സമൂഹത്തിലും രാഷ്ട്രത്തിലും നന്മയുടെ ശക്തിസ്രോതസ്സായിരുന്ന ഒരു വലിയ മനുഷ്യനെയാണ് പരമേശ്വർജിയുടെ വേർപാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ഭാരതത്തിനും ഭാരതീയ സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ആ ധന്യ ജീവിതം.
അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രാമായണത്തിലെ ഭരതനെയാണ് ഓർമ്മവരുന്നത്. ജീവിതം ത്യാഗമാണെന്ന് വാക്കുകൾക്കതീതമായി അദ്ദേഹം ജീവിച്ചുകാണിക്കുകയായിരുന്നു. സ്ഥാനമാനങ്ങളോ വ്യക്തിപരമായ നേട്ടങ്ങളോ അൽപംപോലും അദ്ദേഹം ആഗ്രഹിച്ചില്ല. ത്യാഗവും, ആദർശനിഷ്ഠയും പാണ്ഡിത്യവും ധിഷണയും ഒരുപോലെ ആ വ്യക്തിത്വത്തിൽ ഒത്തുചേർന്നു. ഭാരതത്തോടുള്ള ഭക്തി അദ്ദേഹത്തിൻ്റെ ജീവരക്തം തന്നെയായിരുന്നു. സത്യവും അസത്യവും, തെറ്റും ശരിയും വേർതിരിക്കാനാവാത്തവിധം കുഴഞ്ഞു കിടന്നപ്പോഴെല്ലാം അഗാധമായ ഉൾക്കാഴ്ചയോടെ അദ്ദേഹം സമൂഹത്തിനു ശരിയായ ദിശാബോധം പകർന്നുതന്നു. ആ ജീവിതം വാക്കുകൾക്ക് അതീതം തന്നെയായിരുന്നു. അദ്ദേഹം തന്ന സന്ദേശമനുസിച്ച് ജീവിക്കുക എന്നുള്ളതാണ് ഇനി നമ്മുടെ കർത്തവ്യം
എല്ലാവരും അമ്മയെക്കുറിച്ചുള്ള കഥകള്‍ പറയുന്നു. അമ്മയുടെ ശിഷ്യന്മാര്‍ മുതല്‍ ആശ്രമത്തിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെടികള്‍ക്കും വരെ പറയാനുണ്ടാകും ഓരോരോ അനുഭവകഥകള്‍. അതൊക്കെ കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
തക്കാളിച്ചെടി
ഞാനോ വെറുമൊരു തക്കാളിച്ചെടി. താമസം ആശ്രമത്തിലൊന്നുമല്ല, അങ്ങു ദൂരെ എറണാകുളത്തു്. സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ കര്‍മ്മഫലങ്ങളുണ്ടോ പുണ്യപാപങ്ങളുണ്ടോ? അറിയില്ല! എങ്കിലും ഞാന്‍ ഒരല്പം പുണ്യം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. തമിഴ്‌നാട്ടിലെ ഏതെങ്കിലും കൃഷിസ്ഥലത്തു കീടനാശിനിയൊക്കെ കുടിച്ചു വളരേണ്ടി വന്നില്ല. അമ്മയുടെ ഭക്തരുടെ വീട്ടിലാണു ഞാന്‍ വന്നുപെട്ടതു്. എറണാകുളത്തുള്ള ഒരു വീടിൻ്റെ മുകളിലത്തെ നിലയിലെ വാടകവീട്ടിലാണു് എന്നെ വളര്‍ത്തിയിരുന്ന ചേട്ടനും ചേച്ചിയും അവരുടെ മകനും താമസിച്ചിരുന്നതു്. അവരുടെ വീട്ടിലേക്കു കയറുന്ന കോണിപ്പടിയുടെ ഒരു പടിയില്‍, ഒരു മൂലയില്‍ ഒരു ചെറിയ ചട്ടിയില്‍ ഞാന്‍ വളരാന്‍ തുടങ്ങി. ചേട്ടനും ചേച്ചിയും എന്നും പൂജാമുറിയില്‍ അമ്മയുടെ ചിത്രത്തിനു മുന്‍പില്‍ ഒരു കിണ്ടിയില്‍ തീര്‍ത്ഥജലം വയ്ക്കും. പിറ്റേ ദിവസം വെളുപ്പിനു് ആ ജലം തുളസിക്കും എനിക്കും ഒഴിക്കും. അതാണു ഞാന്‍ പുണ്യമെന്നു പറഞ്ഞതു്. ദിവസവും അമ്മയുടെ തീര്‍ത്ഥജലം സേവിച്ചാണു ഞാന്‍ വളര്‍ന്നതു്. എനിക്കു വേറെ വളത്തിൻ്റെ ആവശ്യമുണ്ടോ!
കുറച്ചു് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ മൊട്ടിട്ടു. രണ്ടു മൊട്ടുകള്‍. ആ മൊട്ടുകള്‍ പൂക്കളായി, കായ്കളായി. പതുക്കെപ്പതുക്കെ വളരാന്‍ തുടങ്ങി. ഒരു ദിവസം കിണ്ടിയിലെ തീര്‍ത്ഥം എൻ്റെ കടയ്ക്കല്‍ ഒഴിച്ചശേഷം ചേട്ടന്‍ കുനിഞ്ഞു് എൻ്റെ ചെവിയിലെന്നോണം പറഞ്ഞു, ”നിന്നെ വളളിക്കാവില്‍ കൊണ്ടുപോകാം, അമ്മയ്ക്കു കൊടുക്കാം.” ആനന്ദത്താല്‍ ഞാനാകെ ആടിയുലഞ്ഞു. പിന്നെ ദിവസവും ചേട്ടനും ചേച്ചിയും എന്നോടിതു് ഒരു മന്ത്രംപോലെ പറഞ്ഞുകൊണ്ടിരുന്നു. ‘വള്ളിക്കാവില്‍ പോവണ്ടേ, വള്ളിക്കാവില്‍ പോവണ്ടേ…’ വീട്ടിലേക്കു പോകാന്‍ കോണി കയറുമ്പോഴും ഇറങ്ങുമ്പോഴും എൻ്റെ അടുത്തൊന്നു നില്ക്കും. വലത്തു കൈനീട്ടി എന്നെയൊന്നു തലോടും. ‘അമ്മയുടെ അടുത്തു പോകണ്ടേ…?’ എന്നു സ്വകാര്യത്തില്‍ ചോദിക്കും. എനിക്കും മറ്റൊരു ചിന്തയുമില്ലാതായി. എന്നിലുണ്ടാകുന്ന തക്കാളികള്‍ അമ്മയ്ക്കുള്ളതുതന്നെ. ചേച്ചിയുടെയും ചേട്ടൻ്റെയും ആഗ്രഹംപോലെത്തന്നെ അവ ചുവന്നു തുടുത്തു വളരാന്‍ തുടങ്ങി. ‘അമ്മയെ കാണാന്‍ പോകുന്നതിനു മുന്‍പു തക്കാളി പഴുത്തു വീണുപോകുമോ’ ഒരു ദിവസം ചേച്ചി വിഷമത്തോടെ ചോദിക്കുന്നതു കേട്ടു. എൻ്റെ മനസ്സിലെ ഭയംതന്നെയാണു ചേച്ചി പറഞ്ഞതു്. ഇതു കേട്ടപ്പോള്‍ ചേട്ടനും മോനും കൂടി രണ്ടു തക്കാളികള്‍ക്കും കടലാസു കൊണ്ടു് ഓരോ തൊട്ടില്‍ കെട്ടിത്തന്നു. എനിക്കു സമാധാനമായി.
അവസാനം ആ ദിവസവുമെത്തി. യൂറോപ്പിലെ യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ചേട്ടനും ചേച്ചിയും മോനും കൂടി പ്രഭാതത്തില്‍തന്നെ വള്ളിക്കാവിലേക്കു പോകാന്‍ തയ്യാറായി. അമ്മയ്ക്കു സമര്‍പ്പിക്കാന്‍ മന്ത്രജപത്തോടെ തക്കാളികള്‍ എന്നില്‍ നിന്നടര്‍ത്തിയെടുത്തപ്പോള്‍ ആ മന്ത്രധ്വനികളേറ്റു ഞാനും തല കുനിച്ചുനിന്നു. അമ്മയുടെ അടുത്തുപോയിട്ടു് എന്തു സംഭവിച്ചിരിക്കും എന്നറിയാന്‍ ഞാന്‍ ഉത്കണ്ഠപ്പെട്ടുകൊണ്ടിരുന്നു. ദിവസം തോറും ആയിരക്കണക്കിനു മക്കള്‍ അമ്മയെ കാണാന്‍ വരും. അവരില്‍ പലരും അമ്മയ്ക്കു പല കാണിക്കയുമര്‍പ്പിക്കും എന്നു ചേച്ചി പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. പട്ടുസാരികള്‍, ആഭരണങ്ങള്‍, വീട്ടിലുണ്ടാക്കിയ വിശേഷപ്പെട്ട വിഭവങ്ങള്‍, അങ്ങനെ പലതും. അതിനിടയില്‍ എൻ്റെയീ തക്കാളി അമ്മ എങ്ങനെ സ്വീകരിക്കും എന്ന വേവലാതിയായിരുന്നു എനിക്കു്. രാത്രയില്‍ ഞാന്‍ ഉറങ്ങിയതേയില്ല. പിറ്റേ ദിവസം ചേട്ടനും കുടുംബവും മടങ്ങിവരുന്നതുവരെ ഞാന്‍ അമ്മയെത്തന്നെ സ്മരിച്ചുകൊണ്ടിരുന്നു.
പിറ്റേ ദിവസം അവര്‍ തിരിച്ചു വന്നു. വീട്ടിലേക്കു കോണി കയറിയ ചേച്ചി എൻ്റെ അടുത്തെത്തിയപ്പോള്‍ അവിടെയിരുന്നു. എന്നെ കെട്ടിപ്പിടിച്ചു. ചേച്ചിയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. അവര്‍ അമ്മയുടെ അടുത്തു പോയതിനുശേഷമുള്ള വിശേഷങ്ങള്‍ ചേച്ചി പറയാന്‍ തുടങ്ങി.
തലേ ദിവസം ഒരു ശനിയാഴ്ചയായിരുന്നു. അന്നു വൈകിട്ടു ചേച്ചിയുടെ അമൃതവിദ്യാലയത്തിലെ ജോലിയും ചേട്ടൻ്റെ ബിസിനസ്സു് കാര്യങ്ങളും മോൻ്റെ ട്യൂഷനും എല്ലാം കഴിഞ്ഞു വൈകുന്നേരമാണു് അവര്‍ പുറപ്പെട്ടതു്. എറണാകുളം ബസ് സ്റ്റാൻഡിൽ തിരുവനന്തപുരത്തേക്കു പുറപ്പെടുന്ന ബസ്സിലൊക്കെ വലിയ തിരക്കു്. പഴുത്തു പാകമായ തക്കാളി ചതഞ്ഞു പോകാതിരിക്കാന്‍ കടലാസില്‍ പൊതിഞ്ഞു ബാഗിലാക്കി ചേച്ചി നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കയാണു്. തിരുവനന്തപുരം ബസ്സു് കാണുമ്പോള്‍ അവര്‍ ഓടിച്ചെല്ലും. എന്നാല്‍ തിരക്കു കാണുമ്പോള്‍ പതുക്കെ പിന്‍മാറും. തക്കാളി കേടുവരരുതല്ലോ. അന്നുതന്നെ അമ്മയുടെ അടുത്തു് എങ്ങനെ എത്തും എന്നു വിഷമിച്ചു നില്ക്കുമ്പോള്‍ വിണ്ടും ഉടന്‍ ഒരു തിരുവനന്തപുരം ബസ്സു് വന്നു.
ആളുകള്‍ തിരക്കുപിടിച്ചു മുന്‍പു വന്ന രണ്ടു ബസ്സുകളില്‍ കയറിപ്പോയതുകൊണ്ടു് ഈ ബസ്സില്‍ തിരക്കില്ലാതെയായി. മൂന്നുപേരും ബസ്സില്‍ ഓടിക്കയറി. സീറ്റിലിരുന്നു ബാഗ് മടിയില്‍ വച്ചതിനു ശേഷമാണു ചേച്ചിക്കു സമാധാനമായതു്. ചേച്ചിയുടെ ക്ഷമ പരീക്ഷിക്കാനെന്നവണ്ണം വഴിയിലൊക്കെ നിര്‍ത്തി പതുക്കെ പോയ ബസ്സു് ഓച്ചിറ എത്തിയപ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. വിശന്നു തളര്‍ന്നിരുന്ന മോനു വഴിയില്‍നിന്നു ഭക്ഷണം വാങ്ങിക്കൊടുത്തു് ഒരു ഓട്ടോ പിടിച്ചു വള്ളിക്കാവില്‍ എത്തി. മണി പതിനൊന്നു കഴിഞ്ഞിരുന്നു. ദര്‍ശനം കിട്ടുമെന്ന പ്രതീക്ഷയില്ലെങ്കിലും അമ്മയെ ദൂരെനിന്നെങ്കിലും ഒന്നു കാണാമെന്നു കരുതി ദര്‍ശനഹാളിലേക്കോടി. രാവിലെ തുടങ്ങിയ ദര്‍ശനമാണു്. പാതി രാത്രിയായിട്ടും അമ്മ ഇപ്പോഴും അതേ ഉന്മേഷത്തോടെ ചിരിച്ചും കളിച്ചും തമാശപറഞ്ഞും കുശലം ചോദിച്ചും ദര്‍ശനം തുടരുകയാണു്. ഒരു ധൃതിയുമില്ല. മക്കളുടെ അടുത്തു വന്നാല്‍ എഴുന്നേറ്റു പോകണമെന്ന ചിന്തയേയില്ല. ചേച്ചിക്കും ചേട്ടനും പ്രതീക്ഷയായി. അപ്പോള്‍ത്തന്നെ അമ്മയെ കാണുവാന്‍ സാധിക്കുമോ?
ദർശനം
ദര്‍ശനടോക്കണ്‍ കിട്ടുമോയെന്നു് അന്വേഷിച്ചപ്പോള്‍ ഒരു ബ്രഹ്മചാരിണി പറഞ്ഞു, ”ടോക്കണൊന്നും വേണ്ട. നിങ്ങള്‍ ക്യൂവില്‍ നിന്നോളൂ.” കേട്ടപാതി കേള്‍ക്കാത്തപാതി ചേച്ചി ക്യൂവിലേക്കോടി. അമ്മയ്ക്കു സമര്‍പ്പിക്കാന്‍ പഴങ്ങളുടെ ഒരു താലവും വാങ്ങി ചേട്ടനും മോനും കൂടി ക്യൂവില്‍ ചേര്‍ന്നു. ക്യൂവില്‍നിന്നു കൊണ്ടുതന്നെ അവര്‍ ബാഗില്‍ നിന്നു തക്കാളിയെടുത്തു പഴങ്ങളുടെ താലത്തില്‍വച്ചു, അമ്മയിതു കാണണേ, സ്വീകരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ. അമ്മയുടെ അടുത്തെത്തുംതോറും ഹൃദയമിടിക്കാന്‍ തുടങ്ങി.
അമ്മയുടെ അടുത്തെത്തിയതും സാധാരണ ചെയ്യാറുള്ളതുപോലെ അമ്മയുടെ സമീപത്തുനിന്നിരുന്ന ബ്രഹ്മചാരിണി താലം വാങ്ങി അടുത്തുള്ള പീഠത്തില്‍ വച്ചു. അമ്മ അതു കാണുന്നതേയില്ല. വലതു വശത്തിരിക്കുന്ന ഒരു മോനോടു് എന്തോ കാര്യമായി സംസാരിച്ചു കൊണ്ടാണു ദര്‍ശനം കൊടുക്കുന്നതു്. അമ്മ തക്കാളി കാണുക പോലുമില്ല എന്നുവിചാരിച്ചു ചേച്ചിക്കു ദുഃഖം അടക്കാന്‍ പറ്റാതെയായി. നിസ്സാരമായ ഒരു തക്കാളി സ്വീകരിക്കണേ എന്നു പറയാനും പറ്റുന്നില്ല. കണ്ണീരൊലിപ്പിച്ചു തേങ്ങിക്കൊണ്ടാണു ചേച്ചി ദര്‍ശനം വാങ്ങിയതു്. അമ്മ അതും ശ്രദ്ധിക്കുന്ന മട്ടില്ല.
മൂന്നുപേര്‍ക്കും ദര്‍ശനം കൊടുത്തു വിടുന്നതിനു മുന്‍പു് എന്തോ നോക്കാനെന്നവണ്ണം അമ്മ ആ താലം വച്ചിരുന്ന പീഠത്തിലേക്കു തിരിഞ്ഞു. തക്കാളി കൈയിലെടുത്തു. ഒരു കള്ളച്ചിരിയോടെ മൂന്നുപേരെയും നോക്കി. എന്നിട്ടു് എത്രയോ ദിവസമായി ആഹാരം കഴിച്ചിട്ടില്ല എന്ന മട്ടില്‍ കൊതിയോടെ അതു കടിച്ചു തിന്നാന്‍ തുടങ്ങി. ചുവന്നു തുടുത്ത വലിയ തക്കാളി, അതിൻ്റെ ചാറു വലിച്ചുകുടിച്ചു് അമ്മ ആസ്വദിച്ചു കഴിക്കുകയാണു്. താടിയിലൂടെ താഴെക്കൊഴുകുന്ന ചാറു് ഇടത്തെ കൈകൊണ്ടു് ഇടയ്ക്കു തുടയ്ക്കുന്നുണ്ടു്. ഈ ദൃശ്യം കൗതുകത്തോടെ നോക്കിനില്ക്കുന്ന ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും. തക്കാളി കഴിക്കുന്നതിനിടയില്‍ത്തന്നെ ‘പരമപ്രേമം, പരമപ്രേമം’ എന്നു് അമ്മ പറയുന്നുമുണ്ടു്. മക്കളുടെ പ്രേമമാകു ന്ന ഫലം കഴിക്കാന്‍ വേണ്ടിയാണല്ലോ അമ്മയ്ക്കു വിശക്കാറുള്ളതു്. കഴിച്ചിട്ടും കഴിച്ചിട്ടും മതിവരാത്ത മട്ടില്‍ അമ്മ പിന്നെയും തക്കാളിയുടെ ചാറു വലിച്ചു കുടിക്കുകയാണു്. ചേച്ചിക്കു പിന്നെയൊന്നും ഓര്‍മ്മയില്ലാതെയായി. ‘അമ്മേ, പരാശക്തീ’ എന്നു് ഉറക്കെ വിളിച്ചു കരഞ്ഞിരുന്നുവെന്നു പിന്നീടു മോന്‍ പറഞ്ഞപ്പോഴാണു് അറിഞ്ഞതു്. തക്കാളി ഏതാണ്ടു മുഴുവന്‍തന്നെ അമ്മ കൊതിയോടെ കഴിച്ചു. ബാക്കി വന്ന ചന്ദ്രക്കലപോലത്തെ ഒരു പൊട്ടു തക്കളിക്കഷ്ണം പുറകില്‍ നിന്നും നീണ്ടുവന്ന അനേകം കൈകളിലൊന്നില്‍ അമ്മ കൊടുത്തു.
അമ്മയുടെ അടുത്തു സാധാരണ കാണുന്ന ഒരു കാഴ്ചയുണ്ടു്. അമ്മയ്ക്കു കഴിക്കാന്‍ മക്കളാരെങ്കിലും എന്തെങ്കിലും വീട്ടില്‍ നിന്നു് ഉണ്ടാക്കിക്കൊണ്ടുവരും. അതു് അമ്മയ്ക്കു സമര്‍പ്പിച്ചാല്‍ ചുറ്റുമുള്ളവരുടെ കണ്ണുകള്‍ ബള്‍ബു കത്തിച്ചതുപോലെയാകും. അമ്മ കഴിച്ചതിനുശേഷമു ള്ള പ്രസാദം കിട്ടാന്‍ എല്ലാവരും കൈനീട്ടും. ഒരാള്‍ക്കു കിട്ടിയാല്‍ അതില്‍നിന്നു് ഒരു തരിയെങ്കിലും സ്റ്റേജില്‍ നില്ക്കുന്ന എല്ലാവര്‍ക്കും കിട്ടും. അമ്മയുടെ പ്രസാദത്തിനു വേണ്ടിയാണല്ലോ ഭക്തന്റെയും വിശപ്പു്.
കഥ മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍, എൻ്റെ പ്രാര്‍ത്ഥനയുടെ ഫലം അമ്മ സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ വിനയംകൊണ്ടും ഭക്തികൊണ്ടും ഞാന്‍ തല കുനിച്ചുനിന്നു. ഭഗവത് പ്രസാദത്താല്‍ മൃഗങ്ങള്‍ക്കും ചെടികള്‍ക്കും വരെ മോക്ഷം കിട്ടിയിട്ടുണ്ടു് എന്നു ഞാന്‍ കേട്ടിട്ടുണ്ടു്. എന്നാല്‍ എൻ്റെ ഗതി ഭാവിയില്‍ എന്താകുമെന്നു ഞാന്‍ ചിന്തിക്കുന്നില്ല. എനിക്കിനി അതു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ!
മക്കളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു് വളരെയധികം മാറ്റം അമ്മ കാണുന്നുണ്ടു്. കുറേ മക്കള്‍ സിഗററ്റു വലിയും, മദ്യപാനവും ആഡംബരവും മറ്റും ഉപേക്ഷിച്ചു. പക്ഷേ, എല്ലാവരുമായിട്ടില്ല. അടുത്ത വര്‍ഷം ഇന്നുള്ളതിൻ്റെ ഇരട്ടിയിലധികം മക്കളില്‍ ഈ മാറ്റം അമ്മയ്ക്കു കാണുവാന്‍ കഴിയണം. അതാണു യഥാര്‍ത്ഥ പിറന്നാള്‍ സമ്മാനം.
ചില മക്കളുണ്ടു്. വളരെ ദൂരത്തുനിന്നും പല ബസ്സുകള്‍ കയറി കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ വരും. പക്ഷേ, ഒരു നിമിഷം കാത്തുനില്ക്കുവാനുള്ള ക്ഷമ കാണിക്കാറില്ല. മറ്റു ചില കുഞ്ഞുങ്ങളുണ്ടു്; ആശ്രമത്തില്‍ എത്തിയാല്‍ കൂട്ടംകൂടി സംസാരിക്കുവാനും പുകവലിക്കാനുമാണു താത്പര്യം. മദ്യപിച്ചു വരുന്ന മക്കളെയും കാണാം.
മക്കളേ, പണം ചെലവു ചെയ്തു്, കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ എത്തുന്നതു് ഈശ്വരചിന്ത ചെയ്യുവാനായിരിക്കണം. കിട്ടുന്ന സമയം ഏകാന്തമായിരുന്നു ധ്യാനജപാദികള്‍ നടത്തി മനസ്സിനെ അന്തര്‍മുഖമാക്കാനാണു ശ്രമിക്കേണ്ടതു്. മക്കളുടെ ഭാഗത്തുനിന്നും കുറച്ചെങ്കിലും പ്രാര്‍ത്ഥനയും നിഷ്‌കാമസേവനത്തിനുള്ള ഭാവവും ഉണ്ടാകണം. പ്രാകൃതമായ സ്വാര്‍ത്ഥതകളെ ആട്ടിയകറ്റണം.
ആനന്ദം, വസ്തുവിലല്ല, ഉള്ളിലാണെന്നു മക്കള്‍ക്കറിയാവുന്നതാണു്. സന്തോഷത്തിനുവേണ്ടി ബാഹ്യമായ ഏതൊരു വസ്തുവിനെ ആശ്രയിക്കുമ്പോഴും നമ്മുടെ ശക്തിയാണു നഷ്ടമാകുന്നതു്. ആനന്ദം അവയില്‍നിന്നുമല്ല വരുന്നതു്. ആനന്ദം കള്ളിലും കഞ്ചാവിലുമാണെങ്കില്‍ അതുപയോഗിക്കുന്നവര്‍ മാനസികരോഗികളായി ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല. ആനന്ദം പുറത്താണെന്നു കരുതുന്നതുമൂലം, എപ്പോഴും കരയാന്‍ മാത്രമേ സമയമുള്ളൂ. സിഗററ്റു വലിക്കുന്ന മക്കള്‍ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു് അതിൻ്റെ കവറിലെഴുതിയിരിക്കുന്നതു കാണാറുണ്ടു്. പക്ഷേ, അതും വായിച്ചുകൊണ്ടുതന്നെ കത്തിച്ചു ചുണ്ടത്തു വയ്ക്കും. അവര്‍ അതിനടിമയായി കഴിഞ്ഞു. അവര്‍ ദുര്‍ബ്ബലരാണു്.
സ്വന്തം ശക്തിയില്‍ ഉറച്ചു നില്ക്കുന്നവനാണു ധീരന്‍. മറ്റുള്ള വസ്തുക്കളില്‍ ചാരിനില്ക്കുന്നതു ധീരതയല്ല: അടിമത്തമാണു്. പുകവലിക്കാതെയും മദ്യപിക്കാതെയും ഇരുന്നാല്‍, മറ്റുള്ളവര്‍ എന്തുകരുതും എന്നു ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ ഏറ്റവും വലിയ ഭീരുക്കളാണു്. ദുര്‍ബ്ബലരാണു്.
മക്കളേ, ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ, ഉടുതുണിക്കു മറുതുണിയില്ലാതെ എത്രയോ സാധുക്കള്‍ വിഷമിക്കുന്നു. ഫീസു നല്കുവാന്‍ പ്രാപ്തിയില്ലാത്തതു കാരണം എത്രയോ കുട്ടികള്‍ പഠിത്തം അവസാനിപ്പിക്കുന്നു. എത്രയോ പാവങ്ങള്‍ പുരമേയാന്‍ പണമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീടുമായി കഴിയുന്നു. അസുഖംമൂലം വേദനകൊണ്ടു കിടന്നു പുളയുമ്പോള്‍ ആ വേദന ശമിപ്പിക്കാനുള്ള ഗുളിക വാങ്ങുന്നതിനു പണമില്ലാതെ ദുഃഖിക്കുന്ന എത്രയോ പാവങ്ങളുണ്ടു്? ആയുസ്സും ആരോഗ്യവും നഷ്ടമാക്കുന്ന ഈ കള്ളിനും കഞ്ചാവിനും സിഗററ്റിനും ചെലവഴിക്കുന്ന പണം മതി ഇവരെ സഹായിക്കാന്‍. ആ സാധുക്കളോടു കാട്ടുന്ന കരുണയാണു യഥാര്‍ത്ഥത്തില്‍ അമ്മയോടുള്ള സ്നേഹം.
സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ചും അന്യരെ സേവിക്കാനുള്ള ഒരു ഭാവം വളര്‍ത്തുക. ഈശ്വരന്‍ ഓടിവന്നു് ഇരുകരങ്ങളിലും വാരിപ്പുണരും. മക്കളേ, പ്രാര്‍ത്ഥനകൊണ്ടുമാത്രം ഈശ്വരനെ പ്രാപിക്കാന്‍ കഴിയില്ല. സേവനമാകുന്ന പാസ്‌പോര്‍ട്ടു കൂടാതെ മുക്തിയിലേക്കുള്ള എന്‍.ഒ.സി. കിട്ടുകയില്ല. നിഷ്‌കാമകര്‍മ്മം ചെയ്യുന്നവനു മാത്രമേ ഈശ്വരലാഭത്തിനര്‍ഹതയുള്ളൂ, മുക്തിപദം നേടാന്‍ കഴിയൂ.
ആല്‍ബര്‍ട്ടു് ഐന്‍സ്റ്റീൻ ലോകപ്രശസ്തനായ ശാസ്ത്രജ്ഞനും അതിനുപരി ഒരു നല്ല മനുഷ്യനും ആയിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകള്‍ ശ്രദ്ധിക്കുക: എൻ്റെ എല്ലാ നേട്ടങ്ങള്‍ക്കും ജീവിതവിജയത്തിനും നിത്യജീവിതത്തിനുപോലും സമൂഹത്തോടു് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു ദിവസവും നൂറുവട്ടം ഞാന്‍ ചിന്തിക്കാറുണ്ടു്. ആ കടപ്പാടു് എങ്ങനെ എനിക്കു വീട്ടാന്‍ കഴിയും എന്ന ചിന്ത ഞാന്‍ സദാ പേറി നടക്കുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാരില്‍നിന്നും ഐന്‍സ്റ്റീനെ വിഭിന്നനും വിശിഷ്ടനും ആക്കിയതു് ഈ സാമൂഹ്യ പ്രതിബദ്ധതയായിരുന്നു.
നാമെല്ലാം മറ്റുള്ളവരില്‍നിന്നു് ഒരുപാടൊക്കെ പ്രതീക്ഷിക്കുന്നു. അവര്‍ നമുക്കുവേണ്ടി എല്ലാം ചെയ്തുതരണമെന്നു നാം ആഗ്രഹിക്കുന്നു. സമൂഹത്തോടു നമുക്കുള്ള കടപ്പാടിനെക്കുറിച്ചല്ല നാം ചിന്തിക്കുന്നതു്. സമൂഹം നമ്മോടു കടപ്പെട്ടിരിക്കുന്നു എന്ന ധാരണയാണു നമുക്കുള്ളതു്. ചുറ്റുപാടുമുള്ള സമൂഹം നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹപൂര്‍ത്തിക്കായി നമ്മുടെ ചുറ്റും സേവനനിരതരായി നില്ക്കണം എന്ന പ്രതീക്ഷയാണു നമ്മുടെയെല്ലാം ഉള്ളില്‍. നാമാണു കേന്ദ്രബിന്ദു. മറ്റുള്ളവരെല്ലാം നമ്മുടെ ഇഷ്ടപ്പടി പ്രവര്‍ത്തിക്കേണ്ടവരാണു്. നമ്മുടെ ആഗ്രഹം നിറവേറുന്നില്ലെങ്കില്‍ നമുക്കു് അതൃപ്തിയായി, ദേഷ്യമായി. നാം സമൂഹത്തെ ആസകലം കുറ്റപ്പെടുത്താനും ശപിക്കാന്‍ പോലും മുതിരുന്നു. അതുകൊണ്ടവസാനിക്കുന്നില്ല. ലോകത്തെ മുഴുവന്‍ നമ്മുടെ ഇഷ്ടപ്രകാരം മാറ്റിയെടുക്കാന്‍ നാം വെമ്പല്‍ കൊള്ളുന്നു. നമ്മോടു് ഇടപഴകുന്നവരെയെല്ലാം നമ്മുടെ ഇച്ഛയ്ക്കനുസരിച്ചു ചിട്ടപ്പെടുത്തണം. അവരുടെ സ്വഭാവവും പെരുമാറ്റവും നാം ആഗ്രഹിക്കുന്നതു പോലെയാവണം. ഈ വിചാരം നമ്മുടെ മനസ്സിനെ സദാ അസ്വസ്ഥമാക്കുകയും പെരുമാറ്റത്തെ പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നു. നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുക മാത്രമാണു് ഇതിൻ്റെ അന്തിമഫലം.
നാലു ചുമരിലും കണ്ണാടി തൂക്കിയിട്ടുള്ള ഒരു ഹാളില്‍ അകപ്പെട്ട നായയെപ്പോലെയാണു സാധാരണ മനുഷ്യന്‍. അവന്‍ നോക്കുന്നിടത്തെല്ലാം എതിരാളിയായി ഒരു നായയെ കാണുന്നു. ക്രുദ്ധനായി നായ കുരച്ചുകൊണ്ടു് ആഞ്ഞടുക്കുന്നു. പ്രതിയോഗിയും അത്രതന്നെ ക്രുദ്ധനായി പ്രതികരിക്കുന്നു. നാലുപാടും നോക്കുന്നിടത്തെല്ലാം, അവന്‍ കാണുന്നതു തനിക്കെതിരെ കുരച്ചു ചാടുന്ന നായ്ക്കളെയാണു്. ഒടുവില്‍ തളര്‍ന്നു നിലത്തുവീഴുമ്പോള്‍ മറ്റു നായ്ക്കളും ശാന്തരായി നിലംപതിക്കുന്നു. നാം നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താതിരിക്കുകയും മറ്റുള്ളവരുടെ നേര്‍ക്കു കുരച്ചു ചാടുകയും ചെയ്താല്‍ നഷ്ടം വരുന്നതും ജീവിതായോധനത്തില്‍ തളര്‍ന്നു വീഴുന്നതും തോല്‌വി ഏറ്റുവാങ്ങുന്നതും മറ്റാരുമല്ല, നാംതന്നെയായിരിക്കും. ഈ വസ്തുത നാം എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും വേഗം സമൂഹത്തെ മുഴുവന്‍ മാറ്റിമറിച്ചുകളയാം എന്ന വ്യാമോഹത്തില്‍നിന്നും അതിനുള്ള പാഴ്‌വേലകളില്‍നിന്നും നമുക്കു മോചനം നേടാനാകും.
സ്വാമി വിവേകാനന്ദന്‍ പറയാറുണ്ടായിരുന്നു, നമ്മുടെ ചുറ്റുമുള്ള ലോകം നായയുടെ വാല്‍ പോലെ വളഞ്ഞതാണെന്നു്. നായയുടെ വാല്‍ അങ്ങനെത്തന്നെ ഇരിക്കുകയും ചെയ്യും. അതു നേരെയാക്കാനുള്ള ശ്രമം വിജയിക്കുകയില്ല. അതിൻ്റെ അര്‍ത്ഥം നാം ഒന്നും ചെയ്യാതെ വെറുതെയിരിക്കണം എന്നല്ല. നമ്മെത്തന്നെ നേരെയാക്കാനാണു നാം ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. സ്വാമിജി പറയാറുള്ള ഒരു ഉദാഹരണം ഈ പാഠം നമ്മെ പഠിപ്പിക്കുന്നു. ലോകം ഒരു നല്ല പരിശീലനക്കളരി (Gymnasium) ആണു്. നാം അവിടെ പോകുന്നതു നമ്മുടെ ശരീരത്തിനു ശക്തി കൂട്ടാനും മെയ്‌വഴക്കമുണ്ടാക്കാനും ഇരുമ്പുപോലുള്ള മാംസപേശികളും ഉരുക്കുപോലുള്ള ഞരമ്പുകളും സൃഷ്ടിച്ചെടുക്കാനുമാണു്. പരിശീലനക്കളരിയില്‍ മാറ്റങ്ങള്‍ വരുത്തുക നമ്മുടെ ലക്ഷ്യമല്ല. അവിടെനിന്നു കിട്ടുന്ന പരിശീലനങ്ങളും അനുഭവങ്ങളും – അവയെത്ര കഠിനവും ബുദ്ധിമുട്ടുള്ളതും ആയാലും – സഹിച്ചു നമ്മുടെ സ്വന്തം വളര്‍ച്ച ഉറപ്പു വരത്തുകയാണു നമുക്കു ചെയ്യാനുള്ളതു്. ഈ ലോകത്തോടു നാം കൈക്കൊള്ളേണ്ട സമീപനവും അതുതന്നെയാണു്.
തിക്താനുഭവവും മധുരാനുഭവവും ഉണ്ടാകും. സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും ഉണ്ടാകും. ആനുകൂല്യവും പ്രാതികൂല്യവും ഉണ്ടാകും. നിന്ദയും സ്തുതിയും തിരസ്‌കാരവും പുരസ്‌കാരവും വന്നുംപോയുമിരിക്കും. അവയെ അമിതമായി ആഗ്രഹിക്കുകയോ കഠിനമായി വെറുക്കുകയോ ചെയ്താല്‍ ഫലം നിരാശയും ദുഃഖവുമായിരിക്കും. ജീവിതം പരാജയമായിരിക്കും. സ്വാഭാവികമായി വരുന്നവയെ, സുഖമായാലും ദുഃഖമായാലും, സ്തുതിയായാലും നിന്ദയായാലും സമചിത്തതയോടെ സ്വീകരിക്കുക. കിരീട ധാരണവാര്‍ത്ത അറിയിച്ചപ്പോള്‍ ശ്രീരാമൻ്റെ മുഖം പ്രസന്നമാകുകയോ, വനവാസത്തിനു നിയോഗിച്ചപ്പോള്‍ അതു മ്ലാനമാകുകയോ ചെയ്തില്ല. അതുകൊണ്ടാണു രാക്ഷസവംശത്തെ നിഗ്രഹിക്കുവാനുള്ള തപഃശക്തി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതു്.
ഒരു സത്യം മനസ്സില്‍ സൂക്ഷിച്ചാല്‍ നമുക്കു മനസ്സിൻ്റെ പ്രസാദാവസ്ഥ നിലനിര്‍ത്താന്‍ കഴിയും. നാമെല്ലാം അണിയറയില്‍ നിന്നു വിവിധവേഷങ്ങള്‍ ധരിച്ചു ലോകമാകുന്ന ദൃശ്യവേദിയിലേക്കു കടന്നുവരുന്നു. ഇവിടെ നമുക്കു വിവിധ വേഷങ്ങള്‍ അണിയുകയും ആടുകയും ചെയ്യേണ്ടി വരും. അതു വിജയകരമായി ആടിത്തീര്‍ത്തു തിരശ്ശീലയുടെ പിന്നിലേക്കു പോകേണ്ടവരാണു നാം. രാമനായും രാവണനായും വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും അച്ഛനായും മകനായും മന്ത്രിയായും തന്ത്രിയായും ഒക്കെ വേഷങ്ങള്‍ അണിഞ്ഞു് ആടേണ്ടിവരും. പക്ഷേ, വേഷങ്ങള്‍ വേഷങ്ങള്‍ മാത്രമാണു്. നാം നാമാണു്. വേഷങ്ങള്‍ക്കു പിന്നിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ നാം ഒരിക്കലും മറക്കരുതു്. സ്നേഹിക്കുമ്പോഴും വെറുക്കുമ്പോഴും അതു നാടകത്തിൻ്റെ ഭാഗമായി നാം കാണണം. രാഗദ്വേഷങ്ങള്‍ ഉണ്ടാകരുതു്.
മനുഷ്യ വേഷമെടുത്ത ആത്മാക്കളാണു നാം. ആത്മാവിനു മാറ്റമില്ല; സുഖവും ദുഃഖവുമില്ല. സ്തുതിയും നിന്ദയുമില്ല. അതു സത്യമാണു്, നിത്യമാണു്, ആനന്ദസ്വരൂപിയുമാണു്. നാടകം ക്ഷണികമാണു്. സദസ്സിനെ രസിപ്പിക്കാനാണു്. നാട്യത്തിൻ്റെ വശ്യതയില്‍ സദസ്സു് ഇളകി മറിഞ്ഞെന്നുവരാം. എന്നാല്‍ നാം അതില്‍ ഭ്രമിക്കരുതു്. കൊല്ലുംകൊലയും അഭിനയത്തില്‍ മാത്രമാണു്. അരങ്ങില്‍ വച്ചു രാമൻ്റെ വേഷം കെട്ടുന്ന ആള്‍ സ്വയം മറന്നു നാടകം സത്യമായിക്കരുതി രാവണവേഷം കെട്ടുന്ന ആളെ കൊന്നുകളഞ്ഞാലത്തെ സ്ഥിതി ഓര്‍മ്മിച്ചു നോക്കൂ! അരങ്ങില്‍ പോരാടുകയും തിരശ്ശീലയ്ക്കു പിന്നില്‍ ആശ്ലേഷിക്കുകയും ചെയ്യുന്ന നടന്മാരെപ്പേലെ ഈ ലോകത്തില്‍ ജീവിക്കാന്‍ പഠിക്കണം. കാഴ്ചക്കാരനായ ഒരു യാത്രക്കാരനെപ്പോലെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു തീര്‍ക്കണം. നിസ്സഹായതകൊണ്ടല്ല, പിച്ചക്കാരനെപ്പോലെയല്ല, ധീരനും ബലിഷ്ഠനുമായ, നിസ്സംഗനായ യോഗിയെപ്പോലെ. അപ്പോള്‍ ജീവിതം വിജയോത്സവമാകും.
”നാം ഈ ലോകത്തില്‍ പിറന്നുവീണപ്പോള്‍ ആളുകള്‍ കൈകൊട്ടിച്ചിരിച്ചു. ഒരാള്‍ കൂടി തങ്ങളെപ്പോലെ കെണിയില്‍ പ്പെട്ടു എന്നതായിരുന്നു ആഹ്ളാദ കാരണം. പക്ഷേ, നാം തിരിച്ചു പോകുമ്പോള്‍, ചിരിച്ചുകൊണ്ടു പോകണം. സേവനമനുഷ്ഠിച്ചു്, ഋണമോചിതനായി ജീവന്മുക്തനായി ചിരിച്ചുകൊണ്ടു തിരിച്ചു പോകാന്‍ കഴിയണം. നമ്മുടെ തിരിച്ചുപോക്കില്‍ ലോകം കണ്ണീരൊഴുക്കട്ടെ.” ഒരു മഹാത്മാവിൻ്റെ വചനങ്ങളാണിവ.
ഈ പറഞ്ഞതിൻ്റെയെല്ലാം പൊരുള്‍, ലോകമല്ല മാറേണ്ടതു് നാം ആണു്. ലോകത്തെ മാറ്റാനല്ല സ്വയം മാറാനാണു നാം ശ്രമിക്കേണ്ടതു്. നമ്മുടെ മാറ്റത്തിനനുസരിച്ചു ലോകവും മാറിക്കൊള്ളും. നാം എത്രകണ്ടു ശ്രേഷ്ഠത കൈവരിക്കുന്നുവോ അത്രകണ്ടു ലോകവും ശ്രേഷ്ഠതരമാകും. അതാണു് അവതാരപുരുഷന്മാരുടെ ജീവിതത്തില്‍ നാം കാണുന്നതു്. എത്ര വലിയ പരിവര്‍ത്തനങ്ങളാണു് അവര്‍ വരുത്തിത്തീര്‍ത്തിട്ടുള്ളതു്! ഈ സത്യത്തിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമല്ലേ അമ്മ? അമ്മ നമ്മെ പഠിപ്പിക്കുന്നതു സ്നേഹത്തിലൂടെ, വാത്സല്യത്തിലൂടെ നമ്മെത്തന്നെ നല്ലവരാക്കിത്തീര്‍ക്കുവാനാണു്. അമ്മയും നന്മയും രണ്ടല്ല. ലളിതമായ ഈ സത്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ നമുക്കു ജീവിതവിജയത്തിൻ്റെ പാത തുറന്നുകിട്ടുകയായി. അതിനുള്ള അനുഗ്രഹം തേടലാവട്ടെ അമ്മയുടെ 57ാം ജന്മദിനം.