കുടുംബത്തിലും സമൂഹത്തിലും ഔദ്യേഗിക ജീവിതത്തിലും പുരുഷന്മാര്‍ സ്ത്രീകള്‍ക്കു് അര്‍ഹിക്കുന്ന സ്ഥാനവും പരിഗണനയും സ്വാതന്ത്ര്യവും നല്കുന്നില്ലെന്നാണു് അവര്‍ പറയുന്നതു്. ആദരിക്കുന്നില്ലെന്നു മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നും അവര്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൂടിപ്പോകുന്നു, കുടുംബത്തെയും കുട്ടികളെയും നോക്കാതെ, അവര്‍ ധിക്കാരികളാകുന്നു എന്നൊക്കെയാണു പുരുഷന്മാരുടെ അഭിപ്രായം.
ഇതിന്റെ തെറ്റും ശരിയും അന്വേഷിക്കുന്നതിനു മുന്‍പു്, ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നറിയണം. അതിന്റെ വേരു കണ്ടെത്തണം. അതു സാധിച്ചാല്‍, പിന്നെ ഈ ധാരണകള്‍ മാറ്റുന്ന കാര്യം കുറച്ചു കൂടി എളുപ്പമാകും. ഭൂതകാലം പുരുഷന്റെ മനോതലത്തില്‍ കണക്കിലേറെ ദുരഭിമാനവും ‘സ്ത്രീയെക്കാള്‍ താന്‍ വലുതു്. അവള്‍ക്കു സ്ഥാനവും സ്വാതന്ത്ര്യവും ആവശ്യമില്ല’ എന്ന അഹങ്കാരചിന്തയും അരക്കിട്ടുറപ്പിച്ചിട്ടുണ്ടാകും.
എന്നാല്‍, സ്ത്രീയുടെ ചിന്തയും മനസ്സും പ്രവര്‍ത്തിക്കുന്നതു മറ്റൊരു തരത്തിലാണു്, ‘ഇത്രയും കാലം പുരുഷന്മാര്‍ ഞങ്ങളെ കണക്കിലധികം നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്തു മതിയായി. ഇനിയും ഇവരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം.’
ഈ രണ്ടു ഭാവങ്ങളിലും നിറഞ്ഞു നില്ക്കുന്നത് വിദ്വേഷവും പകയുമാണു്. ഇന്നു സ്ത്രീപുരുഷന്മാരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇത്തരം നശീകരണചിന്തകളാണു്.
‘ആരാണു വലുതു്’ എന്നു തെളിയിക്കാനുള്ള ഈ മത്സരം സ്ത്രീപുരുഷന്മാര്‍ ഉപേക്ഷിക്കണം. ഇതില്‍ നിന്നു മനസ്സിനെ മോചിപ്പിക്കണം. ‘ഞാന്‍’ ഭാവം വളര്‍ത്തി, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ അതു സഹായിക്കുകയുള്ളൂ.
ഇവിടെ വരുന്ന മിക്ക മക്കള്‍ക്കും എത്തിക്കഴിഞ്ഞാല്‍ തിരിയെ പോകുന്നതിനെക്കുറിച്ചാണു ചിന്ത. പോകേണ്ട ബസ്സിനെക്കുറിച്ചാണു് ആലോചന. അമ്മയെക്കാണുന്ന ഉടനെ എങ്ങനെയെങ്കിലും ഒന്നു നമസ്‌കരിച്ചിട്ടു തിരിയെപ്പോകുവാനാണു ധൃതി. ‘അമ്മേ, വീട്ടിലാരുമില്ല. ഉടനെപ്പോകണം, ബസ്സിന്റെ സമയമായി’ ഇതാണു പലര്‍ക്കും പറയുവാനുള്ളതു്. സമര്‍പ്പണം വായകൊണ്ടു പറയേണ്ടതല്ല; പ്രവൃത്തിയിലാണു കാണേണ്ടതു്. ഇവിടെ വരുന്ന ഒരു ദിവസമെങ്കിലും പൂര്‍ണ്ണമായി ആ തത്ത്വത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുവാന്‍ കഴിയുന്നില്ല.
തത്ത്വത്തിനുവേണ്ടി സമര്‍പ്പണം
അമ്മയെക്കണ്ടാല്‍ത്തന്നെ മുന്നില്‍ നിരത്തുന്ന ആവശ്യങ്ങളുടെയും ആവലാതികളുടെയും കൂട്ടത്തില്‍ ഈശ്വരദര്‍ശനത്തിനുള്ള ഉപായം അന്വേഷിക്കുന്നവര്‍ വിരളം. ഭൗതികകാര്യങ്ങളെക്കുറിച്ചു ചോദിക്കരുതെന്നല്ല ഇതിനര്‍ത്ഥം. അവ ശാശ്വതമല്ലെന്നു മക്കള്‍ അറിയണം. ഊണും ഉറക്കവും വിട്ടു ഭൗതികകാര്യങ്ങള്‍ക്കു പിന്നാലെ ഇത്രനാളും പാഞ്ഞിട്ടും അവയ്ക്കു ദുഃഖം നല്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന കാര്യം മക്കള്‍ മറക്കരുതു്. അതിനാല്‍ ഇനിയെങ്കിലും ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പോകുമ്പോള്‍ അല്പസമയമെങ്കിലും പൂര്‍ണ്ണമായി ഈശ്വരനുവേണ്ടി സമര്‍പ്പിക്കുക. ബന്ധങ്ങളെയും ബന്ധനങ്ങളെയും ആ സമയമെങ്കിലും മാറ്റിനിര്‍ത്തൂ.
ഒരു രാജാവു വാനപ്രസ്ഥത്തിനു പോകുവാന്‍ തയ്യാറായി. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പ്രജകള്‍ക്കു നല്കുവാന്‍ തീരുമാനിച്ചു. ഓരോരുത്തരും ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം നല്കി. ഒരു യുവാവു വന്നു തന്റെ ദുരിതങ്ങള്‍ വിവരിച്ചു. രാജാവു കുറെ സമ്പത്തു യുവാവിനു നല്കി. എന്നാല്‍ യുവാവിനു് അതൊന്നും മതിയായില്ല. കാരണം കൊട്ടാരത്തിലേക്കു പോകുമ്പോള്‍ ഭാര്യ പറഞ്ഞിരുന്നു, ‘എത്ര കിട്ടുമോ അത്രയും വാങ്ങിക്കൊണ്ടേ വീട്ടിലേക്കു വരാന്‍ പാടുള്ളൂ’ എന്നു്.
യുവാവിന്റെ അത്യാഗ്രഹം കണ്ടിട്ടു് അയാളെ വേണ്ടത്ര തൃപ്തിപ്പെടുത്താന്‍ രാജാവു പറഞ്ഞു, ”ഇവിടെ പവിഴം വിളയുന്ന ഒരു നദിയുണ്ടു്, അതു നിനക്കു സ്വന്തമാക്കാം.” യുവാവിനു സന്തോഷമായി. രാജാവു തുടര്‍ന്നു, ”പക്ഷേ, ഒരു കരാറുണ്ടു്, നിനക്കു പന്ത്രണ്ടു മണിക്കൂര്‍ സമയം തരും. അതിനുള്ളില്‍ എത്ര ദൂരം വള്ളത്തില്‍ തുഴഞ്ഞുപോയിട്ടു തിരിച്ചെത്താമോ, അത്രയും സ്ഥലം നിനക്കു സ്വന്തമാക്കാം. അതിലെ പവിഴവും. പക്ഷേ, ഒരു സെക്കന്‍ഡു താമസിച്ചാല്‍ ഒന്നും കിട്ടില്ല.” യുവാവു സമ്മതിച്ചു.
തുഴച്ചില്‍ കാണുവാന്‍ ഇരുകരകളിലും ജനങ്ങള്‍ തിങ്ങിക്കൂടി. എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല, പവിഴം വിളയുന്ന നദി മുഴുവന്‍ സ്വന്തമാക്കണമെന്നു ഭാര്യയും സുഹൃത്തുക്കളും അയാളെ ഉപദേശിച്ചു. അത്രയും സമ്പത്തിനുടമയായാലുള്ള നേട്ടങ്ങളെക്കുറിച്ചും അവര്‍ വിവരിച്ചു. യുവാവിനു് ആവേശമായി. അയാള്‍ തുഴയാന്‍ തുടങ്ങി. ആറു മണിക്കൂര്‍ തുഴഞ്ഞുകഴിഞ്ഞു. അത്യാഗ്രഹംമൂലം കുറേക്കൂടി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. രണ്ടു മണിക്കൂര്‍ കൂടി മുന്നോട്ടുപോയി.
പുറപ്പെട്ട സ്ഥലത്തെത്തുവാന്‍ ഇനി നാലു മണിക്കൂര്‍ മാത്രമാണുള്ളതു്. എട്ടുമണിക്കൂര്‍ തുഴഞ്ഞ ദൂരമാണു് അത്രയും സമയംകൊണ്ടു തീര്‍ക്കേണ്ടതു്. തിരികെയുള്ള തുഴച്ചില്‍ വളരെ വേഗതയിലായി. ഭാര്യയും സുഹൃത്തുക്കളും ആവേശം പകര്‍ന്നു, ‘ഒരു സെക്കന്‍ഡു താമസിച്ചാല്‍ ചെയ്ത പ്രയത്‌നം മുഴുവന്‍ വെറുതെയാകും, തുഴയൂ, വേഗം തുഴയൂ’ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തിരിച്ചെത്തേണ്ട സമയം അടുത്തു തുടങ്ങി. പിന്നിടേണ്ട ദൂരമോ വളരെയധികവും! സര്‍വ്വശക്തിയും സംഭരിച്ചു തുഴഞ്ഞു.
തുഴഞ്ഞു തുഴഞ്ഞു നെഞ്ചിനു വേദനയായി. എന്നിട്ടും തുഴയല്‍ നിര്‍ത്തിയില്ല. ഒരു കൈ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു്, മറുകൈകൊണ്ടു തുഴച്ചില്‍ തുടര്‍ന്നു. ക്ഷീണം വര്‍ദ്ധിച്ചു. രക്തം ഛര്‍ദ്ദിച്ചു. എന്നിട്ടും സമ്പത്തിനോടുള്ള ആസക്തിമൂലം തുഴച്ചില്‍ നിര്‍ത്തിയില്ല. അവസാനം നിശ്ചിതസമയത്തിനു് ഒരു സെക്കന്‍ഡു മുന്‍പേ ആളു തിരിച്ചെത്തി. ഭാര്യയും സുഹൃത്തുക്കളും ആഹ്‌ളാദത്താല്‍ മതിമറന്നു നൃത്തം ചവുട്ടി. എന്നാല്‍ യുവാവാകട്ടെ അവിടെത്തന്നെ തളര്‍ന്നുവീണു് അന്ത്യശ്വാസം വലിച്ചു.
ഭര്‍ത്താവു മരിച്ചുകഴിഞ്ഞപ്പോള്‍, ശവം വീട്ടിലേക്കു കൊണ്ടു പോകുന്നതായി പ്രശ്‌നം. ദൂരം വളരെ കൂടുതലുണ്ടു്. വാഹനം എന്തെങ്കിലും വേണം. ഭാര്യ പറഞ്ഞു, ‘എന്തായാലും ഭര്‍ത്താവു മരിച്ചു, ശവം കൊണ്ടുപോകണമെങ്കില്‍ വണ്ടി വിളിക്കണം. എനിക്കു് ഈ കുട്ടികളെ വളര്‍ത്തേണ്ടതുണ്ടു്. വണ്ടി വിളിക്കാനുള്ള പണം എന്റെ കൈയിലില്ല. ഇവിടെ എവിടെയെങ്കിലും അടക്കിയാല്‍ മതി.’ അവിടെ ആറടി മണ്ണില്‍ എല്ലാം തീര്‍ന്നു. അവിഹിതസമ്പത്തു നേടാന്‍ പ്രേരിപ്പിച്ച സുഹൃത്തുക്കളോ ഭാര്യയോ കുട്ടികളോ സമ്പത്തോ ഒന്നും കൂടെ ചെന്നില്ല.
മക്കളേ, ഇതാണു ജീവിതം. ഒരു സെക്കന്‍ഡുപോലും മനസ്സിനു് ഏകാന്തത കൊടുക്കാതെ ബന്ധുക്കളെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ഊണും ഉറക്കവും വെടിഞ്ഞു ചിന്തിച്ചും അതു നേടുന്നതിനുവേണ്ടി ഏതു ദുഷ്പ്രവൃത്തിയും ചെയ്യുവാന്‍ മടിക്കാതെയും ജീവിക്കുന്നു. എന്നാല്‍ അവസാനം ഇതുവല്ലതും കൂടെ വരുന്നുണ്ടോ? ഇല്ല. ഭൗതികാവശ്യങ്ങള്‍ക്കു വേണ്ടി ആഗ്രഹം ഉയരുമ്പോള്‍ മുതല്‍ ദുഃഖമാണു്. അവ സാധിച്ചാലും ദുഃഖം കാത്തുനില്ക്കുന്നു. കാരണം, അവയൊന്നും ശാശ്വതമല്ല. ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകുകതന്നെ ചെയ്യും.
ശാശ്വതശാന്തിയുടെ ഉറവിടം ഈശ്വരന്‍ മാത്രമാണു്. ഭൗതിക വിഷയങ്ങള്‍ ശാശ്വതമല്ല എന്നറിഞ്ഞു് ആ രീതിയില്‍ ജീവിതം നയിക്കുമ്പോള്‍ ദുഃഖം ഒഴിവാക്കാന്‍ കഴിയുന്നു. സ്വത്തു വേണ്ടെന്നോ ഭൗതികത വേണ്ടെന്നോ അമ്മ പറയുന്നില്ല. അവയൊക്കെ ആവശ്യത്തിനു മാത്രമാകട്ടെ; ജീവിക്കാന്‍വേണ്ടി മാത്രം. നിത്യം എന്താണെന്നു മനസ്സിലാക്കി, സമാധാനം തരുന്നതു് എന്താണെന്നറിഞ്ഞു് അതിനുവേണ്ടി പ്രയത്‌നം ചെയ്യൂ. ഭൂമിയില്‍ തന്നെയാണു സ്വര്‍ഗ്ഗവും നരകവും. അതു സൃഷ്ടിക്കുന്നതു മനസ്സാണു്. അതിനാല്‍ ആ മനസ്സിനെ നിയന്ത്രിക്കുവാനാണു മക്കള്‍ പഠിക്കേണ്ടതു്. പിന്നെ ദുഃഖിക്കേണ്ടി വരില്ല, ആനന്ദം, ആനന്ദം, ആനന്ദം മാത്രം.
ആശ്രമത്തില്‍ എത്ര വര്‍ഷം വന്നാലും അമ്മയെ എത്ര തവണ ദര്‍ശിച്ചാലും എത്ര പ്രാര്‍ത്ഥിച്ചാലും പ്രയോജനപ്പെടണമെങ്കില്‍ നല്ല കര്‍മ്മംകൂടി ചെയ്യുവാന്‍ തയ്യാറാകണം. മനസ്സിനകത്തുള്ള ഭാരം ഇറക്കിവച്ചുകൊള്ളൂ. എന്നാല്‍, വന്നയുടനെ തിരിച്ചു പോകുന്നതിനെക്കുറിച്ചാണു പലരുടെയും ചിന്ത. അതെന്തു സമര്‍പ്പണമാണു്? മക്കളുടെ ദുഃഖം കാണുമ്പോള്‍ അമ്മ വിഷമിക്കാറുണ്ടു്. എന്നാല്‍, പല മക്കളുടെ കാര്യത്തിലും അമ്മയുടെ ഹൃദയം ഉരുകാറില്ല. മനസ്സു പറയും ”അവന്‍ സ്വാര്‍ത്ഥനാണു്, മിഥ്യാകാര്യങ്ങള്‍ക്കു വേണ്ടി എത്ര പണവും ശക്തിയും നഷ്ടമാക്കുന്നു. ഒരു സ്വാര്‍ത്ഥത പോലും ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത അവര്‍ക്കുവേണ്ടി എന്തിനു സങ്കല്പിക്കണം.” അതാണു ചില മക്കളുടെ കാര്യങ്ങള്‍ സാധിക്കാതെ പോകുന്നതു്, സ്വാര്‍ത്ഥജീവിതം നയിക്കുന്നവരില്‍ എങ്ങനെ കാരുണ്യം ചൊരിയുവാന്‍ കഴിയും?
പ്രാര്‍ത്ഥന
മക്കളുടെ നല്ല കര്‍മ്മവും പ്രാര്‍ത്ഥനയുമാണു് അമ്മയുടെ സങ്കല്പത്തെ സഫലമാക്കുന്നതു്. അല്ലാതെ അമ്മ സങ്കല്പിച്ചാലും അവര്‍ക്കു സ്വീകരിക്കുവാന്‍ കഴിയില്ല. ടി.വി. സ്റേറഷനില്‍നിന്നും പരിപാടികള്‍ സംപ്രേഷണം ചെയ്താലും നമ്മുടെ വീട്ടിലുള്ള ടി.വി. അതിനനുസരിച്ചു ട്യൂണ്‍ ചെയ്താലേ പരിപാടികള്‍ കാണുവാന്‍ പറ്റുകയുള്ളു. അതുപോലെ വേണ്ട പ്രയോജനം ലഭിക്കണമെങ്കില്‍, മക്കള്‍ മനസ്സിനെ ഈശ്വരന്റെ ലോകവുമായി ട്യൂണ്‍ ചെയ്യണം. നിങ്ങള്‍ ഒരു ചുവടെങ്കിലും പരമാത്മാവിന്റെ ലോകത്തിലേക്കു് അടുക്കുവാന്‍ നോക്കുക; അപ്പോള്‍ അറിയാറാകും പരമാത്മാവു് എത്ര അടി നിങ്ങളുടെ അടുത്തേക്കു വരുന്നുണ്ടെന്നു്. സ്വാര്‍ത്ഥത വെടിഞ്ഞു്, നല്ല കര്‍മ്മങ്ങളനുഷ്ഠിച്ചു്, ശരിയായ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു് ഒരു ദുഃഖവുമുണ്ടാകില്ല. കുചേലന്റെ കഥ കേട്ടിട്ടില്ലേ. അതൊന്നും വെറും കഥകളല്ല, അനുഭവമാണു്. അങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങള്‍!
നിറഞ്ഞ പ്രേമത്തോടും ഭക്തിയോടുംകൂടി വേണം മക്കള്‍ പ്രാര്‍ത്ഥിക്കുവാന്‍. ഹൃദയം ഉരുകി പ്രാര്‍ത്ഥിക്കണം. കരച്ചില്‍ ദുര്‍ബ്ബലതയെന്നു പറയാറുണ്ടു്. ഈശ്വരദര്‍ശനത്തിനായി കണ്ണീര്‍ വാര്‍ക്കുന്നതു ദുര്‍ബ്ബലതയല്ല. മെഴുകുതിരി ഉരുകുന്നതിനനുസരിച്ചു് അതിന്റെ ശോഭ വര്‍ദ്ധിക്കുകയാണു ചെയ്യുന്നതു്. മനസ്സിനെ വിശാലമാക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണിതു്. അതു മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുന്നു. അതിലൂടെ ശക്തി നേടുകയാണു ചെയ്യുന്നതു്. മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരയുന്നതാണു് ദുര്‍ബ്ബലത. അതു ശക്തി നഷ്ടമാക്കുന്നു. നാളെ സാധിക്കേണ്ട കാര്യങ്ങളെക്കുറിച്ചോര്‍ത്തു് ഇന്നേ ഇരുന്നു കരയുന്നതാണു ദുര്‍ബ്ബലത. കാര്യം സാധിക്കേണ്ട സമയം ആളു കരഞ്ഞു തളര്‍ന്നു രോഗംമൂലം കിടപ്പിലായിരിക്കും. മുറിവുണ്ടായാല്‍ മരുന്നുവയ്ക്കണം, പകരം കരഞ്ഞു കൊണ്ടിരിക്കുന്നതു ദുര്‍ബ്ബലതയാണു്.
ചിലരുണ്ടു്, കുട്ടിയുടെ കല്യാണത്തെക്കുറിച്ചോര്‍ത്തു് ആധിയാണു്. അങ്ങനെ ഉറക്കം നഷ്ടമാകുമ്പോള്‍ ഉറക്കഗുളിക കഴിക്കും. അവസാനം കുട്ടിയുടെ കല്യാണസമയം ആ വ്യക്തി ആശുപത്രിയിലായിരിക്കും. ഇങ്ങനെ ദുര്‍ബ്ബലരായ എത്രയോപേരെ അമ്മ കാണുന്നു. ചിലര്‍ക്കു വീടുവയ്ക്കാത്തതിനെക്കുറിച്ചോര്‍ത്താണു ദുഃഖം. വീടുപണി കഴിയുമ്പോള്‍ നടന്നു കാണുവാന്‍കൂടി കെല്പില്ല ഹാര്‍ട്ടറ്റാക്കു്. ഇങ്ങനെ അനേക കാര്യങ്ങളേക്കുറിച്ചാലോചിച്ചു് ഉന്മേഷവും ഉണര്‍വും ആരോഗ്യവും നഷ്ടമാക്കുന്നവരാണു് ഇന്നധികവും. അതാണു ദുര്‍ബ്ബലത. ഈശ്വരനുവേണ്ടി കണ്ണീര്‍ പൊഴിക്കുമ്പോഴാകട്ടെ, ഉന്മേഷവും ഉണര്‍വ്വും ശാന്തിയും ലഭിക്കുന്നു.
പരമാത്മാവിനോടു ശരണാഗതി അടയുക
ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും മരിച്ച ശേഷമുള്ള ഒരു സ്വര്‍ഗ്ഗത്തിനു വേണ്ടിയല്ല. ‘ഗുരുകുലങ്ങളും ഗുരുക്കന്മാരും അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണു്, അവയൊക്കെ ഭ്രാന്തന്മാര്‍ക്കുള്ളതാണു്,’ എന്നൊക്കെ ചിലര്‍ പറഞ്ഞു പരത്താറുണ്ടു്. അവര്‍ വാസ്തവം എന്തെന്നു് അറിയുന്നില്ല. അതിനുള്ള ബുദ്ധി അവര്‍ക്കു നഷ്ടമായിരിക്കുന്നു. വാസ്തവത്തില്‍ അവരുടെ മനസ്സിനാണു വൈകല്യം. മനസ്സിന്റെ ദുര്‍ബ്ബലതയെ എങ്ങനെ അതിജീവിക്കാം, എങ്ങനെ ജീവിതത്തില്‍ താളംതെറ്റാതെ നോക്കാം എന്നു പഠിപ്പിക്കുകയാണു ഗുരുക്കന്മാര്‍ ചെയ്യുന്നതു്. അതിനുള്ള കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. കമ്പിയില്ലാതെ കെട്ടിടം വാര്‍ത്താല്‍ ഉടനെ ഉടഞ്ഞുവീഴും. കെട്ടിടത്തിനു് ഉറപ്പു നല്കുന്ന ആ കമ്പിപോലെയാണു് ഈശ്വരവിശ്വാസം. അതു നമ്മുടെ ദുര്‍ബ്ബലമായ മനസ്സിനെ ശക്തമാക്കുന്നു, ബലം പകരുന്നു.
ഈശ്വരവിശ്വാസമുണ്ടെങ്കില്‍ മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരഞ്ഞുതളര്‍ന്നു ഭ്രാന്തരാകേണ്ടി വരുന്നില്ല. പത്രങ്ങളില്‍ നോക്കിയാല്‍ കാണാം ദിവസവും എത്രയെത്ര ആളുകളാണു് ആത്മഹത്യ ചെയ്യുന്നതെന്നു്. പലരുടെയും മരണത്തിനു കാരണം ആരോഗ്യത്തിന്റെയോ സമ്പത്തിന്റേയോ കുറവല്ല, മനസ്സിന്റെ ദുര്‍ബ്ബലത ഒന്നു മാത്രമാണു്. ശരിയായ ഈശ്വരവിശ്വാസത്തിലൂടെ മനസ്സിന്റെ ദുര്‍ബ്ബലത നീങ്ങിക്കിട്ടുന്നു. മനസ്സു് ശാന്തമാകുന്നു. നിസ്സാരകാര്യങ്ങള്‍ക്കുമുന്നില്‍ തളര്‍ന്നു വീഴാതെ അവയെ അതിജീവിക്കുവാന്‍ സാധിക്കുന്നു. അതിനാല്‍ മക്കളേ, പരമാത്മാവിനോടു ശരണാഗതി അടയുക. ഈശ്വരനോടു പൂര്‍ണ്ണസമര്‍പ്പണം വയ്ക്കുക, ഒരു നല്ല മനസ്സിനുടമയാകുക, ദുഃഖിക്കേണ്ടി വരികയില്ല. വേണ്ടതെല്ലാം എത്തിക്കൊള്ളും. അങ്ങനെ സംഭവിക്കുന്നില്ലായെങ്കില്‍ അമ്മയോടു പറയുക. സംഭവിക്കാതിരിക്കില്ല. കാരണം അമ്മയുടെ ഇത്രനാളത്തെ അനുഭവത്തില്‍നിന്നുമാണു പറയുന്നതു്.
അമ്മ എപ്പോഴും പറയാറുള്ളതാണു്, നമ്മള്‍ ക്ഷേത്രത്തില്‍ച്ചെന്നു കൃഷ്ണാ…, കൃഷ്ണാ… എന്നു വിളിച്ചു മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കും. എന്നാല്‍, വാതില്ക്കല്‍ നില്ക്കുന്ന ഭിക്ഷക്കാരന്‍ ‘വിശക്കുന്നേ പട്ടിണിയാണേ’ എന്നുപറഞ്ഞു നിലവിളിച്ചാല്‍ക്കൂടി തിരിഞ്ഞുനോക്കില്ല. ‘ഛേ, മാറിനില്ക്കു്’ എന്നു പറഞ്ഞു പോരുന്നതല്ലാതെ അവരുടെ നേരെ ദയയോടുകൂടി ഒന്നുനോക്കുവാന്‍പോലും തയ്യാറാകുന്നില്ല.
കഷ്ടപ്പെടുന്നവര്‍ക്കു സഹായം
ഒരു ഗുരുവിനു് ഒരു ശിഷ്യനുണ്ടായിരുന്നു. എന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതു് ആ ശിഷ്യനു തീരെ ഇഷ്ടമായിരുന്നില്ല. ഇതറിയാവുന്ന ഗുരു ഒരുദിവസം ഭിക്ഷക്കാരന്റെ വേഷത്തില്‍ ശിഷ്യന്റെ വീട്ടില്‍ച്ചെന്നു. ശിഷ്യന്‍ ആ സമയം ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പാലും പഴവുംകൊണ്ടു നൈവേദ്യം സമര്‍പ്പിക്കുകയാണു്. ഗുരു ‘ഭിക്ഷ എന്തെങ്കിലും തരണേ’ എന്നു യാചിച്ചു. ‘ഇവിടെ ഒന്നും തരാനില്ല’ എന്നു പറഞ്ഞു ശിഷ്യന്‍ യാചകവേഷത്തില്‍ നില്ക്കുന്ന ഗുരുവിനെ ആട്ടിപ്പായിച്ചു. ഗുരു തന്റെ വേഷങ്ങള്‍ മാറ്റി. ഗുരുവിന്റെ യഥാര്‍ത്ഥ രൂപം കണ്ടപ്പോള്‍ ശിഷ്യന്‍ സങ്കടം സഹിക്കാനാവാതെ ആ പാദങ്ങളില്‍ നമസ്‌കരിച്ചു. മക്കളേ, നമ്മള്‍ ഓരോരുത്തരും ആ ശിഷ്യനെപ്പോലെയാണു്. ചായത്തിനെ സ്നേഹിക്കും. ചൈതന്യത്തിനെ സ്നേഹിക്കുകയില്ല. ചിത്രത്തിനു പാലും പാല്പായസവും നിവേദിക്കും. ഭിക്ഷക്കാരനു് അഞ്ചു പൈസ കൂടി നല്കില്ല. അവര്‍ക്കു പണം വാരിക്കോരി കൊടുക്കണമെന്നല്ല പറയുന്നതു്. ധര്‍മ്മം ചെയ്യുന്നതും ശ്രദ്ധിച്ചു വേണം. പണം നല്കിയാല്‍ മിക്ക ഭിക്ഷക്കാരും കള്ളിനും കഞ്ചാവിനുമാണു് അതു ചെലവഴിക്കുന്നതു്. അതുകൊണ്ടു് അവര്‍ക്കു് ആഹാരം നല്കാം, വസ്ത്രം നല്കാം, നല്ല വാക്കു പറയാം ഈശ്വരനോടുള്ള കടമ അതാണു്. അതിനാല്‍ മക്കളേ, നിങ്ങള്‍ വിശക്കുന്നവര്‍ക്കു ഭക്ഷണവും കഷ്ടപ്പെടുന്നവര്‍ക്കു സഹായവും എത്തിക്കുക.
ഈശ്വരന്‍ എല്ലായിടവും നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിനു പ്രത്യേകിച്ചു് എന്തു നല്കുവാനാണു്. അവിടുത്തോടുള്ള പ്രേമവും ഭക്തിയും സാധുക്കളോടുള്ള കരുണയാണു്. മക്കളേ, അമ്മയുടെ സന്ദേശം ദുഃഖിക്കുന്നവര്‍ക്കു് ആശ്വാസം എത്തിക്കുക, സാധുക്കള്‍ക്കു ധര്‍മ്മം ചെയ്യുക എന്നുള്ളതാണു്. സാധുക്കളുടെ നേരെ ചീറിക്കൊണ്ടു ചെല്ലുന്നതു ഭക്തിയല്ല. അന്യരെ ദ്രോഹിച്ചും പരദൂഷണം പറഞ്ഞും എത്ര പ്രാര്‍ത്ഥിച്ചാലും യാതൊരു പ്രയോജനവുമില്ല. ആരെങ്കിലും സമീപത്തു വന്നാല്‍ അവര്‍ക്കു സമാധാനം കിട്ടുന്ന നല്ല വാക്കു പറയുക; അവരെ നോക്കി പുഞ്ചിരിക്കുക. ഗൗരവഭാവം വിട്ടു വിനയം കാണിക്കുക. അവരില്‍നിന്നു തെറ്റുവന്നാല്‍ക്കൂടി പരമാവധി ക്ഷമിക്കുക. പ്രാര്‍ത്ഥനയുടെ വിവിധമുഖങ്ങളാണിവ. ഇങ്ങനെയുള്ളവരുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കൈക്കൊള്ളും. മറിച്ചു്, മറ്റുള്ളവരോടു ദ്വേഷിച്ചിട്ടും മറ്റുള്ളവരെ ചവിട്ടി മാറ്റിയിട്ടും പോയി കോടി നാമം ജപിച്ചാലും എത്ര തീര്‍ത്ഥാടനം നടത്തിയാലും ഈശ്വരനെ നമുക്കു കിട്ടില്ല. പാത്രം കഴുകാതെ പാലൊഴിച്ചാല്‍ പാലു ചീത്തയാവുക മാത്രമേയുള്ളൂ. നല്ല കര്‍മ്മങ്ങളാണു മനസ്സിന്റെ വൃത്തി.
സാധുക്കളോടു കരുണ
അതിനാല്‍, മക്കളോടു് അപേക്ഷിക്കുകയാണു്, ആജ്ഞാപിക്കുകയല്ല ആജ്ഞാപിക്കാന്‍ അമ്മ ശക്തയല്ല ഏതെങ്കിലും ഒരു ദുശ്ശീലം അല്ലെങ്കില്‍ ആഡംബരം ഒഴിവാക്കാനായി മക്കള്‍ പ്രതിജ്ഞ എടുക്കുക. നമ്മള്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ ഫലമുളവാക്കണമെങ്കില്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കഷ്ടപ്പെടുന്നവരെ സഹായിക്കുവാനും ദുഃഖിതര്‍ക്കാശ്വാസം പകരാനുമുള്ള ഒരു മനസ്സിനെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയുള്ളതായിരിക്കണം നമ്മുടെ ശ്രമം ഓരോന്നും. ‘വിശക്കുന്നവനു ഭക്ഷണമാണു നല്‌കേണ്ടതു്, ഭള്ളല്ല’ എന്നു പറയുന്നതു നമ്മുടെ മനസ്സിനെ വിശാലമാക്കുവാന്‍ വേണ്ടിയാണു്. ഒരു വിഷമസന്ധിയില്‍ നമ്മളെ ആശ്വസിപ്പിക്കുവാന്‍ എത്തിയവരുടെ മുഖം നാം എന്നെന്നും ഓര്‍ക്കും. നമ്മുടെ കൈ നമ്മുടെ കണ്ണില്‍ത്തട്ടി കണ്ണു മുറിഞ്ഞാലും, നമ്മള്‍ കൈ മുറിച്ചു മാറ്റില്ല. അതേ കൈകൊണ്ടു കണ്ണിനെ തലോടും. കാരണം, ‘എന്റെ കണ്ണാണു്, എന്റെ കൈയാണു്.’ മക്കളേ, അതുപോലെ അന്യരുടെ തെറ്റുകള്‍ ക്ഷമിച്ചു് അവരെ പരമാവധി സ്നേഹിക്കാനുള്ള ഒരു മനസ്സു് നമുക്കുണ്ടാകണം. അതാണു് ഈശ്വരനോടുള്ള സ്നേഹം. അവര്‍ക്കുള്ളതാണു് ഈശ്വരന്റെ കൃപ.
ചില മക്കള്‍ വന്നു് അമ്മയോടു പറയാറുണ്ടു് ‘അമ്മേ, എനിക്കു് ഇന്നയിന്ന പ്രയാസങ്ങളുണ്ടു്, അമ്മ ഒന്നു സങ്കല്പിക്കണം’ എന്നു്. ഈ പറയുന്നവരുതന്നെ കടവു കടന്നാല്‍ ഷാപ്പിലേക്കു നടക്കുന്നതു കാണാം. മറ്റു ചിലരാകട്ടെ കുടിച്ചിട്ടായിരിക്കും വരിക. അമ്മയ്ക്കു് അവരോടു ദേഷ്യമില്ല, അവരുടെ അവകാശത്തെ അമ്മ ചോദ്യം ചെയ്യുന്നതുമില്ല. അവര്‍ക്കുവേണ്ടിയും അമ്മ സങ്കല്പിക്കുന്നു. എന്നാല്‍, അതിന്റെ ഫലം അവര്‍ക്കു സ്വീകരിക്കുവാന്‍ കഴിയുന്നില്ല. അവരുടെ മനസ്സു് പാറപോലെയാണു്. സ്വാര്‍ത്ഥത നിറഞ്ഞതാണു് അവരുടെ ജീവിതം.