാസത്തില്‍ രണ്ടു ദിവസം തിരുവനന്തപുരത്തു തൈക്കാടു കേരളീയ ആയുര്‍വ്വേദസമാജം ഹോസ്പിറ്റലില്‍ പരിശോധന ഉണ്ടായിരുന്നു. അവിടെയുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ എനിക്കു പറ്റിയ അപകടത്തെപ്പറ്റി അറിഞ്ഞപ്പോള്‍ ശ്രീചിത്തിര തിരുന്നാള്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി ബുക്കു ചെയ്തു. അതുപ്രകാരം വ്യാഴാഴ്ച രാവിലെ ഞാനും സഹധര്‍മ്മിണിയുംകൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പുറപ്പെട്ട സമയംതന്നെ എൻ്റെ മനസ്സില്‍ അമ്മയുടെ ഓര്‍മ്മകള്‍ തികട്ടിവന്നു.

വള്ളിക്കാവു് എവിടെയാണു്? അമ്മയെ ഒന്നു കാണുവാന്‍ പറ്റുമോ? എന്നൊക്കെ മനസ്സില്‍ തോന്നി. ഞങ്ങള്‍ സഞ്ചരിച്ച വാഹനം ആലപ്പുഴയും ഹരിപ്പാടും പിന്നിട്ടു. ഓച്ചിറ എത്താറായതും ഇവിടെ അടുത്താണു വള്ളിക്കാവു് എന്നു മനസ്സു് മന്ത്രിച്ചു. ഞാന്‍ വണ്ടി നിറുത്തി. അവിടെയിറങ്ങി വള്ളിക്കാവു് എവിടെയാണെന്നു് അന്വേഷിച്ചു. ഏകദേശം മൂന്നുകിലോമീറ്റര്‍ ദൂരം ചെന്നാല്‍ വവ്വക്കാവു് എന്ന സ്ഥലത്തുനിന്നു വലത്തോട്ടു തിരിഞ്ഞു മുന്‍പോട്ടു പോയാല്‍ വള്ളിക്കാവു് എത്തുമെന്നും അവിടെനിന്നും കടത്തുവള്ളം കയറി കടന്നാല്‍ അമൃതപുരി ആശ്രമമായി എന്നും ഒരാള്‍ പറഞ്ഞുതന്നു.

വള്ളിക്കാവിലെത്തി കടത്തു കാത്തുനില്ക്കുമ്പോള്‍ ആളുകള്‍ പറയുന്നതു കേട്ടു അമ്മയെ കാണുവാനുള്ള സമയം കഴിഞ്ഞുപോയി എന്നു്. കടത്തുകാരനും അതുതന്നെ പറഞ്ഞു. എന്തായാലും പോയി നോക്കുക തന്നെ എന്നു മനസ്സില്‍ ആരോ നിര്‍ദ്ദേശിക്കുന്നതുപോലെ തോന്നി. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു, എന്നെ വിശപ്പു വല്ലാതെ അലട്ടിയിരുന്നു. ഏതായാലും അമൃതപുരിയിലെ ഭക്ഷണശാലയില്‍ ചെന്നു. അവിടെ എല്ലാം കഴിഞ്ഞിരുന്നു. അന്വേഷിച്ചപ്പോള്‍ രണ്ടുപേര്‍ക്കുള്ള തൈരുസാദം മാത്രം ഉണ്ടെന്നു പറഞ്ഞു. ഉടനെ അതു് എടുത്തു തരുവാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ആ ഭക്ഷണം അവിടെ നിന്നുതന്നെ കഴിച്ചു തത്കാലം വിശപ്പു മാറ്റി.

കാലും മുഖവും കഴുകി അമ്മയെ മനസ്സില്‍ ധ്യാനിച്ചു്, സ്റ്റെപ്പു വഴി ദര്‍ശനഹാളിലേക്കു കയറി. അപ്പോഴും ഏതോ ഒരു ശക്തി ഞങ്ങളെ മുന്നോട്ടു നയിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ബ്രഹ്മചാരി ഞങ്ങളെ കണ്ടതും ‘വേഗം ചെല്ലൂ, അമ്മ ഇപ്പോള്‍ എഴുന്നേല്ക്കും’ എന്നു പറഞ്ഞു. സന്തോഷത്തോടെ നോക്കിയപ്പോള്‍ അമ്മ പുഞ്ചിരിച്ചുകൊണ്ടു ദൂരെ ഇരിക്കുന്നതു കണ്ടു. ഉടനെ ഓടിപ്പോയി ആ പാദാരവിന്ദങ്ങളില്‍ കരഞ്ഞുകൊണ്ടു നമസ്‌കരിച്ചു. പിടിച്ചെഴുന്നേല്പിച്ചു് അമ്മ ആലിംഗനം ചെയ്തു.

”മക്കള്‍ മുന്‍പേ ഇവിടെ വന്നിട്ടുണ്ടോ” എന്നു ചോദിച്ചു. ”ഇല്ല അമ്മേ, ഇതുവരെ സാധിച്ചില്ല” എന്നു ഞാന്‍ പറഞ്ഞു. എൻ്റെ വിവരങ്ങളെല്ലാം അമ്മയെ ധരിപ്പിച്ചു. മക്കളെ കാത്തിരിക്കുകയായിരുന്നെന്നു പറഞ്ഞുകൊണ്ടു് അമ്മ എൻ്റെ തലയില്‍ ഒന്നു തലോടി. പിന്നെ എന്നെ പുണര്‍ന്നുകൊണ്ടു് ഉമ്മവച്ചു. അമ്മ പറഞ്ഞു, ”മോനു് ഒരു അസുഖവും ഇല്ല. എന്തൊക്കെ വേണമെങ്കിലും പരിശോധിച്ചോളൂ. അമ്മയാണു പറയുന്നതു്, മോനു് ഒരു രോഗവുമില്ലെന്നു്…” അമ്മയില്‍ നിന്നു് ഒരു അനുഗ്രഹപ്രവാഹം എന്നില്‍ പതിക്കുന്നതായി എനിക്കു് അനുഭവപ്പെട്ടു. ശരീരം മുഴുവന്‍ വൈദ്യുതതരംഗം പ്രസരിക്കുന്നതായി തോന്നി. ആ അനുഭവത്തെ എങ്ങനെ എഴുതുമെന്നു് എനിക്കറിയില്ല? അനുഭവിച്ച എനിക്കല്ലേ അറിയൂ…! രോഗംകൊണ്ടു മനസ്സു് വിഷമിക്കുന്ന എൻ്റെ തപ്തഹൃദയം അമ്മ അറിഞ്ഞിരിക്കുന്നു. കൂടാതെ മക്കള്‍ക്കു വിശക്കുന്നതും ആ അമ്മയ്ക്കല്ലാതെ ആര്‍ക്കറിയാന്‍ കഴിയും?

അമ്മയുടെ ദര്‍ശനം ലഭിച്ചു്, കുറച്ചു വിശ്രമിച്ചശേഷം ഞങ്ങള്‍ വള്ളിക്കാവില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്രയായി. പിറ്റേദിവസം ഇ.ഇ.ജി എടുക്കുവാന്‍ ശ്രീചിത്തിരതിരുന്നാള്‍ ഹോസ്പിറ്റലില്‍ എൻ്റെ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂടെ ഞാന്‍ പോയി. ഒരു ഡോക്ടറുടെ സഹോദരി അവിടെ റിസപ്ഷനിസ്റ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളും ഉടന്‍ കിട്ടി. ഡോ: രാധാകൃഷ്ണനായിരുന്നു പ്രധാന ന്യൂറോളജിസ്റ്റ്. പരിശോധന കഴിഞ്ഞതും അമ്മയുടെ വാക്കുകള്‍ പ്രത്യക്ഷാനുഭവമായി. ഒരു തകരാറും ഇല്ല എന്നു ഡോക്ടര്‍ പറഞ്ഞു. പിറ്റേ ദിവസം കാലത്തു് ഒന്നുകൂടി എടുത്തു നോക്കാം എന്നു് അഭിപ്രായപ്പെട്ടതനുസരിച്ചു പിറ്റേദിവസം കാലത്തു വീണ്ടും ഹോസ്പിറ്റലില്‍ പോയി പരിശോധിച്ചു. അപ്പോഴും ഒരു തകരാറും ഉണ്ടായിരുന്നില്ല. ഒരു മരുന്നും ആവശ്യമില്ല എന്നു ഡോക്ടര്‍ പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു വീട്ടിലേക്കു മടങ്ങി.

അമ്മയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു! എൻ്റെ അസുഖമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എല്ലാം അമ്മയുടെ കൃപ! കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍ കൈകള്‍ കൂപ്പി മനസ്സാ അമ്മയെ നമസ്‌കരിച്ചു.

പിന്നീടു പല പ്രാവശ്യവും അമ്മയെ കാണാന്‍ അമൃതപുരിയില്‍ പോയിട്ടുണ്ടു്. ഒരു പ്രാവശ്യം ഒരാഴ്ച അവിടെ താമസിച്ചു് അമ്മയുടെ ദര്‍ശനം (ദേവീഭാവം) ദര്‍ശിക്കുകയും ചെയ്തു. അന്നു്, ‘മോനു് ഒരു മന്ത്രം ഉപദേശിച്ചു തരാ’മെന്നു് അമ്മ പറഞ്ഞു. എനിക്കു് അയ്യപ്പൻ്റെ മന്ത്രമാണു് അമ്മ ചെവിയില്‍ ഉപദേശിച്ചതു്. എൻ്റെ നാട്ടില്‍ അയ്യപ്പക്ഷേത്രമുണ്ടെന്നും ഞാന്‍ അയ്യപ്പഭക്തനാണെന്നും അമ്മ എങ്ങനെ അറിഞ്ഞു? ലോകമാതാവായ പരാശക്തിക്കറിയാത്തതായി എന്തുണ്ടു്? ഈ ലോകത്തെ സകല ചരാചരങ്ങളുടെയും അമ്മയായ ശ്രീജഗദംബികയ്ക്കു സാഷ്ടാംഗപ്രണാമം.

ഡോ: ഗംഗാധരന്‍ നായര്‍

13 ഏപ്രിൽ 2020, അമൃതപുരി

കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി ഭാരതസർക്കാരിന്റെ പിഎം കെയർസ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് മഠം നൽകുക.

കൂടാതെ കോവിഡ്-19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകുന്നതായിരിക്കും.

കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സർവകലാശാലയും, അമൃത ആശുപത്രിയും ചേർന്ന് ഒരു മാനസികാരോഗ്യ ടെലിഫോൺ സഹായകേന്ദ്രവും (0476 280 5050) ആരംഭിച്ചിട്ടുണ്ട്.

ചിന്മയമായപരംപൊരുളേ,യെൻ്റെ
ചിന്തയെ തേജോമയം തെളിക്കൂ!
മാനസോദ്യാനത്തില്‍, തൂമന്ദഹാസത്താല്‍
പാരിജാതപ്പൂമഴ പൊഴിക്കൂ!
സഞ്ചിതകര്‍മ്മനിവൃത്തിവന്നാനന്ദ
സിന്ധുവില്‍ നീന്താനനുഗ്രഹിക്കൂ!
അന്‍പിയന്നമ്മ നീ നെഞ്ചില്‍ നിലാവൊളി – ചിന്തി,നറുമുല്ലപ്പൂവിടര്‍ത്തൂ!
സായുജ്യമില്ലേലും സാരൂപ്യമില്ലേലും
സാമിപ്യസാലോക്യമെത്രധന്യം ! അക്കഴല്‍ത്താരിന്‍പരാഗരേണുക്കളൊ-
രല്പം ശിരസ്സില്‍ പൊഴിഞ്ഞിടട്ടെ !
താമരത്താരിതള്‍ ചേലൊത്തകാന്തിമ-
കാളുമാ നീള്‍മിഴിത്തുമ്പിലൂറും , കാരുണ്യധാരാപ്രവാഹത്താലമ്മയീ
ലോകത്തെ താപവിമുക്തമാക്കും !

പാതിയുറക്കത്തിലവ്യക്തമായെന്തോ
ഓതുന്നപോലെയാണെന്റെ കാവ്യം
എങ്കിലും കുഞ്ഞുങ്ങള്‍ കൊഞ്ചിപ്പറയുന്ന-
തമ്മയ്ക്കു കേട്ടാലറിയുകില്ലേ?
പൂര്‍ണ്ണേന്ദുശോഭയില്ലെങ്കിലും, പാടത്തെ
മിന്നാമിനുങ്ങിനുമുണ്ടുഭംഗി!
അക്കൊച്ചുവെട്ടത്തെ തേടിപ്പിടിച്ചിട്ടു്‌
വേട്ടാളന്‍ കൂട്ടില്‍ വിളക്കുവയ്ക്കും!
എന്നിലെ കാവ്യവിചാരവുമക്കൊച്ചു-
മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടം
പൊട്ടും പൊടിയും തെരഞ്ഞുനടപ്പവര്‍-
ക്കിത്തിരി ദൂരം തെളിഞ്ഞുകിട്ടും!

വാര്‍മഴവില്ലിന്നലങ്കാരം വേണമോ?
വാര്‍തിങ്കള്‍ കാന്തിക്കു കൈത്തിരിയോ?
അമ്മയെ വാഴ്ത്തി സ്തുതിക്കുവോര്‍ക്കാഹ്ളാദം,
അമ്മയ്ക്കതല്ലാതിങ്ങെന്തു നേട്ടം
മായരുതെന്നൊരപേക്ഷയുമായി ഞാ-
നീവഴിയോരത്തൊതുങ്ങി നിൽപ്പൂ !

സ്വാമി തുരീയാമൃതാനന്ദ പുരി


മക്കളേ, സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരുടെ വേദന കാണുമ്പോഴുള്ള ഹൃദയാലിവുമായിരിക്കണം സേവനത്തിനുള്ള നമ്മുടെ പ്രചോദനം. ക്ഷീണിക്കുന്നു എന്നു തോന്നുമ്പോള്‍തന്നെ ജോലി നിര്‍ത്താതെ കുറച്ചു സമയംകൂടി ജോലി ചെയ്യുവാന്‍ തയ്യാറാകുന്നുവെങ്കില്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ത്യാഗപൂര്‍വ്വം ചെയ്ത ആ കര്‍മ്മം ജോലിയോടുള്ള നമ്മുടെ സമര്‍പ്പണത്തെയാണു കാണിക്കുന്നതു്. അതില്‍നിന്നു ലഭിക്കുന്ന പണം സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നുവെങ്കില്‍ അതാണു നമ്മുടെ കരുണ നിറഞ്ഞ മനസ്സു്.

മക്കളേ, പ്രാര്‍ത്ഥനകൊണ്ടു മാത്രം പ്രയോജനമില്ല. ശരിയായ രീതിയില്‍ കര്‍മ്മം അനുഷ്ഠിക്കുവാന്‍ കൂടി തയ്യാറാകണം. ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസയോഗ്യതമാത്രം പോരാ. സ്വഭാവസര്‍ട്ടഫിക്കറ്റു കൂടി ഹാജരാക്കണം. അരി വെള്ളത്തിലിട്ടു തിളപ്പിച്ചതുകൊണ്ടു മാത്രം പായസമാവുകയില്ല. കൂടെ ശര്‍ക്കരയും തേങ്ങയും വേണം. ഇവയൊക്കെക്കൂടിച്ചേരുമ്പോഴാണു പായസമാവുന്നതു്. അതുപോലെ, ഈശ്വരകൃപയ്ക്ക് അര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രംപോരാ. നിഷ്‌കാമസേവനം, ത്യാഗം, സമര്‍പ്പണം, കരുണ ഇവയൊക്കെ നമ്മിലുണ്ടാകണം.

ഒരു വലിയ പണക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു വളരെയധികം സമ്പത്തുണ്ടായിട്ടും ഒരു സ്വസ്ഥതയും കിട്ടിയില്ല. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എപ്പോഴും സുഖമായിരിക്കും എന്നു് അദ്ദേഹം ചിന്തിച്ചു. അതിനുള്ള മാര്‍ഗ്ഗം തേടി പലരെയും സമീപിച്ചു. അവസാനം ഒരു സന്ന്യാസിയുടെ അടുത്തെത്തി. സന്ന്യാസി പറഞ്ഞു, ”ദാനം ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താം. ആളെ നോക്കാതെ വേണം ദാനം ചെയ്യേണ്ടതു്. പണം എണ്ണാതെ വാരി കൊടുക്കണം.” ദാനം ചെയ്യുന്നതിനുവേണ്ടി പണക്കാരന്‍ കുറെ പശുക്കളെ വാങ്ങി. പക്ഷേ, പണം അധികം മുടക്കേണ്ടി വന്നില്ല. പ്രായംചെന്നു കറവവറ്റിയ, ആരും വാങ്ങാനില്ലാതെ നിര്‍ത്തിയിരുന്ന പശുക്കളെയാണു വാങ്ങിയതു്. ദാനം ചെയ്യുന്നതിനുവേണ്ടി കുറച്ചു പണം ഒന്നിൻ്റെയും രണ്ടിൻ്റെയും നാണയങ്ങളാക്കി മാറ്റി. കാരണം വാരിക്കൊടുക്കുമ്പോള്‍ അധികമാകാന്‍ പാടില്ല. എണ്ണിക്കൊടുക്കരുതെന്നാണു സന്ന്യാസി പറഞ്ഞിട്ടുള്ളതു്.

ദാനം നല്കുന്ന ദിവസം മുന്‍കൂട്ടി എല്ലാവരെയും അറിയിച്ചു. പണക്കാരൻ്റെ പ്രവൃത്തികള്‍ എല്ലാം സന്ന്യാസി മനസ്സിലാക്കി. സ്വര്‍ഗ്ഗം മോഹിച്ചു ചെയ്യുന്ന ഈ കര്‍മ്മം, അയാളെ നരകത്തിലെത്തിക്കാനേ സഹായിക്കൂ എന്നോര്‍ത്തു് അദ്ദേഹം വിഷമിച്ചു. പണക്കാരനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു തീരുമാനിച്ച സന്ന്യാസി ഒരു യാചകൻ്റെ വേഷത്തില്‍ ദാനം സ്വീകരിക്കുവാന്‍ ചെന്നവരുടെ കൂട്ടത്തില്‍ നിന്നു. അദ്ദേഹത്തിനു് ഒരു പിടി പണവും, എല്ലുന്തിയ നടക്കുവാന്‍ കൂടി കെല്പില്ലാത്ത ഒരു പശുവിനെയും കിട്ടി. അതു കിട്ടിയ ഉടനെ സന്ന്യാസി തൻ്റെ ഭാണ്ഡത്തില്‍നിന്നും ഒരു സ്വര്‍ണ്ണപ്പാത്രം പണക്കാരനു കാഴ്ചവച്ചു. ഇതു കണ്ടപ്പോഴേക്കും പണക്കാരനു വലിയ സന്തോഷമായി. കൊടുത്തതിനെക്കാള്‍ എത്രയോ അധികം വിലയുള്ളതാണു കിട്ടിയതു്.

സന്തോഷത്താല്‍ മതിമറന്നു നില്ക്കുന്ന പണക്കാരനോടു ഭിക്ഷുവിൻ്റെ വേഷത്തില്‍ വന്ന സന്ന്യാസി പറത്തു, ‘അങ്ങയോടു് എനിക്കു് ഒരു അപേക്ഷയുണ്ടു്. ഞാനീ തന്ന സാധനം സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ അങ്ങു തിരിച്ചുതരണം.’ പണക്കാരന്‍ അതിശയിച്ചു. ‘സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ തിരിച്ചുതരുവാനോ? അതെങ്ങനെ കഴിയും? മരിച്ചു കഴിഞ്ഞല്ലേ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതു്. ആ സമയം ഇതൊക്കെ എങ്ങനെ കൂടെ കെണ്ടുവരും? മരിച്ചുകഴിഞ്ഞാല്‍ ഇതൊന്നും കൂടെ വരില്ല.’ ഈ ചിന്ത അദ്ദേഹത്തിൻ്റെ മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു. മരിച്ചു കഴിഞ്ഞാല്‍ ഇവയൊന്നും കൂടെവരില്ല എന്ന ശരിയായ ബോധം അദ്ദേഹത്തില്‍ ഉദിച്ചു.

‘മരിച്ചു കഴിഞ്ഞാല്‍ സമ്പത്തുകള്‍ ഒന്നുംകൂടെ കൊണ്ടുപോകാന്‍ പറ്റില്ല. പിന്നെ എന്തിനു് ഈ സാധുക്കളോടു പിശുക്കു കാട്ടണം? ഇവരോടു പിശുക്കു കാട്ടിയ ഞാനെത്ര പാപിയാണു്.’ തൻ്റെ കണ്ണുകള്‍ക്കു പ്രകാശം നല്കിയ ആ സാധുവിൻ്റെ പാദങ്ങളില്‍ അദ്ദേഹം സാഷ്ടാംഗം നമസ്‌കരിച്ചു. എല്ലാവരോടും തൻ്റെ തെറ്റുകള്‍ക്കു മാപ്പപേക്ഷിച്ചു. സമ്പത്തു മുഴുവന്‍ യാതൊരു ലോഭവും കൂടാതെ ദാനം ചെയ്തു. ആ സമയം അദ്ദേഹത്തിനു ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദം അനുഭവപ്പെട്ടു.

വിദേശയാത്രകളുടെ വെള്ളിത്തിളക്കം (…തുടർച്ച )

1995 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലില്‍ ഐക്യരാഷ്ട്രസഭയുടെ 50-ാമതു വാര്‍ഷികസമ്മേളനത്തെ അമ്മ അഭിസംബോധന ചെയ്തു. മതനേതാക്കന്മാരും നയതന്ത്രപ്രതിനിധികളും സര്‍ക്കാരിതരസംഘടനകളും (NGOs) വിദ്യാഭ്യാസവിചക്ഷണന്മാരുമൊക്കെ ‘അടുത്ത നൂറ്റാണ്ടില്‍ വിശ്വാസത്തില്‍കൂടിയെങ്ങനെ ലോകത്തെ സംരക്ഷിക്കാമെ’ന്നാണു് ഉറക്കെ ചിന്തിച്ചതു്. ഐക്യരാഷ്ട്രസഭപോലെയുള്ള സ്ഥാപനങ്ങള്‍ക്കു സാമ്പത്തികരാഷ്ട്രീയ അടിസ്ഥാനത്തിലുപരി മൂല്യാടിസ്ഥാനത്തിലുള്ള പരിഗണനകൂടി നല്കണമെന്നാണു സമ്മേളനാദ്ധ്യക്ഷന്‍ ശ്രീ ജോനാഥന്‍ ഗ്രാനോഫ് അഭിപ്രായപ്പെട്ടതു്. അമ്മയുടെ അഭിപ്രായവും ഇതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ 50-ാം വാര്‍ഷികം

1995 ഒക്ടോബര്‍ 21ാം തീയതി ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലിൻ്റെ വിശാലമായ വേദിയിലേക്കു പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായാണു 21-ാം നൂറ്റാണ്ടിൻ്റെ ദര്‍ശനത്തെക്കുറിച്ചു പ്രഭാഷണം നടത്താന്‍ അമ്മയെത്തുന്നതു്. ഒപ്പം വേദിയിലുണ്ടായിരുന്നതു സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും കോസ്റ്റാറെക്കെയുടെ മുന്‍പ്രസിഡൻറുമായിരുന്ന ഓസ്‌കര്‍ ഏരിയാസും, വാസ്‌വാനി മിഷൻ്റെ അദ്ധ്യക്ഷന്‍ ദാദാ വാസ്‌വാനിയും. അമ്മ വേദിയിലേക്കു പ്രവേശിച്ചപ്പോള്‍ സദസ്യര്‍ നിശ്ശബ്ദമായി വിസ്മയം കൊണ്ടു. ആരാണിവര്‍…? ലോകത്തിൻ്റെ സ്നേഹം മുഴുവന്‍ തുളുമ്പിനില്ക്കുന്ന കണ്ണുകളുമായി, കാരുണ്യം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഹൃദയവുമായി എവിടെ നിന്നിവര്‍ വരുന്നു? എല്ലാ ആകാംക്ഷകള്‍ക്കും വിരാമമിട്ടുക്കൊണ്ടു് അമ്മയില്‍നിന്നു് ആശയങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി.

പല രാജ്യങ്ങളാണെങ്കിലും ഒരേ ലോകമാണു നമുക്കുള്ളതെന്നു് അമ്മ പറഞ്ഞു. ഒന്നാണെന്നുള്ള ചിന്ത നമ്മെ ബന്ധുവാക്കുന്നു എന്നും സാഹോദര്യവും സമത്വവും സമാധാനവും ഒരുമിച്ചു മാത്രമേ പോവുകയുള്ളൂ എന്നും അമ്മ ഓര്‍മ്മപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ഐക്യത്തെക്കുറിച്ചുമാത്രം കേട്ടു പരിചയമുള്ള സദസ്യര്‍ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ അടിസ്ഥാനത്തിലും യോജിക്കാന്‍ സാധിക്കുമെന്നുള്ളതു് അമ്മയില്‍നിന്നു കിട്ടിയ തിരിച്ചറിവായിരുന്നു.

സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000 ആധുനികലോകചരിത്രത്തില്‍ 2000-ാംമാണ്ടു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്തിനെന്തോ കാതലായ മാറ്റം സംഭവിക്കുമെന്ന ആശങ്കയോടെയാണു 2000-ാംമാണ്ടിനെ നാം എതിരേറ്റതു്. ഈയൊരാശങ്കയില്‍നിന്നാണു് ആഗോളസമാധാനത്തെക്കുറിച്ചു ലോകത്തിലെ ആദ്ധ്യാത്മികനേതാക്കള്‍ക്കെല്ലാം ഒരുമിച്ചിരുന്നു ചിന്തിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ഒരു വേദിയൊരുക്കിയതു്.

സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000

സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ അഭിപ്രായത്തില്‍ ”സമ്മേളനം നടന്ന മൂന്നു ദിവസങ്ങളിലും സന്തോഷവും ശുഭാപ്തിവിശ്വാസവും വേദികളില്‍ നിറഞ്ഞുനിന്നു. 150ല്‍പരം രാജ്യങ്ങളില്‍നിന്നുള്ള മതആദ്ധ്യാത്മികനേതാക്കന്മാര്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിഹാളില്‍, അപകടത്തിലായിക്കൊണ്ടിരിക്കുന്ന ലോകസമാധാനത്തെക്കുറിച്ചു ചിന്തിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും വേണ്ടി ഒത്തുകൂടി. ഇതിനു മുന്‍പു് ഒരിക്കലും ഐക്യരാഷ്ട്രസഭ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തില്‍, ശംഖിൻ്റെ നാദവും ‘തെയ്‌ക്കൊ’ ചെണ്ടയുടെ മുഴക്കവും പ്രതിധ്വനിച്ചുനിന്ന അസംബ്ലിഹാളില്‍നിന്നു ഹൃദയസ്പര്‍ശിയായ സര്‍വ്വമതപ്രാര്‍ത്ഥനകളും അലയടിച്ചുയര്‍ന്നു. പ്രാര്‍ത്ഥനകള്‍ വ്യത്യസ്തങ്ങളായിരുന്നു എങ്കിലും അനുഭൂതികള്‍ സമാനങ്ങളായിരുന്നു.” ഒരു പ്രാര്‍ത്ഥനയോടുകൂടിയാണു് അമ്മയും സദസ്സിനെ അഭിസംബോധന ചെയ്തതു്. അതൊരു പ്രത്യേക അനുഭൂതിയുടെ തരംഗം തന്നെ സൃഷ്ടിച്ചു.

ആഗസ്റ്റ് 28 തൊട്ടു 31 വരെ നടന്ന മൂന്നു ദിവസത്തെ പരിപാടികളില്‍ രണ്ടാമത്തെ ദിവസമായിരുന്നു അമ്മയുടെ പ്രഭാഷണം. ലളിതവും മധുരതരവുമായ മലയാളത്തില്‍, എങ്ങനെ ജനതകള്‍ക്കെല്ലാം ഒരുമിച്ചു ജീവിക്കാം എന്നുള്ളതിനെ സംബന്ധിച്ചായിരുന്നു പ്രഭാഷണം. ഇതില്‍ ആണവായുധങ്ങളെ സംബന്ധിച്ച പരാമര്‍ശം സദസ്യര്‍ക്കു നന്നേ ബോധിച്ചു. ”ആണവായുധങ്ങള്‍ കാഴ്ച ബംഗ്ലാവില്‍ക്കൊണ്ടു വച്ചതുകൊണ്ടുമാത്രം ലോകസമാധാനം കൈവരില്ല. മനുഷ്യമനസ്സിലെ ആണവായുധങ്ങളെയാണു് ആദ്യം ഉന്മൂലനം ചെയ്യേണ്ടതു്.” ഈ വാക്കുകള്‍ കേട്ടമാത്രയില്‍ അവര്‍ ഹര്‍ഷാരവം മുഴക്കി. ഏകദേശം ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ മുപ്പതു പേരാണു പ്രസംഗങ്ങള്‍ നടത്തിയതു്. അന്നത്തെ യു.എന്‍. പ്രസിഡൻറ് കോഫി അന്നന്‍ ഉദ്ഘാടനപ്രസംഗം നടത്തി. ഡോ: മൗറീസ് സ്‌ടോങ്, ഡോ: ടെഡ് ടേര്‍ണല്‍ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു.

ഡോ : ടി.വി മുരളീ വല്ലഭൻ