പ്രാര്‍ത്ഥന

ആശ്രമത്തില്‍ എത്ര വര്‍ഷം വന്നാലും അമ്മയെ എത്ര തവണ ദര്‍ശിച്ചാലും എത്ര പ്രാര്‍ത്ഥിച്ചാലും പ്രയോജനപ്പെടണമെങ്കില്‍ നല്ല കര്‍മ്മംകൂടി ചെയ്യുവാന്‍ തയ്യാറാകണം. മനസ്സിനകത്തുള്ള ഭാരം ഇറക്കിവച്ചുകൊള്ളൂ. എന്നാല്‍, വന്നയുടനെ തിരിച്ചു പോകുന്നതിനെക്കുറിച്ചാണു പലരുടെയും ചിന്ത. അതെന്തു സമര്‍പ്പണമാണു്? മക്കളുടെ ദുഃഖം കാണുമ്പോള്‍ അമ്മ വിഷമിക്കാറുണ്ടു്. എന്നാല്‍, പല മക്കളുടെ കാര്യത്തിലും അമ്മയുടെ ഹൃദയം ഉരുകാറില്ല. മനസ്സു പറയും ”അവന്‍ സ്വാര്‍ത്ഥനാണു്, മിഥ്യാകാര്യങ്ങള്‍ക്കു വേണ്ടി എത്ര പണവും ശക്തിയും നഷ്ടമാക്കുന്നു. ഒരു സ്വാര്‍ത്ഥത പോലും ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത അവര്‍ക്കുവേണ്ടി എന്തിനു സങ്കല്പിക്കണം.” അതാണു ചില മക്കളുടെ കാര്യങ്ങള്‍ സാധിക്കാതെ പോകുന്നതു്, സ്വാര്‍ത്ഥജീവിതം നയിക്കുന്നവരില്‍ എങ്ങനെ കാരുണ്യം ചൊരിയുവാന്‍ കഴിയും?

പ്രാര്‍ത്ഥന

മക്കളുടെ നല്ല കര്‍മ്മവും പ്രാര്‍ത്ഥനയുമാണു് അമ്മയുടെ സങ്കല്പത്തെ സഫലമാക്കുന്നതു്. അല്ലാതെ അമ്മ സങ്കല്പിച്ചാലും അവര്‍ക്കു സ്വീകരിക്കുവാന്‍ കഴിയില്ല. ടി.വി. സ്റേറഷനില്‍നിന്നും പരിപാടികള്‍ സംപ്രേഷണം ചെയ്താലും നമ്മുടെ വീട്ടിലുള്ള ടി.വി. അതിനനുസരിച്ചു ട്യൂണ്‍ ചെയ്താലേ പരിപാടികള്‍ കാണുവാന്‍ പറ്റുകയുള്ളു. അതുപോലെ വേണ്ട പ്രയോജനം ലഭിക്കണമെങ്കില്‍, മക്കള്‍ മനസ്സിനെ ഈശ്വരന്റെ ലോകവുമായി ട്യൂണ്‍ ചെയ്യണം. നിങ്ങള്‍ ഒരു ചുവടെങ്കിലും പരമാത്മാവിന്റെ ലോകത്തിലേക്കു് അടുക്കുവാന്‍ നോക്കുക; അപ്പോള്‍ അറിയാറാകും പരമാത്മാവു് എത്ര അടി നിങ്ങളുടെ അടുത്തേക്കു വരുന്നുണ്ടെന്നു്. സ്വാര്‍ത്ഥത വെടിഞ്ഞു്, നല്ല കര്‍മ്മങ്ങളനുഷ്ഠിച്ചു്, ശരിയായ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു് ഒരു ദുഃഖവുമുണ്ടാകില്ല. കുചേലന്റെ കഥ കേട്ടിട്ടില്ലേ. അതൊന്നും വെറും കഥകളല്ല, അനുഭവമാണു്. അങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങള്‍!

നിറഞ്ഞ പ്രേമത്തോടും ഭക്തിയോടുംകൂടി വേണം മക്കള്‍ പ്രാര്‍ത്ഥിക്കുവാന്‍. ഹൃദയം ഉരുകി പ്രാര്‍ത്ഥിക്കണം. കരച്ചില്‍ ദുര്‍ബ്ബലതയെന്നു പറയാറുണ്ടു്. ഈശ്വരദര്‍ശനത്തിനായി കണ്ണീര്‍ വാര്‍ക്കുന്നതു ദുര്‍ബ്ബലതയല്ല. മെഴുകുതിരി ഉരുകുന്നതിനനുസരിച്ചു് അതിന്റെ ശോഭ വര്‍ദ്ധിക്കുകയാണു ചെയ്യുന്നതു്. മനസ്സിനെ വിശാലമാക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണിതു്. അതു മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുന്നു. അതിലൂടെ ശക്തി നേടുകയാണു ചെയ്യുന്നതു്. മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരയുന്നതാണു് ദുര്‍ബ്ബലത. അതു ശക്തി നഷ്ടമാക്കുന്നു. നാളെ സാധിക്കേണ്ട കാര്യങ്ങളെക്കുറിച്ചോര്‍ത്തു് ഇന്നേ ഇരുന്നു കരയുന്നതാണു ദുര്‍ബ്ബലത. കാര്യം സാധിക്കേണ്ട സമയം ആളു കരഞ്ഞു തളര്‍ന്നു രോഗംമൂലം കിടപ്പിലായിരിക്കും. മുറിവുണ്ടായാല്‍ മരുന്നുവയ്ക്കണം, പകരം കരഞ്ഞു കൊണ്ടിരിക്കുന്നതു ദുര്‍ബ്ബലതയാണു്.

ചിലരുണ്ടു്, കുട്ടിയുടെ കല്യാണത്തെക്കുറിച്ചോര്‍ത്തു് ആധിയാണു്. അങ്ങനെ ഉറക്കം നഷ്ടമാകുമ്പോള്‍ ഉറക്കഗുളിക കഴിക്കും. അവസാനം കുട്ടിയുടെ കല്യാണസമയം ആ വ്യക്തി ആശുപത്രിയിലായിരിക്കും. ഇങ്ങനെ ദുര്‍ബ്ബലരായ എത്രയോപേരെ അമ്മ കാണുന്നു. ചിലര്‍ക്കു വീടുവയ്ക്കാത്തതിനെക്കുറിച്ചോര്‍ത്താണു ദുഃഖം. വീടുപണി കഴിയുമ്പോള്‍ നടന്നു കാണുവാന്‍കൂടി കെല്പില്ല ഹാര്‍ട്ടറ്റാക്കു്. ഇങ്ങനെ അനേക കാര്യങ്ങളേക്കുറിച്ചാലോചിച്ചു് ഉന്മേഷവും ഉണര്‍വും ആരോഗ്യവും നഷ്ടമാക്കുന്നവരാണു് ഇന്നധികവും. അതാണു ദുര്‍ബ്ബലത. ഈശ്വരനുവേണ്ടി കണ്ണീര്‍ പൊഴിക്കുമ്പോഴാകട്ടെ, ഉന്മേഷവും ഉണര്‍വ്വും ശാന്തിയും ലഭിക്കുന്നു.

പരമാത്മാവിനോടു ശരണാഗതി അടയുക

ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും മരിച്ച ശേഷമുള്ള ഒരു സ്വര്‍ഗ്ഗത്തിനു വേണ്ടിയല്ല. ‘ഗുരുകുലങ്ങളും ഗുരുക്കന്മാരും അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണു്, അവയൊക്കെ ഭ്രാന്തന്മാര്‍ക്കുള്ളതാണു്,’ എന്നൊക്കെ ചിലര്‍ പറഞ്ഞു പരത്താറുണ്ടു്. അവര്‍ വാസ്തവം എന്തെന്നു് അറിയുന്നില്ല. അതിനുള്ള ബുദ്ധി അവര്‍ക്കു നഷ്ടമായിരിക്കുന്നു. വാസ്തവത്തില്‍ അവരുടെ മനസ്സിനാണു വൈകല്യം. മനസ്സിന്റെ ദുര്‍ബ്ബലതയെ എങ്ങനെ അതിജീവിക്കാം, എങ്ങനെ ജീവിതത്തില്‍ താളംതെറ്റാതെ നോക്കാം എന്നു പഠിപ്പിക്കുകയാണു ഗുരുക്കന്മാര്‍ ചെയ്യുന്നതു്. അതിനുള്ള കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. കമ്പിയില്ലാതെ കെട്ടിടം വാര്‍ത്താല്‍ ഉടനെ ഉടഞ്ഞുവീഴും. കെട്ടിടത്തിനു് ഉറപ്പു നല്കുന്ന ആ കമ്പിപോലെയാണു് ഈശ്വരവിശ്വാസം. അതു നമ്മുടെ ദുര്‍ബ്ബലമായ മനസ്സിനെ ശക്തമാക്കുന്നു, ബലം പകരുന്നു.

ഈശ്വരവിശ്വാസമുണ്ടെങ്കില്‍ മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരഞ്ഞുതളര്‍ന്നു ഭ്രാന്തരാകേണ്ടി വരുന്നില്ല. പത്രങ്ങളില്‍ നോക്കിയാല്‍ കാണാം ദിവസവും എത്രയെത്ര ആളുകളാണു് ആത്മഹത്യ ചെയ്യുന്നതെന്നു്. പലരുടെയും മരണത്തിനു കാരണം ആരോഗ്യത്തിന്റെയോ സമ്പത്തിന്റേയോ കുറവല്ല, മനസ്സിന്റെ ദുര്‍ബ്ബലത ഒന്നു മാത്രമാണു്. ശരിയായ ഈശ്വരവിശ്വാസത്തിലൂടെ മനസ്സിന്റെ ദുര്‍ബ്ബലത നീങ്ങിക്കിട്ടുന്നു. മനസ്സു് ശാന്തമാകുന്നു. നിസ്സാരകാര്യങ്ങള്‍ക്കുമുന്നില്‍ തളര്‍ന്നു വീഴാതെ അവയെ അതിജീവിക്കുവാന്‍ സാധിക്കുന്നു. അതിനാല്‍ മക്കളേ, പരമാത്മാവിനോടു ശരണാഗതി അടയുക. ഈശ്വരനോടു പൂര്‍ണ്ണസമര്‍പ്പണം വയ്ക്കുക, ഒരു നല്ല മനസ്സിനുടമയാകുക, ദുഃഖിക്കേണ്ടി വരികയില്ല. വേണ്ടതെല്ലാം എത്തിക്കൊള്ളും. അങ്ങനെ സംഭവിക്കുന്നില്ലായെങ്കില്‍ അമ്മയോടു പറയുക. സംഭവിക്കാതിരിക്കില്ല. കാരണം അമ്മയുടെ ഇത്രനാളത്തെ അനുഭവത്തില്‍നിന്നുമാണു പറയുന്നതു്.

ഈശ്വരനോടുള്ള കടമ

അമ്മ എപ്പോഴും പറയാറുള്ളതാണു്, നമ്മള്‍ ക്ഷേത്രത്തില്‍ച്ചെന്നു കൃഷ്ണാ…, കൃഷ്ണാ… എന്നു വിളിച്ചു മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കും. എന്നാല്‍, വാതില്ക്കല്‍ നില്ക്കുന്ന ഭിക്ഷക്കാരന്‍ ‘വിശക്കുന്നേ പട്ടിണിയാണേ’ എന്നുപറഞ്ഞു നിലവിളിച്ചാല്‍ക്കൂടി തിരിഞ്ഞുനോക്കില്ല. ‘ഛേ, മാറിനില്ക്കു്’ എന്നു പറഞ്ഞു പോരുന്നതല്ലാതെ അവരുടെ നേരെ ദയയോടുകൂടി ഒന്നുനോക്കുവാന്‍പോലും തയ്യാറാകുന്നില്ല.

കഷ്ടപ്പെടുന്നവര്‍ക്കു സഹായം

ഒരു ഗുരുവിനു് ഒരു ശിഷ്യനുണ്ടായിരുന്നു. എന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതു് ആ ശിഷ്യനു തീരെ ഇഷ്ടമായിരുന്നില്ല. ഇതറിയാവുന്ന ഗുരു ഒരുദിവസം ഭിക്ഷക്കാരന്റെ വേഷത്തില്‍ ശിഷ്യന്റെ വീട്ടില്‍ച്ചെന്നു. ശിഷ്യന്‍ ആ സമയം ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പാലും പഴവുംകൊണ്ടു നൈവേദ്യം സമര്‍പ്പിക്കുകയാണു്. ഗുരു ‘ഭിക്ഷ എന്തെങ്കിലും തരണേ’ എന്നു യാചിച്ചു. ‘ഇവിടെ ഒന്നും തരാനില്ല’ എന്നു പറഞ്ഞു ശിഷ്യന്‍ യാചകവേഷത്തില്‍ നില്ക്കുന്ന ഗുരുവിനെ ആട്ടിപ്പായിച്ചു. ഗുരു തന്റെ വേഷങ്ങള്‍ മാറ്റി. ഗുരുവിന്റെ യഥാര്‍ത്ഥ രൂപം കണ്ടപ്പോള്‍ ശിഷ്യന്‍ സങ്കടം സഹിക്കാനാവാതെ ആ പാദങ്ങളില്‍ നമസ്‌കരിച്ചു. മക്കളേ, നമ്മള്‍ ഓരോരുത്തരും ആ ശിഷ്യനെപ്പോലെയാണു്. ചായത്തിനെ സ്നേഹിക്കും. ചൈതന്യത്തിനെ സ്നേഹിക്കുകയില്ല. ചിത്രത്തിനു പാലും പാല്പായസവും നിവേദിക്കും. ഭിക്ഷക്കാരനു് അഞ്ചു പൈസ കൂടി നല്കില്ല. അവര്‍ക്കു പണം വാരിക്കോരി കൊടുക്കണമെന്നല്ല പറയുന്നതു്. ധര്‍മ്മം ചെയ്യുന്നതും ശ്രദ്ധിച്ചു വേണം. പണം നല്കിയാല്‍ മിക്ക ഭിക്ഷക്കാരും കള്ളിനും കഞ്ചാവിനുമാണു് അതു ചെലവഴിക്കുന്നതു്. അതുകൊണ്ടു് അവര്‍ക്കു് ആഹാരം നല്കാം, വസ്ത്രം നല്കാം, നല്ല വാക്കു പറയാം ഈശ്വരനോടുള്ള കടമ അതാണു്. അതിനാല്‍ മക്കളേ, നിങ്ങള്‍ വിശക്കുന്നവര്‍ക്കു ഭക്ഷണവും കഷ്ടപ്പെടുന്നവര്‍ക്കു സഹായവും എത്തിക്കുക.

ഈശ്വരന്‍ എല്ലായിടവും നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിനു പ്രത്യേകിച്ചു് എന്തു നല്കുവാനാണു്. അവിടുത്തോടുള്ള പ്രേമവും ഭക്തിയും സാധുക്കളോടുള്ള കരുണയാണു്. മക്കളേ, അമ്മയുടെ സന്ദേശം ദുഃഖിക്കുന്നവര്‍ക്കു് ആശ്വാസം എത്തിക്കുക, സാധുക്കള്‍ക്കു ധര്‍മ്മം ചെയ്യുക എന്നുള്ളതാണു്. സാധുക്കളുടെ നേരെ ചീറിക്കൊണ്ടു ചെല്ലുന്നതു ഭക്തിയല്ല. അന്യരെ ദ്രോഹിച്ചും പരദൂഷണം പറഞ്ഞും എത്ര പ്രാര്‍ത്ഥിച്ചാലും യാതൊരു പ്രയോജനവുമില്ല. ആരെങ്കിലും സമീപത്തു വന്നാല്‍ അവര്‍ക്കു സമാധാനം കിട്ടുന്ന നല്ല വാക്കു പറയുക; അവരെ നോക്കി പുഞ്ചിരിക്കുക. ഗൗരവഭാവം വിട്ടു വിനയം കാണിക്കുക. അവരില്‍നിന്നു തെറ്റുവന്നാല്‍ക്കൂടി പരമാവധി ക്ഷമിക്കുക. പ്രാര്‍ത്ഥനയുടെ വിവിധമുഖങ്ങളാണിവ. ഇങ്ങനെയുള്ളവരുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കൈക്കൊള്ളും. മറിച്ചു്, മറ്റുള്ളവരോടു ദ്വേഷിച്ചിട്ടും മറ്റുള്ളവരെ ചവിട്ടി മാറ്റിയിട്ടും പോയി കോടി നാമം ജപിച്ചാലും എത്ര തീര്‍ത്ഥാടനം നടത്തിയാലും ഈശ്വരനെ നമുക്കു കിട്ടില്ല. പാത്രം കഴുകാതെ പാലൊഴിച്ചാല്‍ പാലു ചീത്തയാവുക മാത്രമേയുള്ളൂ. നല്ല കര്‍മ്മങ്ങളാണു മനസ്സിന്റെ വൃത്തി.

സാധുക്കളോടു കരുണ

അതിനാല്‍, മക്കളോടു് അപേക്ഷിക്കുകയാണു്, ആജ്ഞാപിക്കുകയല്ല ആജ്ഞാപിക്കാന്‍ അമ്മ ശക്തയല്ല ഏതെങ്കിലും ഒരു ദുശ്ശീലം അല്ലെങ്കില്‍ ആഡംബരം ഒഴിവാക്കാനായി മക്കള്‍ പ്രതിജ്ഞ എടുക്കുക. നമ്മള്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ ഫലമുളവാക്കണമെങ്കില്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കഷ്ടപ്പെടുന്നവരെ സഹായിക്കുവാനും ദുഃഖിതര്‍ക്കാശ്വാസം പകരാനുമുള്ള ഒരു മനസ്സിനെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയുള്ളതായിരിക്കണം നമ്മുടെ ശ്രമം ഓരോന്നും. ‘വിശക്കുന്നവനു ഭക്ഷണമാണു നല്‌കേണ്ടതു്, ഭള്ളല്ല’ എന്നു പറയുന്നതു നമ്മുടെ മനസ്സിനെ വിശാലമാക്കുവാന്‍ വേണ്ടിയാണു്. ഒരു വിഷമസന്ധിയില്‍ നമ്മളെ ആശ്വസിപ്പിക്കുവാന്‍ എത്തിയവരുടെ മുഖം നാം എന്നെന്നും ഓര്‍ക്കും. നമ്മുടെ കൈ നമ്മുടെ കണ്ണില്‍ത്തട്ടി കണ്ണു മുറിഞ്ഞാലും, നമ്മള്‍ കൈ മുറിച്ചു മാറ്റില്ല. അതേ കൈകൊണ്ടു കണ്ണിനെ തലോടും. കാരണം, ‘എന്റെ കണ്ണാണു്, എന്റെ കൈയാണു്.’ മക്കളേ, അതുപോലെ അന്യരുടെ തെറ്റുകള്‍ ക്ഷമിച്ചു് അവരെ പരമാവധി സ്നേഹിക്കാനുള്ള ഒരു മനസ്സു് നമുക്കുണ്ടാകണം. അതാണു് ഈശ്വരനോടുള്ള സ്നേഹം. അവര്‍ക്കുള്ളതാണു് ഈശ്വരന്റെ കൃപ.

ചില മക്കള്‍ വന്നു് അമ്മയോടു പറയാറുണ്ടു് ‘അമ്മേ, എനിക്കു് ഇന്നയിന്ന പ്രയാസങ്ങളുണ്ടു്, അമ്മ ഒന്നു സങ്കല്പിക്കണം’ എന്നു്. ഈ പറയുന്നവരുതന്നെ കടവു കടന്നാല്‍ ഷാപ്പിലേക്കു നടക്കുന്നതു കാണാം. മറ്റു ചിലരാകട്ടെ കുടിച്ചിട്ടായിരിക്കും വരിക. അമ്മയ്ക്കു് അവരോടു ദേഷ്യമില്ല, അവരുടെ അവകാശത്തെ അമ്മ ചോദ്യം ചെയ്യുന്നതുമില്ല. അവര്‍ക്കുവേണ്ടിയും അമ്മ സങ്കല്പിക്കുന്നു. എന്നാല്‍, അതിന്റെ ഫലം അവര്‍ക്കു സ്വീകരിക്കുവാന്‍ കഴിയുന്നില്ല. അവരുടെ മനസ്സു് പാറപോലെയാണു്. സ്വാര്‍ത്ഥത നിറഞ്ഞതാണു് അവരുടെ ജീവിതം.

വാത്സല്യവായ്പിലൂടമ്മയീ വിശ്വത്തെ
ആത്മാവിലെന്നെന്നുമോമനിപ്പൂ
അശ്രുനീർ വാർക്കാതെ ഓർക്കാവതല്ല, തൻ
വിശ്രുതമായ മഹച്ചരിതം!

ത്യാഗോജ്ജ്വലങ്ങളാം ഭവ്യമുഹൂർത്തങ്ങൾ
കോർത്തതാണമ്മഹാസച്ചരിതം
‘വിസ്മയ’ മെന്നുള്ളൊരൊറ്റവാക്കല്ലാതെ
കെൽപെഴില്ലന്യവാക്കൊന്നു ചൊല്ലാൻ

വിസ്മയം

വെണ്മേഘത്തുണ്ടുപോലുള്ളൊരുടയാട-
ത്തുമ്പിനാൽ കണ്ണീർ തുടയ്ക്കുമമ്മ
പൊൻകരതാരാൽ തലോടി മനസ്സിന്റെ
നൊമ്പരമെല്ലാമകറ്റുമമ്മ !

പച്ചിലക്കുമ്പിളിൽ പുഷ്യരാഗംപോലെ
ശുഭ്രസാന്നിദ്ധ്യമെൻഹൃത്തിലമ്മ
അക്കാൽച്ചുവട്ടിൽ ഞാനർപ്പിച്ച പുഷ്പങ്ങൾ
നിത്യവും വാടാതിരുന്നിടട്ടെ!

“സ്നേഹനൂലിൽ ചേർത്തു കോർത്ത സൂനങ്ങളായ്
മാറേണമാരു” മെന്നമ്മയോതും
സ്നേഹോത്സവത്തിന്റെ കാവ്യാമൃതമാകും
അമ്മയ്ക്കൊരായിരം ഹൃത്പ്രണാമം!

സ്വാമി തുരീയാമൃതാനന്ദ പുരി

ആചാരപ്രഭവോ ധര്‍മ്മഃ
• ജന്മദിനസന്ദേശം 1990 •

മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. എത്രമാത്രം ഭക്തിയോടും ആവേശത്തോടും കൂടിയാണോ മക്കള്‍ അമ്മയ്ക്കു സേവ ചെയ്യുവാന്‍ തയ്യാറാകുന്നതു്, അതേപോലെ ലോകസേവയ്ക്കും തയ്യാറാകണം. ലോകത്തിൻ്റെ ദുഃഖം ഇല്ലാതാക്കുവാന്‍ നിസ്സ്വാര്‍ത്ഥമായി പ്രയത്‌നിക്കുന്നതാണു് അമ്മയ്ക്കുള്ള യഥാര്‍ത്ഥ പാദപൂജ. അമ്മയുടെ ജന്മദിനം കഷ്ടപ്പെടുന്നവരുടെ കണ്ണുനീരൊപ്പുന്നതിനുള്ള ഒരു ദിവസമായിക്കരുതി മക്കള്‍ അതിനുവേണ്ടി ശ്രമിക്കുന്നതു കാണുന്നതാണു് അമ്മയെ ഏറെ ആനന്ദിപ്പിക്കുന്നതു്.

മക്കള്‍ക്കു് അമ്മയോടു സ്നേഹമുണ്ടെങ്കില്‍, അമ്മയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കില്‍, മക്കള്‍ ഓരോ ജന്മദിനത്തിനു വരുമ്പോഴും ഒരു ദുശ്ശീലമെങ്കിലും ഉപേക്ഷിക്കുവാനായി പ്രതിജ്ഞയെടുക്കണം. അതാണു് അമ്മയോടുള്ള യഥാര്‍ത്ഥസ്നേഹം. സിഗററ്റിലാണു് ആനന്ദമെങ്കില്‍ എല്ലാവര്‍ക്കും അതില്‍നിന്നും ആനന്ദം കിട്ടേണ്ടതല്ലേ? അതില്ല. ചിലര്‍ക്കു സിഗററ്റിൻ്റെ മണം ശ്വസിക്കുവാന്‍ കൂടി കഴിയില്ല: അസ്വസ്ഥതയാണു്. ആനന്ദം വസ്തുവിനെയല്ല, മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്. മനസ്സിനെ സ്വാധീനമാക്കിയാല്‍ ബാഹ്യവസ്തുക്കളുടെ യാതൊന്നിൻ്റെയും സഹായം കൂടാതെ ആനന്ദം നേടുവാന്‍ കഴിയും. പിന്നെ എന്തിനു് അനാവശ്യമായി പണം വ്യയം ചെയ്തു് ആരോഗ്യം നഷ്ടമാക്കണം? അതിനാല്‍, സിഗരറ്റു വലിക്കുന്ന മക്കള്‍, സിഗരറ്റുവലി ഈ ജന്മദിനം മുതല്‍ ഒഴിവാക്കും എന്നു പ്രതിജ്ഞയെടുക്കുക. ആ ദുശ്ശീലം ഉപേക്ഷിക്കുമ്പോള്‍ അതിനുപയോഗിച്ച പണം ഒരു സാധു കുട്ടിയുടെ പഠിത്തകാര്യങ്ങള്‍ക്കു ചെലവഴിക്കാം. മദ്യം കഴിക്കുന്ന മക്കള്‍ക്കു് അതു നിര്‍ത്താനായി പ്രതിജ്ഞയെടുക്കാം. നൂറും അഞ്ഞൂറും രൂപവരെ ഒരു വസ്ത്രത്തിനുവേണ്ടി നാം ചെലവാക്കാറുണ്ടു്. ഒരുവര്‍ഷം പത്തു സാരിയെങ്കിലും ഉപയോഗിക്കുന്ന മക്കളുണ്ടു്. അതു് ഒന്‍പതാക്കാം. അതില്‍നിന്നും മിച്ചംവരുന്ന പണം രോഗംകൊണ്ടു കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ഒരാളിനു മരുന്നിനു വേണ്ടി നല്കാം. അമ്മയോടു സ്നേഹമുണ്ടെങ്കില്‍, പരമാത്മാവിനോടു സ്നേഹമുണ്ടെങ്കില്‍ ഇങ്ങനെയൊരു ത്യാഗഭാവം സ്വീകരിക്കാന്‍ മക്കള്‍ തയ്യാറാകണം.

മക്കളേ, ത്യാഗം കൂടാതെ ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ സാദ്ധ്യമല്ല. ‘ത്യാഗേനൈകേ അമൃതത്വമാനശുഃ’ ത്യാഗത്തിലൂടെയേ അമൃതത്വം നേടാന്‍ കഴിയൂ എന്നാണു്. എന്തിനും ത്യാഗം വേണം. ഒരു പരീക്ഷ ജയിക്കണമെങ്കില്‍ ലക്ഷ്യംവച്ചു നല്ലവണ്ണം പഠിക്കണം. ഒരു പാലം തീര്‍ക്കണമെങ്കില്‍ വളരെ ശ്രദ്ധയോടും ക്ഷമയോടും പ്രയത്‌നിക്കണം. ഏതു പ്രയത്‌നത്തിൻ്റെയും വിജയത്തിനടിസ്ഥാനം ത്യാഗമാണു്. ത്യാഗമില്ലാതെ സംസാരസമുദ്രം തരണം ചെയ്യുവാന്‍കഴിയില്ല. ത്യാഗം ഇല്ലാതെ മന്ത്രം ജപിച്ചതുകൊണ്ടു മാത്രം യാതൊരു ഫലവുമില്ല. ത്യാഗമില്ലാത്തവന്‍ എത്ര മന്ത്രം ജപിച്ചാലും മന്ത്രദേവതയെ സാക്ഷാത്കരിക്കുവാന്‍ സാധിക്കില്ല. ത്യാഗബുദ്ധിയുള്ളവന്‍ മന്ത്രം ജപിച്ചില്ലെങ്കിലും അവൻ്റെ മുന്നില്‍ ദേവത എത്തും. അവനുവേണ്ടി ജോലി ചെയ്യുന്നതിനായി എല്ലാ ദേവതകളും പിറകെ എത്തും. ഇതിനര്‍ത്ഥം മന്ത്രം ജപിക്കണ്ട എന്നല്ല. മന്ത്രജപത്തോടൊപ്പം ആ തത്ത്വം അനുസരിച്ചു ജീവിക്കുകയും വേണം. വിത്തു വിതച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണമാകുന്നില്ല. ത്യാഗമനോഭാവത്തോടെ നല്ല കര്‍മ്മങ്ങള്‍കൂടി അനുഷ്ഠിച്ചാലേ പൂര്‍ണ്ണതയുള്ളൂ. നമ്മളില്‍നിന്നുമുണ്ടാകുന്ന നല്ല കര്‍മ്മങ്ങളാണു നമ്മള്‍ എത്രത്തോളം വളര്‍ന്നു എന്നു കാണിക്കുന്നതു്.

അമ്മയുടെ 66-ാമത് ജന്മദിനത്തിൽ അമ്മ നടത്തിയ സത്‌സംഗത്തിൻ്റെ സംക്ഷിപ്ത രൂപം

മക്കളെ എല്ലാവരും ഒത്തൊരുമയോടും സ്നേഹത്തോടും ഇങ്ങനെ ഇരിക്കുന്നതു കാണുമ്പോള്‍, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഭംഗിയായി കോര്‍ത്തിണക്കിയ മനോഹരമായൊരു പൂമാല പോലെയാണു അമ്മയ്ക്കു തോന്നുന്നതു്. നിങ്ങളുടെ ഈ മനസും സേവനമനോഭാവം മേല്‍ക്കുമേല്‍ വളരട്ടെ, വികസിക്കട്ടെ. അതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു. ഇതൊരു സന്തോഷത്തിൻ്റെ നിമിഷമാണെങ്കിലും, ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതിദുരന്തങ്ങളിലും അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടു വലയുന്നവരുടെ ജീവിതം ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു.

സ്വന്തം മുറിയുടെ മേല്‍ക്കൂരയിലെ ദ്വാരത്തിലൂടെ കാണുന്ന ആകാശത്തിൻ്റെതു് നോക്കി, ഒരു കുട്ടി പറയുകയാണു്, ”ദാ അതെൻ്റെ ആകാശമാണു്.” ഇതുപോലെയാണു മനുഷ്യന്‍. പ്രകൃതിയേയും ജീവിതത്തെയും നമ്മള്‍ വളരെ ചെറുതാക്കി കാണുന്നു. ജീവിതത്തിൻ്റെ വലിപ്പം മനസ്സിലാക്കിയാലെ, അതിനു മുന്‍പില്‍ നാം എത്രമാത്രം ചെറുതാണെന്നു ബോദ്ധ്യപ്പെടു.

‘പ്രകൃതി’ അമ്മയാണു്. ‘പ്രകൃതിമാതാവു്’ എന്നാണു നമ്മള്‍ പറയുന്നതു്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു കടല്‍, അമ്മയാണു്. വനത്തില്‍ ജീവിക്കുന്നവര്‍ക്കു്, കാട് അമ്മയാണു്. മലയോരങ്ങളില്‍ താമസിക്കുന്നവരുടെ അമ്മ ആ മലകളും അതിനോടു ചേര്‍ന്ന പ്രകൃതിയുമാണു്. മനുഷ്യനേയും സകലജീവരാശികളേയും പോറ്റുന്നതും വളര്‍ത്തുന്നതും പ്രകൃതിയാണു്. കുറച്ചുകൂടി ഉയര്‍ന്നു ചിന്തിച്ചാല്‍, മാതാപിതാക്കന്മാരുടെ ചിന്തയില്‍ ഉദയം കൊള്ളുന്നതിനും, പിന്നീട്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ഭ്രൂണമായി രൂപം കൊള്ളുന്നതിനു മുന്‍പും, മരണശേഷവും നമ്മുടെ നിലനില്പ് പ്രകൃതിയിലാണു്. ഈ വിധത്തില്‍ നോക്കുമ്പോള്‍, പ്രകൃതിയാണു നമ്മുടെ മാതാവും പിതാവും എല്ലാം. ആ പ്രകൃതിമാതാവിൻ്റെ മക്കളാന്നു നമ്മള്‍. ആ അമ്മയ്ക്കു മക്കളായ നമ്മളോട് സ്നേഹവും ദയയും മാത്രമേയുള്ളു. എന്നാല്‍, നമ്മള്‍ മക്കള്‍, പ്രകൃതിമാതാവിൻ്റെ നെഞ്ചില്‍ സദാ ചവുട്ടി കൊണ്ടിരിക്കുകയായിരുന്നു. സ്നേഹസമ്പന്നയായ ആ അമ്മ ഇപ്പോള്‍ രോഗിയായി, അവശയായി.

ഇന്നത്തെ സമൂഹത്തില്‍ നാലു കാര്യങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നതുകാണാം.

  1. സമ്പത്ത് സദാചാരത്തേക്കാള്‍ പ്രധാനമായിരിക്കുന്നു.
  2. സൗന്ദര്യം നന്മയേക്കാള്‍ പ്രധാനമായിരിക്കുന്നു.
  3. ദിശയേക്കാള്‍ വേഗത പ്രധാനമായിരിക്കുന്നു.
  4. മനുഷ്യരേക്കാള്‍ യന്ത്രങ്ങള്‍ പ്രധാനമായിരിക്കുന്നു.

ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന സ്ഥാനം നല്കിയില്ലെങ്കില്‍, നമ്മുടെ ജീവിതം ചിതലുപിടിച്ച തടി പോലെ പാഴായിത്തീരും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് നമുക്കുണ്ടാവില്ല. അതുകൊാണ് ഋഷിമാര്‍ ധര്‍മ്മബോധത്തിന് ഏറ്റവും പ്രാധാന്യം നല്കിയത്. നമുക്കും അന്യര്‍ക്കും ഗുണകരമായ രീതിയില്‍ സമൂഹവുമായി ബന്ധപ്പെടാന്‍ ധര്‍മ്മ ബോധം കൂടിയേ തീരൂ. ഈ ധര്‍മ്മബോധം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു ചെറുപ്പത്തില്‍ തന്നെ കൊടുക്കണം. ഇന്ന്, കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അച്ഛനമ്മമാര്‍ ഉടനെ അവരുടെ കയ്യില്‍ കൈഫോണ്‍ കൊടുക്കും. ഇതിലൂടെ ആ നിമിഷത്തെ കരച്ചില്‍ നില്‍ക്കും. എന്നാല്‍ അതിനൊപ്പം മൂല്യങ്ങള്‍ കൊടുത്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍ കരയേണ്ടി വരും. ഈ മൂല്യങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ദുഃഖവും കഷ്ടവും അനുഭവിക്കുമ്പോള്‍ അവയെ നേരിടാനും അതിജീവിക്കാനുള്ള ശക്തി അവരില്‍ ഉണ്ടാകും.

മനുഷ്യൻ്റെ തെറ്റായ ധാരണകളും അതില്‍ നിന്നുണ്ടായ തെറ്റായ പ്രവര്‍ത്തികളുമാണു് പ്രകൃതിയെയും ലോകത്തെയും ഈ വിധത്തിലാക്കിയതു്. ഇത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രവര്‍ത്തിയിലും കാഴ്ച്ചപ്പാടിലും മാറ്റം വരുത്താന്‍ നമ്മള്‍ തയ്യാറാകുന്നില്ല എന്നതാണു് അത്ഭുതം. നമുക്ക് എല്ലാവര്‍ക്കും ആഹാരം ആവശ്യമാണ്. എന്നാല്‍ കൃഷി ചെയ്യാനും പച്ചക്കറികള്‍ വളര്‍ത്താനും മിക്കവര്‍ക്കും മടിയാണ്. നമുക്കെല്ലാം ജലം ആവശ്യമാണ്. എന്നിട്ടും വെള്ളം പാഴാക്കാതിരിക്കാനും മഴവെള്ളം സംഭരിക്കാനും നമ്മള്‍ വേണ്ടത്ര ശ്രമിക്കുന്നില്ല. നമുക്ക് ജീവിക്കാന്‍ ഓക്‌സിജന്‍ ആവശ്യമാണ് എന്നു നമുക്കറിയാം. എന്നാല്‍ കൂടുതല്‍ മരങ്ങള്‍ നടാന്‍ നമുക്കു മടിയാണ്. നമ്മള്‍ മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നു. എന്നാല്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവരാഗ്രഹിക്കുന്ന സമയവും ശ്രദ്ധയും നല്കാന്‍ നമ്മള്‍ മറക്കുന്നു. നമുക്ക് ശാന്തി വേണം. എന്നാല്‍ മറ്റുള്ളവരില്‍ തെറ്റു കാണുന്ന ശീലം ഉപേക്ഷിക്കാന്‍ മടി കാണിക്കുന്നു.

ഈ പ്രപഞ്ചം അതിൻ്റെതായൊരു താളത്തിലും ലയത്തിലും ശ്രുതിയിലുമാണു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു്. അതുകൊണ്ടുതന്നെ മനുഷ്യനും അവൻ്റെ ജീവതയാത്രയെ പ്രപഞ്ചത്തിൻ്റെ താളത്തിനും ശ്രുതിയ്ക്കും അനുസരിച്ച് രൂപപ്പെടുത്തിയെടുക്കണം. അല്ലെങ്കില്‍ സ്വഭാവികമായും ജീവിതം സംഘര്‍ഷപൂര്‍ണ്ണമാകും. ഇന്ദ്രിയസുഖങ്ങള്‍ മാത്രം തേടി പോയാല്‍, ജീവിതവുമായി ശ്രുതിചേര്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ അസ്തിത്വത്തിൻ്റെ ഒരു ഭാഗം മാത്രമാന്നു ശരീരം. ജീവിതത്തിൻ്റെ ഉണ്മ ആത്മസത്തയാണു്. അത് അകത്താണു്. അതറിയാന്‍ ആത്മീയചിന്തയും സാധനകളും സദ്കര്‍മ്മങ്ങളും ആവശ്യമാണു്. മുന്‍വിധി കാരണം ഒന്നിനെയും അതിൻ്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ കഴിയുന്നില്ല. നമ്മുടെയും മറ്റുള്ളവരുടെയും സത്യം കാണാതെ പോകുന്നതു കൊണ്ട്, ഒന്നിനെയും ആസ്വദിക്കുന്നില്ല. എല്ലാം സ്വീകരിക്കുന്നൊരു മനോഭാവം വളര്‍ത്തിയെടുക്കുമ്പോള്‍ എല്ലാത്തിലും മധുരം നുകരാന്‍ കഴിയും.

ജീവിതത്തില്‍ നമുക്ക് രണ്ടു രീതിയില്‍ വളരാം. ഒന്ന് വയസ്സു കൊണ്ടുള്ള വളര്‍ച്ച, രണ്ടാമത്തേത് പക്വതയുടെ വളര്‍ച്ച. പ്രായം കൊണ്ടു വളരാന്‍ പ്രത്യേകിച്ചൊരു ശ്രമത്തിൻ്റെ ആവശ്യമില്ല. അതു സ്വാഭാവികമായി നടക്കുന്നതാണ്. മനുഷ്യനും മൃഗങ്ങളും ജീവനുള്ള മറ്റെല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാല്‍ പക്വതയുടെ വളര്‍ച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്. പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്. അതു നമ്മുടെ ഉള്ളില്‍ നടക്കുന്നൊരു പ്രക്രിയയാണ്. അദ്ധ്യാത്മീകമായ അറിവാണ് ഈ യാത്രയ്ക്ക് പാത തെളിയിക്കുന്നത്.

പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്.

യഥാര്‍ത്ഥത്തില്‍, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ എത്രമാത്രം മനസ്സിലിടം സൃഷ്ടിക്കുവോ, അത്രമാത്രം സന്തോഷവും നമുക്കു ലഭിക്കും. അഹംബുദ്ധി കൂടുന്തോറും സന്തോഷം കുറയും. പ്രകൃതിയുടെയും ജീവിതത്തിൻ്റെയും നിയമം നിസ്വാര്‍ത്ഥയാണു്. അതുകൊണ്ടുതന്നെ അഹംഭാവത്തിൻ്റെയും സ്വാര്‍ത്ഥതയുടെയും മേല്‍ നിയന്ത്രണമില്ലാത്തവര്‍ക്ക് ഹൃദയം തുറന്നു സന്തോഷിക്കാനോ ജീവിതം വേണ്ടവണ്ണം ആസ്വദിക്കാനോ കഴിയില്ല. കാരണം അവര്‍ പ്രപഞ്ചനിയമത്തിനു വിരുദ്ധമായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണു്. ഈ മഹാപ്രപഞ്ചത്തില്‍ മനുഷ്യന്‍ ഇത്തിരിപ്പോന്ന ഒരു ജീവിയാണു്. നമ്മുടെ മറുഭാഗത്തു നില്‍ക്കുന്നത് അന്തമില്ലാത്ത വിശ്വശക്തിയാണു്. അത് ഓരേ താളത്തിലും ശ്രുതിയിലും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ്, മനുഷ്യന്‍ ആ നിയമത്തിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന ഓര്‍മ്മവേണം. അതറിഞ്ഞ്, ആ നിയമത്തോടു പൊരുത്തപ്പെട്ടു പോയാല്‍, ശാന്തിയും സന്തോഷവുമുണ്ടാകും ശാന്തി തനിയെ കൈവരും. ജീവിതം വളരെ ചെറുതാണു്. ഈ ചെറിയ കാലയളവില്‍, സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമുക്കു കഴിയണം.

ഈ അവസരത്തില്‍ കേരളത്തിലെ മക്കളോട് ചില കാര്യങ്ങള്‍ പറയാന്‍ അമ്മ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ ഓണത്തിന് എന്തുമാത്രം മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ഏകദേശം അഞ്ഞൂറ്‌കോടി രൂപയുടെ മദ്യം മുന്നുനാലുദിവസം കൊണ്ട് കുടിച്ചു എന്നാണ് കണക്ക്. അമ്മ ചിന്തിക്കുകയാണ് കേരളത്തില്‍ വീടില്ലാത്ത എത്രമക്കള്‍ ഉണ്ട്. ഇത്രയും പണമുണ്ടായിരുന്നെങ്കില്‍ ഒരു പതിനായിരം പേര്‍ക്ക് നല്ല വീടുവച്ചുകൊടുക്കുവാന്‍ സാധിക്കുമായിരുന്നു. അതുമാത്രമല്ല ഈ മദ്യപാനംകൊണ്ട് എത്ര കുടുംബങ്ങളാണ് കണ്ണീര്‍ കുടിക്കുന്നത്. എത്ര അമ്മമാരും കുഞ്ഞുങ്ങളുമാണ് നിത്യവും വേദന തിന്നു ജീവിക്കുന്നത്. ഇന്ത്യയില്‍ മദ്യപാനത്തിൻ്റെ കാര്യത്തില്‍ മലയാളികള്‍ ഒന്നാം സ്ഥാനത്താണ്. സംസ്‌ക്കാരം മറന്ന ഉല്ലാസമല്ല നമുക്കാവശ്യം. സംസ്‌ക്കാരത്തെ വളര്‍ത്തുന്ന ഉല്ലാസമാണ് വേണ്ടത്. സമൂഹത്തില്‍ മൂല്യങ്ങളെ ഉണര്‍ത്താനും വളര്‍ത്താനുമുള്ള അവസരങ്ങളാകണം ഓരോ ആഘോഷവും.

മക്കളുടെ കണ്ണുകള്‍ കാരുണ്യത്താല്‍ ആര്‍ദ്രമാവട്ടെ. ശിരസ്സുകള്‍ വിനയത്താല്‍ നമ്രമാവട്ടെ. കൈകള്‍ മറ്റുള്ളവരുടെ സേവയില്‍ മുഴുകട്ടെ. കാലുകള്‍ ധര്‍മ്മത്തിൻ്റെ പാതയിലൂടെ ചരിക്കട്ടെ. കാതുകള്‍ ദുഃഖിതരുടെ ദുഃഖം കേള്‍ക്കാന്‍ സന്നദ്ധമാവട്ടെ. നാവ് എപ്പോഴും ദയാപൂര്‍ണ്ണമായ വാക്കുകളും സത്യവും പറയട്ടെ. അങ്ങനെ മക്കളുടെ ജീവിതം തന്നെ ലോകത്തിന് അനുഗ്രഹമായിതീരട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു.