മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. എത്രമാത്രം ഭക്തിയോടും ആവേശത്തോടും കൂടിയാണോ മക്കള്‍ അമ്മയ്ക്കു സേവ ചെയ്യുവാന്‍ തയ്യാറാകുന്നതു്, അതേപോലെ ലോകസേവയ്ക്കും തയ്യാറാകണം. ലോകത്തിൻ്റെ ദുഃഖം ഇല്ലാതാക്കുവാന്‍ നിസ്സ്വാര്‍ത്ഥമായി പ്രയത്നിക്കുന്നതാണു് അമ്മയ്ക്കുള്ള യഥാര്‍ത്ഥ പാദപൂജ. അമ്മയുടെ ജന്മദിനം കഷ്ടപ്പെടുന്നവരുടെ കണ്ണുനീരൊപ്പുന്നതിനുള്ള ഒരു ദിവസമായിക്കരുതി മക്കള്‍ അതിനുവേണ്ടി ശ്രമിക്കുന്നതു കാണുന്നതാണു് അമ്മയെ ഏറെ ആനന്ദിപ്പിക്കുന്നതു്.
മക്കള്‍ക്കു് അമ്മയോടു സ്നേഹമുണ്ടെങ്കില്‍, അമ്മയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കില്‍, മക്കള്‍ ഓരോ ജന്മദിനത്തിനു വരുമ്പോഴും ഒരു ദുശ്ശീലമെങ്കിലും ഉപേക്ഷിക്കുവാനായി പ്രതിജ്ഞയെടുക്കണം. അതാണു് അമ്മയോടുള്ള യഥാര്‍ത്ഥസ്നേഹം. സിഗററ്റിലാണു് ആനന്ദമെങ്കില്‍ എല്ലാവര്ക്കും അതില്‍നിന്നും ആനന്ദം കിട്ടേണ്ടതല്ലേ? അതില്ല. ചിലര്‍ക്കു സിഗററ്റിൻ്റെ മണം ശ്വസിക്കുവാന്‍ കൂടി കഴിയില്ല: അസ്വസ്ഥതയാണു്. ആനന്ദം വസ്തുവിനെയല്ല, മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്. മനസ്സിനെ സ്വാധീനമാക്കിയാല്‍ ബാഹ്യവസ്തുക്കളുടെ യാതൊന്നിൻ്റെയും സഹായം കൂടാതെ ആനന്ദം നേടുവാന്‍ കഴിയും. പിന്നെ എന്തിനു് അനാവശ്യമായി പണം വ്യയം ചെയ്തു് ആരോഗ്യം നഷ്ടമാക്കണം? അതിനാല്‍, സിഗരറ്റു വലിക്കുന്ന മക്കള്‍, സിഗരറ്റുവലി ഈ ജന്മദിനം മുതല്‍ ഒഴിവാക്കും എന്നു പ്രതിജ്ഞയെടുക്കുക. ആ ദുശ്ശീലം ഉപേക്ഷിക്കുമ്പോള്‍ അതിനുപയോഗിച്ച പണം ഒരു സാധു കുട്ടിയുടെ പഠിത്തകാര്യങ്ങള്ക്കു ചെലവഴിക്കാം. മദ്യം കഴിക്കുന്ന മക്കള്‍ക്കു് അതു നിര്‍ത്താനായി പ്രതിജ്ഞയെടുക്കാം. നൂറും അഞ്ഞൂറും രൂപവരെ ഒരു വസ്ത്രത്തിനുവേണ്ടി നാം ചെലവാക്കാറുണ്ടു്. ഒരുവര്‍ഷം പത്തു സാരിയെങ്കിലും ഉപയോഗിക്കുന്ന മക്കളുണ്ടു്. അതു് ഒന്‍പതാക്കാം. അതില്‍നിന്നും മിച്ചംവരുന്ന പണം രോഗംകൊണ്ടു കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ഒരാളിനു മരുന്നിനു വേണ്ടി നല്‍കാം. അമ്മയോടു സ്നേഹമുണ്ടെങ്കില്‍, പരമാത്മാവിനോടു സ്നേഹമുണ്ടെങ്കില്‍ ഇങ്ങനെയൊരു ത്യാഗഭാവം സ്വീകരിക്കാന്‍ മക്കള്‍ തയ്യാറാകണം.
മക്കളേ, ത്യാഗം കൂടാതെ ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ സാദ്ധ്യമല്ല. ‘ത്യാഗേനൈകേ അമൃതത്വമാനശുഃ’ ത്യാഗത്തിലൂടെയേ അമൃതത്വം നേടാന്‍ കഴിയൂ എന്നാണു്. എന്തിനും ത്യാഗം വേണം. ഒരു പരീക്ഷ ജയിക്കണമെങ്കില്‍ ലക്ഷ്യംവച്ചു നല്ലവണ്ണം പഠിക്കണം. ഒരു പാലം തീര്‍ക്കണമെങ്കില്‍ വളരെ ശ്രദ്ധയോടും ക്ഷമയോടും പ്രയത്നിക്കണം. ഏതു പ്രയത്നത്തിൻ്റെയും വിജയത്തിനടിസ്ഥാനം ത്യാഗമാണു്. ത്യാഗമില്ലാതെ സംസാരസമുദ്രം തരണം ചെയ്യുവാന്കഴിയില്ല. ത്യാഗം ഇല്ലാതെ മന്ത്രം ജപിച്ചതുകൊണ്ടു മാത്രം യാതൊരു ഫലവുമില്ല. ത്യാഗമില്ലാത്തവന്‍ എത്ര മന്ത്രം ജപിച്ചാലും മന്ത്രദേവതയെ സാക്ഷാത്കരിക്കുവാന്‍ സാധിക്കില്ല. ത്യാഗബുദ്ധിയുള്ളവന്‍ മന്ത്രം ജപിച്ചില്ലെങ്കിലും അവൻ്റെ മുന്നില്‍ ദേവത എത്തും. അവനുവേണ്ടി ജോലി ചെയ്യുന്നതിനായി എല്ലാ ദേവതകളും പിറകെ എത്തും. ഇതിനര്‍ത്ഥം മന്ത്രം ജപിക്കണ്ട എന്നല്ല. മന്ത്രജപത്തോടൊപ്പം ആ തത്ത്വം അനുസരിച്ചു ജീവിക്കുകയും വേണം. വിത്തു വിതച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണമാകുന്നില്ല. ത്യാഗമനോഭാവത്തോടെ നല്ല കര്‍മ്മങ്ങള്‍കൂടി അനുഷ്ഠിച്ചാലേ പൂര്‍ണ്ണതയുള്ളൂ. നമ്മളില്നിന്നുമുണ്ടാകുന്ന നല്ല കര്‍മ്മങ്ങളാണു നമ്മള് എത്രത്തോളം വളര്‍ന്നു എന്നു കാണിക്കുന്നതു്.
അമ്മയുടെ 66-ാമത് ജന്മദിനത്തിൽ അമ്മ നടത്തിയ സത്സംഗത്തിൻ്റെ സംക്ഷിപ്ത രൂപം
മക്കളെ എല്ലാവരും ഒത്തൊരുമയോടും സ്നേഹത്തോടും ഇങ്ങനെ ഇരിക്കുന്നതു കാണുമ്പോള്‍, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഭംഗിയായി കോര്‍ത്തിണക്കിയ മനോഹരമായൊരു പൂമാല പോലെയാണു അമ്മയ്ക്കു തോന്നുന്നതു്. നിങ്ങളുടെ ഈ മനസും സേവനമനോഭാവം മേല്ക്കുമേല് വളരട്ടെ, വികസിക്കട്ടെ. അതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു. ഇതൊരു സന്തോഷത്തിൻ്റെ നിമിഷമാണെങ്കിലും, ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതിദുരന്തങ്ങളിലും അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടു വലയുന്നവരുടെ ജീവിതം ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു.
സ്വന്തം മുറിയുടെ മേല്‍ക്കൂരയിലെ ദ്വാരത്തിലൂടെ കാണുന്ന ആകാശത്തിൻ്റെതു് നോക്കി, ഒരു കുട്ടി പറയുകയാണു്, ”ദാ അതെൻ്റെ ആകാശമാണു്.” ഇതുപോലെയാണു മനുഷ്യന്. പ്രകൃതിയേയും ജീവിതത്തെയും നമ്മള് വളരെ ചെറുതാക്കി കാണുന്നു. ജീവിതത്തിൻ്റെ വലിപ്പം മനസ്സിലാക്കിയാലെ, അതിനു മുന്പില് നാം എത്രമാത്രം ചെറുതാണെന്നു ബോദ്ധ്യപ്പെടു.
‘പ്രകൃതി’ അമ്മയാണു്. ‘പ്രകൃതിമാതാവു്’ എന്നാണു നമ്മള് പറയുന്നതു്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു കടല്‍, അമ്മയാണു്. വനത്തില്‍ ജീവിക്കുന്നവര്‍ക്കു്, കാട് അമ്മയാണു്. മലയോരങ്ങളില്‍ താമസിക്കുന്നവരുടെ അമ്മ ആ മലകളും അതിനോടു ചേര്‍ന്ന പ്രകൃതിയുമാണു്. മനുഷ്യനേയും സകലജീവരാശികളേയും പോറ്റുന്നതും വളര്‍ത്തുന്നതും പ്രകൃതിയാണു്. കുറച്ചുകൂടി ഉയര്‍ന്നു ചിന്തിച്ചാല്‍, മാതാപിതാക്കന്മാരുടെ ചിന്തയില്‍ ഉദയം കൊള്ളുന്നതിനും, പിന്നീട്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ഭ്രൂണമായി രൂപം കൊള്ളുന്നതിനു മുന്‍പും, മരണശേഷവും നമ്മുടെ നിലനില്പ് പ്രകൃതിയിലാണു്. ഈ വിധത്തില്‍ നോക്കുമ്പോള്‍, പ്രകൃതിയാണു നമ്മുടെ മാതാവും പിതാവും എല്ലാം. ആ പ്രകൃതിമാതാവിൻ്റെ മക്കളാന്നു നമ്മള്. ആ അമ്മയ്ക്കു മക്കളായ നമ്മളോട് സ്നേഹവും ദയയും മാത്രമേയുള്ളു. എന്നാല്‍, നമ്മള് മക്കള്‍, പ്രകൃതിമാതാവിൻ്റെ നെഞ്ചില്‍ സദാ ചവുട്ടി കൊണ്ടിരിക്കുകയായിരുന്നു. സ്നേഹസമ്പന്നയായ ആ അമ്മ ഇപ്പോള്‍ രോഗിയായി, അവശയായി.
ഇന്നത്തെ സമൂഹത്തില്‍ നാലു കാര്യങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നതുകാണാം.
ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ലെങ്കില്‍, നമ്മുടെ ജീവിതം ചിതലുപിടിച്ച തടി പോലെ പാഴായിത്തീരും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് നമുക്കുണ്ടാവില്ല. അതുകൊാണ് ഋഷിമാര്‍ ധര്മ്മബോധത്തിന് ഏറ്റവും പ്രാധാന്യം നല്‍കിയത്. നമുക്കും അന്യര്‍ക്കും ഗുണകരമായ രീതിയില്‍ സമൂഹവുമായി ബന്ധപ്പെടാന്‍ ധര്‍മ്മ ബോധം കൂടിയേ തീരൂ. ഈ ധര്‍മ്മബോധം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു ചെറുപ്പത്തില്‍ തന്നെ കൊടുക്കണം. ഇന്ന്, കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അച്ഛനമ്മമാര്‍ ഉടനെ അവരുടെ കയ്യില്‍ കൈഫോണ്‍ കൊടുക്കും. ഇതിലൂടെ ആ നിമിഷത്തെ കരച്ചില് നില്ക്കും. എന്നാല്‍ അതിനൊപ്പം മൂല്യങ്ങള്‍ കൊടുത്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍ കരയേണ്ടി വരും. ഈ മൂല്യങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ദുഃഖവും കഷ്ടവും അനുഭവിക്കുമ്പോള്‍ അവയെ നേരിടാനും അതിജീവിക്കാനുള്ള ശക്തി അവരില്‍ ഉണ്ടാകും.
മനുഷ്യൻ്റെ തെറ്റായ ധാരണകളും അതില്‍ നിന്നുണ്ടായ തെറ്റായ പ്രവര്‍ത്തികളുമാണു് പ്രകൃതിയെയും ലോകത്തെയും ഈ വിധത്തിലാക്കിയതു്. ഇത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രവര്‍ത്തിയിലും കാഴ്ച്ചപ്പാടിലും മാറ്റം വരുത്താന്‍ നമ്മള് തയ്യാറാകുന്നില്ല എന്നതാണു് അത്ഭുതം. നമുക്ക് എല്ലാവര്ക്കും ആഹാരം ആവശ്യമാണ്. എന്നാല്‍ കൃഷി ചെയ്യാനും പച്ചക്കറികള്‍ വളര്‍ത്താനും മിക്കവര്‍ക്കും മടിയാണ്. നമുക്കെല്ലാം ജലം ആവശ്യമാണ്. എന്നിട്ടും വെള്ളം പാഴാക്കാതിരിക്കാനും മഴവെള്ളം സംഭരിക്കാനും നമ്മള് വേണ്ടത്ര ശ്രമിക്കുന്നില്ല. നമുക്ക് ജീവിക്കാന്‍ ഓക്സിജന്‍ ആവശ്യമാണ് എന്നു നമുക്കറിയാം. എന്നാല്‍ കൂടുതല്‍ മരങ്ങള്‍ നടാന്‍ നമുക്കു മടിയാണ്. നമ്മള് മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നു. എന്നാല്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവരാഗ്രഹിക്കുന്ന സമയവും ശ്രദ്ധയും നല്കാന് നമ്മള് മറക്കുന്നു. നമുക്ക് ശാന്തി വേണം. എന്നാല്‍ മറ്റുള്ളവരില്‍ തെറ്റു കാണുന്ന ശീലം ഉപേക്ഷിക്കാന്‍ മടി കാണിക്കുന്നു.
ഈ പ്രപഞ്ചം അതിൻ്റെതായൊരു താളത്തിലും ലയത്തിലും ശ്രുതിയിലുമാണു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു്. അതുകൊണ്ടുതന്നെ മനുഷ്യനും അവൻ്റെ ജീവതയാത്രയെ പ്രപഞ്ചത്തിൻ്റെ താളത്തിനും ശ്രുതിയ്ക്കും അനുസരിച്ച് രൂപപ്പെടുത്തിയെടുക്കണം. അല്ലെങ്കില്‍ സ്വഭാവികമായും ജീവിതം സംഘര്‍ഷപൂര്‍ണ്ണമാകും. ഇന്ദ്രിയസുഖങ്ങള്‍ മാത്രം തേടി പോയാല്‍, ജീവിതവുമായി ശ്രുതിചേര്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ അസ്തിത്വത്തിൻ്റെ ഒരു ഭാഗം മാത്രമാന്നു ശരീരം. ജീവിതത്തിൻ്റെ ഉണ്മ ആത്മസത്തയാണു്. അത് അകത്താണു്. അതറിയാന്‍ ആത്മീയചിന്തയും സാധനകളും സദ്കര്‍മ്മങ്ങളും ആവശ്യമാണു്. മുന്‍വിധി കാരണം ഒന്നിനെയും അതിൻ്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ കഴിയുന്നില്ല. നമ്മുടെയും മറ്റുള്ളവരുടെയും സത്യം കാണാതെ പോകുന്നതു കൊണ്ട്, ഒന്നിനെയും ആസ്വദിക്കുന്നില്ല. എല്ലാം സ്വീകരിക്കുന്നൊരു മനോഭാവം വളര്‍ത്തിയെടുക്കുമ്പോള്‍ എല്ലാത്തിലും മധുരം നുകരാന്‍ കഴിയും.
ജീവിതത്തില്‍ നമുക്ക് രണ്ടു രീതിയില്‍ വളരാം. ഒന്ന് വയസ്സു കൊണ്ടുള്ള വളര്‍ച്ച, രണ്ടാമത്തേത് പക്വതയുടെ വളര്‍ച്ച. പ്രായം കൊണ്ടു വളരാന്‍ പ്രത്യേകിച്ചൊരു ശ്രമത്തിൻ്റെ ആവശ്യമില്ല. അതു സ്വാഭാവികമായി നടക്കുന്നതാണ്. മനുഷ്യനും മൃഗങ്ങളും ജീവനുള്ള മറ്റെല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാല്‍ പക്വതയുടെ വളര്‍ച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്. പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്. അതു നമ്മുടെ ഉള്ളില്‍ നടക്കുന്നൊരു പ്രക്രിയയാണ്. അദ്ധ്യാത്മീകമായ അറിവാണ് ഈ യാത്രയ്ക്ക് പാത തെളിയിക്കുന്നത്.
പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്.
യഥാര്‍ത്ഥത്തില്‍, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ എത്രമാത്രം മനസ്സിലിടം സൃഷ്ടിക്കുവോ, അത്രമാത്രം സന്തോഷവും നമുക്കു ലഭിക്കും. അഹംബുദ്ധി കൂടുന്തോറും സന്തോഷം കുറയും. പ്രകൃതിയുടെയും ജീവിതത്തിൻ്റെയും നിയമം നിസ്വാര്‍ത്ഥയാണു്. അതുകൊണ്ടുതന്നെ അഹംഭാവത്തിൻ്റെയും സ്വാര്‍ത്ഥതയുടെയും മേല്‍ നിയന്ത്രണമില്ലാത്തവര്‍ക്ക് ഹൃദയം തുറന്നു സന്തോഷിക്കാനോ ജീവിതം വേണ്ടവണ്ണം ആസ്വദിക്കാനോ കഴിയില്ല. കാരണം അവര്‍ പ്രപഞ്ചനിയമത്തിനു വിരുദ്ധമായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണു്. ഈ മഹാപ്രപഞ്ചത്തില്‍ മനുഷ്യന് ഇത്തിരിപ്പോന്ന ഒരു ജീവിയാണു്. നമ്മുടെ മറുഭാഗത്തു നില്‍ക്കുന്നത് അന്തമില്ലാത്ത വിശ്വശക്തിയാണു്. അത് ഓരേ താളത്തിലും ശ്രുതിയിലും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ്, മനുഷ്യന് ആ നിയമത്തിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന ഓര്‍മ്മവേണം. അതറിഞ്ഞ്, ആ നിയമത്തോടു പൊരുത്തപ്പെട്ടു പോയാല്‍, ശാന്തിയും സന്തോഷവുമുണ്ടാകും ശാന്തി തനിയെ കൈവരും. ജീവിതം വളരെ ചെറുതാണു്. ഈ ചെറിയ കാലയളവില്‍, സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമുക്കു കഴിയണം.
ഈ അവസരത്തില്‍ കേരളത്തിലെ മക്കളോട് ചില കാര്യങ്ങള്‍ പറയാന്‍ അമ്മ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ ഓണത്തിന് എന്തുമാത്രം മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ഏകദേശം അഞ്ഞൂറ്കോടി രൂപയുടെ മദ്യം മുന്നുനാലുദിവസം കൊണ്ട് കുടിച്ചു എന്നാണ് കണക്ക്. അമ്മ ചിന്തിക്കുകയാണ് കേരളത്തില്‍ വീടില്ലാത്ത എത്രമക്കള്‍ ഉണ്ട്. ഇത്രയും പണമുണ്ടായിരുന്നെങ്കില്‍ ഒരു പതിനായിരം പേര്‍ക്ക് നല്ല വീടുവച്ചുകൊടുക്കുവാന്‍ സാധിക്കുമായിരുന്നു. അതുമാത്രമല്ല ഈ മദ്യപാനംകൊണ്ട് എത്ര കുടുംബങ്ങളാണ് കണ്ണീര് കുടിക്കുന്നത്. എത്ര അമ്മമാരും കുഞ്ഞുങ്ങളുമാണ് നിത്യവും വേദന തിന്നു ജീവിക്കുന്നത്. ഇന്ത്യയില്‍ മദ്യപാനത്തിൻ്റെ കാര്യത്തില്‍ മലയാളികള്‍ ഒന്നാം സ്ഥാനത്താണ്. സംസ്ക്കാരം മറന്ന ഉല്ലാസമല്ല നമുക്കാവശ്യം. സംസ്ക്കാരത്തെ വളര്‍ത്തുന്ന ഉല്ലാസമാണ് വേണ്ടത്. സമൂഹത്തില്‍ മൂല്യങ്ങളെ ഉണര്‍ത്താനും വളര്‍ത്താനുമുള്ള അവസരങ്ങളാകണം ഓരോ ആഘോഷവും.
മക്കളുടെ കണ്ണുകള്‍ കാരുണ്യത്താല്‍ ആര്‍ദ്രമാവട്ടെ. ശിരസ്സുകള്‍ വിനയത്താല്‍ നമ്രമാവട്ടെ. കൈകള്‍ മറ്റുള്ളവരുടെ സേവയില്‍ മുഴുകട്ടെ. കാലുകള്‍ ധര്‍മ്മത്തിൻ്റെ പാതയിലൂടെ ചരിക്കട്ടെ. കാതുകള്‍ ദുഃഖിതരുടെ ദുഃഖം കേള്‍ക്കാന്‍ സന്നദ്ധമാവട്ടെ. നാവ് എപ്പോഴും ദയാപൂര്‍ണ്ണമായ വാക്കുകളും സത്യവും പറയട്ടെ. അങ്ങനെ മക്കളുടെ ജീവിതം തന്നെ ലോകത്തിന് അനുഗ്രഹമായിതീരട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു.
ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ?
ഭൗതികമായും ഭാരതം സമ്പന്നരാജ്യംതന്നെയായിരുന്നു. എന്നാല്‍ ഇവിടെയുള്ളവരില്‍ അഹങ്കാരം വര്‍ദ്ധിക്കാന്‍ തുടങ്ങി. ‘എനിക്കു് അവൻ്റെതുകൂടി വേണമെന്നായി. ഇതു ഭ്രാന്താണു്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പൊരുതുന്നവര്‍ ഭ്രാന്തന്മാരാണു്. പരസ്പരമുള്ള അസൂയയിലും അഹങ്കാരത്തിലും ഈശ്വരനെ മറക്കാന്‍ തുടങ്ങി. ധര്‍മ്മം വെടിഞ്ഞു. പരസ്പരം കലഹം വര്‍ദ്ധിച്ചു. ഐക്യവും തന്മൂലം ഭൗതികശക്തിയും നഷ്ടമായി. ഇതു് ഇവിടെ മറ്റു രാജ്യക്കാരുടെ ആധിപത്യത്തിനു കാരണമായി.
എത്രയോ വര്‍ഷക്കാലം, വിദേശികള്‍ ഭാരതത്തെ അടക്കിവാണു. അവര്‍ നമ്മുടെ സമ്പത്തെല്ലാം ചോര്‍ത്തിക്കൊണ്ടുപോയി; രാജ്യത്തെ ഒരു മരുഭൂമി പോലെ ആക്കിത്തീര്‍ത്തു. ഒരു മരുഭൂമിയില്‍ വിത്തു നട്ടു കിളിര്‍പ്പിച്ചെടുക്കാന്‍ എത്ര പ്രയാസപ്പെടണം! അത്ര കണ്ടു് ശ്രമിച്ചാലേ നമ്മുടെ രാജ്യവും പച്ചപിടിക്കൂ. ഇന്നും ഭാരതത്തിൻ്റെ നിലനില്പിന്നു കാരണം ഇവിടുത്തെ ഭൗതികശക്തിയല്ല; അവശേഷിക്കുന്ന ആത്മീയ ശക്തി ഒന്നുമാത്രമാണു്.
എന്നാല്‍ ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും നമ്മള് ശരിയായ പാഠം ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണു വാസ്തവം. ഇപ്പോഴും രാജ്യത്തിൻ്റെ ഉയര്‍ച്ചയെക്കാള്‍ വ്യക്തിലാഭത്തിലാണു മിക്കവരുടെയും നോട്ടം. ശരിയായ ഭൗതികശ്രേയസ്സു് ആദ്ധ്യാത്മിക വിദ്യയിലൂടെ മാത്രമേ കൈവരുകയുള്ളൂ എന്നവര്‍ മനസ്സിലാക്കുന്നില്ല. ഇന്നുള്ള ഭൗതികസമ്പത്തുതന്നെ വേണ്ടരീതിയില്‍ വിനിയോഗിച്ചാല്‍ ഇവിടെ ദാരിദ്ര്യത്തിനു സ്ഥാനം കാണില്ല. ഇവിടെയുള്ളവര്‍ക്കു കഴിയാന്‍ വേണ്ടതു് ഇവിടെത്തന്നെയുണ്ടു്. പക്ഷേ അന്യൻ്റെ മുതല്‍ ആരും അപഹരിക്കരുതെന്നു മാത്രം.
അന്യജാതിക്കാര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുമ്പോള്‍, നമ്മളാകട്ടെ കൃഷിസ്ഥലങ്ങള്‍ കളിസ്ഥലങ്ങളും വ്യവസായശാലകളുമാക്കി മാറ്റുകയാണു്. പണം കൊണ്ടു വയറു നിറയ്ക്കുവാനാകുമോ? പണം നല്കിയാല് വാങ്ങാനാഹാരം ഉണ്ടാകണ്ടേ ? ഓരോ രാജ്യത്തിനും തനതായ പൈതൃകമുണ്ടു്. അതില്‍ ഊന്നിനിന്നു കൊണ്ടുള്ള പരിഷ്കരണമേ, ആ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുകയുള്ളൂ.
അതിനാല്‍ നമ്മുടെ സംസ്കാരം ഉള്‍ക്കൊണ്ട ചെറുപ്പക്കാര്‍, ചെറിയചെറിയ കൂട്ടങ്ങളായി, ഓരോ ഗ്രാമത്തിലും ചെന്നു്, ജനങ്ങളെ ബോധവാന്മാരാക്കണം. രാജ്യത്തെ സ്വന്തം വീടുപോലെ കാണുവാന്‍ ജനങ്ങളെ പഠിപ്പിക്കണം. കൃഷിഭൂമി കൃഷിക്കുവേണ്ടി വിനിയോഗിക്കുവാന്‍ അവരെ പ്രേരിപ്പിക്കണം. വീടില്ലാത്തവര്‍ക്കു വീടുവച്ചു കൊടുക്കണം. ആഹാരമില്ലാത്തവര്ക്കു് ആഹാരം എത്തിക്കണം. ഒപ്പം നമ്മുടെ സംസ്കാരംകൂടി അവര്‍ക്കു പകരണം. നമ്മുടെ സംസ്കാരത്തെ മറന്നുകൊണ്ടു്, ഇന്നത്തെ ഈ പോക്കു തുടര്‍ന്നാല്‍, നമ്മള് വളരെ ദുഃഖങ്ങള്‍ സഹിക്കേണ്ടി വരും. ആദ്ധ്യാത്മികസംസ്കാരം ഭാരതത്തില്‍നിന്നു പൂര്‍ണ്ണമായും എന്നു നഷ്ടമാകുന്നുവോ; അന്നു് ഈ രാജ്യത്തിൻ്റെ അധഃപതനമായിരിക്കും.
ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ?
അമ്മ : ഭാരതം ദരിദ്രരാഷ്ട്രമാണെന്നു് ആരു പറഞ്ഞു? ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നും ഭാരതം സമ്പന്നംതന്നെ.
എത്ര ദാരിദ്ര്യത്തില്‍ക്കഴിയുമ്പോഴും സുഖലോലുപതയില്‍ക്കഴിയുന്ന പല പാശ്ചാത്യരാഷ്ട്രങ്ങളിലുമുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നില്ല. മനോരോഗികളുടെ, മയക്കുമരുന്നിന്നടിമകളായവരുടെ എണ്ണം അത്രകണ്ടു് പെരുകുന്നില്ല. കാരണം, ഇവിടെയൊരു ആദ്ധ്യാത്മികസംസ്കാരം അവശേഷിച്ചിട്ടുണ്ടു്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ ശാന്തി നിലനിര്‍ത്താനാവൂ.
സംതൃപ്തി
താനുണ്ടാക്കിയ സ്വത്തില്‍ തനിക്കു ജീവിക്കാന്‍ വേണ്ടതു മാത്രമെടുത്തിട്ടു ബാക്കി ദാനം ചെയ്യുവാനാണു് ആദ്ധ്യാത്മികം ഉപദേശിക്കുന്നതു്. എന്നാല്‍, ഇന്നുള്ളവര്‍ മറ്റുള്ളവൻ്റെ സ്വത്തും അപഹരിച്ചു ബാങ്കിലിടുവാനാണു ശ്രമിക്കുന്നതു്. നമ്മുടെ ജീവിതം മുഴുവന്‍ പണസമ്പാദനത്തിനു നീക്കിവച്ചിരിക്കുന്നു. എത്ര സ്വത്തു നേടിയിട്ടും ജീവിക്കുന്നതു് ഏറ്റവും ദരിദ്രനായിട്ടും. കാരണം സമ്പത്തുണ്ടെങ്കിലും മനശ്ശാന്തിയില്ല.
ഒരുപിടി വറ്റാണെങ്കിലും കുടുംബത്തിലെ എല്ലാവരും പങ്കിട്ടു കഴിച്ചു സംതൃപ്തിയോടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവനോ അതോ അസുഖം കാരണം വയറു നിറച്ചുണ്ണുവാന്‍ കഴിയാതെ, സ്വാര്‍ത്ഥചിന്തകള്‍കൊണ്ടു് ഉറക്കം വരാതെ എയര്‍ക്കണ്ടീഷന്‍ മുറിയില്‍ കിടന്നുരുളുന്ന ധനവാനോ; ആരാണു യഥാര്‍ത്ഥത്തില്‍ ദരിദ്രന് ? അങ്ങനെ നോക്കിയാല്‍ ഭാരതം സമ്പന്നരാജ്യമാണെന്നുതന്നെ പറയേണ്ടിവരും. ആ സമ്പത്തു നഷ്ടമാകാതെ നോക്കിയാല്‍ മാത്രം മതി.
അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവുമാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാർഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമയോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ്മകളേയും നമുക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അമ്മ പറഞ്ഞു.
അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ 1390 വിദ്യാർഥികളാണ് ബിരുദപഠനം പൂര്‍ത്തിയാക്കി പതിനാറാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. 892 ബിരുദ വിദ്യാർഥികളും 486 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 15 ഗവേഷണ ബിരുദം നേടിയവരും ഏഴു സര്‍വകലാശാലാ മെഡല്‍ ജേതാക്കളും ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.
എന്റെ ചിന്തയാലും വാക്കാലും പ്രവൃത്തിയാലും അമൃത വിശ്വവിദ്യാപീഠത്തിന്റെ ആദര്‍ശത്തിന് ഒത്തവിധം മാതൃരാജ്യമായ ഇന്ത്യയേയും പ്രകൃതിയേയും മനുഷ്യകുലത്തെയും സ്നേഹം, വിശ്വാസം, സഹിഷ്ണുത, വിനയം എന്നിവയിലൂടെ സേവിക്കുമെന്ന് ബിരുദധാരികള്‍ പ്രതിജ്ഞ ചെയ്തു.
അമൃത യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങുകളില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന പാരമ്പര്യത്തിനനുസൃതമായി എല്ലാ വിദ്യാർഥികളും അതിഥികളും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്.
അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റും അമ്മയുടെ പ്രഥമശിഷ്യനുമായ സംപൂജ്യ സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷപ്രസംഗം നടത്തി. മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി. ഹേമന്തകുമാര്‍ കോണ്വൊക്കേഷന് പ്രസംഗം നടത്തി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപദേഷ്ടാവ് പ്രൊഫ. ജി.എം. നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.