ഒരു ബ്രഹ്മചാരി തപാലിൽ വന്ന കത്തുകൾ ഓഫീസിൽനിന്നു കൊണ്ടുവന്നു. അമ്മ അതു വാങ്ങി വായിക്കാൻ ആരംഭിച്ചു. ഇടയ്ക്കു ഭക്തരോടായി പറഞ്ഞു. ഈ കത്തുകൾ വായിച്ചാൽ മതി ജീവിതം മുഴുവൻ നമുക്കു കാണാം. മിക്കതും കഷ്ടപ്പാടിൻ്റെ കഥകൾ മാത്രം.
ബ്രഹ്മചാരി: ആദ്ധ്യാത്മികകാര്യങ്ങൾ ചോദിച്ചുകൊണ്ടു കത്തു വരാറില്ലേ?’ അമ്മ: ഉണ്ട്. പക്ഷേ, കൂടുതലും കണ്ണീരിൻ്റെ കഥകളാണ്. കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. ഒരു മോളുടെതാണ്. അവരുടെ ഭർത്താവു കുടിച്ചിട്ടുവന്നു ദിവസവും അവരെ ഇടിക്കും. ഒരു ദിവസം അവരുടെ രണ്ടുവയസ്സു പ്രായമുള്ള കുട്ടി ഇടയ്ക്കു വന്നു കയറി. കുടിച്ചു ലക്കുകെട്ടു നില്ക്കുന്ന ആൾക്കു കുട്ടിയെന്നുണ്ടോ? ഒരു ചവിട്ട്. ആ കുഞ്ഞിൻ്റെ ഒരു കാലൊടിഞ്ഞു. ഇപ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതുകഴിഞ്ഞിട്ടും ഭർത്താവിൻ്റെ കുടിക്കു കുറവില്ല. ആ മോളൊറ്റയ്ക്കാണു കുട്ടിയുടെ കാര്യവും വീട്ടുകാര്യവും എല്ലാം നോക്കുന്നത്. ഭർത്താവിൻ്റെ കുടി മാറാൻ അമ്മ അനുഗ്രഹിക്കണമെന്നും പറഞ്ഞുകൊണ്ടാണു് എഴുത്ത്.
ഭക്തൻ: ഈ വരുന്ന കത്തുകൾ എല്ലാം അമ്മ വായിക്കുമോ? ഇന്നുതന്നെ ഒരു കെട്ടുണ്ടല്ലോ?
അമ്മ: അവരുടെ കണ്ണീരോർക്കുമ്പോൾ വായിക്കാതിരിക്കാൻ കഴിയുമോ? ചിലതിനൊക്കെ അമ്മതന്നെ മറുപടി എഴുതും. വളരെയധികം കത്തുകളുണ്ടെങ്കിൽ ചിലതിനു മറുപടി എഴുതാൻ അമ്മ പറഞ്ഞു കൊടുക്കും. എല്ലാം വായിച്ചു മറുപടി എഴുതുന്ന കാര്യം വലിയ കഷ്ടമാണ്. ചില കത്തുകൾ പത്തും പന്ത്രണ്ടും പേപ്പറുകൾ കാണും. വായിക്കാൻകൂടി സമയം തികയാറില്ല. മിക്ക ദിവസവും രാത്രി കത്തുവായിച്ചു തീരുമ്പോൾ നേരം വെളുക്കാറാകും. വല്ലതും കഴിക്കുമ്പോഴും ഒരു കൈയിൽ എഴുത്തായിരിക്കും. ചിലപ്പോൾ മറുപടി എഴുതാനുള്ളതു പറഞ്ഞുകൊടുക്കുന്നതു കുളിക്കുന്ന സമയമായിരിക്കും.
മോനിതെല്ലാം മുറിയിൽ കൊണ്ടുവയ്ക്ക്. പിന്നീടു വായിക്കാം. അമ്മ കത്തുകളെല്ലാം ഒരു ബ്രഹ്മചാരിയെ ഏല്പിച്ചു.
”ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചുകാണുന്നതു്. നമുക്കില്ലാത്ത പല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുന്നതായാണു് ഇന്നു കണ്ടു വരുന്നതു്. അതു പ്ലാസ്റ്റിക്ക് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്.” അമ്മ ഒരിക്കല്‍ പറഞ്ഞതാണിതു്.
യുവാക്കള്‍ പണ്ടത്തെതില്‍ നിന്നു് ഏറെ മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഡിഗ്രി കഴിഞ്ഞു ജോലി തേടി അലയുന്ന, ഒട്ടൊക്കെ നിരാശരും അസംതൃപ്തരുമായ യുവജനങ്ങളായിരുന്നു ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുന്‍പുവരെ. എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും പുതുതലമുറ ബാങ്കുകളും സ്വതന്ത്രവിപണിയും വമ്പന്‍ കോര്‍പ്പറേറ്റു സ്ഥാപനങ്ങളുടെ വരവും ഒക്കെയായി പുതിയൊരു ലോകത്തിലേക്കാണു് ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നതു്. ആധുനിക സാങ്കേതികവിദ്യാഭ്യാസവും ഇഷ്ടമുള്ള ഉദ്യോഗവും കൈനി റയെ പണവും ‘ടാര്‍ജറ്റു്’ എത്തിക്കാനുള്ള കഠിനപ്രയത്‌നവും ഇന്നത്തെ തലമുറയുടെ സവിശേഷതയാണു്.
ഇതിനിടയില്‍ മതപ്രചാരകന്മാരും ‘കമ്പനി’ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് സാമ്രാജ്യവും സംഘടിതമായി നടപ്പാക്കിയ പാശ്ചാത്യാനുകരണശൈലി തലമുറകള്‍ കടന്നുപോന്നപ്പോഴേക്കും നമ്മെയെല്ലാം അപരന്മാരാക്കിയിരുന്നു. പടിഞ്ഞാറുനിന്നും വരുന്നതൊക്കെ പരിഷ്‌കൃതവും ഭാരതീയമായതൊക്കെ പ്രാകൃതവും എന്ന ധാരണ ഭൂരിപക്ഷം സാക്ഷരരെയും കീഴടക്കി. ഇന്നും ഇംഗ്ലീഷു് വിദ്യാഭ്യാസവും വേഷവും ജീവിതശൈലിയും ഒക്കെയാണല്ലോ നാം കൊണ്ടുനടക്കുന്നതു്. അഭിവാദ്യം, ആശംസ, ആഘോഷം എല്ലാം നമ്മെ സായ്പ്പിൻ്റെ വെറും പൊയ്മുഖങ്ങളാക്കി മാറ്റി. അങ്ങനെ മാറ്റിയതില്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്കും അഭ്യസ്തവിദ്യരെന്നു് അഭിമാനിക്കുന്ന പൗരജനങ്ങള്‍ക്കുംകൂടി പങ്കുണ്ടെന്ന കാര്യം മറക്കരുതു്.
ഇതെല്ലാം ഉദ്യോഗവും സമ്പത്തും നേടാനാണെന്നു നാം ന്യായം പറയുകയും ചെയ്യും. ഇതു മാറ്റിയെടുക്കാന്‍ കഴിഞ്ഞെങ്കിലേ ഭാരതത്തിനു നിലനില്പുള്ളൂ. ‘ഇന്നു നമ്മള്‍ കനകംകൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിൻ്റെ ആത്മീയ സംസ്‌കാരം കളഞ്ഞുകുളിക്കാതെ തന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയു’മെന്നു് അമ്മ പറയുന്നു. അമ്മയുടെ ഈ വാക്കുകളെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറുണ്ടോ? ‘വെണ്ണനെയ്യു് വീട്ടില്‍വച്ചു് ഉരുക്കുനെയ്യു് തേടി’ അലയുന്ന മൂഢത്വം നാം ഉപേക്ഷിക്കണം. നമുക്കു സമ്പത്തു് ആര്‍ജ്ജിക്കാന്‍ മതം അഥവാ ആദ്ധ്യാത്മികത ഉപേക്ഷിക്കേണ്ട കാര്യമില്ല. കാരണം, ഇവിടെ മതവും സമ്പത്തും ശാസ്ത്രവുമൊന്നും പരസ്പരവിരുദ്ധങ്ങളല്ല.
നൂറ്റാണ്ടുകള്‍ക്കു മുന്‍പു യൂറോപ്പില്‍ ഉയര്‍ന്നുവന്ന വിശ്വാസമാണു മതവും ശാസ്ത്രവും വിരുദ്ധങ്ങളെന്നതു്. അതവിടെ ഏറെ കുഴപ്പങ്ങള്‍ക്കു കാരണമാവുകയും ഭയാനകമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, ഭാരതത്തില്‍ മറ്റുള്ളവര്‍ പറഞ്ഞുപോരുന്ന മതവിശ്വാസങ്ങള്‍ക്കല്ല മുന്‍ഗണന. ഇവിടെ ആദ്ധ്യാത്മികതയാണു മുന്നിട്ടുനിന്നതും പ്രചരിപ്പിച്ചു പോന്നതും. അതുകൊണ്ടാണു് ഇവിടെ വ്യത്യസ്ത മതങ്ങളുണ്ടായതും അനേകം ദൈവസങ്കല്പങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതും. എല്ലാത്തിൻ്റെയും അടിത്തറ ആദ്ധ്യാത്മികദര്‍ശനമായിരുന്നു. അതുകൊണ്ടുതന്നെ ധനവും ഒരു ആരാധ്യവസ്തുവാണു്.
സമ്പത്തു് ആര്‍ജ്ജിക്കുന്നതിനു് ആദ്ധ്യാത്മികത തടസ്സമല്ല. തന്നെയല്ല, ആദ്ധ്യാത്മികതയിലൂന്നി നിന്നുകൊണ്ടു സമ്പത്തു് ആര്‍ജ്ജിച്ചാല്‍ അതു കലഹ കാരണമാവുകയില്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്നു യുവതലമുറ ധാരാളം പണം സമ്പാദിക്കുന്നുണ്ടെങ്കിലും അതില്‍ ആദ്ധ്യാത്മികസ്പര്‍ശം വളരെ കുറവെന്നു വിലയിരുത്തേണ്ടിവരും. പരിഹാരം, വളര്‍ന്നുവരുന്ന തലമുറയില്‍ ശരിയായ ജീവിത വീക്ഷണവും ശൈലിയും പകര്‍ന്നു നല്കുക എന്നതാണു്. ‘ചട്ടിയിലുള്ളതേ ചിരട്ടയില്‍ വരൂ’ എന്നൊരു ചൊല്ലുണ്ടു്. എന്താണോ നമ്മില്‍ ഉള്ളതു് അതേ പകര്‍ന്നു നല്കാന്‍ കഴിയൂ. അതു കൊണ്ടു് ആദ്യം മാതാപിതാക്കളാണു ഗൃഹപാഠം ചെയ്യേണ്ടതു്.
നല്ല അദ്ധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു മുന്‍പു വളരെയേറെ തയ്യാറെടുപ്പുകള്‍ നടത്തും. അത്തരക്കാരുടെ ക്ലാസ്സുകള്‍ ആനന്ദപ്രദവും ഒപ്പം വിജ്ഞാന പ്രദവുമായിരിക്കും. അവര്‍ക്കു കുട്ടികളെ ശരിയായി ചിന്തിപ്പിക്കാനും ഉത്തരം കണ്ടെത്താന്‍ പ്രാപ്തിയുള്ളവരാക്കാനും കഴിയും. അതേപോലെയാണു മാതാപിതാക്കളും. അവര്‍ ശരിയായാല്‍ കുട്ടികള്‍ ശരിയാകും. കുട്ടികള്‍ നേരെയായാല്‍ തലമുറ നേരെയാകും. തലമുറ നേരെയായാല്‍ നാടും നന്നാകും.”കൊച്ചു കുട്ടികളുടെ മനസ്സു് പുതിയതായി സിമൻ്റിട്ട തറപോലെയാണു്. അതില്‍ പതിയുന്ന കാല്പാടുകള്‍ മായുകയില്ല. അതവിടെ തെളിഞ്ഞുകിടക്കും. അതിനാല്‍ ചെറുപ്പകാലത്തു തന്നെ അവരില്‍ നല്ല സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. ആദ്യം പകര്‍ന്നു നല്കുന്ന ഈ സംസ്‌കാരമാണു് അവരുടെ ജീവിതത്തിൻ്റെ ആണിക്കല്ലു്.” അമ്മ നിര്‍ദ്ദേശിക്കുന്ന പരിഹാരവും ഒപ്പം മുന്നറിയിപ്പുമാണിതു്. അമ്മയുടെ ഈ വാക്കുകള്‍ അനുസരിച്ചാല്‍ നമുക്കു പുത്തന്‍ തലമുറയെപ്പറ്റി ഖേദിക്കേണ്ടി വരില്ല.
ഇന്നു ശരിയായ സംസ്‌കാരം പൊതുവിദ്യാഭ്യാസത്തില്‍നിന്നു പ്രതീക്ഷിക്കുക സാദ്ധ്യമല്ല. അതു കിട്ടരുതു് എന്നു മനഃപൂര്‍വ്വം ആരോ തീരുമാനിച്ചിട്ടുള്ളതുപോലെ തോന്നും ‘വിദഗ്ദ്ധരുടെ’ പദ്ധതികളും നിര്‍ദ്ദേശങ്ങളും കണ്ടാല്‍. ‘ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളംപോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. അതു രാഷ്ട്രീയത്തിൻ്റെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും. ‘ഇന്നു വിദ്യാലയങ്ങളിലും കലാലയങ്ങളിലുമെല്ലാം സൗഹൃദവും സന്മനസ്സുമല്ല സൃഷ്ടിക്കപ്പെടുന്നതു്. കാരുണ്യവും സഹാനുഭൂതിയുമല്ല ഉറവെടുക്കുന്നതു്. സമരസതയും സമന്വയവുമല്ല വളര്‍ത്തുന്നതു്. പോരാടുവാനാണു്, ആരോടെല്ലാമോ യുദ്ധം ചെയ്യാനാണു നയിക്കപ്പെടുന്നതു്.
പാഠ്യക്രമവും ശീര്‍ഷാസനത്തിലാണു്. ‘ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നു വച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരുപ്പിനുവേണ്ടി കാലു മുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കമ്പ്യൂട്ടര്‍പോലെയായിത്തീര്‍ന്നിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടുപോയിരിക്കുന്നു.’ അമ്മ ചൂണ്ടിക്കാണിച്ച ഈ നഷ്ടഹൃദയം നമുക്കു വീണ്ടെടുക്കാന്‍ കഴിയണം. പരിഹാരവും അമ്മ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. ‘വ്യക്തിമനസ്സു് മാറ്റിയെടുക്കണം. മാറ്റം വ്യക്തി മനസ്സില്‍നിന്നു് ആരംഭിച്ചാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം നടത്താന്‍ കഴിയും.’
ശരിയായ വ്യക്തിനിര്‍മ്മാണമാണു നടക്കേണ്ടതു്. ഈ വ്യക്തി മനസ്സിനെ പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതുകൊണ്ടാണു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്, കുട്ടികളുടെ മനസ്സില്‍ പതിയുന്ന പാടുകള്‍ ശ്രദ്ധിക്കണമെന്നു്. നല്ല കാഴ്ചയാണു കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അവരുടെ ഭാവനയും നല്ലതായിരിക്കും. കേള്‍ക്കുന്നതെല്ലാം നല്ലതാണെങ്കില്‍ കുട്ടി പറയുന്നതും നല്ല വാക്കുകളായിരിക്കും. ‘കണ്ടതും കേട്ടതുമാണു ജീവിതം.’ അങ്ങനെയല്ലേ ഒരു നരേന്ദ്രന്‍ സ്വാമി വിവേകാനന്ദനായതു്. അങ്ങനെയല്ലേ ഒരു കൊച്ചു ശിവന്‍ ഛത്രപതി ശിവജിയായതു്. അങ്ങനെയല്ലേ ഒരു നാണു നാരായണഗുരു സ്വാമിയായതു്; ഒരു കുമാരു മഹാകവി കുമാരനാശാനായതു്. മക്കള്‍ മാറാന്‍ അമ്മ മാറുക. അമ്മമാര്‍ക്കു മാറാന്‍ ‘അമ്മ’യെ അനുസരിക്കുക. ആരാധന മാത്രം പോരാ. അനുസരണവും വേണം.
ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ.
പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. അവിടെ സ്നേഹത്തിൻ്റെയും ശാന്തിയുടെയും അന്തരീക്ഷം നിലനിന്നിരുന്നു. കാരണം, അവര്‍ ആത്മീയത മനസ്സിലാക്കിയിരുന്നു. ജീവിതം എന്തെന്നും എന്തിനുവേണ്ടിയെന്നും അവര്‍ക്കറിയാമായിരുന്നു. അവര്‍ ജീവിതം പടുത്തുയര്‍ത്തിയിരുന്നതു് ആദ്ധ്യാത്മികതയിലായിരുന്നു. എന്നാല്‍ ഇന്നവയൊക്കെ വെറും മുത്തശ്ശിക്കഥകളായി മാറിയിരിക്കുന്നു.
ഇന്നു് ഒരു കുടുംബത്തില്‍ മൂന്നുപേരുണ്ടെങ്കില്‍ മൂന്നുപേരും ഒരു സമുദ്രത്തിലെ മൂന്നു ദ്വീപില്‍ കഴിയുന്നതുപോലെയാണു ജീവിക്കുന്നതു്. ഓരോരുത്തര്‍ക്കും അവരവരുടെതായ രീതിയുണ്ടു്. തമ്മില്‍ യാതൊരു യോജിപ്പുമില്ല. ആദ്ധ്യാത്മികത അറിഞ്ഞിരുന്നാല്‍, ഈ അവസ്ഥ നമ്മുടെ കുടുംബങ്ങളില്‍നിന്നെങ്കിലും ഒഴിവാക്കുവാന്‍ കഴിയും. ഹൃദയത്തെ ഹൃദയത്തോടടുപ്പിക്കുന്ന തത്ത്വമാണു് ആദ്ധ്യാത്മികത.
സമുദ്രത്തില്‍ നീന്താന്‍ പഠിച്ചവന്‍ സമുദ്രത്തിലെ തിരകളില്‍ നീന്തിരസിക്കും. ഓരോ തിരയും അവനു് ആനന്ദമരുളും. എന്നാല്‍ നീന്തലറിയാത്തവനാണെങ്കില്‍ തിരകളുടെ അടിയേറ്റു് മറിഞ്ഞുവീഴും. ഇതുപോലെ, ആദ്ധ്യാത്മികത അറിഞ്ഞവന്‍, ജീവിതത്തിലെ ഓരോ പ്രതിബന്ധത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടും. ഓരോ സാഹചര്യത്തെയും പ്രതിബന്ധത്തെയും പുഞ്ചിരിയോടെ നേരിടുക എന്നൊരു തത്ത്വമാണു് ആദ്ധ്യാത്മികത.
ആദ്ധ്യാത്മികതത്ത്വം മനസ്സിലാക്കാത്തവരാകട്ടെ ഒരു നിസ്സാരകാര്യമുണ്ടായാല്‍ മതി തകര്‍ന്നുപോകും. ഒരിടത്തു നില്ക്കുമ്പോള്‍, അറിയാതെയാണു് അമിട്ടു പൊട്ടുന്നതെങ്കില്‍, ഭയന്നു ഞെട്ടും. എന്നാല്‍ അറിഞ്ഞുകൊണ്ടു നിന്നാല്‍ ഞെട്ടിത്തളരില്ല. സാഹചര്യങ്ങളുടെ മുന്നില്‍ പതറില്ല. ചിലര്‍ക്കൊരു ധാരണയുണ്ടു്, ആദ്ധ്യാത്മികതയെന്നാല്‍ അന്ധവിശ്വാസമാണെന്നു്. പക്ഷേ, ആദ്ധ്യാത്മികത അന്ധകാരത്തെ അകറ്റുന്ന ആദര്‍ശമാണു്.
ചെറുപ്പക്കാര്‍ക്കു ശരിയായ തത്ത്വം പറഞ്ഞുകൊടുക്കാതെ പലരും അവരുടെ മനസ്സിനെ വഴിതെറ്റിക്കുകയാണു ചെയ്യുന്നതു്. ചിലര്‍ ചോദിക്കും, വിശക്കുന്നവനു മതം ഭക്ഷണമല്ലല്ലോ എന്നു്. ശരിയാണു്, പക്ഷേ, അമ്മ ചോദിക്കട്ടെ, സുഭിക്ഷമായി ഭക്ഷണം കഴിച്ചു് എയര്‍ക്കണ്ടീഷന്‍ മുറിയില്‍ വിശ്രമിക്കുന്നവരും വിമാനവും കപ്പലുമൊക്കെയുള്ളവരും വിഷം കുത്തിവച്ചും സ്വയം വെടിവച്ചും ട്രെയിനിൻ്റെ കീഴില്‍ തലവച്ചും ഫാനില്‍ കെട്ടിത്തൂങ്ങിയും മറ്റും ആത്മഹത്യ ചെയ്യുന്നതെന്തിനാണു്?
അപ്പോള്‍ ഈ ഭക്ഷണത്തില്‍നിന്നും ആഡംബരത്തില്‍നിന്നും നേടിയ സുഖത്തിനും അപ്പുറം മറ്റെന്തോ ഒന്നു് ഉള്ളതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നതു്. അപ്പോള്‍ നമ്മള്‍ സ്വീകരിക്കേണ്ടതു്, ജീവിതത്തില്‍ പകര്‍ത്തേണ്ടതു് എന്താണു്? മനസ്സമാധാനം തരുന്ന ആ തത്ത്വം. അതു് ആദ്ധ്യാത്മികമാര്‍ഗ്ഗംതന്നെ. മക്കളേ, ഈ വീടും സ്വത്തും മറ്റും സമ്പാദിക്കുന്നതും സ്ഥാനമാനങ്ങള്‍ നേടുന്നതും കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിക്കുന്നതുപോലെയാണു്. ഇതിനര്‍ത്ഥം വെറുതെയിരിക്കണമെന്നല്ല, കര്‍മ്മം ചെയ്യാതെ അലസരായിട്ടിരിക്കണമെന്നുമല്ല. കര്‍മ്മം ചെയ്യുന്നതു്, അതിൻ്റെ മര്‍മ്മം മനസ്സിലാക്കി വേണം, ബന്ധമില്ലാതെ ആയിരിക്കണം.
മക്കളേ, നമ്മളെല്ലാം ഒരേ ആത്മാവിൻ്റെ വിവിധരൂപങ്ങള്‍ മാത്രമാണു്. ഒരേ മിഠായി പല റാപ്പറുകളില്‍ പൊതിഞ്ഞിരിക്കുന്നതു പോലെ. പച്ച റാപ്പറില്‍ പൊതിഞ്ഞ മിഠായി, ചുവന്ന റാപ്പറിലെ മിഠായിയെ നോക്കി പറയും, ‘ഞാന്‍ വേറെ, നീ വേറെ’ എന്നു്. ചുവപ്പു നീലയെ നോക്കിപ്പറയും, ‘ഞാന്‍ വേറെ, നീ വേറെ’ എന്നു്. പൊതിഞ്ഞിരിക്കുന്ന റാപ്പര്‍ പൊളിച്ചു നോക്കിയാല്‍, എല്ലാം ഒന്നുതന്നെ. ഈയൊരു വ്യത്യാസമാണു നമ്മളിലും നിലനില്ക്കുന്നതു്. എന്നാല്‍ ഇതു മനസ്സിലാക്കാതെ, ബാഹ്യതയില്‍ ഭ്രമിച്ചു്, എന്തെല്ലാം പ്രശ്‌നങ്ങളാണു ലോകത്തില്‍ നടക്കുന്നതു്.
എന്തുകൊണ്ടു് ഈ യാഥാര്‍ത്ഥ്യം ജനങ്ങളറിയുന്നില്ല എന്നുചോദിച്ചാല്‍ നമ്മിലെ കുഞ്ഞുഹൃദയം നഷ്ടമായി. ഇതുമൂലം ആത്മസത്തയെ അറിയാന്‍ കഴിയുന്നില്ല, ബ്രഹ്മാനുഭൂതി നുകരാന്‍ സാധിക്കുന്നില്ല. അമ്മ കുഞ്ഞുഹൃദയം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, വിവേകത്തോടുകൂടിയ ഹൃദയമാണു്. ചിലര്‍ ചോദിക്കും കുഞ്ഞുങ്ങള്‍ക്കു വിവേകമില്ലല്ലോ എന്നു്. അവരുടെ വിശ്വാസവും ഭാവനാശക്തിയുമാണു ഇവിടെ അര്‍ത്ഥമാക്കുന്നതു്.
ഒരു കുട്ടി ഒരു കല്ലെടുത്തുവച്ചിട്ടു് ഇതു സപ്രമഞ്ചം എന്നുപറഞ്ഞാല്‍ ആ കുട്ടിക്കു് അതു സപ്രമഞ്ചംതന്നെയാണു്. അതിൻ്റെ മുന്നില്‍ ഒരു കമ്പും പിടിച്ചു വാളേന്തിയ രാജാവിനെപ്പോലെ നില്ക്കുന്ന അവൻ്റെ ഭാവം താന്‍ രാജാവാണെന്നുതന്നെയാണു്. അവൻ്റെ വര്‍ത്തമാനവും ഭാവവും എല്ലാം അതേമട്ടിലാണു്. താനിരിക്കുന്നതു കല്ലിലാണെന്നോ; കൈയിലുള്ളതു വാളല്ല വടിയാണെന്നോ, അവന്‍ ചിന്തിക്കുന്നില്ല. അവനെ സംബന്ധിച്ചു് അവൻ്റെ കൈയിലുള്ളതു യഥാര്‍ത്ഥ വാളുതന്നെ. ഈയൊരു ഭാവനാശക്തിയും വിശ്വാസവും നിഷ്കളങ്കതയും നമുക്കു നഷ്ടമായി. പകരം അസൂയയുടെയും കുശുമ്പിൻ്റെയും ഒരു പ്രതിരൂപം മാത്രമായി മാറിയിരിക്കുന്നു.
ഈ നിഷ്കളങ്കത നിറഞ്ഞ ഹൃദയവും വിവേകം നിറഞ്ഞ ബുദ്ധിയും ആണു് ആത്മീയജീവിക്കു് അവശ്യംവേണ്ടതു്. അതുണ്ടെങ്കിലേ അനുഭൂതി നുകരാന്‍ കഴിയൂ. അങ്ങനെയുള്ളവൻ്റെ ജീവിതത്തിലേക്കു ദുഃഖത്തിനോ നിരാശയേ്ക്കാ കടന്നുചെല്ലാന്‍ സാദ്ധ്യമല്ല. മക്കളേ, ശാന്തി അനുഭവിക്കണമെങ്കില്‍ നിഷ്‌കളങ്കഹൃദയം കൂടാതെ പറ്റില്ല. നിഷ്‌കളങ്കഹൃദയത്തിലേ ഈശ്വരനു വസിക്കുവാന്‍ സാധിക്കൂ.
അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു് ഈ സംഭവം നടന്നതു്. എന്നാലും ഇപ്പോഴും അതെൻ്റെ ഓര്‍മ്മകളില്‍ പുതുമയോടെ നിറഞ്ഞുനില്ക്കുന്നു. അന്നു ഞാന്‍ ആശ്രമത്തിലെ അന്തേവാസിയായിട്ടു് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും; എയിംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടു് ഏകദേശം അഞ്ചു വര്‍ഷവും. എൻ്റെ പാസ്പോര്‍ട്ടു് എങ്ങനെയോ നഷ്ടപ്പെട്ടു പോയതുകൊണ്ടു പുതിയതു് ഒരെണ്ണം വാങ്ങാനായി ചെന്നൈയിലെ അമേരിക്കന്‍ എംബസിയിലേക്കു പോയതായിരുന്നു ഞാന്‍.
രാത്രി ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കുള്ള ഒരു ട്രെയിനിലാണു ഞാന്‍ തിരിച്ചുവന്നതു്. എൻ്റെ മുന്നിലെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍ ഇരുന്നിരുന്നു. അദ്ദേഹം സ്ഥലത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഒരു പ്രാസംഗികനായിരുന്നു എന്നു് അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. എൻ്റെ അടുത്തിരുന്നിരുന്ന ഒരു സ്ത്രീ എനിക്കു് ഒരു കപ്പു ചായ നീട്ടി. ഞാന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”വേണ്ട, കുറച്ചു മുന്‍പു കുടിച്ചു.”
ഞാന്‍ മലയാളം സംസാരിക്കുന്നതു കേട്ടപ്പോള്‍ മുന്‍പിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ കണ്ണുകള്‍ അദ്ഭുതംകൊണ്ടു വിടര്‍ന്നു. ”നിങ്ങള്‍ അമ്മയുടെ ആശ്രമത്തില്‍നിന്നു വരികയാണോ?” അദ്ദേഹം അന്വേഷിച്ചു. എൻ്റെ വെള്ളവസ്ത്രം കണ്ടപ്പോള്‍ അദ്ദേഹം ഊഹിച്ചിരിക്കണം. ”അതെ, അമ്മയെ അറിയാമോ?”ഞാന്‍ ചോദിച്ചു.
എന്നെ നേരിടാന്‍വേണ്ടി അദ്ദേഹം നിവര്‍ന്നിരുന്നു. ”എനിക്കമ്മയെ വിശ്വാസമൊന്നുമില്ല.” പരിഹാസത്തോടെ അദ്ദേഹം തുടര്‍ന്നു, ”ഞാനൊരു ചോദ്യം ചോദിച്ചോട്ടേ?”
അദ്ദേഹത്തിൻ്റെ ചോദ്യം ചെയ്യല്‍ രാത്രി മുഴുവന്‍ നീണ്ടു നിന്നു. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ‘മംഗ്ലീഷി’ലാണു ഞങ്ങള്‍ സംസാരിച്ചതു്. ചുറ്റുമുള്ളവര്‍ക്കു് അതൊരു നല്ല കാഴ്ചയായിരുന്നു. പാശ്ചാത്യയായ ഒരു ബ്രഹ്‌മചാരിണിയും ഒരു കമ്മ്യൂണിസ്റ്റ് വാഗ്മിയുമായുള്ള വാക്തര്‍ക്കം പലരും ഉറങ്ങാതെ, കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാധാരണഗതിയില്‍ അങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ വിരണ്ടു പോയേനെ. എല്ലാവരും കേട്ടുകൊണ്ടിരിക്കെ ഒരു അപരിചിതനോടു് ഒറ്റയ്ക്കു തര്‍ക്കിക്കേണ്ടി വരികയാണെങ്കില്‍, ഞാനതു നേരിടാതെ ഒഴിഞ്ഞു മാറിയേനെ. എന്നാല്‍ അന്നു് ആ രാത്രിയില്‍ അമ്മയുടെ കാരുണ്യത്തിൻ്റെ ഒരു നേര്‍ത്ത നൂല്‍വെട്ടം എന്നിലേക്കു് ഒഴുകിയെത്തുന്നതു ഞാന്‍ അനുഭവിച്ചറിഞ്ഞു. ഒരിക്കലും ക്ഷോഭത്തിനടിമപ്പെടാതെ, ശാന്തമായ ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ വാക്ശരങ്ങളെ നേരിട്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല.
എന്നെ മനഃപൂര്‍വ്വം തളര്‍ത്തണം എന്നുദ്ദേശിച്ചുകൊണ്ടുതന്നെയാണു് അദ്ദേഹം സംസാരിച്ചിരുന്നതു്. ഏതു മതത്തില്‍പ്പെട്ടവരെയും തര്‍ക്കിച്ചു തോല്പിക്കാന്‍ വേണ്ടിയായിരിക്കണം, എല്ലാ മതത്തിൻ്റെയും ഗ്രന്ഥങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നോടു ചോദിച്ച ചോദ്യങ്ങളൊന്നും സത്യത്തില്‍ എനിക്കു് ഓര്‍മ്മയില്ല. അവയ്ക്കു മറുപടി പറഞ്ഞിരുന്നതു ഞാനല്ലല്ലോ. എന്നാല്‍ അദ്ദേഹത്തിൻ്റെ ഓരോ ചോദ്യത്തിനും എന്നില്‍നിന്നു വന്ന മറുപടി കേട്ടപ്പോള്‍ അവസാനം കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതുതന്നെയാണു് അമ്മ പ്രവര്‍ത്തിച്ചു കാണിക്കുന്നതു് എന്നു് അദ്ദേഹം സമ്മതിച്ചു.
ഈശ്വരനെ മാറ്റിനിര്‍ത്തിയാല്‍, അദ്ദേഹം പറഞ്ഞ നീതിശാസ്ത്രവും ജീവിതമൂല്യങ്ങളും അമ്മയുടെ ഉപദേശങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അമ്മയുടെ ആദ്ധ്യാത്മികേപദേശങ്ങള്‍ വളരെ പ്രായോഗികമാണു്, ഏതു നാട്ടിലെയും ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പിന്‍തുടരാന്‍ കഴിയുന്നവയാണു്.
അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കും ഉന്നയിച്ച തര്‍ക്കങ്ങള്‍ക്കുമെല്ലാം വളരെ ആധികാരികമായും വ്യക്തമായും ഞാന്‍ മറുപടി പറഞ്ഞു എന്നതു മാത്രമല്ല അദ്ഭുതം. എനിക്കു് അതിനു മുന്‍പു് അറിവില്ലായിരുന്ന കാര്യങ്ങള്‍പ്പോലും ഞാന്‍ പറഞ്ഞു കളഞ്ഞു! പറയുന്ന വസ്തുതകളെല്ലാം മഹാത്മാഗാന്ധിയെയും സനാതനധര്‍മ്മത്തിലെ മറ്റു മഹാത്മാക്കളെയും ഉദ്ധരിച്ചു ഞാന്‍ ന്യായീകരിക്കുന്നതു കേട്ടപ്പോള്‍ കേള്‍ക്കുന്നവര്‍ എല്ലാവരും അദ്ഭുതത്തോടെ എന്നെ ഉറ്റുനോക്കുന്നതു ഞാന്‍ അറിഞ്ഞു. സത്യം പറയാമല്ലോ, അവരെക്കാള്‍ അദ്ഭുതം എനിക്കായിരുന്നു. അമ്മയുടെ മകള്‍ എന്ന നിലയില്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയിരിക്കുമ്പോഴും ഇതൊന്നും എൻ്റെ കഴിവല്ല എന്ന പൂര്‍ണ്ണബോദ്ധ്യമുള്ളതുകൊണ്ടു് ഉള്ളിൻ്റെയുള്ളില്‍ വിനയത്തോടെയും എളിമയോടെയും ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചു.
ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. എനിക്കു് ഇറങ്ങേണ്ട സമയമായി. അതുവരെ എന്നോടു തര്‍ക്കിച്ചുകൊണ്ടിരുന്നയാള്‍ പുഞ്ചിരിയോടെ പറഞ്ഞു, ”ജീവിതത്തില്‍ ആദ്യമായാണു് എൻ്റെ എതിരാളിയുടെ വാദങ്ങള്‍ ഞാന്‍ സമ്മതിച്ചുകൊടുക്കുന്നതു്.” തുടര്‍ന്നു് അദ്ദേഹം രാത്രി മുഴുവന്‍ ഉറങ്ങാതെ ഞങ്ങളുടെ തര്‍ക്കം ശ്രദ്ധിച്ചിരുന്നവരോടു പറഞ്ഞു, ”അവരുടെ അഭിപ്രായങ്ങള്‍ ശരിയാണു് എന്നു സമ്മതിച്ചുകൊടുക്കുന്നതില്‍ എനിക്കു സന്തോഷമുണ്ടു്.”
എല്ലാവരും കൈയടിച്ചു. ഞാന്‍ പറഞ്ഞു, ”എനിക്കിതൊക്കെ പറയാന്‍ കഴിഞ്ഞതു് അമ്മയുടെ അനുഗ്രഹംകൊണ്ടു മാത്രമാണു്. ഞാനൊരു ഉപകരണം മാത്രം. ഒരു പൊട്ടിയ സംഗീതോപകരണംകൊണ്ടുപോലും മഹത്തായ സംഗീതം സൃഷ്ടിക്കാന്‍ കഴിയുന്ന സംഗീതജ്ഞനെപ്പോലെയാണു് അമ്മ.”
ആശ്രമത്തിലേക്കു തിരിച്ചെത്തിയപ്പോഴും ഒരേസമയം അദ്ഭുതവും സന്തോഷവുമുണര്‍ത്തിയ ഈ സംഭവമായിരുന്നു എൻ്റെ മനസ്സില്‍. അന്നു ദര്‍ശനമില്ലാത്ത ദിവസമായിരുന്നു. അമ്മ പതിവുപോലെ മക്കളുടെകൂടെ ധ്യാനിക്കാനായി ഹാളിലേക്കു വന്നു. ധ്യാനത്തിനുശേഷം അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ അന്നു പതിവിനു വിപരീതമായി ധ്യാനത്തിനുശേഷം അമ്മ സംസാരിക്കാന്‍ തുടങ്ങി.
”നമഃശിവായ മക്കളേ! ഇന്നു മക്കളുടെ ചോദ്യങ്ങള്‍ക്കു് ഉത്തരം പറയുന്നതിനു പകരം അമ്മ മക്കളോടു ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുകയാണു്. നിങ്ങള്‍ക്കു് എന്താണു പറയാനുള്ളതെന്നു് അമ്മ കേള്‍ക്കട്ടെ. നിങ്ങള്‍ ബസ്സിലോ ട്രെയിനിലോ ഒരു യാത്ര പോകുകയാണെന്നിരിക്കട്ടെ, നിങ്ങളുടെ മുന്‍പില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണു് ഇരിക്കുന്നതെന്നു വിചാരിക്കൂ. അയാള്‍ മക്കളോടു് ഇങ്ങനെ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്താണു മറുപടി പറയുക?” തുടര്‍ന്നു് അമ്മ തലേ ദിവസം ഞാന്‍ ട്രെയിനില്‍ കണ്ട മനുഷ്യന്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ ഓരോന്നും വിട്ടുപോകാതെ വഴിവഴിയായി ചോദിച്ചു.
ഞാന്‍ ഒരു ബിംബം കണക്കെ അമ്മയെ നോക്കിയിരുന്നു. എനിക്കു് ഒന്നും ശബ്ദിക്കാനാകുന്നില്ല. പലരും പല ഉത്തരങ്ങളും പറയുന്നുണ്ടു്. അമ്മ കുറച്ചുനേരം മക്കള്‍ പറയുന്നതു കേട്ടിരുന്നു. പിന്നെ പറഞ്ഞു, ”മക്കളു പറയുന്നതു ശരിതന്നെ. പക്ഷേ, ഇതും കൂടി പറഞ്ഞാല്‍ കൂടുതല്‍ നന്നാകും.”
എന്നിട്ടു് അമ്മ ഞാന്‍ തലേ ദിവസം പറഞ്ഞ ന്യായങ്ങളെല്ലാം വിട്ടുപോകാതെ പറഞ്ഞു. ഞാന്‍ അപ്പോഴും ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണു്. അമ്മ ചോദിച്ചപ്പോള്‍ എനിക്കു് ഒരക്ഷരംപോലും മറുപടി പറയാന്‍ പറ്റുന്നില്ല. ഞാന്‍തന്നെയാണു തലേദിവസം നിന്നെക്കൊണ്ടു് ഇതെല്ലാം പറയിച്ചതു് എന്നു് എനിക്കു സ്പഷ്ടമാക്കിത്തരികയായിരുന്നോ അമ്മ?
പിന്നീടു് അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തേക്കു് ഓടിച്ചെന്നു, എനിക്കു ട്രെയിനിലുണ്ടായ അനുഭവത്തെപ്പറ്റി പറഞ്ഞു. അമ്മ പുരികമുയര്‍ത്തി, കണ്ണു വിടര്‍ത്തി അദ്ഭുതഭാവത്തോടെ എല്ലാം കേട്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ നിഷ്‌കളങ്കതയോടെ ചോദിച്ചു, ”ആണോ മോളേ!” • (വിവ: പത്മജ ഗോപകുമാര്‍)