സിസിലി വില്ലകാമ്പ് തോബെ

എൻ്റെ ആദ്യദർശനം

കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു.

അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ ആഹ്ളാദിച്ചു. റാപ്പർ തുറന്നു നോക്കിയപ്പോൾ മനോഹരമായ ഒരു മുഖചിത്രം, അമ്മയും ഒരു കുഞ്ഞും. ‘ഇവൻ എൻ്റെ മകനെപ്പോലെ ഇരിക്കുന്നല്ലോ!’ എന്നാണു പെട്ടെന്നു് എനിക്കു തോന്നിയതു്. ഞാൻ സൂക്ഷിച്ചു നോക്കി. എനിക്കു വിശ്വസിക്കാനായില്ല. അതു് എൻ്റെ മകൻതന്നെയായിരുന്നു. ഞാൻ ഓർത്തു നോക്കി. 2006ൽ ബാഴ്‌സലോണയിൽ വച്ചാണു് ആ ഫോട്ടോ എടുത്തതു്. അമ്മയ്ക്കു കൊടുക്കാനായി ആ മഞ്ഞ റോസാപുഷ്പം വാങ്ങിയതു് എനിക്കു നല്ല ഓർമ്മയുണ്ടു്.

ഇതു വളരെ അദ്ഭുതകരമായി എനിക്കു തോന്നി. ജീവിതത്തിൽ ആദ്യമായാണു ഞാൻ മാതൃവാണി വരുത്തുന്നതു്, അതും ചൈനയിൽ. എന്നിട്ടു് ആദ്യമായി എനിക്കു കിട്ടുന്ന മാതൃവാണിയുടെ മുഖചിത്രത്തിൽ അമ്മയോടൊപ്പം സ്‌പെയിനിൽവച്ചെടുത്ത എൻ്റെ മകൻ്റെ ഫോട്ടോ! അമ്മേ! ഇതെത്ര മനോഹരമായ പ്രസാദം! ‘എവിടെപ്പോയാലും എൻ്റെ ഹൃദയത്തിൽനിന്നു നിനക്കു പോകാനാകില്ല’ എന്നു് അമ്മ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നോ? ‘നീ ഒരിക്കലും തനിച്ചല്ല, ഞാനുണ്ടു് എപ്പോഴും നിൻ്റെ കൂടെ’ എന്നു സമാധാനിപ്പിക്കുകയായിരുന്നോ?

2010 ജൂലായിലാണു ഞാൻ ഷാങ്ഹായിൽ താമസിക്കാൻ തുടങ്ങിയതു്. ആദ്യം എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. ചൈനക്കാർ നല്ലവരൊക്കെയാണു്, എനിക്കവരെ ഇഷ്ടവുമായിരുന്നു. എന്നാൽ യൂറോപ്പിലെതിൽനിന്നും വളരെ വ്യത്യസ്തമാണു ചൈനയിലെ ജീവിതരീതികൾ. അതു് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു.

അമ്മയെക്കുറിച്ചുള്ള ബുക്കുകളും സീഡികളും അമ്മയുടെ ഫോട്ടോകളുമെല്ലാം ഞാൻ ചൈനയിലേക്കു കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇൻ്റർനെറ്റിൽ എത്ര പരതിയിട്ടും അവിടെ അടുത്തെങ്ങും അമ്മയുടെ ഒരു സത്സംഗസമിതിപോലും എനിക്കു കണ്ടെത്താനായില്ല.

2011 ഫെബ്രുവരിയിൽ എൻ്റെ ഭർത്താവിൻ്റെ സഹോദരൻ പെട്ടെന്നു മരിച്ചു. ഞങ്ങൾ, ഞാനും എൻ്റെ ഭർത്താവും മകനും വളരെ ദുഃഖിച്ചു. ഈ ദുഃഖംകൊണ്ടായിരിക്കണം, ഞാൻ അമ്മയുടെ സാന്നിദ്ധ്യം കൂടുതൽ ആഗ്രഹിക്കാൻ തുടങ്ങി. ഒരു ദിവസം ഞാൻ അമ്മയോടു കരഞ്ഞുകൊണ്ടു പ്രാർത്ഥിച്ചു, ”അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ടു് എന്നു് എനിക്കറിയാം. പക്ഷേ, ഇവിടെ, ഷാങ്ഹായിൽ അമ്മയുടെ മക്കളുടെ കൂട്ടിനു് അമ്മയുണ്ടാവണമെന്നു ഞാൻ കൊതിക്കുന്നു അമ്മേ! ഇവിടെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു.”

അമ്മയുടെ ഭക്തരെ കാണാൻ, അവരോടു് അമ്മയെക്കുറിച്ചു സംസാരിക്കാൻ, അവർ പറയുന്നതു കേൾക്കാൻ കഴിയാതെ എൻ്റെ ഹൃദയം വിങ്ങി. എനിക്കറിയാവുന്ന അമ്മയുടെ മക്കളോടൊക്കെ ഞാൻ ഇമെയിൽ ചെയ്തു് അന്വേഷിച്ചു, ഷാങ്ഹായിൽ അവർക്കു് ഏതെങ്കിലും അമ്മയുടെ ഭക്തരെ അറിയാമോ എന്നു്. അവർക്കാർക്കും അറിയില്ലായിരുന്നു. ”എൻ്റെ അമ്മേ, യൂറോപ്പിലായിരുന്നപ്പോൾ എനിക്കു് അവസരം കിട്ടിയിട്ടും ഞാൻ ധ്യാനം (അമൃതയോഗ) പഠിച്ചില്ലല്ലോ. ഇപ്പോൾ വൈകിപ്പോയി. ഈ ഏകാന്തത മാറ്റാൻ ഞാനിനി എന്തുചെയ്യും?” ഞാൻ സ്വയം കുറ്റപ്പെടുത്തി.

മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു ഇമെയിൽ കിട്ടി. അയച്ചിരിക്കുന്നതു് അമ്മയുടെ ഒരു ബ്രഹ്‌മചാരിണിയാണു്. മെയിൽ വായിച്ചു ഞാൻ അദ്ഭുതപ്പെട്ടു പോയി. അമ്മയുടെ ആശ്രമത്തിലെ ഒരു സ്വാമിജി അമൃത യോഗ പഠിപ്പിക്കാനായി ഷാങ്ഹായിൽ വരുന്നുവെന്നു്! മക്കളുടെ പ്രാർത്ഥന അമ്മ എത്ര എളുപ്പം കേൾക്കുന്നു! ശ്രേയസ്സിനു വേണ്ടതെല്ലാം എത്ര വ്യഗ്രതയോടെ ഒരുക്കിത്തരുന്നു! യോഗ പഠിക്കുന്നതിനിടയിലാണു ഞാൻ ലൈലിയെ പരിചയപ്പെട്ടതു്. അവർ ഷാങ്ഹായിലുള്ള അമ്മയുടെ ഒരു ഭക്തയാണു്. ഒരു ചൈനാക്കാരി. അവരും ഞാനും കൂടി ഷാങ്ഹായിലെ ആദ്യത്തെ സത്സംഗം എൻ്റെ വീട്ടിൽ തുടങ്ങി.

ആദ്യമായി പൂജ ചെയ്യാനായി സ്വാമിജിതന്നെ എത്തി. വെറും പത്തു ദിവസം മുൻപു് എനിക്കു ഷാങ്ഹായിൽ അമൃതയോഗ പഠിക്കാൻ പറ്റുമെന്നോ അമ്മയുടെ ആശ്രമത്തിലെ ഒരു സ്വാമിജി എൻ്റെ വീട്ടിൽ വന്നു സത്സംഗം നടത്തുമെന്നോ എൻ്റെ മകൻ്റെ പിയാനോവിൽ ഭജന വായിക്കുമെന്നോ എനിക്കു ചിന്തിക്കാൻപോലും ആവില്ലായിരുന്നു. അന്നുമുതൽ എല്ലാ ആഴ്ചയും ഷാങ്ഹായിൽ ഓരോ സ്ഥലങ്ങളിൽ ഞങ്ങളെല്ലാം ഒന്നിച്ചുകൂടി അമ്മയുടെ ഭജന നടത്തി തുടങ്ങി; അങ്ങനെ ഷാങ്ഹായിൽ ‘അമൃതകുടുംബ’ത്തിനു തുടക്കമായി.

”നിങ്ങൾ എപ്പോഴാണു് ആദ്യമായി അമ്മയെ കണ്ടതു്?” എന്നോടു പലരും ചോദിക്കാറുണ്ടു്.

”ഞാൻ ആദ്യമായി അമ്മയെ കണ്ടതു് ഒരു സ്വപ്‌നത്തിലാണു്,” എന്നാണു ഞാൻ ഉത്തരം പറയാറു്.

1991ൽ എനിക്കു പതിനേഴു വയസ്സുള്ളപ്പോൾ എൻ്റെ അച്ഛൻ മരിച്ചു. വളരെ ഔദാര്യമുള്ള, മഹാമനസ്‌കനായ, എപ്പോഴും തമാശ പറയുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു എൻ്റെ അച്ഛൻ. അച്ഛൻ്റെ മരണത്തിനു ശേഷം ആറു വർഷം ഞാൻ കെട്ടിടം, ഭൂമി മുതലായവ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടു.

ആ കാലത്തു് എന്നെ സഹായിക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമില്ലായിരുന്നു. ഈ ലോകത്തു വല്ലാതെ ഒറ്റപ്പെട്ടുപോയിരുന്ന ഞാൻ ദുഃഖവും ഏകാന്തതയും സഹിക്കാനാകാതെ മരിക്കാൻ തീരുമാനിച്ചു. മരണശേഷം എന്താണുണ്ടാവുക എന്നതിനെക്കുറിച്ചു് എനിക്കു് ഉറപ്പില്ല. എന്തായാലും എൻ്റെ അച്ഛൻ്റെ അടുത്തെത്താൻ കഴിയണം എന്നായിരുന്നു എൻ്റെ ഉദ്ദേശ്യം.

ആ സമയത്താണു ഞാനാ ‘സ്വപ്‌നം’ കണ്ടതു്. സ്വപ്‌നത്തിൽ ഞാനെൻ്റെ അച്ഛനെ കണ്ടു. അച്ഛനെ ഞാൻ കെട്ടിപ്പിടിച്ചു. അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ”നീ ഇങ്ങനെ എന്നെ ഓർത്തു സങ്കടപ്പെട്ടിരിക്കാൻ പാടില്ല. ഞാനിപ്പോൾ എവിടെയാണെന്നു നിനക്കു കാണിച്ചു തരാം.” അച്ഛൻ എന്നെ കൈപിടിച്ചു കൊണ്ടുപോയി. ആ ലോകം എനിക്കു വാക്കുകൾകൊണ്ടു വിവരിക്കാനാകില്ല. അവിടെ ആനന്ദവും പ്രേമവും നിറഞ്ഞുനിന്നിരുന്നു.

ഞാൻ സന്തോഷംകൊണ്ടു് ഉന്മത്തയായി അച്ഛനെ വീണ്ടുംവീണ്ടും ആലിംഗനം ചെയ്തു. വെളുത്ത വസ്ത്രം ധരിച്ച പലരും എന്നെ കാണാൻ വന്നു. അവർ അടുത്തു വന്നപ്പോൾ എനിക്കു മനസ്സിലായി, വെള്ള വസ്ത്രം ധരിച്ചിരിക്കയല്ല, വെളുത്ത പ്രകാശത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കയാണു്. അവർ പറയുന്നതു് എന്താണെന്നു് എനിക്കു മനസ്സിലായില്ല. എന്നാൽ അവരുടെ സ്നേഹം എനിക്കു് അനുഭവിക്കാൻ കഴിഞ്ഞു.

ഞാൻ സന്തോഷവതിയായി, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി അവരുടെ നടുവിൽ നില്ക്കുമ്പോഴാണു് ആ സ്ത്രീ വന്നതു്. കറുത്ത മുടിയും ഇരുണ്ട നിറവും പ്രേമവും കാരുണ്യവും നിറഞ്ഞ കണ്ണുകളുമുള്ള ഒരു സ്ത്രീ. ”ഞാൻ അമ്മയാണു്” അവരെന്നോടു പറഞ്ഞു. ”ഞാൻ നിനക്കു് ഒരു സാധനം കാണിച്ചു തരാം. ”

അവരെന്നെ ഒരു ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. ചുമരുകളില്ലാത്ത, നാലുവശത്തും തൂണുകളോടു കൂടിയ, ചതുരത്തിലുള്ള ഒരു ക്ഷേത്രമായിരുന്നു അതു്. അതിൻ്റെ നടുവിൽ പ്രകാശംകൊണ്ടുള്ള ഒരു പിരമിഡു്. അതു ചൂണ്ടിക്കാണിച്ചിട്ടു് അവരെന്നോടു പറഞ്ഞു, ”ഇതാണു സത്യം. ഇതൊരിക്കലും മറക്കരുതു്.” ഞാനങ്ങനെ അവരുടെ അടുത്തു് ആഹ്ളാദിച്ചു നില്ക്കുമ്പോൾ അച്ഛൻ എൻ്റെ അടുത്തുവന്നു് എനിക്കു തിരിച്ചുപോകാൻ സമയമായി എന്നു് അറിയിച്ചു. എന്നാൽ ആ ലോകം വിട്ടു വരാൻ എനിക്കു തീരെ സമ്മതമുണ്ടായിരുന്നില്ല.

”എന്നോടു് എന്തിനാണു തിരിച്ചു പോകാൻ പറയുന്നതു്? ആനന്ദവും സ്നേഹവും നിറഞ്ഞ ഈ ലോകത്തിൽ എനിക്കു ജീവിക്കണം” ഞാൻ അച്ഛനോടു പറഞ്ഞു. പക്ഷേ, എൻ്റെ സമയം കഴിഞ്ഞുവെന്നും തിരിച്ചു പോകാതെ പറ്റില്ല എന്നും അച്ഛൻ തീർത്തു പറഞ്ഞു. ഞാൻ ഉറക്കമുണർന്നു. അപ്പോഴും ഞാൻ വളരെ ആഹ്ളാദഭരിതയായിരുന്നു.

ഇന്നലെവരെ ഞാൻ കണ്ട ലോകമല്ല ഇപ്പോൾ എനിക്കു ചുറ്റും. എൻ്റെ ഹൃദയത്തിനു് ഇപ്പോൾ കൂടുതൽ സ്വച്ഛത വന്നിരിക്കുന്നു. സർവ്വ ചരാചരങ്ങളോടും എനിക്കു നന്ദി തോന്നുന്നു. എൻ്റെ ചുറ്റും കാണുന്നവരൊക്കെ ഞാൻതന്നെയാണെന്നു മനസ്സിലാകുന്നു. അതു് അദ്ഭുതകരമായ ഒരു തിരിച്ചറിവാണു്.

ഈ ‘സ്വപ്‌നം’ കാണുന്നതിനു മുൻപും എനിക്കു് ഈശ്വരനിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ എനിക്കു മതം ഉണ്ടായിരുന്നില്ല. ഹിന്ദുമതത്തെക്കുറിച്ചോ ബുദ്ധമതത്തെക്കുറിച്ചോ എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു്, ദുഃഖം വരുമ്പോഴൊക്കെ ഞാൻ ഈ സ്വപ്‌നം ഓർക്കുമായിരുന്നു. പ്രേമവും കാരുണ്യവും നിറഞ്ഞ ഒരു ലോകം ഈ പ്രപഞ്ചത്തിൽ എവിടെയോ ഉണ്ടു് എന്ന ഉറപ്പു് എനിക്കു് ആശ്വാസം തരുമായിരുന്നു.

2004ൽ ഞാൻ ബാഴ്‌സലോണയിലാണു താമസിച്ചിരുന്നതു്. എൻ്റെ മകനു് അന്നു രണ്ടു മാസമായിരുന്നു പ്രായം. ഒരു ദിവസം ഞാൻ നടക്കാൻ പോയപ്പോൾ എനിക്കൊരു നോട്ടീസ് കിട്ടി. അതിൽ അമ്മയുടെ ഫോട്ടോ ഉണ്ടായിരുന്നു. ”ഞാൻ സ്വപ്‌നത്തിൽ കണ്ട സ്ത്രീയെപ്പോലെയുണ്ടല്ലോ ഇവർ. പേരും അതുതന്നെ, അമ്മ! ഇതെങ്ങനെ സംഭവിച്ചു?” എന്നാണു ഞാൻ അദ്ഭുതത്തോടെ ചിന്തിച്ചതു്.

പ്രേമത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമൊക്കെ ആ നോട്ടീസിൽ എഴുതിയിരുന്നതു വായിച്ചപ്പോൾ അതു് എൻ്റെ അച്ഛൻ്റെ ലോകത്തുനിന്നു വരുന്ന സന്ദേശംപോലെയാണു് എനിക്കു തോന്നിയതു്. ആ നോട്ടീസ് ഞാൻ വീട്ടിലേക്കു കൊണ്ടു വന്നു. ഞാൻ സ്വപ്‌നത്തിൽ കണ്ട ആ സ്ത്രീ യഥാർത്ഥത്തിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നു് എനിക്കു വിശ്വസിക്കാനായില്ല. അടുത്ത മാസം അമ്മ ബാഴ്‌സലോണയിൽ വരുന്നു എന്നാണു നോട്ടീസിൽ പറഞ്ഞിരിക്കുന്നതു്.

ആ വർഷം എനിക്കു് അമ്മയെ കാണാനായില്ല. അമ്മയുടെ പ്രോഗ്രാം സമയത്തു് എൻ്റെ മകനെ ഡോക്ടറെ കാണിക്കാൻവേണ്ടി എനിക്കു ഫ്രാൻസിലേക്കു പോകേണ്ടി വന്നു. എന്നാൽ ഞാൻ ആ നോട്ടീസ് കളയാതെ ഒരു നിധിപോലെ സൂക്ഷിച്ചു. അടുത്ത വർഷം ഒരു വയസ്സു് പ്രായമായ എൻ്റെ മകനുമൊന്നിച്ചു ഞാൻ അമ്മയുടെ പ്രോഗ്രാമിനു പോയി.

അമ്മയെ ആദ്യമായി നേരിട്ടു കണ്ടപ്പോൾ, അമ്മയിൽനിന്നു പുറപ്പെടുന്ന ആ പ്രേമപ്രവാഹത്തിൻ്റെ തരംഗങ്ങൾ അനുഭവിക്കാനായപ്പോൾ എനിക്കു് അജ്ഞാതമായ ആ ഉന്നതലോകത്തു വളരെ കാലം മുൻപു ഞാൻ കണ്ടതു് ഇതേ അമ്മയെതന്നെയായിരുന്നുവെന്നു് ഉറപ്പായി. അമ്മ ഒരേ സമയത്തു് എല്ലാ ലോകങ്ങളിലും ഉണ്ടു് എന്നു പറയുന്നതു സത്യമാണെന്നു് എനിക്കു ബോദ്ധ്യമുണ്ടു്. ഞാനതിനു സാക്ഷിയാണല്ലോ.

അമ്മയുടെ അമേരിക്കക്കാരിയായ ഭക്ത ലൊറേറ്റയെ (നിത്യ പ്രിയ) ഞാൻ ഷാങ്ഹായിൽവച്ചു കാണുമ്പോൾ അവർ കാൻസർ ബാധിച്ചു് അത്യാസന്നനിലയിലായിരുന്നു. അമേരിക്കയിൽനിന്നും വളരെ വ്യത്യസ്തമായ സംസ്‌കാരമുള്ള ചൈനയിൽ അവസാന കാലത്തു നിത്യപ്രിയ വളരെ മാനസികസംഘർഷത്തിലായിരുന്നു. ഞാൻ അപ്പോൾ അവരോടു് എൻ്റെ അനുഭവം പറഞ്ഞു.

വളരെ ആനന്ദവും പ്രേമവും നിറഞ്ഞ ഒരു ലോകമാണു നമ്മെ കാത്തിരിക്കുന്നതെന്നും മരണശേഷം നമ്മൾ ഏതു ലോകത്തു പോയാലും അവിടെ അമ്മ ഉണ്ടാകുമെന്നും ഇതു ഞാൻ അനുഭവിച്ചു് അറിഞ്ഞതാണെന്നും അവരോടു ഞാൻ പറഞ്ഞു. എൻ്റെ അനുഭവം കേട്ടപ്പോൾ അവർക്കു വളരെ ആശ്വാസമായി. മരണശേഷം നമ്മൾ ഏതു ലോകത്തു ചെന്നാലും അമ്മ നമ്മെ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നു കേട്ടപ്പോൾ മുതൽ അവർ വളരെ പ്രതീക്ഷയോടെ അവസാനദിവസങ്ങൾ കഴിച്ചുകൂട്ടി. മരണം വരെ എൻ്റെ മകൻ്റെ കൂടെ കളിച്ചും ചിരിച്ചും അവർ സമയം ചിലവഴിച്ചു. നിത്യപ്രിയ മരിച്ചപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിലിരുന്നു ഭജന പാടി.

ജീവിതത്തിലെ ഓരോ നിമിഷത്തിലും അമ്മ നമ്മുടെ കൂടെയുണ്ടു്. നമ്മുടെ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ ഓരോരുത്തരുടെയും കൂടെ അമ്മയുണ്ടു്. നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെയൊക്കെ ഈ ലോകത്തിലും പരലോകത്തിലും അമ്മയുണ്ടെന്ന അറിവു നമുക്കു് എത്രമാത്രം ആശ്വാസപ്രദമാണു്! ഒരു കാര്യം എനിക്കു് ഉറപ്പുണ്ടു്: വാസ്തവത്തിൽ മരണം നിലനില്ക്കുന്നില്ല, സ്നേഹം മാത്രമേ എന്നെന്നും നിലനില്ക്കുന്നുള്ളൂ.

സ്വാമി തുരീയാമൃതാനന്ദ പുരി

നന്ദനസൂനുവാമിക്കൊച്ചുബാലനെ
കല്ക്കക്കണ്ടംകൊണ്ടു മെനഞ്ഞെടുത്തോ?
ചെഞ്ചോരിവായ്മലര്‍ പുഞ്ചിരിച്ചുണ്ടുകള്‍
ചെമ്പവിഴത്താല്‍ മെനഞ്ഞെടുത്തോ?

ഗോപികമാരെടുത്തുമ്മവെച്ചുമ്മവെ-
ച്ചോമനിച്ചീടുമിക്കൊച്ചുബാലന്‍
ആനായബാലകന്മാരിലിളയവന്‍
പേലവമായൊരീമേനികണ്ടോ?

ചന്ദണച്ചൂര്‍ണ്ണവും പൗര്‍ണ്ണമിച്ചാറും ചേര്‍-
ത്താരോമെനഞ്ഞീമനോജ്ഞരൂപം
തന്‍ചിരികൊഞ്ചലിതന്തരംഗങ്ങളില്‍
മഞ്ജീരശിഞ്ജിതമെന്നപോലെ!

സൗന്ദര്യമാകെയുമാറ്റിക്കുറുക്കിയീ
മഞ്ജുളരൂപമുണ്ടാക്കി ദൈവം
അമ്മയശോദയ്ക്കു സമ്മാനമേകുവാ-
നുണ്ടായപുണ്യമെ,ന്താര്‍ക്കറിയാം

ചുമ്മാതതുമിതും ചൊല്ലാതെ,നിങ്ങളാ
പൈതലിന്‍ വൈഭവമോര്‍ത്തുനോക്കൂ;
ചെല്ലക്കിടാവെന്നുചൊല്ലിടാം നിങ്ങള്‍ക്ക്
വല്ലഭം ചൊല്ലിയാലുള്ളുകാളും!

അന്നൊരുഭൂതമീനന്ദാലയംതന്നില്‍
മന്ദം പ്രവേശിച്ചു പാല്‍കൊടുത്തു
സുന്ദരിയാമിവളാരെന്നുനാമെല്ലാം
അന്തിച്ചുപോയതുമോര്‍മ്മയില്ലേ?

പിന്നവിടുണ്ടായതെന്തു ഞാന്‍ വര്‍ണ്ണിപ്പൂ!
വന്നുമലച്ചു മലകണക്കെ,
ഘോരാട്ടഹാസം മുഴക്കി മരിച്ചതും
നാമെല്ലാം കണ്ടുമിഴിച്ചതല്ലേ?

ചാടായിവന്നതും കാറ്റായിവന്നതും
ക്രൂരരാം രാക്ഷസമുഖ്യരല്ലേ?
എല്ലാം പൊടിതൂളായ് മാറ്റിച്ചമച്ചിട്ടും
ഇ,ച്ചാരുമേനി വിയര്‍ത്തതില്ല!

ബാലനെന്നോതേണ്ട;തിന്മയെ വെല്ലുവാന്‍
നന്മയായ് ദൈവമവതരിച്ചു;
ദൈവവരബലമ,ല്ലവനീശ്വരന്‍!
പാപപുണ്യങ്ങള്‍ക്കതീതഭാവന്‍!

പത്രലേ: എല്ലാം നമ്മളിൽത്തന്നെയുണ്ടെന്നല്ലേ ശാസ്ത്രങ്ങൾ പറയുന്നത്. പിന്നെ ഈ സാധനയുടെ ആവശ്യമെന്താണ്.

അമ്മ: നമ്മളിൽ എല്ലാമുണ്ടെങ്കിലും അതിനെ അനുഭവതലത്തിൽ കൊണ്ടുവരാതെ യാതൊരു പ്രയോജനവുമില്ല. അതിനു സാധന കൂടാതെ പറ്റില്ല. തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങൾ പറഞ്ഞിരുന്ന ഋഷിമാർ ആ തലത്തിൽ എത്തിയവരായിരുന്നു.

അവരുടെ സ്വഭാവരീതി നമ്മുടേതിൽനിന്നു് എത്രയോ ഭിന്നമായിരുന്നു. അവർ സകലജീവരാശികളെയും ഒരുപോലെ കണ്ടു് സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. അവർക്കു പ്രപഞ്ചത്തിൽ യാതൊന്നും അന്യമായിരുന്നില്ല. അവർക്കു് ഈശ്വരീയഗുണങ്ങളാണു് ഉണ്ടായിരുന്നതെങ്കിൽ, നമുക്കു് ഈച്ചയുടെ ഗുണമാണുള്ളതു്. ഈച്ചയുടെ വാസം മലത്തിലും അഴുക്കിലുമാണു്.

അതുപോലെ നമ്മുടെ മനസ്സിനു് ഇന്നു തെറ്റും കുറവും കാണാനേ കഴിവുള്ളൂ. അതു മാറണം. സർവ്വതിലും നന്മ കാണാൻ സാധിക്കണം. സാധനയിലൂടെയും മനനത്തിലൂടെയും തത്ത്വം ഗ്രഹിക്കാത്തിടത്തോളം കാലം, എന്നിൽ എല്ലാം ഉണ്ടെന്നു പറഞ്ഞതുകൊണ്ടു് യാതൊരു പ്രയോജനവുമില്ല.

നാല്പതും അമ്പതും വർഷം ശാസ്ത്രവും സൂത്രവും എല്ലാം പഠിച്ചവർ ഇവിടെ വരാറുണ്ട്. അവരു പറയുന്നതും ഒരു മനഃസമാധാനവുമില്ലെന്നാണ്. കത്തുന്ന വിളക്കിൻ്റെ പടംവരച്ചു രാത്രി ഭിത്തിയിൽ തൂക്കിയതുകൊണ്ടു വെളിച്ചം കിട്ടില്ല.

എന്തെങ്കിലും കാണണമെന്നുണ്ടെങ്കിൽ ശരിയായ ലൈറ്റു തെളിക്കുകതന്നെ വേണം. പഠിച്ചതുകൊണ്ടോ പ്രസംഗിച്ചതുകൊണ്ടോ മാത്രമായില്ല. അനുഭവം വേണമെങ്കിൽ സാധനചെയ്തു ‘യഥാർത്ഥ ഞാനി’നെ കണ്ടെത്തണം. അതിനു ഗുരുവിൻ്റെ സഹായം ആവശ്യമാണു്.

പത്രലേ: ആ സഹായമാണോ അമ്മ ചെയ്യുന്നത്?
അമ്മ: അമ്മ സ്വയം ഒന്നും ചെയ്യുന്നില്ല. എല്ലാം പരമാത്മാവു ചെയ്യിക്കുന്നു. പക്ഷേ ഇന്നിവർക്കു് അമ്മ ആവശ്യമാണ്. സാധകനു ഗുരു ആവശ്യമാണു് എന്തുകൊണ്ടാണെന്നോ? ഇന്നു നമുക്കു ദുർബ്ബലമായ മനസ്സാണുള്ളത്.

കൊച്ചുകുട്ടികൾ തീ കണ്ടാൽ കൈയുടനെ അതിൽ കൊണ്ടുവയ്ക്കും. അപ്പോൾ അമ്മ പറഞ്ഞുകൊടുക്കും, ”മോനേ, അതിൽ തൊടല്ലേ കൈപൊള്ളും.” കുട്ടിയെ പിന്തിരിപ്പിക്കുവാൻ അത്രയും പറയേണ്ട ആവശ്യം വന്നില്ലേ. ഇത്രയേ അമ്മയും പറയുന്നുള്ളു. ഒരു പരിധിവരെ നമ്മളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഒരാളാവശ്യമാണ്.

ചന്ദ്രൻ പെരുമുടിയൂർ

പത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ പരസ്യപ്പേജുകൾ കൈയടക്കുന്ന സ്ഥിരക്കാരുണ്ടു്. ഇത്തരക്കാർക്കു് ഒരു പത്രവും നിഷിദ്ധവുമല്ല. പുരോഗമനമെന്നും വാർത്തയുടെ സത്യസന്ധമായ തീച്ചൂളയെന്നും സ്വയം വീമ്പിളക്കുന്ന പത്രങ്ങൾപോലും നിലനില്പിൻ്റെ തത്ത്വശാസ്ത്രം പറഞ്ഞു് ഈ പരസ്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നു.

നീറുന്ന പ്രശ്‌നങ്ങൾക്കു പൂജാകർമ്മങ്ങൾകൊണ്ടു് ഉത്തമ പരിഹാരം നല്കുന്നവരാണു് ഒരു കൂട്ടർ. ഉഗ്രദേവതയുടെ അനുഗ്രഹത്താൽ സർവ്വദോഷപരിഹാരം വാഗ്ദാനം ചെയ്യുന്നു മറ്റൊരു കൂട്ടർ. ചിലർ കൈവിഷദോഷം അകറ്റുന്നു. സർവ്വമതസ്ഥർക്കും ബന്ധപ്പെടാം എന്ന ഒരു വിശാലതകൂടി ചിലർ പ്രകടിപ്പിക്കുന്നുണ്ടു്.

ചിലരുടെ ഏലസ്സുകൾക്കു് അദ്ഭുത ശക്തിയാണത്രേ – അതു ധരിക്കുന്നവർക്കു വളരെയധികം ആകർഷണശക്തി ഉണ്ടാകുമത്രേ. ഇവരുടെ ആജ്ഞാശക്തിക്കു മുൻപിൽ എന്തും അടങ്ങിനില്ക്കുമത്രേ! മാന്ത്രിക ഏലസ്സുകൾക്കു ചിലർ അതിമനോഹരമായ പേരുകളും നല്കിയിരിക്കുന്നു. കാര്യസാദ്ധ്യതയ്ക്കുശേഷം മാത്രം ദക്ഷിണ മതിയെന്നു ചില ഉദാരമതികൾ – ഫലം കിട്ടി ഉറപ്പുവരുത്തിയതിനുശേഷം മാത്രം!

ജ്യോതിഷത്തിനെത്തന്നെ വിവിധപേരുകളിൽ വിളിക്കപ്പെടാനാണു ചിലർക്കു താത്പര്യം. നാഡീജ്യോതിഷം, വെറ്റിലജ്യോതിഷം, പെൻഡുലജ്യോതിഷം, ചൈനീസ്, അറബിജ്യോതിഷം എന്നിങ്ങനെ. ഇവർ എല്ലാറ്റിനും പരിഹാരം നല്കുന്നവരാണു്. ശത്രുദോഷം, വിവാഹം, ഉദ്യോഗം, സ്നേഹം, വശ്യം, സാമ്പത്തികത്തകർച്ചകൾ, കുടുംബദാമ്പത്യകലഹങ്ങൾ, വസ്തുവില്പന, വിദേശയാത്ര, മദ്യപാന മയക്കുമരുന്നു മോചനം, ധനാകർഷണം തുടങ്ങി എന്തിനും വെറും പരിഹാരമല്ല; ശാശ്വത പരിഹാരമാണു് ഇക്കൂട്ടർ വാഗ്ദാനം നല്കുന്നതു്!

നമുക്കു് അദ്ഭുതം തോന്നുന്ന കാര്യം, ഈ പരസ്യങ്ങളൊക്കെ കണ്ടുതുടങ്ങിയിട്ടു വർഷങ്ങളായി എന്നുള്ളതാണു്. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ പുരോഗതി അവകാശപ്പെടുന്ന സംസ്ഥാനത്തു് ഇപ്പോഴും ഇവർക്കു് ഇരകളുണ്ടാകുന്നു എന്നുള്ളതു് അപ്രസക്തമായ കാര്യമല്ല. ദുർബ്ബല മനസ്സുകൾ മാത്രമാണു് ഇക്കൂട്ടരെ തേടിയെത്തുന്നതു് എന്നു ധരിക്കുന്നതും വിഢ്ഢിത്തമാണു്. എല്ലാ ജാതിമതസ്ഥരും ദരിദ്രരും സമ്പന്നരും ഒരുപോലെ ഇവിടങ്ങളിൽ അഭയം തേടുന്നവരാണു്. നടത്തിപ്പുകാരും അതുപോലെ വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണു്.

അടുത്തകാലത്തു വന്ന വാർത്ത, ഇത്തരം അന്ധവിശ്വാസങ്ങളുടെ വൈപുല്യവും കാഠിന്യവും ദ്യോതിപ്പിക്കുന്നു ‘പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച അച്ഛനെതിരെ കേസു്’ എന്നാണു വാർത്ത. ഏഴുദിവസം പ്രായമുള്ള സ്വന്തം മകനെ അച്ഛൻ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചു. (കംസൻ്റെ പുനർജ്ജന്മമോ?) ഈ ശ്രമത്തിനു് അമ്മയുടെ ഒത്താശയും ഉണ്ടായിരുന്നു. (പൂതനയും?)

എന്നാൽ കണ്ടുനിന്ന ആളിൻ്റെ ഇടപെടൽ മൂലം കുഞ്ഞിൻ്റെ ജീവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അച്ഛനമ്മമാർക്കെതിരെ കൊലപാതകശ്രമത്തിനു പോലീസു് കേസ്സെടുക്കുകയും ചെയ്തു. കുട്ടിയുടെ ജന്മനക്ഷത്ര പ്രകാരം അച്ഛനമ്മമാർക്കു ജീവഹാനി സംഭവിക്കുമെന്നു് ഏതോ ജ്യോത്സ്യൻ ഇവരോടു പറഞ്ഞിരുന്നുവത്രേ. ഇതേത്തുടർന്നാണു കുട്ടിയെ ഇല്ലാതാക്കാൻ ശ്രമം നടത്തിയതു്.

ജ്യോത്സ്യൻ്റെ പ്രവചനം അറിഞ്ഞതു മുതൽ കുട്ടിയെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു. കുട്ടിക്കു മുലപ്പാലോ ഭക്ഷണമോ നല്കിയിരുന്നില്ല. എന്നാൽ ഭർത്താവിൻ്റെ കുടുംബവീട്ടിലുള്ള വൃദ്ധദമ്പതികൾക്കു കുട്ടിയെ ജീവനായിരുന്നു. അവർ കുട്ടിയെ സ്നേഹത്തോടെ പരിചരിച്ചിരുന്നു. അതിനാലാണു രാത്രിയിൽ അവരറിയാതെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതു്.

സമൂഹത്തിൻ്റെ ഏതു തട്ടിലുള്ളവരായാലുംശരി ഇത്തരം ദുർന്നടപടികളിൽ പെട്ടുപോവുക സ്വാഭാവികമാണു്. അതില്ലാതിരിക്കണമെങ്കിൽ ഒരു സദ്ഗുരുവിൽ വിശ്വാസമർപ്പിക്കണം. അമ്മയുടെ മക്കളായ നമുക്കു് ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാകണം. അമ്മ ഒരിക്കലും ആരോടും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാറില്ല. സ്നേഹത്തിലൂന്നിയ വിശ്വാസത്തിനു് എങ്ങനെ അധർമ്മം പ്രവർത്തിക്കാനാകും?

ഇത്തരം സംഗതികൾ ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരും ആദ്ധ്യാത്മികതയുടെ അന്തഃസത്തയുടെ ചെറുകണിക പോലും അറിയാത്തവരാണു്. ഇവിടെ ജ്യോതിഷത്തെയും വിശ്വാസത്തെയും തള്ളിപ്പറയുകയല്ല ചെയ്യുന്നതു്. അമ്മതന്നെ ഗ്രഹദോഷങ്ങളെയും ദശാസന്ധികളെയും കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ടു്; പരിഹാരമാർഗ്ഗമായി ബ്രഹ്‌മസ്ഥാനക്ഷേത്രത്തിലെ ആത്മപൂജയും നിർദ്ദേശിച്ചിട്ടുണ്ടു്.

എന്നാൽ, അമ്മ പ്രാണപ്രതിഷ്ഠ നടത്തിയ ബ്രഹ്‌മസ്ഥാനക്ഷേത്രങ്ങളിൽ ഒന്നിൽപ്പോലും വഴിപാടുകളുടെ ലിസ്റ്റിൽ ശത്രുസംഹാര പൂജ കാണില്ല. വ്യക്തിപരമായി ആരും പരസ്പരം ശത്രുക്കളല്ലെന്നു് അമ്മ ഓർമ്മിപ്പിക്കുന്നു; തെളിയിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരിലും നന്മ കാണുവാനാണു് അമ്മ ഉപദേശിക്കുന്നതു്. മാത്രവുമല്ല, ഇന്നത്തെ ശത്രു നാളത്തെ മിത്രമായി മാറുകയും ചെയ്‌തേക്കാം.

എന്നാൽ നാം ഉന്മൂലനം ചെയ്യേണ്ടതു നമ്മുടെതന്നെ ഉള്ളിലുള്ള ശത്രുക്കളെയാണു്. ദേഷ്യം, അസൂയ, വെറുപ്പു് തുടങ്ങിയ കുടിലചിന്തകളാകുന്ന ശത്രുക്കളെ തുരത്തുവാനായി ധ്യാനം, ജപം, അർച്ചന തുടങ്ങിയവ അനുഷ്ഠിക്കാൻ അമ്മ നിർദ്ദേശിക്കുന്നു. ഭാരതീയ ശാസ്ത്രങ്ങളൊന്നും തന്നെ പ്രമാദിത്വം ആരോപിക്കാവുന്നവയല്ല. ശാസ്ത്രങ്ങൾക്കല്ല തെറ്റുസംഭവിക്കുന്നതു്. അതിനെ ലൗകികാസക്തിക്കുവേണ്ടി, പ്രത്യേകിച്ചും പണത്തിനുവേണ്ടി, ദുർവ്വിനിയോഗം ചെയ്യുന്നിടത്താണു് അധർമ്മമുണ്ടാകുന്നതു്.

ഇതിനെയാണു് അമ്മയുടെ മക്കളായ നമ്മൾ, അമ്മ പകർന്നുതരുന്ന വിവേചനാധികാരം ഉപയോഗിച്ചു തിരിച്ചറിയേണ്ടതു്. കള്ളനാണയങ്ങൾക്കു പ്രചരിക്കുവാനുള്ള വളക്കൂറുള്ള മണ്ണല്ല നമ്മളെന്നു സമൂഹത്തിനു മുൻപിൽ തെളിയിക്കേണ്ട ബാദ്ധ്യത നമുക്കോരോരുത്തർക്കും ഉണ്ടു്. നമ്മളെ നേർവഴിക്കു നയിക്കുവാനും ശാന്തിയും സന്തോഷവും നല്കുവാനും വേണ്ടിയാണു് ഈശ്വരൻ അമ്മയായി നമുക്കിടയിൽ അവതരിച്ചിരിക്കുന്നതു്.

ഈ വിശ്വാസം നാൾക്കുനാൾ ദൃഢമാക്കിയാൽ അമ്മതന്നെ ദുർഘടങ്ങളിൽ നിന്നും നമ്മളെ അകറ്റിനിർത്തും. അമ്മ സംരക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ഇനിയും ഒരു കപടജ്യോതിഷവും മാന്ത്രികവും ഏലസ്സും നമുക്കാവശ്യമില്ല. അമ്മയാകുന്ന മന്ത്രം, അർച്ചനയാകുന്ന ഏലസ്സു്, ധ്യാനമാകുന്ന ജ്യോതിഷം എല്ലാം നമുക്കു നല്ലതേ വരുത്തൂ. നമ്മുടെയെല്ലാം ഉള്ളം തെളിയുവാനും നേർപാതയിലൂടെ സഞ്ചരിക്കുവാനും അമ്മ നമ്മളെ അനുഗ്രഹിക്കട്ടെ.

ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു.

ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്‌ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. ഇങ്ങനെ എത്രയോ സ്ത്രീകളെ അമ്മയ്ക്കറിയാം.

ഭര്‍ത്താവു് ഒരു നയാപൈസ വീട്ടുചിലവിനു കൊടുക്കില്ല. ഭാര്യ രാപ്പകല്‍ കഷ്ടപ്പെട്ടു വീടും കുട്ടികളെയും നോക്കും. ഇതിനൊക്കെ പ്രതിഫലമായി അവര്‍ക്കു കിട്ടുന്നതു രാത്രി കുടിച്ചിട്ടു വരുന്ന ഭര്‍ത്താവിൻ്റെ കൈയില്‍നിന്നും പൊതിരെ തല്ലാണു്. ഇങ്ങനെ കഷ്ടപ്പാടും കണ്ണുനീരുമായി കഴിയുന്ന എത്രയോ കുടുംബങ്ങളാണു് ഇന്നു നമുക്കു ചുറ്റുമുള്ളതു്.

അതല്ലെങ്കില്‍ സംശയത്തിൻ്റെ പേരില്‍ അവരെ ഇറക്കി വിടുന്നു. രാത്രി കുട്ടികളെയുംകൊണ്ടു് എവിടെ ചെല്ലാനാണു്. സന്ധ്യയായാല്‍ സ്ത്രീകള്‍ക്കു് ഒറ്റയ്ക്കു റോഡില്‍പ്പോലും നടക്കാന്‍ വയ്യാത്ത സ്ഥിതിയാണു് ഇന്നീ നാട്ടിലുള്ളതു്. ഒന്നുകില്‍ അതിൻ്റെ ജഡം പിറ്റേദിവസം വഴിയരികില്‍ കാണാം. അല്ലെങ്കില്‍ അതിൻ്റെ ഭാവി നശിപ്പിച്ചിരിക്കും. ഇന്നത്തെ സ്ഥിതി അത്രമാത്രം അധഃപതിച്ചിരിക്കുന്നു.

ഇവിടെയിരിക്കുന്ന ആണ്‍മക്കള്‍ വിഷമിക്കരുതു്. അവരുടെ പെണ്‍മക്കള്‍ക്കുകൂടിവേണ്ടി പറയുകയാണു്. ചില പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടു്, അച്ഛനമ്മമാര്‍ പേര്‍ഷ്യാക്കാരൻ്റെ കൂടെ കല്യാണം കഴിപ്പിച്ചയയ്ക്കും. അതിനിടെ ആരെങ്കിലും ഒരു കള്ളക്കത്തു് അയച്ചു കഴിഞ്ഞാല്‍ ആ കുട്ടി ഉപേക്ഷിക്കപ്പെട്ടു. അടുത്ത ദിവസം സ്വന്തം വീട്ടില്‍പോയി നിന്നാല്‍ മതി. അവര്‍ അനാഥരെപ്പോലെ ആകുകയാണു്. കാര്യമറിയാത്ത നാട്ടുകാരുടെ കണ്ണില്‍ കുറ്റക്കാരി. അവരുടെ കുട്ടികളുടെ ഭാവി എന്താണു്?

മക്കളേ, ആരിതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നു. ആരുടെയോ വാക്കുകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതു കാരണം, ഒരു കുടുംബമാണു തകരുന്നതു്. ഒരു കുട്ടിക്കു ജീവിതാന്ത്യംവരെയും തോരാത്ത കണ്ണുനീരു്. ഇങ്ങനെ നിരാലംബരാകുന്ന സ്ത്രീകള്‍ക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചു് അമ്മ ചിന്തിക്കുകയാണു്.

കുറെ തൻ്റേടവും ക്ഷമയുമുള്ള അമ്മമാര്‍ ത്യാഗപൂര്‍വ്വം ഇതിനുവേണ്ടി ഇറങ്ങിത്തിരിക്കണം. എങ്കില്‍ ആയിരക്കണക്കിനു കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിയും. ഇതിൻ്റെ പേരില്‍ അമ്മയ്ക്കു് കുറെക്കൂടി അപവാദം കേള്‍ക്കേണ്ടി വന്നേക്കാം. അതുപോട്ടെ, അതിലമ്മയ്ക്കു വിഷമമില്ല. അമ്മയുടെ ജീവിതത്തിൻ്റെ ആഹാരമായി അമ്മ അതു സ്വീകരിച്ചിരിക്കുന്നു.

അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരാളുടെ വീട്ടില്‍നിന്നും ചില സാധനങ്ങള്‍ മോഷണം പോയി. അയാള്‍ക്കു് ഒരടുത്ത സുഹൃത്തും ഉണ്ടു്. അയാള്‍ ചിന്തിക്കുകയാണു് എൻ്റെ സാധനങ്ങള്‍ എടുത്തതു് എൻ്റെ കൂട്ടുകാരന്‍തന്നെയായിരിക്കണം. ഈയിടെയായി അവനു് എന്നെ കാണുമ്പോള്‍ ഒരു പരുങ്ങല്‍പോലെ. ആ നോട്ടം കണ്ടാല്‍ മതി അവനാണെടുത്തതെന്നു് ആരും പറയും. അവൻ്റെ നടത്തം കണ്ടില്ലേ, ഒരു കള്ളൻ്റെ എല്ലാ ലക്ഷണവും ഉണ്ടു്.

എൻ്റെ സാധനങ്ങള്‍ മോഷ്ടിച്ചതു് അവന്‍തന്നെ. ഒടുവില്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരനായി കരുതപ്പെട്ടവന്‍, അയാളുടെ ദൃഷ്ടിയില്‍ പെരുംകള്ളനായി. തൻ്റെ പ്രേമസ്വരൂപനായ കൂട്ടുകാരനെ മറന്നു. ഇപ്പോള്‍ അയാള്‍ ശത്രുവായ കള്ളന്‍മാത്രം. എല്ലാം തൻ്റെതന്നെ മനസ്സിൻ്റെ സൃഷ്ടി. ഇതുപോലെയാണു സംശയങ്ങള്‍. സംശയം വന്നാല്‍ പിന്നെ വ്യക്തി പാടെ മാറുകയാണു്.

വെറും സംശയം കാരണം, ബന്ധം വേര്‍പ്പെടുത്താന്‍ തുനിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ മിക്കവരും തുറന്നു സംസാരിച്ചാല്‍, കാര്യമൊന്നുമില്ലെന്നു കാണാന്‍ കഴിയും. പ്രശ്‌നം ഉള്ളി പൊളിച്ചതു പോലെയാകും. ഇങ്ങനെയുള്ള എത്രയോ കുടുംബങ്ങളെ വീണ്ടും ഐക്യതയിലെത്തിക്കുവാന്‍ ഭഗവത്കൃപയാല്‍ അമ്മ നിമിത്തമായിട്ടുണ്ടു്. അതുകാരണം എത്രയോ കുട്ടികളുടെ ഭാവി സുരക്ഷിതമായി.