ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്?

അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും.

തന്‍റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. മക്കൾ ചിന്തിച്ചേക്കാം, അങ്ങനെയാണെങ്കിൽ ഒരു മുള്ളും അമ്മയ്ക്കു ഗുരുവാണോ എന്നു്. അതെ, ഒരു മുള്ളും അമ്മയ്ക്കു ഗുരുതന്നെയാണു്. മുള്ളു കാലിൽ കൊണ്ടതിന്‍റെ ഫലമായി തുടർന്നുള്ള പാത ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെ വീണ്ടും മുള്ളു കൊള്ളാതിരിക്കാനും വലിയ കുഴികളിൽ വീഴാതിരിക്കാനും ആ മുള്ളു സഹായമായി. ഈ ശരീരത്തെയും അമ്മ ഗുരുവായിട്ടാണു കാണുന്നതു്. കാരണം ശരീരത്തിന്‍റെ നശ്വരതയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആത്മാവു മാത്രമാണു നിത്യമായ സത്യം എന്നറിയുവാൻ കഴിയുന്നു. ചുറ്റുമുള്ള എന്തും അമ്മയെ നന്മയിലേക്കു മാത്രമേ നയിച്ചിട്ടുള്ളു. അതുകൊണ്ടു ജീവിതത്തിൽ സർവ്വതിനോടും അമ്മയ്ക്കു് ആദരവു മാത്രമേയുള്ളു.

ചോദ്യം : പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും? എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടാനാണോ അമ്മ സമൂഹത്തിൽ പ്രവർത്തിക്കുന്നതു്?

അമ്മ: മക്കളേ, അമ്മ എന്നതു നിഷ്‌കാമത്തിന്‍റെ പ്രതീകമാണു്. കുഞ്ഞിന്‍റെ ശരിയായ ഹൃദയമറിഞ്ഞു കുട്ടിക്കുവേണ്ടിയുള്ള ഒരു ജീവിതമാണു മാതാവിന്‍റെതു്. കുഞ്ഞിന്‍റെ ഏതു തെറ്റും അമ്മ ക്ഷമിക്കും. കാരണം അറിവില്ലായ്മകൊണ്ടാണു കുഞ്ഞിനു തെറ്റു പറ്റുന്നതെന്നേ അമ്മ കാണുന്നുള്ളൂ. അല്ലാതെ അഹങ്കാരമെന്നു് അമ്മമാർ ചിന്തിക്കുന്നില്ല. ഇതാണു മാതൃത്വം. എന്‍റെ ജീവിതം ഇതുതന്നെയാണു്. എല്ലാവരും അമ്മയ്ക്കു മക്കളാണു്.

‘മാതൃദേവോ ഭവ’ എന്നാണു ഭാരതത്തിൽ ചെറുപ്പം മുതൽ പഠിപ്പിക്കാറുള്ളതു്. നമ്മുടെ സംസ്‌കാരത്തിൽ സ്ത്രീത്വത്തിന്‍റെ പരിപൂർണ്ണതയെ ആണു മാതാവെന്ന പദംകൊണ്ടു് ഉദ്ദേശിച്ചിട്ടുള്ളതു്. ഭാര്യയൊഴികെ മറ്റെല്ലാവരും പുരുഷനു് അമ്മയാണു്. സ്ത്രീയും തന്നെക്കാൾ ആദരണീയരായ സ്ത്രീകളെ അമ്മയെന്നാണു വിളിക്കാറു്. മാതാവിനു് അത്ര ഉന്നതമായ സ്ഥാനമാണു നമ്മുടെ സമൂഹം നല്കിയിരുന്നതു്. മറ്റുള്ള സംസ്‌കാരത്തിന്‍റെ സ്വാധീനം മൂലം ഇന്നതു കുറേയൊക്കെ നഷ്ടമായി. അതിന്‍റെ ഭവിഷ്യത്തു നമ്മുടെ സമൂഹത്തിൽ കാണാനുമുണ്ടു്. മാതൃഭാവം ഏതൊരു സ്ത്രീയിലും ജന്മസിദ്ധമാണു്. മറ്റേതൊരു ഭാവത്തെക്കാളും സ്ത്രീയിൽ ഉയർന്നു നിലേ്ക്കണ്ടതും ഈ ഭാവമാണു്. സൂര്യനു മുൻപിൽ അന്ധകാരം ഒഴിയുന്നതുപോലെ, മാതൃഭാവത്തിനു മുൻപിൽ എല്ലാ അധമവാസനകളും ഓടിയൊളിക്കുന്നു. അത്ര പവിത്രമാണു മാതൃഭാവം.

മാതൃത്വത്തിന്‍റെ മുഖമുദ്ര സ്‌നേഹവും ത്യാഗവും നിസ്സ്വാർത്ഥതയുമാണു്. ഇതിൽക്കൂടി മാത്രമേ സമൂഹത്തിൽ സംസ്‌കാരം നിലനിർത്താൻ കഴിയൂ. അതിനു് അമ്മയുടെ ഇന്നത്തെ രീതി സഹായിക്കുമെന്നു തോന്നി. പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും എന്നു മോൻ ചോദിച്ചു; വിമാനം ഓടിക്കുന്ന പൈലറ്റിനു് അറിയുന്നതിനെക്കാൾ കൂടുതൽ എഞ്ചിന്‍റെ കാര്യങ്ങൾ അതുണ്ടാക്കിയ ആൾക്കറിയാം. അതിനു കേടു സംഭവിച്ചാൽ എങ്ങനെയാണു്, എന്തുകൊണ്ടാണു് എന്നും മറ്റും പൈലറ്റിനെക്കാൾ അറിയാവുന്നതു് അതു നിർമ്മിച്ചയാളിനാണു്. അതുപോലെ പ്രസവിച്ചതുകൊണ്ടു മാത്രം ആരും അമ്മയാവില്ല. മാതൃത്വം അവരിൽ വിടർന്നില്ല എങ്കിൽ.

മാതൃഭാവം പൂർണ്ണമായും ഉൾക്കൊള്ളാൻ ആവുമെങ്കിൽ പ്രസവിക്കാത്തതുകൊണ്ടു മാത്രം ആരും അമ്മയാവാതെയുമിരിക്കുന്നില്ല. പിറന്ന നാടിനും, സംസാരഭാഷയ്ക്കും, ഭൂമിക്കും ഒക്കെ നമ്മൾ മാതൃസ്ഥാനം കൊടുക്കുന്നില്ലേ? അമ്മയുടെ ജീവിതം ഒരു ചന്ദനത്തിരി പോലെയാകണം എന്നു മാത്രമേയുള്ളൂ. ചന്ദനത്തിരി സ്വയം എരിയുമ്പോഴും മറ്റുള്ളവർക്കു പരിമളം കൊടുക്കുകയാണു്. അതുപോലെ അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മക്കൾക്കു് ഉപകാരപ്രദമായിത്തീരണം എന്നു മാത്രമേ അമ്മ ചിന്തിക്കാറുള്ളൂ. ലക്ഷ്യവും മാർഗ്ഗവും വെവ്വേറെയായി അമ്മ കാണുന്നില്ല. അവിടുത്തെ ഇച്ഛയ്‌ക്കൊത്തു ജീവിതം ഒഴുകുന്നു, അത്രതന്നെ.

ചോദ്യം : അമ്മ ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതായി പലരും പറഞ്ഞു കേട്ടു. കഷ്ടതയനുഭവിക്കുന്നവരെ ഇന്നു കാണുമ്പോൾ, ആ പഴയ കാലം ഓർക്കാറുണ്ടോ?

അമ്മ: ആരുടെ ജീവിതത്തിലാണു കഷ്ടപ്പാടുകൾ ഇല്ലാതിരുന്നിട്ടുള്ളതു്? അമ്മയ്ക്കു ചെറുപ്പത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എന്നതു ശരിയാണു്. എന്നാൽ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിരുന്നില്ല.

ദമയന്തിയമ്മയ്ക്കു സുഖമില്ലായിരുന്നു. ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഒരാളുടെ പഠിത്തം മുടങ്ങിയാലും മറ്റു സഹോദരങ്ങൾക്കു വിദ്യാഭ്യാസം തുടരാൻ കഴിയുമല്ലോ എന്നു് അമ്മ ആശ്വസിച്ചു. അമ്മയ്ക്കു വീട്ടുജോലികളുടെ മുഴുവൻ ഭാരവും വഹിക്കേണ്ടി വന്നു; പഠനം നിർത്തേണ്ടി വന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സഹോദരങ്ങൾക്കു ഭക്ഷണം തയ്യാറാക്കി പൊതികെട്ടി കൊടുക്കണം, വസ്ത്രം അലക്കിക്കൊടുക്കണം. പശു, ആടു്, താറാവു്, കോഴി മുതലായവയുടെ എല്ലാ കാര്യങ്ങളും നോക്കണം. ദമയന്തിയമ്മയെ ശുശ്രൂഷിക്കണം. പശുവിനുള്ള പുല്ലു കൊണ്ടുവരാൻ പോകണം. അങ്ങനെ രാവിലെ നാലുമണി മുതൽ പാതിരാവാകുന്നതുവരെ ഓരോതരം ജോലിയുണ്ടു്. ഇതെല്ലാം കാരണം കഷ്ടത എന്തെന്നു ചെറുപ്പത്തിൽതന്നെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. പശുവിനു കൊടുക്കാനുള്ള ചീനിത്തൊലി ശേഖരിക്കുന്നതിനായി പത്തിരുപതു വീടുകളിൽ പോകണം. ഒരു വീട്ടിൽ ചെല്ലുമ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. അടുത്ത വീട്ടിൽ ചെല്ലുമ്പോൾ അവിടെ കഴിക്കാൻ ഒന്നും ഇല്ല. വെറും പട്ടിണി. കുട്ടികൾ വിശന്നു തളർന്നു കിടക്കുന്നു.

ഒരിടത്തു കുട്ടികൾ പ്രാർത്ഥിക്കുന്നു, ‘അമ്മയ്ക്കു ദീർഘായുസ്സു കിട്ടണേ’ എന്നു്. മറ്റൊരു വീട്ടിൽ ചെന്നാൽ മുത്തശ്ശിക്കു പറയാനുള്ളതു കഷ്ടപ്പാടിന്‍റെയും അവഗണനയുടെയും കഥ മാത്രം, ‘ആരും എന്നെ നോക്കുന്നില്ല. ഭക്ഷണം നായ്ക്കൾക്കു കൊടുക്കുന്നതുപോലെയാണു തരുന്നതു്. വസ്ത്രം കഴുകിത്തരാൻ ആരുമില്ല. എല്ലാവരുടെയും ആട്ടും തല്ലും മാത്രമേയുള്ളൂ.’ ജീവിതകാലം മുഴുവൻ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ടു. അവർക്കു വേണ്ടി അദ്ധ്വാനിച്ചു് ആരോഗ്യം നഷ്ടമായി. എന്നാൽ വാർദ്ധക്യത്തിലെത്തി അവശരായി കിടക്കുമ്പോൾ സഹായത്തിനാരുമില്ല. ഒരിറ്റു വെള്ളം നല്കാൻ ആരുമില്ല. അവരുടെ കഷ്ടത കണ്ടിട്ടു്, അമ്മ ഭക്ഷണം വീട്ടിൽനിന്നും എടുത്തു കൊണ്ടുചെന്നു കൊടുക്കും. പല മുത്തശ്ശിമാരുടെയും കാര്യം ഇതുപോലെതന്നെ.

അച്ഛനമ്മമാരുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ച മക്കൾക്കു്, പിന്നീടു് കുടുംബവും ബാദ്ധ്യതയും വന്നു ചേർന്നാൽ, പിന്നെ പ്രായംചെന്ന അവർ ഒരു ശല്യമാണു്. എങ്ങിനെയും ഒഴിവായി കിട്ടിയാൽ മതി എന്നാണു്. എന്തെങ്കിലും കിട്ടാനുണ്ടെങ്കിലല്ലേ അവർക്കു സ്‌നേഹം വരൂ. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണു്. പാലില്ലെങ്കിൽ പശുവിനെ തള്ളും. ലോകത്തിലെ സ്‌നേഹമെല്ലാം സ്വാർത്ഥതയ്ക്കു വേണ്ടിയാണു് എന്നു മനസ്സിലായി. വീടിനടുത്തു് ഒരു കുളമുണ്ടായിരുന്നു. അമ്മ വയസ്സായ തള്ളമാരെ അവിടെ കൂട്ടിക്കൊണ്ടുവന്നു കുളിപ്പിക്കും, വസ്ത്രം നനച്ചു കൊടുക്കും. വിശന്നു കരയുന്ന കുട്ടികളെ എടുത്തു കൊണ്ടുവന്നു വീട്ടിൽനിന്നും ഭക്ഷണം കൊടുക്കും. ഇതൊന്നും അച്ഛനു് ഇഷ്ടമല്ലായിരുന്നു, ”നീ എന്തിനാണു് ഈ മൂക്കൊലിപ്പിച്ചുകൊണ്ടു നടക്കുന്ന കണ്ണിൽ കണ്ട പിള്ളാരെ എടുത്തു കൊണ്ടുവരുന്നതു്” എന്നും പറഞ്ഞു വഴക്കു പറയും.

ഈ കഷ്ടതകൾ ഒക്കെ നേരിൽ കാണാൻ കഴിഞ്ഞതിലൂടെ ജനങ്ങളുടെ ജീവിതം പഠിക്കാൻ സാധിച്ചു. ആശുപത്രിയിൽ ചെന്നാൽ, രോഗിയുടെ പേരും വയസ്സും മറ്റും എഴുതി ചീട്ടു വാങ്ങണം. മരുന്നിനു കുറിപ്പെഴുതി കിട്ടിയാൽതന്നെ വാങ്ങാൻ പണം എവിടെ? എന്തിനു്, കുറിപ്പെഴുതുവാനുള്ള ചീട്ടിനുപോലും പൈസയില്ലാതെ വിഷമിക്കുന്ന സാധുക്കളെ അമ്മ കണ്ടിട്ടുണ്ടു്. അന്നന്നു ജോലിക്കുപോയി, കിട്ടുന്ന പൈസകൊണ്ടു കഷ്ടിച്ചു് ഓരോ ദിവസവും തള്ളി നീക്കുന്നവരാണു് ഇവിടത്തുകാർ. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ കുടുംബം മുഴുപ്പട്ടിണിയിൽതന്നെ. ഒരു ദിവസം രോഗം വന്നു്, കിടപ്പായാൽ മരുന്നിനും പണമില്ല ആഹാരത്തിനും പണമില്ല. ഗുളിക വാങ്ങാൻ പണമില്ലാതെ വേദന കൊണ്ടു പുളയുന്നവരെ കാണാം. ഒരു ഗുളിക കഴിച്ചാൽ മതി. ഏതാനും മിനിട്ടുകൾകൊണ്ടു വേദന മാറും. എന്നാൽ അതിനുപോലും പണമില്ല. അതുകൊണ്ടു ദിവസം മുഴുവൻ വേദനകൊണ്ടു കിടന്നു പിടയുന്നു.

പരീക്ഷയ്ക്കു പേപ്പറു വാങ്ങാൻ പൈസയില്ലാതെ എത്രയോ കുട്ടികൾ കരയുന്നതു കണ്ടിട്ടുണ്ടു്. ഉടുപ്പിന്‍റെ ബട്ടൺ പോയിട്ടു പകരം വാങ്ങിവയ്ക്കാൻ പൈസയില്ലാത്തതിനാൽ മുള്ളുകുത്തിക്കൊണ്ടാണു പലരും സ്‌കൂളിൽ പോകുന്നതു്. ഈ കഷ്ടതകളൊക്കെ നേരിൽ കാണാനും കേൾക്കാനും അനുഭവിക്കാനും അമ്മയ്ക്കു ചെറുപ്പത്തിൽ കഴിഞ്ഞിരുന്നു. ലോകത്തിന്‍റെ സ്വഭാവം അറിയാൻ കഴിഞ്ഞു. എന്നിലേക്കു നോക്കാൻ അതു പ്രേരണ നല്കി. ലോകത്തിലുള്ളതെല്ലാം എന്‍റെ ഗുരുവായി മാറി. ഒരു ഉറുമ്പാണെങ്കിലും അതെന്‍റെ ഗുരുവാണു്. അന്നു് അവരോടൊപ്പം വിഷമതകൾ പങ്കിട്ടതുകൊണ്ടു് ഇന്നും സാധുക്കളെ കാണുമ്പോൾ, പറയാതെതന്നെ അവരുടെ വേദനകൾ അമ്മയ്ക്കു മനസ്സിലാക്കാൻ പറ്റുന്നു. ഇന്നു്, ഇതേപോലെ കഷ്ടതകകൾ അനുഭവിക്കുന്ന എത്രയോ ആളുകളാണു് അമ്മയെ കാണാൻ വരുന്നതു്. സമ്പത്തുള്ള മക്കൾ വിചാരിച്ചാൽ ഈ സാധുക്കളുടെ കഷ്ടപ്പാടുകൾ ഒരളവുവരെ പരിഹരിക്കാൻ കഴിയും. ഇവിടെ വരുന്ന പണക്കാരു മക്കളോടു് അമ്മ ഇതാവർത്തിച്ചു പറയാറുണ്ടു്.

ചോദ്യം : മറ്റുള്ളവർ തൊട്ടാൽ ശക്തി നഷ്ടമാകും എന്നും മറ്റും ചിലർ പറയാറുണ്ടല്ലോ. ഇതു് എത്രമാത്രം ശരിയാണു്?

അമ്മ: ‘ഞാൻ ബാറ്ററി’ എന്നു ചിന്തിക്കുമ്പോൾ ശക്തി നഷ്ടമാകാം. എന്നാൽ കറന്‍റിനോടു ബന്ധിപ്പിച്ചിരിക്കുകയാണെങ്കിൽ ശക്തി ഒരിക്കലും നഷ്ടമാകുന്നില്ല.

അതുപോലെ ഞാൻ എന്ന ഭാവത്തിൽ കഴിയുമ്പോൾ നമ്മുടെ ശക്തി നഷ്ടമാകും. ഉപയോഗിക്കുന്തോറും ഒരു ബാറ്ററിയുടെ ശക്തി നഷ്ടമാകുന്നു. കാരണം അതിൽ പരിമിതമായ ശക്തിയേ ശേഖരിച്ചിട്ടുള്ളൂ. മറിച്ചു്, കറന്‍റിനോടു് ഈശ്വരനോടു് ബന്ധിച്ചിരിക്കുകയാണെങ്കിൽ, ശക്തി എങ്ങനെ നഷ്ടമാകാനാണു്? പൂർണ്ണത്തിൽനിന്നു പൂർണ്ണമല്ലേ ഉണ്ടാവുകയുള്ളൂ. ഒരു തിരിയിൽനിന്നു് ആയിരം തിരികൾ കത്തിച്ചാലും, ആദ്യത്തെ തിരിയുടെ ശോഭയ്ക്കു് ഒരു കുറവും സംഭവിക്കില്ല.

പിന്നെ, ശക്തി ക്ഷയിക്കുകയെന്നതു് ഒരു സാധകനെ സംബന്ധിച്ചു്, ശരിയാണു്. അവൻ വളരെ ശ്രദ്ധിക്കണം. അഭ്യാസകാലത്തു് ഓരോ ചുവടു വയ്ക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം അവൻ ഇപ്പോഴും ശരീരമനോബുദ്ധിതലത്തിലാണു്. ശരീരമനോബുദ്ധിതലത്തിൽ നില്ക്കുമ്പോൾ എല്ലാത്തിലും ശ്രദ്ധ വേണം. മനസ്സു് സ്വന്തം കൈയിൽ കിട്ടുന്നതുവരെയും സ്വന്തം അധീനതയിലാകുന്നതുവരെയും യമനിയമങ്ങൾ എല്ലാം പാലിച്ചു നീങ്ങേണ്ടതാവശ്യമാണു്. പിന്നീടു് നമ്മളെ ഒരാൾ തൊട്ടെന്നു കരുതി ഭയക്കേണ്ട കാര്യമില്ല. തൊടുന്നതു ജനങ്ങളല്ലെ, അവരെ ഈശ്വരനായിട്ടു കണ്ടാൽ മതി. അപ്പോൾ ശക്തി നഷ്ടമാവുകയല്ല, നേടുകയാണു ചെയ്യുന്നതു്.

ചോദ്യം : അമ്മയുടെ ആശ്രമത്തിൽ ഭക്തിക്കാണോ പ്രാധാന്യം? ഈ പ്രാർത്ഥനയും മറ്റും കാണുമ്പോൾ ഒരു ‘ഷോ’പോലെ തോന്നുന്നു.

അമ്മ: മോനു് ഒരു കാമുകി ഉണ്ടെന്നു കരുതുക, ആ കാമുകിയോടു സംസാരിക്കുന്നതു മോനു് ഒരു ‘ഷോ’ ആകുമോ? ശരിയായ സ്‌നേഹമുണ്ടെങ്കിൽ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. എന്നാൽ മറ്റൊരുവനു് അതൊരു ‘ഷോ’ ആയി തോന്നാം. ഇതുപോലെയാണു് ഇവിടെയും.

ഞങ്ങൾക്കു് ഇതൊരിക്കലും ഒരു ‘ഷോ’ അല്ല. ഞങ്ങൾക്കു് അവിടുത്തോടുള്ള ബന്ധമാണു പ്രാർത്ഥന. പ്രാർത്ഥനയുടെ ഓരോ നിമിഷവും ഞങ്ങൾ അനുഭവിക്കുന്നതു് ആനന്ദമാണു്. കാമുകൻ കാമുകിയോടു സംസാരിച്ചാലും കാമുകി കാമുകനോടു സംസാരിച്ചാലും അവർക്കതിൽ ആനന്ദമാണു്. അസംതൃപ്തി തോന്നുകയില്ല. എത്ര മണിക്കൂറായാലും വിരസത അനുഭവപ്പെടില്ല. ഇതുപോലെയുള്ള ഒരു ആസ്വാദനമാണു പ്രാർത്ഥനയിലൂടെ ലഭിക്കുന്നതു്. പ്രാർത്ഥന എന്നതു ശരിക്കും ഉള്ളിലെ കാമുകിയുമായുള്ള സംഭാഷണമാണു്. ‘നീ ആത്മാവാണു്, നീ ഒരിക്കലും ദുഃഖിക്കേണ്ടവനല്ല, നീ ജീവാത്മാവല്ല, പരമാത്മാവുതന്നെ. നിന്റെ സ്വരൂപം ആനന്ദമാണു്.’ ഇതാണു പ്രാർത്ഥനയുടെ അർത്ഥം, അല്ലാതെ വെറും പാഴ്‌വാക്കുകളല്ല ശരിയായ പ്രാർത്ഥന.

പ്രാർത്ഥനയും നാമസങ്കീർത്തനവുമാണു മോൻ ഭക്തി എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് എല്ലാ മതങ്ങളിലും കാണുവാൻ കഴിയും. മുസ്ലീംമതത്തിൽ പ്രാർത്ഥനയുണ്ടു്, നിസ്‌കാരമുണ്ടു്. അവർ മെക്കയെ ലക്ഷ്യമാക്കിയല്ലേ, നിസ്‌കരിക്കുന്നതു്? ക്രിസ്തുമതത്തിലും പ്രാർത്ഥനയുണ്ടു്. അവർ ക്രിസ്തുരൂപത്തിനു മുന്നിലോ, കത്തിച്ച മെഴുകുതിരിക്കു മുന്നിലോ ആണു പ്രാർത്ഥിക്കുന്നതു്. ജൈനമതത്തിലും, ബുദ്ധമതത്തിലും, ഹിന്ദുമതത്തിലും പ്രാർത്ഥനയുണ്ടു്. ഈ മതങ്ങളിലെല്ലാം ഗുരുശിഷ്യബന്ധവുമുണ്ടു്. പരമ്പരയാ പ്രവാചകരെ കാണുന്നുണ്ടു്. അതുതന്നെ ഭക്തിയല്ലെ? ശാസ്ത്രങ്ങൾ പഠിച്ചവർ വേദാന്തതത്ത്വങ്ങൾ മനനം ചെയ്തു മുന്നോട്ടു പോകുന്നു. ഇതിനു കഴിയുന്നതു് അതിനോടുള്ള ഭക്തികൊണ്ടല്ലേ? മോനേ, സകലരിലും ഈശ്വരനെ ദർശിക്കുന്നതാണു്, സകലരോടുമുള്ള ആദരവാണു ശരിയായ ഭക്തി. അത്തരം ഒരു മനസ്സിനെ സമ്പാദിക്കണം. അതിനുവേണ്ടി മനസ്സിനെ ഉദ്ധരിച്ചെടുക്കുകയാണു വേണ്ടതു്.

ഇവിടെ ഈശ്വരനായി കാണുന്നതു സ്വർഗ്ഗത്തിൽ വസിക്കുന്ന ഒരു ഈശ്വരനെയല്ല. ഈശ്വരചൈതന്യം സർവ്വവ്യാപ്തമാണു്. അവിടുത്തെ അറിയുക എന്നതാണു മുഖ്യം. ശ്രവണമനനനിദിദ്ധ്യാസനങ്ങളുടെ ലക്ഷ്യവും ആ പരമാത്മസ്വരൂപത്തെ അറിയുക എന്നതാണു്, അതിനുള്ള ഒരു സാധനയാണു ഭക്തി. പല ദിക്കുകളിൽ അലഞ്ഞു തിരിയുന്ന മനസ്സിനെ അന്തർമുഖമാക്കുക എന്നതു് എല്ലാവർക്കും അത്ര എളുപ്പമല്ല. ശാസ്ത്രമെല്ലാം പഠിച്ചവർക്കു ‘നേതി, നേതി’ മാർഗ്ഗം ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ശാസ്ത്രമൊന്നും പഠിക്കാത്ത സാധാരണക്കാരായ എത്രയോ ജനങ്ങൾ ഉണ്ടു്. അവർക്കും ആത്മസ്വരൂപത്തെ അറിയേണ്ടേ? ചിലർക്കു രോഗത്തിനു കുത്തിവച്ചാൽ അലർജിയാകും. മരണംതന്നെ സംഭവിക്കാം. അവർക്കു രോഗം മാറണമെങ്കിൽ ഗുളിക കൊടുക്കണം. അവരുടെ ശരീരപ്രകൃതത്തിനു് അതേ പറ്റുകയുള്ളു. അതുപോലെ ഓരോരുത്തരുടെയും സംസ്‌കാരമനുസരിച്ചുള്ള സാധനാക്രമങ്ങളാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതു്. ഇന്നതാണു് ഇവിടെ മുഖ്യം എന്നു പറയുവാൻ പറ്റില്ല. ചെയ്യുന്നതൊക്കെയും ജനങ്ങളുടെ നന്മയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു പറയാം.

നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നതുകൊണ്ടാണു് അക്കരെ ഇക്കരെ എന്നു പറയുന്നതു്, രണ്ടു കരയുള്ളതായി തോന്നുന്നതു്. വെള്ളം വറ്റിയാൽ എല്ലാം ഒരേ മണൽപ്പരപ്പുതന്നെ. എല്ലാം ഒന്നു തന്നെ. അതുപോലെ നമ്മളിൽ വ്യക്തിബോധം നിലനില്ക്കുന്നതു കൊണ്ടാണു ഞാനും നീയും വരുന്നതു്. അതു നഷ്ടമായാൽ എല്ലാം ഒന്നുതന്നെ. എല്ലാം പൂർണ്ണംതന്നെ. ‘നേതി, നേതി’ മാർഗ്ഗം പോലെ ഭക്തിയിലൂടെയും നാം ആത്മാനുഭവത്തിൽതന്നെയാണു് എത്തുന്നതു്. ഒരു കുട്ടി രോഗമായി കിടക്കുന്ന അച്ഛനു മരുന്നും കൊണ്ടു വരികയാണു്. മുറിക്കടുത്തു് എത്തിയപ്പോഴേക്കും കറന്റുപോയി. ഒന്നും കാണാൻ വയ്യ. കുട്ടി ഭിത്തിയിൽ തപ്പി, ഇതല്ല. വാതിലിൽ തപ്പി, ഇതല്ല. മേശയിൽ തപ്പി, ഇതല്ല. കട്ടിലിൽ തപ്പി, ഇതല്ല. അവസാനം അച്ഛനെ തൊട്ടു. ‘ങാ അച്ഛൻ’. ഇതല്ല, ഇതല്ല എന്നു പറഞ്ഞുപറഞ്ഞു്, അവസാനം അച്ഛനെ കണ്ടെത്തുന്നു. ഇതുപോലെ തന്നെയാണു ഭക്തിയിലും. ഭഗവാനെയല്ലാതെ ഭക്തൻ യാതൊന്നും സ്വീകരിക്കുന്നില്ല. ഭഗവാൻ എന്ന ഒരേ ചിന്ത മാത്രം. ‘ഞാൻ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആത്മാവാണു്. ശരീരമനസ്സുകൾ സുഖദുഃഖങ്ങൾക്കു കാരണമാണു്’ എന്നു് ഒരു കൂട്ടർ പറയുമ്പോൾ, മറ്റവർ ‘ഞാനീശ്വരന്റെതാണു്, എനിക്കു് അവിടുത്തെ മാത്രംമതി. എല്ലാമായിത്തീർന്നിരിക്കുന്നതു് അവിടുന്നാണു്’ എന്നു പറയുന്നു. ഇതു മാത്രമാണു വ്യത്യാസം.

സർവ്വതും അവിടുന്നു മാത്രമാണെന്നു കാണാനുള്ള ഒരു കണ്ണിനെ വളർത്തിയെടുക്കുകയാണു ചെയ്യുന്നതു്. അതു ജീവിതമായി മാറണം. ‘എല്ലാം അവിടുന്നാണു്’ എന്നു കാണുവാൻ കഴിയണം. അതാണു യഥാർത്ഥ ഭക്തി. സർവ്വതിലും ദർശിക്കുന്നതു് അവിടുത്തെ മാത്രമാണു്. ഈ മാർഗ്ഗത്തിലൂടെയും നാം നമ്മെതന്നെ മറക്കുന്നു. നമ്മുടെ വ്യക്തിത്വം പാടെ നഷ്ടമാകുന്നു. ഭക്തിയിലൂടെ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരീശ്വരനെയല്ല തേടുന്നതു്. സർവ്വതിലും ഈശ്വരനെ ദർശിക്കുകയാണു ചെയ്യുന്നതു്. ഭക്തൻ ഈശ്വരനെ തേടി എങ്ങും അലയുന്നില്ല, അവന്റെ ഉള്ളിൽതന്നെ ഈശ്വരൻ പ്രകാശിക്കുന്നു. കാരണം, അവൻ ഈശ്വര ഭിന്നമായി യാതൊന്നും കാണുന്നില്ല. അതു സാക്ഷാത്കരിക്കാനാണു പ്രാർത്ഥന. പ്രാർത്ഥനയിലൂടെ ആ സത്യവസ്തുവിനെയാണു കീർത്തിക്കുന്നതു്. ശരീരമനോബുദ്ധിതലത്തിലുള്ള മനസ്സിനെ ആത്മതലത്തിലേക്കുയർത്തുകയാണു് ആവശ്യം.

നൂറു വാട്ടിന്റെ ബൾബു് അടുക്കളയിൽ തൂക്കിയിട്ടിരുന്നതു കാരണം, അതിൽ കരി പറ്റിപ്പിടിച്ചു. അവസാനം സീറോ വാട്ടു ബൾബിൽനിന്നുള്ള പ്രകാശംപോലുമില്ല. അതിലെ കരി തുടച്ചുനീക്കിയാൽ, വേണ്ട പ്രകാശം ലഭിക്കും. ഇതുപോലെ നമ്മിലെ മാലിന്യങ്ങളെ നീക്കുന്ന ഒരു ക്രിയയാണു സാധന. നമ്മളിലെ ഈശ്വരത്വത്തെ മറച്ചിരിക്കുന്ന മറകൾ നീക്കം ചെയ്താൽ നമ്മളിലെ അനന്തശക്തി നമുക്കനുഭവമാകും. നമ്മൾ ദുഃഖിക്കാൻ വേണ്ടി പിറന്നവരല്ല; ആനന്ദസ്വരൂപികളാണെന്നു് അറിയാൻ കഴിയും. പക്ഷേ, ഇതു വാക്കാൽ പറഞ്ഞിട്ടു കാര്യമില്ല, സാധന വേണം. നീന്താൻ എല്ലാവർക്കും ശേഷിയുണ്ടെങ്കിലും വെള്ളത്തിലിറങ്ങി അഭ്യാസം ചെയ്താലെ ആ കഴിവു സ്വായത്തമാകൂ. തന്നിലെ ഈശ്വരത്വത്തെ ഉണർത്താനുള്ള മാർഗ്ഗമാണു ഭക്തിയും പ്രാർത്ഥനയും.