നാം ഈ ലോകത്തിലേക്കു വരുമ്പോഴും ഇവിടം വിട്ടുപോകുമ്പോഴും ഒന്നും കൊണ്ടുവരുകയോ കൊണ്ടുപോവുകയോ ചെയ്യാറില്ലെന്ന കാര്യം അമ്മ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ടു്. ഈ ലോകത്തിലെ ഒരു വസ്തുവും നമുക്കു ശാശ്വതാനന്ദം നല്കില്ലെന്നു തിരിച്ചറിഞ്ഞു് അവയോടു നിസ്സംഗതയും നിർമ്മമതയും വളർത്തിയെടുക്കാൻ നാം പഠിക്കേണ്ടതുണ്ടു്.

ഇതു് ഉദാഹരിക്കാൻ അമ്മ അലക്സാണ്ടറുടെ ഒരു കഥ പറയാം. അലക്സാണ്ടർ മഹാനായ ഒരു യോദ്ധാവും ലോകത്തിൻ്റെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്ത ഭരണാധികാരിയുമായിരുന്നുവെന്നു് എല്ലാവർക്കും അറിയാം. ലോകത്തിൻ്റെ മുഴുവൻ ചക്രവർത്തിയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിലാഷം. പക്ഷേ, അദ്ദേഹം ഒരു യുദ്ധത്തിൽ പരാജിതനായി ഗുരുതരമായ അസുഖം പിടിപെട്ടു മരണാസന്നനിലയിലായി.

മരിക്കുന്നതിനു് ഏതാനും ദിവസം മുൻപു് അദ്ദേഹം തൻ്റെ മന്ത്രിമാരെ അടുത്തു വിളിച്ചുവരുത്തി തൻ്റെ ശവം എങ്ങനെ മറവുചെയ്യണം എന്നു വിശദീകരിച്ചു. തൻ്റെ ശവപ്പെട്ടിയുടെ വശങ്ങളിൽ ഓരോ ദ്വാരം ഉണ്ടാക്കി അവയിലൂടെ തൻ്റെ കൈകൾ എല്ലാവർക്കും കാണുന്ന രീതിയിൽ പുറത്തു പ്രദർശിപ്പിക്കണമെന്നു് അദ്ദേഹം അവർക്കു നിർദ്ദേശം നല്കി.

ഇങ്ങനെ നിർദ്ദേശിക്കുവാൻ എന്താണു കാരണമെന്നു മന്ത്രിമാർ ചോദിച്ചു. അലക്സാണ്ടർ പറഞ്ഞു, “ഇങ്ങനെയായാൽ എല്ലാവർക്കും വ്യക്തമാകും, മഹാനായ അലക്സാണ്ടർ വെറും കൈയോടെയാണു് ഇഹലോകവാസം വെടിഞ്ഞതെന്നു്.“

ജീവിതം മുഴുവൻ എല്ലാം വെട്ടിപ്പിടിക്കാൻ നിരന്തരം പ്രയത്നിച്ച തനിക്കു് ഒന്നുംതന്നെ കൂടെക്കൊണ്ടുപോകുവാൻ കഴിഞ്ഞില്ലെന്നു മറ്റുള്ളവർ അറിയണമെന്നു് അദ്ദേഹം ആഗ്രഹിച്ചു.

സ്വന്തം ശരീരം പോലും ഇവിടെ ത്യജിച്ചിട്ടു പോകേണ്ടിവന്നു അദ്ദേഹത്തിനു്. ഇതുകണ്ടു മറ്റുള്ളവർ, ഓരോന്നു സമ്പാദിച്ചു കൂട്ടുവാനായി ജീവിതം ചെലവഴിക്കുന്നതിൻ്റെ അർത്ഥശൂന്യത തിരിച്ചറിയുമെന്നു് അദ്ദേഹം പ്രത്യാശിച്ചു.

ഈ ലോകത്തിൻ്റെയും അതിലെ വസ്തുക്കളുടെയും നശ്വരത നാം മനസ്സിലാക്കണമെന്നു് അമ്മ ആഗ്രഹിക്കുന്നു. നാം കാണുന്നതെല്ലാം നശ്വരവും മരണാനന്തരം നമ്മുടെ കൂടെ കൊണ്ടുപോകാനാവാത്തതുമാണു്.


മക്കളേ, സയന്‍സ് പുറംലോകം എയര്‍ക്കണ്ടീഷന്‍ ചെയ്യുമെങ്കില്‍, ആദ്ധ്യാത്മികത ആന്തരികലോകത്തെയാണു് എയര്‍ക്കണ്ടീഷന്‍ ചെയ്യുന്നതു്. മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യുന്ന വിദ്യയാണു് ആദ്ധ്യാത്മികത. അതു് അന്ധവിശ്വാസമല്ല, അന്ധകാരത്തെ അകറ്റുന്ന തത്ത്വമാണു്.

ഒരു കുട്ടിയുടെ മുന്നില്‍ ഒരു കൈയില്‍ ചോക്ലേറ്റും മറുകൈയില്‍ സ്വര്‍ണ്ണനാണയവും വച്ചുനീട്ടിയാല്‍, കുട്ടി ഏതെടുക്കും? അവന്‍ ചോക്ലേറ്റെടുക്കും. സ്വര്‍ണ്ണനാണയം എടുക്കില്ല. സ്വര്‍ണ്ണനാണയമെടുത്താല്‍ ഒരു ചോക്ലേറ്റിനു പകരം എത്രയോ അധികം ചോക്ലേറ്റു വാങ്ങാം എന്ന സത്യം, ആ കുട്ടി അറിയുന്നില്ല.

നമ്മളും ഇന്നിതുപോലെയാണു്. ഭൗതികതയുടെ ആകര്‍ഷണത്തില്‍, യാഥാര്‍ത്ഥ്യബോധം നമുക്കു നഷ്ടമാകുന്നു. ഒരിക്കലും ചെടിക്കാത്ത മധുരമാണു് ഈശ്വരന്‍. ഭൗതികൈശ്വര്യത്തിനും മുക്തിക്കും കാരണം അവിടുന്നാണു്.

അങ്ങനെയുള്ള ഈശ്വരനെ വിട്ടിട്ടു്, ഇന്നുള്ളവര്‍ അല്പനിമിഷത്തേക്കുമാത്രം നിലനില്ക്കുന്ന ഭൗതികനേട്ടങ്ങള്‍ക്കു പിന്നാലെ പായുന്നു. ഫലമോ നിരാശമാത്രം. എന്നാല്‍ ഈശ്വരനെ ആശ്രയിക്കുന്ന ഓരോ നിമിഷവും ആനന്ദമാണു്, ഐശ്വര്യമാണു്. അതിനു തുല്യമായി ലോകത്തു മറ്റൊന്നുമില്ല.

ഈശ്വരധ്യാനത്തിനു വേണ്ടി ചിലവാക്കുന്ന സമയം, ഒരിക്കലും നമുക്കു നഷ്ടമല്ല. ധ്യാനിച്ചവര്‍ ആരുംതന്നെ ഒരിക്കലും പട്ടിണി കിടന്നു മരിച്ചിട്ടില്ല. അതിനാല്‍ ഈശ്വരധ്യാനം നഷ്ടമാണെന്നു് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ല.

നമ്മള്‍ ആ മാര്‍ഗ്ഗത്തെ ഉദ്ധരിച്ചെടുക്കണം. അതു് പിന്തുടരുവാന്‍ മറ്റുള്ളവര്‍ക്കും പ്രേരണ നല്കണം. അതൊരിക്കലും നഷ്ടക്കച്ചവടമല്ല. അതില്‍നിന്നും ലാഭം മാത്രമേ കൊയ്യുവാനുള്ളൂ.

നമുക്കിരിക്കാനും വിശ്രമിക്കാനും ഇടമൊരുക്കിത്തരുന്ന കസേരയോടും പാറയോടും നന്ദിയുള്ളവരായിരിക്കേണ്ടേ? നമുക്കോടാനും ചാടാനും കളിക്കാനുമൊക്കെ ക്ഷമയോടെ സ്വന്തം മടിത്തട്ടൊരുക്കിത്തരുന്ന മണ്ണിനോടു കൃതജ്ഞത വേണ്ടേ?

നമുക്കു വേണ്ടി പാടുന്ന പക്ഷികളോടും നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും നമുക്കുവേണ്ടി തണൽവിരിക്കുന്ന വൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടേ?

ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണു നാം കാണുന്നതു്. കാരണം, രാത്രിയിൽ നാം എല്ലാം മറന്നുറങ്ങുമ്പോൾ, മരണമുൾപ്പെടെ എന്തുവേണമെങ്കിലും സംഭവിക്കാം.

കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു നമ്മൾ ആരെങ്കിലും നന്ദി പറയാറുണ്ടോ? അങ്ങനെ നോക്കുമ്പോൾ, എല്ലാവരോടും എല്ലാത്തിനോടും നമുക്കു നന്ദി വേണ്ടേ! കാരുണ്യമുള്ളവർക്കേ നന്ദിയുള്ളവരായിരിക്കാൻ കഴിയൂ!

പോയ നൂറ്റാണ്ടുകളിൽ മനുഷ്യർ നടത്തിയ യുദ്ധങ്ങൾക്കും നരഹത്യയ്ക്കും അതുമൂലം നിരപരാധികളൊഴുക്കിയ കണ്ണീരിനും കൈയും കണക്കുമില്ല? എന്തിനായിരുന്നു അതെല്ലാം? പിടിച്ചടക്കാൻ, അധികാരം സ്ഥാപിക്കാൻ, ധനത്തിനോടും പ്രശസ്തിയോടും ഉള്ള അത്യാർത്തി തീർക്കാൻ.

മാനവരാശി എണ്ണിയാലൊടുങ്ങാത്ത ശാപവചനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. അതിൽനിന്നു മോചനം നേടാൻ ഇനിയൊരു നൂറുതലമുറയുടെ എങ്കിലും കണ്ണീരൊപ്പണം; അവരുടെ ദുഃഖമകറ്റി ആശ്വസിപ്പിക്കണം. പ്രായശ്ചിത്തമായെങ്കിലും അവനവനിലേക്കൊരു തിരനോട്ടം ഇനിയും നടത്തിക്കൂടേ?

അഹങ്കാരവും സ്വാർത്ഥതയും പെരുകി, ലോകം മുഴുവൻ വെട്ടിപ്പിടിക്കാനും ജനങ്ങളെ പീഡിപ്പിച്ചു സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും ശ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിക്കും സുഖവും സ്വസ്ഥതയും ലഭിച്ചിട്ടില്ല. അവരുടെയൊക്കെ അവസാനനാളുകളും അന്ത്യവും നരകതുല്യമായിരുന്നു. ഇതു ചരിത്രം തെളിയിച്ച സത്യമാണു്.

അതുകൊണ്ടു്, ഈ നിമിഷം നമ്മുടെ മുൻപിലുള്ള ഈ അവസരം നന്ദിപൂർവ്വം സ്വീകരിച്ചു്, കാരുണ്യത്തിൻ്റെയും ശാന്തിയുടെയും പാതയിലൂടെ സഞ്ചരിക്കാൻ നമ്മൾ സന്നദ്ധരാകണം.


ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജീവിതത്തിനു പൂര്‍ണ്ണത കൈവരികയുള്ളൂ. ഇതിൻ്റെ അഭാവമാണു്, ഇന്നുള്ള പ്രശ്‌നങ്ങള്‍ക്കു കാരണം. ആദ്ധ്യാത്മികത കൂടാതെ ലോകത്തുനിന്നും അശാന്തിയകറ്റുവാന്‍ കഴിയില്ല.

വളരെ പ്രശസ്തയായ ഒരു സിനിമാനടി ഈയിടെ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞു കേട്ടു. സ്നേഹിക്കുവാന്‍ ആരും ഉണ്ടായില്ലത്രേ. പ്രതീക്ഷിച്ച വ്യക്തിയില്‍നിന്നും സ്നേഹം കിട്ടാതെ വന്നാല്‍ പിന്നെ ജീവിതമില്ല. അതാണിന്നത്തെ ലോകം.

എന്നാല്‍ ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടാല്‍ ഇതു സംഭവിക്കില്ല. എന്താണു യഥാര്‍ത്ഥജീവിതമെന്നും എന്താണു യഥാര്‍ത്ഥ സ്നേഹമെന്നും അതു നമ്മെ പഠിപ്പിക്കും.

മനുഷ്യനെ മരണത്തിലേക്കു തള്ളിവിടാതെ, അമരത്വത്തിലേക്കു നയിക്കുന്ന ധര്‍മ്മത്തെ ഉദ്ധരിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ ആരും തയ്യാറാകുന്നില്ല. പകരം ജീവിതം ദുഃഖമാണെന്നു പറഞ്ഞു കണ്ണീരൊഴുക്കുന്നു, ആത്മഹത്യ ചെയ്യുന്നു.

ധര്‍മ്മം പഴഞ്ചനാണെന്നു പറഞ്ഞു് ആക്ഷേപിക്കുന്നു. ഇതു പറയുന്നതിനു മുന്‍പു്, ആദ്യം അതനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകട്ടെ. എന്താണു യഥാര്‍ത്ഥ ജീവിതമെന്നു്, എന്താണു ജീവിതത്തിൻ്റെ സുഖവും സൗന്ദര്യവുമെന്നു് അപ്പോള്‍ ബോദ്ധ്യമാകും.

പുറംലോകത്തു ശാന്തിയുണ്ടാകണമെങ്കിൽ അകത്തെ ലോകം ശാന്തമാകണം. ബുദ്ധിപരമായൊരു സങ്കല്പമല്ല ശാന്തി. അതൊരു അനുഭവമാണു്.

കാരുണ്യവും സൗഹൃദവുമാണു് ഒരു നേതാവിനെ ധീരനാക്കുന്നതു്. സമ്പത്തും ആയുധങ്ങളും അതുപയോഗിക്കാൻ കഴിയുന്നവരുമുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും യുദ്ധം ചെയ്യാം. എന്നാൽ, കാരുണ്യവും സൗഹാർദ്ദവും നല്കുന്ന ശക്തിയെ ജയിക്കാൻ ആർക്കും കഴിയില്ല.

നമ്മുടെ മനസ്സിനും കണ്ണിനും കാതിനും കൈകൾക്കും എല്ലാം മറ്റുള്ളവരുടെ ദുഃഖവും വേദനയും അറിയാനും ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണു്. അങ്ങനെ സാധിച്ചിരുന്നെങ്കിൽ, എത്രയെത്ര ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു.

എത്രയോ പേർക്കു് ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമായിരുന്നു! അനാഥരായിപ്പോകാതെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നു! ജീവിക്കാൻവേണ്ടി ശരീരം വില്ക്കുന്ന എത്രയോ സ്ത്രീകളെ സഹായിക്കാമായിരുന്നു!

നരകയാതന അനുഭവിക്കുന്ന എത്രയോ രോഗികൾക്കു മരുന്നും ചികിത്സയും ലഭിക്കുമായിരുന്നു. പണത്തിൻ്റെയും സ്ഥനമാനങ്ങളുടെയും പേരിൽ നടത്തിയ എത്രയെത്ര സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നു…!

ഈ പ്രകൃതി വലിയ ഒരു പൂന്തോട്ടമാണു്, പക്ഷി മൃഗാദികളും വൃക്ഷലതാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പൂക്കളായി കരുതാം. എല്ലാം ഒത്തു ചേർന്നു സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും തരംഗങ്ങൾ പ്രസരിപ്പിക്കുമ്പോഴാണു് ആ പൂന്തോട്ടം സൗന്ദര്യപൂർണ്ണമായിത്തീരുന്നതു്.

സകലമനസ്സുകളും സ്നേഹത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ, കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാൻ നമുക്കു് ഒന്നിച്ചു പ്രയത്‌നിക്കാം.

കാരുണ്യത്തിൻ്റെ ആദ്യപാഠങ്ങൾ, നാം ജീവനില്ലെന്നു ധരിച്ചു് അവഗണിക്കുന്ന കല്ലിനോടും മണ്ണിനോടും പാറയോടും തടിക്കഷ്ണത്തോടും സ്നേഹവും ആദരവും കാണിച്ചുവേണം ആരംഭിക്കാൻ.

ജഡ പദാർത്ഥങ്ങളായ അവയോടു സ്നേഹവും സഹതാപവും തോന്നിയാൽ, പിന്നെ പ്രകൃതിയിലുള്ള വൃക്ഷങ്ങളെയും ലതകളെയും പക്ഷികളെയും മൃഗങ്ങളെയും കടലിനെയും നദിയെയും പർവ്വതങ്ങളെയും ഒക്കെ സ്നേഹിക്കാനും കരുണകാട്ടാനും എളുപ്പമാകും.

ഇത്രയുമായാൽ, പിന്നെ സഹജീവികളായ മനുഷ്യനോടു കാരുണ്യം സ്വാഭാവികമായുണ്ടാകും.