ചോദ്യം : മനുഷ്യന്‍ ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ?

അമ്മ : പ്രകൃതി മനുഷ്യനെ കാത്തുരക്ഷിക്കുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കുവാന്‍ അവനും ബാദ്ധ്യസ്ഥനാണു്. മനുഷ്യനില്‍ നിന്നുള്ള തരംഗങ്ങളനുസരിച്ചു സസ്യങ്ങള്‍ പ്രതികരിക്കുമെന്നു് ഇന്നു ശാസ്ത്രം പറയുന്നു. ചെടിയെ നുള്ളാന്‍ ചെന്നാല്‍ അതു വിറയ്ക്കുമെന്നു സയന്‍സ് കണ്ടുപിടിച്ചു. എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പു ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഈ അറിവു് ഉള്‍ക്കൊണ്ടു ജീവിച്ചിരുന്നു.

പ്രകൃതിയെ സംരക്ഷിക്കുവാന്‍ മനുഷ്യൻ ബാദ്ധ്യസ്ഥനാണു്

ശകുന്തളയുടെ കഥയറിയില്ലേ, കണ്വമുനിക്കു കാട്ടില്‍നിന്നും കിട്ടിയതാണു ശകുന്തളയെ. ശകുന്തള ആശ്രമത്തില്‍നിന്നു പോകാന്‍ നേരം അവള്‍ ലാളിച്ചു വളര്‍ത്തിയിരുന്ന മുല്ലവള്ളി അവളെ വിടാതെ കാലില്‍ച്ചുറ്റി. വളര്‍ത്തുമൃഗങ്ങള്‍ കണ്ണീരൊഴുക്കി. സസ്യങ്ങളെയും മൃഗങ്ങളെയും സ്നേഹിച്ചാല്‍ അവ നമ്മെയും അതു പോലെ സ്നേഹിക്കുമെന്നാണിതു കാണിക്കുന്നതു്. പക്ഷേ സ്വാര്‍ത്ഥത മുറ്റിയ മനുഷ്യനു സ്നേഹം എന്തെന്നുകൂടി അറിയാതെയായി.

സാധാരണ വ്യക്തി വൈദ്യുതിവിളക്കാണെങ്കില്‍, സാധകന്‍ ട്രാന്‍സ്‌ഫോമറാണു്. നാനാത്വത്തില്‍ ഓടി നടക്കുന്ന മനസ്സിനെ ഒരിടത്തു നിര്‍ത്തുകവഴി സാധകൻ്റെ മനസ്സു് ശാന്തമാകുന്നു. പഠിച്ച സ്തുതി മറന്നിരിക്കുന്ന സമയത്തു്, അതിൻ്റെ ആദ്യവരി കേള്‍ക്കുന്നതു്, അടുത്ത വരികള്‍ ഓര്‍ക്കുവാന്‍ സഹായിക്കുന്നതുപോലെ, തന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിയെ സാധകന്‍ സാധനയിലൂടെ ഉണര്‍ത്തിയെടുക്കുകയാണു്. വിദ്വേഷമില്ലാത്ത അവൻ്റെ ശ്വാസോച്ഛ്വാസംപോലും പ്രകൃതിക്കു ഗുണകരമാണു്. വെള്ളത്തെ ഫില്‍റ്റര്‍ ശുദ്ധികരിക്കുന്നതു പോലെ, പ്രകൃതിയെ ശുദ്ധീകരിക്കുന്ന ഫില്‍റ്ററാണു തപസ്വിയുടെ പ്രാണന്‍. ആയുര്‍വ്വേദത്തില്‍ എണ്ണ തെളിയിക്കാന്‍ അഞ്ജനക്കല്ല് ഉപയോഗിക്കാറുണ്ടു്. അതുപോലെ പ്രകൃതിയുടെ അഞ്ജനക്കല്ലാണു തപസ്വി.

പ്രകൃതിയെ നോക്കുമ്പോള്‍, പ്രകൃതി എന്തു ത്യാഗം നമുക്കു ചെയ്യുന്നു! പ്രകൃതിയിലെ ഏതൊരു വസ്തു എടുത്തുനോക്കിയാലും അവ അവയ്ക്കുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നു കാണുവാന്‍ കഴിയും. എല്ലാം മനുഷ്യനന്മയ്ക്കുവേണ്ടിമാത്രം. അങ്ങനെ നിസ്സ്വാര്‍ത്ഥമായി യാതൊരു ഫലാകാംക്ഷയും കൂടാതെ മനുഷ്യസേവനം ചെയ്യുന്ന പ്രകൃതിയെ ദ്രോഹിക്കുന്നവൻ്റെ ഹൃദയം എത്ര ക്രൂരമായിരിക്കണം! പ്രകൃതിയുടെ ത്യാഗത്തിൻ്റെ കോടിയിലൊരംശം നമ്മള്‍ പ്രകൃതിയോടു കാണിക്കുന്നുണ്ടോ? പ്രകൃതിയിലെ ഓരോ കാഴ്ചയും വീക്ഷിക്കുക. നമുക്കു് എന്തെന്തു പാഠങ്ങളാണു പഠിക്കുവാനുള്ളതു്! അവയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി, ജീവിതം ആനന്ദപൂര്‍ണ്ണമാകും.

ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ? (തുടർച്ച)

അമ്മയ്ക്കറിയാം; പണ്ടു് അച്ചുകുത്തിപ്പഴുക്കുന്നതിനു പ്രതിവിധി പശുവിൻ്റെ ചാണകമായിരുന്നു. ഇന്നു ചാണകം ഉപയോഗിച്ചാല്‍ സെപ്റ്റിക്കാകും; ആളു മരിക്കും. ശരീരം അത്ര ദുര്‍ബ്ബലമായി. പ്രതിരോധശക്തിയില്ല. രണ്ടാമതു്, പശുവിൻ്റെ ചാണകത്തിലും വിഷാംശം കലര്‍ന്നു. കാരണം, അതു കഴിക്കുന്നതു കീടനാശിനികള്‍ തളിച്ച കച്ചിയാണു്.

പരിസരശുചിത്വത്തിൻ്റെ കാര്യം ഇവിടെ മറ്റു രാജ്യങ്ങളെക്കാള്‍ കഷ്ടമാണു്. ചെരിപ്പിടാതെ വഴിയേ നടക്കാന്‍ പറ്റാത്ത അവസ്ഥയാണു്. റോഡില്‍ തുപ്പാന്‍ ഒരു മടിയുമില്ല. അതില്‍ ചവിട്ടി നടന്നാല്‍ എങ്ങനെ രോഗാണുബാധയുണ്ടാകാതിരിക്കും? പാതയോരത്തു മലമൂത്രവിസര്‍ജ്ജനം നടത്തും. ഓടകള്‍ വൃത്തിയാക്കില്ല. മറ്റു രാജ്യങ്ങളില്‍ ഇങ്ങനെയൊന്നും കാണാറില്ല.

ഇന്നു്, എവിടെയും പുതിയ തരം നെല്‍വിത്തുകളേ കാണാനുള്ളൂ. അവയ്ക്കാകട്ടെ സ്വാഭാവികമായുള്ള പ്രതിരോധശക്തി ഒട്ടില്ലതാനും; കീടനാശിനികള്‍കൊണ്ടു മാത്രമേ നിലനില്പുള്ളൂ. സാധാരണ ചെടികള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിയോടുണ്ടായിരുന്ന സ്വാഭാവിക താളലയം ഇവയ്ക്കില്ല. നാളെ മനുഷ്യൻ്റെ അവസ്ഥയും ഇതില്‍നിന്നു ഭിന്നമായിരിക്കില്ല. എ.സി മുറിയില്‍നിന്നു വെളിയില്‍ ഇറങ്ങിയാല്‍ തളര്‍ന്നുവീഴും. ശരീരവും മനസ്സും ദുര്‍ബ്ബലമാകും.

അന്തരീക്ഷം മുഴുവനും ഫാക്ടറികളിലെയും വാഹനങ്ങളിലെയും പുക കാരണം മലിനപ്പെട്ടു കഴിഞ്ഞു. ഫാക്ടറികള്‍ ആവശ്യംതന്നെ. അവ ജനസാന്ദ്രതയുള്ള പ്രദേശത്താകരുതു്. ജനതയുടെ ആരോഗ്യം തകര്‍ക്കാന്‍ ഇടവരുത്തരുതു്. അതുപോലെ, ഫാക്ടറികള്‍ ലാഭത്തിൻ്റെ ഒരു വിഹിതം, പ്രകൃതിസംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കണം. പണ്ടു്, ഗ്രാമങ്ങളും മലമ്പ്രദേശങ്ങളും പുണ്യനദികളും ഫാക്ടറികളില്‍നിന്നും മലിനീകരണത്തില്‍നിന്നും വിമുക്തമായിരുന്നു. എന്നാല്‍ ഇന്നാകട്ടെ; അവിടങ്ങളിലും മാലിന്യം നിറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും നമ്മള്‍ ഇതിനെക്കുറിച്ചു ബോധവാന്മാരായി പ്രതിവിധി ചെയ്യാന്‍ തയ്യാറായില്ല എങ്കില്‍ അതു സ്വയം അനര്‍ത്ഥത്തെ വിളിച്ചുവരുത്തലായിരിക്കും.

ഇന്നു മിക്കവരും ഓരോ സഞ്ചിയുമായാണു നടക്കുന്നതു്. അതിനകത്തു കഴിക്കേണ്ട ഗുളികകളും കുത്തി വയേ്ക്കണ്ട മരുന്നുകളുമാണു്. കാരണം, ആരോഗ്യം അത്ര ക്ഷയിച്ചു. പണക്കാര്‍പോലും പലവിധ രോഗങ്ങള്‍ കാരണം കഷ്ടപ്പെടുകയാണു്. എത്ര അനുഭവങ്ങളുണ്ടായാലും നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണു വാസ്തവം. താത്കാലികസുഖത്തില്‍ നാം എല്ലാം മറക്കുന്നു.

ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ?

അമ്മ : ഇന്നു പരിസ്ഥിതിപ്രശ്‌നം എന്നത്തെക്കാളുമേറെ രൂക്ഷമായിരിക്കുകയാണു്. ജനപ്പെരുപ്പം വര്‍ദ്ധിക്കുന്നു, ഫാക്ടറികള്‍ പെരുകുന്നു. എന്നാല്‍ അതിനനുസരിച്ചു പ്രകൃതിക്കുവേണ്ട സംരക്ഷണം നല്കുന്ന കാര്യം മാത്രം നമ്മള്‍ മറക്കുന്നു. ഇന്നു നമ്മുടെ പൂര്‍വ്വികര്‍ വച്ചുപിടിപ്പിച്ച വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുവാനല്ലാതെ ഒരെണ്ണം നട്ടുവളര്‍ത്താന്‍ നമ്മെക്കൊണ്ടാകുന്നില്ല. ഈ രീതി ഇനിയും തുടരുകയാണെങ്കില്‍; പ്രകൃതി നമ്മുടെ നേരെ തിരിച്ചടിക്കും, സംശയം വേണ്ട. പിന്നീടതിനു ശാസ്‌ത്രീയകാരണങ്ങള്‍ കണ്ടെത്തിയതുകൊണ്ടു് എന്തു പ്രയോജനം? സഹിക്കേണ്ടിവന്ന വിപത്തിനും നാശനഷ്ടങ്ങള്‍ക്കും അതു പരിഹാരമാകില്ല.

പണ്ടു്, ഇന്ന മാസത്തില്‍ കൃഷി, ഇന്ന മാസത്തില്‍ വിളവെടുപ്പു് എന്നുണ്ടായിരുന്നു. അന്നു് കുഴല്‍ക്കിണറു കളൊന്നുമില്ല. പ്രകൃതി കനിഞ്ഞു നല്കുന്ന വെള്ളവും വെയിലുമേയുള്ളൂ. അന്നുള്ളവര്‍ പ്രകൃതിയുമായി ചേര്‍ ന്നാണു ജീവിച്ചതു്. അതുമായി ബലപരീക്ഷണത്തിനൊ രുങ്ങിയില്ല. അന്നു പ്രകൃതി മനുഷ്യൻ്റെ സഹായിയായിരുന്നു, സുഹൃത്തായിരുന്നു. ഇന്ന മാസത്തില്‍ വിത്തു വിതച്ചാല്‍ ഇന്ന സമയത്തു മഴ കിട്ടും; വിളവെടുക്കാം എന്നറിയാമായിരുന്നു. ഇന്നങ്ങനെയല്ല. കുഴല്‍ക്കിണറുകളും മറ്റും ഉള്ളതിനാല്‍ ഏതു സമയത്തും കൃഷി ഇറക്കാമെന്നായി. പക്ഷേ, വിളവെടുക്കുന്ന നേരത്തായിരിക്കും മഴ. മറ്റു ചിലപ്പോള്‍ പൂവു കതിരാകുന്ന നേരത്തായിരിക്കും വെള്ളപ്പൊക്കം. എല്ലാം വെള്ളത്തിലാകും. മനുഷ്യൻ്റെ സ്വാര്‍ത്ഥത വരുത്തിവച്ച വിനാശം! പ്രകൃതിയുടെ സ്വാഭാവികമായ രീതിക്കു വിരുദ്ധമായി നമ്മള്‍ എന്തുചെയ്താലും ഇതുപോലെയുള്ള തിരിച്ചടികളുണ്ടാകും. പുരോഗതി വേണ്ടെന്നല്ല ഇതിന്നര്‍ത്ഥം. സയന്‍സിനു് അതിൻ്റെതായ പരിമിതികളുണ്ടു്. പ്രകൃതിക്കു് അതിൻ്റെതായ മാര്‍ഗ്ഗവുമുണ്ടു്. ഒന്നു മറ്റൊന്നിനു തടസ്സമാകാതിരുന്നാല്‍ മതി. അവയെ കൂട്ടിയിണക്കാന്‍ ആദ്ധ്യാത്മികസംസ്‌കാരം കൂടിയേ കഴിയൂ.

ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങള്‍ പ്രകൃതിക്കു വിരുദ്ധമായി ഉപയോഗിക്കരുതു്. മനുഷ്യന്‍ നിരന്തരമായി ദ്രോഹിച്ചതു നിമിത്തം പ്രകൃതിയുടെ ക്ഷമ നശിച്ചിരിക്കുന്നു. പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേണ്ടസമയത്തു മഴയില്ല, വരള്‍ച്ച കൂടി, പ്രകൃതിക്ഷോഭം വര്‍ദ്ധിച്ചു. പ്രകൃതി അതിൻ്റെ താണ്ഡവം ആരംഭിച്ചു കഴിഞ്ഞു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻ്റെ അധര്‍മ്മം കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ നഷ്ടമായിക്കഴിഞ്ഞു. തന്മൂലമുള്ള കഷ്ടതകളാണു മനുഷ്യന്‍ ഇന്നനുഭവിക്കുന്നതു്.

ചോദ്യം : ഇന്നത്തെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ?

അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള്‍ ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നതു്.

എല്ലാവരെയും സ്നേഹിക്കാനും മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്

കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന്‍ തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ കഴിയില്ല. ആദ്ധ്യാത്മികാചാര്യന്മാരെത്തന്നെ സമീപിക്കണം.

സുഖംമാത്രം തേടിപ്പോകുന്ന നമ്മുടെ മനസ്സു പോലെയല്ല മഹാത്മാക്കളുടെ മനസ്സു്. തന്നെ വെട്ടുന്നവനും തണല്‍ കൊടുക്കുന്ന, മധുരഫലങ്ങള്‍ നല്കുന്ന, വൃക്ഷത്തിനെപ്പോലെയാണവര്‍. മെഴുകിതിരിപോലെ സ്വയം ഉരുകി സമൂഹത്തില്‍ സ്നേഹത്തിൻ്റെയും ശാന്തിയുടെയും പ്രകാശം പരത്തുന്നതാണവര്‍ക്കു സന്തോഷം.

അഹങ്കാരവും മമതയും നിറഞ്ഞ നമ്മളെ ശരിയായ പാതയില്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍, നയിക്കാന്‍ അവര്‍ക്കേ കഴിയൂ. അതവര്‍ക്കു ബുദ്ധിമുട്ടല്ല. അവര്‍ ഒരു പ്രത്യേകവ്യക്തിക്കുവേണ്ടി നിലകൊള്ളുകയില്ല. മനുഷ്യന്‍ നന്നാകുന്നതിലവര്‍ക്കു് ആനന്ദമേയുള്ളൂ.

ചോദ്യം : വനങ്ങള്‍ ഭൂമിയുടെ അവശ്യ ഘടകമാണോ ?

അമ്മ : അതേ. വനങ്ങള്‍ പ്രകൃതിക്കു ചെയ്യുന്ന ഗുണങ്ങള്‍ നിരവധിയാണെന്നു ശാസ്ത്രം മനസ്സിലാക്കി വരുന്നതേയുള്ളൂ. അന്തരീക്ഷശുദ്ധിക്കും ഉഷ്ണം വര്‍ദ്ധിക്കുന്നതു തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പക്ഷിമൃഗാദികളെ സംരക്ഷിക്കാനുമെല്ലാം വനങ്ങള്‍ ആവശ്യമാണു്.

നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി

മനുഷ്യൻ്റെ അത്യാവശ്യങ്ങള്‍ക്കു വനത്തില്‍നിന്നു തടിയും ഔഷധസസ്യങ്ങളും എടുക്കുന്നതില്‍ തെറ്റില്ല. നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കുതന്നെ അറിയാം. സംരക്ഷണത്തിൻ്റെ പേരില്‍ ഇന്നു മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണു്. പക്ഷിമൃഗാദികള്‍ കാട്ടില്‍ ആനന്ദിച്ചു കഴിയുന്നു. അവയുടെ ഏകശത്രു മനുഷ്യന്‍ മാത്രമാണു്. പ്രകൃതിയെ നശിപ്പിക്കുകവഴി മനുഷ്യന്‍ അവൻ്റെതന്നെ ശത്രുവായിത്തീര്‍ന്നിരിക്കുകയാണു്. ഒരു വൃക്ഷത്തിൻ്റെ ചുവട്ടില്‍ മഴുവെറിയുമ്പോള്‍, സ്വയം ശവക്കുഴി തോണ്ടുകയാണെന്നു് അവനോര്‍ക്കുന്നില്ല.