മക്കളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു് വളരെയധികം മാറ്റം അമ്മ കാണുന്നുണ്ടു്. കുറേ മക്കള്‍ സിഗററ്റു വലിയും, മദ്യപാനവും ആഡംബരവും മറ്റും ഉപേക്ഷിച്ചു. പക്ഷേ, എല്ലാവരുമായിട്ടില്ല. അടുത്ത വര്‍ഷം ഇന്നുള്ളതിൻ്റെ ഇരട്ടിയിലധികം മക്കളില്‍ ഈ മാറ്റം അമ്മയ്ക്കു കാണുവാന്‍ കഴിയണം. അതാണു യഥാര്‍ത്ഥ പിറന്നാള്‍ സമ്മാനം.
ചില മക്കളുണ്ടു്. വളരെ ദൂരത്തുനിന്നും പല ബസ്സുകള്‍ കയറി കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ വരും. പക്ഷേ, ഒരു നിമിഷം കാത്തുനില്ക്കുവാനുള്ള ക്ഷമ കാണിക്കാറില്ല. മറ്റു ചില കുഞ്ഞുങ്ങളുണ്ടു്; ആശ്രമത്തില്‍ എത്തിയാല്‍ കൂട്ടംകൂടി സംസാരിക്കുവാനും പുകവലിക്കാനുമാണു താത്പര്യം. മദ്യപിച്ചു വരുന്ന മക്കളെയും കാണാം.
മക്കളേ, പണം ചെലവു ചെയ്തു്, കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ എത്തുന്നതു് ഈശ്വരചിന്ത ചെയ്യുവാനായിരിക്കണം. കിട്ടുന്ന സമയം ഏകാന്തമായിരുന്നു ധ്യാനജപാദികള്‍ നടത്തി മനസ്സിനെ അന്തര്‍മുഖമാക്കാനാണു ശ്രമിക്കേണ്ടതു്. മക്കളുടെ ഭാഗത്തുനിന്നും കുറച്ചെങ്കിലും പ്രാര്‍ത്ഥനയും നിഷ്‌കാമസേവനത്തിനുള്ള ഭാവവും ഉണ്ടാകണം. പ്രാകൃതമായ സ്വാര്‍ത്ഥതകളെ ആട്ടിയകറ്റണം.
ആനന്ദം, വസ്തുവിലല്ല, ഉള്ളിലാണെന്നു മക്കള്‍ക്കറിയാവുന്നതാണു്. സന്തോഷത്തിനുവേണ്ടി ബാഹ്യമായ ഏതൊരു വസ്തുവിനെ ആശ്രയിക്കുമ്പോഴും നമ്മുടെ ശക്തിയാണു നഷ്ടമാകുന്നതു്. ആനന്ദം അവയില്‍നിന്നുമല്ല വരുന്നതു്. ആനന്ദം കള്ളിലും കഞ്ചാവിലുമാണെങ്കില്‍ അതുപയോഗിക്കുന്നവര്‍ മാനസികരോഗികളായി ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല. ആനന്ദം പുറത്താണെന്നു കരുതുന്നതുമൂലം, എപ്പോഴും കരയാന്‍ മാത്രമേ സമയമുള്ളൂ. സിഗററ്റു വലിക്കുന്ന മക്കള്‍ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു് അതിൻ്റെ കവറിലെഴുതിയിരിക്കുന്നതു കാണാറുണ്ടു്. പക്ഷേ, അതും വായിച്ചുകൊണ്ടുതന്നെ കത്തിച്ചു ചുണ്ടത്തു വയ്ക്കും. അവര്‍ അതിനടിമയായി കഴിഞ്ഞു. അവര്‍ ദുര്‍ബ്ബലരാണു്.
സ്വന്തം ശക്തിയില്‍ ഉറച്ചു നില്ക്കുന്നവനാണു ധീരന്‍. മറ്റുള്ള വസ്തുക്കളില്‍ ചാരിനില്ക്കുന്നതു ധീരതയല്ല: അടിമത്തമാണു്. പുകവലിക്കാതെയും മദ്യപിക്കാതെയും ഇരുന്നാല്‍, മറ്റുള്ളവര്‍ എന്തുകരുതും എന്നു ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ ഏറ്റവും വലിയ ഭീരുക്കളാണു്. ദുര്‍ബ്ബലരാണു്.
മക്കളേ, ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ, ഉടുതുണിക്കു മറുതുണിയില്ലാതെ എത്രയോ സാധുക്കള്‍ വിഷമിക്കുന്നു. ഫീസു നല്കുവാന്‍ പ്രാപ്തിയില്ലാത്തതു കാരണം എത്രയോ കുട്ടികള്‍ പഠിത്തം അവസാനിപ്പിക്കുന്നു. എത്രയോ പാവങ്ങള്‍ പുരമേയാന്‍ പണമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീടുമായി കഴിയുന്നു. അസുഖംമൂലം വേദനകൊണ്ടു കിടന്നു പുളയുമ്പോള്‍ ആ വേദന ശമിപ്പിക്കാനുള്ള ഗുളിക വാങ്ങുന്നതിനു പണമില്ലാതെ ദുഃഖിക്കുന്ന എത്രയോ പാവങ്ങളുണ്ടു്? ആയുസ്സും ആരോഗ്യവും നഷ്ടമാക്കുന്ന ഈ കള്ളിനും കഞ്ചാവിനും സിഗററ്റിനും ചെലവഴിക്കുന്ന പണം മതി ഇവരെ സഹായിക്കാന്‍. ആ സാധുക്കളോടു കാട്ടുന്ന കരുണയാണു യഥാര്‍ത്ഥത്തില്‍ അമ്മയോടുള്ള സ്നേഹം.
സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ചും അന്യരെ സേവിക്കാനുള്ള ഒരു ഭാവം വളര്‍ത്തുക. ഈശ്വരന്‍ ഓടിവന്നു് ഇരുകരങ്ങളിലും വാരിപ്പുണരും. മക്കളേ, പ്രാര്‍ത്ഥനകൊണ്ടുമാത്രം ഈശ്വരനെ പ്രാപിക്കാന്‍ കഴിയില്ല. സേവനമാകുന്ന പാസ്‌പോര്‍ട്ടു കൂടാതെ മുക്തിയിലേക്കുള്ള എന്‍.ഒ.സി. കിട്ടുകയില്ല. നിഷ്‌കാമകര്‍മ്മം ചെയ്യുന്നവനു മാത്രമേ ഈശ്വരലാഭത്തിനര്‍ഹതയുള്ളൂ, മുക്തിപദം നേടാന്‍ കഴിയൂ.
ആല്‍ബര്‍ട്ടു് ഐന്‍സ്റ്റീൻ ലോകപ്രശസ്തനായ ശാസ്ത്രജ്ഞനും അതിനുപരി ഒരു നല്ല മനുഷ്യനും ആയിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകള്‍ ശ്രദ്ധിക്കുക: എൻ്റെ എല്ലാ നേട്ടങ്ങള്‍ക്കും ജീവിതവിജയത്തിനും നിത്യജീവിതത്തിനുപോലും സമൂഹത്തോടു് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു ദിവസവും നൂറുവട്ടം ഞാന്‍ ചിന്തിക്കാറുണ്ടു്. ആ കടപ്പാടു് എങ്ങനെ എനിക്കു വീട്ടാന്‍ കഴിയും എന്ന ചിന്ത ഞാന്‍ സദാ പേറി നടക്കുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാരില്‍നിന്നും ഐന്‍സ്റ്റീനെ വിഭിന്നനും വിശിഷ്ടനും ആക്കിയതു് ഈ സാമൂഹ്യ പ്രതിബദ്ധതയായിരുന്നു.
നാമെല്ലാം മറ്റുള്ളവരില്‍നിന്നു് ഒരുപാടൊക്കെ പ്രതീക്ഷിക്കുന്നു. അവര്‍ നമുക്കുവേണ്ടി എല്ലാം ചെയ്തുതരണമെന്നു നാം ആഗ്രഹിക്കുന്നു. സമൂഹത്തോടു നമുക്കുള്ള കടപ്പാടിനെക്കുറിച്ചല്ല നാം ചിന്തിക്കുന്നതു്. സമൂഹം നമ്മോടു കടപ്പെട്ടിരിക്കുന്നു എന്ന ധാരണയാണു നമുക്കുള്ളതു്. ചുറ്റുപാടുമുള്ള സമൂഹം നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹപൂര്‍ത്തിക്കായി നമ്മുടെ ചുറ്റും സേവനനിരതരായി നില്ക്കണം എന്ന പ്രതീക്ഷയാണു നമ്മുടെയെല്ലാം ഉള്ളില്‍. നാമാണു കേന്ദ്രബിന്ദു. മറ്റുള്ളവരെല്ലാം നമ്മുടെ ഇഷ്ടപ്പടി പ്രവര്‍ത്തിക്കേണ്ടവരാണു്. നമ്മുടെ ആഗ്രഹം നിറവേറുന്നില്ലെങ്കില്‍ നമുക്കു് അതൃപ്തിയായി, ദേഷ്യമായി. നാം സമൂഹത്തെ ആസകലം കുറ്റപ്പെടുത്താനും ശപിക്കാന്‍ പോലും മുതിരുന്നു. അതുകൊണ്ടവസാനിക്കുന്നില്ല. ലോകത്തെ മുഴുവന്‍ നമ്മുടെ ഇഷ്ടപ്രകാരം മാറ്റിയെടുക്കാന്‍ നാം വെമ്പല്‍ കൊള്ളുന്നു. നമ്മോടു് ഇടപഴകുന്നവരെയെല്ലാം നമ്മുടെ ഇച്ഛയ്ക്കനുസരിച്ചു ചിട്ടപ്പെടുത്തണം. അവരുടെ സ്വഭാവവും പെരുമാറ്റവും നാം ആഗ്രഹിക്കുന്നതു പോലെയാവണം. ഈ വിചാരം നമ്മുടെ മനസ്സിനെ സദാ അസ്വസ്ഥമാക്കുകയും പെരുമാറ്റത്തെ പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നു. നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുക മാത്രമാണു് ഇതിൻ്റെ അന്തിമഫലം.
നാലു ചുമരിലും കണ്ണാടി തൂക്കിയിട്ടുള്ള ഒരു ഹാളില്‍ അകപ്പെട്ട നായയെപ്പോലെയാണു സാധാരണ മനുഷ്യന്‍. അവന്‍ നോക്കുന്നിടത്തെല്ലാം എതിരാളിയായി ഒരു നായയെ കാണുന്നു. ക്രുദ്ധനായി നായ കുരച്ചുകൊണ്ടു് ആഞ്ഞടുക്കുന്നു. പ്രതിയോഗിയും അത്രതന്നെ ക്രുദ്ധനായി പ്രതികരിക്കുന്നു. നാലുപാടും നോക്കുന്നിടത്തെല്ലാം, അവന്‍ കാണുന്നതു തനിക്കെതിരെ കുരച്ചു ചാടുന്ന നായ്ക്കളെയാണു്. ഒടുവില്‍ തളര്‍ന്നു നിലത്തുവീഴുമ്പോള്‍ മറ്റു നായ്ക്കളും ശാന്തരായി നിലംപതിക്കുന്നു. നാം നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താതിരിക്കുകയും മറ്റുള്ളവരുടെ നേര്‍ക്കു കുരച്ചു ചാടുകയും ചെയ്താല്‍ നഷ്ടം വരുന്നതും ജീവിതായോധനത്തില്‍ തളര്‍ന്നു വീഴുന്നതും തോല്‌വി ഏറ്റുവാങ്ങുന്നതും മറ്റാരുമല്ല, നാംതന്നെയായിരിക്കും. ഈ വസ്തുത നാം എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും വേഗം സമൂഹത്തെ മുഴുവന്‍ മാറ്റിമറിച്ചുകളയാം എന്ന വ്യാമോഹത്തില്‍നിന്നും അതിനുള്ള പാഴ്‌വേലകളില്‍നിന്നും നമുക്കു മോചനം നേടാനാകും.
സ്വാമി വിവേകാനന്ദന്‍ പറയാറുണ്ടായിരുന്നു, നമ്മുടെ ചുറ്റുമുള്ള ലോകം നായയുടെ വാല്‍ പോലെ വളഞ്ഞതാണെന്നു്. നായയുടെ വാല്‍ അങ്ങനെത്തന്നെ ഇരിക്കുകയും ചെയ്യും. അതു നേരെയാക്കാനുള്ള ശ്രമം വിജയിക്കുകയില്ല. അതിൻ്റെ അര്‍ത്ഥം നാം ഒന്നും ചെയ്യാതെ വെറുതെയിരിക്കണം എന്നല്ല. നമ്മെത്തന്നെ നേരെയാക്കാനാണു നാം ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. സ്വാമിജി പറയാറുള്ള ഒരു ഉദാഹരണം ഈ പാഠം നമ്മെ പഠിപ്പിക്കുന്നു. ലോകം ഒരു നല്ല പരിശീലനക്കളരി (Gymnasium) ആണു്. നാം അവിടെ പോകുന്നതു നമ്മുടെ ശരീരത്തിനു ശക്തി കൂട്ടാനും മെയ്‌വഴക്കമുണ്ടാക്കാനും ഇരുമ്പുപോലുള്ള മാംസപേശികളും ഉരുക്കുപോലുള്ള ഞരമ്പുകളും സൃഷ്ടിച്ചെടുക്കാനുമാണു്. പരിശീലനക്കളരിയില്‍ മാറ്റങ്ങള്‍ വരുത്തുക നമ്മുടെ ലക്ഷ്യമല്ല. അവിടെനിന്നു കിട്ടുന്ന പരിശീലനങ്ങളും അനുഭവങ്ങളും – അവയെത്ര കഠിനവും ബുദ്ധിമുട്ടുള്ളതും ആയാലും – സഹിച്ചു നമ്മുടെ സ്വന്തം വളര്‍ച്ച ഉറപ്പു വരത്തുകയാണു നമുക്കു ചെയ്യാനുള്ളതു്. ഈ ലോകത്തോടു നാം കൈക്കൊള്ളേണ്ട സമീപനവും അതുതന്നെയാണു്.
തിക്താനുഭവവും മധുരാനുഭവവും ഉണ്ടാകും. സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും ഉണ്ടാകും. ആനുകൂല്യവും പ്രാതികൂല്യവും ഉണ്ടാകും. നിന്ദയും സ്തുതിയും തിരസ്‌കാരവും പുരസ്‌കാരവും വന്നുംപോയുമിരിക്കും. അവയെ അമിതമായി ആഗ്രഹിക്കുകയോ കഠിനമായി വെറുക്കുകയോ ചെയ്താല്‍ ഫലം നിരാശയും ദുഃഖവുമായിരിക്കും. ജീവിതം പരാജയമായിരിക്കും. സ്വാഭാവികമായി വരുന്നവയെ, സുഖമായാലും ദുഃഖമായാലും, സ്തുതിയായാലും നിന്ദയായാലും സമചിത്തതയോടെ സ്വീകരിക്കുക. കിരീട ധാരണവാര്‍ത്ത അറിയിച്ചപ്പോള്‍ ശ്രീരാമൻ്റെ മുഖം പ്രസന്നമാകുകയോ, വനവാസത്തിനു നിയോഗിച്ചപ്പോള്‍ അതു മ്ലാനമാകുകയോ ചെയ്തില്ല. അതുകൊണ്ടാണു രാക്ഷസവംശത്തെ നിഗ്രഹിക്കുവാനുള്ള തപഃശക്തി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതു്.
ഒരു സത്യം മനസ്സില്‍ സൂക്ഷിച്ചാല്‍ നമുക്കു മനസ്സിൻ്റെ പ്രസാദാവസ്ഥ നിലനിര്‍ത്താന്‍ കഴിയും. നാമെല്ലാം അണിയറയില്‍ നിന്നു വിവിധവേഷങ്ങള്‍ ധരിച്ചു ലോകമാകുന്ന ദൃശ്യവേദിയിലേക്കു കടന്നുവരുന്നു. ഇവിടെ നമുക്കു വിവിധ വേഷങ്ങള്‍ അണിയുകയും ആടുകയും ചെയ്യേണ്ടി വരും. അതു വിജയകരമായി ആടിത്തീര്‍ത്തു തിരശ്ശീലയുടെ പിന്നിലേക്കു പോകേണ്ടവരാണു നാം. രാമനായും രാവണനായും വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും അച്ഛനായും മകനായും മന്ത്രിയായും തന്ത്രിയായും ഒക്കെ വേഷങ്ങള്‍ അണിഞ്ഞു് ആടേണ്ടിവരും. പക്ഷേ, വേഷങ്ങള്‍ വേഷങ്ങള്‍ മാത്രമാണു്. നാം നാമാണു്. വേഷങ്ങള്‍ക്കു പിന്നിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ നാം ഒരിക്കലും മറക്കരുതു്. സ്നേഹിക്കുമ്പോഴും വെറുക്കുമ്പോഴും അതു നാടകത്തിൻ്റെ ഭാഗമായി നാം കാണണം. രാഗദ്വേഷങ്ങള്‍ ഉണ്ടാകരുതു്.
മനുഷ്യ വേഷമെടുത്ത ആത്മാക്കളാണു നാം. ആത്മാവിനു മാറ്റമില്ല; സുഖവും ദുഃഖവുമില്ല. സ്തുതിയും നിന്ദയുമില്ല. അതു സത്യമാണു്, നിത്യമാണു്, ആനന്ദസ്വരൂപിയുമാണു്. നാടകം ക്ഷണികമാണു്. സദസ്സിനെ രസിപ്പിക്കാനാണു്. നാട്യത്തിൻ്റെ വശ്യതയില്‍ സദസ്സു് ഇളകി മറിഞ്ഞെന്നുവരാം. എന്നാല്‍ നാം അതില്‍ ഭ്രമിക്കരുതു്. കൊല്ലുംകൊലയും അഭിനയത്തില്‍ മാത്രമാണു്. അരങ്ങില്‍ വച്ചു രാമൻ്റെ വേഷം കെട്ടുന്ന ആള്‍ സ്വയം മറന്നു നാടകം സത്യമായിക്കരുതി രാവണവേഷം കെട്ടുന്ന ആളെ കൊന്നുകളഞ്ഞാലത്തെ സ്ഥിതി ഓര്‍മ്മിച്ചു നോക്കൂ! അരങ്ങില്‍ പോരാടുകയും തിരശ്ശീലയ്ക്കു പിന്നില്‍ ആശ്ലേഷിക്കുകയും ചെയ്യുന്ന നടന്മാരെപ്പേലെ ഈ ലോകത്തില്‍ ജീവിക്കാന്‍ പഠിക്കണം. കാഴ്ചക്കാരനായ ഒരു യാത്രക്കാരനെപ്പോലെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു തീര്‍ക്കണം. നിസ്സഹായതകൊണ്ടല്ല, പിച്ചക്കാരനെപ്പോലെയല്ല, ധീരനും ബലിഷ്ഠനുമായ, നിസ്സംഗനായ യോഗിയെപ്പോലെ. അപ്പോള്‍ ജീവിതം വിജയോത്സവമാകും.
”നാം ഈ ലോകത്തില്‍ പിറന്നുവീണപ്പോള്‍ ആളുകള്‍ കൈകൊട്ടിച്ചിരിച്ചു. ഒരാള്‍ കൂടി തങ്ങളെപ്പോലെ കെണിയില്‍ പ്പെട്ടു എന്നതായിരുന്നു ആഹ്ളാദ കാരണം. പക്ഷേ, നാം തിരിച്ചു പോകുമ്പോള്‍, ചിരിച്ചുകൊണ്ടു പോകണം. സേവനമനുഷ്ഠിച്ചു്, ഋണമോചിതനായി ജീവന്മുക്തനായി ചിരിച്ചുകൊണ്ടു തിരിച്ചു പോകാന്‍ കഴിയണം. നമ്മുടെ തിരിച്ചുപോക്കില്‍ ലോകം കണ്ണീരൊഴുക്കട്ടെ.” ഒരു മഹാത്മാവിൻ്റെ വചനങ്ങളാണിവ.
ഈ പറഞ്ഞതിൻ്റെയെല്ലാം പൊരുള്‍, ലോകമല്ല മാറേണ്ടതു് നാം ആണു്. ലോകത്തെ മാറ്റാനല്ല സ്വയം മാറാനാണു നാം ശ്രമിക്കേണ്ടതു്. നമ്മുടെ മാറ്റത്തിനനുസരിച്ചു ലോകവും മാറിക്കൊള്ളും. നാം എത്രകണ്ടു ശ്രേഷ്ഠത കൈവരിക്കുന്നുവോ അത്രകണ്ടു ലോകവും ശ്രേഷ്ഠതരമാകും. അതാണു് അവതാരപുരുഷന്മാരുടെ ജീവിതത്തില്‍ നാം കാണുന്നതു്. എത്ര വലിയ പരിവര്‍ത്തനങ്ങളാണു് അവര്‍ വരുത്തിത്തീര്‍ത്തിട്ടുള്ളതു്! ഈ സത്യത്തിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമല്ലേ അമ്മ? അമ്മ നമ്മെ പഠിപ്പിക്കുന്നതു സ്നേഹത്തിലൂടെ, വാത്സല്യത്തിലൂടെ നമ്മെത്തന്നെ നല്ലവരാക്കിത്തീര്‍ക്കുവാനാണു്. അമ്മയും നന്മയും രണ്ടല്ല. ലളിതമായ ഈ സത്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ നമുക്കു ജീവിതവിജയത്തിൻ്റെ പാത തുറന്നുകിട്ടുകയായി. അതിനുള്ള അനുഗ്രഹം തേടലാവട്ടെ അമ്മയുടെ 57ാം ജന്മദിനം.
1985 ജനുവരി 9 ബുധനാഴ്ച, ചേപ്പാട്ടെ ശ്രീമോൻ്റെ (സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി) ബന്ധുവീട്ടില്‍ ‘കെട്ടുമുറുക്കിനു്’ അമ്മയും ബ്രഹ്മചാരിമക്കളും വന്നിട്ടുണ്ടെന്നറിഞ്ഞു ഞാനവിടെ ഓടിയെത്തി. സന്ധ്യയ്ക്കു ഭജന കഴിഞ്ഞു് അമ്മ വിശ്രമിക്കുകയായിരുന്നു. എന്നെ കണ്ടതും അമ്മ പറയുകയാണു്, ”മാധവന്‍മോനേ, ഭക്ഷണം കഴിഞ്ഞു് അമ്മ അങ്ങോട്ടു വരുന്നുണ്ടു്.”
എന്തു് എൻ്റെ വീട്ടിലേക്കോ? ശിവ ശിവ! ആരു്? സാക്ഷാല്‍ ജഗദീശ്വരീ!! ഞാനെങ്ങനെ വിശ്വസിക്കും? എങ്ങനെ സന്ദേഹിക്കും? സത്യസ്വരൂപിണിയല്ലേ പറയുന്നതു്?
സംഭ്രമം കാരണം ഞാനാകെ തളര്‍ന്നു. നെഞ്ചിടിപ്പു് എനിക്കു തന്നെ കേള്‍ക്കാം. പിന്നാമ്പുറത്തെ പന്തലില്‍ സദ്യ നടക്കുന്നു. ”സാറു് പോവുകയാണോ പ്രസാദം കഴിക്കാതെ?” ആരോ ചോദിച്ചു. ‘എന്തു പ്രസാദം? ഇതില്‍ക്കവിഞ്ഞ പ്രസാദം എനിക്കെന്തുള്ളൂ?’ എൻ്റെ മനസ്സു് മന്ത്രിച്ചു.
മോട്ടോര്‍ബൈക്കെടുത്തു കിക്ക് ചെയ്തു. സ്റ്റാര്‍ട്ടാവുന്നില്ല. വീണ്ടും വീണ്ടും ചവിട്ടി. അനക്കമില്ല. സഹികെട്ടു് ഉരുട്ടി. കൂരിരുട്ടു്! പവര്‍ക്കട്ടു്! വിയര്‍ത്തൊലിച്ചു്, അമ്മയെ വിളിച്ചു വീണ്ടും ഒന്നുകൂടി കിക്ക് ചെയ്തു. ര്‍… ര്‍… ര്‍… ഹാവൂ! നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ പറന്നു വീട്ടിലെത്തി.
”അമ്മ വരുന്നു. പൂജാമുറി തുടച്ചു്, ആരതിക്കു വേണ്ടതെല്ലാം ഒരുക്കു്. വേഗം, വേഗം.”
വെള്ളിടിപോലുള്ള എൻ്റെ ശാസനം കേട്ടു ഭാര്യയും നാലു പെണ്‍മക്കളും എല്ലാം മറന്നു. പൂജാമുറി കഴുകിത്തുടച്ചു വിളക്കുകള്‍ വെടിപ്പാക്കി എണ്ണയൊഴിച്ചു തിരിയിടുന്ന തിരക്കിനിടയില്‍ ഭാര്യയുടെ ചോദ്യം, ”അമ്മ എപ്പോള്‍ വരും?”
”ഉടനെയെത്തും. ട്രക്കറിലാണു്. ഒപ്പം വിദേശികളടക്കം പത്തിരുപതു ബ്രഹ്മചാരി മക്കളുമുണ്ടാവും.”
സ്വീകരണമുറിയിലെ നാഴിക മണി എട്ടടിച്ചു. ”അച്ഛാ, പ്രസാദം എന്തെങ്കിലും വേണ്ടേ?” മൂത്ത മകള്‍ ചോദിച്ചു.
”വേണ്ട, വേണ്ട. അതിനൊന്നും നേരമില്ല.”
”അച്ഛനു ഗോതമ്പു റവയിട്ടു കാച്ചിയ പാലുണ്ടു്. അമ്മയ്ക്കു നിവേദിക്കാനതു പോരേ?” ഇളയ മകളുടെ സംശയം.
”നന്നായി പഴുത്ത നീലം മാങ്ങയുണ്ടു്. പൈനാപ്പിളും. മക്കള്‍ക്കു് അതു കൊടുക്കാം. അമ്മയ്ക്കു പാലും. എന്താ?” ഭാര്യയുടെ നിര്‍ദ്ദേശം.
പോരാ എന്നു മനസ്സു മന്ത്രിച്ചെങ്കിലും ‘പത്രം, പുഷ്പം, ഫലം, തോയം…’ എന്നു തുടങ്ങുന്ന ഗീതാശ്ലോകമോര്‍ത്തു ഞാന്‍ തലകുലുക്കി.
നാഴികമണി 9 അടിച്ചു. അമ്മ ചെവിയിലോതിത്തന്ന മന്ത്രം ജപിച്ചുകൊണ്ടു ഞാന്‍ പൂമുഖമുറ്റത്തു് അങ്ങോട്ടുമിങ്ങോട്ടും തിടുക്കത്തില്‍ നടക്കുകയാണു്. അമ്മ വരുന്ന വഴിയിലേക്കും ഇടയ്ക്കിടെ വാച്ചിലേക്കും നോക്കുന്നുണ്ടു്. കാലിടറുന്നെങ്കിലും അറിയാതെ നടപ്പിനു വേഗം ഏറുന്നു. നെഞ്ചിടിപ്പിനും.
വീണ്ടും നാഴികമണിയുടെ ശബ്ദം. രംഗബോധമില്ലാത്ത ആ യന്ത്രത്തിനറിയുമോ എൻ്റെ വേവലാതിയും വിങ്ങലും?
”അച്ഛാ, മണി പത്തായി. ഇനി അമ്മ വരുമോ?” മൂത്ത മോളുടെ ചോദ്യം. ”ഒരുപക്ഷേ, അമ്മ മറന്നതാവുമോ?” ഭാര്യയുടെ സന്ദേഹം. ഞാനെന്തുപറയാന്‍?
”ഏതായാലും നിങ്ങള്‍ വിശന്നിരിക്കേണ്ട. വല്ലതും കഴിച്ചോളൂ…” ”അമ്മ വരാതെ ഞാനൊന്നും കഴിക്കില്ല.” നിരാശയും സങ്കടവും നിറഞ്ഞ എൻ്റെ മനസ്സു് ഉറക്കെ തേങ്ങി.
ആകാംക്ഷയുടെ മുള്‍മുനയില്‍ വീണു മുറിവേറ്റു് ഇഴയുന്ന നിമിഷങ്ങള്‍. വീണ്ടും നാഴികമണിയുടെ ശബ്ദം. സമയം 10:30.
”ഗുളിക കഴിച്ചില്ലല്ലോ. വാശി പിടിച്ചു പ്രഷറു കൂട്ടണ്ട.” പുറത്തേക്കു വന്നു ഭാര്യ പറഞ്ഞു.
”കൂടട്ടെ. പ്രഷറു കൂട്ടുന്നതു ഞാനല്ലല്ലോ, അമ്മയല്ലേ? അമ്മ തന്നെ കുറയ്ക്കട്ടെ.”
”ആഹാരം കഴിക്കാതിരുന്നാല്‍ അമ്മ വരുമോ? വന്നു വല്ലതും കഴിച്ചാട്ടെ.”
”വേണ്ട. ഞാന്‍ പറഞ്ഞില്ലേ അമ്മ വരാതെ ഞാനൊന്നും കഴിക്കില്ലെന്നു്? നീയും മക്കളും കഴിക്കു്.”
”ഇല്ല. അമ്മ വരാതെ ഞങ്ങളും കഴിക്കില്ല.”
”എങ്കില്‍… ആരും കഴിക്കണ്ട… പതിനൊന്നു മണി വരെ കാക്കും. പതിനൊന്നു മണിക്കും വന്നില്ലെങ്കില്‍… എനിക്കറിയാം എന്തുവേണമെന്നു്.” വേദന കടിച്ചമര്‍ത്തി ഞാന്‍ വിക്കിവിക്കി പറഞ്ഞു. നിരാശയും സങ്കടവും നിറഞ്ഞ എൻ്റെ വാക്കുകള്‍ക്കു കടുത്ത പരിഭവത്തിൻ്റെ, ബാലിശമായ വാശിയുടെ മൂര്‍ച്ചയുണ്ടായിരുന്നു.
‘അമൃതേശ്വരൈൃ നമഃ… അമൃതേശ്വരൈൃ നമഃ… അമൃതേശ്വരൈൃ നമഃ…’ അറിയാതെ എൻ്റെ ഉള്ളു തുടരെ മന്ത്രിച്ചു. അമ്മയും പിന്നാലെ മക്കളും ട്രക്കറില്‍നി ന്നിറങ്ങുന്നു.
ഒരു നിമിഷം കണ്ണില്‍ ഇരുട്ടു കയറുന്നതായി, ബോധം മറയുന്നതായി എനിക്കു തോന്നി… ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ മുറ്റത്തു പൂഴിമണ്ണില്‍ അമ്മയുടെ തൃപ്പാദങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കയാണു്.
ആത്മവിസ്മൃതിയുടെ ആനന്ദലഹരിയില്‍ പിഞ്ചുപൈതലിനെപ്പോലെ ഞാന്‍ വിങ്ങിപ്പൊട്ടി വാവിട്ടു കരയുന്നതു കണ്ടു കുടും ബാംഗങ്ങള്‍ ഒന്നടങ്കം വീര്‍പ്പടക്കി തേങ്ങുന്നു. എല്ലാം കണ്ടു് അമ്പരന്നു്, സ്വയം മറന്നു് അമ്മയുടെ വിദേശികളടക്കമുള്ള മക്കളും വിതുമ്പുന്നു.
വാത്സല്യപൂര്‍വ്വം, മെല്ലെ താങ്ങി എഴുന്നേല്പിച്ചു വാരിപ്പുണര്‍ന്നു് എൻ്റെ നിറമിഴികളില്‍ നോക്കി കുസൃതിച്ചിരിയോടെ ഒന്നുമറിയാത്ത മട്ടില്‍ അമ്മ ചോദിക്കുകയാണു്, ”മോന്‍ പറഞ്ഞപോലെ പതിനൊന്നു മണിക്കുതന്നെ അമ്മ വന്നില്ലേ?”
‘പതിനൊന്നു മണിവരെ കാക്കും… പതിനൊന്നു മണിക്കും വന്നില്ലെങ്കില്‍… എനിക്കറിയാം എന്തുവേണമെന്നു്…’ അര മണിക്കൂര്‍ മുന്‍പു് എൻ്റെ വീട്ടുമുറ്റത്തു നടന്നുകൊണ്ടു് ആരോടെന്നില്ലാതെ വിങ്ങിപ്പൊട്ടി ഞാന്‍ പറഞ്ഞ ആ പടുവാക്കുകള്‍, പറഞ്ഞ ഞാന്‍പോലും മറന്ന ആ വിടുവാക്കുകള്‍, അങ്ങു ചേപ്പാട്ടിരുന്നു് അമ്മ എങ്ങനെ കേട്ടു!
അടക്കാനാവാത്ത ഹര്‍ഷോന്മാദലഹരിയില്‍, അവാച്യമായ ആനന്ദമൂര്‍ച്ഛയില്‍ എല്ലാമെല്ലാം മറന്നു്, അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടു വിക്കിവിക്കി മോഹനിദ്രയിലെന്നപോലെ ഞാന്‍ പുലമ്പി, ”വന്നു… എന്റമ്മ വന്നു… പതിനൊന്നു മണിക്കുതന്നെ വന്നു!”
നീണ്ട സംവത്സരങ്ങള്‍ ഇരുപത്തിയാറു കഴിഞ്ഞെങ്കിലും രാത്രിയില്‍ സ്വീകരണമുറിയിലെ നാഴികമണി പതിനൊന്നു് അടിക്കുമ്പോഴൊക്കെ ഞാനമ്മയെ കാണും. വീട്ടുമുറ്റത്തല്ല, എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ കനകശ്രീകോവിലില്‍. പ്രേമാര്‍ദ്രമായ മനസ്സുകൊണ്ടു ഞാനമ്മയെ കെട്ടിപ്പിടിക്കും. വിരഹാര്‍ത്തനായ പിഞ്ചു ബാലനെപ്പോലെ. അതോടെ അമ്മ എന്നിലാകെ നിറയും. പിന്നെ ‘ഞാന്‍’ ഇല്ല, അമ്മമാത്രം…! അനവദ്യമായ കേവലാനന്ദംമാത്രം!
പരസ്പരം ആദരിക്കുകയും സ്‌നേഹപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം, സ്ത്രീ പുരുഷന്മാരുടെ ജീവിതം പാലമില്ലാതെ വേര്‍പെട്ടുകിടക്കുന്ന രണ്ടുകരകളെപ്പോലെയാകും.
സ്ത്രീയെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതു്, സമൂഹത്തിൻ്റെ പകുതി ബുദ്ധിയും ശക്തിയും ഒഴിവാക്കി, പകുതി മാത്രം ഉപയോഗിക്കുന്നതിനു തുല്യമാണു്. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെക്കൂടി ആത്മാര്‍ത്ഥമായി സഹകരിപ്പിച്ചാല്‍ സമൂഹത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചു പുരുഷവര്‍ഗ്ഗം ബോധവാന്മാരാവണം.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകളും ആലോചനായോഗങ്ങളും ബോധവത്കരണ പരിപാടികളും ആവശ്യമാണു, സംശയമില്ല. പക്ഷേ, കേവലം ബൗദ്ധികമായി മാത്രം ചിന്തിച്ചതുകൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതിൻ്റെ സ്ഥൂലവും സൂക്ഷ്മവുമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണം.