‘എൻ്റെ മതമാണു വലുതു്’ എന്നു ഒരാള്‍. ‘അല്ലാ, എൻ്റെ മതമാണു വലുതു്’ എന്നു മറ്റൊരാള്‍. ഈ ബഹളം തുടരുകയാണു്. മതം മത്സര വേദിയായി തീര്‍ന്നിരിക്കുന്നു.

ഇടുങ്ങിയ മനഃസ്ഥിതിയും അസൂയയും കാരണം മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വവും സന്ദേശവും ജനങ്ങള്‍ക്കു് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മതത്തിൻ്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വളരുന്ന കലഹങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും കാണുമ്പോള്‍ അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മ വരുകയാണു്.

ഒരു ആശുപത്രിയിലെ രണ്ടു വാര്‍ഡുകളില്‍ രോഗം വര്‍ദ്ധിച്ചു വേദന കൊണ്ടു പിടയുന്ന രണ്ടു രോഗികള്‍ കിടക്കുകയാണു്. അവര്‍ക്കു വേണ്ടി മരുന്നു വാങ്ങി അവരുടെ ബന്ധുക്കള്‍ തിരിയെ വരുകയായിരുന്നു. ഒരാളിനു തെക്കു ഭാഗത്തുള്ള വാര്‍ഡിലേക്കും മറ്റെയാളിനു വടക്കു ഭാഗത്തുള്ള വാര്‍ഡിലേക്കുമാണു പോകേണ്ടതു്. 

ഇടവഴിയില്‍ ഒരു ഭാഗത്തുവച്ചു് അവര്‍ കണ്ടുമുട്ടി. ഒരുസമയത്തു് ഒരാളിനു മാത്രം കഷ്ടിച്ചു കടന്നുപോകാന്‍ പറ്റുന്ന വിധമായിരുന്നു ആ വാതില്‍. വഴി മാറി കൊടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല. ‘എനിക്കാദ്യം പോകണം; നീ പിന്നെപ്പോയാല്‍ മതി’ എന്നാണു് ഇരുകൂട്ടരുടെയും  ഭാവം. വഴക്കും വാഗ്വാദവുമായി, അവസാനം കൈയേറ്റത്തില്‍ അവസാനിച്ചു.

പാവം രോഗികള്‍ വേദന കൊണ്ടു പിടഞ്ഞു പിടഞ്ഞു് ഉറക്കെ നിലവിളിക്കുകയാണു്. അപ്പോഴും മത്സര ബുദ്ധി കൊണ്ടു മദം മൂത്തു് അന്ധരായ ബന്ധുക്കള്‍ മരുന്നും കൈയില്‍ പിടിച്ചു തമ്മിലടിച്ചു കൊണ്ടിരുന്നു.

മതാനുയായികള്‍ പലപ്പോഴും ഈ ബന്ധുക്കളെ അനുകരിക്കുന്നതു നമുക്കു് ഇന്നു കാണാം. മതഭ്രാന്തു പിടിച്ചു് അന്ധരായ ഇവര്‍ മതത്തിൻ്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കുന്നില്ല. ഈശ്വരനിലേക്കു് അടുക്കുന്നതിനു പകരം ഇവര്‍ ഈശ്വരനില്‍ നിന്നു് അകലുകയാണു ചെയ്യുന്നതു്. സ്വയം അധഃപതിക്കുകയാണു ചെയ്യുന്നതു്. 

അന്ധമായ മദമാത്സര്യങ്ങള്‍ മൂലം പരസ്പരം സഹിക്കുവാനോ, ക്ഷമിക്കുവാനോ മനുഷ്യന്‍ തയ്യാറാകുന്നില്ല. സ്നേഹിക്കുവാനുള്ള കഴിവു് ഇന്നു മനുഷ്യനു പാടേ നഷ്ടപ്പെട്ടിരിക്കുന്നു.

സി ഇ കറുപ്പൻ

പാപിയാമെന്നെത്തൊട്ട്

ശാന്തനാക്കിയ തൃക്കൈ –

പ്പുണ്യത്തെ, യെമ്മട്ടമ്മേ

വാഴ്ത്തുവാനിവനാവും ?

“ദുഃഖത്തെയോർത്തെൻ കുഞ്ഞേ

കേണിടാതൊരുനാളും”

ദുഖിതനെനിക്കമ്മ

ശാന്തിതൻ മന്ത്രം നല്കി.

ഭാരത കുരുക്ഷേത്ര

സംഗര ഭൂവിൽ പാർത്ഥ –

സാരഥി, കിരീടിക്കു

നല്കിയ സന്ദേശം താൻ.

“എന്നിലെ ഞാനും, പിന്നെ

നിന്നിലെ നീയും സമം

ഒന്നാണ് നമ്മൾ നൂനം

ഖിന്നത കളഞ്ഞീടൂ”

അമൃതാനന്ദം തൂകി

യെന്നമ്മ പറഞ്ഞതാ-

മഴകാർന്നതാം വാക്യം

ജീവനൗഷധമായി.

ഭാവസാഗരം കട

ന്നെത്തുവാൻ തുണയേകൂ

ഭാവതരിണീ ദേവീ

കൈവല്യ പ്രദായിനി.

നവമാം പ്രഭാതത്തിൻ

സ്വർണ്ണതാരകം പോലെ

നീ നയിക്കുക ദേവി

എൻ്റെ ജീവിതപാത.

വിദേശത്തു പോകുമ്പോള്‍ അവിടെ ഉള്ളവര്‍ ചോദിക്കാറുണ്ടു്, ഭാരതത്തില്‍, സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുകയല്ലേ എന്നു്. അമ്മ അവരോടു പറയും, ഒരിക്കലും അങ്ങനെയല്ല. ഭാരതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം സ്നേഹത്തില്‍നിന്നും ഉടലെടുത്തതാണു്.

ഭാര്യയ്ക്കു മൂന്നു ഗുണങ്ങള്‍ ഉണ്ടാകണമെന്നു പറയും. അമ്മയുടെ ഭാവം, കൂട്ടുകാരിയുടെ ഭാവം, ഭാര്യയുടെ ഭാവം. ഈ മൂന്നു ഭാവവും അവള്‍ക്കുണ്ടാകണം. ഭാര്യ ഇന്നതേ ആകാവൂ എന്നു നമ്മള്‍ പറയരുതു്.

പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുതു സ്ത്രീ. കാരണം ചെടിച്ചട്ടിയിലെ വൃക്ഷത്തിനു വാനോളം വളരാന്‍ ആവുകയില്ല, വേരുകള്‍ അരിഞ്ഞരിഞ്ഞു് അതിനെ തളര്‍ത്തുകയാണു് ചെയ്യുന്നതു്.

അതില്‍ ഒരു കിളിക്കു കൂടു കെട്ടാനാകില്ല. അതിനൊരു ഫലവും നല്കാനാവില്ല. ചെടിച്ചട്ടിയില്‍ വളരുന്ന ചെടി ദുര്‍ബ്ബലമാണു്. എന്നാല്‍ അതിനെതന്നെ മണ്ണിലേക്കു മാറ്റി നട്ടു നോക്കുക. അതിൻ്റെ വളര്‍ച്ചയും കഴിവും നമുക്കു കാണുവാന്‍ കഴിയും.

ഇതുപോലെയാണു സ്ത്രീ ദുര്‍ബ്ബലയാണെന്നു പറയുന്നതു്. അവരില്‍ ശക്തിയുണ്ടു്. അതിനെ വളരാന്‍ അനുവദിച്ചാല്‍ മതി. വേരറുത്തു ചെടിച്ചട്ടിയില്‍ ഒതുക്കാതെ, അതിൻ്റെ ശക്തി കണ്ടെത്താന്‍ അനുവദിച്ചാല്‍ മാത്രം മതി. സ്ത്രീ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും തണലായി തീരുന്നതു നമുക്കു കാണുവാന്‍ കഴിയും.

മതത്തിൻ്റെ പേരില്‍ ചിലര്‍ ചെയ്യുന്ന തെറ്റായ പ്രവൃത്തികളെ കണക്കിലെടുത്താണു് ഇന്നത്തെ ലോകം മതത്തെ  വിലയിരുത്തുന്നതു്.

ഒരു ഡോക്ടര്‍ തെറ്റായി മരുന്നുകള്‍ കുറിച്ചു കൊടുത്തതിനു് എല്ലാ ഡോക്ടര്‍മാരെയും വൈദ്യ ശാസ്ത്രത്തെ തന്നെയും കുറ്റപ്പെടുത്തുന്നതു പോലെയാണിതു്. ഇതു കുളിപ്പിച്ച വെള്ളത്തോടൊപ്പം കുഞ്ഞിനെ കൂടി ഉപേക്ഷിക്കുന്നതു പോലെയാണു്.

വ്യക്തികള്‍ ചിലപ്പോള്‍ നല്ലവരാകാം; ചിലപ്പോള്‍ ചീത്തവരാകാം. ദൗര്‍ബ്ബല്യം കാരണം ചിലര്‍ അവിവേകം പ്രവര്‍ത്തിച്ചേക്കാം. വ്യക്തികളില്‍ കാണുന്ന കുറ്റങ്ങളും കുറവുകളും മതത്തില്‍, മത തത്ത്വങ്ങളില്‍ ആരോപിക്കുന്നതു തെറ്റാണു്.

മനുഷ്യ ജീവിതത്തിനു് ഓജസ്സും വീര്യവും നല്കുന്നതു ആദ്ധ്യാത്മിക തത്ത്വങ്ങളാണു്. ആദ്ധ്യാത്മികവും അതിലുള്ള വിശ്വാസവും ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമിയിലെ മനുഷ്യ ജീവിതം ശൂന്യമായേനേ. ശവത്തിനു മേക്കപ്പിട്ടു വയ്ക്കുന്നതുപോലെ ജീവിതത്തിൻ്റെ സൗന്ദര്യവും സുഖവും വെറുമൊരു പുറംമോടി മാത്രമായേനേ! ജീവസ്സറ്റതായേനേ.

ആദ്ധ്യാത്മിക തത്ത്വങ്ങള്‍ ജനങ്ങള്‍ അല്പമെങ്കിലും ഉള്‍ക്കൊണ്ടു ജീവിക്കുന്നതു കൊണ്ടാണു്, ലോകത്തു കുറച്ചെങ്കിലും  സ്നേഹവും സൗന്ദര്യവും ഊര്‍ജ്ജസ്വലതയും ഐക്യവും ഇന്നും അവശേഷിക്കുന്നതു്. 

മക്കളേ, അഹങ്കാരവും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിക്കാനുള്ള ജീവിതതത്ത്വങ്ങളാണു ആദ്ധ്യാത്മികം ഉപദേശിക്കുന്നതു്. എന്നാല്‍ മതത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്തതു കൊണ്ടു് ഇന്നത്തെ മതം ഇതേ ദുര്‍ഗ്ഗുണങ്ങളുടെ വിളനിലമായി മാറുന്നു. ജനങ്ങള്‍ മതത്തിൻ്റെ അന്തഃസത്ത വേണ്ടവണ്ണം ഉള്‍ക്കൊണ്ടു് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാത്തതു കാരണം ഇടുങ്ങിയ മനഃസ്ഥിതിയും മത്സരവും കലഹവും വളരുന്നു.

ഇന്നു മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണു്. എന്നാല്‍ മതത്തില്‍ ജീവിക്കാന്‍ ആരും തയ്യാറല്ല. മതം ജീവിതമാണു്, ജീവിതരീതിയാണു്. ഇതു നമ്മള്‍ മനസ്സിലാക്കുന്നില്ല. മതതത്ത്വങ്ങള്‍ ദൈനംദിനജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന കാര്യം നാം മറക്കുന്നു.

അമ്മയുടെ അടുക്കല്‍ വിവിധ സ്വഭാവക്കാരായ എത്രയോ ആളുകള്‍ വരുന്നു. പല കുടുംബ പ്രശ്‌നങ്ങളും നിസ്സാര കാര്യങ്ങള്‍ കൊണ്ടു ഉണ്ടാകുന്നതാണു്. ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. അല്പം ക്ഷമയുണ്ടെങ്കില്‍, എത്രയോ പ്രശ്‌നങ്ങള്‍ നമുക്കു് ഒഴിവാക്കാന്‍ കഴിയും.

ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും കൂടി അമ്മയുടെ അടുക്കല്‍ വന്നു. ഭാര്യയ്ക്കു ചില സമയങ്ങളില്‍ മനസ്സിൻ്റെ സമനില അല്പം തെറ്റും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴാണു് ഇതു സംഭവിക്കുന്നതു്. പിന്നെ അവര്‍ എന്താണു പറയുന്നതെന്നു് അവര്‍ക്കു തന്നെ അറിയില്ല. അവര്‍ക്കു ഭര്‍ത്താവിനെ വലിയ സ്നേഹവുമാണു്.

ഇതറിഞ്ഞു് അമ്മ ആ മോനോടു പറഞ്ഞു, മോന്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ മതി. ആ മോള്‍ എന്തെങ്കിലും അവിവേകമായി പറഞ്ഞാല്‍ക്കൂടി അതിൻ്റെ അസുഖം കൊണ്ടാണെന്നു മനസ്സിലാക്കി മോന്‍ ക്ഷമിക്കണം. ക്രമേണ ഈ അസുഖം മാറിക്കിട്ടുകയും ചെയ്യും.

പക്ഷേ, ആ മോനതു കൂട്ടാക്കിയില്ല. ‘ഞാനെന്തിനു വിട്ടുകൊടുക്കണം? അവള്‍ എന്റെ ഭാര്യയല്ലേ?’ ഇതാണു് ആ മോൻ്റെ ഭാവം. ഇതിൻ്റെ ഫലമായി എന്തു സംഭവിച്ചു? വീട്ടില്‍ ശണ്ഠ വര്‍ദ്ധിച്ചു. ഭാര്യയ്ക്കു് അസുഖം കൂടുതലായി. ഭാര്യയെ അവരുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ആ മോൻ്റെ ജീവിതമാകെ തകര്‍ന്നു. മദ്യപനായി. സമ്പത്തു മുഴുവന്‍ കുടിച്ചുതീര്‍ത്തു. ജീവിതം നരകമാക്കി ത്തീര്‍ത്തു.

ഭാര്യയുടെ അസുഖത്തെക്കുറിച്ചു മനസ്സിലാക്കി, അതിനനുസരിച്ചു ക്ഷമയോടെ, സ്നേഹത്തോടെ പെരുമാറിയിരുന്നു എങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. അതിനാല്‍ മക്കള്‍, ഓരോ സാഹചര്യവും മനസ്സിലാക്കി നീങ്ങണം.