……. തുടർച്ച

ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: സകലര്‍ക്കും സ്വന്തം സുഖമാണു വലുതു്. അതില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ല.

അമേരിക്കയില്‍വച്ചു് ഒരാള്‍ അമ്മയുടെ അടുത്തുവന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചിട്ടു അധിക ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനു ഭാര്യയെന്നുവച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്നു നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ഭക്ഷണം കഴിക്കില്ല. ഭാര്യ എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ കാത്തിരിക്കും. അത്ര സ്നേഹമായിരുന്നു. പക്ഷേ, അവര്‍ക്കു് അധികനാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ സാധിച്ചില്ല. ഭാര്യയ്ക്കു ചെറിയൊരു അസുഖം പിടിപെട്ടു. ഒരാഴ്ച കഴിഞ്ഞു മരിക്കുകയും ചെയ്തു. ശവം അടക്കുന്നതിനായി പള്ളിയില്‍ കൊണ്ടുപോയി. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം ആളുകള്‍ അവിടെ വന്നിരുന്നു. അവര്‍ കണ്ടുകഴിഞ്ഞ ശേഷമേ ശവം മറവു ചെയ്യൂ. അദ്ദേഹത്തിനു വിശപ്പു സഹിക്കാനും വയ്യ. ”എത്രയും പെട്ടെന്നു ശവം അടക്കിയെങ്കില്‍, അടക്കിയെങ്കില്‍.” അദ്ദേഹം സ്വയം പറയുകയാണു്. അതു കഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കാമല്ലോ. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ കാത്തുനിന്നു. ശവം ഉടനെയൊന്നും അടക്കുന്ന ലക്ഷണം കണ്ടില്ല. വിശപ്പിനി ഒട്ടും സഹിക്കാന്‍ വയ്യ എന്ന നിലയിലായി. ക്ഷമ നശിച്ചു. അദ്ദേഹം അടുത്ത കടയില്‍പ്പോയി ഭക്ഷണം വാങ്ങിക്കഴിച്ചു. ഈ സംഭവത്തെക്കുറിച്ചു് അദ്ദേഹംതന്നെയാണു് അമ്മയോടു പറഞ്ഞതു്. അവസാനം പറഞ്ഞു, ”അമ്മേ, എൻ്റെ ജീവന്‍കൂടി ഭാര്യയ്ക്കു സമര്‍പ്പിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. എനിക്കവളെ അത്ര സ്നേഹമായിരുന്നു. പക്ഷേ, വിശപ്പിനു മുന്നില്‍ ഞാനെല്ലാം മറന്നു.” ഇതു് അമേരിക്കയില്‍ നടന്ന സംഭവം.

നമ്മുടെ നാട്ടില്‍ നടന്നതു കേള്‍ക്കണ്ടേ, ഇവിടെ ആശ്രമത്തില്‍ വന്ന ഒരു സ്ത്രീ പറഞ്ഞതാണു്. അവരുടെ ഭര്‍ത്താവു സൈക്കിളില്‍ പോയപ്പോള്‍ വണ്ടിയിടിച്ചു മരിച്ചു. അയാളുടെ രണ്ടാം ഭാര്യയാണു് ഈ സ്ത്രീ. ആദ്യഭാര്യ മരിച്ചു. ആ വകയില്‍ രണ്ടുമൂന്നു കുട്ടികളുമുണ്ടു്. ഭര്‍ത്താവു മരിച്ചെന്നു കേട്ടപ്പോള്‍ സ്ത്രീ ശവം കാണുവാനോ ശവം കൊണ്ടുവരുവാനോ അല്ല പോയതു്. ഭര്‍ത്താവിൻ്റെ അലമാരയുടെ താക്കോലെടുക്കാനായിരുന്നു. താക്കോലെടുത്തു വന്നപ്പോഴേക്കും ശവവുമായി ആളുകള്‍ വീട്ടിലെത്തിക്കഴിഞ്ഞു. അപ്പോള്‍ ആദ്യഭാര്യയുടെ മക്കളും അവിടെയെത്തി. അവര്‍ അച്ഛന്‍ മരിച്ചെന്നു കേട്ടു വന്നതാണു്. പക്ഷേ, ആദ്യം പോയതു അച്ഛൻ്റെ അടുത്തേക്കല്ല. അച്ഛന്‍ താക്കോല്‍ സൂക്ഷിക്കാറുള്ള സ്ഥലമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാനമ്മ എടുക്കുന്നതിനു മുന്‍പു അതു സ്വന്തമാക്കണം. അല്ലെങ്കില്‍ അച്ഛൻ്റെ പണം മുഴുവന്‍ അവര്‍ സ്വന്തമാക്കില്ലേ? പക്ഷേ, മക്കളെത്താന്‍ അല്പം വൈകി. ഭാര്യ അതു വേണ്ട സ്ഥാനത്തേക്കു മാറ്റി.

ഇത്രയും ലാളിച്ചു വളര്‍ത്തിയ പുത്രൻ്റെ സ്നേഹമെവിടെ? തന്നെ ജീവനെക്കാളുപരി സ്നേഹിക്കുന്നു എന്നു പറഞ്ഞ ഭാര്യയുടെ സ്നേഹമെവിടെ? എല്ലാവരുടെയും ദൃഷ്ടി സ്വത്തില്‍ മാത്രമായിരുന്നു. മക്കളേ, ഇതാണു ലോകം. എല്ലാവരും അവരവരുടെ തൃപ്തിക്കുവേണ്ടി സ്നേഹിക്കുന്നു. അവരവരുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സ്നേഹിക്കുന്നു. ഭാര്യ അന്യ പുരുഷനോടു സംസാരിക്കുന്നതു കണ്ടാല്‍ ചിലര്‍ക്കു ഭാര്യയെ കൊല്ലാനുള്ള വാശിയാണു്. അച്ഛന്‍ രോഗം പിടിപെട്ടു മരണശയ്യയില്‍ കിടക്കുമ്പോള്‍ മകനു സ്വത്തു വീതം വയ്ക്കുവാനുള്ള ധൃതിയാണു്. അഥവാ ഭാഗം വച്ചെന്നിരിക്കട്ടെ. വലിയ പറമ്പു തനിക്കു കിട്ടിയിട്ടില്ലെങ്കില്‍ അച്ഛൻ്റെ കഥ കഴിക്കാനും മടിക്കില്ല. ലോകം ഇങ്ങനെയാണെന്നു കരുതി യാതൊരു കര്‍മ്മവും ചെയ്യാതെ മടിയന്മാരായി ഇരിക്കണമെന്നല്ല ഇതിനര്‍ത്ഥം. ‘ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം എക്കാലവും എനിക്കു കൂട്ടായിരിക്കും. ചത്തു ചെന്നാലും കൂടെയുണ്ടാകും’ എന്നും മറ്റുമുള്ള പ്രതീക്ഷകള്‍ പാടില്ല.

സ്വന്തം ധര്‍മ്മം എന്താണെന്നറിഞ്ഞു് അതനുസരിച്ചു ജീവിക്കുവാന്‍ പഠിക്കുക. പ്രതീക്ഷ വയ്ക്കാതെ കര്‍മ്മം ചെയ്യുക സ്നേഹമോ സമ്പത്തോ പദവിയോ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. കര്‍മ്മം ചെയ്യുന്നതു നമ്മുടെ അന്തഃകരണശുദ്ധിക്കു വേണ്ടിയായിരിക്കണം. ബന്ധം മുഴുവന്‍ ആദ്ധ്യാത്മികത്തോടായിരിക്കട്ടെ. അതിലേ ആനന്ദമുള്ളൂ. മറ്റുള്ളവരില്‍ പ്രതീക്ഷവച്ചു കര്‍മ്മം ചെയ്താല്‍ ദുഃഖം മാത്രമേ കൂട്ടായി വരുകയുള്ളു. മറിച്ചു്, തത്ത്വം അനുസരിച്ചു ജീവിച്ചാല്‍ ഭൂമിയിലും സ്വര്‍ഗ്ഗം, മരിച്ചാലും സ്വര്‍ഗ്ഗം. ലോകത്തിനും ഗുണം, നമുക്കും ഗുണം.

ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: മക്കളേ, ആനന്ദം പുറത്തുനിന്നും കിട്ടുന്നതല്ല. ചിലര്‍ക്കു ചോക്ലേറ്റു വളരെയധികം ഇഷ്ടമുള്ള സാധനമാണു്. എന്നാല്‍ അടുപ്പിച്ചു പത്തെണ്ണം കഴിച്ചു കഴിയുമ്പോള്‍ എത്ര മധുരമുള്ളതാണെങ്കിലും അതിനോടു വെറുപ്പു തോന്നും. പതിനൊന്നാമത്തെതു് എടുക്കുമ്പോള്‍ ആദ്യത്തേതുപോലുള്ള സംതൃപ്തി അതില്‍നിന്നു ലഭിക്കുന്നില്ല. അതുപോലെ ചോക്ലേറ്റു തീരെ ഇഷ്ടമില്ലാത്ത ചിലരുണ്ടു്. അവര്‍ക്കതിൻ്റെ മണം ശ്വസിക്കുന്ന മാത്രയില്‍ ഓക്കാനിക്കാന്‍ വരും. വാസ്തവത്തില്‍ ചോക്ലേറ്റെല്ലാം ഒരുപോലെയാണു്. അവയായിരുന്നു സംതൃപ്തി തന്നിരുന്നതെങ്കില്‍ എത്ര കഴിച്ചാലും ഒരുപോലെ സംതൃപ്തി അനുഭവപ്പെടേണ്ടതല്ലേ? എല്ലാവര്‍ക്കും സംതൃപ്തി ലഭിക്കേണ്ടതല്ലേ? അപ്പോള്‍ സംതൃപ്തി ചോക്ലേറ്റിനെയല്ല, മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്.

പട്ടി എല്ലില്‍ കടിക്കും. ചോര കിട്ടുമ്പോള്‍ സന്തോഷമാകും. കുറെക്കഴിഞ്ഞപ്പോള്‍ വായ് അനക്കാന്‍ വയ്യ. വേദന. തളര്‍ന്നു വീണു. അപ്പോഴാണു ശ്രദ്ധിക്കുന്നതു്, എല്ലു് അതേപോലെ കിടക്കുന്നുണ്ടു്, താന്‍ നുണഞ്ഞതു സ്വന്തം മോണ കീറി വന്ന രക്തമാണു്. ബാഹ്യവസ്തുക്കളില്‍ ആനന്ദം തേടുന്നതും ഇതില്‍നിന്നും ഭിന്നമല്ല. നമ്മള്‍ കരുതും ആനന്ദം ഭൗതിക വസ്തുക്കളില്‍നിന്നുമാണു ലഭിക്കുന്നതെന്നു്. ജീവിതം മുഴുവന്‍ അതിനുവേണ്ടി ചെലവാക്കും. അവസാനം ഇന്ദ്രിയങ്ങള്‍ നശിച്ചു തളര്‍ന്നു വീഴും. ആനന്ദം ഉള്ളിലാണു്. പുറത്തല്ല. അതിനെ ആശ്രയിച്ചാലേ സദാ ആനന്ദവും സംതൃപ്തിയും അനുഭവിക്കുവാന്‍ സാധിക്കൂ. പുറത്തെ വസ്തുക്കള്‍ക്കും അവയെ ഗ്രഹിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കും പരിമിതിയുണ്ടു്. ഭൗതികം വേണ്ട എന്നമ്മ പറയുന്നില്ല. ഓരോന്നിൻ്റെയും പ്രയോജനം മനസ്സിലാക്കി അതിനനുസരിച്ച സ്ഥാനമേ അവയ്ക്കു ജീവിതത്തില്‍ നല്കാവൂ എന്നു മാത്രം. അനാവശ്യചിന്തകളും പ്രതീക്ഷകളും ആണു തെറ്റു്.

തുടരും…..

ചോദ്യം : നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കണം എന്നു പറഞ്ഞിട്ടു് ഇന്നു് അതു് എത്രപേര്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടു് ?

അമ്മ: മക്കളേ, നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കണമെന്നു പറഞ്ഞതുകൊണ്ടു് ആരും സ്നേഹിക്കുവാന്‍ തയ്യാറാവുകയില്ല. ആരും നന്നാകാന്‍ പോകുന്നില്ല. അതിൻ്റെ പിന്നിലെ തത്ത്വം കൂടി പറഞ്ഞു കൊടുക്കണം. ‘അയലത്തുള്ളവര്‍ സത്‌സ്വഭാവികളാകണേ’ എന്നു് ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി. ഉദാഹരണത്തിനു്, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ രാത്രി ഉറങ്ങാന്‍ കഴിയുമോ? വീടു വിട്ടു് ഒരു സ്ഥലത്തും പോകുവാന്‍ സാധിക്കുകയില്ല. ഒരു സമാധാനവും കാണില്ല. അവന്‍ മോഷ്ടിക്കുമോ മോഷ്ടിക്കുമോ എന്നുള്ള ചിന്ത മാത്രമായിരിക്കും സദാസമയവും. അശാന്തി മാത്രമായിരിക്കും കൂട്ടു്. എന്നാല്‍ അവൻ്റെ മനസ്സു നന്നായാല്‍ മോഷണം നിറുത്തും. വീട്ടിലുള്ള സാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍തന്നെ ഉണ്ടാകും. നമുക്കു സമാധാനമാകും.

ഇതുപോലെയാണു് ഓരോ കാര്യവും. ‘അയലത്തുകാര്‍ നന്നാകണേ’ എന്നുള്ള ചിന്തയോടെ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതിനനുസരിച്ചു നമ്മിലെ രത്‌നത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ കഴിയും. ആ പ്രാര്‍ത്ഥനകൊണ്ടുള്ള നേട്ടം നമുക്കു തന്നെയാണു്. ഇന്നു് അയല്ക്കാരോടു നമുക്കു വിദ്വേഷമാണുള്ളതു്. അവരുടെ ഉയര്‍ച്ചയില്‍ ദേഷ്യവും കുശുമ്പുമാണുണ്ടാകുന്നതു്. അതുമൂലം നമ്മുടെ മനസ്സില്‍ ഇരുള്‍ പരക്കുന്നു. നമ്മള്‍ വിഷം കഴിച്ചാല്‍ നമ്മള്‍തന്നെ മരിക്കും. നമ്മുടെ ശരീരം അനേകം സെല്ലുകള്‍ കൂടിച്ചേര്‍ന്നതാണു്. വിദ്വേഷവും അസൂയയുംമൂലം അതിലെ ഓരോ സെല്ലും മരിച്ചുകൊണ്ടിരിക്കുകയാണു്.

നമ്മള്‍ സ്വയം നശിക്കുന്നു. അന്യരോടു വിദ്വേഷം വച്ചുപുലര്‍ത്തുക എന്നതു് ആത്മഹത്യയ്ക്കു തുല്യമായ ഒരു ക്രിയയാണു്. അതേസമയം അന്യരെ സ്നേഹിക്കുന്നതിൻ്റെ ഫലമായി നമ്മുടെ മനസ്സു് വിശാലമായിത്തീരുന്നു. നമ്മുടെ സ്നേഹസ്വരൂപത്തെ പ്രകാശിപ്പിക്കുവാനുള്ള ഒരു സാധനയാണതു്. മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ മനസ്സാണു വൃത്തിയാകുന്നതു്. മനസ്സു വൃത്തിയാകുമ്പോള്‍ അതില്‍ സദ്ഗുണങ്ങളും ആനന്ദവും താനെ പ്രകാശിക്കും.

ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്?

അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും. തൻ്റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. മക്കൾ ചിന്തിച്ചേക്കാം, അങ്ങനെയാണെങ്കിൽ ഒരു മുള്ളും അമ്മയ്ക്കു ഗുരുവാണോ എന്നു്. അതെ, ഒരു മുള്ളും അമ്മയ്ക്കു ഗുരുതന്നെയാണു്. മുള്ളു കാലിൽ കൊണ്ടതിൻ്റെ ഫലമായി തുടർന്നുള്ള പാത ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെ വീണ്ടും മുള്ളു കൊള്ളാതിരിക്കാനും വലിയ കുഴികളിൽ വീഴാതിരിക്കാനും ആ മുള്ളു സഹായമായി. ഈ ശരീരത്തെയും അമ്മ ഗുരുവായിട്ടാണു കാണുന്നതു്. കാരണം ശരീരത്തിൻ്റെ നശ്വരതയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആത്മാവു മാത്രമാണു നിത്യമായ സത്യം എന്നറിയുവാൻ കഴിയുന്നു. ചുറ്റുമുള്ള എന്തും അമ്മയെ നന്മയിലേക്കു മാത്രമേ നയിച്ചിട്ടുള്ളു. അതുകൊണ്ടു ജീവിതത്തിൽ സർവ്വതിനോടും അമ്മയ്ക്കു് ആദരവു മാത്രമേയുള്ളു.

ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്?

അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ. ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു നീങ്ങുവാന്‍ കഴിയും. പക്ഷേ, നമുക്കിടയില്‍ എത്രപേര്‍ക്കു് അതിനുള്ള വൈരാഗ്യവും ക്ഷമയും ഏകാഗ്രതയും ഉണ്ടു്? അതൊന്നുമില്ലാത്തവര്‍ക്കു ബാഹ്യഗുരുവിനെ ആശ്രയിക്കാതെ ലക്ഷ്യത്തിലെത്തുവാന്‍ പ്രയാസമാണു്.

ഉള്ളിലെ ജ്ഞാനം ഉണര്‍ത്തുന്ന ആളാണു യഥാര്‍ത്ഥ ഗുരു. നമ്മുടെ കണ്ണിനു് അജ്ഞാനതിമിരം ബാധിച്ചതിനാല്‍ ആ ഗുരുവിനെ കാണുവാന്‍ ഇന്നു കഴിയുന്നില്ല. കണ്ണു ശസ്ത്രക്രിയ ചെയ്തു്, ജ്ഞാനപ്രകാശം കാണാന്‍ യോഗ്യമാക്കണം. അതിനു് ഒരുവനെ സഹായിക്കുന്നതു്, അവനിലെ ‘ശിഷ്യന്‍’ എന്ന ഭാവമാണു്.
എപ്പോഴും തുടക്കക്കാരന്‍റെ ഭാവം വേണം എന്നു പറയും. കാരണം തുടക്കക്കാരനു മാത്രമേ എന്തും ഇരുന്നു പഠിക്കുവാനുള്ള ക്ഷമയുണ്ടാകൂ. ശരീരം വളര്‍ന്നു വലുതായെന്നു വച്ചു നമ്മുടെ മനസ്സു് വളര്‍ന്നിട്ടില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം നമുക്കു് ഒരു കുഞ്ഞിന്‍റെ ഭാവം വരണം. കുഞ്ഞിനേ വളരാന്‍ പറ്റുകയുള്ളൂ. നമ്മളില്‍ ഇപ്പോഴുള്ള ഭാവം അഹങ്കാരത്തിന്‍റെതാണു്. ശരീരമനോബുദ്ധികളുടെതാണു്. ഇതു വിട്ടു കുഞ്ഞിന്‍റെ നിഷ്‌ക്കളങ്കഭാവം നാം ഉള്‍ക്കൊണ്ടാലേ പറയുന്നതു കേള്‍ക്കാനുള്ള ശ്രദ്ധ കൈവരൂ. മലയുടെ മുകളില്‍ എത്ര വെള്ളം വീണാലും തങ്ങിനില്ക്കില്ല. എന്നാലൊരു കുഴിയില്‍ വെള്ളം താനെ ഒഴുകി വന്നു നിറയും. ഇതുപോലെ ഞാന്‍ ഒന്നുമല്ല എന്ന ഭാവമുണ്ടായാല്‍ എല്ലാം വന്നുചേരും എന്നാണു് അമ്മ പറയുന്നതു്.

ക്ഷമയും ശ്രദ്ധയും ആണു നമ്മുടെ ജീവിതത്തിന്‍റെ സമ്പാദ്യം. അതു നേടിയവന്‍ എവിടെയും വിജയിക്കും. ക്ഷമയ്ക്കും ശ്രദ്ധയ്ക്കും അത്ര മഹത്ത്വമുണ്ടു്. ക്ഷമയും ശ്രദ്ധയും വന്നു കഴിയുമ്പോള്‍, തന്നിലെ അഴുക്കു കണ്ടറിയാനും അതു നീക്കം ചെയ്യാനും സഹായിക്കുന്ന കണ്ണാടി അവനില്‍ തനിയെ തെളിയുന്നു. അവന്‍തന്നെ അവന്‍റെ കണ്ണാടിയായി മാറുന്നു. മറ്റാരുടെയും സഹായം കൂടാതെ സ്വയം അഴുക്കു കളയുവാനുള്ള മാര്‍ഗ്ഗം മനസ്സിലാക്കി അതിനുള്ള കഴിവു നേടുന്നു. അങ്ങനെയുള്ളവര്‍, സര്‍വ്വതിലും ഗുരുവിനെ മാത്രമേ കാണുന്നുള്ളൂ. തന്നെക്കാള്‍ കീഴെയായി ആരെയും അവര്‍ക്കു കാണുവാന്‍ കഴിയില്ല. അങ്ങനെ വളര്‍ന്നവര്‍, അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയില്ല. അവര്‍ ജീവിക്കുന്നതു നാക്കിലല്ല, അവരുടെ ജീവിതം പ്രവൃത്തിയില്‍ കാണാം.

ചോദ്യം : അമ്മേ, ലൗകികവാസനയെ എങ്ങനെ ഇല്ലാതാക്കുവാന്‍ കഴിയും?

അമ്മ: വാസനയെ എടുത്തു മാറ്റുവാന്‍ കഴിയുകയില്ല. വെള്ളത്തില്‍നിന്നു കുമിളയെ എടുത്തു നീക്കം ചെയ്യാം എന്നു വിചാരിച്ചാല്‍ സാധിക്കില്ല. എടുക്കാന്‍ ചെല്ലുമ്പോള്‍ കുമിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍കൊണ്ടാണു കുമിള വരുന്നതു്. അതിനാല്‍ കുമിളകള്‍ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സച്ചിന്തകൊണ്ടും മനനംകൊണ്ടും ലൗകികവാസനകള്‍ കാരണം മനസ്സിലുണ്ടാകുന്ന ഓളങ്ങള്‍ കുറയ്ക്കാന്‍ കഴിയും. നല്ല ചിന്തകള്‍കൊണ്ടു ശാന്തമായ മനസ്സില്‍ ലൗകികവാസനകള്‍ക്കു സ്ഥാനമില്ല. അല്ലാതെ വാസനയെ എടുത്തു മാറ്റുവാന്‍ പറ്റുന്നതല്ല.