നീനാ മാര്‍ഷല്‍ – (2013)

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു് ഈ സംഭവം നടന്നതു്. എന്നാലും ഇപ്പോഴും അതെൻ്റെ ഓര്‍മ്മകളില്‍ പുതുമയോടെ നിറഞ്ഞുനില്ക്കുന്നു. അന്നു ഞാന്‍ ആശ്രമത്തിലെ അന്തേവാസിയായിട്ടു് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും; എയിംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടു് ഏകദേശം അഞ്ചു വര്‍ഷവും. എൻ്റെ പാസ്പോര്‍ട്ടു് എങ്ങനെയോ നഷ്ടപ്പെട്ടു പോയതുകൊണ്ടു പുതിയതു് ഒരെണ്ണം വാങ്ങാനായി ചെന്നൈയിലെ അമേരിക്കന്‍ എംബസിയിലേക്കു പോയതായിരുന്നു ഞാന്‍.

രാത്രി ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കുള്ള ഒരു ട്രെയിനിലാണു ഞാന്‍ തിരിച്ചുവന്നതു്. എൻ്റെ മുന്നിലെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍ ഇരുന്നിരുന്നു. അദ്ദേഹം സ്ഥലത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഒരു പ്രാസംഗികനായിരുന്നു എന്നു് അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. എൻ്റെ അടുത്തിരുന്നിരുന്ന ഒരു സ്ത്രീ എനിക്കു് ഒരു കപ്പു ചായ നീട്ടി. ഞാന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”വേണ്ട, കുറച്ചു മുന്‍പു കുടിച്ചു.”

ഞാന്‍ മലയാളം സംസാരിക്കുന്നതു കേട്ടപ്പോള്‍ മുന്‍പിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ കണ്ണുകള്‍ അദ്ഭുതംകൊണ്ടു വിടര്‍ന്നു. ”നിങ്ങള്‍ അമ്മയുടെ ആശ്രമത്തില്‍നിന്നു വരികയാണോ?” അദ്ദേഹം അന്വേഷിച്ചു. എൻ്റെ വെള്ളവസ്ത്രം കണ്ടപ്പോള്‍ അദ്ദേഹം ഊഹിച്ചിരിക്കണം. ”അതെ, അമ്മയെ അറിയാമോ?”ഞാന്‍ ചോദിച്ചു.

എന്നെ നേരിടാന്‍വേണ്ടി അദ്ദേഹം നിവര്‍ന്നിരുന്നു. ”എനിക്കമ്മയെ വിശ്വാസമൊന്നുമില്ല.” പരിഹാസത്തോടെ അദ്ദേഹം തുടര്‍ന്നു, ”ഞാനൊരു ചോദ്യം ചോദിച്ചോട്ടേ?”

അദ്ദേഹത്തിൻ്റെ ചോദ്യം ചെയ്യല്‍ രാത്രി മുഴുവന്‍ നീണ്ടു നിന്നു. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ‘മംഗ്ലീഷി’ലാണു ഞങ്ങള്‍ സംസാരിച്ചതു്. ചുറ്റുമുള്ളവര്‍ക്കു് അതൊരു നല്ല കാഴ്ചയായിരുന്നു. പാശ്ചാത്യയായ ഒരു ബ്രഹ്‌മചാരിണിയും ഒരു കമ്മ്യൂണിസ്റ്റ് വാഗ്മിയുമായുള്ള വാക്തര്‍ക്കം പലരും ഉറങ്ങാതെ, കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാധാരണഗതിയില്‍ അങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ വിരണ്ടു പോയേനെ. എല്ലാവരും കേട്ടുകൊണ്ടിരിക്കെ ഒരു അപരിചിതനോടു് ഒറ്റയ്ക്കു തര്‍ക്കിക്കേണ്ടി വരികയാണെങ്കില്‍, ഞാനതു നേരിടാതെ ഒഴിഞ്ഞു മാറിയേനെ. എന്നാല്‍ അന്നു് ആ രാത്രിയില്‍ അമ്മയുടെ കാരുണ്യത്തിൻ്റെ ഒരു നേര്‍ത്ത നൂല്‍വെട്ടം എന്നിലേക്കു് ഒഴുകിയെത്തുന്നതു ഞാന്‍ അനുഭവിച്ചറിഞ്ഞു. ഒരിക്കലും ക്ഷോഭത്തിനടിമപ്പെടാതെ, ശാന്തമായ ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ വാക്ശരങ്ങളെ നേരിട്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല.

എന്നെ മനഃപൂര്‍വ്വം തളര്‍ത്തണം എന്നുദ്ദേശിച്ചുകൊണ്ടുതന്നെയാണു് അദ്ദേഹം സംസാരിച്ചിരുന്നതു്. ഏതു മതത്തില്‍പ്പെട്ടവരെയും തര്‍ക്കിച്ചു തോല്പിക്കാന്‍ വേണ്ടിയായിരിക്കണം, എല്ലാ മതത്തിൻ്റെയും ഗ്രന്ഥങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നോടു ചോദിച്ച ചോദ്യങ്ങളൊന്നും സത്യത്തില്‍ എനിക്കു് ഓര്‍മ്മയില്ല. അവയ്ക്കു മറുപടി പറഞ്ഞിരുന്നതു ഞാനല്ലല്ലോ. എന്നാല്‍ അദ്ദേഹത്തിൻ്റെ ഓരോ ചോദ്യത്തിനും എന്നില്‍നിന്നു വന്ന മറുപടി കേട്ടപ്പോള്‍ അവസാനം കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതുതന്നെയാണു് അമ്മ പ്രവര്‍ത്തിച്ചു കാണിക്കുന്നതു് എന്നു് അദ്ദേഹം സമ്മതിച്ചു.

ഈശ്വരനെ മാറ്റിനിര്‍ത്തിയാല്‍, അദ്ദേഹം പറഞ്ഞ നീതിശാസ്ത്രവും ജീവിതമൂല്യങ്ങളും അമ്മയുടെ ഉപദേശങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അമ്മയുടെ ആദ്ധ്യാത്മികേപദേശങ്ങള്‍ വളരെ പ്രായോഗികമാണു്, ഏതു നാട്ടിലെയും ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പിന്‍തുടരാന്‍ കഴിയുന്നവയാണു്.

അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കും ഉന്നയിച്ച തര്‍ക്കങ്ങള്‍ക്കുമെല്ലാം വളരെ ആധികാരികമായും വ്യക്തമായും ഞാന്‍ മറുപടി പറഞ്ഞു എന്നതു മാത്രമല്ല അദ്ഭുതം. എനിക്കു് അതിനു മുന്‍പു് അറിവില്ലായിരുന്ന കാര്യങ്ങള്‍പ്പോലും ഞാന്‍ പറഞ്ഞു കളഞ്ഞു! പറയുന്ന വസ്തുതകളെല്ലാം മഹാത്മാഗാന്ധിയെയും സനാതനധര്‍മ്മത്തിലെ മറ്റു മഹാത്മാക്കളെയും ഉദ്ധരിച്ചു ഞാന്‍ ന്യായീകരിക്കുന്നതു കേട്ടപ്പോള്‍ കേള്‍ക്കുന്നവര്‍ എല്ലാവരും അദ്ഭുതത്തോടെ എന്നെ ഉറ്റുനോക്കുന്നതു ഞാന്‍ അറിഞ്ഞു. സത്യം പറയാമല്ലോ, അവരെക്കാള്‍ അദ്ഭുതം എനിക്കായിരുന്നു. അമ്മയുടെ മകള്‍ എന്ന നിലയില്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയിരിക്കുമ്പോഴും ഇതൊന്നും എൻ്റെ കഴിവല്ല എന്ന പൂര്‍ണ്ണബോദ്ധ്യമുള്ളതുകൊണ്ടു് ഉള്ളിൻ്റെയുള്ളില്‍ വിനയത്തോടെയും എളിമയോടെയും ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. എനിക്കു് ഇറങ്ങേണ്ട സമയമായി. അതുവരെ എന്നോടു തര്‍ക്കിച്ചുകൊണ്ടിരുന്നയാള്‍ പുഞ്ചിരിയോടെ പറഞ്ഞു, ”ജീവിതത്തില്‍ ആദ്യമായാണു് എൻ്റെ എതിരാളിയുടെ വാദങ്ങള്‍ ഞാന്‍ സമ്മതിച്ചുകൊടുക്കുന്നതു്.” തുടര്‍ന്നു് അദ്ദേഹം രാത്രി മുഴുവന്‍ ഉറങ്ങാതെ ഞങ്ങളുടെ തര്‍ക്കം ശ്രദ്ധിച്ചിരുന്നവരോടു പറഞ്ഞു, ”അവരുടെ അഭിപ്രായങ്ങള്‍ ശരിയാണു് എന്നു സമ്മതിച്ചുകൊടുക്കുന്നതില്‍ എനിക്കു സന്തോഷമുണ്ടു്.”

എല്ലാവരും കൈയടിച്ചു. ഞാന്‍ പറഞ്ഞു, ”എനിക്കിതൊക്കെ പറയാന്‍ കഴിഞ്ഞതു് അമ്മയുടെ അനുഗ്രഹംകൊണ്ടു മാത്രമാണു്. ഞാനൊരു ഉപകരണം മാത്രം. ഒരു പൊട്ടിയ സംഗീതോപകരണംകൊണ്ടുപോലും മഹത്തായ സംഗീതം സൃഷ്ടിക്കാന്‍ കഴിയുന്ന സംഗീതജ്ഞനെപ്പോലെയാണു് അമ്മ.”

ആശ്രമത്തിലേക്കു തിരിച്ചെത്തിയപ്പോഴും ഒരേസമയം അദ്ഭുതവും സന്തോഷവുമുണര്‍ത്തിയ ഈ സംഭവമായിരുന്നു എൻ്റെ മനസ്സില്‍. അന്നു ദര്‍ശനമില്ലാത്ത ദിവസമായിരുന്നു. അമ്മ പതിവുപോലെ മക്കളുടെകൂടെ ധ്യാനിക്കാനായി ഹാളിലേക്കു വന്നു. ധ്യാനത്തിനുശേഷം അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ അന്നു പതിവിനു വിപരീതമായി ധ്യാനത്തിനുശേഷം അമ്മ സംസാരിക്കാന്‍ തുടങ്ങി.

”നമഃശിവായ മക്കളേ! ഇന്നു മക്കളുടെ ചോദ്യങ്ങള്‍ക്കു് ഉത്തരം പറയുന്നതിനു പകരം അമ്മ മക്കളോടു ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുകയാണു്. നിങ്ങള്‍ക്കു് എന്താണു പറയാനുള്ളതെന്നു് അമ്മ കേള്‍ക്കട്ടെ. നിങ്ങള്‍ ബസ്സിലോ ട്രെയിനിലോ ഒരു യാത്ര പോകുകയാണെന്നിരിക്കട്ടെ, നിങ്ങളുടെ മുന്‍പില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണു് ഇരിക്കുന്നതെന്നു വിചാരിക്കൂ. അയാള്‍ മക്കളോടു് ഇങ്ങനെ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്താണു മറുപടി പറയുക?” തുടര്‍ന്നു് അമ്മ തലേ ദിവസം ഞാന്‍ ട്രെയിനില്‍ കണ്ട മനുഷ്യന്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ ഓരോന്നും വിട്ടുപോകാതെ വഴിവഴിയായി ചോദിച്ചു.

ഞാന്‍ ഒരു ബിംബം കണക്കെ അമ്മയെ നോക്കിയിരുന്നു. എനിക്കു് ഒന്നും ശബ്ദിക്കാനാകുന്നില്ല. പലരും പല ഉത്തരങ്ങളും പറയുന്നുണ്ടു്. അമ്മ കുറച്ചുനേരം മക്കള്‍ പറയുന്നതു കേട്ടിരുന്നു. പിന്നെ പറഞ്ഞു, ”മക്കളു പറയുന്നതു ശരിതന്നെ. പക്ഷേ, ഇതും കൂടി പറഞ്ഞാല്‍ കൂടുതല്‍ നന്നാകും.”

എന്നിട്ടു് അമ്മ ഞാന്‍ തലേ ദിവസം പറഞ്ഞ ന്യായങ്ങളെല്ലാം വിട്ടുപോകാതെ പറഞ്ഞു. ഞാന്‍ അപ്പോഴും ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണു്. അമ്മ ചോദിച്ചപ്പോള്‍ എനിക്കു് ഒരക്ഷരംപോലും മറുപടി പറയാന്‍ പറ്റുന്നില്ല. ഞാന്‍തന്നെയാണു തലേദിവസം നിന്നെക്കൊണ്ടു് ഇതെല്ലാം പറയിച്ചതു് എന്നു് എനിക്കു സ്പഷ്ടമാക്കിത്തരികയായിരുന്നോ അമ്മ?

പിന്നീടു് അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തേക്കു് ഓടിച്ചെന്നു, എനിക്കു ട്രെയിനിലുണ്ടായ അനുഭവത്തെപ്പറ്റി പറഞ്ഞു. അമ്മ പുരികമുയര്‍ത്തി, കണ്ണു വിടര്‍ത്തി അദ്ഭുതഭാവത്തോടെ എല്ലാം കേട്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ നിഷ്‌കളങ്കതയോടെ ചോദിച്ചു, ”ആണോ മോളേ!” •
(വിവ: പത്മജ ഗോപകുമാര്‍)

സ്വാമി തുരീയാമൃതാനന്ദ പുരി

കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നു
നീളെനിഴൽ,വെയിലെന്നപോലെ
കാലവും മൃത്യുവുമൊന്നിച്ചുപോകുന്നു
വാക്യവുമർത്ഥവുമെന്നപോലെ!

ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്ന
തത്ത്വമറിഞ്ഞവർക്കത്തലില്ല;
മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽ
ജീവിതത്തിന്റെ തുടക്കമത്രെ!

കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂ
കാലത്തിനൗദാര്യശീലമില്ല;
കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിത
കാലം നിലനിന്നു മാഞ്ഞുപോകും!

കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലും
കർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!
കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,
കർമ്മത്തിനൊത്തപോ,ലത്രതന്നെ!

ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതും
കാലനേത്രത്തിലുലാവുകില്ല;
കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലം
കർമ്മികൾക്കെത്തിപ്പുകാലദൗത്യം!

കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാം
ശത്രുവും മിത്രവും കർമ്മജാലം
മൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാം
കർമ്മജാലത്തിൻ ഫലസ്വരൂപം!

വാഗതീതപ്പൊരുളാകുമനന്താത്മ
ചേതനമാത്രമെന്നോർക്ക നമ്മൾ!
വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ
‘ആത്മാവുബ്രഹ്‌മ’മെന്നാഗമോക്തി!

കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാം
കാലം നിയന്ത്രിച്ചാൽ മൃത്യു മായും
കാലവും മൃത്യുവും ‘സങ്കല്പ’മാണെന്നു
കാണുകിൽ ദർശനം പൂർണ്ണമാകും!

1985 ജൂൺ 22, ശനി.

അമ്മയും ബ്രഹ്മചാരികളും ധ്യാനമുറിയിലിരിക്കുന്നു. ചില ഗൃഹസ്ഥഭക്തരും സമീപത്തുണ്ട്. പുതുതായി വന്നു ചേർന്ന ഒരു ബ്രഹ്മചാരിക്കു ധ്യാനത്തെക്കുറിച്ചു കൂടുതലറിയാൻ ആഗ്രഹം. രാവിലെ അമ്മയെ അടുത്തുകിട്ടിയ അവസരം പാഴാക്കിയില്ല.

ബ്രഹ്മചാരി: അമ്മേ, ധ്യാനമെന്നുവച്ചാൽ എന്താണ്?

അമ്മ: നമ്മൾ പായസം വയ്ക്കാൻപോകുന്നു. പാത്രത്തിൽ വെള്ളം എടുക്കുമ്പോൾ, എന്തിനാണെന്നു ചോദിച്ചാൽ പായസത്തിനാണെന്നു പറയും. പക്ഷേ പായസത്തിനുള്ള വെള്ളം അടുപ്പത്തുവയ്ക്കാൻ എടുക്കുന്നതേയുള്ളൂ. അതുപോലെ അരി എടുക്കുമ്പോഴും ശർക്കര എടുക്കുമ്പോഴും എല്ലാം പായസത്തിനാണെന്നു പറയും. പക്ഷേ, പായസമായിട്ടില്ല. അതുപോലെ ഇന്നു നമ്മൾ കണ്ണടച്ചിരിക്കുമ്പോൾ ധ്യാനിക്കുകയാണെന്നു പറയും. പക്ഷേ, യഥാർത്ഥത്തിൽ അതു ധ്യാനമല്ല. അതിലേക്കെത്താനുള്ള ഒരു സാധനയാണ്. ശരിക്കും ധ്യാനമെന്നതു് ഒരവസ്ഥയാണു്, അതനുഭൂതിയാണ്. വാക്കാൽ വിവരിക്കാവുന്നതല്ല.

സാധകമെന്നും പാടുകയെന്നും പറയാറില്ലേ. സാധകം എന്നാൽ അഭ്യാസമേ ആകുന്നുള്ളൂ. പാടണമെങ്കിൽ ശരിയായി സാധകം ചെയ്തു് അഭ്യാസം നേടിയിരിക്കണം. അതുപോലെ സാധന എന്നാൽ അഭ്യാസവും, ധ്യാനമെന്നാൽ ആ അവസ്ഥയുമാണ്. നദിയുടെ ഒഴുക്കുപോലെ, ഈശ്വരനെക്കുറിച്ചു് ഇടവിടാതെയുള്ള ചിന്തയെ ധ്യാനമെന്നു പറയാം. ശരിക്കുള്ള ഏകാഗ്രത നേടിക്കഴിഞ്ഞാൽ മാത്രമേ ധ്യാനത്തിലെത്താൻ സാധിക്കൂ. തുടക്കത്തിൽ ജപത്തിലും കീർത്തനത്തിലും കൂടി മനസ്സിനെ ലയിപ്പിക്കണം, ചിത്തം ശുദ്ധമാക്കണം, ഏകാഗ്രമാക്കണം. എന്നിട്ടു ധ്യാനം ശീലിക്കണം.

ഈശ്വരനോട് ഉൾപ്രേമം വരാതെ മനസ്സിനെ ഈശ്വരനിൽ ബന്ധിക്കുവാൻ കഴിയില്ല. ഈശ്വരനോടു് ഉൾപ്രേമം വന്നവൻ്റെ മനസ്സു് പിന്നെ ലൗകികവിഷയത്തിലേക്കു പോവുകയില്ല. അവനു ലൗകികം പട്ടിക്കാട്ടത്തിനു സമമാണ്. വിഷയവസ്തുക്കളോടു് അത്ര വിരക്തിയും വെറുപ്പും തോന്നും. പൊടിക്കൊച്ചുങ്ങൾ മണ്ണും മലവുമൊക്കെ വാരിത്തിന്നെന്നു വരും. തിരിച്ചറിവുവന്നാൽ അവയോടു് അല്പമെങ്കിലും ആസക്തി തോന്നുമോ?

പ്രശാന്ത് എന്‍. IAS

യുവാക്കള്‍ക്കു്, പ്രത്യേകിച്ചു ടീനേജുകാര്‍ക്കു സ്വന്തം ബുദ്ധിയിലും കായികശക്തിയിലും വലിയ മതിപ്പാണു്. പൊതുവേ, എന്തിനോടും ഏതിനോടും എതിരിടാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുമാണു് ഈ പ്രായത്തില്‍ അവര്‍ക്കു താത്പര്യം. അമ്പലങ്ങള്‍ തീരെ ഫാഷനബിള്‍ അല്ല. ദൈവവിശ്വാസം പണ്ടേ കമ്മി. ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസ്സിലെ ‘ചെഗ്വേര’പോലും ഗണപതിക്കു തേങ്ങ അടിക്കുന്ന സീസണ്‍ ആണു പരീക്ഷാക്കാലം. മാര്‍ച്ച് മാസം പരീക്ഷയുടെ സീസണ്‍, ഭക്തിയുടെയും.

പരീക്ഷ പാസ്സാക്കിത്തരാന്‍ ദൈവം ഇടപെടുമോ? മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് തരപ്പെടുത്തിത്തരുമോ? ചിന്തിക്കേണ്ട വിഷയമാണു്. ഒന്നും പഠിക്കാതെ നന്നായി പ്രാര്‍ത്ഥിച്ചാല്‍ മാത്രം പാസ്സാവുമോ? നേരെമറിച്ചു്, പാഠങ്ങള്‍ കിറുകൃത്യമായി പഠിച്ചാല്‍ വിജയം ഉറപ്പാണോ? ഇനി ഇതൊന്നുമല്ല, എല്ലാം കര്‍മ്മഫലം അനുസരിച്ചായതുകൊണ്ടു പഠനവും പ്രാര്‍ത്ഥനയുമൊക്കെ കൊണ്ടു വല്ല കാര്യവുമുണ്ടോ? ഇത്രയൊന്നും ചിന്തിക്കാന്‍ മെനക്കെടാതെ സീസണല്‍ ഭക്തിയില്‍ ആറാടി നില്ക്കുന്ന യുവതലമുറയോടു രണ്ടു വാക്കു്…

സ്വപ്രയത്‌നം തന്നെയാണു കര്‍മ്മം. നന്നായി പഠിച്ചാല്‍ ഫലം ഉണ്ടു്. സംശയമില്ല. എന്നാല്‍ ‘ഫലം’ ഈ കര്‍മ്മത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നതു്. നാം ജീവിതത്തില്‍ ആകെ ചെയ്യുന്നതു പഠനം എന്ന ഒരൊറ്റ കര്‍മ്മം മാത്രമല്ലല്ലോ! ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന ഓരോ പ്രവൃത്തിക്കും ഓരോ പ്രഭാവം (ഇംപാക്ട്) ഉണ്ടാക്കാന്‍ സാധിക്കും. എന്തു്, ഏതു്, എവിടെ, എങ്ങനെ എന്നു വ്യക്തമായും പൂര്‍ണ്ണമായും പ്രവചിക്കാന്‍ മനുഷ്യരാല്‍ സാദ്ധ്യമല്ലെന്നു മാത്രം. പരീക്ഷ ലക്ഷ്യമാക്കി പഠിക്കുന്നവര്‍ക്കു ഫലം ലഭിക്കുന്നതു വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണു് എന്നു ചുരുക്കം.

മലയാളസാഹിത്യം അരച്ചു കലക്കി പഠിച്ചാണു് ഒരു യുവകോമളന്‍ പരീക്ഷാഹാളില്‍ പ്രവേശിച്ചതു്. മലയാളസാഹിത്യത്തില്‍ ഗഹനമായ പാണ്ഡിത്യംതന്നെ ഉണ്ടാക്കിയെടുത്തിരുന്നു ഈ മിടുമിടുക്കന്‍. പക്ഷേ, പരീക്ഷ എഞ്ചിനീയറിങ് അഞ്ചാം സെമസ്റ്ററിൻ്റെതായിരുന്നു. പഠിച്ച ഒരൊറ്റ മഹാകാവ്യവും നോവലും ഉപകാരപ്പെട്ടില്ല എന്നു മാത്രമല്ല, പരീക്ഷ സാമാന്യം നല്ല രീതിയില്‍ പൊട്ടാനും സാധിച്ചു. അപ്പോ, പഠിച്ചിട്ടു കിം ഫലം? പാത്രം അറിഞ്ഞു വിളമ്പുക എന്നു പറയും പോലെ പരീക്ഷ അറിഞ്ഞു പഠിക്കുക എന്ന അടിസ്ഥാനപാഠം ഓര്‍ക്കുക.

ശരം തൊടുക്കുന്ന അര്‍ജ്ജുനന്‍ കിളിയുടെ കണ്ണു മാത്രം കാണുന്നതുപോലെ, ഉചിതം (Relevent) ആയതുമാത്രം കൊള്ളാനും അനുചിതം (Irrelevent)ആയവ തള്ളാനും സാധിക്കണം. നമ്മള്‍ ചെയ്യുന്ന കര്‍മ്മം ശരിയായ ദിശയിലാവുന്നതു് അപ്പോള്‍ മാത്രമാണു്. കണക്കുപരീക്ഷയ്ക്കു കണക്കു പഠിച്ചുകൊണ്ടു പോവുക മാത്രമല്ല, ചോദ്യങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള ഭാഗങ്ങള്‍ കൂടുതല്‍ പഠിക്കുകയും വേണം. ‘റെലവൻ്റി’നെ ‘ഇറെലവൻ്റി’ല്‍നിന്നും വേര്‍തിരിച്ചറിയാനുള്ള കഴിവിനെയാണു വിവേകം എന്നു പറയുന്നതു്.

അറിവു് (Knowledge) ഉണ്ടായതുകൊണ്ടു മാത്രം അതു പ്രകടിപ്പിക്കാന്‍ (Perform) സാധിക്കണമെന്നില്ല, അനുയോജ്യമായ സാഹചര്യം കൂടെ വേണം. വിവേകം, ബുദ്ധിശക്തി, ഓര്‍മ്മശക്തി, സമചിത്തത ഇവയൊന്നും സ്വപ്രയത്‌നത്താല്‍ ഉണ്ടാവുന്നതല്ല. ഇതിനെയാണു് ഈശ്വരകൃപ എന്നു പറയുന്നതു്. ഈശ്വരകൃപയിലേക്കുള്ള മാര്‍ഗ്ഗം കാരുണ്യത്തോടെയുള്ള പ്രവൃത്തിയാണു് എന്നു പലവട്ടം അമ്മ വ്യക്തമാക്കിയിട്ടുണ്ടു്.

വിദ്യാഭ്യാസമോ തലചായ്ക്കാന്‍ ഒരു കൂരയോ ഒരു നേരത്തെ അന്നമോ ഇല്ലാത്ത കോടികള്‍ ജീവിക്കുന്ന ഒരു വലിയ ലോകത്തിലാണു നമ്മളും ജീവിക്കുന്നതു്. അവര്‍ക്കു മുന്നില്‍ പരീക്ഷകളില്ല. എന്നാല്‍ ജീവിതം തന്നെ ഒരു കടുത്ത പരീക്ഷണമാണവര്‍ക്കു്. സഹജീവികളോടുള്ള കരുണ ഈശ്വരകൃപയിലേക്കും ഈശ്വരകൃപ ഭൗതികജീവിത വിജയത്തിലേക്കും നയിക്കുന്നു. ഇതുതന്നെയാണു് ഏറ്റവും വലിയ പ്രാര്‍ത്ഥന. പക്ഷേ, ഇതൊരു സീസണല്‍ കരുണ (മാര്‍ച്ച് മാസത്തില്‍) ആവരുതെന്നു മാത്രം.

പരീക്ഷയെ മറ്റൊരു രീതിയില്‍ അഭിമുഖീകരിക്കുന്ന കൂട്ടരുമുണ്ടു്. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്നവര്‍! പരീക്ഷാഫലത്തിനു പ്രാര്‍ത്ഥിക്കുന്നതു് എങ്ങനെ എന്നാണവരുടെ സംശയം. വളരെ ന്യായം. പത്താംക്ലാസ്സില്‍ പത്താം തവണയും തോറ്റ ടിൻ്റുമോന്‍ അച്ഛനമ്മമാരോടു മൊഴിഞ്ഞതു് ‘കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന’ എന്നാണു്. പാസ്സാവുക എന്ന ഫലം ഇച്ഛിക്കരുതു് എന്നാണു ടിൻ്റുമോൻ്റെ വ്യാഖ്യാനം. ചിലരെങ്കിലും ഇങ്ങനെ നിരര്‍ത്ഥകമായി, ഫല പ്രാപ്തിയില്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനെ ഇപ്രകാരം ന്യായീകരിക്കുന്നുണ്ടാകും. കര്‍മ്മം യഥാവിധി ചെയ്യാതിരിക്കാനുള്ള മുട്ടാപ്പോക്കു മാത്രമാണിതു്.

കര്‍മ്മഫലത്തില്‍ കണ്ണുവയ്ക്കരുതു് എന്നാണു ഗീതാവചനം. ഫലത്തില്‍ അവകാശമില്ലെന്നേ ഉള്ളൂ. പ്രവൃത്തി നിഷ്ഫലമായിരിക്കണം എന്നല്ല ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. ഫലത്തില്‍ മാത്രം മനസ്സു് വച്ചാല്‍ കര്‍മ്മം ചെയ്യാന്‍ പറ്റാത്തവിധം മനസ്സു് ശ്രദ്ധ പതറിയതുപോലെ (Distracted) ആയിത്തീരും. കര്‍മ്മം വര്‍ത്തമാനകാലത്തിലും (Present)ഫലം ഭാവികാലത്തിലുമാണു് (Future).

ഈ നിമിഷത്തില്‍ ജീവിക്കാന്‍ അമ്മ ഉപദേശിക്കുന്നതു്, ചെയ്യുന്ന കാര്യത്തില്‍ മനസ്സുറപ്പിക്കാനാണു്. മറിച്ചു്, കര്‍മ്മത്തില്‍നിന്നും മാറി നാളെ ഉണ്ടായേക്കാവുന്ന ഫലത്തെ ചിന്തിച്ചു മനോരാജ്യം കണ്ടിരുന്നാല്‍ ചെയ്യേണ്ട കര്‍മ്മം പോലും നേരാംവണ്ണം ചെയ്യാനാവില്ല. ഏതുവിധേനയും പരീക്ഷാഫലം വരുമ്പോള്‍ ജയിക്കണമെന്നു ചിന്തിക്കുന്നവര്‍ പഠിക്കാന്‍ മെനക്കെടാതെ കോപ്പിയടിക്കാന്‍ തയ്യാറാവുന്നതു് ഇതുകൊണ്ടാണു്. അവര്‍ക്കു ഫലം മതിയല്ലോ!

ഇങ്ങനെയൊക്കെയാണെങ്കിലും പാലം കടക്കുവോളം നാരായണനെ അനുസ്മരിക്കുന്നതു നല്ല കാര്യംതന്നെ. ചന്ദനത്തിരിയുടെ പരസ്യവാചകംപോലെ, ‘പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍!’ എന്നാല്‍, ഈശ്വരന്‍ ഇതിനൊക്കെ അപ്പുറത്താണു്. മനുഷ്യനിര്‍മ്മിതമായ പരീക്ഷകളും പരീക്ഷാഫലങ്ങളും ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഭഗവാനു് എത്ര നിസ്സാരമാണു്!

പണ്ടു്, ശതകോടീശ്വരനായ ഒരു വിദേശമലയാളിയുടെ വീട്ടില്‍ സംഭാവന പിരിക്കാന്‍ ചെന്ന ഒരു പറ്റം യുവാക്കള്‍, അഞ്ചുരൂപയുടെ ഒരു രസീതു കീറിക്കൊടുത്ത കഥയുണ്ടു്. മുതലാളിയെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചതാണെന്നു കരുതി കാവല്ക്കാര്‍ അവരെ ഓടിച്ചു വിട്ടു. ഇതിലും എത്രയോ കഷ്ടമാണു ലോകം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ഭഗവാൻ്റെ സമക്ഷം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നമ്മുടെ അവസ്ഥ. നമ്മുടെ പല ആവശ്യങ്ങളും ഒന്നിരുന്നു് ആലോചിച്ചാല്‍ നമുക്കുതന്നെ നിസ്സാരമായിരിക്കും. നമുക്കുള്ളതെല്ലാം ഭഗവാന്‍ തന്നതാണെന്നും ഭഗവാൻ്റെതല്ലാത്ത മറ്റൊന്നില്ലെന്നും കൂടെ ഓര്‍ത്താല്‍പ്പിന്നെ പ്രാര്‍ത്ഥനകളില്‍ ആവശ്യങ്ങള്‍ക്കു പകരം ജഗദീശ്വരനോടു നന്ദി പറയാന്‍ മാത്രമേ സമയംകിട്ടൂ.

പൊതുവേ, യുവത്വത്തിൻ്റെ മാസ്മരികതയില്‍ മുഴുകിയും സ്വന്തം കഴിവുകളില്‍ വല്ലാതെ ഭ്രമിച്ചും ജീവിക്കുന്നവരാണു യുവാക്കള്‍. ആ ജീവിതത്തില്‍ ഒരല്പം അലോസരം ഉണ്ടാക്കുന്നതു പ്രവചനാതീതവും അനിശ്ചിതവുമായ അക്കാഡമിക്ക് പരീക്ഷകളാണു്. അനിശ്ചിതത്വവും നിസ്സഹായതയും സ്വാഭാവികമായും ആരെയും അലോസരപ്പെടുത്തും. ഒന്നിരുത്തി ചിന്തിപ്പിക്കുകയും ചെയ്യും.

ഇതുവഴി സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും കഴിവുകളുടെ അതിര്‍വരമ്പുകള്‍ തിരിച്ചറിയാനും ആ കഴിവുകള്‍ക്കൊക്കെ അപ്പുറത്തുള്ള ശക്തിയോടു് അടുക്കുവാനും ഉപകരിക്കുന്നു എന്നതാണു സത്യം. പരീക്ഷകളില്‍ നന്നായി പഠിച്ചു് ഉന്നത വിജയം നേടുന്നതിനോടൊപ്പം ഓരോ പരീക്ഷയും ഓരോ ജീവിതപരീക്ഷണവും ഓരോ ആത്മീയാനുഭവമാക്കി മാറ്റി അമ്മയോടു കൂടുതല്‍ അടുക്കുവാന്‍ ഇടവരുത്തട്ടെ. അതിനു് അമ്മ അനുഗ്രഹിക്കട്ടെ.

• ജന്മദിനസന്ദേശം 1994 •
പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ അമൃതത്വത്തിൻ്റെ മക്കള്‍ക്കു നമസ്‌കാരം. അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി മക്കള്‍ എല്ലാവരും ഇന്നിവിടെ എത്തിയിരിക്കുന്നു. പക്ഷേ, അമ്മയ്ക്കു് ഇന്നത്തെ ദിവസത്തിനു മറ്റുള്ള ദിവസങ്ങളില്‍നിന്നും യാതൊരു പ്രത്യേകതയും കാണുവാന്‍ സാധിക്കുന്നില്ല.

ആകാശത്തിനു പ്രത്യേകിച്ചൊരു ദിവസമില്ല. പകലിനും രാത്രിക്കുമെല്ലാം സാക്ഷിയായി, ആകാശം നിലകൊള്ളുന്നു. ഈ കെട്ടിടംവയ്ക്കുന്നതിനു മുന്‍പു് ഇവിടെ ആകാശമുണ്ടായിരുന്നു. ഇതു വച്ചപ്പോഴും ഇവിടെ ആകാശമുണ്ടു്. ഇതു പൊളിക്കുമ്പോഴും ആകാശം ഇവിടെത്തന്നെയുണ്ടാകും. ആകാശത്തിനു് ഒരിക്കലും മാറ്റമില്ല. ഈ ആകാശത്തിലാണു് എല്ലാം നിലനില്ക്കുന്നതു്. എന്നാല്‍, ഇതിനെ മലിനപ്പെടുത്തുവാന്‍ യാതൊന്നിനും സാദ്ധ്യമല്ല. അമ്മ ആകാശം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, മുകളില്‍ കാണുന്ന ആകാശത്തെയല്ല എല്ലായിടവും നിറഞ്ഞുനില്ക്കുന്ന, സര്‍വ്വവ്യാപ്തമായ ആ ചൈതന്യത്തെയാണു്.

അമ്മ എന്തിനിവിടെ പാദപൂജയ്ക്കു വന്നിരുന്നു എന്നു ചോദിച്ചാല്‍, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണു്; അമ്മയ്ക്കു വേണ്ടിയല്ല. ജന്മനാളെന്നു പറയുന്നതു്, മരണനാളിനെക്കുറിച്ചുകൂടി ഓര്‍ക്കാനുള്ള ദിവസമാണു്. നാം ജനിക്കുന്നതോടൊപ്പം, മരണത്തിനും ജന്മം നല്കുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിക്കുന്നു. ജനിച്ച ഒരു വ്യക്തിക്കു്, നിഴല്‍പോലെ തന്നെ പിന്‍തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല. എന്നാല്‍, മരണത്തെക്കുറിച്ചു് ഓര്‍ക്കാന്‍ത്തന്നെ പലര്‍ക്കും ഭയമാണു്.

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ യുധിഷ്ഠിരമഹാരാജാവിൻ്റെ അടുക്കല്‍ ഒരു ബ്രാഹ്മണന്‍ തൻ്റെ മകളുടെ കല്യാണാവശ്യത്തിനുള്ള ധനം ആവശ്യപ്പെട്ടുകൊണ്ടു ചെന്നു. ഏതോ തിരക്കിലായിരുന്ന രാജാവു ബ്രാഹ്മണനോടു് അടുത്ത ദിവസം വരാന്‍ പറഞ്ഞു. ഇതു കേട്ടുകൊണ്ടു നിന്നിരുന്ന ഭീമന്‍, കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു, ‘നിങ്ങള്‍ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ളാദിക്കുക.’ കൊട്ടാരം മുഴുവന്‍ ശബ്ദമേളങ്ങളാല്‍ മുഖരിതമായി. എവിടെയും കൊട്ടും കുരവയും മാത്രം.

ഇതെല്ലാം കേട്ടു യുധിഷ്ഠിരന്‍ അതിശയിച്ചു. ഇതെന്താണു്? സാധാരണ മറ്റു രാജ്യങ്ങളെ കീഴടക്കി വരുമ്പോള്‍ മാത്രമാണു് ഇതുപോലെ ആഹ്ളാദപ്രകടനങ്ങള്‍ നടത്തിക്കാണാറു പതിവു്. ഇപ്പോള്‍, അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിതു്? അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു, ”അതു ഭീമന്‍ ഞങ്ങളോടു പറഞ്ഞു, ഇങ്ങനെ ചെയ്യാന്‍.” ഉടനെ യുധിഷ്ഠിരന്‍ ഭീമനെ വിളിച്ചു കാര്യം അന്വേഷിച്ചു. ഭീമന്‍ പറഞ്ഞു, ”അതു് എൻ്റെയും ജനങ്ങളുടെയും സന്തോഷമാണു്.”

”ഇത്രമാത്രം സന്തോഷിക്കുവാനെന്തുണ്ടായി?”
”അതു് എൻ്റെ സഹോദരന്‍ മരണത്തെ ജയിച്ചിരിക്കുന്നു എന്നു ഞാനിന്നാണു മനസ്സിലാക്കിയതു്. അതിൻ്റെ സന്തോഷമാണു്.”
യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമൻ്റെ മുഖത്തേക്കു നോക്കി. ഭീമന്‍ പറഞ്ഞു, ”അങ്ങു് ആ ബ്രാഹ്മണനോടു പറയുന്നതു ഞാന്‍ കേട്ടു, ഭിക്ഷ സ്വീകരിക്കുവാന്‍ നാളെ വരുവാന്‍. നാളത്തെ ദിവസം നമ്മള്‍ ഉണ്ടാകുമോ എന്നതിനു് ഒരു ഉറപ്പുമില്ല. പക്ഷേ, അങ്ങേക്കു മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നുള്ളതുകൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാന്‍ ഇത്ര ധൈര്യത്തോടെ പറയുവാന്‍ സാധിച്ചതു്.”

അപ്പോഴാണു് തനിക്കു പിണഞ്ഞ അബദ്ധം മരണം ഏതു നിമിഷവും ഉണ്ടു്, ഈ നിമിഷം ചെയ്യേണ്ടതു്, ഈ നിമിഷംതന്നെ ചെയ്യണം എന്ന തത്ത്വം യുധിഷ്ഠിരന്‍ മനസ്സിലാക്കിയതു്. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോള്‍, പിന്നെ അതകത്തേക്കെടുക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണു്. കാരണം, മരണം ഓരോ ശ്വാസോച്ഛ്വാസത്തിലും നമ്മുടെ കൂടെയുണ്ടു്. യഥാര്‍ത്ഥത്തില്‍ മരണം എന്തെന്നു മനസ്സിലാക്കിയവനേ, യഥാര്‍ത്ഥ ജീവിതം പടുത്തുയര്‍ത്തുവാന്‍ കഴിയൂ. കാരണം, ഇന്നു നമ്മള്‍ ഞാനെന്നു കരുതുന്ന ശരീരത്തെയും ഈ കാണായ സ്വത്തുക്കളെയും കുട്ടികളെയും ബന്ധുക്കളെയുമെല്ലാം ഒരിക്കല്‍ അതപഹരിക്കും.

മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടു് എന്ന സത്യമോര്‍ത്താല്‍, ജീവിതത്തെ ശരിയായ പാതയില്‍ തിരിച്ചുവിടാനും അങ്ങനെ ജനനത്തിനും മരണത്തിനും അതീതമായ ഒരവസ്ഥയിലേക്കുയരാനും കഴിയും. മരണം എന്തെന്നു മനസ്സിലാക്കുന്നതു ജീവിതത്തെക്കുറിച്ചു പഠിക്കാന്‍ സഹായിക്കും. ജീവിതം സുഖപൂര്‍ണ്ണമാക്കാന്‍ സകലരും പരിശ്രമിക്കുന്നു. എന്നാല്‍, അതില്‍ വിജയിക്കുന്നില്ല. കാരണം, ഇന്നു നാം നേടുന്നതെന്തും ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകും. ആ നഷ്ടം നമ്മളെ തീരാദുഃഖത്തിലാഴ്ത്തും. എന്നാല്‍, അതിൻ്റെ നാശത്തെക്കുറിച്ചു ബോധവാനാണെങ്കില്‍ ആ വസ്തുവിൻ്റെ വേര്‍പ്പാടു നമ്മളെ തളര്‍ത്തില്ല. മറിച്ചു്, അതിനതീതമായ ഒരവസ്ഥയിലേക്കുയരാന്‍ അതു നമുക്കു പ്രേരണയാകും.

അതിനുള്ള ശ്രമം, ഈ നിമിഷംതന്നെ നാം ആരംഭിക്കേണ്ടതുണ്ടു്. കാരണം, അടുത്ത നിമിഷം നാം ഉണ്ടായിരിക്കും എന്നുള്ളതിനു യാതൊരു ഉറപ്പുമില്ല. ഈ നിമിഷം നഷ്ടമായാല്‍, അതു് ഒരു വലിയ നഷ്ടംതന്നെയാണു്. ധ്യാനിക്കണോ, ഈ നിമിഷംതന്നെ ധ്യാനിക്കണം. ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മമാണോ, ഈ നിമിഷംതന്നെ ചെയ്യണം. അടുത്ത നേരത്തേക്കു മാറ്റുവാന്‍ പാടില്ല. ഈയൊരു മനഃസ്ഥിതിയാണു നമുക്കു വേണ്ടതു്, ഈയൊരു ദൃഢനിശ്ചയമാണു നമ്മളില്‍ ഉണരേണ്ടതു്. മരണത്തെക്കുറിച്ചു് ഓര്‍ത്താലും ഇല്ലെങ്കിലും ബാഹ്യസുഖം മാത്രം നോക്കിയുള്ള ഇന്നത്തെ ജീവിതത്തിലൂടെ നമ്മുടെ ഓരോ സെല്ലുകളെയും നമ്മള്‍ കൊന്നു കൊണ്ടിരിക്കുകയാണു്. ഇന്നു നമ്മള്‍ സ്വീകരിച്ചിരിക്കുന്ന ജീവിതരീതി നമുക്കു വിഷം തന്നുകൊണ്ടിരിക്കുകയാണു്. അതു വിഷമാണെന്നറിയാതെ, ഇരുകരങ്ങളും നീട്ടി നാം അവയെ സ്വീകരിക്കുകയും ചെയ്യുന്നു.

എല്ലാ രാജ്യക്കാരും എല്ലാ രാഷ്ട്രീയക്കാരും എല്ലാ ശാസ്ത്രജ്ഞന്മാരും ജീവിതത്തില്‍ സുഖം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നു. അതിനുവേണ്ടി എത്രകണ്ടു ബുദ്ധി വികസിപ്പിക്കാമോ അത്ര കണ്ടു വികസിപ്പിച്ചു. ബാഹ്യപ്രപഞ്ചം എത്രകണ്ടു പടുത്തുയര്‍ത്താമോ അതും സാധിച്ചു. എന്നാല്‍, പൂര്‍ണ്ണസന്തോഷമോ സംതൃപ്തിയോ ഉണ്ടോ? അതുമില്ല. ആന്തരികലോകം ഇന്നും വരണ്ടുകൊണ്ടിരിക്കുന്നു. എയര്‍കണ്ടീഷന്‍ കാറു്, എയര്‍കണ്ടീഷന്‍ വീടു്, വിമാനം ഇവയൊക്കെ ഉണ്ടായാലും മനസ്സമാധാനം ഉണ്ടെങ്കിലല്ലേ സ്വസ്ഥതയോടെ ഉറങ്ങാന്‍ കഴിയൂ. മനസ്സമാധാനം ഇല്ലാത്ത ഒരുവനു സംതൃപ്തിയോടെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ?