ചോദ്യം : ദുഃഖത്തില്‍നിന്നു് എങ്ങനെ മോചനം നേടാം?

അമ്മ: ആദ്ധ്യാത്മികചിന്ത ഉള്‍ക്കൊണ്ടു ജീവിതം നയിക്കുന്നവര്‍ക്കു ദുഃഖം ഉണ്ടാകാറില്ല.

കൈ മുറിയുമ്പോള്‍ ഇരുന്നു കരഞ്ഞതുകൊണ്ടു പ്രയോജനമുണ്ടോ? വേഗം മരുന്നു വയ്ക്കണം. അല്ലാതെ കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പഴുക്കും. ചിലപ്പോള്‍ സെപ്റ്റിക്കായി മരിച്ചെന്നും വരാം. ഒരാള്‍ നമ്മെ ചീത്ത പറയുന്നു. നമ്മള്‍ മാറിയിരുന്നു കരയുന്നു. അതു സ്വീകരിച്ചതുകൊണ്ടു ദുഃഖമായി. സ്വീകരിച്ചില്ലെങ്കില്‍ അതവര്‍ക്കുതന്നെയായിരിക്കും. അതുകൊണ്ടു് അവയെ നമ്മള്‍ തള്ളിക്കളയണം. ഇങ്ങനെ വിവേകപൂര്‍വ്വം നീങ്ങിയാല്‍ നമുക്കു ദുഃഖത്തില്‍നിന്നു മോചനംനേടാം. കൈ മുറിഞ്ഞാല്‍ മരുന്നുവയ്ക്കാതെ എങ്ങനെ മുറിഞ്ഞു, ഏതു കത്തികൊണ്ടു മുറിഞ്ഞു എന്നും മറ്റും ആലോചിച്ചു നിന്നതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്?

ഒരാളെ പാമ്പു കടിച്ചു. അയാള്‍ വേഗം വീട്ടില്‍ച്ചെന്നു പുസ്തകമെടുത്തു് എന്തു ചികിത്സയാണു ചെയ്യേണ്ടതെന്നു പഠിക്കുകയാണു്. പക്ഷേ, മരുന്നു കണ്ടെത്തുന്നതിനു മുന്‍പു് ആളു മരിച്ചു. പാമ്പു കടിച്ചാല്‍ എത്രയും വേഗം പ്രതിവിധി ചെയ്യണം. അതിനു ശ്രമിക്കാതെ പാമ്പിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആളു മരിക്കും. ദുഃഖമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചോര്‍ത്തു തളരാതെ ദുഃഖത്തെ അതിജീവിക്കാനാണു ശ്രമിക്കേണ്ടതു്. തത്ത്വങ്ങളറിഞ്ഞു് അതു് അനുഭവത്തില്‍ വരുത്തിയ ഗുരുക്കന്മാരുണ്ടു്. അവരുടെ വാക്കനുസരിച്ചു നീങ്ങിയാല്‍ ശാസ്ത്രങ്ങളില്‍ പറയുന്നവിധം ജീവിച്ചാല്‍ ഏതു സാഹചര്യത്തിലും നമുക്കു തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഭൗതികവിദ്യയെക്കാള്‍ ഉപരി ജീവിതത്തില്‍ അവശ്യം പകര്‍ത്തേണ്ട വിദ്യയാണു് ആത്മവിദ്യ. ഈ ലോകത്തില്‍ എങ്ങനെ ജീവിക്കണം എന്നു് അതു പഠിപ്പിക്കുന്നു. ആ വിദ്യ ജീവിതത്തില്‍ പകര്‍ത്താത്തിടത്തോളം നമ്മളെല്ലാം നരകലോകത്തിലേക്കായിരിക്കും പോവുക ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും. ഈ ലോകത്തു് എങ്ങനെ ശാന്തി അനുഭവിക്കാം, എങ്ങനെ അപകടങ്ങളില്‍പ്പെടാതെ ജീവിതം നയിക്കാം എന്നു പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. മനസ്സിന്റെ ഡോക്ടര്‍മാരാണു ഗുരുക്കന്മാര്‍.

ചോദ്യം : ചിലര്‍ ജനിക്കുമ്പോള്‍ത്തന്നെ പണക്കാരാണു്. എല്ലാ സുഭിക്ഷതകളുടെയും നടുവില്‍ അവര്‍ വളരുന്നു. ചിലരാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിനുകൂടി വകയില്ലാത്ത കുടിലുകളില്‍ ജനിക്കുന്നു. ഇതിനു കാരണമെന്താണു്?

അമ്മ: മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചാണു് ഓരോരുത്തര്‍ക്കും പുതിയ ജന്മം കിട്ടുന്നതു്. ചിലര്‍ ജനിക്കുന്നതു കേസരിയോഗസമയത്തായിരിക്കും. അവര്‍ക്കു് എവിടെയും ഐശ്വര്യംതന്നെ. ഐശ്വര്യദേവത അവരില്‍ കുടികൊള്ളുന്നു. മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചു് ആ ദേവതയോടുകൂടി അവര്‍ ജനിക്കുന്നു. ഏകാഗ്രതയോടുകൂടി ഈശ്വരനെ ഭജിച്ചും ദാനധര്‍മ്മങ്ങള്‍ ചെയ്തും കഴിഞ്ഞ ജന്മങ്ങളില്‍ ജീവിച്ചവരായിരിക്കും അവര്‍. അതുമൂലം അവര്‍ക്കു് ഐശ്വര്യമുണ്ടായി. ദുഷ്‌കര്‍മ്മങ്ങള്‍ അധികം ചെയ്തവരാണു കൂടുതല്‍ കഷ്ടത സഹിക്കുന്നതു്.

ചോദ്യം : പക്ഷേ, ഇതൊന്നും നമുക്കറിയാന്‍ കഴിയുന്നില്ലല്ലോ.

അമ്മ: ഈ ജന്മത്തില്‍ത്തന്നെ കുട്ടിക്കാലത്തു ചെയ്ത കാര്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നുണ്ടോ? പരീക്ഷയ്ക്കുവേണ്ടി തലേന്നു പഠിച്ച പാഠം പരീക്ഷാസമയത്തു മറന്നുപോകാറില്ലേ? അതുപോലെ എല്ലാം ഒരു മറവിയില്‍ ഇരിക്കുകയാണു്. ജ്ഞാനദൃഷ്ടികൊണ്ടു അവയെ അറിയാന്‍ കഴിയും.

ചോദ്യം : അദ്വൈതഭാവത്തില്‍ ഒരാളിനു് എപ്പോഴും നില്ക്കാന്‍ സാധിക്കുമോ? സമാധിയില്‍ മാത്രമല്ലേ അതു സാധിക്കൂ? സമാധിയില്‍നിന്നു് ഉണര്‍ന്നാല്‍ ദ്വൈതപ്രപഞ്ചത്തിലേക്കല്ലേ വരുന്നതു്?

അമ്മ: നിങ്ങളുടെ കാഴ്ചയില്‍ അവര്‍ ദ്വൈതത്തിലാണു്. പക്ഷേ, അവര്‍ ആ അനുഭൂതിയില്‍ത്തന്നെയാണു്. അരിപ്പൊടിയുടെ കൂടെ ശര്‍ക്കര ചേര്‍ത്തുകഴിഞ്ഞാല്‍പ്പിന്നെ ശര്‍ക്കരയും പൊടിയും വേര്‍തിരിച്ചെടുക്കുവാന്‍ പറ്റില്ല. മധുരം മാത്രമേയുള്ളൂ. അതുപോലെ അദ്വൈതഭാവത്തില്‍ എത്തിയാല്‍, ആ അനുഭൂതിതലത്തിലെത്തിയാല്‍ അവരതായിത്തീരുകയാണു്. പിന്നെ അവരുടെ ലോകത്തില്‍ രണ്ടില്ല. അവരുടെ വ്യവഹാരമെല്ലാം അദ്വൈതാനുഭവത്തിൻ്റെ വെളിച്ചത്തിലായിരിക്കും.

പൂര്‍ണ്ണജ്ഞാനികള്‍ നീറ്റുകക്കപോലെയാണു്, കരിഞ്ഞ കയറു പോലെയാണു്. കാണുമ്പോള്‍ അവയ്ക്കു രൂപമുണ്ടു്. തൊട്ടാലതു നഷ്ടമാകും. കാഴ്ചയില്‍ അവരുടെ പ്രവൃത്തികള്‍ സാധാരണക്കാരുടെതുപോലെ തോന്നും. പക്ഷേ, അവര്‍ സദാ ആത്മാവില്‍ത്തന്നെ രമിക്കുന്നു. അവര്‍ ആത്മസ്വരൂപംതന്നെയാണു്.

ചോദ്യം : അദ്വൈതാനുഭവം ഒന്നു വിവരിക്കാമോ?

അമ്മ: പഞ്ചസാര കഴിച്ചിട്ടു് എത്ര മധുരം എന്നു പറയാന്‍ പറ്റാത്തതുപോലെ അതു വാക്കിനതീതമാണു്. വാക്കുകള്‍ക്കതീതമാണു് അനുഭൂതി. അതു വിവരിക്കാന്‍ കഴിയുന്നതല്ല. ആഹാരം കഴിച്ചാല്‍ അതിൻ്റെ ഗുണം പിന്നീടു കാണുന്നില്ലേ? ഉറക്കത്തിൻ്റെ ഫലം ഉണരുമ്പോഴുള്ള ഉന്മേഷവും ശാന്തിയുമാണു്. അതുപോലെ സമാധിയിലെ ആ ശാന്തി ഉണര്‍ന്നുകഴിഞ്ഞാലും നിലനില്ക്കുന്നു.

ചോദ്യം : ആത്മാവിനു രൂപമില്ലല്ലോ! പിന്നെങ്ങനെയാണു് അതിൻ്റെ സ്വാധീനം മനസ്സിലാക്കുവാന്‍ സാധിക്കുക?

അമ്മ: വായുവിനു രൂപമില്ല. പക്ഷേ, അതിനെ ഒരു ബലൂണിലാക്കിക്കഴിയുമ്പോള്‍ നമുക്കു പൊക്കിയിടുകയും തട്ടിക്കളിക്കുകയും മറ്റും ചെയ്യാം. അതുപോലെ ആത്മാവിനും രൂപമില്ല. അതു സര്‍വ്വവ്യാപിയാണു്. എന്നാല്‍ ഉപാധിയിലൂടെ അതിൻ്റെ സ്വാധീനം അറിയുവാന്‍ കഴിയുന്നു.

ചോദ്യം : സാക്ഷാത്കാരം കിട്ടിയവരുടെ അവസ്ഥ എങ്ങനെയാണു്?

അമ്മ: ഹൈഡ്രജന്‍ നിറച്ചുവിട്ട ബലൂണ്‍ താഴേക്കു വരുന്നില്ല. മുകളിലേക്കു മാത്രമേ പോകുകയുള്ളൂ. അതുപോലെ ആത്മജ്ഞാനം ലഭിച്ചവര്‍ക്കു് ഉന്നതി മാത്രമേയുള്ളൂ. പതനമില്ല. വടക്കുനോക്കിയന്ത്രം പോലെയാണവരുടെ മനസ്സു്. എപ്പോഴും ആ ലക്ഷ്യത്തില്‍ത്തന്നെ നില്ക്കും.

……. തുടർച്ച

ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: സകലര്‍ക്കും സ്വന്തം സുഖമാണു വലുതു്. അതില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ല.

അമേരിക്കയില്‍വച്ചു് ഒരാള്‍ അമ്മയുടെ അടുത്തുവന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചിട്ടു അധിക ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനു ഭാര്യയെന്നുവച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്നു നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ഭക്ഷണം കഴിക്കില്ല. ഭാര്യ എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ കാത്തിരിക്കും. അത്ര സ്നേഹമായിരുന്നു. പക്ഷേ, അവര്‍ക്കു് അധികനാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ സാധിച്ചില്ല. ഭാര്യയ്ക്കു ചെറിയൊരു അസുഖം പിടിപെട്ടു. ഒരാഴ്ച കഴിഞ്ഞു മരിക്കുകയും ചെയ്തു. ശവം അടക്കുന്നതിനായി പള്ളിയില്‍ കൊണ്ടുപോയി. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം ആളുകള്‍ അവിടെ വന്നിരുന്നു. അവര്‍ കണ്ടുകഴിഞ്ഞ ശേഷമേ ശവം മറവു ചെയ്യൂ. അദ്ദേഹത്തിനു വിശപ്പു സഹിക്കാനും വയ്യ. ”എത്രയും പെട്ടെന്നു ശവം അടക്കിയെങ്കില്‍, അടക്കിയെങ്കില്‍.” അദ്ദേഹം സ്വയം പറയുകയാണു്. അതു കഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കാമല്ലോ. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ കാത്തുനിന്നു. ശവം ഉടനെയൊന്നും അടക്കുന്ന ലക്ഷണം കണ്ടില്ല. വിശപ്പിനി ഒട്ടും സഹിക്കാന്‍ വയ്യ എന്ന നിലയിലായി. ക്ഷമ നശിച്ചു. അദ്ദേഹം അടുത്ത കടയില്‍പ്പോയി ഭക്ഷണം വാങ്ങിക്കഴിച്ചു. ഈ സംഭവത്തെക്കുറിച്ചു് അദ്ദേഹംതന്നെയാണു് അമ്മയോടു പറഞ്ഞതു്. അവസാനം പറഞ്ഞു, ”അമ്മേ, എൻ്റെ ജീവന്‍കൂടി ഭാര്യയ്ക്കു സമര്‍പ്പിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. എനിക്കവളെ അത്ര സ്നേഹമായിരുന്നു. പക്ഷേ, വിശപ്പിനു മുന്നില്‍ ഞാനെല്ലാം മറന്നു.” ഇതു് അമേരിക്കയില്‍ നടന്ന സംഭവം.

നമ്മുടെ നാട്ടില്‍ നടന്നതു കേള്‍ക്കണ്ടേ, ഇവിടെ ആശ്രമത്തില്‍ വന്ന ഒരു സ്ത്രീ പറഞ്ഞതാണു്. അവരുടെ ഭര്‍ത്താവു സൈക്കിളില്‍ പോയപ്പോള്‍ വണ്ടിയിടിച്ചു മരിച്ചു. അയാളുടെ രണ്ടാം ഭാര്യയാണു് ഈ സ്ത്രീ. ആദ്യഭാര്യ മരിച്ചു. ആ വകയില്‍ രണ്ടുമൂന്നു കുട്ടികളുമുണ്ടു്. ഭര്‍ത്താവു മരിച്ചെന്നു കേട്ടപ്പോള്‍ സ്ത്രീ ശവം കാണുവാനോ ശവം കൊണ്ടുവരുവാനോ അല്ല പോയതു്. ഭര്‍ത്താവിൻ്റെ അലമാരയുടെ താക്കോലെടുക്കാനായിരുന്നു. താക്കോലെടുത്തു വന്നപ്പോഴേക്കും ശവവുമായി ആളുകള്‍ വീട്ടിലെത്തിക്കഴിഞ്ഞു. അപ്പോള്‍ ആദ്യഭാര്യയുടെ മക്കളും അവിടെയെത്തി. അവര്‍ അച്ഛന്‍ മരിച്ചെന്നു കേട്ടു വന്നതാണു്. പക്ഷേ, ആദ്യം പോയതു അച്ഛൻ്റെ അടുത്തേക്കല്ല. അച്ഛന്‍ താക്കോല്‍ സൂക്ഷിക്കാറുള്ള സ്ഥലമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാനമ്മ എടുക്കുന്നതിനു മുന്‍പു അതു സ്വന്തമാക്കണം. അല്ലെങ്കില്‍ അച്ഛൻ്റെ പണം മുഴുവന്‍ അവര്‍ സ്വന്തമാക്കില്ലേ? പക്ഷേ, മക്കളെത്താന്‍ അല്പം വൈകി. ഭാര്യ അതു വേണ്ട സ്ഥാനത്തേക്കു മാറ്റി.

ഇത്രയും ലാളിച്ചു വളര്‍ത്തിയ പുത്രൻ്റെ സ്നേഹമെവിടെ? തന്നെ ജീവനെക്കാളുപരി സ്നേഹിക്കുന്നു എന്നു പറഞ്ഞ ഭാര്യയുടെ സ്നേഹമെവിടെ? എല്ലാവരുടെയും ദൃഷ്ടി സ്വത്തില്‍ മാത്രമായിരുന്നു. മക്കളേ, ഇതാണു ലോകം. എല്ലാവരും അവരവരുടെ തൃപ്തിക്കുവേണ്ടി സ്നേഹിക്കുന്നു. അവരവരുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സ്നേഹിക്കുന്നു. ഭാര്യ അന്യ പുരുഷനോടു സംസാരിക്കുന്നതു കണ്ടാല്‍ ചിലര്‍ക്കു ഭാര്യയെ കൊല്ലാനുള്ള വാശിയാണു്. അച്ഛന്‍ രോഗം പിടിപെട്ടു മരണശയ്യയില്‍ കിടക്കുമ്പോള്‍ മകനു സ്വത്തു വീതം വയ്ക്കുവാനുള്ള ധൃതിയാണു്. അഥവാ ഭാഗം വച്ചെന്നിരിക്കട്ടെ. വലിയ പറമ്പു തനിക്കു കിട്ടിയിട്ടില്ലെങ്കില്‍ അച്ഛൻ്റെ കഥ കഴിക്കാനും മടിക്കില്ല. ലോകം ഇങ്ങനെയാണെന്നു കരുതി യാതൊരു കര്‍മ്മവും ചെയ്യാതെ മടിയന്മാരായി ഇരിക്കണമെന്നല്ല ഇതിനര്‍ത്ഥം. ‘ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം എക്കാലവും എനിക്കു കൂട്ടായിരിക്കും. ചത്തു ചെന്നാലും കൂടെയുണ്ടാകും’ എന്നും മറ്റുമുള്ള പ്രതീക്ഷകള്‍ പാടില്ല.

സ്വന്തം ധര്‍മ്മം എന്താണെന്നറിഞ്ഞു് അതനുസരിച്ചു ജീവിക്കുവാന്‍ പഠിക്കുക. പ്രതീക്ഷ വയ്ക്കാതെ കര്‍മ്മം ചെയ്യുക സ്നേഹമോ സമ്പത്തോ പദവിയോ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. കര്‍മ്മം ചെയ്യുന്നതു നമ്മുടെ അന്തഃകരണശുദ്ധിക്കു വേണ്ടിയായിരിക്കണം. ബന്ധം മുഴുവന്‍ ആദ്ധ്യാത്മികത്തോടായിരിക്കട്ടെ. അതിലേ ആനന്ദമുള്ളൂ. മറ്റുള്ളവരില്‍ പ്രതീക്ഷവച്ചു കര്‍മ്മം ചെയ്താല്‍ ദുഃഖം മാത്രമേ കൂട്ടായി വരുകയുള്ളു. മറിച്ചു്, തത്ത്വം അനുസരിച്ചു ജീവിച്ചാല്‍ ഭൂമിയിലും സ്വര്‍ഗ്ഗം, മരിച്ചാലും സ്വര്‍ഗ്ഗം. ലോകത്തിനും ഗുണം, നമുക്കും ഗുണം.