ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)
വിത്തിട്ടാല്‍ സമയത്തിനു വെള്ളവും വളവും നല്കണം. അല്ലെങ്കില്‍ നശിച്ചുപോകും. പട്ടിണിക്കു കാരണമാകും. പട്ടിണിയെക്കുറിച്ചോര്‍ത്തപ്പോള്‍ അവനില്‍ ശ്രദ്ധ വന്നു. വിവേകവൈരാഗ്യങ്ങള്‍ ഉണര്‍ന്നു. അങ്ങനെ ഒരു വിത്തു് ആയിരക്കണക്കിനു ഫലങ്ങളും വിത്തുകളും നല്കുന്ന വന്‍വൃക്ഷമായി മാറി. പട്ടിണിയെക്കുറിച്ചുള്ള പേടി; ശ്രദ്ധയോടെ കര്‍മ്മം ചെയ്യുവാനുള്ള പ്രേരണ നല്കി ഈശ്വരനോടുള്ള ഭയഭക്തിയും ഇതു പോലെയാണു്. വിവേകപൂര്‍വ്വം കര്‍മ്മംചെയ്യുവാന്‍ അതു മനുഷ്യനു പ്രേരണ നല്കുന്നു. ആ ഭയം നമ്മളെ സുരക്ഷിതസ്ഥാനത്തേക്കു് എത്തിക്കുകയാണു ചെയ്യുന്നതു്.
വിത്തിട്ടാല്‍ സമയത്തിനു വെള്ളവും വളവും നല്കണം
എന്നാല്‍ പ്രധാനമായ വ്യത്യാസം ഇതാണു്. മറ്റെല്ലാ ഭയങ്ങളും മനസ്സിന്റെ ശാന്തി കെടുത്തുമ്പോള്‍ ഈശ്വരനോടുള്ള ഭയഭക്തി ശാന്തി കൈവരുത്തുകയാണു ചെയ്യുന്നതു്. ഈശ്വരഭക്തിയുള്ളവന്‍ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലെ നിശ്ചിന്തനും സന്തോഷവാനുമാണു്. എന്നാല്‍ അവന്‍ തെറ്റിലേക്കു പോകുന്നില്ല. അവന്റെ കര്‍മ്മം തനിക്കുവേണ്ടിയല്ല; ഈശ്വരപ്രീതിക്കാണു്. അത്തരം കര്‍മ്മങ്ങള്‍ സമസ്ത ജീവരാശികള്‍ക്കും ഹിതകരമായിരിക്കും. സ്വര്‍ഗ്ഗം എവിടെയാണെന്നു ചോദിച്ചാല്‍ അമ്മ പറയും, ജോലിയുള്ളിടത്താണെന്നു്. ജോലി എവിടെയുണ്ടോ; അവിടം സ്വര്‍ഗ്ഗമാണു്, ജോലിയില്ലാത്തിടം നരകവും. പക്ഷേ കര്‍മ്മം ധര്‍മ്മം അനുസരിച്ചുള്ളതായിരിക്കണമെന്നു മാത്രം. അങ്ങനെ ധര്‍മ്മാനുസൃതമായി കര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിക്കുകയാണു മതം ചെയ്യുന്നതു്.
അവിടുന്നു കൃപ സദാ ചൊരിയുന്നുണ്ടു്. അതു നമ്മള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണു മതം പറയുന്നതു്. പകല്‍സമയം കതകടച്ചു് ഉള്ളിലിരുന്നിട്ടു്, ഇരുട്ടാണെന്നുപറഞ്ഞു് സൂര്യനെ പഴിച്ചിട്ടു കാര്യമില്ല. കതകു തുറന്നു്, പ്രകാശത്തിന്റെ ലോകത്തേക്കിറങ്ങി വരാന്‍ പറയുന്നു. അതിനു് ഈശ്വരന്‍ തന്ന ആരോഗ്യവുമുണ്ടു്. ചിലര്‍ പറയും; നമ്മുടെ വാസനകളെ പിടിച്ചമര്‍ത്താന്‍ പാടില്ല; വാസനയ്ക്കനുസരിച്ചു നീങ്ങണം എന്നു്. ഒരുവനിഷ്ടം അയലത്തുകാരനെ കൊല്ലുന്നതിലായിരിക്കും. ആ വാസനയ്ക്കനുസരിച്ചു് അവന്‍ നീങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും ഫലം? അപ്പോള്‍ വാസനകളെ ശരിയായ പാതയില്‍ തിരിച്ചുവിടാന്‍ കഴിയണം. അതിനാണു് ഈശ്വരനോടു ഭയഭക്തി വേണം എന്നു പറയുന്നതു്.
ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)
ഈശ്വരനോടുള്ള ഭയഭക്തി, നമ്മളിലെ ദൗര്‍ബ്ബല്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു. ഒരു രോഗിയു ടെ മുന്നില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം ഇരുന്നാല്‍, കൊതിക്കൂടുതല്‍കൊണ്ടു് അവനതെടുത്തു കഴിക്കും. അതാണു നമ്മുടെ വാസന. അതു കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചോ മരണത്തെക്കുറിച്ചുപോലുമോ നമ്മള്‍ ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മളെക്കാള്‍ നമ്മുടെ വാസനയ്ക്കാണു് അടിമപ്പെട്ടു കിടക്കുന്നതു്. ഈ ദുര്‍ബ്ബലതകളെ അതിജീവിക്കുവാന്‍ ഈശ്വരനോടുള്ള ഭയഭക്തി സഹായിക്കുന്നു. വളരെ നാളുകളായി സിഗരറ്റുവലി ശീലമാക്കിയ ഒരാള്‍ ‘ഇനി സിഗരറ്റു വലിക്കില്ല, വലിക്കില്ല’ എന്നു പറയുമ്പോള്‍ത്തന്നെ, സിഗരറ്റു ചുണ്ടത്തിരിക്കുന്നതു കാണാം. കാരണം; പുകവലി എന്ന വാസനയ്ക്കു് അവനടിമയായിക്കഴിഞ്ഞു. അതില്‍നിന്നു മോചനം നേടണമെങ്കില്‍ വൈരാഗ്യം കൂടാതെ പറ്റില്ല. സിഗരറ്റുവലിയുടെ ഭവിഷ്യത്തിനെക്കുറിച്ചു മനനം ചെയ്തു മനനംചെയ്തു മനസ്സിനു് ആ വാസനയെ ചെറുക്കുവാനുള്ള ശക്തി പകരണം. ഇതേപോലെ മനസ്സിനു ശക്തി പകരാനാണു് ഈശ്വരനോടുള്ള ഭയഭക്തി.
മനസ്സിനു ശക്തി പകരാനാണു് ഈശ്വരനോടുള്ള ഭയഭക്തി.
മതതത്ത്വങ്ങള്‍ കര്‍ശനങ്ങളായി തോന്നിയേക്കാം. ഇത്ര വേണമോ എന്നു ചിന്തിക്കാം. എന്നാല്‍ അയവില്ലാത്ത ആ നിലപാടാണു നമ്മളോടുള്ള യഥാര്‍ത്ഥ സ്നേഹം. ഓപ്പറേഷനുവേണ്ടി കൊണ്ടുവന്ന കുട്ടിയോടു ഡോക്ടര്‍ പറയുകയാണു്, ‘അയ്യോ പൊന്നുമോനേ! നിന്നെ കീറിയാല്‍ നിനക്കു വേദനിക്കും, അതുകൊണ്ടു നീ പോ!’ ഇതു് ആ കുട്ടിയോടുള്ള കാരുണ്യമാണോ, ദ്രോഹമാണോ?’ അതുപോലെ ധര്‍മ്മത്തിന്റെ പാതയില്‍നിന്നു നമ്മള്‍ വ്യതിചലിക്കുമ്പോള്‍, അവിടുത്തോടുള്ള ഭയഭക്തി, നമ്മളെ നേര്‍വഴിക്കു തിരിച്ചുവിടുന്നു. അതു നമ്മളിലെ മാലിന്യം അകറ്റുന്നു. ഈശ്വരന്‍ ശിക്ഷിക്കുമെന്ന പേടിതന്നെ, നമ്മില്‍ ശ്രദ്ധ വരുത്തുകയാണു ചെയ്യുന്നതു്. അവിടുത്തെ ശിക്ഷയും രക്ഷയാണു്. പറഞ്ഞതനുസരിക്കാതെ കുട്ടി തെറ്റുചെയ്തതിനു തള്ള ശിക്ഷിച്ചാല്‍ അതു സ്നേഹക്കുറവുകൊണ്ടല്ല; അപ്പോള്‍ അനുഭവിക്കുന്ന വേദന പിന്നീടവനെ വലിയ അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ സഹായിക്കും.
ഈശ്വരനോടുള്ള ഭയഭക്തിയെക്കുറിച്ചു തെറ്റായ ധാരണയാണു പലര്‍ക്കും. തെറ്റുചെയ്യാത്ത ഒരു മനുഷ്യനും കാണില്ല. ‘തെറ്റുചെയ്താല്‍ ഈശ്വരന്‍ ശിക്ഷി ക്കും. അതില്‍നിന്നും രക്ഷ നേടാന്‍, ഈശ്വരനു പത്തു രൂപ വിളക്കിനു നേര്‍ന്നാല്‍ മതി.’ ഇതാണു പലര്‍ക്കുമുള്ള ധാരണ. ‘എന്റെ വിളക്കിലെ വെട്ടംകണ്ടു്, രണ്ടു കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഈശ്വരനു് എന്നോടു പ്രീതിയുണ്ടാകും’ എന്നു വിചാരിക്കുന്നതൊന്നും ശരിയായ ഈശ്വരവിശ്വാസമല്ല. ഉള്ള വിശ്വാസത്തെക്കൂടി നശിപ്പിക്കുന്ന ധാരണകളാണു്. പിന്നെ എന്തിനാണു ക്ഷേത്രാചാരങ്ങളും വഴിപാടുകളും എന്നു ചോദി ച്ചാല്‍, നമ്മിലെ ധര്‍മ്മബോധം വളര്‍ത്താനാണു്; നമ്മുടെ മനസ്സിനെ വിശാലമാക്കാനാണു് അവയൊക്കെ. മറി ച്ചു് ഈശ്വരനു കണ്ണുകണ്ടു നടക്കുവാന്‍ നമ്മള്‍ തിരി കത്തിക്കേണ്ട കാര്യമില്ല. അതു്, മെഴുകുതിരി സൂര്യനു വഴികാണാനായി വെട്ടംകാട്ടുന്നതുപോലെയാണു്.
സന്ധ്യാനേരത്തു്, എണ്ണയില്‍ തിരി കത്തിക്കുന്നതു് പ്രകൃതിക്കും ഗുണമാണു്. അതില്‍നിന്നുയരുന്ന പുക അന്തരീക്ഷത്തിലെ ദുഷിച്ച അണുക്കളെ ഇല്ലാതാക്കും. ഈ ആചാരങ്ങളില്‍ക്കൂടി, പരോക്ഷമായി പ്രകൃതിസംരക്ഷണമാണു നമ്മുടെ പൂര്‍വ്വികര്‍ കണ്ടിരുന്നതു്. വലിയ പാണ്ഡിത്യമോ, വിദ്യാഭ്യാസമോ ഇല്ലെങ്കി ലും പൂര്‍വ്വികര്‍ കാട്ടിത്തന്ന അത്തരം പ്രയോജനകരമായ ആചാരങ്ങള്‍ക്കു മുടക്കം വരുത്താതിരിക്കാന്‍ പണ്ടുള്ളവരെ സഹായിച്ചതു മതബോധമാണു്. വീട്ടില്‍ പട്ടിണിയാണെങ്കിലും, പത്തുപൈസ കിട്ടിയാല്‍ അതിനു് എണ്ണ വാങ്ങിക്കൊണ്ടുവന്നു കത്തിക്കും. അന്തിത്തിരിക്കു മുടക്കം വരുത്തില്ല. ഈശ്വരനോടുള്ള ഭയഭക്തിയാണു് ഇതിനു കാരണം. നമ്മുടെ ഏതു കര്‍മ്മത്തിലും ഭയഭക്തി കാണുവാന്‍ കഴിയും. ഭയംകൊണ്ടാണു നമ്മള്‍ ഏതിലും ശ്രദ്ധിക്കുന്നതു്. അല്ലാതെ നമുക്കു ശ്രദ്ധ വരാന്‍ വിഷമമാണു്. നടക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു്, വീഴുമെന്ന ഭയം കൊണ്ടാണു്. ഓരോരുത്തരും അവരുടെ സംസ്‌കാരമനുസരിച്ചു മനസ്സില്‍ത്തോന്നുന്നതു പറയുകയാണെങ്കില്‍ അനാവശ്യമായി പലതും പറഞ്ഞെന്നിരിക്കും. അതു കേസായാല്‍ ജയിലില്‍ പോകേണ്ടിവരും. ആ പേടി കാരണം സംസാരത്തിലും പ്രവൃത്തിയിലും ശ്രദ്ധിക്കും. ശ്രദ്ധയോടെ പഠിക്കുന്നതു തോല്ക്കുമെന്ന ഭയം കൊണ്ടാണു്. ഇങ്ങനെ നോക്കിയാല്‍ ഓരോ നിമിഷവും നമ്മള്‍ ഭയന്നാണു കഴിയുന്നതു്.
ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്?
അമ്മ : മതത്തില്‍ ഇല്ലാത്തതൊന്നും ശാസ്ത്രത്തില്‍ക്കാണുവാന്‍ കഴിയില്ല. മതം പ്രകൃതിയെ സംരക്ഷിക്കുവാന്‍തന്നെയാണു് പറയുന്നതു്. സര്‍വ്വതിനെയും ഈശ്വരനായിക്കണ്ടു സ്നേഹിക്കാനും സേവിക്കാനുമാണു മതം നമ്മെ പഠിപ്പിക്കുന്നതു്. മലകളെയും വൃക്ഷങ്ങളെയും വായുവിനെയും സൂര്യനെയും പശുക്കളെയും നദികളെയും മറ്റും ഓരോ രീതിയില്‍ ആരാധിച്ചിരുന്നു. പാലിനെ ആശ്രയിച്ചാല്‍ മോരും തൈരും വെണ്ണയും എല്ലാം കിട്ടും എന്നു പറയുന്നതുപോലെ, മതത്തില്‍നിന്നു നമുക്കു വേണ്ടതെല്ലാം ലഭിക്കും.
പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ചു് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണു പൂജിക്കുന്നതു്.
മതത്തില്‍പ്പറയുന്ന ഭയഭക്തി, നമ്മെ ഭയപ്പെടുത്തുവാനുള്ളതല്ല, നമ്മില്‍ ശ്രദ്ധ വളര്‍ത്താന്‍ വേണ്ടിയുള്ളതാണു്. ഏതു കര്‍മ്മവും ശരിയായ ഫലത്തിലെത്തണമെങ്കില്‍ ശ്രദ്ധ വേണം. ശ്രദ്ധയുണ്ടെങ്കിലേ ക്ഷമയുണ്ടാവുകയുള്ളൂ. ക്ഷമയുള്ളവൻ്റെ കര്‍മ്മമേ ശരിയായ കര്‍മ്മമാവുകയുള്ളൂ. ഈശ്വരനോടുള്ള ഭയഭക്തിയെന്നതുകൊണ്ടു നിങ്ങള്‍ എന്താണു ഭാവനചെയ്യുന്നതു്? അമ്മയുടെ ലോകത്തില്‍ ഈശ്വരനോടുള്ള ഭയഭക്തിയെന്നാല്‍; അദ്ധ്യാപകനോടുള്ള ബഹുമാനവും ഒരമ്മയോടുള്ള ബന്ധവും ഇതു രണ്ടുംകൂടി ചേരുന്നതാണു്. ഈ ഒരു ഭാവമാണു നമുക്കു പരമാത്മാവിനോടു വേണ്ടത്. അതു കേവലം ഭയമല്ല; നമ്മിലെ വിവേകബുദ്ധിയെ വളര്‍ത്തുന്ന തത്ത്വമാണു്. ചീത്തക്കര്‍മ്മം ചെയ്താല്‍ അതിൻ്റെ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നു പറയുന്നതു്, നമ്മിലെ വിവേകശക്തിയെ ഉണര്‍ത്താന്‍ വേണ്ടിയാണു്. അല്ലാതെ; വാളും ഗദയുമായി വന്നു് നമ്മുടെ കൈവെട്ടാന്‍, എവിടെയെങ്കിലും മുകളില്‍ ഒരു സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഈശ്വരന്‍ വരുമെന്നല്ല. എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിലാണു് ഈശ്വരൻ്റെ വാസം. പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ചു് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണു പൂജിക്കുന്നതു്.
‘നിന്നില്‍ വൈരക്കല്ലുണ്ടു്. അതു് അജ്ഞാനമാകുന്ന എണ്ണയില്‍ വീണുകിടക്കുന്നതിനാല്‍ തിളക്കം നഷ്ടമായിരിക്കുന്നു. അതിൻ്റെ തിളക്കം വീണ്ടെടുക്കൂ. നീ നിന്നിലേക്കു നോക്കൂ, നീയാരാണെന്നറിയൂ. അഹങ്കാരത്തെ വെടിഞ്ഞു് നിൻ്റെ ബോധത്തെ ഉണര്‍ത്തൂ. നിൻ്റെ ധര്‍മ്മം എന്താണെന്നറിയൂ. നീ അഞ്ചോ, ആറോ അടിയില്‍ ഒതുങ്ങുന്ന ഒരു മനുഷ്യനല്ല; അനന്തമായ ആ തത്ത്വം തന്നെയാണു്. അതു മനസിലാക്കി ജീവിക്കൂ’ എന്നാണു മതം പറയുന്നതു്. പൂച്ചയെക്കണ്ടാല്‍ പേടിച്ചോടുന്ന എലിക്കുഞ്ഞിനെ പ്പോലെയാകാതെ മൃഗരാജനായ സിംഹത്തെപ്പോലെയാകാനാണു നാം ശ്രമിക്കേണ്ടതു്. അതാണു മതം പഠിപ്പിക്കുന്നതു്. മതം ശക്തിയുടെ മന്ത്രമാണു്. മതം മനുഷ്യനിലെ മദത്തെക്കളയാനുള്ള തത്ത്വമാണു്.
വിഷു, നല്ല കാര്യങ്ങള്‍ തുടങ്ങുവാനുള്ള സമയമെന്നാണ് സങ്കല്‍പം. നമുക്ക് നഷ്ടപ്പെട്ടുവരുന്ന, പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള അവസരമായി ഈ വിഷുവിനെ മാറ്റാന്‍ നമ്മോട് അമ്മ ആവശ്യപ്പെടുകയാണ്. പ്രകൃതി നമുക്ക് അമ്മയാണ്. നമ്മെ വളര്‍ത്തി, പരിചരിച്ച്, ഈ നിലയില്‍ എത്തിച്ച ഭൂമിയോടും സകല ജീവജാലങ്ങളോടുമുള്ള കടപ്പാടുകള്‍ മറക്കരുത്. പ്രകൃതി ചൂഷണത്തിലൂടെ സ്വയം നാശത്തിലേയ്ക്കു നീങ്ങുന്ന മനുഷ്യരാശി, പ്രകൃതി സംരക്ഷണത്തിലേക്കു തിരിച്ചു വരണമെന്ന് അമ്മ ഓര്‍മ്മിപ്പിയ്ക്കുന്നു.
വിഷുക്കണിയോടൊപ്പം വൃക്ഷക്കണി
കാലാവസ്ഥാ വ്യതിയാനവും വര്‍ദ്ധിച്ചുവരുന്ന ചൂടും, മരങ്ങള്‍ നട്ടുവളര്‍ത്താന്‍ നമുക്ക് മുന്നറിയിപ്പു തന്നുകൊണ്ടിരിക്കുന്നു. ഒരു വൃക്ഷം വെട്ടേണ്ടി വന്നാല്‍ പത്തെണ്ണമെങ്കിലും നട്ടു പരിപാലിച്ചു വളര്‍ത്താന്‍ പൂര്‍വ്വികരും ഉപദേശിക്കുന്നു. തൊടിയില്‍ നിന്നുള്ള ചെടികളും ഫലങ്ങളും ഉപേക്ഷിച്ച് കമ്പോളങ്ങളെ ആശ്രയിച്ചത് മറ്റൊരു വലിയ വിപത്തിലേയ്ക്കാണ് നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്: വിപണിയില്‍ ലഭ്യമാകുന്ന പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് മാരകങ്ങളായ രാസവസ്തുക്കളാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ വിഷം പുരട്ടിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. കാലങ്ങളായി മാധ്യമങ്ങളും, ശാസ്ത്രജ്ഞരും, സര്‍വകലാശാലകളും അതേക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. കാന്‍സര്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വന്ധ്യതാപ്രശ്‌നങ്ങള്‍, തലച്ചോറിലെ തകരാറുകള്‍, ജനിതക വൈകല്യങ്ങള്‍, ശ്വസനപ്രശ്‌നങ്ങള്‍, അവയവങ്ങള്‍ക്ക് നാശം, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ എണ്ണമറ്റ പാര്‍ശ്വഫലങ്ങളാണ് കീടനാശിനികള്‍ നല്‍കുന്നത്. എന്നാല്‍, പച്ചക്കറി വിട്ട് മത്സ്യമാംസാദികള്‍ കൂടുതലായി കഴിക്കാമെന്ന സമ്പ്രദായം, കൊളസ്‌ട്രോളും പ്രഷറും മറ്റുമായി രോഗികളുടെ വരവ് കൂട്ടി. അപ്പോള്‍ ഡോക്ടര്‍മാര്‍ പച്ചക്കറിയും പഴങ്ങളും ധാരാളം കഴിയ്ക്കാന്‍ ഉപദേശിച്ചു. പക്ഷേ അതിന്, വിഷമല്ലാത്ത പച്ചക്കറി എവിടെ? പഴങ്ങളെവിടെ? നമുക്ക് വേണ്ടത് നാംതന്നെ ഉണ്ടാക്കിയിരുന്ന ശീലം, അപ്രത്യക്ഷമായി. തൊടികള്‍ ശൂന്യമായി. കണ്‍മുന്നില്‍ വിളഞ്ഞ വിഭവങ്ങള്‍കൊണ്ട് മൃഷ്ടാന്നം കഴിച്ചിരുന്ന നമ്മളാണ്, കൂടുതല്‍ ബുദ്ധിശാലികളും വിദ്യാസമ്പന്നരുമായപ്പോള്‍ ഈ ദുര്യോഗത്തില്‍ പെട്ടുപോയത്.
നമ്മുടെ വീട്ടു വളപ്പുകളില്‍ സമൃദ്ധമായുണ്ടായിരുന്ന നാടന്‍ പച്ചക്കറികള്‍; ചതുരപ്പയറും കോവലും കറിവേപ്പിലയും നിത്യവഴുതനയും തഴുതാമയും തകരയും ചീരയും അടതാപ്പും കാച്ചിലും കിഴങ്ങും വാളമരയും, അങ്ങനെ അസംഖ്യം എണ്ണം വീടും നാടുമൊഴിഞ്ഞ് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പലതും പുതിയ തലമുറ കണ്ടിട്ടുപോലുമില്ല. നാല്‍പതു ശതമാനം പ്രകൃതിയാണ് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ നശിപ്പിയ്ക്കപ്പെട്ടത്. വായു, വെള്ളം, ഭക്ഷണം ഇവയെല്ലാം ഇന്ന് വിഷമയമായിരിയ്ക്കയാണ്.
മാതാ അമൃതാനന്ദമയീ മഠത്തിന്റെ അനവധി പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു, 2015ലെ ഭാരതയാത്രാ വേളയില്‍, അമ്മ ആഹ്വാനം ചെയ്ത ‘വിഷുത്തൈനീട്ടം’ പദ്ധതി. ഏറെ പ്രശംസിയ്ക്കപ്പെട്ട ‘അമലഭാരതം’ പദ്ധതിയിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യമാകെ പ്രചോദനമായിരുന്നു. ബഹുജന പങ്കാളിത്തംകൊണ്ടും, നിസ്വാര്‍ത്ഥ സേവനംകൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ട ശുചീകരണ യജ്ഞത്തിനു ശേഷം പരിസ്ഥിതി സംരക്ഷണത്തിനായുള്ള അമ്മയുടെ സങ്കല്‍പ പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. ഈ സേവാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്, മഠത്തിന്റെ യുവജന കൂട്ടായ്മയായ ‘അയുദ്ധ്’ (അമൃത യുവധര്‍മ്മ ധാര) ആണ്.
വിഷുത്തൈനീട്ടം
നമുക്ക് നഷ്ടപ്പെടുന്ന പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് ഓരോ വിഷുവും. വിഷു കാര്‍ഷികോല്‍സവമാണ്. വിശേഷിച്ചും മലയാളികളുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്ന്. കാര്‍ഷിക സംസ്‌ക്കാരം കൈമോശം വന്നുകൊണ്ടിരിയ്ക്കുന്ന മലയാളി, വിഷുവിനെ അതിന്റെ അര്‍ത്ഥത്തില്‍ കാണാന്‍ വിട്ടുപോയി. കൈരളിയുടെ കാര്‍ഷിക സംസ്‌കൃതിയും ആരോഗ്യവും ഭക്ഷണവും സ്വാസ്ഥ്യവും തിരിച്ചെടുക്കാനും, ആഗോള താപനവും പ്രകൃതിക്ഷോഭങ്ങളും വന്നെത്തും മുന്‍പ് സ്വന്തം സ്വത്വത്തിലേയ്ക്ക് മടങ്ങാനും, പ്രകൃതിയോടുള്ള ഹൃദയബന്ധത്തെപറ്റി പുതുതലമുറയെ ബോധവാന്മാരാക്കുന്നതിനുമായി ലക്ഷ്യമിട്ടാണ് ‘വിഷുത്തൈനീട്ടം’, മലയാളി സമൂഹത്തില്‍, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഉല്‍സവത്തോട് ബന്ധിച്ചു തന്നെ അവതരിപ്പിയ്ക്കുന്നത്.
നാശത്തിലേയ്ക്ക് നീങ്ങുന്ന മനുഷ്യരാശിയെ രക്ഷിയ്ക്കാന്‍ ഇനി വരുന്ന തലമുറയ്ക്കാണ് കഴിയുക. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്‌നേഹവും സഹായവുമാണ് വിഷുക്കൈനീട്ടം. ഇത്തവണ വിഷുവിന്, കൈനീട്ടം നല്‍കുമ്പോള്‍ അതോടൊപ്പം വൃക്ഷങ്ങളുടെയോ പച്ചക്കറികളുടെയോ തൈകള്‍ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കണം : ‘വിഷുക്കൈനീട്ടത്തോടൊപ്പം വിഷുത്തൈനീട്ടം’. വിഷുവിനുള്ള കൈനീട്ടം വര്‍ഷം മുഴുവന്‍ ഫലം തരുന്ന ഒരു മരമായിരിയ്ക്കട്ടേ. ആശങ്കകള്‍ അകന്ന് അടുത്ത വര്‍ഷത്തേയ്ക്ക് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് വിഷുക്കണി. കണിയൊരുക്കുമ്പോള്‍ ഒരു വൃക്ഷത്തൈയും കണ്ണന് കാഴ്ചയായി വയ്ക്കുക : ‘വിഷുക്കണിയോടൊപ്പം വൃക്ഷക്കണി’.
അമൃത സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍, അമൃത വിദ്യാലയങ്ങള്‍, കേരളമാകെ വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്‌ക്കൂളുകള്‍, ഇതര വിദ്യാലയങ്ങള്‍, ക്ഷേത്രങ്ങള്‍, പൊതുപരിപാടികള്‍, ആശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളെല്ലാം വിഷുത്തൈനീട്ടത്തിന്റെ വിതരണ കേന്ദ്രങ്ങളാകാറുണ്ട്. അമൃതകുടുംബങ്ങള്‍, അമൃതശ്രീ തുടങ്ങിയ കൂട്ടായ്മകള്‍ വഴി വീടുകളിലും ഗ്രാമകൂട്ടായ്മകളിലും വിഷുത്തൈനീട്ടം ആചരിച്ചു വരുന്നു. ഇന്ത്യയിലെ മഠം ദത്തെടുത്ത 101 ഗ്രാമങ്ങളിലേയ്ക്ക് അമൃത വിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥികള്‍ നേരില്‍ ചെന്ന് തൈകള്‍ നല്‍കി വരുന്നു.
കാര്‍ഷിക സമൃദ്ധിയെയും പ്രകൃതിയോടുള്ള ഹൃദയബന്ധത്തെയും വീണ്ടെടുക്കാനുള്ള പ്രതിജ്ഞയോടെ കാര്‍ഷികോല്‍സവമായ വിഷുവിനെ വരവേല്‍ക്കാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധമായ നാളെയെ നല്‍കാനും ‘വിഷുത്തൈനീട്ട’ത്തിലൂടെ ഒന്നു ചേരാം. നന്മയുടെയും സ്‌നേഹത്തിന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!
അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ‘വിഷുത്തൈനീട്ടം’ പദ്ധതി, അഞ്ചാമത് വര്‍ഷത്തിലേയ്ക്ക് കടന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 06 ശനിയാഴ്ച, അമൃതപുരിയില്‍ വച്ച് നടന്നു. വിഷുവിന് കൈനീട്ടത്തോടൊപ്പവും വിഷുക്കണിയിലും ഒരു വൃക്ഷത്തൈ കൂടി ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 2015 ല്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവി വിഭാവനം ചെയ്ത പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. മഠത്തിന്റെ യുവജന വിഭാഗമായ ‘അയുദ്ധ്’ ആണ് ‘വിഷുത്തൈനീട്ട’ത്തിന്റെ പ്രവര്‍ത്തന പ്രചരണ ഏകോപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
‘മുറ്റത്തൊരു പഴത്തോപ്പ് മുകളിലൊരു കിളിക്കൂട്’ എന്ന വിളംബരത്തോടെയായിരുന്നു, സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിദ്ധ്യത്തില്‍ ഈ വര്‍ഷത്തെ വിഷുത്തൈനീട്ടത്തിന് തുടക്കം കുറിച്ചത്.
ഒരു ചെറിയ തടികഷ്ണമായാലും, അതില്‍ കുറച്ചു വെള്ളവും ഭക്ഷണവും കിളികള്‍ക്കായി നമ്മള്‍ കരുതണമെന്നും, ചുട്ടുപൊള്ളുന്ന വെയിലത്ത് ഈ കരുതല്‍ കിളികള്‍ക്ക് ആശ്വാസമായിരിക്കുമെന്നും, അനുഗ്രഹസന്ദേശത്തില്‍ അമ്മ പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം വന്നെത്തിയ എല്ലാവരോടും പ്രായഭേദമെന്യേ പദ്ധതിയുടെ ഭാഗമാകാന്‍ അമ്മ ആഹ്വാനം ചെയ്തു. വിഷുപ്പക്ഷി പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പക്ഷികള്‍ക്ക് ഒരു കിളിക്കൂട് ഒരുക്കുന്നത്തിന്റെ അവശ്യകത പ്രധാന്യത്തോടെ പരാമര്‍ശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കിളിക്കൂടുകളുടെ വിതരണ ഉദ്ഘാടനവും അമ്മ നിര്‍വ്വഹിച്ചു.
ഇതിന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍, ഇനിയുള്ള ദിവസങ്ങളില്‍ തങ്ങളുടെ അധ്യാപകരുടെ വീടുകളിലെത്തി ഫലവൃക്ഷത്തൈയും, കിളിക്കൂടും സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ ഒരുക്കിവച്ച നാലായിരത്തഞ്ഞൂറോളം തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ‘നമ്മുടെ കുട്ടികള്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി അതിനെ പരിപാലിക്കട്ടെയെന്നും ചെടികളും വൃക്ഷങ്ങളും നമ്മളുടെ ഭാഗമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ’യെന്നും അമ്മ പറഞ്ഞു. ഭൂമി ഫലഭൂയിഷ്ടമായാല്‍ അത് നമ്മളുടെ ജീവിതത്തെയും സമൃദ്ധമാക്കുമെന്നും, ആനന്ദവും സൗന്ദര്യവും അകവും പുറവും നിറയു’മെന്നും അമ്മ അനുഗ്രഹ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘വിഷുത്തൈനീട്ടം’ പദ്ധതിയുടെ ഭാഗമായി അയുദ്ധ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കേരളത്തിലുടനീളം മൂന്നര ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് വിതരണം ചെയ്തു കഴിഞ്ഞത്. കൂടാതെ, വിവിധ രാജ്യങ്ങളിലായി 10 ലക്ഷം വൃക്ഷത്തൈകള്‍ ഐക്യരാഷ്ട്ര സഭയുടെ ‘ ട്രില്യണ്‍ ട്രീ’ പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തുകയുമുണ്ടായി.
‘ഇതിനോടകം തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത പദ്ധതിയാണ്‌വിഷുത്തൈനീട്ടമെന്നും നിരവധി കലാ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നായകര്‍, ഇതിനോടകം ഈ പദ്ധതിയുടെ ഭാഗമായിക്കൊണ്ട് മുന്നോട്ടുവന്നിട്ടുള്ളതാണെന്നും, ഇത് ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിക്കുന്നു’വെന്നും, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപനന്ദ പുരി അഭിപ്രായപ്പെട്ടു.