ചോദ്യം : മതങ്ങളുടെ പേരില്‍ നടന്നിരുന്ന ജന്തുബലിയെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും?

അമ്മ : ജന്തുബലിയും നരബലിയും മറ്റും ഒരുകാലത്തു പ്രചരിക്കുവാന്‍ കാരണം ശരിയായ തത്ത്വബോധം ജനങ്ങളിലേക്കു് എത്തിക്കുവാന്‍ കഴിയാതിരുന്നതു കൊണ്ടാണു്. പണ്ടു്, മതഗ്രന്ഥങ്ങള്‍ സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നില്ല. പണ്ഡിതരായ ബ്രാഹ്മണര്‍ അവയൊക്കെ സൂക്ഷിച്ചു. സാധാരണക്കാര്‍ അവരുടെ ബുദ്ധിയില്‍ തോന്നിയവിധം ഈശ്വരാരാധന ചെയ്തു തൃപ്തരായി.

അമ്മ ഫ്രാന്‍സില്‍ച്ചെന്നപ്പോള്‍ അവിടുത്തെ ഒരു ഭാഷയെക്കുറിച്ചു കേട്ടു. പണ്ടു്, ഇന്ത്യയില്‍നിന്നു് അടിമകളായി റീയൂണിയനിലും മൗറീഷ്യസിലും ആളുകളെ എത്തിച്ചിരുന്നു. അവര്‍ക്കു് അവിടുത്തെ ഭാഷ വശമില്ല. അവര്‍ അവിടെക്കേട്ടതു പറഞ്ഞുപറഞ്ഞു് ഒരു പുതിയ ഭാഷ രൂപംകൊണ്ടു. അതുപോലെ, അറിവുള്ളവര്‍ ചെയ്തിരുന്ന ആചാരങ്ങളും അനുഷ്ഠാനക്രമങ്ങളും കണ്ടിട്ടു്, സാമാന്യജനങ്ങളും അവരുടെതായ രീതിയില്‍ ഓരോന്നു ചെയ്തു. പിന്നീടു വന്നവര്‍ അതനുകരിച്ചുവെന്നുമാത്രം. നമുക്കു് ഏറ്റവും ഇഷ്ടപ്പെട്ടതെന്തോ; അതാണു് ഈശ്വരനു സമര്‍പ്പിക്കേണ്ടതു്. വളരെ നാളുകളായി കാണാതിരുന്ന ഒരു സുഹൃത്തു പെട്ടെന്നൊരു ദിവസം വീട്ടിലേക്കു വന്നാല്‍ നമ്മള്‍ ഏതുവിധമാണു സ്വീകരിക്കുക? സുഹൃത്തിനു് ഇഷ്ടമായ എല്ലാ വിഭവങ്ങളും എത്രയും വേഗം തയ്യാറാക്കി നല്കും. ഇല്ലേ ? ഒരു സുഹൃത്തിൻ്റെ കാര്യത്തില്‍ അങ്ങനെയാകുമ്പോള്‍ സ്നേഹസ്വരൂപനായ ഈശ്വരൻ്റെ കാര്യത്തിലോ?

വേട്ടയാടി ജീവിച്ചിരുന്ന പ്രാകൃതമനുഷ്യര്‍ക്കു് ഏറ്റവും പ്രിയപ്പെട്ടതു്, പക്ഷികളുടെയും ജന്തുക്കളുടെയും മാംസമായിരുന്നു. അവരതു് ഈശ്വരനു സമര്‍പ്പിച്ചു. പാല്പായസം ഇഷ്ടപ്പെട്ടവര്‍ അതു് ഈശ്വരനു നിവേദിച്ചു. പാല്പായസത്തെക്കുറിച്ചു് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ക്കു് അതിനെങ്ങനെ സാധിക്കും? അവര്‍ തങ്ങളുടെ ഭക്ഷണത്തിൻ്റെ ഒരു ഭാഗം മാംസം ഭഗവാനു നിവേദിച്ചു. അതവരുടെ പിന്‍തലമുറക്കാരും അനുകരിച്ചു. ശരിയായ ജ്ഞാനം ഉള്‍ക്കൊണ്ടവര്‍ ഇവര്‍ക്കുവേണ്ട തത്ത്വം ഉപദേശിച്ചു കൊടുത്തതുമില്ല. വാസ്തവത്തില്‍ നമ്മുടെ മനസ്സിനെ ഈശ്വരനു സമര്‍പ്പിക്കുവാനാണു ശാസ്ത്രങ്ങള്‍ പറയുന്നതു്. എന്നാല്‍ മനസ്സു് എടുത്തുകൊടുക്കുവാന്‍ കഴിയുന്ന ഒരു വസ്തുവല്ല. അതിനാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ, അതു സമര്‍പ്പിക്കുമ്പോള്‍ മനസ്സു് സമര്‍പ്പിച്ചതിനു തുല്യമായി. അതാണു യാഗാദികര്‍മ്മങ്ങളില്‍ സമ്പത്തു് ദാനംചെയ്യുന്നതിൻ്റെ പിന്നിലെ തത്ത്വം. മനുഷ്യൻ്റെ മനസ്സു് ഏറ്റവുമധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണല്ലോ.

ഓരോരുത്തരും അവരവര്‍ക്കു് അറിയാവുന്ന രീതിയില്‍ തങ്ങളുടെ സ്വഭാവമനുസരിച്ചു് ഈശ്വരപൂജ നടത്തി. ഋഷീശ്വരന്മാര്‍ ദേവിയെ ശുദ്ധസത്ത്വമൂര്‍ത്തിയായിക്കണ്ടു് ആരാധിച്ചു. പണം മോഹിച്ചവര്‍ ലക്ഷ്മിയായി, സമ്പത്തിൻ്റെ ദേവതയായിക്കണ്ടു. വിദ്യാര്‍ത്ഥികള്‍ സരസ്വതീദേവിയായിക്കരുതി പൂജിച്ചു. യോദ്ധാക്കളും കാട്ടുജാതിക്കാരും കാളിയായി വാളും ശൂലവും ധരിച്ച ദേവിയെ ആരാധിച്ചു. എല്ലാം ഒരു ശക്തിതന്നെ. ഓരോരുത്തരും അവരുടെ ഭാവനയനുസരിച്ചു രൂപം കൊടുത്തുവെന്നുമാത്രം. സര്‍വ്വശക്തനു് ഏതു വേഷവും ധരിക്കാം. അതിനാല്‍ ഇതിനൊക്കെ ഈശ്വരനെയോ, മതതത്ത്വങ്ങളെയോ പഴിപറഞ്ഞിട്ടു കാര്യമില്ല. മതത്തിൻ്റെ പേരില്‍ സമൂഹത്തിനും പ്രകൃതിക്കും ദോഷമായ എന്തെങ്കിലും അനാചാരങ്ങള്‍ നിലനില്ക്കുന്നുവെങ്കില്‍ ശരിയായ തത്ത്വം അവരെ ബോദ്ധ്യപ്പെടുത്തി അതില്‍നിന്നു പിന്തിരിപ്പിക്കാനാണു നമ്മള്‍ ശ്രമിക്കേണ്ടതു്. ഒരു വ്യാജ ഡോക്ടര്‍ തെറ്റായ മരുന്നു കുറിച്ചുകൊടുത്തതിനാല്‍, രോഗി മരിച്ചുവീണുവെന്നു പറഞ്ഞു്, എല്ലാ ഡോക്ടര്‍മാരും കള്ളന്മാരാണെന്നു പറയുന്നതുപോലെയാണു്; കാലപ്പഴക്കത്താല്‍ കടന്നുകൂടിയ ഏതെങ്കിലും അനാചാരത്തിൻ്റെ പേരില്‍ മതതത്ത്വങ്ങളെ ഒന്നടങ്കം പുച്ഛിക്കുന്നതു്. കുട്ടിയെ കുളിപ്പിച്ചുകുളിപ്പിച്ചു്, വെള്ളത്തോടൊപ്പം കുട്ടിയെയും കളയുന്നതിനു തുല്യമാണതു്.


മാർച്ച് 23 2019, അമൃതപുരി

മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് സമ്മാനിച്ചു. മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് – ഡി. ലിറ്റ്) അമ്മ സ്വീകരിച്ചു.

“മൈസൂർ സർവകലാശാലയുടെ ചാൻസലർ, വൈസ്ചാൻസലർ, ആദരണീയരായ അധ്യാപകർ  തുടങ്ങിയവരോടെല്ലാം ഹൃദയപൂർവം‌ നന്ദി അറിയിക്കുന്നു. ഈ സ്നേഹവും സൗഹാർദ്ദവും എന്നെന്നും നിലനിൽക്കാൻ പരമാത്മാവ് അനുഗഹിക്കട്ടെ. ഈ ആദരവ് പ്രകടിപ്പിച്ചതിലൂടെ മൈസൂർ സർവകലാശാല ‘മാനവ സേവാ മാധവ സേവ’ – മനുഷ്യനെ സേവിക്കുന്നതിലൂടെ ഈശ്വരനെ സേവിക്കുന്നു – എന്ന മഹത്തായ ആദർശത്തെയാണ് മുറുകെപ്പിടിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മക്കളുടെ നിസ്വാർത്ഥമായ സേവനം കൊണ്ടാണ് സമൂഹത്തിനു വേണ്ടി ഇത്രയെങ്കിലുമെല്ലാം ചെയ്യുവാൻ  മാതാ അമൃതാനന്ദമയി മഠത്തിനു സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആദരവിനെ അമ്മ, മക്കളുടെ ആത്മാർത്ഥതയ്ക്കും, പ്രയത്‌നത്തിനും മുൻപിൽ സമർപ്പിക്കുകയാണ്. ” ചടങ്ങിൽ സംസാരിക്കവെ ശ്രീ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

വിജ്ഞാനത്തോടൊപ്പം വിവേകവും വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതാണ് പുത്തന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലെ പ്രധാന ന്യൂനത. വിദ്യാഭ്യാസമേഖലയില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്.വിജ്ഞാനവും വിവരശേഖരണവും രണ്ടായി വേര്‍തിരിച്ചു കാണുന്നതാണ് ഇതിനു കാരണം. ഇത് മൂലം വിദ്യാഭ്യാസ മൂല്യങ്ങള്‍ പോലും ഇന്ന് നഷ്ടപ്പെടുകയാണ്. ഇങ്ങനെ സമൂഹത്തിന് മനസാക്ഷിപോലും നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുകയാണെന്നും അമ്മ ചൂണ്ടിക്കാട്ടി.

അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും,  സത്യം, ധർമ്മം, ദരിദ്രർക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകത അമ്മ എടുത്തു പറഞ്ഞു.

“ഇന്നത്തെ സർവകലാശാലകളിൽ എത്രത്തോളം സാമ്പത്തിക സഹായം ലഭ്യമാക്കി; എത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു; ബൗദ്ധിക ശക്തിയിലൂടെ എന്തൊക്കെ നേടി എന്നതിനെയൊക്കെ ആശ്രയിച്ചാണ് അധ്യാപകരുടെയും, ഗവേഷകരുടെയും സ്ഥാനക്കയറ്റവും മറ്റും തീരുമാനിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങളോടൊപ്പം അവരുടെ കണ്ടുപിടിത്തങ്ങൾ എത്രത്തോളം സമൂഹത്തിലേ താഴേക്കിടയിലുള്ളവർക്ക് ഉപകാരപ്പെട്ടു എന്നും ദരിദ്രർക്കും മറ്റും എത്രത്തോളം സേവനങ്ങൾ ലഭ്യമായി എന്നതും കൂടി കണക്കിലെടുക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്ന പക്ഷം സ്വർണത്തിനു പരിമളം ഉണ്ടാകുന്നതു പോലെ അവയുടെ മൂല്യം ഒന്നുകൂടി വർദ്ധിക്കും.” അമ്മ പറഞ്ഞു

അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും,  സത്യം, ധര്‍മ്മം, ദരിദ്രര്‍ക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും  അമ്മ വിവരിച്ചു

“കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ലോകത്തിനാകെ ആദ്ധ്യാത്മിക മാർഗദർശനത്തോടൊപ്പം, വലിയതോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത്, ഇവ രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തുകയാണ് അമ്മ ചെയ്തത്.  അമ്മയ്ക്ക് ഈ ബിരുദം സമ്മാനിക്കുന്നതിലൂടെ മൈസൂർ സർവകലാശാല അനുഗ്രഹീതമായിരിക്കുന്നു.” മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ജി ഹേമന്ത കുമാർ പറഞ്ഞു.

നമുക്ക് ഈശ്വരനെ കണ്ണുകളാൽ കാണാൻ സാധിക്കില്ലായിരിക്കാം, എന്നാൽ ദരിദ്രർക്കും, ദുഖിതർക്കുമായി അനവരതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അമ്മയിൽ ഈശ്വരന്റെ എല്ലാ ദിവ്യ ഗുണങ്ങളും നമുക്ക് ദർശിക്കുവാൻ സാധിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുള്‍ക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഈ ജീവിതം ലോകത്തിനുതന്നെ മാതൃകയാണെന്നും ചടങ്ങില്‍ മുഖ്യഅതിഥിയായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ  സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേയും അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെയും മന്ത്രി പ്രശംസിച്ചു.

1916ൽ സ്ഥാപിതമായ മൈസൂർ സർവകലാശാല ഭാരതത്തിലെ ആറാമത്തേതും, കർണ്ണാടകയിലെ ആദ്യത്തെതുമായ സർവകലാശാലയാണ്. ആദ്ധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളിൽ അമ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിസ്തുലമായ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്.

17ആം തീയതി മൈസൂരിൽ നടന്ന ബിരുദദാനച്ചടങ്ങുകളുടെ തുടർച്ചയായാണ്, ഇന്ന് അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്‌ട്ര ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി. ഹേമന്ത കുമാർ  ഓണററി ഡോക്ടറേറ്റ് ബിരുദം അമ്മയ്ക്ക് സമർപ്പിച്ചത്. ബഹു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാർ ചൗബേ, ബഹു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, ബഹു. മൈസൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ലിംഗരാജ ഗാന്ധി തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചsങ്ങിൽ സംബന്ധിച്ചു.

രണ്ടാമത്തെ തവണയാണ് അമ്മയ്ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010ൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് – ബഫല്ലോ അമ്മയ്ക്ക് ‘ഓണററി ഡോക്ടറേറ്റ് ഇൻ  ഹ്യൂമൻ ലെറ്റേഴ്സ്’ നൽകി ആദരിച്ചിരുന്നു.

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ? (……തുടർച്ച )

‘കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും’ എന്നും മറ്റും കുട്ടികളോടു നമ്മള്‍ പറയാറുണ്ടു്. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു ലോകത്തു കണ്ണിനു കാഴ്ചയുള്ളവരെ കാണുവാന്‍ സാധിക്കുകയേ ഇല്ലായിരുന്നു! എന്നാല്‍ ഈ ചെറിയ ഒരു കള്ളവാക്കുകൊണ്ടു കുട്ടികളില്‍ കള്ളം പറയുന്ന സ്വഭാവം വളര്‍ത്താതിരിക്കാന്‍ സാധിക്കും. ‘പരസ്യം പതിക്കരുതെ’ന്ന ഒരു വരി പരസ്യം കൊണ്ടു മറ്റു പരസ്യങ്ങള്‍ തടയാന്‍ കഴിയുന്നതു പോലെ. വലുതായിക്കഴിയുമ്പോള്‍ ഈ പറയുന്നതു സത്യമല്ലെന്നറിഞ്ഞാലും കള്ളം പറയുന്നതു തെറ്റാണെന്നു് അവന്‍ സ്വയം മനസ്സിലാക്കിക്കഴിയും.

മതങ്ങളില്‍ എന്തെങ്കിലും അന്ധമായുണ്ടെങ്കില്‍ അതു സാധാരണക്കാരിലെ ദുര്‍ബ്ബലതയെ മാറ്റാന്‍വേണ്ടി മാത്രമാണെന്നു കാണുവാന്‍ ബുദ്ധിക്കു തിളക്കം വന്നവര്‍ക്കേ കഴിയൂ; സൂക്ഷ്മയുക്തിക്കേ കഴിയൂ. മതബോധം ഉള്‍ക്കൊണ്ടു നീങ്ങുമ്പോള്‍ നമ്മില്‍ ഈശ്വരനോടുള്ള ഭയഭക്തി ക്രമേണ ഈശ്വരപ്രേമമായി വളരുന്നു. സര്‍വ്വരിലും ഈശ്വരനാണു കുടികൊള്ളുന്നതെന്നുള്ള ബോധം സര്‍വ്വജീവരാശികളെയും സ്നേഹിക്കുവാന്‍ നമുക്കു പ്രാപ്തിതരുന്നു. പണ്ടു്, പത്തും നുറും പേരാണു് ഒരു കുടുംബത്തില്‍ ഒന്നിച്ചു സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിച്ചുപോന്നതു്. എന്നാല്‍ ഇന്നു മൂന്നുപേരുള്ള കുടുംബത്തില്‍പ്പോലും മൂവരും മൂന്നു വഴിക്കാണു്. പരസ്പരധാരണയോ ഐക്യമോ ഇല്ല.

പണ്ടു്, കുടുംബങ്ങളിലും സമൂഹത്തിലും നിലനിന്നിരുന്ന പരസ്പര സ്നേഹത്തെക്കുറിച്ചും അവരനുഭവിച്ചിരുന്ന ശാന്തിയെപ്പറ്റിയും ഓര്‍ത്താല്‍ത്തന്നെ സന്തോഷം കൊണ്ടു കണ്ണുനിറയും. അതൊക്കെ സ്വപ്നം കാണുവാനേ ഇനി സാധിക്കൂ. അന്നു് അങ്ങനെ ഒരു സമൂഹം നിലനിന്നിരുന്നുവെങ്കില്‍ അതിനു് ഒരു പ്രധാനകാരണം മതത്തിനു്, ജീവിതത്തിലും സമൂഹത്തിലും കല്പിച്ചിരുന്ന പ്രമുഖസ്ഥാനമായിരുന്നു. ഞാനും നീയും ഭിന്നരാണെന്നുള്ള ദ്വൈതഭാവന വെടിയാനാണു മതം പറയുന്നതു്. മനുഷ്യനിലെ ആന്തരികപ്രകൃതിയെ ബാഹ്യപ്രകൃതിയുമായി സ്നേഹത്തിന്റെ കണ്ണികൊണ്ടു് ഇണക്കി ച്ചേര്‍ക്കുകയാണു മതം ചെയ്യുന്നതു്.

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ? (……തുടർച്ച )

മനുഷ്യനു സ്വാര്‍ത്ഥത ഏറിയപ്പോള്‍ മറ്റുള്ളവയുടെ വേദനയെക്കുറിച്ചു ചിന്തിക്കാതായി. നമ്മള്‍ ആഹാരം കഴിക്കുന്നതിനുമുന്‍പു ചെടികള്‍ക്കു വെള്ളമൊഴിച്ചോ, പശുവിനു തീറ്റ കൊടുത്തോ, അയല്‍പക്കത്തുകാര്‍ പട്ടിണിയാണോ എന്നൊക്കെ ഇന്നാരു ചിന്തിക്കുന്നു ? കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാനാമജപം, കുടുംബാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും
നിലനിര്‍ത്തിയിരുന്നു. എണ്ണവിളക്കില്‍ നിന്നുയരുന്ന പുകയും
കാവിലെ ഔഷധച്ചെടികളില്‍ തട്ടിവരുന്ന ഇളംകാറ്റും ഏകാഗ്രതയോടുള്ള പ്രാര്‍ത്ഥനയും കീര്‍ത്തനത്തിന്റെ ശ്രുതിയും താളവും സന്ധ്യാനേരത്തെ ദുഷിച്ച അന്തരീക്ഷം ശുദ്ധമാക്കും. ഏതു ജോലിത്തിരക്കിനിടയിലും ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തിയതു കാരണം, മന:സംഘര്‍ഷം ഒഴിവാക്കുവാനും മനഃശാന്തിയോടെ ഉറങ്ങുവാനും ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടുവാനും നമ്മുടെ പൂര്‍വ്വികര്‍ക്കു സാധിച്ചു.

എന്നാല്‍ ഇന്നോ? ഏറിയാല്‍ ഒരു കലണ്ടര്‍പടം വച്ചു് അതിന്റെ മുന്നില്‍ ഒരു ബള്‍ബു കത്തിക്കും. വീട്ടിലുള്ളവര്‍ ത്രിസന്ധ്യാനേരത്തും ടി. വിയില്‍ സിനിമകള്‍ കാണും. ടി.വിയിലെ പരിപാടികള്‍ എല്ലാം മോശമാണെന്നല്ല; നല്ലവയും ഉണ്ടു്. എന്നാല്‍ മിക്കതും മനസ്സിനെ ദുഷിപ്പിക്കുന്നതും അത്യാഗ്രഹവും അസൂയയും സ്പര്‍ദ്ധയും വളര്‍ത്തുന്നവയുമാണു്. സിനിമകള്‍ കണ്ടിട്ടു് അതിലെ വീടും നായികയുടെ സാരിയും നായകന്റെ കാറും വേണമെന്നാഗ്രഹിക്കുന്നവരാണു മിക്കവരും. അതു കിട്ടാതെ വരുമ്പോള്‍ നൈരാശ്യമായി. അതു വെറും സാങ്കല്പികലോകം മാത്രമാണെന്ന കാര്യംതന്നെ മറക്കുന്നു. ടി. വിയും സിനിമകളും മറ്റും കണ്ടിട്ടു മോഷണത്തിനും, കൊലപാതകത്തിനുമുള്ള പ്രേരണ കുട്ടികളില്‍ വര്‍ദ്ധിക്കുന്നതല്ലാതെ മുതിര്‍ന്നവരെ ബഹുമാനിക്കുവാനോ, ആദരിക്കുവാനോ ആരും തയ്യാറായിക്കാണുന്നില്ല.

എന്നാല്‍ മതതത്ത്വം ഉള്‍കൊണ്ടു ജീവിക്കുന്നവര്‍ അങ്ങനെയായിരുന്നില്ല. ‘മാതൃദേവോ ഭവ’, ‘പിതൃദേവോ ഭവ’ എന്നാണു് അവര്‍ ആദ്യം പഠിക്കുന്നതു്. മാതാപിതാക്കളെയും ഗുരുജനങ്ങളെയും വന്ദിക്കാനും അനുസരിക്കാനുമുള്ള സംസ്‌കാരമാണു് അവര്‍ക്കു ലഭിച്ചതു്. മുതിര്‍ന്നവരെ അനുകരിച്ചു പ്രകൃതിയെ സ്നേഹിക്കാനും അതിനോടിണങ്ങി ജീവിക്കാനും കുട്ടികള്‍ക്കു കഴിഞ്ഞു. മുറ്റത്തെ മുല്ലയ്ക്കു വെള്ളമൊഴിക്കാനും പശുവിനെ അഴിച്ചു പുല്ലു തീറ്റുവാനും സന്ധ്യാദീപം കൊളുത്തി നാമംചൊല്ലുവാനും അവരെ പ്രത്യേകം പഠിപ്പിക്കേണ്ടി വന്നില്ല. ‘ബുദ്ധിജീവി’ ചമഞ്ഞുനടക്കുന്നവര്‍ അന്ധവിശ്വാസമെന്നു പറഞ്ഞു പുച്ഛിക്കുമെങ്കിലും യുക്തിയായി ചിന്തിക്കുകയാണെങ്കില്‍ മതത്തിലെ ഓരോ തത്ത്വവും പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും നന്മയെമാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു കാണുവാന്‍ പ്രയാസമില്ല. (തുടരും ………..)

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ?

അമ്മ : മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായ ബന്ധം വളര്‍ത്താന്‍ മതം പഠിപ്പിക്കുന്നു. പ്രകൃതിയെ സ്നേഹിക്കാനും പൂജിക്കാനുമാണു മതാചാരങ്ങള്‍ അനുശാസിക്കുന്നതു്; നശിപ്പിക്കാനല്ല. പ്രകൃതിക്കു നന്മ ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിനു നന്മ കൈവരുകയുള്ളൂ എന്നു് ആദ്ധ്യാത്മികശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും തമ്മിലുള്ളതുപോലെയാണു്. ഇതു നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്ടാണു മതാചാരങ്ങളില്‍ പ്രകൃതിപൂജയ്ക്കു് ഇത്ര സ്ഥാനം നല്കുവാന്‍ കാരണം. ഓരോ ആചാരത്തിന്റെയും പിന്നിലെ ഉദ്ദേശ്യം മനുഷ്യനെ പ്രകൃതിയുമായി ബന്ധിക്കുക എന്നതായിരുന്നു. അതില്‍ക്കൂടി മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും നമ്മുടെ പൂര്‍വ്വികര്‍ ഉറപ്പുവരുത്തി.

ഒരു നെല്ലു വിതച്ചാല്‍ അതു് ആയിരം മണികളായി തിരിച്ചുകിട്ടും. ഒരു വൃക്ഷമാകട്ടെ, തന്നെ വെട്ടുന്നവനും തണലു നല്കുന്നു; എറിയുന്നവനും മധുരഫലങ്ങള്‍ മടക്കിക്കൊടുക്കുന്നു. എന്നാല്‍ ഇന്നു നമുക്കു് ഒരു തൈ നടുമ്പോഴോ ഒരു മൃഗത്തെ വളര്‍ത്തുമ്പോഴോ അതില്‍ നിന്നുള്ള ലാഭം മാത്രമാണു നോട്ടം. ലാഭത്തിനു കോട്ടം വന്നാല്‍ അതിനെ നശിപ്പിക്കാന്‍ പിന്നെ താമസമില്ല. പശുവിന്റെ കറവ വറ്റിയാല്‍ അതിനെ ഉടനെ ഇറച്ചിക്കു വിറ്റു കാശാക്കും. വൃക്ഷത്തിലെ ആദായം കുറഞ്ഞാല്‍ അതറുത്തു് ഉരുപ്പടികളാക്കും. എവിടെയും സ്വാര്‍ത്ഥതയല്ലാതെ നിഷ്‌കാമസ്നേഹം കാണുന്നുണ്ടോ ? നമ്മുടെ പൂര്‍വ്വികര്‍ അങ്ങനെയായിരുന്നില്ല. വൃക്ഷങ്ങളും ജന്തുജാലങ്ങളും നിലനില്‌ക്കേണ്ടതു മനുഷ്യനന്മയ്ക്കു് ആവശ്യമാണെന്നു് അവര്‍ക്കറിയാമായിരുന്നു. മനുഷ്യനു സ്വാര്‍ത്ഥതയേറുമ്പോള്‍ അവനിക്കാര്യം മറക്കുമെന്നും വരുംതലമുറ അതിന്റെ കഷ്ടത അനുഭവിക്കേണ്ടിവരും എന്നും അവര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ ഓരോ മതാചാരത്തെയും പ്രകൃതിയുമായി കൂട്ടിയിണക്കി. അങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മില്‍, വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങളിലൂടെ അവര്‍ക്കു സാധിച്ചു.

വൃക്ഷത്തിലെ ഫലം മാത്രം കണ്ടുകൊണ്ടല്ല അവര്‍ അവയെ
സ്നേഹിച്ചിരുന്നതു്. ആലും കൂവളവും തുളസിയും മറ്റും ആദായംകൊണ്ടല്ല അവര്‍ക്കു് ആരാദ്ധ്യങ്ങളായിരുന്നതു്. പശു, വില്പനയ്ക്കുള്ള വെറും നാല്ക്കാലി ആയിരുന്നില്ല; പഞ്ചമാതാക്കളിലൊന്നായിരുന്നു. (വേദമാതാ, ഭൂമാതാ, ദേശമാതാ, ദേഹമാതാ, ഗോമാതാ ഇവയാണു പഞ്ചമാതാക്കള്‍) കാവുകളില്‍ അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ ഔഷധസസ്യങ്ങളാണു നട്ടുവളര്‍ത്തിയിരുന്നതു്. വെളുപ്പിനു് ഉണര്‍ന്നു കുളത്തില്‍ കുളിച്ചു് ഈറനോടെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു കാവിനു വലത്തിടുക എന്നതു്; ഒരിക്കല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രഭാതത്തില്‍ ഔഷധച്ചെടികളില്‍ തട്ടിവരുന്ന കാറ്റു ശ്വസിക്കുന്നതുമൂലം അന്നവര്‍ക്കു രോഗങ്ങളെ ചെറുത്തു നില്ക്കുവാന്‍ കഴിഞ്ഞു. വാര്‍ദ്ധക്യത്തിലും യൗവനത്തിന്റെ ഉണര്‍വ്വും ആരോഗ്യവും നിലനിന്നു. കാവില്‍ വളരുന്ന വൃക്ഷങ്ങള്‍ വെട്ടുന്ന കാര്യം അന്നാര്‍ക്കും ചിന്തിക്കുവാന്‍ കൂടി കഴിയുമായിരുന്നില്ല. അവിടെ പാര്‍ത്തിരുന്ന പക്ഷിമൃഗാദികളെ
സ്നേഹിക്കുവാനല്ലാതെ ഉപദ്രവിക്കുവാന്‍ അവര്‍ മുതിര്‍ന്നില്ല. പക്ഷികള്‍ക്കു വൃക്ഷങ്ങളില്‍ കൂടു കെട്ടിക്കഴിയാം. ആഹാരം തേടി എങ്ങും അലയേണ്ടതില്ല. കായ്കളും കനികളും വേണ്ടുവോളമുണ്ടു്. വിഷപ്പാമ്പുകള്‍ക്കുപോലും കാവിലെ പുറ്റുകളില്‍ സ്വൈര്യമായിക്കഴിയാം. അവയെ ആരും ഭയപ്പെട്ടിരുന്നതുമില്ല. സര്‍പ്പങ്ങളെ ദേവതകളായിക്കണ്ടു് ആരാധിക്കാനാണു് അവര്‍ പഠിച്ചിരുന്നതു്. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? ഒരു ചേരയെക്കണ്ടാല്‍ മതി, അതിനെ എറിഞ്ഞു കൊല്ലാതെ പിന്മാറില്ല. കാവിലെയും പറമ്പിലെയും വൃക്ഷങ്ങള്‍ വെട്ടി വിറ്റു കാശാക്കാതെ ഉറക്കം വരില്ല. പശുവിനു് ഒരു തുടം പാല്‍ കുറഞ്ഞാല്‍, വില്ക്കാന്‍ പിന്നെ താമസമില്ല.
(തുടരും………..)