ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ?

അമ്മ : ഭാരതം ദരിദ്രരാഷ്ട്രമാണെന്നു് ആരു പറഞ്ഞു? ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നും ഭാരതം സമ്പന്നംതന്നെ.

എത്ര ദാരിദ്ര്യത്തില്‍ക്കഴിയുമ്പോഴും സുഖലോലുപതയില്‍ക്കഴിയുന്ന പല പാശ്ചാത്യരാഷ്ട്രങ്ങളിലുമുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നില്ല. മനോരോഗികളുടെ, മയക്കുമരുന്നിന്നടിമകളായവരുടെ എണ്ണം അത്രകണ്ടു് പെരുകുന്നില്ല. കാരണം, ഇവിടെയൊരു ആദ്ധ്യാത്മികസംസ്‌കാരം അവശേഷിച്ചിട്ടുണ്ടു്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ ശാന്തി നിലനിര്‍ത്താനാവൂ.

സംതൃപ്തി

താനുണ്ടാക്കിയ സ്വത്തില്‍ തനിക്കു ജീവിക്കാന്‍ വേണ്ടതു മാത്രമെടുത്തിട്ടു ബാക്കി ദാനം ചെയ്യുവാനാണു് ആദ്ധ്യാത്മികം ഉപദേശിക്കുന്നതു്. എന്നാല്‍, ഇന്നുള്ളവര്‍ മറ്റുള്ളവൻ്റെ സ്വത്തും അപഹരിച്ചു ബാങ്കിലിടുവാനാണു ശ്രമിക്കുന്നതു്. നമ്മുടെ ജീവിതം മുഴുവന്‍ പണസമ്പാദനത്തിനു നീക്കിവച്ചിരിക്കുന്നു. എത്ര സ്വത്തു നേടിയിട്ടും ജീവിക്കുന്നതു് ഏറ്റവും ദരിദ്രനായിട്ടും. കാരണം സമ്പത്തുണ്ടെങ്കിലും മനശ്ശാന്തിയില്ല.

ഒരുപിടി വറ്റാണെങ്കിലും കുടുംബത്തിലെ എല്ലാവരും പങ്കിട്ടു കഴിച്ചു സംതൃപ്തിയോടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവനോ അതോ അസുഖം കാരണം വയറു നിറച്ചുണ്ണുവാന്‍ കഴിയാതെ, സ്വാര്‍ത്ഥചിന്തകള്‍കൊണ്ടു് ഉറക്കം വരാതെ എയര്‍ക്കണ്ടീഷന്‍ മുറിയില്‍ കിടന്നുരുളുന്ന ധനവാനോ; ആരാണു യഥാര്‍ത്ഥത്തില്‍ ദരിദ്രന്‍ ? അങ്ങനെ നോക്കിയാല്‍ ഭാരതം സമ്പന്നരാജ്യമാണെന്നുതന്നെ പറയേണ്ടിവരും. ആ സമ്പത്തു നഷ്ടമാകാതെ നോക്കിയാല്‍ മാത്രം മതി.

അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവുമാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാർഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമയോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ്മകളേയും നമുക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അമ്മ പറഞ്ഞു.

അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ 1390 വിദ്യാർഥികളാണ് ബിരുദപഠനം പൂര്‍ത്തിയാക്കി പതിനാറാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. 892 ബിരുദ വിദ്യാർഥികളും 486 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 15 ഗവേഷണ ബിരുദം നേടിയവരും ഏഴു സര്‍വകലാശാലാ മെഡല്‍ ജേതാക്കളും ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

എന്‍റെ ചിന്തയാലും വാക്കാലും പ്രവൃത്തിയാലും അമൃത വിശ്വവിദ്യാപീഠത്തിന്‍റെ ആദര്‍ശത്തിന് ഒത്തവിധം മാതൃരാജ്യമായ ഇന്ത്യയേയും പ്രകൃതിയേയും മനുഷ്യകുലത്തെയും സ്‌നേഹം, വിശ്വാസം, സഹിഷ്ണുത, വിനയം എന്നിവയിലൂടെ സേവിക്കുമെന്ന് ബിരുദധാരികള്‍ പ്രതിജ്ഞ ചെയ്തു.

അമൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങുകളില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന പാരമ്പര്യത്തിനനുസൃതമായി എല്ലാ വിദ്യാർഥികളും അതിഥികളും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്.

അമൃത വിശ്വവിദ്യാപീഠം പ്രസിഡന്‍റും അമ്മയുടെ പ്രഥമശിഷ്യനുമായ സംപൂജ്യ സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷപ്രസംഗം നടത്തി. മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി. ഹേമന്തകുമാര്‍ കോണ്‍വൊക്കേഷന്‍ പ്രസംഗം നടത്തി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപദേഷ്ടാവ് പ്രൊഫ. ജി.എം. നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചോദ്യം : മനുഷ്യന്‍ ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ?

ഒരു നദിയെ നോക്കുക. ഹിമാലയത്തിൻ്റെ നെറുകയില്‍നിന്നു താഴേക്കൊഴുകി സകലരെയും തഴുകിത്തലോടി സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം.

വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിപ്പിക്കുക

നദിയില്‍ ആര്‍ക്കും കുളിക്കാം; ദാഹശമനം നടത്താം. സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. ജാതിയോ മതമോ ഭാഷയോ നദിക്കു പ്രശ്‌നമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകിത്തലോടി അവരിലെ അഴുക്കു സ്വയം സ്വീകരിക്കുക എന്നതാണു നദിയുടെ സ്വഭാവം. ഒരാള്‍ പുച്ഛിച്ചാലോ, മറ്റൊരാള്‍ കവിത രചിച്ചാലോ നദിക്കു ഭാവമാറ്റമില്ല. ഒരാള്‍ കുടിക്കുന്നു, ഒരാള്‍ കുളിക്കുന്നു, ഒരാള്‍ ശൗചം ചെയ്യുന്നു – നദിക്കു് ആരോടും പ്രത്യേകതയില്ല. നദിയുടെ ഈ ഭാവം ഒരു വ്യക്തിയുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും നിറഞ്ഞുകവിയുമ്പോള്‍, അതിനെയാണു കാരുണ്യമെന്നു പറയുന്നതു്. അതാണു നമുക്കു വേണ്ടതു്.

ഒരു വൃക്ഷം വെട്ടിയാല്‍ പത്തു തൈ നടണമെന്നു പറയും. ഇതിലെന്തര്‍ത്ഥമാണുള്ളതു്? കെട്ടിടത്തിൻ്റെ തേക്കിന്‍ തൂണുകള്‍ മാറ്റിയിട്ടു തീപ്പെട്ടിക്കൊള്ളികള്‍ നാട്ടുന്നതുപോലെയാണിതു്. വലിയ ഒരു വൃക്ഷം അന്തരീക്ഷത്തിനു നല്കുന്ന ശുദ്ധിയും പരിസരത്തിനു പകരുന്ന കുളിര്‍മ്മയും പത്തോ നൂറോ ചെറുതൈകള്‍ക്കു നല്കുവാനാവില്ല. ഒരു വൃക്ഷം വെട്ടണമെങ്കില്‍ പകരം ഒന്നു നട്ടു് ഒരുവിധം വലുതാകുന്നതുവരെ കാത്തിരിക്കണം. വലിയ ഒരു വൃക്ഷം പ്രകൃതിക്കു കൊടുക്കുന്ന താളലയം ഒരു ചെറുതൈയ്ക്കു നല്കാനാകില്ല. ഒരു ബക്കറ്റു വെള്ളത്തില്‍ ഒരു സ്പൂണ്‍ ക്ലോറിന്‍ ഇട്ടാലേ ശുദ്ധിയാവുകയുള്ളൂ എങ്കില്‍; പകരം അതിൻ്റെ നൂറിലൊരംശം ഇട്ടതുകൊണ്ടു് എന്തു പ്രയോജനം?

വൃക്ഷങ്ങളുടെ നാശം മനുഷ്യവംശത്തിൻ്റെതന്നെ നാശമായിരിക്കും. പണ്ടത്തെ പല ജീവജാലങ്ങളും ഇന്നു ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. അവയ്ക്കു്, മാറിയ കാലാവസ്ഥയില്‍ ജീവിക്കാന്‍ വയ്യാതായി. അതുപോലെ ഇന്നു നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നമുക്കും അവയുടെ ഗതിതന്നെ. കാലാവസ്ഥയുമായി ഇഴുകിപ്പോകാന്‍ പറ്റില്ല. വംശനാശം സംഭവിക്കും. മനുഷ്യൻ്റെ സ്വാര്‍ത്ഥത അത്രത്തോളം എത്തിയിരിക്കുന്നു.

ഒരിടത്തു് ഒരു മദ്യവില്പനക്കാരിയുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവു് എപ്പോഴും ഭാര്യയോടു പറയും, ”എടീ, കൂടുതല്‍ ആളുകള്‍ വരാന്‍വേണ്ടി നീ ദിവസവും പ്രാര്‍ത്ഥിക്കണേ” എന്നു്. ഒരു ദിവസം മദ്യപിക്കാന്‍ വന്ന ഒരാള്‍ ഈ പ്രാര്‍ത്ഥന കേട്ടു. അയാള്‍ ആ സ്ത്രീയോടു പറഞ്ഞു, ”എനിക്കു് കൂടുതല്‍ ജോലി കിട്ടാന്‍ വേണ്ടി കൂടി നിങ്ങള്‍ ഒന്നു പ്രാര്‍ത്ഥിക്കണേ.” ”എന്താണു നിങ്ങളുടെ ജോലി ?” ”ശവപ്പെട്ടി നിര്‍മ്മാണം.” അയാള്‍ പറഞ്ഞു. ഇപ്പറയുന്നവനും അതില്‍പ്പെടും എന്നവനറിയുന്നില്ല. ഇന്നത്തെ ലോകത്തിൻ്റെ അവസ്ഥയും ഇതു തന്നെ.

ചോദ്യം : മനുഷ്യന്‍ ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ?

അമ്മ : പ്രകൃതി മനുഷ്യനെ കാത്തുരക്ഷിക്കുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കുവാന്‍ അവനും ബാദ്ധ്യസ്ഥനാണു്. മനുഷ്യനില്‍ നിന്നുള്ള തരംഗങ്ങളനുസരിച്ചു സസ്യങ്ങള്‍ പ്രതികരിക്കുമെന്നു് ഇന്നു ശാസ്ത്രം പറയുന്നു. ചെടിയെ നുള്ളാന്‍ ചെന്നാല്‍ അതു വിറയ്ക്കുമെന്നു സയന്‍സ് കണ്ടുപിടിച്ചു. എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പു ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഈ അറിവു് ഉള്‍ക്കൊണ്ടു ജീവിച്ചിരുന്നു.

പ്രകൃതിയെ സംരക്ഷിക്കുവാന്‍ മനുഷ്യൻ ബാദ്ധ്യസ്ഥനാണു്

ശകുന്തളയുടെ കഥയറിയില്ലേ, കണ്വമുനിക്കു കാട്ടില്‍നിന്നും കിട്ടിയതാണു ശകുന്തളയെ. ശകുന്തള ആശ്രമത്തില്‍നിന്നു പോകാന്‍ നേരം അവള്‍ ലാളിച്ചു വളര്‍ത്തിയിരുന്ന മുല്ലവള്ളി അവളെ വിടാതെ കാലില്‍ച്ചുറ്റി. വളര്‍ത്തുമൃഗങ്ങള്‍ കണ്ണീരൊഴുക്കി. സസ്യങ്ങളെയും മൃഗങ്ങളെയും സ്നേഹിച്ചാല്‍ അവ നമ്മെയും അതു പോലെ സ്നേഹിക്കുമെന്നാണിതു കാണിക്കുന്നതു്. പക്ഷേ സ്വാര്‍ത്ഥത മുറ്റിയ മനുഷ്യനു സ്നേഹം എന്തെന്നുകൂടി അറിയാതെയായി.

സാധാരണ വ്യക്തി വൈദ്യുതിവിളക്കാണെങ്കില്‍, സാധകന്‍ ട്രാന്‍സ്‌ഫോമറാണു്. നാനാത്വത്തില്‍ ഓടി നടക്കുന്ന മനസ്സിനെ ഒരിടത്തു നിര്‍ത്തുകവഴി സാധകൻ്റെ മനസ്സു് ശാന്തമാകുന്നു. പഠിച്ച സ്തുതി മറന്നിരിക്കുന്ന സമയത്തു്, അതിൻ്റെ ആദ്യവരി കേള്‍ക്കുന്നതു്, അടുത്ത വരികള്‍ ഓര്‍ക്കുവാന്‍ സഹായിക്കുന്നതുപോലെ, തന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിയെ സാധകന്‍ സാധനയിലൂടെ ഉണര്‍ത്തിയെടുക്കുകയാണു്. വിദ്വേഷമില്ലാത്ത അവൻ്റെ ശ്വാസോച്ഛ്വാസംപോലും പ്രകൃതിക്കു ഗുണകരമാണു്. വെള്ളത്തെ ഫില്‍റ്റര്‍ ശുദ്ധികരിക്കുന്നതു പോലെ, പ്രകൃതിയെ ശുദ്ധീകരിക്കുന്ന ഫില്‍റ്ററാണു തപസ്വിയുടെ പ്രാണന്‍. ആയുര്‍വ്വേദത്തില്‍ എണ്ണ തെളിയിക്കാന്‍ അഞ്ജനക്കല്ല് ഉപയോഗിക്കാറുണ്ടു്. അതുപോലെ പ്രകൃതിയുടെ അഞ്ജനക്കല്ലാണു തപസ്വി.

പ്രകൃതിയെ നോക്കുമ്പോള്‍, പ്രകൃതി എന്തു ത്യാഗം നമുക്കു ചെയ്യുന്നു! പ്രകൃതിയിലെ ഏതൊരു വസ്തു എടുത്തുനോക്കിയാലും അവ അവയ്ക്കുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നു കാണുവാന്‍ കഴിയും. എല്ലാം മനുഷ്യനന്മയ്ക്കുവേണ്ടിമാത്രം. അങ്ങനെ നിസ്സ്വാര്‍ത്ഥമായി യാതൊരു ഫലാകാംക്ഷയും കൂടാതെ മനുഷ്യസേവനം ചെയ്യുന്ന പ്രകൃതിയെ ദ്രോഹിക്കുന്നവൻ്റെ ഹൃദയം എത്ര ക്രൂരമായിരിക്കണം! പ്രകൃതിയുടെ ത്യാഗത്തിൻ്റെ കോടിയിലൊരംശം നമ്മള്‍ പ്രകൃതിയോടു കാണിക്കുന്നുണ്ടോ? പ്രകൃതിയിലെ ഓരോ കാഴ്ചയും വീക്ഷിക്കുക. നമുക്കു് എന്തെന്തു പാഠങ്ങളാണു പഠിക്കുവാനുള്ളതു്! അവയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി, ജീവിതം ആനന്ദപൂര്‍ണ്ണമാകും.

ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ? (തുടർച്ച)

അമ്മയ്ക്കറിയാം; പണ്ടു് അച്ചുകുത്തിപ്പഴുക്കുന്നതിനു പ്രതിവിധി പശുവിൻ്റെ ചാണകമായിരുന്നു. ഇന്നു ചാണകം ഉപയോഗിച്ചാല്‍ സെപ്റ്റിക്കാകും; ആളു മരിക്കും. ശരീരം അത്ര ദുര്‍ബ്ബലമായി. പ്രതിരോധശക്തിയില്ല. രണ്ടാമതു്, പശുവിൻ്റെ ചാണകത്തിലും വിഷാംശം കലര്‍ന്നു. കാരണം, അതു കഴിക്കുന്നതു കീടനാശിനികള്‍ തളിച്ച കച്ചിയാണു്.

പരിസരശുചിത്വത്തിൻ്റെ കാര്യം ഇവിടെ മറ്റു രാജ്യങ്ങളെക്കാള്‍ കഷ്ടമാണു്. ചെരിപ്പിടാതെ വഴിയേ നടക്കാന്‍ പറ്റാത്ത അവസ്ഥയാണു്. റോഡില്‍ തുപ്പാന്‍ ഒരു മടിയുമില്ല. അതില്‍ ചവിട്ടി നടന്നാല്‍ എങ്ങനെ രോഗാണുബാധയുണ്ടാകാതിരിക്കും? പാതയോരത്തു മലമൂത്രവിസര്‍ജ്ജനം നടത്തും. ഓടകള്‍ വൃത്തിയാക്കില്ല. മറ്റു രാജ്യങ്ങളില്‍ ഇങ്ങനെയൊന്നും കാണാറില്ല.

ഇന്നു്, എവിടെയും പുതിയ തരം നെല്‍വിത്തുകളേ കാണാനുള്ളൂ. അവയ്ക്കാകട്ടെ സ്വാഭാവികമായുള്ള പ്രതിരോധശക്തി ഒട്ടില്ലതാനും; കീടനാശിനികള്‍കൊണ്ടു മാത്രമേ നിലനില്പുള്ളൂ. സാധാരണ ചെടികള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിയോടുണ്ടായിരുന്ന സ്വാഭാവിക താളലയം ഇവയ്ക്കില്ല. നാളെ മനുഷ്യൻ്റെ അവസ്ഥയും ഇതില്‍നിന്നു ഭിന്നമായിരിക്കില്ല. എ.സി മുറിയില്‍നിന്നു വെളിയില്‍ ഇറങ്ങിയാല്‍ തളര്‍ന്നുവീഴും. ശരീരവും മനസ്സും ദുര്‍ബ്ബലമാകും.

അന്തരീക്ഷം മുഴുവനും ഫാക്ടറികളിലെയും വാഹനങ്ങളിലെയും പുക കാരണം മലിനപ്പെട്ടു കഴിഞ്ഞു. ഫാക്ടറികള്‍ ആവശ്യംതന്നെ. അവ ജനസാന്ദ്രതയുള്ള പ്രദേശത്താകരുതു്. ജനതയുടെ ആരോഗ്യം തകര്‍ക്കാന്‍ ഇടവരുത്തരുതു്. അതുപോലെ, ഫാക്ടറികള്‍ ലാഭത്തിൻ്റെ ഒരു വിഹിതം, പ്രകൃതിസംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കണം. പണ്ടു്, ഗ്രാമങ്ങളും മലമ്പ്രദേശങ്ങളും പുണ്യനദികളും ഫാക്ടറികളില്‍നിന്നും മലിനീകരണത്തില്‍നിന്നും വിമുക്തമായിരുന്നു. എന്നാല്‍ ഇന്നാകട്ടെ; അവിടങ്ങളിലും മാലിന്യം നിറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും നമ്മള്‍ ഇതിനെക്കുറിച്ചു ബോധവാന്മാരായി പ്രതിവിധി ചെയ്യാന്‍ തയ്യാറായില്ല എങ്കില്‍ അതു സ്വയം അനര്‍ത്ഥത്തെ വിളിച്ചുവരുത്തലായിരിക്കും.

ഇന്നു മിക്കവരും ഓരോ സഞ്ചിയുമായാണു നടക്കുന്നതു്. അതിനകത്തു കഴിക്കേണ്ട ഗുളികകളും കുത്തി വയേ്ക്കണ്ട മരുന്നുകളുമാണു്. കാരണം, ആരോഗ്യം അത്ര ക്ഷയിച്ചു. പണക്കാര്‍പോലും പലവിധ രോഗങ്ങള്‍ കാരണം കഷ്ടപ്പെടുകയാണു്. എത്ര അനുഭവങ്ങളുണ്ടായാലും നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണു വാസ്തവം. താത്കാലികസുഖത്തില്‍ നാം എല്ലാം മറക്കുന്നു.