ചോദ്യം : അമ്മ പറയാറുണ്ടല്ലോ, കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്?

അമ്മ: തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. ഒരു മെഷീന്‍ മേടിച്ചാല്‍, അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കണം എന്നു് അതിൻ്റെ കൂടെ തരുന്ന ബുക്കില്‍ പറഞ്ഞിരിക്കും. അതു വായിച്ചു മനസ്സിലാക്കാതെ തോന്നിയപോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മെഷീന്‍ കേടാകും. റേഡിയോ ശരിയായ രീതിയില്‍ ട്യൂൺ ചെയ്തില്ലായെങ്കില്‍ ‘കിറുകിറ’ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടാകൂ. അതുപോലെ ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ പാതയിലൂടെ ജീവിതം നയിക്കണം എന്നു പഠിപ്പിക്കുന്നതാണു ഭക്തി. ഒരു യഥാര്‍ത്ഥ ഭക്തൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. എന്നാല്‍ തത്ത്വമറിയാതെയുള്ള ഭക്തിയാണെങ്കില്‍ ജീവിതത്തിലുടനീളം അപശ്രുതി മാത്രമായിരിക്കും. ജീവിതം ആനന്ദദായകമാകില്ല. അതുകൊണ്ടാണു് ‘മക്കള്‍ തത്ത്വമറിഞ്ഞു ഭജിക്കൂ, ഭക്തിക്കുവേണ്ടി ഈശ്വരനെ വിളിക്കൂ’ എന്നു പറയുന്നതു്.

ഇന്നുള്ളവരില്‍ മിക്കവരുടെയും ഭക്തി ആഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണു്. തത്ത്വം മനസ്സിലാക്കിയല്ല അവര്‍ ഭജിക്കുന്നതു്. എന്തെങ്കിലും കാര്യം സാധിക്കുവാനുണ്ടെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകും. നേര്‍ച്ച നേരും. അതു ഭക്തിയല്ല. അതിനെ ഭക്തിയുടെ കൂട്ടത്തില്‍പ്പെടുത്തുവാനും കഴിയില്ല. അതില്‍നിന്നും ആനന്ദം ലഭിക്കുമെന്നും കരുതേണ്ട. കാര്യം സാധിച്ചാല്‍ ഈശ്വരനോടു സ്നേഹം; സാധിച്ചില്ലെങ്കില്‍ വെറുപ്പു്. അവരുടെതു വിശ്വാസം തകര്‍ന്ന ജീവിതമായിരിക്കും.

(തുടരും)

ചോദ്യം: അമ്മേ, ആദ്ധ്യാത്മികം, ഭൗതികം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തിരിക്കുന്നവാന്‍ കഴിയുമോ, ഏതാണു് ആനന്ദദായകം?

അമ്മ: മക്കളേ, ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളതു്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ഭൗതികം അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണു്. പായസത്തിനു മധുരം നല്കുന്ന ശര്‍ക്കരപോലെയാണു് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ മാധുര്യമുള്ളതാക്കുന്നു.

ഭൗതികത്തെ ആശ്രയിച്ചാല്‍ അതില്‍ ദുഃഖമുണ്ടു്. ഭൗതികസുഖം മാത്രം ആഗ്രഹിക്കുന്നവര്‍ ദുഃഖംകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അങ്ങനെയുള്ളവര്‍മാത്രം ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഭൗതികം എപ്പോഴും നമ്മളെ അലട്ടിക്കൊണ്ടും ദുഃഖിപ്പിച്ചുകൊണ്ടുമിരിക്കും. ഇതിനര്‍ത്ഥം ഭൗതികം പൂര്‍ണ്ണമായും ത്യജിക്കണമെന്നല്ല. ആദ്ധ്യാത്മികം കൂടി മനസ്സിലാക്കി ഭൗതികജീവിതം നയിക്കണമെന്നേ അമ്മ പറയുന്നുള്ളൂ. അങ്ങനെയാകുമ്പോള്‍ ദുഃഖിച്ചു തളരേണ്ടി വരില്ല. ഈ ലോകത്തു് ഇന്നു സ്വന്തമെന്നും ബന്ധുവെന്നും പറയുന്നവരാരുംതന്നെ നമുക്കു കൂട്ടല്ല. ഇന്നു ബന്ധുക്കളെന്നു പറയുന്നവരാരുംതന്നെ യഥാര്‍ത്ഥ ബന്ധുവല്ല. ഈശ്വരന്‍ മാത്രമാണു യഥാര്‍ത്ഥ ബന്ധു. മറ്റുള്ളവരെല്ലാം ഏതു നിമിഷവും നമ്മുടെ ശത്രുക്കളാകും. ഓരോരുത്തരും സ്വന്തം സുഖം മാത്രം ഇച്ഛിച്ചാണു നമ്മളെ സ്നേഹിക്കുന്നതു്. രോഗം വന്നാലും ദുഃഖം വന്നാലും അപകടമുണ്ടായാലും നമ്മള്‍തന്നെ അനുഭവിക്കണം. അതിനാല്‍ ബന്ധം ഈശ്വരനോടു മാത്രമാകട്ടെ. ഭൗതികത്തോടു ബന്ധം സ്ഥാപിച്ചാല്‍ അതില്‍നിന്നും മോചനം നേടുക വളരെ പ്രയാസമാണു്. എത്ര ജന്മമെടുത്താലാണു് അതില്‍നിന്നു മുക്തിനേടാന്‍ സാധിക്കുക? അതിനാല്‍ ഒരു കടമ നിറവേറ്റുന്നതുപോലെ ആയിരിക്കണം നമ്മുടെ ജീവിതം. അങ്ങനെയാകുമ്പോള്‍ ആരു ദ്വേഷിച്ചാലും, ആരുപേക്ഷിച്ചാലും ദുഃഖിച്ചു തളരേണ്ടിവരില്ല. നിരാശപ്പെടേണ്ടി വരില്ല. ‘ഞാന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന അവരെന്നെ വെറുത്തുവല്ലോ’ എന്നോര്‍ത്തു ബുദ്ധിഭ്രമം സംഭവിച്ചു ഭ്രാന്തനായിത്തീരേണ്ട. കൈമുറിഞ്ഞിട്ടു കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പൊറുക്കുകയില്ല. അതുപോലെയാണു സമ്പത്തും ബന്ധുക്കളും നഷ്ടമാകുമ്പോള്‍ കരഞ്ഞു തളരുന്നതും. കരഞ്ഞതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്? എന്നാല്‍ ‘ഇന്നു കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം’ എന്നു മനസ്സിലാക്കി ജീവി ച്ചാല്‍ ആരു വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്നേഹിക്കണം. പക്ഷേ, സ്നേഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹി ക്കണം. ദുഃഖിക്കാതിരിക്കുന്നതിനു വേണ്ടിയാണിതു്.
ഭൗതികം ദുഃഖം കലര്‍ന്നതാണു്. എന്നാല്‍ ആദ്ധ്യാത്മികം മനസ്സിലാക്കിയിരുന്നാല്‍ അതു് ആനന്ദദായകംതന്നെ. പ്രത്യേക പരിശീലനം കൂടാതെ കടലില്‍ നീന്താനിറങ്ങിയാല്‍ തിരയില്‍ പെട്ടു പോകും. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ കടലില്‍ നീന്താന്‍ പഠിച്ചവര്‍ക്കു് ഏതു വലിയ തിരയെ മുറിച്ചു കടക്കുവാനും പ്രയാസമില്ല. അതുപോലെ ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ഏതു പ്രതിബന്ധത്തിലും തളരാതെ മുന്നോട്ടു പോകുവാന്‍ കഴിയും. ഏതു സാഹചര്യത്തെയും അതിജീവിക്കുവാന്‍ സാധിക്കും. ഒരു വസ്തുവില്‍ ആനന്ദം കണ്ടെത്തുന്നതും മറ്റൊരു വസ്തുവിനെ വെറുക്കുന്നതും മനസ്സുകൊണ്ടാണു്. ചിലര്‍ക്കു സിഗററ്റില്ലാതെ ജീവിക്കുവാന്‍ കഴിയില്ല. മറ്റു ചിലര്‍ക്കാകട്ടെ സിഗററ്റിന്റെ പുകയേറ്റാല്‍ അസ്വസ്ഥതയാണു്. സുഖവും ദുഃഖവും മനസ്സിലാണു്. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിച്ചു ശരിയായ പാതയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ ആനന്ദം മാത്രമായിരിക്കും. അതിനുള്ള മനസ്സിന്റെ വിദ്യയാണു് ആദ്ധ്യാത്മികവിദ്യ. അതു മനസ്സിലാക്കി ജീവിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.

എപ്പോഴും ഭഗവന്നാമങ്ങള്‍ ജപിച്ചും, അവിടുത്തെ കാര്യങ്ങള്‍മാത്രം സംസാരിച്ചും, സ്വാര്‍ത്ഥത വെടിഞ്ഞു സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചും ഒരു ജീവിതം നയിക്കാന്‍ നോക്കുക. ദുഃഖിക്കേണ്ടി വരില്ല. ലോകത്തുള്ള സര്‍വ്വതിനോടും ബന്ധം സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ടു് ഈശ്വരനോടു ബന്ധം സ്ഥാപിച്ചു കൂടാ? ലോകത്തിലുള്ള സര്‍വ്വകാര്യങ്ങളും പറയുവാന്‍ അറിയുന്ന നാവിനെക്കൊണ്ടു ഭഗവന്നാമങ്ങള്‍ ജപിക്കുവാന്‍ എന്തുകൊണ്ടു ശീലിപ്പിച്ചുകൂടാ? അങ്ങനെയായാല്‍ നമുക്കുമാത്രമല്ല, നമ്മുടെ സമീപത്തു വരുന്നവര്‍ക്കും നമ്മില്‍നിന്നും ശാന്തി ലഭിക്കും. എന്നാല്‍ സാധാരണ മനുഷ്യരാകട്ടെ, അവരുടെ ദുഃഖങ്ങള്‍ വരുന്നവരോടെല്ലാം പറയുന്നതു മൂലം അവരുടെ ദുഃഖം മാറുന്നതുമില്ല, അതു കേള്‍ക്കുന്നവരുടെ മനസ്സും അസ്വസ്ഥമാകുന്നു. ചെറിയ ചേര വലിയ തവളയെ വിഴുങ്ങുവാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. ഭഗവാനെ മറന്നു സ്വന്തം സുഖം മാത്രം ഇച്ഛിച്ചു ഭൗതികത്തെ ആശ്രയിച്ചു്, ഇത്തിരി സുഖത്തിനുവേണ്ടി ശേഷിക്കുന്ന സമയം മുഴുവന്‍ ദുഃഖിച്ചു കഴിയേണ്ടി വരുന്നതാണു ഭൗതികം. അശാന്തി അവര്‍ക്കു മാത്രമല്ല, അവരുടെ സമീപത്തിലുള്ളവര്‍ക്കും ലഭിക്കുവാനുള്ളതു് അതു മാത്രമാണു്. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞു് എല്ലാം അവിടുത്തേതു് എന്നുകണ്ടു്, സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചു ജീവിക്കുന്നതാണു് ആദ്ധ്യാത്മികം. അവര്‍ ശാന്തി അനുഭവിക്കുക മാത്രമല്ല, തങ്ങളുടെ സമീപത്തു വരുന്നവരിലും ശാന്തി വിതയ്ക്കുന്നു.

ചോദ്യം : മറ്റുള്ളവരുടെ ദേഹത്തു കാല്‍ തൊട്ടാല്‍, അവരെ തൊട്ടു നെറുകയില്‍ വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ അന്ധവിശ്വാസങ്ങളില്‍നിന്നും ഉണ്ടായതല്ലേ?

അമ്മ: ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണു്. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടും എന്നു കുട്ടിയോടു പറയും. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു് എത്ര പേര്‍ക്കു കണ്ണുകാണും? പക്ഷേ, അങ്ങനെ പറയുന്നതുമൂലം കള്ളം പറയുന്ന ശീലത്തില്‍ നിന്നും കുട്ടിയെ തിരുത്തുവാന്‍ കഴിയും. അന്യരുടെ മേല്‍ കാലു തട്ടിയാല്‍ തൊട്ടു വന്ദിക്കണം എന്നു പറയുന്നതു്, അവനില്‍ വിനയം വളര്‍ത്തുവാന്‍ വേണ്ടിയാണു്. ഇതു ശീലമാക്കിയ ഒരാള്‍ ദേഷ്യം വന്നാല്‍ക്കൂടി മറ്റൊരാളെ ചവിട്ടാന്‍ തയ്യാറാകില്ല.

പിന്നെ മറ്റൊന്നു്; പാദവും ശിരസ്സും തമ്മില്‍ ബന്ധമുണ്ടു്. കാലു ശക്തിയായി തട്ടുമ്പോള്‍, തലയിലെ ചില നാഡികള്‍ക്കു് അതിനനുസരിച്ചുള്ള ചലനമുണ്ടാകും. ആ നാഡികള്‍ക്കു് അപ്പോഴുണ്ടാകുന്ന വലിവു കുനിയുമ്പോള്‍ വിട്ടുമാറും. മുഖ്യമായും, ഈ ശീലങ്ങള്‍ മനുഷ്യനില്‍ നല്ല സ്വഭാവം വളര്‍ത്തുവാന്‍ സഹായിക്കും.

ചോദ്യം : കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ തന്നെയാണു കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ളതെങ്കില്‍ അതിനെക്കുറിച്ചു് ഇന്നറിവില്ലാത്തതെന്തുകൊണ്ടു്?

അമ്മ: കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ ഇന്നോര്‍മ്മയുണ്ടോ?

ഈ ജന്മത്തിലെ കാര്യങ്ങള്‍തന്നെ എല്ലാം ഓര്‍മ്മയില്‍ വരുന്നില്ല. ഇന്നലെ കാണാതെ പഠിച്ച പാട്ടു പോലും ഇന്നു മറന്നുപോകുന്നു. പിന്നെങ്ങനെ കഴിഞ്ഞ ജന്മത്തിലെതു് ഓര്‍ക്കുവാന്‍ സാധിക്കും? എന്നാല്‍ സാധന ചെയ്തു മനസ്സു് സൂക്ഷ്മമായാല്‍ എല്ലാം അറിയാറാകും. മുജ്ജന്മകര്‍മ്മഫലം എന്നു പറയുമ്പോള്‍, ഈ ജന്മത്തില്‍ത്തന്നെ അറിയാതെ ചെയ്ത കര്‍മ്മത്തിന്റെ ഫലവും ഉള്‍പ്പെടും. മുജ്ജന്മമായാലും ഈ ജന്മമായാലും ചെയ്ത കര്‍മ്മങ്ങളുടെ ഫലമാണു് ഇന്നനുഭവിക്കുന്ന സുഖവും, ദുഃഖവും. കര്‍മ്മം ശ്രദ്ധാപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം വേണ്ടരീതിയില്‍ ചെയ്യുകയാണെങ്കില്‍ സംതൃപ്തമായ ജീവിതം നയിക്കാം. ആനന്ദത്തിന്റെ സന്താനങ്ങളായിത്തീരാം.

ചോദ്യം : ശാസ്ത്രങ്ങള്‍ പുനര്‍ജ്ജന്മത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ഒരു ജീവനു പുതുശരീരം ലഭിക്കുന്നതു് എന്തിന്റെ അടിസ്ഥാനത്തിലാണു്?

അമ്മ : ഓരോരുത്തരുടെയും പൂര്‍വ്വസംസ്‌കാരത്തെ ആശ്രയിച്ചാണു പുതിയ ജന്മം ലഭിക്കുന്നതു്. പൂവ്വസംസ്‌കാരംകൊണ്ടു മനുഷ്യ ജന്മം കിട്ടി; വീണ്ടും സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ അവനു് ഈശ്വരനായിത്തീരാം.

എന്നാല്‍ മനുഷ്യ ജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാ ണെങ്കില്‍, അധോയോനി കളിലായിരിക്കും പിന്നീടു ജനിക്കേണ്ടി വരുക.

നമ്മുടെ ശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടു്. ടേപ്പില്‍ സംഭാഷണങ്ങളും പാട്ടുകളും എങ്ങനെ പിടിച്ചെടുക്കുന്നുവോ അതുപോലെ ഇതു നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും ടേപ്പു ചെയ്യുന്നുണ്ടു്. ഓരോന്നിനും പ്രത്യേക ഭാഗങ്ങളുണ്ടു്. സത്കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു കീഴ്‌പ്പോട്ടുള്ള ഭാഗവും പിടിച്ചെടുക്കും. സത്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ മരിച്ചു കഴിയുമ്പോള്‍ ഉയര്‍ന്ന തലത്തിലെത്തും. പിതൃലോകത്തിലെത്തും. അല്ലെങ്കില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ പരിധിക്കനുസരിച്ചുള്ള ജന്മം കിട്ടും. എന്നാല്‍ ചീത്തക്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ ഓറ താഴേക്കു വീണു്, കൃമികീടങ്ങള്‍ക്കും മറ്റും ആഹാരമായി, പക്ഷിമൃഗാദികളായി വീണ്ടും ജന്മമെടുക്കും. നല്ല മുട്ട അടവച്ചാല്‍ അതു വിരിഞ്ഞു പറവ പറന്നുയരും. മുട്ട ചീത്തയാണെങ്കില്‍ പറന്നുയരാന്‍ പറവ കാണില്ല. അതു മണ്ണില്‍ വീണു ചീഞ്ഞളിയും; കൃമികീടങ്ങള്‍ക്കു് ആഹാരമാകും.

ഇന്നത്തെ സുഖം മാത്രം കാംക്ഷിച്ചു ജീവിച്ചാല്‍ അതു നാളത്തെ ദുഃഖത്തിനു മാത്രമേ വഴിയൊരുക്കൂ. എഴുന്നേല്ക്കാനുള്ള മടി കാരണം മലര്‍ന്നു കിടന്നു തുപ്പിയാല്‍ ശരീരത്തില്‍ത്തന്നെ വന്നു വീഴും. അതുപോലെ നമ്മുടെ ഏതു പ്രവൃത്തിക്കും അതനുസരിച്ചു തിരിച്ചടി പ്രകൃതിയില്‍നിന്നുമുണ്ടാകും. സംശയമില്ല.