മനുഷ്യനിന്ന് സഞ്ചരിക്കുന്ന ദുരന്തം

മനുഷ്യനിന്ന് സഞ്ചരിക്കുന്ന ‘ദുരന്തങ്ങളായി’ മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കില്‍പോലും അവ നടക്കുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍, മനുഷ്യന്‍ അവന്റെ മനസ്സിനുള്ളില്‍കൊണ്ടുനടക്കുന്ന ‘വന്‍ദുരന്തങ്ങള്‍’ കണ്ടെത്താനുള്ള ശ്രമമൊന്നും ശാസ്ത്രത്തിനിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഗോളതാപനം കാലാവസ്ഥാവ്യതിയാനം, മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി, എന്നിവയെക്കുറിച്ചൊക്കെ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സമ്മേളനങ്ങളും സംവാദങ്ങളും ഉന്നതല ചര്‍ച്ചകളും ലോകമെന്പാടും നടക്കുന്നുണ്ട്. പക്ഷെ, മനുഷ്യമനസ്സിന്റെ ‘താപനില’ അപകടകരമായ വിധത്തില്‍ ഉയരുന്നു. അവന്റെ ഉള്ളിലെ ‘കാലാവസ്ഥക്ക്’ ഗുരുതരമായ വ്യതിയാനം സംഭവിക്കുന്നു.

ഭയവും ആവലാതിയും  

ജീവിതത്തിന്റെ പ്രധാന ഘടകംതന്നെ ഭയവും ആവലാതിയുമാണെന്നുള്ള അവസ്ഥയാണിന്ന്. എല്ലാവര്‍ക്കും ‘ടെന്‍ഷന്‍ഫ്രീ’ ജീവിതം വേണം. പക്ഷെ, മിക്കവരും ‘ഫ്രീ’ ആയിട്ട് ‘ടെന്‍ഷന്‍’ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. മാറ്റം പ്രകൃതി നിയമമാണ്. എന്നാല്‍, അനുഭവങ്ങളെ സുഖമുള്ളതും ദുഃഖമുള്ളതും ആക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ മനസും മനോഭാവവും ആണ്. മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം, ദുഃഖം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. എന്നാല്‍, മനസ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍, ഒരു ദുരന്തത്തിനും, ചീത്ത അനുഭവത്തിനും നമ്മെ ദുഃഖിപ്പിക്കാനോ തളര്‍ത്താനോ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ കൃതജ്ഞതയാണ് സന്തോഷത്തിനാധാരം. മനസ്സില്‍ കൃതജ്ഞത നിറയുന്പോള്‍ സന്തോഷം താനേയുണ്ടാകും.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

മക്കളേ, പ്രപഞ്ചത്തിന് കാരണഭൂതയായ പരാശക്തിയെ ആരാധിക്കുന്ന കാലമാണ് നവരാത്രി. നവരാത്രി, വ്രതത്തിന്റെയും തപസ്സിന്റെയും പൂജയുടെയും കാലമാണ്. വ്രതത്തിലൂടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുവാനും മനഃസംയമനം ശീലിക്കാനും കഴിയുന്നു.

പൂജാരീതികള്‍ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ ദേവിയെ ഓരോ ദിവസവും ഓരോ ഭാവത്തില്‍ ആരാധിക്കുന്നു. മറ്റുചിലയിടങ്ങളില്‍ ആദ്യത്തെ മുന്നു ദിവസം കാളിയുടെ അല്ലെങ്കില്‍ ദുര്‍ഗ്ഗയുടെ ഭാവത്തിലും അടുത്ത മൂന്നു ദിവസം ലക്ഷ്മിയുടെ ഭാവത്തിലും അതിനടുത്ത മൂന്നു ദിവസം സരസ്വതിയുടെ ഭാവത്തിലും പൂജിക്കുന്നു. ചില ഇടങ്ങളിലാവട്ടെ അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം പൂജ ചെയ്യുന്നു.

നിദ്ര, ആലസ്യം, കാമം, ക്രോധം, മദം, മാത്‌സര്യം, അക്ഷമ, അവിശ്വാസം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സാധനയ്ക്കും ആത്മീയ പുരോഗതിക്കും തടസ്സമാണ്. അവയെ തപസ്സുകൊണ്ടും ഈശ്വരാരാധനകൊണ്ടും ജയിച്ച് പൂര്‍ണ്ണത പ്രാപിക്കുന്ന തത്വമാണ് നവരാത്രിയുടേത്. അതിന്റെ വിജയകരമായ പൂര്‍ത്തീകരണമാണ് വിജയദശമി. മാത്രമല്ല ഉപാസനയിലൂടെ ശക്തിയും ഐശ്വര്യവും വിദ്യയും ലഭിക്കുന്നു. പിന്നിട്ട വര്‍ഷം ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി സൂചകമായി ദുര്‍ഗ്ഗാഷ്ടമിനാളില്‍ പുസ്തകങ്ങളും പണിയായുധങ്ങളും വച്ച് പൂജചെയ്യുന്നു. പിന്നീട് അവയെ ദേവിയുടെ പ്രസാദമായി സ്വീകരിച്ച് ഐശ്വര്യപൂര്‍ണ്ണമായ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

എല്ലാ നല്ല കാര്യങ്ങളും ആരംഭിക്കുവാന്‍ ശുഭകരമാണ് വിജയദശമി. അന്ന് നമ്മള്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. വിദ്യയുടെ ഹരിശ്രീ കുറിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ എന്ന മന്ത്രം അക്ഷര പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രതീകമാണ്. മനുഷ്യന് അറിവു ലഭിക്കുന്നത് പ്രധാനമായും അക്ഷരരൂപത്തിലാണ്. വാഗ്‌രൂപിണിയായ ദേവി മനസ്സിലും നാവിലും വിളങ്ങുമ്പോള്‍ മൂകന്‍ വാചാലനും പാമരന്‍ പണ്ഡിതനുമായി മാറും.
പരമമായ സത്യം ശുദ്ധ ചൈതന്യമാണ്. അതിന് ഒരു മാറ്റവും കൂടാതെ അതില്‍ നിന്ന് പ്രപഞ്ചം പ്രകടമാകുന്നു. അതിന്റെ പിന്നിലെ ശക്തിയെയാണ് നമ്മള്‍ ദേവി എന്നു വിളിക്കുന്നത്. പരംപൊരുളും ശക്തിയും രണ്ടല്ല. ഒന്നുതന്നെ. സൂര്യനും അതിന്റെ പ്രകാശവും പോലെ തേനും അതിന്റെ മാധുര്യവും പോലെ വാക്കും അര്‍ത്ഥവും പോലെ അവ ഒന്നാണ്.

ഈശ്വരനെ ഇഷ്ടമുള്ള ഭാവത്തില്‍ ആരാധിക്കുവാന്‍ നമുക്കു സ്വാതന്ത്ര്യമുണ്ട്. അമ്മയായും അച്ഛനായും ഗുരവായും കൂട്ടുകാരനായും യജമാനനായും സ്വന്തം കുഞ്ഞായും എല്ലാം നമുക്ക് ആരാധിക്കാം. എല്ലാ മാനുഷീക ബന്ധങ്ങളിലും വച്ച് ഉദാത്തമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. കുഞ്ഞിന് അമ്മയുടെ അടുത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. കരഞ്ഞും വാശിപിടിച്ചും കുഞ്ഞ് വേണ്ടതെല്ലാം നേടും. അമ്മയല്ലാതെ എനിക്കു വേറെ ഒരാശ്രയമില്ല എന്നാണ് കുഞ്ഞിന്റെ ഭാവം ഏതു ദുഃഖത്തിലും കുഞ്ഞ് ആശ്വാസം തേടുന്നത് അമ്മയുടെ മടിത്തട്ടിലാണ്. ആ ഒരു ഭാവമാണ് നമുക്ക് ഈശ്വരനോടു വേണ്ടത്. ക്ഷമയുടെ മൂര്‍ത്തിയാണ് അമ്മ. കുഞ്ഞ് എത്ര തെറ്റുചെയ്താലും അമ്മ വീണ്ടും വീണ്ടും ക്ഷമിച്ച് വാത്സല്യം ചൊരിയും. എങ്കിലും സാധാരണ അമ്മമാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളോടുമാത്രമേ അത്തരം സ്നേഹമുള്ളൂ . എന്നാല്‍ സര്‍വ്വ ചരാചരങ്ങളിലേക്കു വഴിഞ്ഞൊഴുകുന്ന സ്നേഹവും ഒപ്പം പൂര്‍ണ്ണമായ ആത്മനിഷ്ഠയും ചേര്‍ന്നതാണ് ജഗത്മാതാവിന്റെ ഭാവം.

ചിലര്‍ ചോദിക്കാറുണ്ട് ‘ദേവിയെ മായയെന്നു വിളുക്കാറുണ്ടല്ലോ. മായ എന്നു പറഞ്ഞാല്‍ നമ്മളെ ഭ്രമിപ്പിക്കുന്നതും ദുഃഖത്തിലേക്കും ബന്ധനത്തിലേക്കും നയിക്കുന്നതും അല്ലേ. അപ്പോള്‍ നമ്മള്‍ ദേവിയെ എന്തിനാണ് ആരാദിക്കുന്നത്?’ എന്ന്.

ഈ പ്രപഞ്ചമായി കാണപ്പെടുന്നത് ദേവിയാണ്. എല്ലാമായി മാറിയതും എല്ലാത്തിലും നിറഞ്ഞുനില്‍ക്കുന്നതും ആ ദേവിയാണ്. എല്ലാം ദേവിയായതിനാല്‍ മായയും ദേവിതന്നെ. മായയും മായാവിയും മായയില്‍ നിന്നുമോചിപ്പിക്കുന്നവളും ദേവി തന്നെ. വിദ്യയും അവിദ്യയും ദേവിതന്നെ. സത്യത്തിലേക്കു നയിക്കുന്നതെന്തോ അതാണ് വിദ്യ. അസത്യത്തിലേക്കും ദുഃഖത്തിലേക്കും നയിക്കുന്നതെന്തോ അതാണ് അവിദ്യ. ദേവി എല്ലാമായതിനാല്‍ വിദ്യയും ദേവി തന്നെ അവിദ്യയും ദേവി തന്നെ. രണ്ടിനും ആധാരമായ പരമസത്യവും ദേവി തന്നെ.

മായ എന്നാല്‍ നമ്മുടെ മനസ്സുതന്നെയാണ്. അല്ലാതെ പുറമെ നിന്നുള്ള ഒരു ശക്തിയല്ല. മനസ്സിന്റെ മൂലരൂപമാണ് മായ. നമ്മുടെ ബന്ധനത്തിനും മോക്ഷത്തിനും കാരണം നമ്മുടെ മനസ്സുതന്നെയാണ്. മനസ്സിലെ മിക്ക ദുഃഖങ്ങളും ഉണ്ടാകുന്നത് ഭ്രമം മൂലമാണ്. അസ്തമയത്തില്‍ സൂര്യന്‍ കടലില്‍ താഴും. സൂര്യന്‍ മുങ്ങിപ്പോഴെന്നു കരുതി കുഞ്ഞ് കരയും. അതുപോലെയാണ് നമ്മുടെ ഒട്ടുമുക്കാലും ദുഃഖങ്ങള്‍.
ആത്മബോധത്തിലേക്കുണര്‍ന്നാല്‍ മുക്തിയായി. മനസ്സ് വിഷയ ചിന്തയി ലേക്ക് അധഃപതിച്ചാല്‍ ബന്ധനമായി, മനസ്സുകൊണ്ടുതന്നെ വേണം മനസ്സിനെ ജയിക്കുവാന്‍.

പ്രപഞ്ചത്തിലെ സകലതും സര്‍വ്വേശ്വരന്റെ പ്രത്യക്ഷരൂപമാണ്. ഇവിടെ നിസ്സാരമായിട്ടൊന്നും തന്നെയില്ല. ഒരു പുഴുവിനു പോലും ഈ പ്രപഞ്ചവ്യവസ്ഥിതിയില്‍ അതിന്റേതായ പങ്കുനിര്‍വ്വഹിക്കാനുണ്ട്. ഈ ലോകത്തില്‍ ഓരോന്നിനും അതിന്റേതായ സ്ഥാനം ഈശ്വരന്‍ നല്‍കിയിട്ടുണ്ട്. വലിയവരും ചെറിയവരും ഇവിടെ ഇല്ല. എല്ലാവരിലും ഈശ്വരനെ കാണുക. ആദരിക്കുക. ആ സമദര്‍ശനമാണ് മുക്കു വേണ്ടത്. നവരാത്രിയിലെ ബൊമ്മക്കൊലു നല്‍കുന്ന സന്ദേശവും അതുതന്നെ. ബൊമ്മക്കൊലുവിലെ ഏറ്റവും നിസ്സാരമായതിനെ പോലും നമ്മള്‍ ദേവിയുടെ അംശമായി കണ്ട് പൂജിക്കുന്നു. സര്‍വ്വതിലും ജഗദംബയെ ദര്‍ശിക്കുക, സ്നേഹിക്കുക, സേവിക്കുക, ആദരിക്കുക എന്നതാണ് പരമമായ ഭക്തി. അതിലേക്ക് ഉയരാന്‍ മക്കള്‍ക്കു കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.

-അമ്മയുടെ നവരാത്രി സന്ദേശത്തിൽ നിന്ന്, 11 സെപ്തംബർ 2016  അമൃതപുരി

പ്രകൃതി സംരക്ഷണം

പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വികന്മാര്‍ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയും. നമ്മുടെ പൂര്‍വികര്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടില്‍നിന്ന് തേനെടുക്കുന്നത് തേനീച്ചക്കൂട്ടില്‍ അന്പ് എയ്തിട്ടായിരുന്നു. ആ അന്പില്‍നിന്ന് ഇറ്റുവീഴുന്ന തേന്‍ ശേഖരിച്ച് വീട്ടില്‍ കൊണ്ടുപോകും. എന്നാല്‍ ഇന്നത്തെപ്പോലെ ആ തേനീച്ചക്കൂടിനെ ഒരിക്കലും അവര്‍ നശിപ്പിക്കില്ല. പണ്ടത്തെ ജനങ്ങള്‍ തന്റെ ആവശ്യത്തിനുവേണ്ടി (വിശപ്പ് ശമിക്കാന്‍ വേണ്ടി) എടുക്കുന്പോഴും അന്യജീവികളോട് കാരുണ്യം കാണിക്കാതിരുന്നില്ല.

എത്രമാത്രം സമയം ശ്രമിച്ചിട്ടാണ് തേനീച്ചകള്‍ കൂടുകെട്ടുന്നത്. ആ പ്രയത്‌നത്തോടുള്ള ആദരവാണ് അവര്‍ കാണിച്ചത്. അത്യാവശ്യമുള്ളത് മാത്രമേ നമുക്ക് പ്രകൃതിയില്‍നിന്ന് എടുക്കാന്‍ അവകാശമുള്ളൂ. കൂടുതല്‍ എടുക്കുന്നതും പാഴാക്കുത്തതും അധര്‍മ്മമാണ്. മക്കളെല്ലാം കൃഷിചെയ്ത് പച്ചക്കറിയും പഴങ്ങളും അമ്മയെ കാണിക്കാന്‍ കൊണ്ടുവരുമ്പോള്‍ അമ്മയ്ക്ക് അത് രത്‌നത്തെക്കാള്‍ മൂല്യമുള്ളതായി തോന്നാറുണ്ട്. ഒരു ചെടി നമ്മള്‍ നട്ടുവളര്‍ത്തുമ്പോഴും അതിനെ ശുശ്രൂഷിക്കുമ്പോഴും നമുക്കു കിട്ടുന്ന ആനന്ദം അളവറ്റതാണ്. ആ സമയം പ്രകൃതിയോടു മുഴുവന്‍ നമുക്കൊരു ബന്ധം അനുഭവപ്പെടും. ആ ആനന്ദം ഒരിക്കല്‍ അനുഭവിച്ചവര്‍ പിന്നീട് ഒരിക്കലും കൃഷിയെ ഉപേക്ഷിക്കില്ല.

 

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം?

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ഭയം ഇല്ലാതെയാകും. ഇതേപോലെ ഈശ്വരസാന്നിദ്ധ്യം എപ്പോഴും നമുക്കൊപ്പമുണ്ട് എന്ന സത്യം മനസ്സിലുറച്ചാല്‍ പിന്നെ നമുക്ക് ധീരതയോടെ മുന്നോട്ട് നീങ്ങാന്‍ കഴിയും. ആ വിശ്വാസം ഒരു ഫില്‍റ്റര്‍ പോലെയാണ്. അത് നമ്മുടെ മനസ്സിന്റെ എല്ലാ ദുര്‍വികാരങ്ങളെയും നീക്കും.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

അറിയുന്ന പൊരുളല്ല ഞാൻ….
അറിയാത്തൊരന്യവും തെല്ലുമല്ല.
ഇരുളല്ല….. ഒളിയല്ല …. വസ്തുവല്ല..
തെളിവാർന്ന ബുദ്ധിയിൽ വെളിവായിടും

ദേഹവും ദേഹിയും വന്നു പോകും
കാലവും ദേശവും മാറിവരാം..
നിത്യമായ് .. മുക്തമായ്.. സത്തയായി
ഭാസിപ്പൂവാത്മാ.. സ്വരൂപമായ്

കണ്ണിന്നു കാണുവാനാവതല്ല..
വാക്കിനാൽവെളിവായതൊന്നുമല്ല.
പ്രാണന്നു പ്രണനായ് സാക്ഷി സ്വരൂമായ്
ഭാസിപ്പുവാത്മാവതേകമായി.

–അഭേദാമൃത ചൈതന്യ