ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും?

മോനേ, കുടയിലെ ബട്ടണ്‍ അമരുമ്പോള്‍ കുട നിവരുകയാണു്. വിത്തു മണ്ണിനടിയില്‍ പോകുന്നതുകൊണ്ടാണു് അതു വളര്‍ന്നു വൃക്ഷമാകുന്നതു്. കെട്ടിടം പണിയുമ്പോള്‍ അസ്തിവാരം എത്ര താഴേക്കു പോകുന്നുവോ, അതിനനുസരിച്ചു നിലകള്‍ പണിതുയര്‍ത്താം. ഇതുപോലെ നമ്മിലെ വിനയവും വിശാലതയുമാണു നമ്മുടെ ഉന്നതിക്കു നിദാനം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും വിടരുന്നു.

ആദ്ധ്യാത്മികത്തിൻ്റെ ലക്ഷ്യവും ഹൃദയത്തിൻ്റെ വികാസമാണു്. കാരണം ഹൃദയവികാസം വന്നവര്‍ക്കേ ഈശ്വരനെ അറിയാന്‍ കഴിയൂ. മോനേ, യുക്തിക്കും ബുദ്ധിക്കും അപ്പുറമാണു് ആത്മതത്ത്വം. പഞ്ചസാര എത്ര കഴിച്ചാലും മധുരം എത്രമാത്രമുണ്ടെന്നു പറയുവാന്‍ കഴിയില്ല. അനന്തമായ ആകാശത്തെ വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ക്കു കഴിയില്ല. പുഷ്പത്തിനു സുഗന്ധം എത്രയുണ്ടെന്നു കണക്കു കൂട്ടിപ്പറയുവാന്‍ സാധിക്കില്ല. ഇതുപോലെ വാക്കുകള്‍ക്കപ്പുറമായ ഒരു തത്ത്വമാണു് ആദ്ധ്യാത്മികം. അതനുഭവമാണു്. അതിൻ്റെ മാധുര്യം നുകരണമെങ്കില്‍ യുക്തിക്കും ഉപരിയായി ഹൃദയം കൂടാതെ പറ്റില്ല.

മോന്‍ ഒരു കഥ കേട്ടിട്ടില്ലേ? ഒരിടത്തു ഒരു കര്‍ഷകന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിനു വെളിയില്‍ നില്ക്കുമ്പോള്‍ ആളുകള്‍ കൂട്ടംകൂട്ടമായി പോകുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ”ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ടു്. അതു കേള്‍ക്കാന്‍ പോകുകയാണു്.” ഗീതാപ്രവചനം കേള്‍ക്കണമെന്നു് ആ കര്‍ഷകനു് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ കൂടെചെന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം മുഴുവന്‍ ആളുകളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞു നാറിയ കീറിയ വസ്ത്രം. പോരാത്തതിനു ദേഹം മുഴുവന്‍ ചെളിയും. ആ സാധുവിനെ വാതില്ക്കല്‍നിന്നവര്‍ അകത്തേക്കു കടത്തിവിട്ടില്ല. കര്‍ഷകനു വലിയ വിഷമമായി. ‘ഭഗവാനേ, നിൻ്റെ കഥ കേള്‍ക്കാനാണു ഞാന്‍ വന്നതു്. എന്നെ ഇവര്‍ കടത്തിവിടുന്നില്ലല്ലോ. ഭഗവാനേ നിൻ്റെ കഥ കേള്‍ക്കുവാന്‍ എനിക്കര്‍ഹതയില്ലേ, ഞാനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്നുകൊണ്ടു് അവിടുത്തെ കഥ കേട്ടുകൊള്ളാം.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്നു. പക്ഷേ, പ്രവചനമൊന്നും മനസ്സിലാകുന്നില്ല. സംസ്‌കൃതഭാഷ. സാധുവിനു ദുഃഖം സഹിക്ക വയ്യാതെയായി. ”ഓ! ഭഗവാനേ, എനിക്കങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ. ഞാനത്രയ്ക്കു പാപിയാണോ എൻ്റെ ഭഗവാനേ…” ആ സാധു കര്‍ഷകന്‍ ഹൃദയംപൊട്ടി വിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ മുന്നിലുള്ള പന്തലിലെ ഒരു വലിയ ചിത്രം കണ്ണില്‍പ്പെട്ടു. ഭഗവാന്‍ കൃഷ്ണൻ്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജ്ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാൻ്റെ തിരുമുഖത്തു ദൃഷ്ടികളൂന്നി കണ്ണുനീര്‍ വാര്‍ത്തു് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നിരുന്നുവെന്നു് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞു് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്കു മടങ്ങി. അടുത്ത ദിവസവും പ്രവചനസ്ഥലത്തു വന്നു. ഭഗവാൻ്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണുനീര്‍ വാര്‍ക്കുക അതു മാത്രമാണു ലക്ഷ്യം. മൂന്നാമത്തെ ദിവസവും വന്നു് അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തുതന്നെയിരുന്നു. ഭഗവാൻ്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു ഭഗവദ്‌രൂപം കണ്ടുകൊണ്ടങ്ങനെ ഇരുന്നു. തന്നെത്തന്നെ മറന്നിരുന്നു.

പ്രവചനമെല്ലാം കഴിഞ്ഞു കേള്‍വിക്കാര്‍ പിരിഞ്ഞുപോയി. പ്രവചനം നടത്തിയ ശാസ്ത്രി ഇറങ്ങിവരുമ്പോള്‍ പന്തലിനു മുന്നിലുള്ള മാവിന്‍ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിനു് അതിശയമായി. ”പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍മാത്രം എന്താണു് ഇവിടെയിരുന്നു കരയുന്നതു്? എൻ്റെ പ്രവചനം അത്ര മാത്രം അദ്ദേഹത്തെ സ്വാധീനിച്ചുവോ?” ശാസ്ത്രി കര്‍ഷകൻ്റെ അടുത്തു ചെന്നു. കര്‍ഷകനു യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കര്‍ഷകൻ്റെ ചുറ്റും നിറഞ്ഞ ശാന്തി. ശാസ്ത്രി കര്‍ഷകനെ വിളിച്ചുണര്‍ത്തി.
”എൻ്റെ പ്രവചനം നിനക്കു് അത്രമാത്രം ഇഷ്ടപ്പെട്ടോ?”
ശാസ്ത്രിയുടെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു, ”അങ്ങു് എന്താണു പറഞ്ഞതെന്നു് എനിക്കു മനസ്സിലായില്ല. സംസ്‌കൃതം എനിക്കറിയില്ല. പക്ഷേ, ഭഗവാൻ്റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്കു സങ്കടം സഹിക്കാനാകുന്നില്ല. തേരില്‍നിന്നു പിന്നിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞതു്! പിറകിലേക്കു നോക്കി നോക്കി അവിടുത്തെ പിടലി എത്ര കണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം.” ഇത്രയും പറഞ്ഞതോടെ ആ സാധുവിനു സാക്ഷാത്കാരം കിട്ടിയെന്നാണു്. കാരുണ്യം, നിഷ്‌കളങ്കഹൃദയം അതാണു് ആ സാധുവിനെ സാക്ഷാത്കാരത്തിനു് അര്‍ഹനാക്കിയതു്. കര്‍ഷകൻ്റെ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച ശാസ്ത്രിയുടെയും കൂട്ടരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തി ശാസ്ത്രിക്കനുഭവപ്പെട്ടു.

മോനേ, ശാസ്ത്രിയും വലിയ ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്‌കളങ്കനായ ആ സാധുകര്‍ഷകനാണു ഭക്തിയുടെ മാധുര്യം അനുഭവിക്കാന്‍ കഴിഞ്ഞതു്. സാക്ഷാത്കാരത്തിനര്‍ഹനായതു്. തനിക്കു വേണ്ടിയല്ലാത്ത കാരുണ്യം, അതാണു് ആ സാധുവില്‍ കണ്ടതു്. സങ്കടം തൻ്റെ കാര്യത്തിലല്ല, ഭഗവാൻ്റെ കഷ്ടതയോര്‍ത്താണു്. നമ്മളൊക്കെ ഒരു ക്ഷേത്രത്തില്‍പ്പോയാല്‍ ‘എനിക്കിന്നതൊക്കെ ഉണ്ടാകണേ, അയലത്തുകാരനു ശിക്ഷ കിട്ടണേ എന്നെ കുറ്റം പറയുന്നവനെ നല്ല പാഠം പഠിപ്പിക്കണേ’ ഇതൊക്കെയായിരിക്കും മനസ്സിലെ ചിന്ത. എന്നാല്‍ ഈ കര്‍ഷകനു് എല്ലാറ്റിനുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെ’ന്ന ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണു്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ ആ വ്യക്തിത്വം അവിടെ നഷ്ടമായി, പരാഭക്തിയായി. അതാണു് ഏറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റെല്ലാവരെക്കാളും ഹൃദയത്തിനാര്‍ദ്രത ആ സാധുകര്‍ഷകനാണുണ്ടായിരുന്നതു്. അതിൻ്റെ ഫലമോ? താനറിയാതെ തന്നില്‍, ആനന്ദം നിറഞ്ഞു. തൻ്റെ അടുത്തെത്തിയവര്‍ക്കും ശാന്തി പകരാന്‍ സാധിച്ചു. മോനേ, ഈശ്വരനെ ഹൃദയം കൊണ്ടാണറിയാന്‍ ശ്രമിക്കേണ്ടതു്. അവിടുന്നു ഹൃദയത്തിലാണു പ്രകാശിക്കുന്നതു്. അവിടുന്നു ഹൃദയനിവാസിയാണു്.

അമ്മയുടെ വാക്പ്രവാഹം മൗനസാഗരമണഞ്ഞു. ആനന്ദമധു തുളുമ്പുന്ന നയനകമലങ്ങള്‍ മെല്ലെ കൂമ്പി. ഹര്‍ഷബാഷ്പം കാരുണ്യത്തിൻ്റെ കപോലങ്ങളില്‍ ആര്‍ദ്രത പടര്‍ത്തി. ചുറ്റുമുണ്ടായിരുന്നവര്‍ക്കു് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. മാര്‍ക്കു് നിശ്ശബ്ദനായി. ധ്യാനനിമഗ്നനായി. മിക്കവരും ജോലി നിര്‍ത്തി അമ്മയുടെ സമീപം വന്നിരുന്നു. ആനന്ദഘനമായ ആ അന്തരീക്ഷത്തില്‍ സര്‍വ്വരുടെയും ചിന്തകളടങ്ങി, അലിഞ്ഞില്ലാതെയായി. പറഞ്ഞറിയിക്കാനാവാത്ത ഭാവാനുഭൂതിയില്‍ മനസ്സു് വിലയം പ്രാപിച്ചു.

ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ നമ്മുടെ ഉള്ളിലെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തംപൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണുയോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനഃപ്രസാദവും മൂല്യബോധവും വളര്‍ത്താനും യോഗ പ്രയോജനപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ജീവിതശൈലീരോഗങ്ങളും മനോജന്യരോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെപ്രസക്തിയും പ്രചാരവും അനുദിനംവളരുകയാണ്.

അന്താരാഷ്ട്രീയ യോഗാ ദിവസത്തോടനുബന്ധിച്ച് അമേരിക്കയിലെ സാന്റാഫെയിൽ നടന്ന യോഗാദിനാചരണത്തിൽ നിന്ന്

ഭാരതത്തിന്റെ മണ്ണില്‍ വികസിച്ചുവന്ന ഒരു ശാസ്ത്രമെന്നനിലയില്‍ യോഗയുടെ പ്രചാരം ഓരോ ഭാരതീയനിലും അഭിമാനം ഉണര്‍ത്തുന്നു.

സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേക മേന്മയെന്തെന്ന് പലരും ചോദിക്കാറുണ്ട്. ഏതുരീതിയിലുള്ളവ്യായാമവും ശരീരത്തിനുംമനസ്സിനും നിരവധിപ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്നപ്രയോജനങ്ങള്‍ സാധാരണ വ്യായാമങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്. സാധാരണ വ്യായാമമുറകള്‍ വേഗതയേറിയ ശരീരചലനങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യോഗ എല്ലാ അവയവങ്ങളുടെയും വിശ്രാന്തിയിലും പ്രാണശക്തി ശരിയായ ദിശയില്‍ തിരിച്ചുവിടുന്നതിലുമാണ് കൂടുതല്‍ശ്രദ്ധിക്കുന്നത്. ആന്തരികഗ്രന്ഥികള്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്കും രോഗശമനത്തിനും അത് വഴിതെളിയ്ക്കുന്നു. നാഡികള്‍ശുദ്ധമാകുന്നു. മനോബലവും, മനസ്സിന്റെ ഏകാഗ്രതയുംവര്‍ദ്ധിക്കുന്നു. പേശികള്‍ അയവുള്ളതും കരുത്തുറ്റതുമാകുന്നു. സാധാരണ വ്യായാമങ്ങളേക്കാള്‍ അധികം വിഷാദം കുറയ്ക്കാനും സ്ഥായിയായ പ്രസന്നത നിലനിര്‍ത്താനും യോഗ സഹായിക്കുന്നു.

സാധാരണ വ്യായാമങ്ങളില്‍നിന്ന് വ്യത്യസ്തമായിയോഗാസനങ്ങള്‍ സാവകാശം ശ്വാസാത്തില്‍ ശ്രദ്ധിച്ചുകൊണ്ടാണ് ചെയ്യാറ്. അതോടൊപ്പം ശരീരത്തിന്റെ ഓരോ ചലനവും ബോധപൂര്‍വ്വം നിരീക്ഷിക്കുകയും ആവാം. അതിലൂടെമനസ്സിനെ ശാന്തമാക്കുവാനും ധ്യാനത്തിനു തുല്യമായ ഒരു അനുഭവം വളര്‍ത്താനും സാധിക്കുന്നു. അങ്ങനെ ശരീരത്തിനും മനസ്സിനും യോഗ ഒരുപോലെ ഗുണംചെയ്യുന്നു.
സാധാരണ വ്യായാമങ്ങള്‍പോലെ യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ആവശ്യമായ ഒരു കാര്യമല്ല. ഗുരുതരമായ രോഗം ബാധിച്ച ഒരാളുടെ രോഗം ഭേദമാക്കുവാന്‍ മരുന്നിനോടൊപ്പം പഥ്യമായ ആഹാരവും മതിയായ ഉറക്കവുംവിശ്രമവുമെല്ലാം ആവശ്യമാണല്ലോ? അതുപോലെ യോഗ പൂര്‍ണ്ണമാകണമെങ്കില്‍ അച്ചടക്കപൂര്‍ണവുംമൂല്യാധിഷ്ഠിതവുമായ ഒരു ജീവിതരീതിയായി അതുവികസിക്കണം. യോഗ ബോധപൂര്‍വ്വം ചെയ്യുന്നതിലൂടെക്രമേണജിവിതത്തിലെ ഓരോ പ്രവൃത്തിയെയും ബോധത്തോടെ സ്വയം കണ്ടുകൊണ്ടുചെയ്യുവാനും സാധിക്കുന്നു. അങ്ങനെ നമ്മുടെ ചിന്തയിലും മനോവികാരങ്ങളിലും ഗുണപരമായ മാറ്റം സാദ്ധ്യമാകുന്നു. ക്രമേണ ധ്യാനത്തില്‍ കൂടുതല്‍ കൂടുതല്‍ ഏകാഗ്രതകൈവന്ന് സ്വന്തം പൂര്‍ണതയെ അഥവാ ഉണ്‍മയെ സാക്ഷാത്ക്കരിക്കാനും സാധിക്കുന്നു.
യോഗ ആരോഗ്യകരമായ ജീവിതത്തിന്റെയും ആന്തരികവും ബാഹ്യവുമായ ശുചിത്വത്തിന്റേയും സന്ദേശം പരത്തുന്നു. ജാതി മത വര്‍ണ്ണ വിഭാഗീയതകള്‍ക്ക് അതീതമായ ഏകത്വത്തെയും, എല്ലാ ജീവരാശികളോടുമുള്ള അഹിംസയെയും അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഇക്കാരണങ്ങളാല്‍ സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളരുവാനും ലോകശാന്തിയ്ക്കുംയോഗയുടെ പ്രചാരം വഴിതെളിക്കും.യോഗയിലൂടെ ശാരീരികവും മാനസികവും ആത്മീയവുമായി കൂടുതല്‍ ഉയര്‍ന്നതലങ്ങളെ സാക്ഷാത്കരിക്കാന്‍ മാനവരാശിക്ക് കഴിയട്ടെ.

ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും?

അമ്മ: മോനേ, ബുദ്ധി ആവശ്യമാണു്. ബുദ്ധി വേണ്ട എന്നു് അമ്മ ഒരിക്കലും പറയില്ല. പക്ഷേ, നല്ലതു ചെയ്യേണ്ട സമയങ്ങളില്‍ പലപ്പോഴും ശരിയായ ബുദ്ധി നമ്മില്‍ പ്രവര്‍ത്തിക്കാറില്ല. സ്വാര്‍ത്ഥതയാണു മുന്നില്‍ നില്ക്കുന്നതു്. വിവേകബുദ്ധി വരാറില്ല.

ബുദ്ധിയും ഹൃദയവും വാസ്തവത്തില്‍ രണ്ടല്ല. വിവേകബുദ്ധിയുണ്ടെങ്കില്‍ വിശാലത താനേ വരും. വിശാലതയില്‍നിന്നു നിഷ്കളങ്കതയും വിട്ടുവീഴ്ചയും വിനയവും പരസ്പരസഹകരണവും ഉണ്ടാകും. ആ വിശാലതയുടെ വാക്കുതന്നെയാണു ഹൃദയം എന്നതു്. ജീവിതത്തില്‍ ‘ഹൃദയം’ എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്കു് ഒരു കുളിര്‍മ്മ അനുഭവപ്പെടുന്നു. എന്നാലിന്നു മിക്കവരിലും ബുദ്ധി മാത്രമേ കാണുന്നുള്ളൂ. വിവേകബുദ്ധി കാണാനില്ല. നമ്മിലുള്ളതു ശരിയായ ബുദ്ധിയല്ല, അഹങ്കാരബുദ്ധിയാണു്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നതു് ഈ അഹങ്കാരബുദ്ധിയാണു്. അഹങ്കാരബുദ്ധി വളരുമ്പോള്‍ വിശാലതയും വിട്ടുവീഴ്ചയും നമ്മളല്‍നിന്നു് അപ്രത്യക്ഷമാകുന്നു. ആദ്ധ്യാത്മികത്തിലായാലും ഭൗതികത്തിലായാലും ഈ വിശാലതയും വിട്ടുവീഴ്ചയും ഇല്ലാതെ പറ്റില്ല.

അമ്മ ഒന്നു ചോദിക്കട്ടെ, മോന്‍ വീട്ടില്‍ ഒരു നിയമം വയ്ക്കുകയാണു്. എൻ്റെ ഭാര്യ ഇന്ന രീതയില്‍ ജീവിക്കണം, ഇന്ന രീതിയില്‍ വേണം സംസാരിക്കുവാന്‍, ഇന്ന രീതിയില്‍ വേണം പെരുമാറുവാന്‍. കാരണം അവളെൻ്റെ ഭാര്യയാണു്. ഈ ചിട്ടകളനുസരിച്ചു ഭാര്യ ജീവിക്കണം എന്നുവച്ചാല്‍ വീട്ടില്‍ ശാന്തിയുണ്ടാകുമോ? ഇല്ല. മോന്‍ ഓഫീസില്‍നിന്നും നേരെ വീട്ടില്‍ വന്നു. ഭാര്യയോടും കുട്ടികളോടും ഒരു വാക്കുമുരിയാടുന്നില്ല. ഓഫീസറുടെ ഭാവത്തില്‍തന്നെ മുറിയില്‍ ചെന്നിരുന്നു് ഓഫീസുകാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ വീട്ടിലുള്ളവര്‍ക്കു് അതിഷ്ടമാകുമോ? ഇതെൻ്റെ രീതിയാണെന്നു പറഞ്ഞാല്‍ അവര്‍ക്കുള്‍ക്കൊള്ളുവാന്‍ സാധിക്കുമോ? വീട്ടില്‍ ശാന്തിയുണ്ടാകുമോ? അതേ സമയം വീട്ടിലെത്തി ഭാര്യയോടു കുശലങ്ങള്‍ ചോദിച്ചു്, കുട്ടികളൊടൊത്തു് അല്പസമയം ചെലവഴിച്ചു്, ഇങ്ങനെയൊക്കെയാകുമ്പോള്‍ ഈ ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും. കുടുംബത്തില്‍ ശാന്തി നിറയും. കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചും സഹിച്ചും നീങ്ങിയാല്‍ വീട്ടില്‍ ശാന്തിയും സന്തോഷവും കളിയാടും. ഭാര്യയോടു സ്നേഹമുള്ളതുകൊണ്ടാണു നമ്മള്‍ അവരുടെ കുറവുകള്‍ സാരമാക്കാത്തതു്. അവര്‍ അഥവാ തെറ്റു ചെയ്താലും പിന്നെയും നമ്മള്‍ സ്നേഹിക്കും. അവിടെ ഹൃദയത്തിനല്ലേ പ്രാധാന്യം കൊടുക്കുന്നതു്? ഭാര്യയുമായി ഒരു ഹൃദയൈക്യം ഉള്ളതുകൊണ്ടല്ലേ ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ കഴിയുന്നതു്? ഈ ഒരു ഭാവത്തിനാണു് അമ്മ ഹൃദയം എന്നുപറയുന്നതു്. നമുക്കു ജനിക്കുന്ന കുഞ്ഞിനോടു് എങ്ങനെ പെരുമാറണമെന്നു് ഒരു നിയമാവലി വച്ചാല്‍ അതു പ്രായോഗികമാകുമോ? നമ്മുടെ ഇഷ്ടത്തിനു കുഞ്ഞു നില്ക്കുമോ? അവനു നിര്‍ബ്ബന്ധബുദ്ധിയില്ലേ? കുഞ്ഞിനോടുള്ള വാത്സല്യം കാരണം അവൻ്റെ നിര്‍ബ്ബന്ധബുദ്ധിയും തെറ്റുകളും ക്ഷമിക്കുന്നു. അവനെ വേണ്ടവണ്ണം വളര്‍ത്തുന്നു. അവിടെയും ബുദ്ധിയെക്കവിഞ്ഞും ഹൃദയത്തിനല്ലേ സ്ഥാനം? അതുകാരണം കുട്ടിയോടൊത്തുള്ള ഓരോ നിമിഷവും നമുക്കു സന്തോഷം പകരാന്‍ കഴിയുന്നു. കുട്ടിയെയും സന്തോഷിപ്പിക്കാന്‍ പറ്റുന്നു.

കുടുംബത്തില്‍ സന്തോഷത്തോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ സാധിക്കുന്നതു്, ഹൃദയം പങ്കിടുന്നതുകൊണ്ടു മാത്രമാണു്. ഹൃദയത്തിൻ്റെ സ്ഥാനം ബുദ്ധി കൈയടക്കിയാല്‍ നമുക്കു് ആനന്ദം നുകരാന്‍ പറ്റില്ല. കമ്പോളത്തില്‍ ബുദ്ധി ഉപയോഗിക്കാം. ഓഫീസില്‍ ബുദ്ധി ഉപയോഗിച്ചു നീങ്ങാം. അവിടെ നിയമാവലി വയ്ക്കാം. ‘ഓഫീസര്‍ എങ്ങനെ ആയിരിക്കണം, ക്ലാര്‍ക്കു് എങ്ങനെ ആയിരിക്കണം പ്യൂണ്‍ എങ്ങനെയായിരിക്കണം’ എന്നതെല്ലാം ബുദ്ധി ഉപയോഗിച്ചു നിശ്ചയിക്കാം. പക്ഷേ, ഇതു കുടുംബത്തില്‍ പറ്റില്ല. ഓഫീസിലാണെങ്കിലും കുറെയൊക്കെ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല. അഥവാ അങ്ങനെ ചെയ്യാതിരുന്നാല്‍ അശാന്തി മാത്രമായിരിക്കും ഫലം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുമ്പോള്‍ വിട്ടു വീഴ്ചയ്ക്കുള്ള ഒരു മനോഭാവം നമ്മിലുണ്ടാകും. വിവേകബുദ്ധി വന്നാല്‍ വിശാലതയും വിട്ടുവീഴ്ചയും താനേ വരും. അവിടെ ഹൃദയത്തിനു പ്രാധാന്യം വരുന്നു. ഇന്നു നമ്മുടെ ബുദ്ധി സ്വാര്‍ത്ഥതയില്‍ മാത്രം ഒതുങ്ങുന്നു. വിവേകത്തില്‍ വരുന്നില്ല. അതിൻ്റെ കുറവാണു ജീവിതത്തിനുള്ളതു്. വിട്ടുവീഴ്ച കൂടാതെ സമൂഹത്തിനു മുന്‍പോട്ടു പോകുക പ്രയാസമാണു്. ഈ വിട്ടുവീഴ്ച ഒരുവനെ ശാന്തിയിലേക്കു നയിക്കുന്നു. തുരുമ്പു പിടിച്ചു് ഉപയോഗശൂന്യമായി കിടക്കുന്ന മെഷീനു ഗ്രീസു നല്കി ഉപയോഗയോഗ്യമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്കു വിട്ടുവീഴ്ചയും വിനയവും കൂടാതെ പറ്റില്ല. പക്ഷേ, ഹൃദയത്തിൻ്റെ ഭാവം വളര്‍ത്തിയാലേ ഈ വിട്ടുവീഴ്ചയും വിനയവും ഉണ്ടാകുകയുള്ളൂ. ബുദ്ധി പ്രയോഗിക്കേണ്ട സ്ഥാനങ്ങളുണ്ടു്. അവിടെ മാത്രമേ ബുദ്ധി കൊണ്ടുവരുവാന്‍ പാടുള്ളൂ. ഹൃദയത്തിനു സ്ഥാനം കൊടുക്കേണ്ടിടത്തു് ഹൃദയത്തിനു സ്ഥാനം കൊടുക്കുകതന്നെ വേണം.

ചോദ്യം : ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയങ്ങളെ അനുഭവിക്കുന്നതില്‍ എന്താണു തെറ്റെന്നു് എനിക്കു മനസ്സിലാകുന്നില്ല. ഈശ്വരന്‍ ഇന്ദ്രിയങ്ങളെ നല്കിയിരിക്കുന്നതുതന്നെ വിഷയങ്ങളെ അനുഭവിക്കാനല്ലേ?

ഈ ശരീരത്തെയും ഇന്ദ്രിയങ്ങളെയും രണ്ടു തരത്തില്‍ ഉപയോഗിക്കാം. ഈശ്വരനെ അറിയാനാണു ശ്രമമെങ്കില്‍ നമുക്കു നിത്യമായ ആനന്ദം അനുഭവിക്കാന്‍ കഴിയും. മറിച്ചു്, വിഷയസുഖങ്ങള്‍ക്കു പിന്നാലെ മാത്രം പായുകയാണെങ്കില്‍ എരിവുള്ള മുളകില്‍ മധുരം കണ്ടെത്താന്‍ ശ്രമിച്ച ആ യാത്രക്കാരൻ്റെ അനുഭവമായിരിക്കും. തീ ഉപയോഗിച്ചു് ആഹാരം പാകം ചെയ്തു ഭക്ഷിച്ചു ശരീരത്തെ പാലിക്കാം. അതേ തീകൊണ്ടു പുരയും കത്തിക്കാം. വിഷയസുഖങ്ങളുടെ സ്വഭാവം ദുഃഖമാണെന്നറിയാതെ അവയ്ക്കു പിന്നാലെ പായുകയാണെങ്കില്‍ അതിൻ്റെ ബുദ്ധിമുട്ടുകള്‍കൂടി സഹിക്കേണ്ടി വരും. ബാഹ്യസുഖങ്ങളുടെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു നീങ്ങിയാല്‍ ദുഃഖിച്ചു തളരേണ്ടി വരില്ല.

കടലിലെ തിരമാലകള്‍ ഇരമ്പിക്കൊണ്ടു മുകളിലേക്കുയരുന്നു. അടുത്ത നിമിഷംതന്നെ താഴേക്കു വീഴുകയും ചെയ്യുന്നു. ഒരു നിമിഷമെങ്കിലും ഉയര്‍ന്നു നില്ക്കാന്‍ സാധിക്കുന്നില്ല. ഇതുപോലെ വസ്തുക്കളുടെ പിന്നാലെ സുഖം കിട്ടുമെന്ന മോഹത്തോടെ ആവേശപൂര്‍വ്വം പായുന്ന മനുഷ്യനും ദുഃഖത്തിലാണു ചെന്നുവീഴുന്നതു്. മനസ്സു് സുഖം തേടി പുറത്തേക്കു കുതിക്കുന്നതല്ലാതെ ശരിയായ സുഖം അനുഭവിക്കാറില്ല. പകരം ദുഃഖം മാത്രം. ഇതില്‍നിന്നും മനസ്സിലാക്കേണ്ടതു സുഖം പുറമെയുള്ളതല്ലെന്നുള്ളതാണു്. ലോകവസ്തുക്കളില്‍ സുഖം തേടുന്നതാണു ദുഃഖത്തിനും അശാന്തിക്കും കാരണം. ഇതു വ്യക്തിയെ മാത്രമല്ല സമൂഹത്തെ മൊത്തം ബാധിക്കുന്നു. ബാഹ്യവസ്തുവില്‍ മാത്രം സുഖം തിരയുന്നതുകൊണ്ടു യഥാര്‍ത്ഥസ്നേഹം എങ്ങും കാണാനില്ലാതെയായി. കുടുംബജീവിതത്തിലും ഭാര്യാഭര്‍ത്തൃബന്ധത്തിലും സുഖവും സ്വസ്ഥതയും ഇല്ലാതെയായി. ഹൃദയം തുറന്നു സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള കഴിവു നഷ്ടപ്പെട്ടു. ഇതുകാരണം ഭര്‍ത്താക്കന്മാര്‍ അന്യസ്ത്രീകളെ മോഹിക്കുന്നു, ഭാര്യമാര്‍ പരപുരുഷന്മാരെയും. മോൻ്റെ രാജ്യത്തെ സ്ഥിതിതന്നെ അറിയാവുന്നതല്ലേ? ബാഹ്യസുഖം അമിതമായി ആഗ്രഹിക്കുന്നതുകൊണ്ടു സ്വന്തം പുത്രിയെപ്പോലും തിരിച്ചറിയുവാനുള്ള കണ്ണു നഷ്ടമായിരിക്കുന്നു. സഹോദരീസഹോദരസങ്കല്പം കൂടി തകരുന്നു. എത്രയോ കുട്ടികള്‍ കൊല ചെയ്യപ്പെടുന്നു. ഇന്നു ലോകത്തു കാണുന്ന അധര്‍മ്മങ്ങള്‍ക്കു മുഴുവനും കാരണം സുഖം പുറത്താണെന്ന മിഥ്യാധാരണയാണു്.

സുഖമൊന്നും പാടില്ലെന്നു അമ്മ പറയുന്നില്ല. എന്നാല്‍ അവയുടെ സ്വഭാവം മനസ്സിലാക്കിയിരിക്കണം. ഒന്നും അമിതമാകരുതു്. ധര്‍മ്മം കൈവിടാന്‍ പാടില്ല. സ്വാര്‍ത്ഥസുഖം മോഹിച്ചാല്‍, നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, നാശമായിരിക്കും ഫലം. വികാരവിചാരങ്ങള്‍ മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണു്. പക്ഷേ, ഒരു നിയന്ത്രണം അത്യാവശ്യമാണു്. വിശപ്പു സ്വാഭാവികമാണു്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം എടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. ഇതു പോലെ അമിതസുഖത്തിനുള്ള ആഗ്രഹം പിന്നീടു ദുഃഖത്തെ പ്രദാനം ചെയ്യും. അതു നമ്മള്‍ മനസ്സിലാക്കുന്നില്ല. വിഷയങ്ങള്‍ അനുഭവിക്കുമ്പോഴുള്ള സുഖംപോലും യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളില്‍നിന്നു കിട്ടുന്നതാണു്. പട്ടി എല്ലില്‍ക്കടിച്ചു ചോര നുണയും. തൻ്റെ മോണ കീറി വരുന്ന രക്തമാണെന്നതറിയുന്നില്ല. ഒടുവില്‍ രക്തമെല്ലാം വാര്‍ന്നു തളര്‍ന്നു വീഴുന്നു. ഇതുപോലെ നമ്മള്‍ ബാഹ്യസുഖത്തിനുവേണ്ടി പരക്കം പാഞ്ഞു ദുഃഖിതരായി നിരാശരായി തളര്‍ന്നു വീഴുന്നു. വീണ്ടും കുതിക്കുന്നു. വീണ്ടും തളര്‍ന്നു വീഴുന്നു. മോനേ, ബാഹ്യസുഖം മാത്രം അന്വേഷിച്ചുപോയാല്‍ മനഃശാന്തിയോടെ ജീവിക്കാനാവില്ല. അതിനാല്‍ നാം നമ്മിലേക്കു നോക്കാന്‍ പഠിക്കണം. യഥാര്‍ത്ഥ ആനന്ദം അവിടെയാണു്. നമ്മുടെ ഉള്ളിലാണു്. അതു കണ്ടെത്തണം അനുഭവിക്കണം. അതിനു മനസ്സിൻ്റെ ചാട്ടം നിര്‍ത്താതെ സാദ്ധ്യമല്ല. മനസ്സു് നിശ്ചലമാകാതെ പറ്റില്ല. മോനേ, ആഴക്കടലില്‍ തിരയില്ല. അതുപോലെ മനസ്സിൻ്റെ ആഴത്തിലേക്കിറങ്ങിയാല്‍ അതു താനെ നിശ്ചലമാകും. പിന്നെ ആനന്ദം മാത്രം.

ചോദ്യം : ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയങ്ങളെ അനുഭവിക്കുന്നതില്‍ എന്താണു തെറ്റെന്നു് എനിക്കു മനസ്സിലാകുന്നില്ല. ഈശ്വരന്‍ ഇന്ദ്രിയങ്ങളെ നല്കിയിരിക്കുന്നതുതന്നെ വിഷയങ്ങളെ അനുഭവിക്കാനല്ലേ?

അമ്മ: മോനേ, അമ്മ പറഞ്ഞില്ലേ ഏതിനും ഒരു നിയമവും ഒരു പരിധിയുമുണ്ടു്. അതനുസരിച്ചു നീങ്ങണം. ഓരോന്നിനും ഓരോ സ്വഭാവമുണ്ടു്. അതറിഞ്ഞു ജീവിക്കണം. ഈശ്വരന്‍ ഇന്ദ്രിയങ്ങള്‍ മാത്രമല്ല വിവേകബുദ്ധിയും മനുഷ്യനു നല്കിയിട്ടുണ്ടു്. വിവേകപൂര്‍വ്വം ജീവിക്കാതെ സുഖമന്വേഷിച്ചു വിഷയങ്ങളുടെ പിന്നാലെ പാഞ്ഞാല്‍ സുഖവും ശാന്തിയും കിട്ടില്ല. എന്നെന്നും ദുഃഖമായിരിക്കും ഫലം.

ഒരിക്കല്‍ ഒരു മനുഷ്യന്‍ ദേശാടനത്തിനിറങ്ങിത്തിരിച്ചു. കുറെ ദൂരം യാത്ര ചെയ്തു വേറൊരു രാജ്യത്തിലെത്തിച്ചേര്‍ന്നു. അവിടെ ആദ്യമായാണയാള്‍ വരുന്നതു്. ഒരു പരിചയവുമില്ലാത്ത ആളുകള്‍. ഭാഷയും വശമില്ല. അവരുടെ ഭക്ഷണരീതിയും നാട്ടാചാരവും ഒന്നു മറിയില്ല. എങ്കിലും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ടയാള്‍ മുന്നോട്ടു നടന്നു. അങ്ങനെ ഒരു കടയുടെ മുന്നില്‍ ചെന്നെത്തി. അവിടെ ഒരു ജനക്കൂട്ടം. ഓരോ സാധനം വാങ്ങുവാന്‍ വന്നവരാണു്. പല നിറത്തിലും വലുപ്പത്തിലുമുള്ള പഴങ്ങളും മറ്റും അവിടെ നിരത്തിവച്ചിരിക്കുന്നു. അവയില്‍ പലതും മുന്‍പു കണ്ടിട്ടേയില്ല. അതിലൊരെണ്ണം മിക്കവരും വാങ്ങുന്നതയാള്‍ ശ്രദ്ധിച്ചു. നല്ല മധുരമുള്ളതായിരിക്കും അതെന്നു കരുതി അയാളും കുറെ വാങ്ങി ബാഗിലാക്കി. വീണ്ടും കുറെനേരം എല്ലാം കണ്ടുകൊണ്ടു നടന്നു തളര്‍ന്നപ്പോള്‍ ഒരു മരച്ചുവട്ടില്‍ ചെന്നിരുന്നു. ബാഗു തുറന്നു് അതില്‍നിന്നൊരെണ്ണം എടുത്തു കടിച്ചു. നല്ല എരിവു്. മദ്ധ്യഭാഗം കടിച്ചു. അവിടെയും എരിവു്. ചുവടുഭാഗത്തു മധുരം കാണുമെന്നു കരുതി വീണ്ടും കടിച്ചു. അപ്പോഴും എരിവുതന്നെ. വേറൊരെണ്ണം എടുത്തു കടിച്ചു. അതിനും എരിവുതന്നെ. മധുരമുള്ള ചിലതെങ്കിലും കാണുമെന്നു ചിന്തിച്ചു മറ്റൊരെണ്ണം എടുത്തു. അതിനും എരിവല്ലാതെ മധുരമില്ല. അയാള്‍ എന്നിട്ടും ആശ കൈ വിട്ടില്ല, അടുത്തതിനെങ്കിലും നല്ല മധുരമുണ്ടാകുമെന്നു ചിന്തിച്ചു വീണ്ടും ഒരെണ്ണം എടുത്തു കടിച്ചു. അതിനും എരിവുതന്നെ. ഇത്രയുമായപ്പോഴേക്കും വായ് പൊള്ളിപ്പോകുന്നതുപോലെ എരിയാന്‍ തുടങ്ങി. കണ്ണില്‍ക്കൂടി വെള്ളമൊഴുകി. എന്നിട്ടും ഒരെണ്ണമെങ്കിലും മധുരമുള്ളതു കാണുമെന്നു കരുതി അവ തിന്നുന്നതു നിര്‍ത്തിയില്ല. അങ്ങനെ മധുരം കൊതിച്ചു കൈയിലുണ്ടായിരുന്നതു മുഴുവന്‍ തിന്നുനോക്കി. എരിവിൻ്റെ കാഠിന്യം മേല്ക്കുമേല്‍ കൂടുന്നതല്ലാതെ മധുരം കിട്ടിയില്ല.

പാവം മനുഷ്യന്‍! മധുരമുള്ള പഴമാണെന്നു കരുതി വാങ്ങിയതു നല്ല എരിവുള്ള പഴുത്ത മുളകുകളായിരുന്നു. ഒന്നുരണ്ടെണ്ണം കടിച്ചു നോക്കി എരിവാണെന്നു കണ്ടയുടനെ അവ ഉപേക്ഷിച്ചാല്‍ മതിയായിരുന്നു. എരിവും പുകച്ചിലും കാരണം കിടന്നു പുളയേണ്ടി വരില്ലായിരുന്നു. എന്നാല്‍ മധുരം കിട്ടുമെന്ന മോഹത്തില്‍ അവസാനത്തെ മുളകുവരെയും തിന്നുതീര്‍ത്തു. ഒന്നും കളഞ്ഞില്ല. മുളകിൻ്റെ സ്വഭാവം എരിവാണു്. അതറിയാതെ മധുരം മോഹിച്ചു കഴിച്ചതു കാരണം എരിവു സഹിക്കേണ്ടി വന്നു. പുറമെ കാഴ്ചയ്ക്കുള്ള സുഖം മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. ഇതുപോലെ നമ്മള്‍ സുഖം സ്വഭാവമല്ലാത്ത വസ്തുക്കളില്‍ സുഖം തേടുന്നു. ഒരു വസ്തുവില്‍നിന്നും മറ്റൊരു വസ്തുവിലേക്കു നീങ്ങുന്നു. സുഖം പുറമെയുള്ള വസ്തുക്കളില്‍നിന്നും കിട്ടുമെന്നുള്ളതു മനസ്സിൻ്റെ തോന്നലാണു്. വാസ്തവത്തില്‍ സുഖം പുറത്തെ വസ്തുക്കളിലല്ല, നമ്മുടെ ഉള്ളിലാണു്. ഇതു മനസ്സിലാക്കി ആനന്ദത്തിൻ്റെ യഥാര്‍ത്ഥ ഉറവിടം തേടാനാണു് ഈശ്വരന്‍ നമുക്കു ശരീരവും ഇന്ദ്രിയങ്ങളും വിശേഷബുദ്ധിയും തന്നിട്ടുള്ളതു്. ഇന്ദ്രിയങ്ങളെ അവിവേകമായി ഉപയോഗിച്ചാല്‍ പ്രതീക്ഷിച്ച സുഖത്തിനു പകരം ദുഃഖമായിരിക്കും ലഭിക്കുന്നതു്.

തുടരും…..