ചോദ്യം : അദ്വൈതഭാവത്തില്‍ ഒരാളിനു് എപ്പോഴും നില്ക്കാന്‍ സാധിക്കുമോ? സമാധിയില്‍ മാത്രമല്ലേ അതു സാധിക്കൂ? സമാധിയില്‍നിന്നു് ഉണര്‍ന്നാല്‍ ദ്വൈതപ്രപഞ്ചത്തിലേക്കല്ലേ വരുന്നതു്?

അമ്മ: നിങ്ങളുടെ കാഴ്ചയില്‍ അവര്‍ ദ്വൈതത്തിലാണു്. പക്ഷേ, അവര്‍ ആ അനുഭൂതിയില്‍ത്തന്നെയാണു്. അരിപ്പൊടിയുടെ കൂടെ ശര്‍ക്കര ചേര്‍ത്തുകഴിഞ്ഞാല്‍പ്പിന്നെ ശര്‍ക്കരയും പൊടിയും വേര്‍തിരിച്ചെടുക്കുവാന്‍ പറ്റില്ല. മധുരം മാത്രമേയുള്ളൂ. അതുപോലെ അദ്വൈതഭാവത്തില്‍ എത്തിയാല്‍, ആ അനുഭൂതിതലത്തിലെത്തിയാല്‍ അവരതായിത്തീരുകയാണു്. പിന്നെ അവരുടെ ലോകത്തില്‍ രണ്ടില്ല. അവരുടെ വ്യവഹാരമെല്ലാം അദ്വൈതാനുഭവത്തിൻ്റെ വെളിച്ചത്തിലായിരിക്കും.

പൂര്‍ണ്ണജ്ഞാനികള്‍ നീറ്റുകക്കപോലെയാണു്, കരിഞ്ഞ കയറു പോലെയാണു്. കാണുമ്പോള്‍ അവയ്ക്കു രൂപമുണ്ടു്. തൊട്ടാലതു നഷ്ടമാകും. കാഴ്ചയില്‍ അവരുടെ പ്രവൃത്തികള്‍ സാധാരണക്കാരുടെതുപോലെ തോന്നും. പക്ഷേ, അവര്‍ സദാ ആത്മാവില്‍ത്തന്നെ രമിക്കുന്നു. അവര്‍ ആത്മസ്വരൂപംതന്നെയാണു്.

ചോദ്യം : അദ്വൈതാനുഭവം ഒന്നു വിവരിക്കാമോ?

അമ്മ: പഞ്ചസാര കഴിച്ചിട്ടു് എത്ര മധുരം എന്നു പറയാന്‍ പറ്റാത്തതുപോലെ അതു വാക്കിനതീതമാണു്. വാക്കുകള്‍ക്കതീതമാണു് അനുഭൂതി. അതു വിവരിക്കാന്‍ കഴിയുന്നതല്ല. ആഹാരം കഴിച്ചാല്‍ അതിൻ്റെ ഗുണം പിന്നീടു കാണുന്നില്ലേ? ഉറക്കത്തിൻ്റെ ഫലം ഉണരുമ്പോഴുള്ള ഉന്മേഷവും ശാന്തിയുമാണു്. അതുപോലെ സമാധിയിലെ ആ ശാന്തി ഉണര്‍ന്നുകഴിഞ്ഞാലും നിലനില്ക്കുന്നു.

ചോദ്യം : ആത്മാവിനു രൂപമില്ലല്ലോ! പിന്നെങ്ങനെയാണു് അതിൻ്റെ സ്വാധീനം മനസ്സിലാക്കുവാന്‍ സാധിക്കുക?

അമ്മ: വായുവിനു രൂപമില്ല. പക്ഷേ, അതിനെ ഒരു ബലൂണിലാക്കിക്കഴിയുമ്പോള്‍ നമുക്കു പൊക്കിയിടുകയും തട്ടിക്കളിക്കുകയും മറ്റും ചെയ്യാം. അതുപോലെ ആത്മാവിനും രൂപമില്ല. അതു സര്‍വ്വവ്യാപിയാണു്. എന്നാല്‍ ഉപാധിയിലൂടെ അതിൻ്റെ സ്വാധീനം അറിയുവാന്‍ കഴിയുന്നു.

ചോദ്യം : സാക്ഷാത്കാരം കിട്ടിയവരുടെ അവസ്ഥ എങ്ങനെയാണു്?

അമ്മ: ഹൈഡ്രജന്‍ നിറച്ചുവിട്ട ബലൂണ്‍ താഴേക്കു വരുന്നില്ല. മുകളിലേക്കു മാത്രമേ പോകുകയുള്ളൂ. അതുപോലെ ആത്മജ്ഞാനം ലഭിച്ചവര്‍ക്കു് ഉന്നതി മാത്രമേയുള്ളൂ. പതനമില്ല. വടക്കുനോക്കിയന്ത്രം പോലെയാണവരുടെ മനസ്സു്. എപ്പോഴും ആ ലക്ഷ്യത്തില്‍ത്തന്നെ നില്ക്കും.

……. തുടർച്ച

ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: സകലര്‍ക്കും സ്വന്തം സുഖമാണു വലുതു്. അതില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ല.

അമേരിക്കയില്‍വച്ചു് ഒരാള്‍ അമ്മയുടെ അടുത്തുവന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചിട്ടു അധിക ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനു ഭാര്യയെന്നുവച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്നു നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ഭക്ഷണം കഴിക്കില്ല. ഭാര്യ എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ കാത്തിരിക്കും. അത്ര സ്നേഹമായിരുന്നു. പക്ഷേ, അവര്‍ക്കു് അധികനാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ സാധിച്ചില്ല. ഭാര്യയ്ക്കു ചെറിയൊരു അസുഖം പിടിപെട്ടു. ഒരാഴ്ച കഴിഞ്ഞു മരിക്കുകയും ചെയ്തു. ശവം അടക്കുന്നതിനായി പള്ളിയില്‍ കൊണ്ടുപോയി. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം ആളുകള്‍ അവിടെ വന്നിരുന്നു. അവര്‍ കണ്ടുകഴിഞ്ഞ ശേഷമേ ശവം മറവു ചെയ്യൂ. അദ്ദേഹത്തിനു വിശപ്പു സഹിക്കാനും വയ്യ. ”എത്രയും പെട്ടെന്നു ശവം അടക്കിയെങ്കില്‍, അടക്കിയെങ്കില്‍.” അദ്ദേഹം സ്വയം പറയുകയാണു്. അതു കഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കാമല്ലോ. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ കാത്തുനിന്നു. ശവം ഉടനെയൊന്നും അടക്കുന്ന ലക്ഷണം കണ്ടില്ല. വിശപ്പിനി ഒട്ടും സഹിക്കാന്‍ വയ്യ എന്ന നിലയിലായി. ക്ഷമ നശിച്ചു. അദ്ദേഹം അടുത്ത കടയില്‍പ്പോയി ഭക്ഷണം വാങ്ങിക്കഴിച്ചു. ഈ സംഭവത്തെക്കുറിച്ചു് അദ്ദേഹംതന്നെയാണു് അമ്മയോടു പറഞ്ഞതു്. അവസാനം പറഞ്ഞു, ”അമ്മേ, എൻ്റെ ജീവന്‍കൂടി ഭാര്യയ്ക്കു സമര്‍പ്പിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. എനിക്കവളെ അത്ര സ്നേഹമായിരുന്നു. പക്ഷേ, വിശപ്പിനു മുന്നില്‍ ഞാനെല്ലാം മറന്നു.” ഇതു് അമേരിക്കയില്‍ നടന്ന സംഭവം.

നമ്മുടെ നാട്ടില്‍ നടന്നതു കേള്‍ക്കണ്ടേ, ഇവിടെ ആശ്രമത്തില്‍ വന്ന ഒരു സ്ത്രീ പറഞ്ഞതാണു്. അവരുടെ ഭര്‍ത്താവു സൈക്കിളില്‍ പോയപ്പോള്‍ വണ്ടിയിടിച്ചു മരിച്ചു. അയാളുടെ രണ്ടാം ഭാര്യയാണു് ഈ സ്ത്രീ. ആദ്യഭാര്യ മരിച്ചു. ആ വകയില്‍ രണ്ടുമൂന്നു കുട്ടികളുമുണ്ടു്. ഭര്‍ത്താവു മരിച്ചെന്നു കേട്ടപ്പോള്‍ സ്ത്രീ ശവം കാണുവാനോ ശവം കൊണ്ടുവരുവാനോ അല്ല പോയതു്. ഭര്‍ത്താവിൻ്റെ അലമാരയുടെ താക്കോലെടുക്കാനായിരുന്നു. താക്കോലെടുത്തു വന്നപ്പോഴേക്കും ശവവുമായി ആളുകള്‍ വീട്ടിലെത്തിക്കഴിഞ്ഞു. അപ്പോള്‍ ആദ്യഭാര്യയുടെ മക്കളും അവിടെയെത്തി. അവര്‍ അച്ഛന്‍ മരിച്ചെന്നു കേട്ടു വന്നതാണു്. പക്ഷേ, ആദ്യം പോയതു അച്ഛൻ്റെ അടുത്തേക്കല്ല. അച്ഛന്‍ താക്കോല്‍ സൂക്ഷിക്കാറുള്ള സ്ഥലമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാനമ്മ എടുക്കുന്നതിനു മുന്‍പു അതു സ്വന്തമാക്കണം. അല്ലെങ്കില്‍ അച്ഛൻ്റെ പണം മുഴുവന്‍ അവര്‍ സ്വന്തമാക്കില്ലേ? പക്ഷേ, മക്കളെത്താന്‍ അല്പം വൈകി. ഭാര്യ അതു വേണ്ട സ്ഥാനത്തേക്കു മാറ്റി.

ഇത്രയും ലാളിച്ചു വളര്‍ത്തിയ പുത്രൻ്റെ സ്നേഹമെവിടെ? തന്നെ ജീവനെക്കാളുപരി സ്നേഹിക്കുന്നു എന്നു പറഞ്ഞ ഭാര്യയുടെ സ്നേഹമെവിടെ? എല്ലാവരുടെയും ദൃഷ്ടി സ്വത്തില്‍ മാത്രമായിരുന്നു. മക്കളേ, ഇതാണു ലോകം. എല്ലാവരും അവരവരുടെ തൃപ്തിക്കുവേണ്ടി സ്നേഹിക്കുന്നു. അവരവരുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സ്നേഹിക്കുന്നു. ഭാര്യ അന്യ പുരുഷനോടു സംസാരിക്കുന്നതു കണ്ടാല്‍ ചിലര്‍ക്കു ഭാര്യയെ കൊല്ലാനുള്ള വാശിയാണു്. അച്ഛന്‍ രോഗം പിടിപെട്ടു മരണശയ്യയില്‍ കിടക്കുമ്പോള്‍ മകനു സ്വത്തു വീതം വയ്ക്കുവാനുള്ള ധൃതിയാണു്. അഥവാ ഭാഗം വച്ചെന്നിരിക്കട്ടെ. വലിയ പറമ്പു തനിക്കു കിട്ടിയിട്ടില്ലെങ്കില്‍ അച്ഛൻ്റെ കഥ കഴിക്കാനും മടിക്കില്ല. ലോകം ഇങ്ങനെയാണെന്നു കരുതി യാതൊരു കര്‍മ്മവും ചെയ്യാതെ മടിയന്മാരായി ഇരിക്കണമെന്നല്ല ഇതിനര്‍ത്ഥം. ‘ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം എക്കാലവും എനിക്കു കൂട്ടായിരിക്കും. ചത്തു ചെന്നാലും കൂടെയുണ്ടാകും’ എന്നും മറ്റുമുള്ള പ്രതീക്ഷകള്‍ പാടില്ല.

സ്വന്തം ധര്‍മ്മം എന്താണെന്നറിഞ്ഞു് അതനുസരിച്ചു ജീവിക്കുവാന്‍ പഠിക്കുക. പ്രതീക്ഷ വയ്ക്കാതെ കര്‍മ്മം ചെയ്യുക സ്നേഹമോ സമ്പത്തോ പദവിയോ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. കര്‍മ്മം ചെയ്യുന്നതു നമ്മുടെ അന്തഃകരണശുദ്ധിക്കു വേണ്ടിയായിരിക്കണം. ബന്ധം മുഴുവന്‍ ആദ്ധ്യാത്മികത്തോടായിരിക്കട്ടെ. അതിലേ ആനന്ദമുള്ളൂ. മറ്റുള്ളവരില്‍ പ്രതീക്ഷവച്ചു കര്‍മ്മം ചെയ്താല്‍ ദുഃഖം മാത്രമേ കൂട്ടായി വരുകയുള്ളു. മറിച്ചു്, തത്ത്വം അനുസരിച്ചു ജീവിച്ചാല്‍ ഭൂമിയിലും സ്വര്‍ഗ്ഗം, മരിച്ചാലും സ്വര്‍ഗ്ഗം. ലോകത്തിനും ഗുണം, നമുക്കും ഗുണം.

ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: മക്കളേ, ആനന്ദം പുറത്തുനിന്നും കിട്ടുന്നതല്ല. ചിലര്‍ക്കു ചോക്ലേറ്റു വളരെയധികം ഇഷ്ടമുള്ള സാധനമാണു്. എന്നാല്‍ അടുപ്പിച്ചു പത്തെണ്ണം കഴിച്ചു കഴിയുമ്പോള്‍ എത്ര മധുരമുള്ളതാണെങ്കിലും അതിനോടു വെറുപ്പു തോന്നും. പതിനൊന്നാമത്തെതു് എടുക്കുമ്പോള്‍ ആദ്യത്തേതുപോലുള്ള സംതൃപ്തി അതില്‍നിന്നു ലഭിക്കുന്നില്ല. അതുപോലെ ചോക്ലേറ്റു തീരെ ഇഷ്ടമില്ലാത്ത ചിലരുണ്ടു്. അവര്‍ക്കതിൻ്റെ മണം ശ്വസിക്കുന്ന മാത്രയില്‍ ഓക്കാനിക്കാന്‍ വരും. വാസ്തവത്തില്‍ ചോക്ലേറ്റെല്ലാം ഒരുപോലെയാണു്. അവയായിരുന്നു സംതൃപ്തി തന്നിരുന്നതെങ്കില്‍ എത്ര കഴിച്ചാലും ഒരുപോലെ സംതൃപ്തി അനുഭവപ്പെടേണ്ടതല്ലേ? എല്ലാവര്‍ക്കും സംതൃപ്തി ലഭിക്കേണ്ടതല്ലേ? അപ്പോള്‍ സംതൃപ്തി ചോക്ലേറ്റിനെയല്ല, മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്.

പട്ടി എല്ലില്‍ കടിക്കും. ചോര കിട്ടുമ്പോള്‍ സന്തോഷമാകും. കുറെക്കഴിഞ്ഞപ്പോള്‍ വായ് അനക്കാന്‍ വയ്യ. വേദന. തളര്‍ന്നു വീണു. അപ്പോഴാണു ശ്രദ്ധിക്കുന്നതു്, എല്ലു് അതേപോലെ കിടക്കുന്നുണ്ടു്, താന്‍ നുണഞ്ഞതു സ്വന്തം മോണ കീറി വന്ന രക്തമാണു്. ബാഹ്യവസ്തുക്കളില്‍ ആനന്ദം തേടുന്നതും ഇതില്‍നിന്നും ഭിന്നമല്ല. നമ്മള്‍ കരുതും ആനന്ദം ഭൗതിക വസ്തുക്കളില്‍നിന്നുമാണു ലഭിക്കുന്നതെന്നു്. ജീവിതം മുഴുവന്‍ അതിനുവേണ്ടി ചെലവാക്കും. അവസാനം ഇന്ദ്രിയങ്ങള്‍ നശിച്ചു തളര്‍ന്നു വീഴും. ആനന്ദം ഉള്ളിലാണു്. പുറത്തല്ല. അതിനെ ആശ്രയിച്ചാലേ സദാ ആനന്ദവും സംതൃപ്തിയും അനുഭവിക്കുവാന്‍ സാധിക്കൂ. പുറത്തെ വസ്തുക്കള്‍ക്കും അവയെ ഗ്രഹിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കും പരിമിതിയുണ്ടു്. ഭൗതികം വേണ്ട എന്നമ്മ പറയുന്നില്ല. ഓരോന്നിൻ്റെയും പ്രയോജനം മനസ്സിലാക്കി അതിനനുസരിച്ച സ്ഥാനമേ അവയ്ക്കു ജീവിതത്തില്‍ നല്കാവൂ എന്നു മാത്രം. അനാവശ്യചിന്തകളും പ്രതീക്ഷകളും ആണു തെറ്റു്.

തുടരും…..

ചോദ്യം : നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കണം എന്നു പറഞ്ഞിട്ടു് ഇന്നു് അതു് എത്രപേര്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടു് ?

അമ്മ: മക്കളേ, നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കണമെന്നു പറഞ്ഞതുകൊണ്ടു് ആരും സ്നേഹിക്കുവാന്‍ തയ്യാറാവുകയില്ല. ആരും നന്നാകാന്‍ പോകുന്നില്ല. അതിൻ്റെ പിന്നിലെ തത്ത്വം കൂടി പറഞ്ഞു കൊടുക്കണം. ‘അയലത്തുള്ളവര്‍ സത്‌സ്വഭാവികളാകണേ’ എന്നു് ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി. ഉദാഹരണത്തിനു്, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ രാത്രി ഉറങ്ങാന്‍ കഴിയുമോ? വീടു വിട്ടു് ഒരു സ്ഥലത്തും പോകുവാന്‍ സാധിക്കുകയില്ല. ഒരു സമാധാനവും കാണില്ല. അവന്‍ മോഷ്ടിക്കുമോ മോഷ്ടിക്കുമോ എന്നുള്ള ചിന്ത മാത്രമായിരിക്കും സദാസമയവും. അശാന്തി മാത്രമായിരിക്കും കൂട്ടു്. എന്നാല്‍ അവൻ്റെ മനസ്സു നന്നായാല്‍ മോഷണം നിറുത്തും. വീട്ടിലുള്ള സാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍തന്നെ ഉണ്ടാകും. നമുക്കു സമാധാനമാകും.

ഇതുപോലെയാണു് ഓരോ കാര്യവും. ‘അയലത്തുകാര്‍ നന്നാകണേ’ എന്നുള്ള ചിന്തയോടെ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതിനനുസരിച്ചു നമ്മിലെ രത്‌നത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ കഴിയും. ആ പ്രാര്‍ത്ഥനകൊണ്ടുള്ള നേട്ടം നമുക്കു തന്നെയാണു്. ഇന്നു് അയല്ക്കാരോടു നമുക്കു വിദ്വേഷമാണുള്ളതു്. അവരുടെ ഉയര്‍ച്ചയില്‍ ദേഷ്യവും കുശുമ്പുമാണുണ്ടാകുന്നതു്. അതുമൂലം നമ്മുടെ മനസ്സില്‍ ഇരുള്‍ പരക്കുന്നു. നമ്മള്‍ വിഷം കഴിച്ചാല്‍ നമ്മള്‍തന്നെ മരിക്കും. നമ്മുടെ ശരീരം അനേകം സെല്ലുകള്‍ കൂടിച്ചേര്‍ന്നതാണു്. വിദ്വേഷവും അസൂയയുംമൂലം അതിലെ ഓരോ സെല്ലും മരിച്ചുകൊണ്ടിരിക്കുകയാണു്.

നമ്മള്‍ സ്വയം നശിക്കുന്നു. അന്യരോടു വിദ്വേഷം വച്ചുപുലര്‍ത്തുക എന്നതു് ആത്മഹത്യയ്ക്കു തുല്യമായ ഒരു ക്രിയയാണു്. അതേസമയം അന്യരെ സ്നേഹിക്കുന്നതിൻ്റെ ഫലമായി നമ്മുടെ മനസ്സു് വിശാലമായിത്തീരുന്നു. നമ്മുടെ സ്നേഹസ്വരൂപത്തെ പ്രകാശിപ്പിക്കുവാനുള്ള ഒരു സാധനയാണതു്. മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ മനസ്സാണു വൃത്തിയാകുന്നതു്. മനസ്സു വൃത്തിയാകുമ്പോള്‍ അതില്‍ സദ്ഗുണങ്ങളും ആനന്ദവും താനെ പ്രകാശിക്കും.