ചോദ്യം : വീണുപോയാല്‍ എന്തുചെയ്യും?

അമ്മ: വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ടു് അവിടെത്തന്നെ കിടക്കരുതു്. വീഴ്ച്ചയില്‍നിന്നും എഴുന്നേല്ക്കണം. വീണതു് എഴുന്നേല്ക്കാന്‍ വേണ്ടിയാണു്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണെന്നു കരുതണം. ജയവും തോല്‌വിയും ജീവിതത്തിന്റെ സ്വഭാവമാണു്. ഇനിയുള്ള ഓരോ ചുവടും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുവയ്ക്കണം. മഹാത്മാക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണു്. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കണം. അവ നമുക്കു വിവേകവും സമാധാനവും തരും. ഒപ്പം നമ്മുടെ പ്രയത്‌നവും, അതായതു് സാധനയും ആവശ്യമാണു്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം എന്നുപറയും. ഏതു നിമിഷവും വീഴാന്‍ സാദ്ധ്യതയുണ്ടു് എന്നോര്‍ക്കണം.

ചോദ്യം : അഥവാ വീണാല്‍ വീണ്ടും എഴുന്നേല്ക്കാന്‍ അമ്മ സഹായിക്കുമോ?

അമ്മ: അമ്മ എപ്പോഴും കൂടെയുണ്ടു് എന്നു വിചാരിക്കൂ. മക്കള്‍ എന്തിനു പേടിക്കണം. എന്നാല്‍ മക്കളില്‍ അതുപോലുള്ള വിശ്വാസവും പ്രയത്‌നവും അത്യാവശ്യമാണു്. നിഷ്‌കളങ്കതയോടെയും വിശ്വാസത്തോടെയും അമ്മയെ വിളിച്ചാല്‍ അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കും. മക്കള്‍ വീണാലും പിടഞ്ഞെഴുന്നേല്ക്കണം. വീഴ്ച്ചയെയും ഉയര്‍ച്ചയായി മാറ്റണം.

ചോദ്യം : സാക്ഷാത്കാരം ലഭിച്ച മഹാത്മാക്കള്‍ക്കു് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകുമോ?

അമ്മ: ഇല്ല. അവര്‍ എല്ലാത്തിനും സാക്ഷിയാണു്. മനസ്സു് അവരുടെ കൈയിലാണു്. അവര്‍ ഇച്ഛിക്കുന്നതുപോലെ മാത്രമേ മനസ്സു് ചലിക്കുകയുള്ളൂ. എന്നാല്‍ സാധാരണ ജനങ്ങളാകട്ടെ അവരുടെ മനസ്സിന്റെ പിടിയിലാണു്. മനസ്സു് പറയുന്നതുപോലെയാണു് അവര്‍ നീങ്ങുന്നതു്. മഹാത്മാക്കളുടെ മനസ്സു് ബെന്‍സ് കാറിന്റെ ബ്രേക്കു പോലെയാണു്. നല്ല സ്പീഡില്‍ ഓടിയാലും ബ്രേക്കു പിടിച്ചാല്‍ അപ്പോള്‍ കാര്‍ നില്ക്കും. മറിയില്ല. അതുപോലെ ഏതു സാഹചര്യത്തിലും മനസ്സിനെ പൂര്‍ണ്ണനിയന്ത്രണത്തില്‍ വയ്ക്കാന്‍ മഹാത്മാക്കള്‍ക്കു കഴിയും. ഏതു വസ്തുവിനെയും വേണ്ടെന്നു വയ്ക്കാനും വേണമെന്നു വയ്ക്കാനും അവര്‍ക്കു സാധിക്കും, കാരണം അവര്‍ എല്ലാത്തിനും സാക്ഷി മാത്രമാണു്. യഥാര്‍ത്ഥ മഹാത്മാക്കളെക്കുറിച്ചാണു് അമ്മ ഇങ്ങനെ പറയുന്നതു്. രാഗദ്വേഷങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു ബന്ധമില്ലെന്നു പറഞ്ഞു നടക്കുന്നവരെക്കുറിച്ചല്ല.

ചോദ്യം : അമ്മേ, മനസ്സു പറയുന്ന വഴിയേ അറിയാതെ ഞങ്ങളും പോകുന്നു. എന്തുചെയ്യും ഇങ്ങനെയായാല്‍?

അമ്മ: മക്കളിന്നു മനസ്സിനെയാണു വിശ്വസിക്കുന്നുതു്. മനസ്സു കുരങ്ങിനെപ്പോലെയാണു്. എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കുന്നു. മനസ്സിനെ കൂട്ടുപിടിക്കുന്നതു മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണു്. അതു് എപ്പോഴും കുഴപ്പങ്ങള്‍ കാട്ടികൊണ്ടിരിക്കും. നമുക്കു് ഒരിക്കലും സ്വൈര്യമില്ല. വിഡ്ഢിയെ കൂട്ടുപിടിച്ചാല്‍ നമ്മളും വിഡ്ഢിയായിത്തീരും. അതുപോലെ മനസ്സിനെ വിശ്വസിക്കുന്നതു്, മനസ്സിന്റെ വഴിയെ പോകുന്നതു്, വിഡ്ഢിത്തമാണു്. മനസ്സിന്റെ പിടിയില്‍പ്പെടരുതു്. നമ്മുടെ ലക്ഷ്യം നാം എപ്പോഴും ഓര്‍ക്കണം. ഈശ്വരസാക്ഷാത്കാരമാണു നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുതു്.

ചോദ്യം : എത്ര ശ്രമിച്ചിട്ടും മനസ്സില്‍ ദുഷ്ചിന്തകള്‍ വരുന്നുണ്ടല്ലോ അമ്മേ?

അമ്മ: മക്കള്‍ ഭയക്കേണ്ട. മനസ്സില്‍ വരുന്ന അത്തരം ചിന്തകള്‍ക്കു ഗൗരവം കൊടുക്കരുതു്. നമ്മള്‍ ബസ്സില്‍ ഒരു തീര്‍ത്ഥയാത്ര ചെയ്യുകയാണെന്നു കരുതുക. ജനലില്‍ക്കൂടി നോക്കിയാല്‍ പുറത്തെ കാഴ്ചകള്‍ കാണാം. ചിലതു മനോഹരമായ ദൃശ്യങ്ങള്‍ ആയിരിക്കാം. എത്ര നല്ല കാഴ്ചയാണെങ്കിലും ബസ്സു് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അതു മറക്കുന്നു. നമ്മുടെ ലക്ഷ്യത്തെക്കുറിച്ചുതന്നെ ഓര്‍ക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നുവരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല. മനസ്സിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടു്. ഒന്നു ലക്ഷ്യത്തിലേക്കു് ഉറ്റു നോക്കുന്നു; സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേതു ബാഹ്യലോകത്തിലേക്കും. ഇവ തമ്മില്‍ പിടിവലി എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ അവയ്ക്കു പ്രാധാന്യം നല്കാതെ മുന്നോട്ടു പോയാല്‍ പ്രശ്‌നമില്ല.

നമ്മുടെ ഇപ്പോഴത്തെ മനസ്സു് വഴിയരികിലിരിക്കുന്ന ഒരു കണ്ണാടിപോലെയാണു്. വഴിയില്‍ കൂടി ഒരു പട്ടിപോയാലും പൂച്ച പോയാലും ആടു പോയാലും കണ്ണാടിയില്‍ അതെല്ലാം തെളിഞ്ഞു കാണാം. അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം മനസ്സു പോകുന്നു. എന്നാല്‍ കണ്ണാടിയുടെ മറ്റൊരു ഗുണം നമുക്കില്ല. കണ്ണാടിയില്‍ എല്ലാം തെളിഞ്ഞു കണ്ടാലും ഒന്നും അതിനെ ബാധിക്കുന്നില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിനു് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സും ഒരു കണ്ണാടിപോലെയാകണം. കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും എല്ലാം വഴിവക്കിലെ ദൃശ്യംപോലെ നമ്മള്‍ അപ്പപ്പോള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ബന്ധം പാടില്ല. ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണു്, ആത്മാവിനു ബാധകമല്ല എന്നു നമ്മള്‍ ദൃഢമായി അറിയണം. ഒരു സാക്ഷിയെപ്പോലെ കഴിയുക.

ഒരു നദി ഒഴുകുകയാണു്. നദിയില്‍ വെള്ളം മാത്രമല്ല പല വസ്തുക്കളും അതിലൂടെ ഒഴികിപ്പോകുന്നു. മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു. അതെല്ലാം നദിയുടെ സ്വഭാവമാണു്. നദിയിലേക്കു ചാടാതെ നദീതീരത്തിരുന്നു നോക്കിയാല്‍ ഇവയെല്ലാം നമുക്കു് ആനന്ദമേകും. എന്നാല്‍ നദിയില്‍ എടുത്തു ചാടിയാലോ, നമ്മളും ആ ഒഴുക്കില്‍പ്പെട്ടു് അപകടത്തിലാകും, മുങ്ങി മരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ സാക്ഷിയെപോലെ കഴിയണം.

ദുര്‍ഘടമായ ഒരു വഴിയാണു നമുക്കു തരണം ചെയ്യാനുള്ളതു്. ഇതേവരെ ലോകസുഖങ്ങളില്‍ ഭ്രമിച്ച നമ്മള്‍ ഇപ്പോള്‍ സാധന ചെയ്യാന്‍ തുടങ്ങുകയാണു്. നദിക്കു കുറുകെയുള്ള ഒരു നൂല്പാലം കടക്കുന്നതുപോലെയാണതു്. ഇത്രയും കാലം ഉപയോഗിക്കാത്തതിനാല്‍ പാലം മുഴുവന്‍ പായല്‍ നിറഞ്ഞിരിക്കുന്നു. നല്ലപോലെ വഴുക്കലും ഉണ്ടു്. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കണം. ആഗ്രഹങ്ങളും ക്രോധവും അസൂയയുമൊക്കെ മനസ്സില്‍ വരുമ്പോള്‍ വിവേചിക്കണം. ലക്ഷ്യം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടുപോകണം. കാരണം ഏതു നിമിഷവും നമ്മള്‍ വീണു പോയേക്കാം.

ചോദ്യം : നമ്മളില്‍ ആ നിഷ്‌കളങ്കതയില്ലല്ലോ അമ്മേ. ആ കുഞ്ഞുഹൃദയം നമുക്കു നഷ്ടമായിപ്പോയല്ലോ?

അമ്മ: ഇല്ല. ആ നിഷ്‌കളങ്കത നമുക്കു തീര്‍ത്തും നഷ്ടമായിപ്പോയി എന്നു പറഞ്ഞുകൂടാ. ഒരു കൊച്ചുകുഞ്ഞുമായി കളിക്കുമ്പോള്‍ നമ്മളും ഒരു കുഞ്ഞിനെപ്പോലെ ആകാറില്ലേ? ഒരു ഉരുള ഉരുട്ടി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുക്കുമ്പോള്‍ കുഞ്ഞിനെപ്പോലെ നമ്മളും വായ തുറന്നു കാട്ടാറില്ലേ? കുട്ടികളുടെകൂടെ കളിക്കുമ്പോള്‍ നമ്മള്‍ എല്ലാം മറന്നു് അവരെപ്പോലെയാകുന്നു. അവരെപ്പോലെ നമ്മളും സന്തോഷിക്കുന്നു. സ്വാര്‍ത്ഥത നമ്മള്‍ മറക്കുന്നു.

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണിതു്. എന്നാല്‍ ഇന്നു നമ്മളില്‍ ഹൃദയമല്ല, ബുദ്ധിയാണു മുന്നിട്ടു നില്ക്കുന്നതു്. മക്കള്‍ ഹൃദയത്തെ പുല്കണം. പഞ്ചസാരയും മണലും ചേര്‍ന്നു കിടന്നാല്‍ ഉറുമ്പു വന്നു പഞ്ചസാര നുണയും. ആ മാധുര്യം ആസ്വദിക്കും. ബുദ്ധിജീവിയായ മനുഷ്യനു് അതു കഴിയില്ല. ബുദ്ധി കൊണ്ടു് എല്ലാം ചികഞ്ഞുനോക്കും. എന്നാല്‍ മാധുര്യം നുകരണമെങ്കില്‍ ഹൃദയം വേണം.

ചോദ്യം : അമ്മ കൂടെയുള്ളപ്പോള്‍ എല്ലാ തീര്‍ത്ഥവും ഇവിടെയില്ലേ. എന്നിട്ടും ചിലര്‍ ഋഷികേശിലും ബദരിനാഥിലും മറ്റും പോയല്ലോ.

(അമ്മയുടെ ഹിമാലയയാത്രാ പരിപാടി ഉപേക്ഷിച്ചപ്പോള്‍ നിരാശരായ ചില വിദേശഭക്തന്മാര്‍ ഋഷികേശിലും ഹരിദ്വാരിലും മറ്റും തനിച്ചു പോയിരുന്നു.)
അമ്മ: അവര്‍ക്കു് അത്ര അര്‍പ്പണമേയുള്ളു. ഒരു മഹാത്മാവിനെക്കുറിച്ചു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഒരു കുട്ടിയുടെപോലെ നിഷ്‌കളങ്കമായ വിശ്വാസവും സമര്‍പ്പണവും വേണം. ഗുരു സന്നിധിയില്‍ എത്തിച്ചേര്‍ന്നിട്ടും മറ്റു പുണ്യസ്ഥാനങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും തേടി ഒരാള്‍ പോകുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അയാളുടെ വിശ്വാസത്തിനു ഉറപ്പു വന്നിട്ടില്ല എന്നാണു്. ഒരാള്‍ക്കു വേണ്ടതെല്ലാം സദ്ഗുരുവില്‍ നിന്നുതന്നെ ലഭിക്കും. മറ്റെവിടെയും ഒന്നിനും അന്വേഷിച്ചലയേണ്ട ആവശ്യമില്ല.

ഗണപതിയുടെ കഥ കേട്ടിട്ടില്ലേ? ഒരിക്കല്‍ ഗണപതിയും മുരുകനും പാര്‍വ്വതീദേവിയുടെ കൈയില്‍ ഒരു നല്ല പഴമിരിക്കുന്നതു കണ്ടു. രണ്ടുപേരും അതിനുവേണ്ടി അമ്മയോടു ചോദിച്ചു. ആദ്യം ലോകം ചുറ്റിവരുന്നയാള്‍ക്കു് അതു തരാമെന്നു ദേവി പറഞ്ഞു. മുരുകന്‍ ഉടന്‍ മയിലിന്റെ പുറത്തു കയറി ലോകം ചുറ്റി വരാന്‍ പുറപ്പെട്ടു. എന്നാല്‍ മാതാപിതാക്കളില്‍ ലോകം മുഴുവന്‍ അടങ്ങുന്നുവെന്നു ബോദ്ധ്യമുള്ള ഗണപതി എങ്ങും പോയില്ല. അച്ഛനമ്മമാരെ വലംവച്ചു് അമ്മയോടു പഴം ആവശ്യപ്പെട്ടു. ദേവി സന്തോഷത്തോടെ അതു ഗണപതിക്കു നല്കുകയും ചെയ്തു. ജഗത്പിതാക്കളായ ശിവപാര്‍വ്വതിമാരില്‍ പ്രപഞ്ചം മുഴുവന്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമുള്ളവനു് അമൃതത്വത്തിന്റെതായ ആ ഫലം കിട്ടി. അതുപോലെ സദ്ഗുരുവിനെ ആശ്രയിച്ചാല്‍ വേണ്ടതെല്ലാം അവിടന്നുതന്നെ ലഭിക്കും. ശ്രീഗുരുപാദത്തില്‍ എല്ലാ ദേവതകളും സമസ്തലോകങ്ങളും അടങ്ങിയിരിക്കുന്നു. ഒരിക്കല്‍ ഗുരുവില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പിന്നീടതിനു് ഇളക്കം തട്ടുവാന്‍ ഒരിക്കലും അനുവദിക്കരുതു്. സ്ഥിരവും അചഞ്ചലവുമായ വിശ്വാസം വേണം.

അമ്മയുടെ കൂടെ കഴിയുമ്പോള്‍ മക്കള്‍ക്കു ജീവിതം ചിലപ്പോള്‍ പ്രയാസകരമായി തോന്നാം. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. എന്നാല്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനെ മൂകാംബികയില്‍ പോകാം, ഹരിദ്വാരില്‍ പോകാം, ഹിമാലയത്തില്‍ പോയി സാധന ചെയ്യാം എന്നൊന്നും ചിന്തിക്കരുതു്. മഹാത്മാക്കള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതു് എന്നു മക്കള്‍ക്കു് അറിഞ്ഞു കൂടാ. അമ്മ മക്കളുടെ ഉള്ളില്‍ ഒരു ഓപ്പറേഷന്‍ നടത്തുകയാണു്. സൂക്ഷ്മമായി മക്കളുടെ ഉള്ളിലെ വാസനകളെ മാറ്റുകയാണു്. മക്കള്‍ അതറിയുന്നില്ല. പലതും നീക്കം ചെയ്യേണ്ടിവരും. അപ്പോള്‍ മക്കള്‍ക്കു വേദനിക്കും. ഒരു മേശപ്പുറത്തിരിക്കുന്ന സാധനങ്ങള്‍ തനിയെ അനങ്ങുന്നതു കണ്ടാല്‍ നമ്മള്‍ അമ്പരക്കും. എന്നാല്‍ മേശയുടെ അടിയില്‍ കാന്തം വച്ചിട്ടുണ്ടു്. അതു ചലിപ്പിക്കുമ്പോള്‍ മേശപ്പുറത്തുള്ള ഇരുമ്പു സാധനങ്ങളും ചലിക്കുന്നു. അവ ചലിക്കാനുള്ള കാരണം പുറമേനിന്നു നോക്കുന്നയാള്‍ അറിയുന്നില്ല. ഇതുപോലെ അമ്മ മക്കളുടെ അകത്തിരുന്നു് ഉള്ളിലെ പഴുപ്പു നീക്കം ചെയ്യുകയാണു്. വേദനയും പ്രയാസവും തോന്നുന്നതു കാരണം മക്കള്‍ ഓടിപ്പോകാന്‍ ചിന്തിക്കുന്നു. അങ്ങനെ അമ്മയെ ഉപേക്ഷിച്ചുപോയാല്‍ നഷ്ടം മക്കള്‍ക്കുതന്നെയാണു്. മക്കളുടെ നൂറു ജന്മങ്ങളിലെ പ്രാരബ്ധമാണു് അമ്മ ഒരു ജന്മംകൊണ്ടു തീര്‍ക്കുന്നതു്. ഇവിടെനിന്നുപോയാല്‍ ആയിരം ജന്മമെടുത്താലും സാക്ഷാത്കാരം ലഭിച്ചു എന്നു വരികയില്ല. മക്കളതു മനസ്സിലാക്കണം. ഗുരുസന്നിധിയില്‍ കഴിയുമ്പോള്‍ വാസനാക്ഷയം വളരെ വേഗം സാധിക്കും. വാസനാക്ഷയം വന്നാല്‍ സാക്ഷാത്കാരമായി.

മക്കളിപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെയാണു്. അമ്മയോടൊപ്പം മക്കള്‍ കളിച്ചുരസിക്കുന്നു. എന്നാല്‍ അമ്മ എന്താണു ചെയ്യുന്നതെന്നോ, അമ്മ ആരാണെന്നോ മക്കള്‍ അറിയുന്നില്ല. പലര്‍ക്കും പുറംലോകത്തെ കൗതുകങ്ങള്‍ മാത്രം മതി. പുറത്തുള്ള അമ്മയെ മാത്രം നോക്കുന്നു. ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയാന്‍ തീവ്രതയില്ല. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്മമാര്‍ നിപ്പിള്‍ കുഞ്ഞുങ്ങളുടെ വായില്‍വച്ചു കൊടുക്കും. കുഞ്ഞു നിപ്പിള്‍ നുണയും. വിശക്കുന്ന കുഞ്ഞിനു യഥാര്‍ത്ഥത്തില്‍ പാലാണു് ആവശ്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ പാലില്ലാത്ത നിപ്പിള്‍ നുണഞ്ഞു തൃപ്തിപ്പെടുന്നു. പുറം ലോകം ഈ നിപ്പിള്‍ പോലെയാണു്. കളിയും ചിരിയും കൊണ്ടു മക്കള്‍ ഇതുപോലെ തൃപ്തിപ്പെടുകയാണു്. വിഷയവസ്തുക്കളുമായി രസിച്ചിരിക്കുകയാണു്. മക്കള്‍ കളിക്കുന്നിടത്തുവന്നു് അമ്മ ആഹാരം വായില്‍വച്ചു തരുന്നു. കളിയിലെ ശ്രദ്ധകാരണം മക്കള്‍ അമ്മ തരുന്ന ആഹാരത്തിന്റെ വില അറിയുന്നില്ല. തീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലുമായി കറങ്ങി നടന്നാല്‍ മക്കള്‍ എങ്ങുമെത്തില്ല.
മക്കള്‍ക്കു നിഷ്‌കളങ്കത ഉണ്ടാകണം. നിഷ്‌കളങ്കഹൃദയവും സമര്‍പ്പണവുമാണു നമ്മെ രക്ഷിക്കുന്നതു്. ഒരു കൊച്ചുകുഞ്ഞിന്റെ വിശ്വാസവും ഉറപ്പും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യമാണു്.

ചോദ്യം : അമ്മേ, തീര്‍ത്ഥങ്ങള്‍ക്കു് എന്താണു് ഇത്ര പാവനതയും പരിശുദ്ധിയും വരാന്‍ കാരണം?

അമ്മ: മോനേ, എല്ലാ നദികളും പര്‍വ്വതങ്ങളില്‍നിന്നാണു വരുന്നതു്. അവയില്‍ക്കൂടി ഒഴുകുന്ന ജലത്തിനും വ്യത്യാസമില്ല. എന്നാല്‍ ഗംഗയും നര്‍മ്മദയും പോലുള്ള നദികളില്‍ ധാരാളം മഹാത്മാക്കള്‍ കുളിക്കുന്നു. അവയുടെ തീരത്തു നിരവധി തപസ്വികള്‍ ധ്യാനം ചെയ്യുന്നു. അതുതന്നെയാണു് ആ തീര്‍ത്ഥങ്ങളുടെ പരിശുദ്ധിക്കു കാരണം. മഹാത്മാക്കള്‍ കുളിക്കുമ്പോള്‍ ഏതു നദിയും തീര്‍ത്ഥമായിത്തീരുന്നു. അവരുടെ ശുദ്ധമായ പ്രാണന്‍ വെള്ളത്തില്‍ സംക്രമിക്കുന്നു. അവരോടൊത്തു കുളിക്കുക എന്നാല്‍ ബ്രഹ്മാനുഭൂതിയുടെ ഒരംശം നുകരുന്നതുപേലെയാണു്.

എന്നാല്‍ വിശ്വാസമാണു് എല്ലാത്തിനും അടിസ്ഥാനം. പ്രേമവും വിശ്വാസവും ഉണ്ടെങ്കില്‍ ഏതു ജലവും പുണ്യതീര്‍ത്ഥമാണു്. പാക്കനാരുടെ കഥ അറിയില്ലേ? ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാശിയില്‍ പോകാന്‍ ഒരുങ്ങി, ഗംഗാസ്‌നാനം ചെയ്തു കാശിവിശ്വനാഥനെയും ദര്‍ശിച്ചു മടങ്ങാന്‍. കൂട്ടിനു പാക്കനാരെയും വിളിച്ചു. എന്നാല്‍ പാക്കനാര്‍ക്കു പോകാന്‍ പറ്റിയില്ല. ”എന്തായാലും അങ്ങു് അവിടെവരെ പോവുകയല്ലേ. എന്റെ വടി ഗംഗാതീര്‍ത്ഥത്തില്‍ ഒന്നു മുക്കിയെടുത്തു കൊണ്ടുവന്നാല്‍ ഉപകാരമായിരുന്നു.” പാക്കനാര്‍ പറഞ്ഞു. ബ്രാഹ്മണന്‍ അതു സമ്മതിച്ചു വടിയും വാങ്ങി പുറപ്പെട്ടു. കാശിയിലെത്തി ഗംഗയില്‍ കുളിക്കവേ പാക്കനാരുടെ വടി ഒഴുക്കില്‍ ഒലിച്ചുപോയി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗംഗയില്‍ വടി നഷ്ടപ്പെട്ട കാര്യം ബ്രാഹ്മണന്‍ പാക്കനാരോടു പറഞ്ഞു. പാക്കനാര്‍ പറഞ്ഞു, ”വിഷമിക്കേണ്ട. നഷ്ടപ്പെട്ട വടി ഞാനെടുത്തുകൊള്ളാം.” പാക്കനാര്‍ നേരെ തന്റെ പറമ്പിലെ കുളത്തില്‍ മുങ്ങി. അതേ വടി എടുത്തുകൊണ്ടുവന്നു. എന്നിട്ടു് അദ്ദേഹത്തോടു പറഞ്ഞു ”വിശ്വാസമുണ്ടെങ്കില്‍ ഏതു ജലവും ഗംഗാതീര്‍ത്ഥം തന്നെ. അതില്ലെങ്കില്‍ ഗംഗയും യമുനയും എല്ലാം വെറും വെള്ളം മാത്രം.”