അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ?

അമ്മ: മുകളിലേക്കുള്ള പടികൾ കെട്ടിയിരിക്കുന്നതു സിമന്റും കട്ടയും ഉപയോഗിച്ചാണു്. മുകൾത്തട്ടു വാർത്തിരിക്കുന്നതും സിമന്റും കട്ടയും കൊണ്ടാണു്. മുകളിൽ എത്തിയാലേ അതും ഇതും തമ്മിൽ വ്യത്യാസമില്ലെന്നു് അറിയാൻ കഴിയൂ. മുകളിൽ കയറാൻ പടികൾ എങ്ങനെ ആവശ്യമായി വന്നുവോ, അതുപോലെ അവിടേക്കു് എത്തുവാൻ ഈ ഉപാധികൾ ആവശ്യമാണു്.

ഒരാൾ, കുറെ വസ്തുവും കൊട്ടാരം പോലുള്ള വീടും വാടകയ്ക്കു് എടുത്തിട്ടു്, അവിടുത്തെ രാജാവായി അഭിമാനിച്ചു കഴിഞ്ഞു. ഒരു സാധു അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, താൻ രാജാവാണെന്ന ഭാവത്തിൽ വളരെ അഹങ്കാരത്തിൽ പെരുമാറി. ആ സാധു ചോദിച്ചു, ”നീ നിന്റെ മനസ്സാക്ഷിയോടു ചോദിക്കു്, വാസ്തവമെന്താണെന്നു്.” എല്ലാം വാടകയ്‌ക്കെടുത്തതാണു്, സ്വന്തമായി യാതൊന്നുമില്ല. എന്നാൽ ഭാവമോ എല്ലാം തന്റെ സ്വന്തമാണെന്നും. ഇതുപോലെയാണു് ഇന്നുള്ള മിക്കവരും. അനേകം പുസ്തകങ്ങൾ വായിച്ചിട്ടു്, കടപ്പുറത്തിരുന്നു കാക്ക കരയുന്നതുപോലെ, കരഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ജീവിതവുമായി അതിനു യാതൊരു സാമ്യവും കാണാനില്ല. ശാസ്ത്രം അല്പമെങ്കിലും മനസ്സിലാക്കിയവർ തന്നെ സമീപിക്കുന്നവർക്കു് ഉയരാനുള്ള മാർഗ്ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തർക്കിച്ചു സമയംകളയില്ല. ഓരോ വ്യക്തിക്കും, അവന്റെ സംസ്‌കാരം അനുസരിച്ചുള്ള മാർഗ്ഗമാണാവശ്യം. അതിനാലാണു ഹിന്ദുമതത്തിൽ അനേകം മാർഗ്ഗങ്ങൾ വന്നതു്. ഓരോരുത്തരെയും അവരവരുടെ തലത്തിൽ ചെന്നു് ഉദ്ധരിച്ചു കൊണ്ടുവരുവാനുള്ള വഴികളാണവ. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല, ജീവിക്കുവാനുള്ളതാണു്. എങ്കിലേ അതനുഭവമാകൂ.

ഇവിടെ, ചിലർ വേദാന്തിയാണെന്നവകാശപ്പെട്ടുകൊണ്ടു വരാറുണ്ടു്. തങ്ങൾ ശുദ്ധബോധമാണെന്നാണു് അവർ വാദിക്കാറുള്ളതു്. അവർ ചോദിക്കാറുണ്ടു്, ”ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? ആശ്രമങ്ങളിൽ എന്തിനാണു സേവനം? പഠനം മാത്രം പോരേ? എന്നും മറ്റും. പണ്ടുള്ള മഹാത്മാക്കൾ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണു വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും പോയിരുന്നതു്. അവരുടെ കർമ്മങ്ങൾ മിക്കതും കഴിഞ്ഞിരുന്നു. പിന്നീടു ചുരുങ്ങിയ നാളുകളേ അവർക്കുള്ളൂ. പക്ഷേ, അവർ ചെന്നിരുന്ന ഗുരു കുലങ്ങളിൽ കർമ്മം ഉണ്ടായിരുന്നു. നല്ല സമർപ്പണത്തോടെതന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യർ, വേദാന്തികളായ ഗുരുക്കന്മാരെ സേവിച്ചിരുന്നു. ശിഷ്യർ വിറകു ശേഖരിക്കാൻ പോയിരുന്നു. പശുവിനെ മേയ്ക്കാൻ പോയിരുന്നു. വയലിൽ വെള്ളം കയറുന്നതു തടയാൻ പോയ ആരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞു വെള്ളം കയറുന്നതു തടയാൻ താൻതന്നെ, വരമ്പിനോടു ചേർന്നു കിടന്നു് ഒഴുക്കു തടഞ്ഞു. ഇതൊന്നും അവർക്കു വേദാന്തത്തിൽനിന്നു ഭിന്നമായി തോന്നിയില്ല. ഇതു വരമ്പല്ലേ, ഇതു ചെളിയല്ലേ, ഇതു വെള്ളമല്ലേ, ഞാൻ ആത്മാവല്ലേ എന്നൊന്നും അവർ ചിന്തിച്ചില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാർ. അന്നും കർമ്മയോഗം ഉണ്ടായിരുന്നു. അന്നു മൂന്നോ നാലോ ശിഷ്യരേ ഒരു ഗുരുവിന്റെകൂടെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ആശ്രമത്തിൽ ആയിരത്തിനടുത്തു് അന്തേവാസികൾ ഉണ്ടു്. ഇവർക്കെല്ലാം മുഴുക്കെ സമയവും ധ്യാനിക്കാൻ പറ്റുമോ? ഒക്കുകയില്ല. ചിന്തകൾ എന്തായാലും മനസ്സിൽ കടന്നു വരും. കർമ്മം ചെയ്താലും ഇല്ലെങ്കിലും ചിന്തകൾ ഉണ്ടാകും. എന്നാൽ, ആ ചിന്തകളെ നേർവഴിക്കു തിരിച്ചുവിട്ടു്, കൈകാലുകൾകൊണ്ടു കർമ്മം ചെയ്തു്, ജനങ്ങൾക്കു് ഉപകാരപ്രദമാക്കുന്നതാണോ തെറ്റു്?

(തുടരും…… )

ചോദ്യം : ആത്മസ്വരൂപം അമ്മയുടെ അനുഭവമാണല്ലോ? പിന്നെ എന്തിനാണു് അമ്മ പ്രാർത്ഥിക്കുന്നതു്? അമ്മയ്ക്കു സാധനയുടെ ആവശ്യമെന്താണു്?

അമ്മ: അമ്മ ശരീരം ധരിച്ചിരിക്കുന്നതു ലോകത്തിനുവേണ്ടിയാണു്; എനിക്കു വേണ്ടിയല്ല, അമ്മ ഈ ലോകത്തേക്കുവന്നതു്, ‘ഞാനൊരു അവതാരമാണു്’ എന്നും പറഞ്ഞു വെറുതെയിരിക്കാനല്ല. വെറുതെയിരിക്കണമെങ്കിൽ ജന്മമെടുക്കേണ്ട കാര്യമില്ലല്ലോ? ജനങ്ങൾക്കു മാർഗ്ഗദർശനം നല്കുക എന്നതാണു് അമ്മയുടെ ഉദ്ദേശ്യം. ലോകത്തെ ഉദ്ധരിക്കുവാനുള്ള മാർഗ്ഗം കാട്ടിക്കൊടുക്കാനാണു് അമ്മ വന്നതു്.

ചെവി കേൾക്കാത്തവരും നാക്കെടുക്കാത്തവരും മുന്നിൽ വന്നാൽ, നമ്മളും അവരോടു കൈകൊണ്ടു് ആംഗ്യം കാട്ടി വേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കില്ലേ. എനിക്കു ചെവികേൾക്കാമല്ലോ പിന്നെ എന്തിനു ഞാൻ കൈക്രിയ കാട്ടണം എന്നു വിചാരിച്ചാൽ ചെവികേൾക്കാത്തവനു് ഒന്നും മനസ്സിലാക്കുവാൻ കഴിയില്ല. എന്തു പറഞ്ഞാലും അവർക്കു് ഈ ആംഗ്യം ആവശ്യംതന്നെയാണു്. അതുപോലെ, താനാരാണെന്നു് അറിയാതെ കഴിയുന്നവരെ ഉദ്ധരിക്കണമെങ്കിൽ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലുകതന്നെ വേണം. അവരുടെ മുന്നിൽ ജീവിച്ചു കാട്ടിക്കൊടുക്കണം. അവർക്കു കീർത്തനവും ധ്യാനവും സേവനവും എല്ലാം ആവശ്യമാണു്. അവരെ ഉദ്ധരിക്കുവാൻ അമ്മ അനേകം വേഷങ്ങൾ സ്വീകരിക്കുന്നു. ഈ വേഷങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണു്. ആശ്രമത്തിൽ വിമാനത്തിലും ട്രെയിനിലും കാറിലും ബസ്സിലും ബോട്ടിലും ആളുകൾ വരാറുണ്ടു്. പക്ഷേ, ”നീ ഏതു വാഹനത്തിലാണു വന്നതെന്നു്” അമ്മ ചോദിക്കാറില്ല. ”വിമാനത്തിലേ ഇവിടെ വരാവുള്ളൂ” എന്നു് ആവശ്യപ്പെടാറില്ല. ഓരോരുത്തരും അവരുടെ കഴിവനുസരിച്ചുള്ള വഴി കണ്ടെത്തുന്നു. അതു പോലെ ആത്മസ്വരൂപത്തെ അറിയുവാനും അനേകം മാർഗ്ഗങ്ങളുണ്ടു്. ഓരോരുത്തരുടെയും സംസ്‌കാരത്തിനനുസരിച്ചുള്ള മാർഗ്ഗമാണു് അമ്മ നിർദ്ദേശിക്കുന്നതു്.

കണക്കിനു മിടുക്കുള്ളവർ വേണം കോളേജിൽ ഫസ്റ്റ്ഗ്രൂപ്പ് എടുക്കേണ്ടതു്. കാരണം, മറ്റുള്ളവരെക്കാൾ വേഗത്തിൽ അതവർക്കു പഠിക്കുവാൻ കഴിയും. അതിൽ വേഗം മുന്നേറുവാൻ സാധിക്കും. ശാസ്ത്രഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കാൻ വേണ്ടത്ര ബുദ്ധിയുള്ളവർക്കു്, ബുദ്ധിതലത്തിൽ ‘നേതി നേതി’ എന്നു മനനം ചെയ്തു മുന്നോട്ടു പോകാൻ കഴിഞ്ഞെന്നിരിക്കും. ശാസ്ത്രപഠനവും സൂക്ഷ്മബുദ്ധിയുമുള്ളവർക്കേ ഇതിനു കഴിയൂ. സാധാരണക്കാരായ ജനങ്ങൾക്കു് ഇതു സാധിച്ചെന്നു വരില്ല. ആദ്യമായി ആശ്രമത്തിൽ വരുന്നവർ, ചിലപ്പോൾ ആദ്ധ്യാത്മികത എന്തെന്നുകൂടി കേട്ടിട്ടുണ്ടാവില്ല. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ എന്തു ചെയ്യും? ഗീത പോലുള്ള ഗ്രന്ഥങ്ങൾ മനസ്സിലാക്കണമെങ്കിലും കുറച്ചു വിദ്യാഭ്യാസം വേണം. അല്ലെങ്കിൽ നിരന്തര സത്സംഗം വേണം. ഇതൊന്നുമില്ലാത്തവർക്കും മുന്നോട്ടു പോകണ്ടേ? വേണ്ടത്ര വിവേകബുദ്ധിയുള്ളവർക്കേ ‘നേതി നേതി’ മാർഗ്ഗത്തിലൂടെ പോകാൻ കഴിയുകയുള്ളൂ. ശാസ്ത്രം പഠിച്ചവർക്കേ ഓരോ സാഹചര്യത്തിലും ശാസ്ത്ര വാക്കെടുത്തു മനനം ചെയ്യാൻ കഴിയൂ. വളരെ ചുരുക്കം പേർക്കേ ഇതിനു സാധിച്ചു എന്നു വരികയുള്ളൂ. ബാക്കിയുള്ളവരെ തള്ളാനൊക്കുമോ! അവരെയും ഉദ്ധരിക്കണ്ടേ? ഓരോരുത്തരും ഏതു തലത്തിൽ നില്ക്കുന്നു എന്നു മനസ്സിലാക്കി അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നു വേണം അവരെ ഉദ്ധരിക്കുവാൻ.

ഇവിടെ പുസ്തകം വായിക്കാൻ അറിയാത്തവർ വരാറുണ്ടു്. വായിക്കാനറിയാമെങ്കിലും പുസ്തകം വാങ്ങാൻ പണമില്ലാത്ത സാധുക്കളായ മക്കളും വരാറുണ്ടു്. അല്പസ്വല്പം മാത്രം വായിച്ചറിവുള്ളവരും വരാറുണ്ടു്. പലതും വായിച്ചു മനസ്സിലാക്കിയെങ്കിൽ കൂടി, അവ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തവരും വരാറുണ്ടു്. ഓരോരുത്തരും വളർന്നുവന്ന സംസ്‌കാരത്തിനനുസരിച്ചു് അവരെ നയിക്കണം. ‘ബ്രഹ്മം’ എന്നതു വാക്കാൽ പറയേണ്ടതല്ല. അതു് അനുഭവമാണു്, ജീവിതമാണു്. തന്നെപ്പോലെത്തന്നെ മറ്റുള്ളവരെയും കാണാൻ കഴിയുന്ന അവസ്ഥയാണതു്. അതു സ്വാഭാവികമായിത്തീരണം. പൂവെന്നു ചിന്തിക്കുന്നതിനേക്കാൾ പൂവായിത്തീരുകയാണു വേണ്ടതു്. നമ്മളെല്ലാം പൂവായിത്തീരാനാണു ശ്രമിക്കേണ്ടതു്. അതു ജീവിതമാക്കുവാൻ നമുക്കു കഴിയണം. പഠനം അതിനു വേണ്ടിയായിരിക്കണം. കാണാതെ പഠിക്കുവാനല്ല പ്രയാസം, പഠിച്ചതു പ്രവൃത്തിയിൽ കൊണ്ടുവരാനാണു്. പണ്ടുള്ള മഹാത്മാക്കൾ ജീവിച്ചുകാണിച്ച കാര്യങ്ങൾ ഇന്നുള്ളവർ, മനഃപാഠം പഠിച്ചിട്ടു തർക്കിച്ചു നടക്കുന്നു. പൂജയും പ്രാർത്ഥനയുമെല്ലാം ബ്രഹ്മത്തിന്റെ ഓരോ മുഖംതന്നെയാണു്.

സത്യമാണോ..? അതോ മിഥ്യയാണോ ..?
ഞാനും ……..കാണുന്നലോകങ്ങളും …?
സത്യമല്ല …വെറും മിഥ്യയല്ലേ ..!
സ്വപ്നതുല്യമായ് കാണുകിൽ നാം

സത്യമാണോ..? ഇരുൾ വസ്തുവാണോ …?
നല്ല വെട്ടത്തിൽ കണ്ടതുണ്ടോ …?
സത്യമാണോ..?….സർപ്പമുള്ളതാണോ .?
രജ്ജു കണ്ടവൻ കണ്ടതുണ്ടോ …?

ശൂന്യമാണോ ..? പുനശ് ചിന്തചെയ്കിൽ…
വെറും ശൂന്യത കണ്മതാര് ..?
സത്തയല്ലോ …! ബോധതത്ത്വമല്ലോ …!
വസ്തുസത്യമാം എകതത്ത്വം.

സത്തയായി മാറി നിന്നുനോക്കിൽ…
ബോധഭിന്നമായ് വസ്തുവില്ല.
ശുദ്ധിവേണം തത്ത്വചിന്തവേണം
ഭ്രമം മാഞ്ഞുപോയ്‌ മുക്തനാകാൻ.

– ബ്രഹ്മചാരി അഭേദാമൃത ചൈതന്യ

ചോദ്യം: അമ്മയ്ക്കു് ആദ്യകാലങ്ങളിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നതായി പറയുന്നുണ്ടല്ലോ, അതിനെക്കുറിച്ചു് എന്താണു പറയാനുള്ളതു്?

അമ്മ: അതു് അത്ര ഗൗരവമുള്ള കാര്യമായി അമ്മയ്ക്കു തോന്നാറില്ല. ലോകത്തിന്റെ സ്വഭാവം അമ്മയ്ക്കു് അറിയാമായിരുന്നു. അമിട്ടു പൊട്ടും എന്നറിഞ്ഞുകൊണ്ടുനിന്നാൽ ഞെട്ടേണ്ട ആവശ്യമില്ല. കടലിൽ നീന്താൻ പഠിച്ചവനു തിരകൾക്കു നടുവിലും നീന്തി രസിക്കാൻ കഴിയുന്നു. ഭയന്നു തളരുന്നില്ല. ലോകത്തിന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയിരുന്നതുകൊണ്ടു് എല്ലാ പ്രതിബന്ധങ്ങളും എന്നിൽ ആനന്ദം ഉളവാക്കിയതേയുള്ളൂ. അവയൊക്കെ എന്നിലേക്കു നോക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്തതു്. എതിർപ്പു പറഞ്ഞവർ എന്റെ കണ്ണാടിയായിത്തീർന്നു. അങ്ങനെ മാത്രമേ എനിക്കവയെ കാണാൻ കഴിഞ്ഞുള്ളൂ. ഞാൻ ശരീരമാണെന്നു ചിന്തിക്കുമ്പോഴാണല്ലോ പരാതിയും ദുഃഖവും വരുന്നതു്.

ആത്മാവിന്റെ ലോകത്തിൽ ദുഃഖത്തിനു സ്ഥാനമില്ല. ആത്മസ്വരൂപത്തെ ചിന്തിച്ചപ്പോൾ എനിക്കു മനസ്സിലായി, ഞാൻ കുളമല്ല നദിയാണെന്നു്. നദിയിൽ പലരും വരുന്നു, രോഗമുള്ളവരും രോഗമില്ലാത്തവരും വരുന്നു. ചിലർ അതിലെ വെള്ളം കുടിക്കുന്നു. ചിലർ കുളിക്കുന്നു. ചിലർ വസ്ര്തമലക്കുന്നു. ചിലർ അതിൽ തുപ്പുന്നു. ആരൊക്കെ ഏതൊക്കെവിധം അതിലെ ജലം ഉപയോഗിക്കട്ടെ, നദിക്കു് ഒരു പ്രശ്‌നവുമില്ല. അതൊഴുകിക്കൊണ്ടേയിരിക്കുന്നു. പൂജയ്ക്കുപയോഗിച്ചാലും കുളിക്കാനുപയോഗിച്ചാലും അതിനു പരിഭവമില്ല. അതെല്ലാവരെയും തഴുകിത്തലോടിക്കൊണ്ടു് ഒഴുകുന്നു. എന്നാൽ കുളമങ്ങനെയല്ല. അതിലെ വെള്ളം കെട്ടിനിന്നു ദുഷിക്കുന്നു. അതിൽനിന്നും ചീത്തമണം മാത്രമേ വരികയുള്ളൂ. ഇതോർത്തപ്പോൾ, എനിക്കു നേരിടേണ്ടിവന്ന എതിർപ്പുകൾക്കും അനുഭവിക്കുവാൻ ഇടയായ സ്‌നേഹത്തിനും എന്നിൽ യാതൊരു വികാരവും സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. അതൊന്നും അത്ര ഗൗരവമുള്ളതായി തോന്നിയില്ല. ഞാൻ ശരീരമെന്നു ചിന്തിക്കുമ്പോഴാണു ദുഃഖം. പക്ഷേ, ആത്മാവിന്റെ തലത്തിൽ ഈ ദുഃഖത്തിനു സ്ഥാനമില്ല. ആരും എന്നിൽനിന്നു ഭിന്നമല്ല. മറ്റുള്ളവരുടെ കുറവു് എന്റെ കുറവായി തോന്നി. അതിനാൽ ഒന്നും ഒരു പീഡനമായി തോന്നിയില്ല. അവർ ഈ വൃക്ഷത്തിൽ ചെളിവാരി എറിഞ്ഞു. പക്ഷേ, അതു് എനിക്കു വളമായി മാറി. എല്ലാം നല്ലതിനു വേണ്ടിയായിരുന്നു.

ചോദ്യം : അശരണരെയും ദരിദ്രരെയും അനാഥരെയും അമ്മ കൂടുതലായി സ്‌നേഹിക്കാറുണ്ടോ?

അമ്മ: ആളിനെ നോക്കി സ്‌നേഹിക്കുവാൻ അമ്മയ്ക്കറിയില്ല. മുറ്റത്തു ദീപം തെളിച്ചാൽ അവിടെയെത്തുന്ന എല്ലാവർക്കും ഒരുപോലെ വെളിച്ചം കിട്ടും, യാതൊരു ഏറ്റക്കുറച്ചിലും ഉണ്ടാവില്ല. പക്ഷേ, വാതിലുകൾ അടച്ചു മുറിക്കുള്ളിൽതന്നെ ഇരുന്നാൽ ഇരുട്ടിൽ കഴിയുവാനെ സാധിക്കൂ. അവിടെയിരുന്നുകൊണ്ടു വെളിച്ചത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. വെളിച്ചം വേണമെങ്കിൽ മനസ്സിന്റെ വാതിലുകൾ തുറന്നു പുറത്തേക്കു വരുവാൻ തയ്യാറാവണം. സൂര്യനു കണ്ണു കാണുവാൻ മെഴുകുതിരിയുടെ ആവശ്യമില്ല. ചിലർക്കു് ഈശ്വരൻ മുകളിലെവിടെയോ ഇരിക്കുന്ന ആൾ ആണു്. ആ ഈശ്വരന്റെ പ്രീതിക്കായി അവർ പണം വാരിക്കോരി ചെലവു ചെയ്യും. എന്നാൽ പണം ചെലവു ചെയ്തതുകൊണ്ടു മാത്രം ഈശ്വരപ്രീതി നേടാനാവില്ല. സാധുക്കൾക്കു സേവ ചെയ്യുന്നതാണു് അവിടുത്തേക്കു് ഏറ്റവും ഇഷ്ടമായ കാര്യം. കോടി രൂപയ്ക്കു് ആർഭാടമായി ഉത്സവം നടത്തുന്നതിനെക്കാൾ കൂടുതൽ അവിടുന്നു പ്രീതിയടയുന്നതു് ഒരു സാധുവിനെ ആശ്വസിപ്പിക്കുന്നതു കാണുമ്പോഴാണു്. ആ സാധുവിന്റെ കണ്ണീരു തുടയ്ക്കുവാനുള്ള മനസ്സു കാണുമ്പോഴാണു്. അങ്ങനെയുള്ള ഒരു മനസ്സു് എവിടെ കണ്ടാലും അവിടുന്നു് അവിടെ ഓടിയെത്തും. ഏതു പട്ടുമെത്തയെക്കാളും സ്വർണ്ണ സിംഹാസനത്തെക്കാളും ഭഗവാനു് ഇഷ്ടമായ ഇരിപ്പിടം കാരുണ്യം നിറഞ്ഞ മനസ്സാണു്.

അമ്മ മക്കളുടെ ഹൃദയം മാത്രമേ നോക്കാറുള്ളൂ. സമ്പത്തിനെക്കുറിച്ചോ, ഭൗതിക ചുറ്റുപാടുകളെക്കുറിച്ചോ അമ്മ ചിന്തിക്കാറില്ല. ശരിയായ ഒരമ്മയ്ക്കും തന്റെ മക്കളെക്കുറിച്ചു് അങ്ങനെ ചിന്തിക്കുവാനാവില്ല. എങ്കിലും ദുഃഖിതനായ ഒരാൾ അമ്മയുടെ അടുത്തു വന്നാൽ, അയാളുടെ ദുഃഖത്തിൽ അമ്മയ്ക്കു കരുണ തോന്നും. അയാളുടെ ദുഃഖം അമ്മയുടെ ദുഃഖമായി അമ്മയ്ക്കു് അനുഭവപ്പെടും. ആ ദുഃഖിതനു സമാശ്വാസമേകുവാൻ അമ്മ ആവതു ചെയ്യും.

ചോദ്യം: ഭക്തർക്കുവേണ്ടി, ഇത്രമാത്രം സമയം ചെലവഴിക്കുമ്പോൾ അമ്മയ്ക്കു ക്ഷീണം തോന്നാറില്ലേ?

അമ്മ: പ്രേമമുള്ളിടത്തു ക്ഷീണമില്ല. തന്റെ കുഞ്ഞിനെ തള്ള മണിക്കൂറുകളോളം എടുത്തുകൊണ്ടു നടക്കുന്നു. കുഞ്ഞൊരു ഭാരമായി തള്ളയ്ക്കു തോന്നാറുണ്ടോ?