ചോദ്യം : ഗുരു സാക്ഷാത്കാരം കിട്ടിയ ആളല്ല എങ്കില്‍, തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചതുകൊണ്ടു് എന്താണു വിശേഷം? ശിഷ്യന്‍ കബളിപ്പിക്കപ്പെടുകയല്ലേയുള്ളൂ? അപ്പോള്‍ ഗുരു സാക്ഷാത്കാരം കിട്ടിയ ആളാണോ, അല്ലയോ എന്നു് എങ്ങനെ അറിയാന്‍ കഴിയും?

അമ്മ: അതു പറയാന്‍ പ്രയാസമാണു്. ഇവിടുത്തെ വലിയ നടന്‍ ആരാണെന്നുവച്ചാല്‍ ആ നടനാകാനാണു് എല്ലാവര്‍ക്കും ആഗ്രഹം. അതിനുവേണ്ടി എല്ലാ അഭ്യാസങ്ങളും അവര്‍ ചെയ്യും. ഏതു രീതിയിലും അനുകരിക്കുവാന്‍ ശ്രമിക്കും. ഗുരുക്കന്മാരെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പലര്‍ക്കും ഗുരു ചമയുവാന്‍ ആഗ്രഹം വരും. അപ്പോള്‍ ഉത്തമഗുരുവിൻ്റെ ലക്ഷണംകൂടി പറഞ്ഞുകഴിഞ്ഞാല്‍, ഗുരു ചമയുവാന്‍ വെമ്പല്‍കൊണ്ടു നില്ക്കുന്നവര്‍ക്കു് എളുപ്പമായി. അവരുടെ അഭിനയത്തില്‍ സാധാരണ ജനങ്ങള്‍ വഞ്ചിക്കപ്പെടും. അതുകൊണ്ടു സദ്ഗുരുക്കന്മാരെക്കുറിച്ചൊന്നും കൂടുതലായി വിവരിക്കാന്‍ പറ്റില്ല. അതു പരസ്യമായി പറയേണ്ടതല്ല. ശാസ്ത്രങ്ങളില്‍ ഗുരുക്കന്മാരുടെ ലക്ഷണത്തെക്കുറിച്ചു കുറെയൊക്കെ വിവരിച്ചിട്ടുണ്ടു്. അതില്‍ കൂടുതലായൊന്നും അമ്മയ്ക്കു പറയാന്‍ പറ്റില്ല.
അതുപോലെ ഒരു ഗുരുവിൻ്റെ ലക്ഷണംവച്ചു മറ്റൊരു ഗുരുവിനെ തിരിച്ചറിയുവാനും പ്രയാസമാണു്. ഓരോരുത്തരുടെയും പ്രവൃത്തി ഓരോ രീതിയിലാണു്.

എന്തൊക്കെ വായിച്ചിരുന്നാലും പഠിച്ചിരുന്നാലും ഹൃദയശുദ്ധി കൂടാതെ ഉത്തമഗുരുവിനെ കണ്ടെത്തുക പ്രയാസമാണു്. ത്യാഗം, കാരുണ്യം, സ്നേഹം, നിസ്സ്വാര്‍ത്ഥത ഇവയൊക്കെ എല്ലാ ഗുരുക്കന്മാരിലും പൊതുവെ കാണാമെങ്കിലും ശിഷ്യനെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി അവര്‍ പല വേഷങ്ങളും ആടാറുണ്ടു്. അവിടെയൊക്കെ തളരാതിരിക്കണമെങ്കില്‍ ശുദ്ധഹൃദയം അതൊന്നുകൊണ്ടു മാത്രമേ സാധിക്കൂ. അതിനാല്‍ നിഷ്‌കളങ്കഹൃദയത്തോടെ ശരിയായ ജിജ്ഞാസയോടെ ശിഷ്യന്‍ അന്വേഷണം ആരംഭിക്കുമ്പോള്‍, ശരിയായ ഗുരു അവൻ്റെ മുന്നില്‍ എത്തപ്പെടും. മറിച്ചു്, ശിഷ്യനു ഗുരുവിനെ പരീക്ഷിച്ചറിയുക പ്രയാസമാണു്. അഥവാ, കപടഗുരുക്കന്മാരുടെ വലയില്‍ അകപ്പെട്ടാല്‍ത്തന്നെ, ശിഷ്യൻ്റെ ഹൃദയം ശുദ്ധമാണെങ്കില്‍, അവൻ്റെ ആ നിഷ്ക്കളങ്കത അവനെ ശരിയായ സ്ഥാനത്തെത്തിക്കും. ഈശ്വരന്‍ അതിനുള്ള വഴികള്‍ ഒരുക്കിക്കൊടുക്കും.

അതിനാല്‍ ഗുരുവിനെ പരീക്ഷിച്ചറിയാന്‍ സമയം കളയാതെ, തന്നെ ഉത്തമശിഷ്യനാക്കിത്തീര്‍ക്കുവാന്‍, ഉത്തമഗുരുവിൻ്റെ സമീപത്തിലെത്തിക്കുവാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയാണു വേണ്ടതു്. ബുദ്ധിയും ഹൃദയവും ഒന്നാകുമ്പോഴേ ശിഷ്യനു ഗുരുവിനെ അറിയാന്‍ കഴിയൂ.

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക അത്ര മാത്രമേ വേണ്ടതുള്ളോ?

അമ്മ: അമ്മ പറഞ്ഞില്ലേ, സാക്ഷാത്കാരമെന്നതു്, എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. നമ്മില്‍ ഇന്നുള്ള ഭാവം ഒന്നു മാറിയാല്‍ മാത്രം മതി. നാം ബദ്ധരാണെന്നാണു് ഇന്നു നമ്മുടെ ചിന്ത. ഒരു കഥ കെട്ടിട്ടില്ലേ? ഒരു പശുവിനെ ദിവസവും തൊഴുത്തില്‍ കെട്ടിയിടാറാണു പതിവു്. പക്ഷേ, ഒരു ദിവസം കെട്ടിയില്ല. തൊഴുത്തില്‍ കയറ്റി വാതിലടച്ചതേയുള്ളൂ. കയറങ്ങനെ വെറുതെയിട്ടിരുന്നു. അടുത്ത ദിവസം വന്നു തൊഴുത്തിൻ്റെ വാതില്‍ തുറന്നു. പക്ഷേ, പശുവിനു് ഒരു അനക്കവുമില്ല. ഉന്തിയിട്ടും അതു മാറുന്നില്ല. വടിയെടുത്തു് ഒരു അടി കൊടുത്തു. എന്നിട്ടും അതേ നില്പുതന്നെ. അപ്പോള്‍ ഉടമസ്ഥന്‍ വിചാരിക്കുകയാണു്, ‘ഞാന്‍ ദിവസവും വന്നു പശുവിൻ്റെ കയര്‍ അഴിക്കാറുണ്ടു്. ഇന്നലെ കെട്ടാതിരുന്നതുകൊണ്ടു കയര്‍ അഴിച്ചില്ല. കയറഴിക്കുന്നതുപോലെ കാട്ടിയാലോ?’ അയാള്‍ പശുവിൻ്റെ കയറെടുത്തു കുറ്റിയില്‍നിന്നും അഴിക്കുന്നതുപോലെ ഭാവിച്ചു. അങ്ങനെ ചെയ്തുകഴിഞ്ഞതും പശു ഒരു എതിര്‍പ്പും കൂടാതെ തൊഴുത്തില്‍നിന്നും ഇറങ്ങി. നമ്മുടെ സ്ഥിതിയും ഇതുതന്നെ. ബന്ധിച്ചിട്ടില്ലെങ്കിലും ബന്ധനത്തിലാണെന്നാണു നമ്മുടെ ചിന്ത. ബന്ധിച്ചിരിക്കുന്നുവെന്നതു വെറുമൊരു തോന്നല്‍ മാത്രം. അതൊന്നു മാറിക്കിട്ടിയാല്‍ മതി. ഞാന്‍ ബദ്ധനല്ല എന്ന ബോധമൊന്നു് ഉറച്ചു കിട്ടിയാല്‍ മതി. പക്ഷേ, ഇതൊന്നു മാറിക്കിട്ടാന്‍, ശരിയായ ബോധമുറച്ചു കിട്ടാന്‍ ഗുരുവിൻ്റെ സഹായം കൂടാതെ പറ്റില്ല. ഇതിനര്‍ത്ഥം ഗുരു സാക്ഷാത്കാരം വാങ്ങിത്തരുന്നുവെന്നല്ല. നമ്മള്‍ ബദ്ധരല്ലെന്നു ഗുരു നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. കെട്ടിയിട്ടുണ്ടെങ്കിലല്ലേ കെട്ടഴിക്കേണ്ടതുള്ളൂ.

വെള്ളത്തിലെ ഓളമടങ്ങിയാല്‍ മാത്രമേ സൂര്യൻ്റെ പ്രതിബിംബം കാണുവാന്‍ കഴിയൂ. അതുപോലെ മനസ്സിൻ്റെ ഓളമടങ്ങിയാല്‍ മാത്രമേ ആത്മാവിൻ്റെ പ്രതിബിംബം ദര്‍ശിക്കാന്‍ സാധിക്കൂ. പുത്തനായി ഒരു പ്രതിബിംബത്തെ കൊണ്ടുവരേണ്ടതില്ല. അലകള്‍ അടക്കിയാല്‍ മാത്രം മതി. വെറും കണ്ണാടിയില്‍ വസ്തുക്കളെ പ്രതിബിംബിച്ചു കാണാന്‍ പറ്റുകയില്ല. പിന്നില്‍ രസം പുരട്ടിയിരിക്കണം. അതുപോലെ നമ്മില്‍ നിഷ്‌കാമത്തിൻ്റെ രസം പരന്നാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയൂ.

എന്നാല്‍ അഹങ്കാരഭാവം ഇരിക്കുന്നിടത്തോളം കാലം നിഷ്‌കാമഭാവം ഉണ്ടാവുക സാദ്ധ്യമല്ല. ആ അഹങ്കാരഭാവത്തെ കളയുന്നതിനു വേണ്ട സാഹചര്യങ്ങളിലൂടെ ഗുരു ശിഷ്യനെ നയിക്കുന്നു. അഹങ്കാരത്തെ അരിഞ്ഞരിഞ്ഞു വീഴ്ത്താന്‍ അവനു സാധിക്കുന്നു. ഗുരുവിൻ്റെ സാമീപ്യവും അവിടുന്നു കിട്ടുന്ന സത്സംഗവും മൂലം ശിഷ്യനില്‍ അവനറിയാതെതന്നെ ക്ഷമ വളരും. ക്ഷമ പരിശീലിക്കേണ്ട സാഹചര്യങ്ങളില്‍ ഗുരു ശിഷ്യനെ നിയോഗിക്കും. ദേഷ്യം വരുന്ന സാഹചര്യങ്ങളില്‍ക്കൂടി നയിക്കും. ഒട്ടും ഇഷ്ടമില്ലാത്ത ജോലികള്‍ അവനു നല്കും. അതവനില്‍ ദേഷ്യമുണ്ടാക്കും. അനുസരണക്കേടുകാട്ടും. അപ്പോള്‍ ഗുരു വേണ്ട സത്സംഗം കൊടുക്കും. അതവനെ മനനം ചെയ്യാന്‍ പ്രേരിപ്പിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി അവന്‍ അവനില്‍ത്തന്നെ കണ്ടെത്തും. അങ്ങനെ ഓരോ സാഹചര്യത്തില്‍ക്കൂടി ഗുരു ശിഷ്യനിലെ ദുര്‍ബ്ബലതകളെ അകറ്റുന്നു. അവനെ ശക്തനാക്കിത്തീര്‍ക്കുന്നു. അതിലൂടെ അവനു് അഹങ്കാരത്തെയും അതിജീവിക്കാന്‍ കഴിയുന്നു. ഗുരുവിനെ നാം ആശ്രയിക്കുന്നതു് അഹങ്കാരത്തെ കളയുവാന്‍വേണ്ടിയാണു്. ശംഖില്‍നിന്നു മാംസം പോയിക്കഴിഞ്ഞാലേ നാദം ഉയരൂ. അതുപോലെ നമ്മിലെ ഞാന്‍ പോകാതെ ആത്മീയലക്ഷ്യത്തിലെത്താനാവില്ല. അതിനാല്‍ അവിടുത്തോടു പൂര്‍ണ്ണശരണാഗതി അടയുക. പരിപൂര്‍ണ്ണ സമര്‍പ്പണം വന്നു കഴിഞ്ഞാല്‍പ്പിന്നെ അവിടെ ഞാനില്ല അവിടുന്നു മാത്രം. ആ അവസ്ഥയെ വാക്കാല്‍ വിവരിക്കാന്‍ കഴിയില്ല.

ഗുരുവിൻ്റെ മുന്നിലെത്തിയിട്ടും ‘എൻ്റെ സാക്ഷാത്കാരം’ എന്ന ചിന്തയുമായിട്ടാണു നീങ്ങുന്നതെങ്കില്‍ അതിനര്‍ത്ഥം ഗുരുവിനോടു സമര്‍പ്പണം വന്നിട്ടില്ല എന്നാണു്. ഗുരുവിനോടുള്ള വിശ്വാസം പൂര്‍ണ്ണമായിട്ടില്ല എന്നാണു്. അങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികത്തില്‍ ഉയരാന്‍ കഴിയില്ല. ഗുരുവിൻ്റെ മുന്നിലെത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാ ചിന്തകളും വെടിഞ്ഞു് അവിടുത്തെ വാക്കു പൂര്‍ണ്ണമായും അനുസരിക്കുക. അതു മാത്രമേ ശിഷ്യന്‍ ചെയ്യേണ്ടതുള്ളൂ. സാക്ഷാത്കാരത്തിനുള്ള ആഗ്രഹംകൂടി ഗുരുവിങ്കല്‍ സമര്‍പ്പിച്ചു ഗുരുവിനോടുള്ള അനുസരണ മാത്രം ലക്ഷ്യമാക്കി നീങ്ങുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍. അവനുള്ളതാണു പൂര്‍ണ്ണത. അവൻ്റെ അവസ്ഥയെക്കുറിച്ചു പറയുവാന്‍ വാക്കുകളില്ല.

ചോദ്യം : ഗുരുവിനോടൊത്തു താമസിച്ചിട്ടും പതനം സംഭവിച്ചാല്‍, അടുത്ത ജന്മത്തില്‍ രക്ഷിക്കാന്‍ ഗുരുവുണ്ടാകുമോ?

അമ്മ: എപ്പോഴും ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക. അവിടുത്തെ പാദങ്ങളില്‍ത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. പിന്നെ എല്ലാം ഗുരുവിൻ്റെ ഇച്ഛപോലെ എന്നു കാണണം. ഒരു ശിഷ്യന്‍ ഒരിക്കലും പതനത്തെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അതവൻ്റെ ദുര്‍ബ്ബലതയെയാണു കാണിക്കുന്നതു്. അവനു തന്നില്‍ത്തന്നെ വിശ്വാസമില്ല. പിന്നെ എങ്ങനെ ഗുരുവില്‍ വിശ്വാസമുണ്ടാകും? ആത്മാര്‍ത്ഥതയോടെ അവിടുത്തോടു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്നു് ഒരിക്കലും കൈവിടില്ല. ശിഷ്യനു ഗുരുവിങ്കല്‍ പൂര്‍ണ്ണശരണാഗതിയാണു് ആവശ്യം.

ചോദ്യം : യഥാര്‍ത്ഥ ഗുരുസേവ എന്നാലെന്താണു്?

അമ്മ: ‘ഗുരു’ എന്നുപറഞ്ഞാല്‍ വെറും ഒരു വ്യക്തിയല്ല, ചൈതന്യമാണു്. അവിടുന്നു പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. ഈ ഒരു ബോധമാണു ശിഷ്യനുണ്ടായിരിക്കേണ്ടതു്. എങ്കില്‍ മാത്രമേ അവനു് ആദ്ധ്യാത്മികമായി ഉയരുവാന്‍ കഴിയൂ. ശിഷ്യന്‍ ഒരിക്കലും ഗുരുവിൻ്റെ സ്ഥൂലശരീരത്തില്‍ മാത്രം ബന്ധിച്ചു നില്ക്കാന്‍ പാടില്ല. സര്‍വ്വചരാചരങ്ങളെയും ഗുരുവായിക്കണ്ടുകൊണ്ടു്, ഭക്തിപൂര്‍വ്വം സേവിക്കുവാനുള്ള വിശാലത ശിഷ്യന്‍ നേടണം. പക്ഷേ, ശിഷ്യനു ഗുരുവിനോടുള്ള ബന്ധംകൊണ്ടാണു വിശാലത നേടുവാന്‍ കഴിയുന്നതു്. ഗുരുവിൻ്റെ വാക്കും പ്രവൃത്തിയും കേട്ടും കണ്ടും വളരുന്ന ശിഷ്യൻ്റെ മനസ്സു് അവനറിയാതെതന്നെ ആ ഭാവത്തിലേക്കുയരും. എന്നാല്‍ വെറും സ്വാര്‍ത്ഥത മാത്രം വച്ചുകൊണ്ടു ഗുരുവിൻ്റെ സ്ഥൂലസാമീപ്യത്തിനു മാത്രം ആഗ്രഹിക്കുന്നവൻ്റെ സേവ യഥാര്‍ത്ഥ ഗുരുസേവയല്ല. ഒരു നിമിഷംപോലും ഗുരുവിൻ്റെ സാമീപ്യത്തില്‍നിന്നും മാറി നില്ക്കാന്‍ വയ്യാത്തത്ര ബന്ധവും വേണം. അതേസമയം തന്നെത്തന്നെ മറന്നും മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനുള്ള വിശാലതയും ഉണ്ടായിരിക്കണം. അതു ഗുരുവിനെന്ന ഭാവത്തോടെ ചെയ്യുവാന്‍ കഴിയണം. അവനാണു ശരിയായ ഗുരുതത്ത്വം ഉള്‍ക്കൊണ്ട ശിഷ്യന്‍. അവൻ്റെ കൂടെ ഗുരു എപ്പോഴും കാണും.

മാവോ മറ്റു ഫലവൃക്ഷങ്ങളോ കാണുമ്പോള്‍ നമ്മുടെ ശ്രദ്ധ പോകുന്നതു തടിയിലല്ല, അതില്‍നിന്നുള്ള ഫലത്തിലാണു്. പക്ഷേ, ആ വൃക്ഷത്തെ ശുശ്രൂഷിക്കാതിരിക്കുന്നുമില്ല. അതുപോലെ ഗുരു വെന്നു പറയുന്നതു ശരീരമല്ല, വ്യാപ്തമായ ചൈതന്യമാണു്. എന്നാല്‍ ഈ ബോധമുണ്ടെങ്കിലും, ശിഷ്യനു ഗുരുസേവയെന്നാല്‍, തൻ്റെ ജീവനെക്കാളും വലുതാണു്. ഗുരുവിനുവേണ്ടി സ്വന്തം ജീവന്‍ വെടിയാന്‍പോലും അവന്‍ തയ്യാറാണു്. ശിഷ്യൻ്റെ ഉള്ളിലെ ഗുരുസങ്കല്പം, വെറും സങ്കുചിതമായ വ്യക്തിത്വത്തിലൊതുങ്ങുന്നില്ല. സര്‍വ്വ ജീവരാശികളിലും ശിഷ്യന്‍ അവൻ്റെ ഗുരുവിനെ ദര്‍ശിക്കുന്നു. ഇതുമൂലം ആര്‍ക്കു ചെയ്യുന്ന സേവനവും ശിഷ്യനു ഗുരുശുശ്രൂഷയാണു്. അതില്‍ അവന്‍ തൃപ്തനും ആനന്ദവാനുമാണു്.

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഏതു മാര്‍ഗ്ഗമാണു് ഇന്നത്തെ കാലഘട്ടത്തില്‍ അനുയോജ്യമായതു്?

അമ്മ: മോനേ, ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ചു എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല. ‘സമത്വം യോഗമുച്യതേ’ എന്നാണു ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. സര്‍വ്വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണ്ണത പറയുവാന്‍ പറ്റുകയുള്ളൂ. സര്‍വ്വതിലും നല്ലതുമാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രം കാണുന്നതുപോലെ, അതിലെ മാധുര്യം നുകരുന്നതുപോലെ, എല്ലായിടത്തും എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവനേ സാക്ഷാത്കാരത്തിനു് അര്‍ഹനാകുന്നുള്ളൂ.

സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണ്ണമായും മറക്കുവാന്‍ സാധിക്കണം. താന്‍ ആത്മാവാണെന്ന ബോധം ഉറയ്ക്കണം. ഈശ്വരനു പ്രതേകിച്ചൊരു വാസസ്ഥാനമില്ല. ഓരോരുത്തരുടെയും ഹൃദയത്തിലാണു് അവിടുന്നു വസിക്കുന്നതു്. പക്ഷേ, എല്ലാവിധത്തിലുമുള്ള മമതാബന്ധത്തെ, ശരീരബോധത്തെ മാറ്റിയെടുക്കണം. അതു മാത്രമേ വേണ്ടതുള്ളൂ. ആത്മാവിനു ജനനമില്ല, മരണമില്ല, സുഖദുഃഖങ്ങളില്ല. ഈ ബോധം അതോടെ നമ്മിലുറയ്ക്കും. മരണഭയം പോയി മറയും. ഉള്ളില്‍ ആനന്ദം നിറയും.
സാധകന്‍ ഏതു സാഹചര്യത്തെയും ക്ഷമയോടെ സ്വാഗതം ചെയ്യുവാനുള്ള ഒരു മനസ്സു് വളര്‍ത്തിയെടുക്കണം. തേനില്‍ ഉപ്പു വീണാല്‍ വീണ്ടും വീണ്ടും തേന്‍ പകര്‍ന്നു ഉപ്പുരസം മാറ്റിയെടുക്കാം. അതുപോലെ നമ്മിലെ വിദ്വേഷഭാവത്തെ ഞാനെന്ന ഭാവത്തെ സച്ചിന്തകളിലൂടെ ഇല്ലാതാക്കണം. ഇതിനു നിരന്തരശ്രമം ആവശ്യമാണു്. ഇങ്ങനെ മനസ്സു ശുദ്ധമാകുമ്പോള്‍, ഏതു സാഹചര്യത്തെയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാന്‍ നമുക്കു കഴിയും. ഇതിലൂടെ നാം ആദ്ധ്യാത്മികമായി മുന്നേറിക്കൊണ്ടിരിക്കുകയാണു ചെയ്യുന്നതു്. പക്ഷേ, നാമറിയാറില്ല എന്നു മാത്രം.

തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണു സാക്ഷാത്കാരം. കാലു തട്ടി മറിഞ്ഞു വീണാല്‍ കണ്ണിന്റെ അശ്രദ്ധയാണെന്നു പറഞ്ഞു കണ്ണു കുത്തിപ്പൊട്ടിക്കാറില്ല. കാലിനെ ആശ്വസിപ്പിക്കും. ഇടതുകൈ മുറിഞ്ഞാലുടനെ വലതുകൈ ആശ്വസിപ്പിക്കാനെത്തും. അതുപോലെ മറ്റൊരാള്‍ തെറ്റു ചെയ്താലും അതു ക്ഷമിച്ചു് അവനിലും തൻ്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണിതു്. അങ്ങനെയുള്ളവനു തന്നില്‍നിന്നു ഭിന്നമായി യാതൊന്നുമില്ല. ഈ ഒരവസ്ഥയിലെത്താതെ സാക്ഷാത്കാരത്തെക്കുറിച്ചു് എന്തു പറഞ്ഞാലും അതു പറച്ചില്‍ മാത്രമാണു്. വാക്കിനു പിറകില്‍ അനുഭവത്തിൻ്റെ ശക്തിയില്ല. പക്ഷേ, ഈ ഒരു ബോധതലത്തിലേക്കു് ഒരുവന്‍ ഉയരണമെങ്കില്‍, അനുഭൂതിതലത്തിലറിയണമെങ്കില്‍ സദ്ഗുരുവിൻ്റെ സഹായം കൂടാതെ സാദ്ധ്യമല്ല. അതിനാകട്ടെ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക എന്നുള്ളതില്‍ കവിഞ്ഞു യാതൊന്നും ചെയ്യുവാനില്ല

ചോദ്യം : ഒരുവന്‍ സാക്ഷാത്കാരത്തിനെക്കാള്‍ കൂടുതലായി ഗുരുവിൻ്റെ സേവയ്ക്കായി ആഗ്രഹിച്ചാല്‍ ഗുരു അവനോടൊപ്പം എല്ലാ ജന്മങ്ങളിലും കൂടെയുണ്ടാകുമോ?


അമ്മ: ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതിയടഞ്ഞ ശിഷ്യൻ്റെ ഇച്ഛ അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ഗുരു കൂടെയുണ്ടാകും. പക്ഷേ, അവന്‍ ഒരു സെക്കന്‍ഡുപോലും വെറുതെ കളയുവാന്‍ പാടില്ല. സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കു പരിമളം നല്കുന്ന ചന്ദനത്തിരിപോലെയായിത്തീരണം. അവൻ്റെ ഓരോ ശ്വാസവും ലോകത്തിനുവേണ്ടിയായിരിക്കും, താന്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും അവന്‍ ഗുരുസേവയായിക്കാണും. മോനേ, ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതി വന്നുകഴിഞ്ഞവനു പിന്നെ ജന്മമില്ല. അഥവാ പിന്നെ ജനിച്ചാല്‍ത്തന്നെ അതു ഗുരുവിൻ്റെ ഇച്ഛയ്ക്കനുസരിച്ചായിരിക്കും.

എന്നാല്‍ ഗുരുക്കന്മാര്‍ പല തരക്കാരുണ്ടു്. പുരാണങ്ങളും ശാസ്ത്രങ്ങളും പഠിച്ചിട്ടു് ഉപദേശം കൊടുക്കുന്നവരുണ്ടു്. അവരും ഗുരുവാണു്. ഏതെങ്കിലും ഒരു പുസ്തകം വായിച്ചിട്ടു് എന്തെങ്കിലും പറഞ്ഞു നടക്കുന്നവരും ഇന്നു ഗുരുവാണു്. എന്നാല്‍ യഥാര്‍ത്ഥ ഗുരു ഇതൊന്നുമല്ല. തപസ്സിലൂടെ, ത്യാഗത്തിലൂടെ സത്യത്തെ സാക്ഷാത്കരിച്ച ശാസ്ത്രം പറയുന്ന ആ പരമാവസ്ഥയെ അനുഭൂതിതലത്തിലറിഞ്ഞ ആളാണു യഥാര്‍ത്ഥ ഗുരു. പുറമെ നോക്കിയാല്‍ മറ്റുള്ളവരില്‍നിന്നും വലിയ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, യഥാര്‍ത്ഥ ഗുരുവില്‍നിന്നുള്ള പ്രയോജനം ഗുരു ചമയുന്നവരില്‍നിന്നു ലഭിക്കില്ല. കാശ്മീരിലെ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ആപ്പിള്‍ മരത്തില്‍ നിറയെ ആപ്പിളായിരിക്കും. ആയിരക്കണക്കിനു കാണും. മറ്റു കാലാവസ്ഥയിലും ആപ്പിള്‍ വളര്‍ന്നെന്നു വരും. പക്ഷേ, ആയിരം പോയിട്ടു് ആറു് ആപ്പിളെങ്കിലും കിട്ടിയെന്നു വരില്ല. ഇങ്ങനെയുള്ള മരങ്ങള്‍ക്കധികം ആയുസ്സും കാണില്ല. സദ്ഗുരുക്കമാര്‍ നല്ല കാലാവസ്ഥയില്‍ വളര്‍ന്നു വേണ്ടുവോളം ഫലം തരുന്ന ആപ്പിള്‍മരംപോലെയാണു്. പുറമേക്കു വലിയ ധാടിയും മോടിയും കാട്ടുന്നവരുടെ ഉള്ളില്‍ വലിയ കഴമ്പൊന്നും കാണണമെന്നില്ല. അങ്ങനെയുള്ളവരെ ആശ്രയിച്ചാല്‍ വേണ്ട പ്രയോജനം കിട്ടില്ല. പത്തു വാട്ടിൻ്റെയും ആയിരം വാട്ടിൻ്റെയും ബള്‍ബുകള്‍ തമ്മിലുള്ള വ്യത്യാസം ഇവര്‍ തമ്മിലുണ്ടു്.

യഥാര്‍ത്ഥ ഗുരുക്കന്മാരുടെ സാന്നിദ്ധ്യംതന്നെ നമ്മില്‍ ആനന്ദം പകരും. നമ്മുടെ വാസനകളെ ക്ഷയിപ്പിക്കും.
സദ്ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ വാക്കുകളില്‍ മാത്രമൊതുങ്ങുന്നില്ല. അവരുടെ വാക്കുകള്‍, പ്രവൃത്തികളില്‍ കാണാന്‍ കഴിയും. അവരുടെ ജീവിതം നോക്കിയാല്‍ ശാസ്ത്രം മുഴുവന്‍ കാണുവാന്‍ സാധിക്കും. പ്രത്യേകിച്ചൊരു ശാസ്ത്രവും പഠിക്കേണ്ട കാര്യമില്ല. അവര്‍ മഹാത്യാഗികളാണു്. ചോക്ലേറ്റുകൊണ്ടോ കല്ക്കണ്ടംകൊണ്ടോ ഒരു രൂപമുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണു സദ്ഗുരുക്കന്മാര്‍. മാധുര്യം മാത്രമേയുള്ളൂ, കളയേണ്ടതായി യാതൊന്നുമില്ല. അവര്‍ ലോകോദ്ധാരണം മാത്രം ലക്ഷ്യമാക്കി ജന്മമെടുത്തിട്ടുള്ളവരാണു്. അവര്‍ വ്യക്തികളല്ല. ആദര്‍ശമാണു്. ആ മാര്‍ഗ്ഗത്തില്‍ നീങ്ങുക മാത്രമേ വേണ്ടൂ. നമ്മുടെ ജ്ഞാനക്കണ്ണു തുറപ്പിച്ചു് അന്ധകാരം നീക്കിത്തരുന്നതു് ഈ മഹാഗുരുക്കന്മാരാണു്.

ഈശ്വരന്‍ സര്‍വ്വതിലും സര്‍വ്വരിലും സ്ഥിതിചെയ്യുന്നുണ്ടു്. എന്നാല്‍ നമ്മുടെ തെറ്റിനെ തിരുത്തി അവിടുത്തെ ലോകത്തിലേക്കു നമ്മളെ ഉയര്‍ത്തി വിടുന്നതു സദ്ഗുരുവാണു്. അതുകൊണ്ടാണു ഗുരുതന്നെ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും എന്നു പറയുന്നതു്. മോനേ, ഈശ്വരതത്ത്വത്തിനും അപ്പുറമാണു സദ്ഗുരുവിനുള്ള സ്ഥാനം. അങ്ങനെയുള്ള ഒരു സദ്ഗുരുവിനെ കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ അവന്‍ സാക്ഷാത്കാരത്തെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല. ജന്മങ്ങളെക്കെുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. ഗുരുവിൻ്റെ ഓരോ പാതയും പിന്തുടര്‍ന്നാല്‍ മതി. ഗുരുവിൻ്റെ സമീപത്തിലെത്തിയതോടെ കുളം നദിയോടു ചേര്‍ന്നതുപോലെ നദി സമുദ്രത്തില്‍ ലയിച്ചതുപോലെ അവന്‍ ചേര്‍ന്നു കഴിഞ്ഞു. എത്തേണ്ടിടത്തു് അവന്‍ എത്തിക്കഴിഞ്ഞു. പിന്നീടെല്ലാം ഗുരു നോക്കിക്കൊള്ളും. ഗുരു അവനെ ലക്ഷ്യത്തിലെത്തിച്ചുകൊള്ളും. ആത്മാര്‍ത്ഥമായി അവിടുത്തെ പാദങ്ങളില്‍ തന്നെ സമര്‍പ്പിക്കുക, അതു മാത്രമേ ശിഷ്യന്‍ ചെയ്യേണ്ടതുള്ളൂ. ഗുരു ശിഷ്യനെ ഒരിക്കലും കൈവെടിയില്ല.