ചോദ്യം: യുദ്ധത്തിലൂടെ എത്രയോ ആയിരങ്ങള്‍മരിക്കുന്നു. അപ്പോള്‍ അര്‍ജ്ജുനനെ യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുക വഴി ഭഗവാന്‍ ഹിംസയ്ക്കു കൂട്ടു നില്ക്കുകയായിരുന്നില്ലേ?

അമ്മ: യുദ്ധം ഒരിക്കലും ഭഗവാന്‍ ആഗ്രഹിച്ച കാര്യമല്ല. അവിടുത്തെ മാര്‍ഗ്ഗം ക്ഷമയുടെതാണു്. അവിടുന്നു പരമാവധി ക്ഷമിച്ചു. ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍ അതു മറ്റൊരാള്‍ക്കു കൂടുതല്‍ ഹിംസ ചെയ്യുവാന്‍, ജനങ്ങളെ ഉപദ്രവിക്കുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയാണു് ഏറ്റവും വലിയ ഹിംസ. ഒരുവന്റെ ക്ഷമ മറ്റൊരുവനെ കൂടുതല്‍ അഹങ്കാരിയാക്കുമെങ്കില്‍ അവിടെ ക്ഷമ വെടിയുന്നതാണു് ഉത്തമം. എന്നാല്‍, നമുക്കു് ആ വ്യക്തിയോടു പകയോ സ്പര്‍ദ്ധയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ വേണം ദ്വേഷിക്കുവാന്‍.

ഭഗവാനു ദുര്യോധനനോടു ദേഷ്യമില്ല. ദുര്യോധനന്‍ അധര്‍മ്മം വെടിയണമെന്നു മാത്രമാണു് അവിടുന്നു് ആഗ്രഹിച്ചതു്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനു് അതാവശ്യമായിരുന്നു. അതിനു മറ്റു മാര്‍ഗ്ഗമില്ലാതിരുന്നതുകൊണ്ടു മാത്രമാണു ശ്രീകൃഷ്ണ പരമാത്മാവു യുദ്ധത്തിനു് അനുമതി നല്കിയതു്. യുദ്ധത്തില്‍ ആയുധമെടുക്കില്ല, തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന സര്‍വ്വസംഹാരശക്തനായ അവിടുത്തെ തീരുമാനംതന്നെ യുദ്ധം അവിടുത്തേക്കു താത്പര്യമുള്ള കാര്യമല്ല എന്നതിനു തെളിവല്ലേ?

ദുര്യോധനനന്‍ പാണ്ഡവര്‍ക്കു് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്‍, പാണ്ഡവരെ സമാധാനിപ്പിച്ചു് അവിടുന്നു സംതൃപ്തിയോടെ കഴിയുവാന്‍വേണ്ട മാര്‍ഗ്ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍, അത്രകൂടി ദയ കൗരവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വാസ്തവത്തില്‍ മറ്റുള്ളവരെക്കൂടി യുദ്ധത്തിനു പ്രേരിപ്പിച്ചതു് കൗരവരാണു്, ദുര്യോധനനാണു്.

സര്‍വ്വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിന്റെതന്നെ നാശമായിത്തീരും. അങ്ങനെയുള്ളവരെ ഏതുവിധേനയും എത്രയും പെട്ടെന്നു് ഇല്ലായ്മ ചെയ്യണം. അതാണു ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷ വൃക്ഷം വെട്ടി വീഴ്ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറു ചെടികളെ പിഴുതു മാറ്റിയെന്നു വരാം. എന്നാല്‍, ആ തൈ വളര്‍ന്നു വലുതായാല്‍ സമൂഹത്തിനു് അതുകൊണ്ടു് എത്രയോ പ്രയോജനമാണുള്ളതു്. കൂടാതെ എത്രയോ ചെറിയ ചെടികള്‍ക്കു് അതിന്റെ തണലില്‍ വളരാന്‍കഴിയും. അങ്ങനെ നോക്കുമ്പോള്‍ആ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. അതൊരു ഹിംസയല്ല.

ദുര്യോധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മ്മി ധര്‍മ്മിഷ്ഠരായ മറ്റു രാജാക്കന്മാരെ ആക്രമിച്ചു് ഈ യുദ്ധത്തില്‍ മരിച്ചതിലും അധികം ജനങ്ങളെ കൊല്ലുമായിരുന്നു. മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്‌കാരത്തിനും വലിയ ദോഷവും ചെയ്യും. അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയോ നല്ലതാണു കുറച്ചുപേരുടെ മരണത്തിനിടയായാലും ധര്‍മ്മത്തെ രക്ഷിക്കുക എന്നതു്. അതാണു് ശ്രീകൃഷ്ണന്‍ ചെയ്തതു്. ധര്‍മ്മത്തെ നിലനിര്‍ത്താന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്നു ചെയ്തതു നൂറു ശതമാനവും ശരിയാണു്. സ്വന്തമായ കാര്യലാഭത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിരുന്നുവെങ്കില്‍, ഭഗവാനെ തെറ്റുപറയാമായിരുന്നു. പക്ഷേ, തന്റെ ഭാഗത്തുനിന്നും അങ്ങനെയൊന്നുമുണ്ടായിട്ടില്ല. തനിക്കു വേണ്ടിയോ സ്വന്തം മക്കള്‍ക്കുവേണ്ടിയോ അല്ല അവിടുന്നു പ്രവര്‍ത്തിച്ചതു്. ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളെ സംതൃപ്തിയിലും ആനന്ദത്തിലും വാഴിക്കുക, ഇതായിരുന്നു അവിടുത്തെ പ്രവൃത്തികളുടെയെല്ലാം പിന്നിലെ ഉദ്ദേശ്യം.

ലോകത്ത് ഇന്ന് കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍വരെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ യന്ത്രങ്ങളോട് ആശയവിനിമയം ചെയ്യുന്നത് എത്രയോ വര്‍ദ്ധിച്ചെങ്കിലും ഹൃദയം ഹൃദയത്തോട് സംവദിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്.

ഇന്ന് പലരും വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചാണ് വേണ്ടത്. നമ്മള്‍ മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. കൊച്ചു പ്രായത്തില്‍ ‘ഇതെന്റെ അമ്മയാണ്, ഇതെന്റെ അച്ഛനാണ്’ എന്നിങ്ങനെ പറഞ്ഞ് സഹോദരീ സഹോദരന്മാര്‍ പരസ്പരം മത്സരിക്കും. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ ഭാവം നേരെമറിച്ചാകും. അപ്പോള്‍ ‘ഇത് നിന്റെ അമ്മയല്ലേ, ഇത് നിന്റെ അച്ഛനല്ലേ. നിനക്ക് അവരെ നോക്കാന്‍ വയ്യേ.’ എന്നിങ്ങനെ പരസ്പരം പറയാന്‍ തുടങ്ങും. വേണ്ട സമയത്ത് വേണ്ട പോലെ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ നമ്മള്‍ പിശുക്കു കാണിക്കുന്നു. ഒരു മരുന്ന് വാങ്ങിയ്ക്കുമ്പോള്‍ അതിന്റെ പുറത്ത് കാലാവധി അവസാനിക്കുന്ന തീയതി എഴുതിയിട്ടുണ്ടാകും. അതു കഴിഞ്ഞാല്‍ ആ മരുന്ന് ഉപയോഗശൂന്യമാകും. സ്നേഹത്തിന് അങ്ങനെ കാലാവധി വയ്ക്കാന്‍ കഴിയില്ല. വേണ്ട സമയത്ത് വേണ്ട രീതിയില്‍ സ്നേഹം പ്രകടിപ്പിക്കാതെയിരുന്നാല്‍ ഒരു പക്ഷേ പിന്നീടൊരിക്കലും അതിന് അവസരം ലഭിക്കണമെന്നില്ല. മാത്രമല്ല, അതു ഭാവിയില്‍ വലിയ
ദുഃഖത്തിനും പശ്ചാത്താപത്തിനും വഴിയൊരുക്കും.

ഈശ്വരനുവേണ്ടിയുള്ള ആഗ്രഹം നമ്മുടെ മറ്റുള്ള ആഗ്രഹങ്ങളെക്കാളും തീവ്രമാകുന്നത് എപ്പോഴാണോ അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഭക്തി നമ്മളില്‍ ഉണര്‍ന്നിട്ടുള്ളൂ എന്നു പറയാം. ഏതുതരത്തിലുള്ളതായാലും ശരി ഭക്തി അമൂല്യമാണ്, അത് മഹത്തായ സമ്പത്താണ്. കാരണം ഹൃദയത്തില്‍ അല്പമെങ്കിലും താല്പര്യം ഭഗവാനോടു തോന്നിയാല്‍ ക്രമേണ അതു വളര്‍ന്ന് നമ്മെ ശുദ്ധീകരിക്കും. അധര്‍മ്മി ധര്‍മ്മിഷ്ഠനാകും. സ്വാര്‍ത്ഥി ക്രമേണ നിഃസ്വാര്‍ത്ഥിയാകും. ഭോഗി ക്രമേണ ത്യാഗിയാകും. ഒടുവില്‍ മനോമാലിന്യങ്ങള്‍ എല്ലാം അകന്ന് ഈശ്വരാനുഭൂതി
ഉണ്ടാകും. ലോകം വെല്ലുവിളികളുയര്‍ത്തും. പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍, ധ്യാനാത്മകമായി ഉള്ളിലേക്ക് നോക്കിയാല്‍, അതിനെല്ലാം അതീതമായൊരു ശക്തിയും ശാന്തിയും നമുക്കവിടെ കണ്ടെത്താം.

ലോകം ദുഃഖിപ്പിക്കും. കരയിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍, ഉള്ളിലേക്ക് നോക്കിയാല്‍, സകല ദുഃഖങ്ങള്‍ക്കും അതീതമായൊരു സന്തോഷവും പുഞ്ചിരിയും നമുക്കവിടെ കണ്ടെത്താം. ലോകം നമ്മുടെ പാതയില്‍ മുള്ളു വിരിക്കും. നോവിപ്പിക്കാന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്ക് നോക്കിയാല്‍ ആ കൂര്‍ത്തമുള്ളുകള്‍ക്ക് അതീതമായൊരു പൂമണവും പൂമെത്തയും നമുക്കവിടെ കണ്ടെത്താം. ലോകം ഭയപ്പെടുത്തും ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്ക് നോക്കിയാല്‍, അതിനതീതമായൊരു നിര്‍ഭയത്വവും ധീരതയും നമുക്കവിടെ കണ്ടെത്താം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

അസ്ഥിരത ജീവിതത്തിന്റെ സ്വഭാവമാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കുന്നതായി നമ്മള്‍ എന്നും കേള്‍ക്കാറുണ്ട്.

ജീവിതത്തെ ഒരു മത്സരക്കളിയോട് ഉപമിക്കാം. കളിയില്‍ പലപ്പോഴും എന്താണ് സംഭവിക്കുകയെന്നത് അവസാനം വരെ അറിയുവാന്‍ കഴിയില്ല. ലക്ഷ്യത്തിലെത്തുന്നതുവരെ കളിക്കാരന്റെ ഓരോ നീക്കവും ജാഗ്രതയോടെ ആയിരിക്കണം. അല്പം അശ്രദ്ധ വന്നാല്‍ അയാള്‍ തോറ്റുപോകും. അതേ സമയം, പ്രതികൂലസാഹചര്യങ്ങളെ ഒഴിവാക്കാന്‍ നമ്മള്‍ എത്ര പ്രയത്‌നിച്ചാലും ജീവിതത്തില്‍ അത്തരം ഘട്ടങ്ങള്‍ വന്നുചേരും. അപ്പോള്‍ അവയെ സ്വീകരീക്കാന്‍ നമ്മള്‍ തയ്യാറാകണം. വാസ്തവത്തില്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ ഒരുപോലെ സ്വീകരിക്കുവാന്‍ നമ്മള്‍ സന്നദ്ധരാകുമ്പോള്‍ മാത്രമേ ജീവിതത്തിന് പൂര്‍ണതയുണ്ടാകൂ.

ലോകത്തില്‍ പ്രശ്‌നങ്ങളില്ലാത്ത ഒരുസ്ഥലം മാത്രമേയുള്ളൂ. അത് ശ്മശാനമാണ്. ഗുസ്തി മത്സരത്തില്‍ കളിക്കാര്‍ പരസ്പരം മല്ലിടുമ്പോള്‍, അവരിലൊരാള്‍ അടികൊണ്ടു വീണെന്നുവരാം. എന്നാല്‍ വീണതുകൊണ്ടു മാത്രം അയാള്‍ പരാജയപ്പെട്ടു എന്നു പറയാനാവില്ല. വീണ്ടും സ്വന്തം കാലില്‍ എഴുന്നേറ്റു നില്ക്കാതിരുന്നാല്‍ മാത്രമേ അയാള്‍ പരാജയപ്പെടുന്നുള്ളു. ജീവിതവും ഇതുപോലെയാണ്. ജീവിതത്തില്‍ ചില തിരിച്ചടികളുണ്ടായതുകൊണ്ടു മാത്രം ഒരാള്‍ പരാജയപ്പെട്ടു എന്നു പറയാനാവില്ല. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെങ്കില്‍ അതോടെ അയാള്‍ പരാജിതനായി എന്നു പറയാം. അലസരെ വിധി വലിച്ചിഴക്കുമ്പോള്‍ പരിശ്രമശാലിക്ക് വിധി വഴി മാറിക്കൊടുക്കുമെന്നത് നമ്മള്‍ മറക്കരുത്. ജീവിതത്തില്‍ ശരിയായ വീക്ഷണവും, പ്രതിസന്ധികളെ നേരിടാനുള്ള മനോബലവും കൈവരിക്കുന്നതിനുള്ള ഒരേ ഒരു വഴി ആദ്ധ്യാത്മികജ്ഞാനം നേടുക എന്നതാണ്. ഈ ജ്ഞാന പ്രാപ്തിക്ക് ധ്യാനാത്മകമായ മനസ്സ് ആവശ്യമാണ്.

അക്ഷമയും ദേഷ്യവും വരുമ്പോള്‍ നാം ചെയ്യുന്ന പ്രവൃത്തികള്‍, ജീവിതകാലം മുഴുവന്‍ നമ്മെ വേട്ടയാടും. ഒരു വാക്കുകൊണ്ടു ശത്രുവിനെ മിത്രമാക്കാം, മിത്രത്തെ ശത്രുവാക്കാം. ഒരു വൃക്ഷം കൊണ്ട് നമുക്ക് ലക്ഷക്കണക്കിന് തീപ്പെട്ടികളുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഒരു തീപ്പെട്ടികൊണ്ട് ഒരു കാടുതന്നെ കരിച്ചു ചാമ്പലാക്കാന്‍ കഴിയും. ഇതേപോലെ ഒരു ദുശ്ചിന്തയോ തെറ്റായ വാക്കോ മതി നമുക്കും ലോകത്തിനും നാശം വിതയ്ക്കാന്‍. അതുകൊണ്ട് എന്തുപറയുമ്പോഴും എന്തുചെയ്യൂമ്പോഴും നമ്മള്‍ ബോധവാന്മാരായിരിക്കണം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ആധുനിക ലോകത്തിന്റെ മൂന്നാമത്തെ ശാപം പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. അതിന്റെ ഫലമായി നമ്മുടെ കൃഷി നശിച്ചു, കൃഷിസ്ഥലങ്ങള്‍ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി.

വാഴത്തോട്ടത്തില്‍ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യന്‍ ഇന്ന് പ്രകൃതിയെ ചവുട്ടി മെതിക്കുകയാണ്. ലോകത്തില്‍ 100 കോടിയിലധികം ജനങ്ങള്‍ക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലര്‍ന്ന വെള്ളം പോലും കുടിക്കാന്‍ കിട്ടുന്നില്ല. 20 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാല്‍ മരണപ്പെടുന്നത്. ഓരോ മിനിറ്റിലും ഒരു കുട്ടി വീതം ഈ വിധത്തില്‍ മരിക്കുന്നു എന്നാണു് കണക്കുകള്‍ പറയുന്നതു്. സമീപഭാവിയില്‍ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടുമോ എന്നു സംശയമാണ്. മലിനീകരണത്തിന്റെ കാര്യം എടുത്താല്‍ സ്വന്തം ഗ്രാമങ്ങളേയും നഗരങ്ങളേയും വൃത്തിഹീനമാക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ്. എവിടേയും ചപ്പുചവറുകള്‍ വലിച്ച് എറിയുകയും തുപ്പുകയും ചെയ്യുന്ന സംസ്‌ക്കാരത്തില്‍ നിന്ന് നമ്മള്‍ എപ്പോഴാണ് മുക്തരാകാന്‍ പോകുന്നത്? പരിസരം വൃത്തിയായി സൂക്ഷിക്കുവാനും ചെടികള്‍ നട്ടുവളര്‍ത്തുവാനുമൊക്കെ നമ്മള്‍ മുമ്പോട്ട് വന്നേപറ്റൂ.

ഇന്നത്തെ മനുഷ്യസമൂഹം നേരിടുന്ന നാലാമത്തെ ശാപം ആരോഗ്യത്തെ അവഗണിച്ച്‌ കൊണ്ടുള്ള ജീവിതശൈലിയാണ്. പറമ്പിലും പാടത്തും പണിയെടുക്കുന്നത് നമുക്ക് കുറച്ചിലാണ്. വ്യായാമം ചെയ്യാന്‍ പോലും നമുക്ക് മടിയാണ്. അത് കാരണം ശരീരം ദുര്‍ബലമാകുന്നു. അമ്മയ്ക്ക് പറയാനുള്ളത് മക്കള്‍ കുറച്ചെങ്കിലും വീട്ടുവളപ്പിലോ തോട്ടത്തിലോ അദ്ധ്വാനിക്കണം. കുറച്ച് പച്ചക്കറി വീട്ടുവളപ്പിലോ ടെറസ്സിലോ കൃഷിചെയ്ത് ഉണ്ടാക്കിയാല്‍ വിഷം കലര്‍ന്ന പച്ചക്കറി ഒഴിവാക്കാന്‍ സാധിക്കും.

കാലുകുത്തുന്നിടമെല്ലാം, അതു് ഭൂമിയിലായാലും മറ്റുഗ്രഹങ്ങളായാലും അവിടെയുള്ള സകല വസ്തുക്കളിലും ‘ഞാന്‍’ അല്ലെങ്കില്‍, ‘എന്റെത്’ എന്ന മുദ്ര പതിച്ച് ലേബലൊട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. എന്തിലും ഏതിലും ഇങ്ങനെ ലേബലൊട്ടിച്ച് അധികാരം സ്ഥാപിക്കാനുള്ള ഈ പ്രവണതയായിരിക്കാം ഒരുപക്ഷെ മനുഷ്യന്‍ തന്റെ സഹജീവികളോടും ലോകത്തോടും മറ്റ് ജീവജാലങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം. ഈ മനോഭാവം തന്നെയാണ് ലോകം ഇന്ന് നേരിടുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണവും. പാമ്പിന്റെ വിഷം അതിന്റെ വായിലാണുള്ളത്. തേളിന്റെ വിഷം അതിന്റെ വാലിലും. മനുഷ്യനു മാത്രം ഹൃദയത്തിലാണ് വിഷമുള്ളത്. ഒരാള്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘അയാള്‍ മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്നു നമ്മള്‍ പറയാറുണ്ട്. ഓരോ തവണ നമ്മള്‍ ഇതു പറയുമ്പോഴും നമ്മളറിയാതെ മൃഗങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നത്. കാരണം, മൃഗങ്ങള്‍ ഒരിക്കലും പ്രതികാരബുദ്ധിയോടെയോ, വെറുപ്പോടെയോ ആരെയും ഉപദ്രവിക്കാറില്ല. അഹങ്കാരം വര്‍ദ്ധിക്കുന്തോറും ബോധം കുറയും, അല്പത്തരവും ദുരഭിമാനവും കൂടും. അതുകൊണ്ടായിരിക്കാം ഈ അപകടങ്ങളൊന്നും നമ്മള്‍ തിരിച്ചറിയാത്തതും അഹംഭാവത്തെ ഒരു ഭൂഷണമാക്കി കൊണ്ടുനടക്കുന്നതും.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ചോദ്യം : ഇക്കാലത്തു് അച്ഛനും അമ്മയും ജോലിക്കു പോകുമ്പോള്‍, എങ്ങനെ അവര്‍ക്കു കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും?

അമ്മ: അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാല്‍ തീര്‍ത്തും സമയം ഉണ്ടാകും. എത്ര ജോലിക്കൂടുതല്‍ ഉണ്ടായാലും രോഗം വന്നാല്‍ അവധി എടുക്കാറില്ലേ? കുട്ടിയെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍, അമ്മമാര്‍ ശ്രദ്ധിക്കേണ്ടതുണ്ടു്. അവര്‍, ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാരണം അമ്മയുടെ ടെന്‍ഷന്‍, വയറ്റില്‍ കിടക്കുന്ന കുട്ടിക്കു രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്‌ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, ആശ്രമങ്ങള്‍ സന്ദര്‍ശിക്കണം, ഗുരുക്കന്മാരില്‍നിന്നു് ഉപദേശങ്ങള്‍ സ്വീകരിക്കണം എന്നും മറ്റും പറയുന്നതു്. എന്നാല്‍ ഇന്നു ലഭിക്കുന്ന ഭൗതികസുഖഭോഗങ്ങള്‍ എപ്പോഴും മനസ്സിന്റെ ചലനം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.

അതുപോലെ കുഞ്ഞിനു മുലപ്പാല്‍ നല്കുന്ന കാര്യത്തിലും അമ്മമാര്‍ ശ്രദ്ധിക്കണം. അതു പ്രേമത്തിന്റെ പാലാണു്; കുഞ്ഞിനോടുള്ള പ്രേമംകൊണ്ടു് ഊറുന്നതാണതു്. കൂടാതെ എളുപ്പം ദഹിക്കുന്ന വളരെയധികം പോഷകാംശങ്ങളും അതിലുണ്ടു്. കുഞ്ഞിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും എല്ലാം അതുത്തമമാണു്. മുലപ്പാലിനു തുല്ല്യം മുലപ്പാല്‍ മാത്രമേയുള്ളൂ.

കുഞ്ഞുങ്ങള്‍ക്കു് ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ ചെറുകഥകളിലൂടെയും താരാട്ടുപാട്ടുകളിലൂടെയും അവര്‍ക്കു ധാര്‍മ്മികകാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇന്നു പ്രായമെത്തിയ അച്ഛനും അമ്മയും മക്കള്‍ക്കു് ഒരു ഭാരമായി തോന്നുന്നു. ഓരോരുത്തരും കഴിവതും നേരത്തെ സ്വന്തം വീടുവച്ചു മാറി താമസം തുടങ്ങുന്നു. ഇതിലൂടെ കുട്ടികള്‍ക്കു നഷ്ടമാകുന്നതു കുടുബബന്ധങ്ങളുടെ വളക്കൂറുള്ള മണ്ണാണു്. മുത്തച്ഛനില്‍നിന്നും മുത്തശ്ശിയില്‍നിന്നുമൊക്കെ കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്ന ധാരാളം കുഞ്ഞുകഥകളും അവര്‍ക്കു നഷ്ടമാകുന്നു. ആഴത്തില്‍ വേരോടാനോ, ഉയരത്തില്‍ തലയെടുക്കാനോ കഴിയാതെ ചെടിച്ചട്ടിയിലെ വൃക്ഷത്തൈപോലെ കുഞ്ഞുങ്ങള്‍ മുരടിച്ചു പോകുന്നു. അച്ഛനും അമ്മയും ജോലിക്കു പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്വം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണു് എന്തുകൊണ്ടും ഉത്തമം. ആയമാര്‍ കുട്ടികളെ നോക്കുന്നതിനെക്കാള്‍, സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അവര്‍ തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ളാദം പകരുകയും ചെയ്യും.

ശരിയും തെറ്റും ഏതെന്നു് അറിയുന്നതിനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍ നിന്നുമാണു്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചു വയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണു്. ഈ കാലയളവില്‍ ഒരു കുട്ടി മിക്ക സമയവും അവന്റെ മാതാവിനോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്കസ്‌നേഹവും നിസ്സ്വാര്‍ത്ഥവാത്സല്യവും കുട്ടിക്കു കുറെയേറെ നഷ്ടമാകുന്നുണ്ടു്. അവിടെ കുഞ്ഞുങ്ങളെ നോക്കുന്നതു് ആയമാരാണു്. അവര്‍ ശമ്പളം പറ്റുന്ന ജോലിക്കാരാണു്. അവര്‍ക്കു ലാളിക്കുവാനും ഓമനിക്കുവാനും സ്വന്തം കുട്ടികള്‍ വീട്ടിലുണ്ടു്. ഒരമ്മയ്ക്കു സ്വന്തം കുഞ്ഞിനോടുണ്ടാകുന്ന ഹൃദയവികാരം മറ്റൊരാളുടെ കുഞ്ഞിനോടുണ്ടാവുകയില്ല. അതു കാരണം സംസ്‌കാരം കരുപ്പിടിപ്പിക്കേണ്ട നാളില്‍ത്തന്നെ കുഞ്ഞുങ്ങളുടെ മനസ്സു കൂമ്പടയുന്നു. അമ്മയുടെ ചൂടേറ്റു വളരേണ്ട ചെറുപ്രായത്തില്‍തന്നെ ആയമാരുടെ കൈയിലേല്പിച്ച മാതാപിതാക്കളെ, അവരുടെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കണം എന്ന ഉത്തരവാദിത്വബോധം എങ്ങനെ ആ കുട്ടികള്‍ക്കു് ഉണ്ടാകും? അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു പ്രായമാകുമ്പോള്‍ അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കുവാന്‍ തയ്യാറായില്ലെങ്കിലല്ലേ അദ്ഭുതമുള്ളു.

കുട്ടികളുടെ മാര്‍ഗ്ഗദര്‍ശിയാണു് അമ്മ. പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്ന കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരംകൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത മാതാവിനുണ്ടു്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങു് ഇതിനു സാധിക്കുന്നതു മാതാവിനാണു്. അതാണു പറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തി നന്നായി, എന്നാല്‍ ഒരു സ്‌ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്നു്.

വേണ്ടത്ര മാതൃലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാലഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നതു്. ഇതൊഴിവാക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്ധ്യാത്മികസംസ്‌കാരം നേടാതെ പറ്റില്ല. ജീവിതത്തില്‍ ആവശ്യവും അത്യാവശ്യവും തിരിച്ചറിയുവാന്‍ അവര്‍ക്കു കഴിയണം. ലളിതജീവിതത്തില്‍ സംതൃപ്തി കണ്ടെത്തണം. ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയം കാണണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടു പോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു ശരിയായ സംസ്‌കാരം പകര്‍ന്നു കൊടുക്കുന്നതാണു്. കാരണം പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റു വളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചു വയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുവാന്‍ ശ്രമിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ കഴിയൂ.

വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രസംസ്‌കാരത്തിനാധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടതു് ഇന്നത്തെ ശിശുവാണു്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.