ചോദ്യം : അമ്മേ, ചിന്തകളിലൂടെ ശക്തി നഷ്ടപ്പെടുമോ?

അമ്മ: ആത്മീയമായി ചിന്തിച്ചാല്‍ ശക്തി നേടാം. ഒരു ഉറച്ച മനസ്സിനെ നമുക്കു വാര്‍ത്തെടുക്കാം. ഈശ്വരന്‍ ത്യാഗം, സ്നേഹം, കരുണ, തുടങ്ങിയ നല്ല ഗുണങ്ങളുടെ പ്രതീകമാണു്. അവിടുത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മിലും ആ സദ്ഗുണങ്ങള്‍ വളരുന്നു. മനസ്സു് വിശാലമാകുന്നു. എന്നാല്‍ ലൗകികകാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സു് ലൗകികത്തില്‍ വ്യവഹരിക്കുന്നു. അനേകവിഷയങ്ങളിലേക്കു മനസ്സു് മാറിമാറിപ്പോകുന്നു. അതിനനുസരിച്ചു് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചീത്ത ഗുണങ്ങള്‍ നമ്മില്‍ വളരുന്നു. മനസ്സു് ഇടുങ്ങിയതാകുന്നു. ആഗ്രഹിച്ച വസ്തു കിട്ടാതെ വരുമ്പോള്‍ തളരുന്നു. ദേഷ്യം വരുന്നു. ശക്തി നശിക്കുന്നു.

ലൈറ്റര്‍ ഓരോ പ്രാവശ്യം ഞെക്കുമ്പോഴും അതില്‍നിന്നും ഊര്‍ജ്ജം നഷ്ടപ്പെടുകയാണു്. അതുപോലെ ലൗകികാസക്തി വളര്‍ത്തുന്ന വിഷയങ്ങളെപ്പറ്റി പറയുമ്പോള്‍ നമ്മുടെ മനസ്സു് ദുര്‍ബ്ബലപ്പെടുന്നു. നമ്മില്‍നിന്നും ശക്തി നഷ്ടപ്പെടുന്നു. അതേസമയം ആത്മീയകാര്യങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും ബാറ്ററി ചാര്‍ജ്ജു ചെയ്യുന്നതുപോലെയാണു്. ഒന്നില്‍ ശക്തി നഷ്ടപ്പെടുന്നു. ഒന്നില്‍ ശക്തി സംഭരിക്കുന്നു.

ചോദ്യം : അമ്മേ, ഈശ്വരനെ കരഞ്ഞു വിളിക്കുന്നതു ദുര്‍ബ്ബലതയാണെന്നു ചിലര്‍ പറയുന്നു. അവര്‍ ചോദിക്കുന്നതു സംസാരിക്കുമ്പോള്‍ ശക്തി നഷ്ടമാകുന്നതുപോലെ കരയുമ്പോഴും ശക്തി പോകില്ലേ എന്നാണു്.

അമ്മ: മോളേ, കോഴിമുട്ട തീയുടെ ചൂടില്‍ നശിക്കുന്നു. തള്ളയുടെ ചൂടില്‍ വിരിയുന്നു. ചൂടെല്ലാം ഒന്നുതന്നെയാണെങ്കിലും ഫലത്തില്‍ വ്യത്യാസമില്ലേ? വെറുതെയുള്ള സംസാരം നമ്മുടെ ശക്തിയെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രാര്‍ത്ഥനകളിലൂടെ മനസ്സു് ഏകാഗ്രമാകുന്നു, നമുക്കു ശക്തി ലഭിക്കുന്നു. അതു ദുര്‍ബ്ബലതയാണോ? മെഴുകുതിരി ഉരുകുന്നതിനനുസരിച്ചു് അതിന്‍റെ നാളത്തിനു ശോഭ വര്‍ദ്ധിക്കുകയാണു ചെയ്യുന്നതു്. അതുപോലെ ഹൃദയം അലിഞ്ഞുള്ള പ്രാര്‍ത്ഥന നമ്മളെ പരമാത്മപദത്തില്‍ എത്തിക്കുന്നു. അതുകൊണ്ടു കരഞ്ഞുള്ള പ്രാര്‍ത്ഥന ദുര്‍ബ്ബലതയല്ല.

എനിക്കറിവുള്ള മിക്ക ദൈവങ്ങളെയും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടു്. ശിവനെയും ദേവിയെയും മറ്റും പല മന്ത്രങ്ങള്‍ ചൊല്ലി മാറി മാറി പൂജിച്ചു. പക്ഷേ, അവകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടായതായി എനിക്കു തോന്നിയിട്ടില്ല?

അമ്മ: മോളേ, ഒരാളിനു അതിയായ ദാഹം. കുടിക്കുവാന്‍ വെള്ളമില്ല. ആരോ പറഞ്ഞു കൊടുത്തു, ‘ഈ സ്ഥലത്തു കുഴിച്ചാല്‍ വേഗം വെള്ളം കിട്ടും.’ അയാള്‍ അവിടെ കുറച്ചു കുഴിച്ചു നോക്കി. വെള്ളം കണ്ടില്ല. അതിനടുത്തു വീണ്ടും ഒന്നുകൂടി കുഴിച്ചു നോക്കി. വെള്ളം കിട്ടിയില്ല,. കുറച്ചുകൂടി മാറി വീണ്ടും കുഴിച്ചു. വെള്ളമില്ല. ഇങ്ങനെ പല സ്ഥലത്തു വെള്ളത്തിനുവേണ്ടി കുഴിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. അയാള്‍ തളര്‍ന്നു വീണു. അതു വഴി വന്ന ഒരാള്‍ തളര്‍ന്നു കിടക്കുന്ന മനുഷ്യനെക്കണ്ടു കാരണം അന്വേഷിച്ചു. അയാള്‍ പറഞ്ഞു, ”ഞാന്‍ വെള്ളത്തിനുവേണ്ടി കുഴിച്ചു കുഴിച്ചു കുഴഞ്ഞു. ഇപ്പോള്‍ ഇരട്ടിക്കു ദുഃഖമായി. ആദ്യം വെള്ളം കിട്ടിയില്ല എന്ന ദുഃഖമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുഴി കുത്തി അത്രയും ശക്തി കൂടി നഷ്ടപ്പെടുത്തി. ക്ഷീണവും കൂടി.”

വഴിപോക്കന്‍ പറഞ്ഞു, ”നിങ്ങള്‍ കുറച്ചുകൂടി ക്ഷമിച്ചു കുറെ താഴത്തേക്കു കുഴിച്ചിരുന്നുവെങ്കില്‍ ആവശ്യത്തിനും അതിലധികവും വെള്ളം കിട്ടുമായിരുന്നുവല്ലോ. അതിനു പകരം നിങ്ങള്‍ പല സ്ഥലത്തു് അല്പാല്പം കുഴിച്ചുനോക്കി. ഫലമോ, നിരാശമാത്രം.” മോളേ, ഇതു പോലെയാണു മാറി മാറി ഓരോ ദൈവത്തെ വിളിച്ചാലുള്ള അനുഭവം. പ്രയോജനം കിട്ടില്ല. എല്ലാം ഒന്നെന്നു കണ്ടു വിളിച്ചാല്‍ പ്രശ്നമില്ല. മാറി മാറി രൂപത്തെ വ്യത്യസ്തപ്പെടുത്തുന്നതാണു കഷ്ടം!

ഒരാള്‍ ഒരു മൂവാണ്ടന്‍ തൈ വാങ്ങിക്കൊണ്ടുവന്നു നട്ടു വേണ്ടത്ര ശുശ്രൂഷകള്‍ നല്കി വളര്‍ത്തി. പൂ വരേണ്ട സമയം അടുത്തപ്പോള്‍ അതിനെ പിഴുതുമാറ്റി അവിടെ വേറൊരു തൈ വച്ചു. മൂന്നു വര്‍ഷം തികയാന്‍ രണ്ടു ദിവസം മതി. അത്രയും കാത്തിരിക്കുവാനുള്ള ക്ഷമ അയാള്‍ക്കില്ല. എവിടെ ഫലം കിട്ടാനാണു്? വേണ്ടത്ര സമയം കാത്തിരിക്കാനുള്ള ക്ഷമ അയാളെപ്പോലെ മോളും കാണിച്ചില്ല. പല സ്ഥലങ്ങളില്‍പ്പോയി, പല മന്ത്രങ്ങള്‍ ജപിച്ചു്, പല ദേവതകളെ ധ്യാനിച്ചു. അതുകൊണ്ടു് ഒന്നും ഫലത്തിലില്ല. കൂടാതെ മോളു് ഈശ്വരനെ വിളിച്ചതു് ഐശ്വര്യത്തിനാണു്; ഭഗവാനെ കാണുവാന്‍ വേണ്ടിയല്ല. ഭൗതികവസ്തുക്കള്‍ നേടുന്നതിനു വേണ്ടിയുള്ള ഭക്തി, അതു ശരിയായ ഭക്തിയല്ല. മോളു ധ്യാനിച്ചതു് ആഗ്രഹിച്ച വസ്തുക്കളെയാണു്, ഈശ്വരനെയല്ല. അതാണു പല സ്ഥലത്തു ഓടിനടന്നതു്. ഒരു മന്ത്രം ജപിച്ചു. കാര്യം സാധിക്കാതെ വന്നപ്പോള്‍ അടുത്ത മന്ത്രമായി. അതും സാധിക്കാതെ വന്നപ്പോള്‍ വേറൊന്നായി. അതുകൊണ്ടെന്തു നേടി? സമയനഷ്ടം മാത്രം മുതലായി.

മോള്‍ രാജകൊട്ടാരത്തിലിരുന്ന സ്വര്‍ണ്ണം മാത്രം കാംക്ഷിച്ചു. രാജാവിനെ സ്നേഹിച്ചില്ല. രാജാവിനെ സ്നേഹിച്ചാല്‍ സ്വര്‍ണ്ണവും കിട്ടും രാജാവിനെയും കിട്ടും. അതുപോലെ ഈശ്വരനെ മാത്രം സ്നേഹിച്ചിരുന്നുവെങ്കില്‍ എല്ലാം മോള്‍ക്കു കിട്ടുമായിരുന്നു. മോള്‍ രത്‌നം മാത്രം ആഗ്രഹിച്ചു. ഭഗവാനെ സ്നേഹിച്ചില്ല. ഒന്നിനോടും കാമ്യത വയ്ക്കാതെ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചു സകലതും അവിടുത്തേക്കു് അര്‍പ്പിച്ചു്, സകലതും അവിടുത്തെ ഇച്ഛ എന്നുള്ള ഭാവനയോടുകൂടി സാധന ചെയ്തിരുന്നുവെങ്കില്‍ മോള്‍ക്കു് ഇന്നു ത്രിലോകങ്ങള്‍ക്കും അധിപതിയായിരിക്കാമായിരുന്നു. പക്ഷേ, മോളു് ഐശ്വര്യം മാത്രമേ മോഹിച്ചുള്ളൂ. അതുകൊണ്ടു ദുര്യോധനനെപ്പോലെയായി. ദുര്യോധനന്‍ പ്രജകളെയും രാജ്യത്തെയും മാത്രമാഗ്രഹിച്ചു. ഫലമോ? അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കൂടെനിന്നവര്‍ക്കും സകലതും നഷ്ടമായി. എന്നാല്‍ പാണ്ഡവരോ? അവര്‍ ഭഗവാനെ മാത്രം ആശ്രയിച്ചു. ആ ഒരു ഭാവമായിരുന്നു അവിടെ. അതിനാലവര്‍ക്കു ഭഗവാനെയും കിട്ടി, രാജ്യവും കിട്ടി. അതുകൊണ്ടു മോള്‍ ബാഹ്യസുഖത്തിനോടുള്ള ആഗ്രഹം വിടുക. ഭഗവാനെ കിട്ടിയാല്‍ എല്ലാമവിടെ എത്തിക്കൊള്ളും. ശരിക്കു സര്‍വ്വാര്‍പ്പണമായി നീങ്ങുക. മോള്‍ ക്ഷമയോടുകൂടി സാധന ചെയ്യുക. ഫലം കിട്ടും. തീര്‍ച്ചയായും കിട്ടും. ഭൗതികമായ ഐശ്വര്യങ്ങളും ഉണ്ടാകും. കുറെ മന്ത്രം ജപിച്ചു് ഉടന്‍ ഫലം കിട്ടണമെന്നു വിചാരിച്ചാല്‍ പ്രയോജനമില്ല. അര്‍പ്പണവും ക്ഷമയുമാണു വേണ്ടതു്.

‘പൊങ്കല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ‘നിറഞ്ഞു കവിഞ്ഞൊഴുക’ എന്നാണ്. മനുഷ്യന് പ്രകൃതിയോടും, പ്രകൃതിക്ക് മനുഷ്യനോടും ഉള്ള സ്നേഹം ഹൃദയത്തിന്റെ കരകള്‍ കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമാണ് സമയമാണ് പൊങ്കല്‍ ഉത്സവം. വിളവെടുപ്പിന്റെ ഉത്സവമാണ് പൊങ്കല്‍. നല്ല ചിന്തകള്‍ കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യന്‍ പ്രകൃതിയെ പ്രീതിപ്പെടുത്തുന്നു. അതിന് പ്രത്യുപകാരമായി സമൃദ്ധമായ വിളവ് നല്‍കി പ്രകൃതി മനുഷ്യനെ അനുഗ്രഹിക്കുന്നു. അങ്ങനെ പ്രപഞ്ചമനസും മനുഷ്യമനസും നിറഞ്ഞ് കവിഞ്ഞൊഴുകി ഒന്നാകുന്നതിന്റെ പ്രതീകമാണ്, ഉത്സവമാണ് പൊങ്കല്‍.

യഥാര്‍ത്ഥ പൊങ്കല്‍ ആഘോഷം നമ്മുടെ ഹൃദയം കാരുണ്യം കൊണ്ട് നല്ല വാക്കായും നല്ല പ്രവൃത്തിയായും കവിഞ്ഞൊഴുകുമ്പോഴാണ്. അപ്പോഴാണ് നമ്മള്‍ മനുഷ്യത്വത്തില്‍ നിന്ന് ഈശ്വരത്വത്തിലേക്ക് ഉയരുന്നത്. ഈ പൊങ്കാല ഈ സംസ്‌കാരത്തെ, ഈശ്വരനെ നമ്മുടെയുള്ളിലും പുറത്തും ആഴത്തിലുറപ്പിക്കാനുള്ള അവസരങ്ങളായി തീരട്ടെ എന്ന് അമ്മ പരമാത്മവില്‍ സമര്‍പ്പിക്കുന്നു. അമ്മയുടെ എല്ലാ തമിഴ് മക്കൾക്കും പൊങ്കൽ ആശംസകൾ !!

ചോദ്യം : അമ്മേ, സാധന ചെയ്താല്‍ ശാന്തി നേടാന്‍ കഴിയുമോ?

അമ്മ: മോളേ, സാധന ചെയ്തതുകൊണ്ടുമാത്രം ശാന്തി നേടാന്‍ പറ്റില്ല. അഹങ്കാരം കളഞ്ഞു സാധന ചെയ്താലേ സാധനയുടെ ഗുണങ്ങളെ അനുഭവിക്കാന്‍ പറ്റൂ. ശാന്തിയും സമാധാനവും നേടുവാന്‍ കഴിയൂ. ഈശ്വരനെ വിളിക്കുന്നവര്‍ക്കെല്ലാം ശാന്തിയുണ്ടോ എന്നു ചോദിക്കുന്നവരുണ്ടു്. ആദര്‍ശം മനസ്സിലാക്കി വിളിച്ചാലല്ലേ ദുര്‍ബ്ബലമനസ്സു് ശക്തമാകുകയുള്ളൂ.

ശാസ്ത്രങ്ങള്‍ മനസ്സിലാക്കി സത്സംഗങ്ങള്‍ ശ്രവിച്ചു് അതേ രീതിയില്‍ ജീവിക്കുന്നവര്‍ക്കേ സാധനകൊണ്ടു ഗുണമുള്ളൂ. തന്‍റെ തപസ്സിനു ഭംഗം വരുത്തി എന്ന കാരണത്താല്‍ പക്ഷിയെ ഭസ്മമാക്കിയ താപസന്‍റെ കഥ കേട്ടിട്ടില്ലേ? അദ്ദേഹം തപസ്സു ചെയ്തു. പക്ഷേ കോപം വരാന്‍ നിമിഷനേരം പോലും വേണ്ടിവന്നില്ല. സത്സംഗങ്ങള്‍ ഉള്‍ക്കൊള്ളാതെ, ആത്മീയത മനസ്സിലാക്കാതെ മുന്നോട്ടു പോയാല്‍ അഹങ്കാരവും കോപവും മാത്രമായിരിക്കും കൈമുതലായി ഉണ്ടാവുക.