ഇന്നത്തെ സമൂഹം നേരിടുന്ന ഒരു ശാപം മൂല്യങ്ങളില്‍നിന്ന് അകന്നു പോയ വിദ്യാഭ്യാസമാണ്. വിനയത്തെ വളര്‍ത്തുന്നത് എന്തോ അതാണ് വിദ്യ, എന്നായിരുന്നു പഴയ സങ്കല്പം.

ഇന്നത് എവിടെ എത്തി നില്ക്കുന്നു. അദ്ധ്യാപകരോടുള്ള അനാദരവും പഠിപ്പ് മുടക്കും കടന്ന് അത് മയക്ക് മരുന്നിലേക്കും കുറ്റകൃത്യങ്ങളിലേക്കും വളരുകയാണ്. വിത്ത് മണ്ണിന് അടിയില്‍ പോയാല്‍ മാത്രമേ അതില്‍നിന്ന് മുള കിളിര്‍ത്ത് വരുകയുള്ളൂ. അതുപോലെ നമ്മുടെ തല കുനിയണം. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ വളര്‍ച്ചയുണ്ടാവുകയുള്ളൂ. അതിന് മൂല്യങ്ങളും സമൂഹത്തോടുള്ള സ്നേഹവും അറിവിനോടുള്ള ആദരവും പകര്‍ന്ന് തരുന്ന വിദ്യാഭ്യാസം നമുക്ക് വേണം. അദ്ധ്യാപകന്റെ ബുദ്ധിയില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ ബുദ്ധിയിലേക്ക് പകരുന്ന കുറച്ച് വിവരങ്ങള്‍ മാത്രമാകരുത് വിദ്യാഭ്യാസം. മറിച്ച് യഥാര്‍ത്ഥ മനുഷ്യ സൃഷ്ടിയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. സ്വഭാവശുദ്ധീകരണം, കഴിവുകളുടെ പോഷണം, സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കൂറ്, യഥാര്‍ത്ഥമായ ജ്ഞാനദാഹം എല്ലാം പകര്‍ന്ന് നല്കുന്നതായിരിക്കണം വിദ്യാഭ്യാസം. വിവരം വിജ്ഞാനമായി, വിജ്ഞാനം വിവേകമായി വളരണം.

നമ്മുടെ ഇളംതലമുറ നേരിടുന്ന ഗുരുതരമായ മറ്റൊരു സ്ഥിതിവിശേഷമാണ് സംസ്‌ക്കാരത്തെ മറന്ന്‌ കൊണ്ടുള്ള പരിഷ്‌ക്കാരം. കുട്ടികള്‍ പുത്തന്‍ പരിഷ്‌ക്കാരങ്ങളുടേയും സാങ്കേതിക ഉപകരണങ്ങളുടേയും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ ശല്യമൊഴിവാക്കുവാന്‍ മുതിര്‍ന്നവര്‍ അവര്‍ക്ക് ഐപ്പാഡും സ്മാര്‍ട്ട്‌ഫോണുകളുമൊക്കെ നല്കും. ഫലമോ അതിവേഗം അവര്‍ അതിന്റെ അടിമകളായി മാറുന്നു. പിന്നെ അവര്‍ക്ക് മറ്റാരും വേണ്ട. അവരും ആ ഉപകരണങ്ങളും മാത്രമായുള്ള ലോകത്തിലേക്ക് ചുരുങ്ങിപ്പോവുകയാണ്. മാനസിക വൈകല്യങ്ങള്‍, അനാരോഗ്യം മുതലായവയൊക്കെയാണ് അതിന്റെ ഫലം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഐപ്പാഡുപോലെയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ അതിന്റെ ഉപയോഗം കുട്ടികള്‍ക്ക് ദോഷം ചെയ്യാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ രക്ഷിതാക്കളും അദ്ധ്യാപകരും എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പരിഷ്‌ക്കാര ഭ്രമത്തിന്റെ മറ്റൊരുമുഖം അന്ധമായ അനുകരണമാണ്. നമ്മുടെ സംസ്‌ക്കാരം പാടെ മറന്ന് വിദേശ സംസ്‌ക്കാരത്തെ യുവതലമുറ അന്ധമായി അനുകരിക്കുന്നു. ഈ അന്ധമായ അനുകരണത്തിന് ഒരു മാറ്റമുണ്ടാകണമെങ്കില്‍ ജീവിതത്തില്‍ വിലപ്പെട്ടതും പ്രധാനപ്പെട്ടതും എന്താണ് എന്ന ഒരു തിരിച്ചറിവ് ഇളം പ്രായത്തില്‍ത്തന്നെ മുതിര്‍ന്നവര്‍ കുട്ടികളില്‍ വളര്‍ത്തണം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ഈശ്വരന്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ലോകം. സകല ജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള സകല വിഭവങ്ങളും സമ്പത്തുക്കളും ഈശ്വരന്‍ ഇതിലൊരുക്കി. എടുക്കുന്നതനുസരിച്ച് കൊടുക്കണം എന്ന് മാത്രം കല്പിച്ചു. ബാക്കി ആവോളം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അനുവാദവും അനുഗ്രഹവും നമുക്കു നല്‍കി. ഈ പൂങ്കാവനവും ഇതിലെ വിഭവങ്ങളും കോട്ടം വരാതെ ഭംഗിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈശ്വരന്‍ നമ്മെ വിശ്വസിച്ചേല്പിച്ചു. പക്ഷെ, ബുദ്ധിയും തിരിച്ചറിവുമുള്ള മനുഷ്യന്‍ ഈശ്വരനോട് കൂറുകാട്ടിയില്ലെന്നു പറയേണ്ടിവരുന്ന ഒരവസ്ഥ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. തിരിച്ചറിവില്ലാത്ത മറ്റ് ജീവജാലങ്ങള്‍ ഈശ്വരന്റെ കല്പന വരവണ്ണം തെറ്റിക്കാതെ അനുസരിക്കുന്നു. എന്നാല്‍ മനുഷ്യന്റെ ക്രൂരത എല്ലാറ്റിനെയും കടന്നാക്രമിക്കുന്നു.


ഇന്നു ലോകത്തേയ്ക്കു നോക്കുമ്പോള്‍ കലാപങ്ങളും ഭീകരവാദവും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം ഭയാനകമായി കൂടിക്കൊണ്ടിരിക്കൂന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകര്‍ന്നു വീഴുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകം ഒന്നാകെ അനുഭവപ്പെടുന്നു. ഇത്തരം ധാരാളം വാര്‍ത്തകള്‍ ദിവസവും കേട്ടു കേട്ട് ചെവി തഴമ്പിച്ചതു കൊണ്ട് ‘അയ്യോ കഷ്ടം!’ എന്നു പറഞ്ഞ് അപ്പോള്‍ തന്നെ അതൊക്കെ മറന്നു കളയുകയാണ് പലരും ചെയ്യുന്നത്. കേവലം നാവിന്‍ തുമ്പില്‍ ഒതുങ്ങുന്ന അനുകമ്പ കൊണ്ടു മാത്രമായില്ല. നിഷ്‌ക്കാമമായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമുള്ള കൈകളാണ് ഇന്നു ലോകത്തിനു വേണ്ടത്. ഇരുട്ടിന്റെ തീവ്രത കണ്ട് പേടിച്ച്, ‘നമുക്കെന്തു മാറ്റം വരുത്താന്‍ കഴിയും’ എന്ന് സംശയിച്ച് മാറി നില്‍ക്കുകയല്ല ഇപ്പോഴാവശ്യം. നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും ദീപങ്ങള്‍ തെളിച്ച് ഒന്നിച്ചൊറ്റക്കെട്ടായി മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് മാറ്റങ്ങള്‍ കൊടുവരാന്‍ തീര്‍ച്ചയായും സാധിക്കും.

നമ്മുടെ മുന്നില്‍ ഇന്ന് ഭാരതത്തിന്റെ രണ്ട് മുഖങ്ങള്‍ ഉണ്ട്. അതിലൊന്ന് വിവരശാസ്ത്രസാങ്കേതിക പുരോഗതി കൊണ്ട് പ്രസന്നമായിരിക്കുന്ന മുഖമാണ്. എന്നാല്‍ അതിന്റെ നിഴലില്‍ മറഞ്ഞിരിക്കുന്ന മറ്റേ മുഖം നമുക്കു ചുറ്റും നടമാടുന്ന ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും ശുചിത്വമില്ലായ്മയും സ്ത്രീപീഡനവും ഒക്കെക്കൊണ്ട് വികൃതമായതാണ്. ഒരു വ്യക്തിയിലാണ് ഇപ്രകാരം രണ്ട് ഭിന്നവ്യക്തിത്വങ്ങള്‍ ഒന്നിച്ച് കാണപ്പെടുന്നതെങ്കില്‍ അതൊരു രോഗലക്ഷണമായി നാം കണക്കാക്കും. അതുകൊണ്ടു തന്നെ സുശക്തവും സ്വസ്ഥവുമായ ഒരു ഭാരതം രൂപപ്പെടണമെങ്കില്‍ ഈ രണ്ടു മുഖങ്ങള്‍ മാറി സുന്ദരമായ ഒരൊറ്റ മുഖം മാത്രമാകണം. അങ്ങനെയായാല്‍ ഇവിടെ ആരും പട്ടിണി കിടക്കില്ല. ആര്‍ക്കും കേറിക്കിടക്കാനൊരു കൂരയില്ലാതെ വരില്ല, ആരും ശരിയായ ചികിത്സ കിട്ടാതെ മരിക്കേണ്ടി വരില്ല. നമ്മുടെയെല്ലാം അറിവും കഴിവും കാരുണ്യവും കൈകോര്‍ത്താല്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ഭാരതം ഉയര്‍ന്നുവരാന്‍ കാലതാമസമില്ല. എന്നാണോ ഈ ഒരു സ്വപ്നം ഓരോ ഭാരതീയന്റേയും ഉറക്കം കെടുത്തുന്നത് അന്നത് ഒരു യാദാര്‍ത്ഥ്യമായിത്തീരുക തന്നെ ചെയ്യും.

ഭൗതിക സുഖസൗകര്യങ്ങള്‍ക്കായുള്ള പരക്കം പാച്ചിലിനിടയില്‍ നാം കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ നാലെണ്ണത്തിന്റെ കാര്യത്തിലെങ്കിലും നാം അടിയന്തിരമായി ശ്രദ്ധിയ്ക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണം. അല്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു പോയെന്നു വരാം.
1. മൂല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം
2. സംസ്‌കാരത്തെ അവഗണിച്ചുകൊണ്ടുള്ള പരിഷ്‌ക്കാരം
3. പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം
4. ആരോഗ്യത്തെ അവഗണിച്ചുകൊണ്ടുള്ള ജീവിതശൈലി

ഈ നാലു മേഖലകളില്‍ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ പുരോഗതി സുസ്ഥിരമാകും. അത് മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയും ചെയ്യും.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ചോദ്യം : പണ്ടത്തെപ്പോലെ ഗുരുകുലങ്ങളില്‍ അയച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ഇന്നു് എല്ലാവര്‍ക്കും കഴിയുമോ?

അമ്മ: മുന്‍കാലങ്ങളില്‍, ആദ്ധ്യാത്മികസംസ്‌കാരത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്നു് ആ സ്ഥാനം ഭൗതികസംസ്‌കാരം കൈയടക്കിയിരിക്കുകയാണു്. ഇനി ഒരു തിരിച്ചുപോക്കു സാദ്ധ്യമല്ലാത്തവണ്ണം ഇവിടെ ഭോഗസംസ്‌കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വ്വസംസ്‌കാരത്തിന്റെ ഇരട്ടി ശക്തി, അതു നേടിക്കഴിഞ്ഞു. ഭൗതിക സംസ്‌കാരത്തെ പിഴുതെറിഞ്ഞിട്ടു്, പഴയ ജീവിതരീതി കൊണ്ടുവരാം എന്നു് ഇനി ചിന്തിക്കുന്നതുകൊണ്ടു് അര്‍ത്ഥമില്ല. ആ ശ്രമം നിരാശയേ്ക്ക കാരണമാകൂ. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശരിയായ സംസ്‌കാരം നശിക്കാതെ എങ്ങനെ മുന്നോട്ടു പോകുവാന്‍ കഴിയും എന്നാണു നമ്മള്‍ ആലോചിക്കേണ്ടതു്.

ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകാതെ കുടുംബം നയിച്ചു കൊണ്ടുപോവുക പ്രയാസമായി വന്നിരിക്കുന്നു. ചെലവുകള്‍ അത്ര വര്‍ദ്ധിച്ചു. ഇന്നു് അച്ഛനമ്മമാരെ ഏറ്റവും അധികം വിഷമിപ്പിക്കുന്നതു കുട്ടികളുടെ വിദ്യാഭ്യാസമാണു്. കുട്ടിക്കു നല്ല വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍, സ്വകാര്യസ്‌കൂളുകളെ ആശ്രയിക്കാതെ പറ്റില്ലെന്നായി. അവിടെയാകട്ടെ, പ്രവേശനം ലഭിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും പണം വളരെയധികം വേണം. സ്വകാര്യസ്‌കൂളുകള്‍ പേരും പെരുമയും നിലനിര്‍ത്തുന്നതിനു വേണ്ടി, ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കും. പക്ഷേ, അറിവോ സ്വഭാവശുദ്ധിയോ അല്ല, പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്കു മാത്രമാണു് അവിടെ വിദ്യാര്‍ത്ഥിയുടെ വിജയത്തിന്റെ മാനദണ്ഡം.

ഇന്നത്തെ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ എത്രമാത്രം ടെന്‍ഷനാണു് അനുഭവിക്കുന്നതു്. പുതിയതായി വാങ്ങിയ ബസ്സും മറ്റും ക്രമത്തിലധികം സ്പീഡില്‍ ഓടിക്കാന്‍ പാടില്ലെന്നു പറയും. കാരണം അതിന്റെ എന്‍ജിന്‍ വേഗം കേടാകും. അതുപോലെ, കുഞ്ഞുമനസ്സിനു്, കൂടുതല്‍ ടെന്‍ഷന്‍ നല്കുന്നതിലൂടെ, അവരുടെ ആരോഗ്യവും മനസ്സും മുരടിക്കും. ഒരു കുഞ്ഞിനു വഹിക്കാവുന്നതിലും അധികം ഭാരമാണു്, ഇന്നു്, ചെറുപ്രായത്തില്‍തന്നെ അവന്റെ തലയില്‍, പഠനത്തിന്റെ പേരില്‍ നമ്മള്‍ കയറ്റിവയ്ക്കുന്നതു്. കൂട്ടുകാരോടൊപ്പം കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തില്‍, കിളിയെ കൂട്ടിലടയ്ക്കുന്നതുപോലെ, നമ്മള്‍ പിഞ്ചുകുഞ്ഞുങ്ങളെ ക്ലാസ്സുമുറികളില്‍ ബന്ധിക്കുകയാണു ചെയ്യുന്നതു്. അതുപോലെ, എല്‍.കെ.ജി. മുതല്‍ കുട്ടിക്കു് ഒന്നാം റാങ്കു കിട്ടിയില്ല എങ്കില്‍ ഇന്നു മാതാപിതാക്കള്‍ക്കാണു വേവലാതി. അതിന്റെ ദുരിതം പേറുന്നതു കുട്ടികളും. പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ചോദിച്ചാല്‍ എന്‍ജിനീയറും ഡോക്ടറും ആകണം എന്നു എല്ലാവരും പറയും. ഒന്നാം ക്ലാസ്സു മുതല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതു ഇതിനുവേണ്ടിയാണു്. എന്നാല്‍ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നു പഠിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ അച്ഛനമ്മമാര്‍ കുട്ടികളെ ഉപദേശിച്ചു കാണാറില്ല.

വിദ്യാഭ്യാസം എന്തിനു വേണ്ടിയാണെന്നു മക്കള്‍ ആലോചിക്കണം. ഈ ആധുനികവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി, ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കി പണം നേടാം എന്നതു ശരിതന്നെ. പക്ഷേ, അതുകൊണ്ടു മാത്രം മനസ്സമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന്‍ തന്റെ ലക്ഷ്യമായി കാണുന്നതു പണവും അധികാരവും മാത്രമാണു്. എന്നാല്‍, ജീവിതത്തില്‍, ശാന്തിയുടെയും സമാധാനത്തിന്റെയും അസ്തിവാരം മനസ്സിന്റെ സംസ്‌കാരമാണെന്ന കാര്യം മക്കള്‍ മറക്കരുതു്. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഉത്തമസംസ്‌കാരം നേടുവാന്‍ കഴിയൂ. അതിനാല്‍, കുട്ടികള്‍ക്കു് ആധുനികവിദ്യാഭ്യാസം നല്കുന്നതോടൊപ്പം, സംസ്‌കാരം കൂടി നല്കുവാന്‍ നമ്മള്‍ മുതിര്‍ന്നില്ല എങ്കില്‍, രാമനു പകരം രാവണനെയായിരിക്കും നമ്മള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്. പുല്ലു വളര്‍ന്നു നില്ക്കുന്നിടത്തുകൂടെ പത്തു പ്രാവശ്യം നടന്നാല്‍, അവിടെ വഴി തെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്തു കൂടി എത്ര നടന്നാലും പാത തെളിയില്ല. അതുപോലെ ഇളംമനസ്സില്‍, നാം പകരുന്ന സംസ്‌കാരം പെട്ടെന്നു് ഉറച്ചുകിട്ടും. വലുതാകുമ്പോള്‍, അതവനു മാര്‍ഗ്ഗദര്‍ശിയായിത്തീരും. ചെളി, ചുടുന്നതിനു മുന്‍പു് അതില്‍ ഏതു രൂപവും മെനെഞ്ഞെടുക്കാം. ചുട്ടു കഴിഞ്ഞാല്‍, പിന്നീടു രൂപം മാറ്റുവാന്‍ കഴിയില്ല. അതുപോലെ, ഭൗതികതയുടെ ചൂടേറ്റു മനസ്സുറയ്ക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ക്കു നല്ല സംസ്‌കാരം പകരണം. ഇന്നതിനുള്ള സാഹചര്യം ചുരുങ്ങി വരുന്നതുകൊണ്ടാണു് അമ്മ ഇതെടുത്തു പറയുന്നതു്.

ചോദ്യം : ധര്‍മ്മം നിലനിര്‍ത്താനാണെങ്കില്‍ക്കൂടി ഹിംസയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നതു ശരിയാണോ?

അമ്മ: ഒരു കര്‍മ്മം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടതു്, ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല; അതിന്റെ പിന്നിലെ മനോഭാവമാണു മുഖ്യം.

ഒരു വീട്ടില്‍ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടിക്കു വീട്ടമ്മ വളരെയധികം ജോലി നല്കി. തന്നെ ഏല്പിച്ച താങ്ങാവുന്നതിലധികം ജോലി എത്രകണ്ടു ശ്രമിച്ചിട്ടും സമയത്തിനു ചെയ്തു തീര്‍ക്കാനാവാതെ, കേള്‍ക്കേണ്ടിവന്ന വഴക്കോര്‍ത്തു് ആ കുട്ടി നിന്നു കരയുകയാണു്. അതിന്റെ ദുഃഖം കാണുവാനോ കേള്‍ക്കുവാനോ അവിടെ ആരുമില്ല. അതേ വീട്ടമ്മതന്നെ സ്‌കൂളില്‍പഠിക്കുന്ന തന്റെ കുട്ടി പാഠം വായിക്കാതെ കളിച്ചു നടക്കുന്നതിനു് അടിച്ചു. ആ കുട്ടി മുറിയുടെ മൂലയില്‍ഇരുന്നു കരയുന്നു. ഇവിടെ രണ്ടു കുട്ടികളും കരയുന്നുണ്ടു്. ആ വീട്ടമ്മ, സ്വന്തം കുട്ടിയെ വടി കൊണ്ടടിച്ചതിനു ഹിംസയെന്നു പറയുവാന്‍കഴിയില്ല. കാരണം, തന്റെ മകളുടെ ഭാവി നന്നാകണം എന്ന സദുദ്ദേശത്തോടെയാണു് അടിച്ചതു്. അതു ഹിംസയല്ല; സ്വപുത്രിയോടുള്ള സ്‌നേഹത്തിന്റെ ഒരു രൂപം മാത്രമാണതു്. പഠിക്കുന്നതിനു വേണ്ടി അദ്ധ്യാപകന്‍കുട്ടികളെ ശിക്ഷിക്കുന്നതിനെ, ആരും ഹിംസയെന്നു വിളിക്കില്ല. ജോലിക്കാരിയെ അടിച്ചില്ല എങ്കില്‍പ്പോലും ആ കുഞ്ഞിനോടു കാട്ടിയതു് ക്രൂരതയാണു്, ഹിംസതന്നെയാണു്. സ്വന്തം കുട്ടിയോടു് അങ്ങനെ പെരുമാറുവാന്‍ഒരമ്മയ്ക്കു കഴിയുമോ? ഇവിടെ അവര്‍ചെയ്ത രണ്ടു പ്രവൃത്തികളുടെയും പിന്നിലുള്ള മനോഭാവമാണു ശ്രദ്ധിക്കേണ്ടതു്.

മാരകരോഗം പിടിപെട്ട ഒരു രോഗി ഓപ്പറേഷനിടയില്‍മരിച്ചു. എന്നിട്ടും അവസാന നിമിഷംവരെ ആ ജീവന്‍രക്ഷിക്കാന്‍കഠിനാദ്ധ്വാനം ചെയ്ത ആ ഡോക്ടറെ എല്ലാവരും പുകഴ്ത്തി. ഒരു കള്ളന്‍ഓപ്പറേഷനു് ഉപയോഗിക്കുന്ന കത്തികൊണ്ടു മോഷണത്തിനു തടസ്സംനിന്ന വാച്ചുമാനെ കുത്തി. അതു കൊലപാതകമായി, കേസായി. ഡോക്ടറുടെ പ്രവൃത്തി അഹിംസയാണെങ്കില്‍ കള്ളന്‍ ചെയ്തതു ഹിംസയാണു്. കേസില്‍ ജഡ്ജി കള്ളനെ തൂക്കികൊല്ലാനും വിധിച്ചു. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്നു് പറയാന്‍പറ്റുമോ? അദ്ദേഹം തന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ചെയ്തുള്ളൂ. കൊലപാതകം, മോഷണം തുടങ്ങിയ ദ്രോഹപ്രവൃത്തികളില്‍നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ അതാവശ്യമാണു്.

ചെയ്യുന്ന പ്രവൃത്തികളുടെ പിന്നിലെ മനോഭാവമാണു് ഒരു കര്‍മ്മത്തെ ഹിംസയും അഹിംസയുമാക്കി മാറ്റുന്നതു്. വയറു നിറച്ചു ഭക്ഷണം കഴിക്കുവാനുള്ളപ്പോള്‍, സ്വാദു കൂട്ടുവാന്‍, കറിവയ്ക്കുന്നതിനു വളര്‍ത്തുന്ന കോഴിയെ കൊല്ലുന്നതു ഹിംസയാണു്. അനാവശ്യമായി ഒരു ചെടിയിലെ പൂവു് ഇറുക്കുന്നതു പോലും ഹിംസയാണെന്നു പറയാം.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങള്‍വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി, ഏതൊരു ജീവിയോടു ചെയ്യുന്ന ദ്രോഹവും ഹിംസയാണു്. എന്നാല്‍, സമൂഹത്തിന്റെ ശ്രേയസ്സിനുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പിക്കേണ്ടതായി വന്നാല്‍ക്കൂടി, അതിനെ ഹിംസയുടെ കൂട്ടത്തില്‍പ്പെടുത്തുവാന്‍ കഴിയില്ല. മഹാഭാരതയുദ്ധത്തെ ധര്‍മ്മയുദ്ധമായി കരുതുന്നതു് അതുകൊണ്ടാണു്.

ചോദ്യം: യുദ്ധത്തില്‍ പല സമയത്തും ഭഗവാന്‍ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചില്ലേ?

അമ്മ: വാസ്തവത്തില്‍ നമ്മുടെ കൊച്ചു ബുദ്ധികൊണ്ടു് അവിടുത്തെ ചെയ്തികള്‍ അറിയുവാനോ, അതു് ഉള്‍ക്കൊള്ളുവാനോ കഴിയില്ല എന്നതാണു സത്യം. അവിടുത്തെ ഓരോ ചലനവും ധര്‍മ്മത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു. മഹാത്മാക്കളുടെ പ്രവൃത്തികളെ നമ്മുടെ സാധാരണതലംവച്ചു മനസ്സിലാക്കുക സാദ്ധ്യമല്ല. വളരെ സൂക്ഷ്മമായി ചിന്തിച്ചാല്‍ മാത്രമേ, ഹൃദയശുദ്ധി ഉണ്ടെങ്കില്‍മാത്രമേ, മഹാത്മാക്കളുടെ ചെയ്തികളുടെ തരിമ്പെങ്കിലും പിടികിട്ടുകയുള്ളൂ.

അഹംബോധം പൂര്‍ണ്ണമായും നഷ്ടമായവരാണു മഹാത്മാക്കള്‍. അവര്‍ പറവകളെപ്പോലെയാണു്. ആകാശത്തുകൂടി പറക്കുന്ന പറവയ്ക്കു റോഡിലെ നിയമങ്ങള്‍ ബാധകമല്ല. നിയമങ്ങള്‍ അഹംബോധത്തില്‍ കഴിയുന്ന നമുക്കാണു് ആവശ്യം.

ഓരോ സന്ദര്‍ഭത്തില്‍, അതതു സാഹചര്യം അനുസരിച്ചാണു് അവിടുന്നു പ്രവര്‍ത്തിച്ചതു്. അവിടുത്തേക്കു് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ധര്‍മ്മസംസ്ഥാപനം. വ്യക്തിക്കു സ്ഥാനം നല്കുമ്പോള്‍തന്നെ ഒരു സമൂഹവുമായി ബന്ധപ്പെടേണ്ടി വരുന്ന സമയത്തു്, സമൂഹത്തിനാണു് അവിടുന്നു പ്രാധാന്യം കൊടുത്തതു്. ഗീതയിലെ ശ്രീകൃഷ്ണനെ നോക്കുക. ആത്മോപദേശകനായ അവിടുന്നു തനിക്കു വേണ്ടിയല്ല യുദ്ധത്തില്‍പങ്കെടുത്തതു്.